സംസ്ഥാന ബിജെപി നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി സംവിധായകന്‍ മേജര്‍ രവി. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. സംസ്ഥാനത്തെ ബിജെപി നേതാക്കളില്‍ 90 ശതമാനവും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന് അദ്ദേഹം തുറന്നടിച്ചു. തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കള്‍ക്കും ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മസില് പിടിച്ച് നടക്കാന്‍ മാത്രമേ ഇവര്‍ക്ക് കഴിയുകയുള്ളൂ. രാഷ്ട്രീയം ജീവിത മാര്‍ഗം ആക്കിയിരിക്കുന്നവരാണ് ബിജെപി നേതാക്കളെന്നും മേജര്‍ രവി പറയുന്നു. താഴെ തട്ടിലുള്ള ജനങ്ങളെ ഇവര്‍ തിരിഞ്ഞുനോക്കാറില്ല. ഗ്രൂപ്പ് പറഞ്ഞ് പാര്‍ട്ടിയെ തകര്‍ക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍, സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ പറഞ്ഞാല്‍ താന്‍ മത്സരിക്കില്ല. ഇത്തവണ ഒരിടത്ത് പോലും ബിജെപി നേതാക്കള്‍ക്ക് വേണ്ടി പ്രസംഗിക്കാന്‍ പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് മേജര്‍ രവി. ഈ അടുത്ത കാലത്താണ് അദ്ദേഹം ബിജെപിയില്‍ നിന്ന് വിട്ടുമാറാന്‍ തുടങ്ങിയത്.
ആക്ടിവിസ്റ്റും മോഡലുമായ രഹനാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും തമ്മില്‍ വേര്‍പിരിഞ്ഞു. ഏറെ നാളായി ഇരുവരും വേര്‍പിരിയാനുള്ള തീരുമാനത്തിലായിരുന്നു. പങ്കാളി മനോജ് ശ്രീധറാണ് ഇരുവരും വേര്‍പിരിഞ്ഞ കാര്യം അറിയിച്ചത്.
എന്നാല്‍ അഡ്ജസ്റ്റ്‌മെന്റുകള്‍ വേണ്ടി വരുന്നതായി തോന്നിയതിനാല്‍ വളരെ സൗഹൃദപരമായി പിരിയാമെന്ന് തീരുമാനിക്കുകയായിരുന്നു. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്തതിനാല്‍ പിരിയുന്നതിന് തടസമില്ല. വേര്‍പിരിഞ്ഞാലും ഇപ്പോള്‍ താമസിക്കുന്ന ഇടപ്പള്ളിയിലെ ഫ്‌ളാറ്റില്‍ ഒന്നിച്ചു തന്നെ കഴിയും. സാധാരണ വീടുകളില്‍ ഉള്ള ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു എന്നതൊഴിച്ചാല്‍ മറ്റ് യാതൊരു പ്രശ്‌നങ്ങളും ഞങ്ങള്‍ തമ്മില്‍ ഇല്ലായിരുന്നു.
കുട്ടികളുടെ ഉത്തരവാദിത്തങ്ങള്‍ തുല്യ പങ്കാളിത്തതോടെ നടത്തും സന്തോഷത്തോടെയാണ് പിരിയുന്നതെന്നും പിരിഞ്ഞതിന്റെ ഒരു വലിയ പാര്‍ട്ടി സുഹൃത്തുക്കള്‍ക്കായി നടത്തുമെന്നും മനോജ് വ്യക്തമാക്കി. ഇരുവര്‍ക്കും രണ്ട് മക്കള്‍ ഉണ്ട്.
ശബരിമല സന്ദര്‍ശനമടക്കമുള്ള വിഷയത്തിന്റെ പേരിലുള്ള അച്ചടക്ക നടപടിയുടെ ഭാഗമായി രഹനയെ ബിഎസ്എന്‍എല്‍ പിരിച്ച് വിട്ടിരുന്നു. തുടര്‍ന്ന് പനമ്പിള്ളി നഗറിലെ ക്വാര്‍ടേഴ്സ് ഒഴിയേണ്ടിവന്നിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നത പ്രദര്‍ശനം നടത്തിയതിന്റെ പേരില്‍ രഹനയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
”ഞാനും എന്റെ ജീവിത പങ്കാളിയുമായ രഹ്നയും വ്യക്തി ജീവിതത്തില്‍ വഴിപിരിയാന്‍ തീരുമാനിച്ചു. 17 വര്‍ഷം മുന്‍പ് ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനമെടുക്കുമ്പോള്‍ കേരളം ഇന്നതിനേക്കാള്‍ കൂടുതല്‍ യാഥാസ്ഥിതികമായിരുന്നു. ലിവിംഗ് ടുഗതര്‍ സങ്കല്‍പ്പത്തില്‍ ജീവിതം തുടങ്ങിയ ഞങ്ങള്‍ ക്രമേണ ഭാര്യാ ഭര്‍ത്തൃ വേഷങ്ങളിലേക്ക് തന്നെ എത്തിച്ചേര്‍ന്നു. കുട്ടികള്‍, മാതാപിതാക്കള്‍ ഞങ്ങള്‍ ഇരുവരും ചേര്‍ന്ന ഒരു കുടുംബ പച്ഛാത്തലത്തില് നമ്മുടെ റോളുകള്‍ മറ്റൊന്നുമല്ല. ഈ സാമൂഹിക ഉത്തരവാദിത്വത്തം ഭംഗിയായി നിര്‍വ്വഹിക്കുന്നിതിനടയില്‍ ഞങ്ങളുടെ വ്യക്തിപരമായ ജീവിതത്തെ മാറ്റി വക്കേണ്ടി വന്നിട്ടുണ്ട്.
ജീവിതത്തില് അവനവനു വേണ്ടി മാത്രം ജീവിക്കേണ്ട ഒരു തലമുണ്ട്. മനുഷ്യരത് ജീവിതത്തില്‍ എപ്പോഴെങ്കിലും അത് തിരിച്ചറിഞ്ഞ് അവരവരോട് തന്നെ നീതി പുലര്‍ത്തനം. സന്തുഷ്ടരായ മാതാ പിതാക്കള്‍ക്കേ കുട്ടികളോടും നീതിപൂര്‍വ്വം പെരുമാറാന്‍ സാധിക്കൂ. ഞാന്‍ മുകളില്‍ പറഞ്ഞതു പോലെ ഞങ്ങള്‍ ഒരുമിച്ച് ജീവിതം തുടങ്ങിയ സമയത്ത് കുടുംബത്തിലെ ജനാധിപത്യം എന്നൊരാശയം ഞങ്ങള്‍ക്കറിയില്ല. കുടുംബത്തിലെ ജനാധിപത്യം പ്രായോഗികമായി ബുദ്ധിമുട്ടാണ്, കാരണം അത്രത്തോളം വ്യക്തിപരമായ വികാരങ്ങളും, സാമൂഹിക ഉത്തരവാദിത്വങ്ങളും കെട്ട് പിണഞ്ഞു കിടക്കുന്ന ഒരിടമാണത്. എന്നിരുന്നാലും ഞങ്ങള്‍ക്കാവുന്ന വിധം ഞങ്ങളുടെ ജീവിതവും, രാഷ്ട്രീയവും സമന്വയിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
രണ്ട് സ്വതന്ത്ര വ്യക്തികളായി പരസ്പരം കാണാന്‍ പരിമിതികള്‍ നിലനിന്നിരുന്നു. രണ്ട് വ്യക്തികള്‍ക്ക് ഇടയില്‍ പരസ്പരം ഒന്നിച്ചു ജീവിക്കാന്‍ എടുക്കുന്ന തീരുമാനം പോലെ തന്നെ പരസ്പരം ബഹുമാനത്തോടെ പിരിയാനും കഴിയേണ്ടതുണ്ട്. കുട്ടികളുടെ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കൂട്ട് ഉത്തരവാദിത്വം എല്ലാം ഒന്നിച്ചു മുന്നോട്ട് പോകുവാനും ധാരണയായി. ബന്ധം പിരിയുന്നു എന്ന് പറയുമ്പോള്‍ അവിടെ പാര്‍ട്ണര്‍ഷിപ് പിരിയുന്നു പരസ്പരമുള്ള അധികാരങ്ങള്‍ ഇല്ലാതാകുന്നു എന്ന് മാത്രമാണ് ഞങ്ങള്‍ മന:സ്സിലാക്കുന്നത്. കുംടുംബം എന്ന സങ്കല്‍പ്പത്തിനകത്ത് സ്വതന്ത്ര വ്യക്തികള്‍ എന്ന ആശയത്തിന് നിലനില്‍പ്പില്ല.
ഭാര്യ – ഭര്‍ത്താവ്, ജീവിത പങ്കാളി ഈ നിര്‍വ്വചനങ്ങളില്‍ പരസ്പരം കെട്ടിയിടേണ്ട ഒരവസ്ഥയില്‍ നിന്ന് പരസ്പരം മോചിപ്പിക്കാന്‍ അതില്‍ ബന്ധിക്കപ്പെട്ടവരുടെ ഇടയില്‍ ധാരണ ഉണ്ടായാല്‍ മതി. ഞങ്ങളുടെ ബന്ധത്തെ ഞങ്ങള്‍ വ്യക്തിപരമായി പുനര്‍ നിര്‍വചിക്കുകയും, വ്യക്തിപരമായി പുനര്‍ നിര്‍മ്മിക്കുകയും ചെയ്യുകയാണ് ഇവിടെ ചെയ്യുന്നത്. ഒരുമിച്ച് താമസ്സിച്ച് നിര്‍വ്വഹിക്കേണ്ട തരത്തിലുള്ള ഉത്തരവാദിത്വങ്ങളൊന്നും ഇപ്പോള്‍ ഞങ്ങളുടെ ചുമലിലില്ല. ഞങ്ങള്‍ ദമ്പതികളെന്ന ചട്ടക്കൂടിന് പുറത്ത് വന്ന് സ്വതന്ത്ര വ്യക്തികളായി പരസ്പരം തിരിച്ചറിയുകയും, വേര്‍പിരിയുകയും ചെയ്യുന്നു”.
കോവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീല്‍ഡ് വാക്‌സിന്‍ ഉത്പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂനെയിലെ പ്ലാന്റില്‍ തീപിടുത്തം.
ഉച്ചയ്ക്ക് ശേഷമാണ് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടെര്‍മിനല്‍ ഒന്നിന് സമീപം തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്‌സിന്റെ പത്തോളം യൂണിറ്റുകള്‍ അഗ്‌നിബാധ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നുണ്ട്.
ഇന്ത്യയിലെ മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് പോരാളികള്‍ക്കും വേണ്ട വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നത് പൂനെയിലെ ഈ ഫാക്ടറിയില്‍ നിന്നാണ്.
കൊവിഷീല്‍ഡ് വാക്‌സിന്‍ ഉത്പാദനം നടക്കുന്ന പ്ലാന്റിന് തീപിടിച്ചിട്ടില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ വ്യക്തമാക്കി. നിര്‍മ്മാണത്തിലിരിക്കുന്ന ഒരു കെട്ടിട്ടത്തിലാണ് തീപിടുത്തമുണ്ടായതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.
കോവിഡ് പ്രതിരോധ വാക്‌സിനായ ഓക്‌സ്‌ഫോര്‍ഡ് അസ്ട്രസെനെക്ക കോവിഷീല്‍ഡ് എന്ന പേരില്‍ ഇന്ത്യയിലെ നിര്‍മ്മിച്ചു വിതരണം ചെയ്യുന്നത് സെറംഇന്‍സ്റ്റിറ്റ്യൂട്ട് ആണ്.
യുകെ, ബ്രസീല്‍ എന്നിവിടങ്ങളില്‍ നടന്ന ട്രയല്‍ അനുസരിച്ച് കോവിഷീല്‍ഡ് വാക്‌സീന് 62% മുതല്‍ 90% വരെ ഫലപ്രാപ്തിയുണ്ടെന്നായിരുന്നു വിലയിരുത്തല്‍. ഇതേത്തുടര്‍ന്നാണ് കോവിഷീല്‍ഡ് വാക്‌സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്.
തിരുവനന്തപുരത്ത് ആറും ഒന്‍പതും വയസുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ 65 കാരന്‍ പിടിയില്‍. മുരുക്കുംപുഴയിലാണ് സംഭവം. മുരുക്കുംപുഴ സ്വദേശി വിക്രമന്‍ ആണ് പോലീസിന്റെ പിടിയിലായത്.
മുത്തശ്ശിയോടൊപ്പം വാടക വീട്ടില്‍ താമസിക്കുന്ന സഹോദരിമാരാണ് 65കാരന്റെ ഇരയായത്. വീട്ടില്‍ സഹായത്തിനായി വന്നിരുന്ന വിക്രമന്‍, മുത്തശ്ശി പുറത്തുപോകുന്ന സമയം നോക്കി പെണ്‍കുട്ടികളെ ഉപദ്രവിക്കുകയായിരുന്നു. നാല് മാസത്തോളമായി പീഡനം തുടര്‍ന്നുവരികയായിരുന്നു. ഭയം കാരണമാണ് കുട്ടികള്‍ ആരോടും പറയാതെ ഇരുന്നത്.
അടുത്തിടെ കുട്ടികളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അയല്‍ക്കാരാണ് വിവരം ചൈല്‍ഡ് ലൈനിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്ത് പറയുന്നത്. ഇതനുസരിച്ച് ചൈല്‍ഡ് ലൈന്‍ മുരുക്കുംപുഴ പോലീസില്‍ പരാതി നല്‍കുകയും പോലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു. കുട്ടികളുടെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും നീളമുള്ള ബസ് റൂട്ട് ഏതായിരിക്കും? ഇപ്പോൾ സർവ്വീസ് നടത്തുന്നില്ലെങ്കിലും, ഇംഗ്ലണ്ടിലെ ലണ്ടനിൽ നിന്നും നമ്മുടെ ഇന്ത്യയിലെ കൽക്കട്ടയിലേക്ക് ഉണ്ടായിരുന്ന ബസ് സർവ്വീസ് ആണ് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബസ് റൂട്ടായി കണക്കാക്കപ്പെടുന്നത്. ബസ് ലണ്ടനിൽ നിന്നും കൽക്കട്ടയിൽ എത്തിച്ചേർന്നത്. 32669 കിലോമീറ്റർ (20300 മൈൽ ) നീളമുണ്ടായിരുന്നു ഈ യാത്രക്ക്. 1976 വരെ ഇത് സർവ്വീസ് നടത്തിയിരുന്നു.
1957 ലാണ് ലണ്ടൻ – കൽക്കട്ട (ഇന്നത്തെ കൊൽക്കത്ത) റൂട്ടിൽ ബസ് സർവ്വീസ് ആരംഭിക്കുന്നത്. അന്നത്തെ വാർത്തകൾ പ്രകാരം ഏകദേശം 50 ദിവസത്തോളം എടുത്തായിരുന്നു ബസ് ലണ്ടനിൽ നിന്നും കൽക്കട്ടയിൽ എത്തിച്ചേർന്നത്.
ലണ്ടനിൽ നിന്നും ആരംഭിച്ച് ബെൽജിയം, പശ്ചിമ ജർമ്മനി, ഓസ്ട്രിയ, യുഗോസ്ലാവിയ, ബൾഗേറിയ, ടർക്കി, ഇറാൻ, അഫ്ഘാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ് ബസ് ഇന്ത്യയിലേക്ക് കിടന്നിരുന്നത്. ഇന്ത്യയിൽ പ്രവേശിച്ചതിന് ശേഷം ബസ് ന്യൂ ഡൽഹി, ആഗ്ര, അലഹബാദ്, ബനാറസ് വഴി കൽക്കട്ടയിൽ എത്തിച്ചേരും. ഹിപ്പി റൂട്ട് എന്നാണു ഈ റൂട്ട് അറിയപ്പെടുന്നത്.
85 പൗണ്ട് സ്റ്റെർലിങ് ആയിരുന്നു അക്കാലത്ത് ഒരു വശത്തെ യാത്രക്ക് ഉള്ള ബസ് ചാർജ്. ഇത് ഇന്നത്തെ 8000 രൂപയോളം വരും. ഈ ടിക്കറ്റ് ചാർജ്ജിൽ യാത്രയ്ക്കിടയിലെ ഭക്ഷണം, താമസം തുടങ്ങിയവയും ഉൾപ്പെട്ടിരുന്നു. വായിക്കാനുള്ള സംവിധാനങ്ങൾ, ഓരോരുത്തർക്കും പ്രത്യേകം സ്ലീപ്പിങ് ബങ്കുകൾ, പാട്ടുകൾ കേൾക്കാനുള്ള സംവിധാനം, ഫാനിൽ പ്രവർത്തിക്കുന്ന ഹീറ്ററുകൾ എന്നിങ്ങനെ അക്കാലത്ത് ആഡംബരം എന്ന് കണ്ടിരുന്ന പലതും ഈ യാത്രയിൽ യാത്രക്കാർക്കായി സജീകരിച്ചിരുന്നു.
സാധാരണ ബസ് സർവ്വീസ് എന്നതിലുപരി ഒരു ടൂർ എന്ന രീതിയിലായിരുന്നു ഇതിന്റെ യാത്ര ക്രമീകരിച്ചിരുന്നത്. യാത്രയ്ക്കിടയിൽ ബസ് യാത്രികർക്ക് സാൽസ്ബർഗ്, വിയന്ന, ഇസ്‌താംബൂൾ, ടെഹ്‌റാൻ, കാബൂൾ, ന്യൂ ഡൽഹി എന്നീ നഗരങ്ങളിൽ ഷോപ്പിംഗിനായും ഗംഗാ നദീതീരത്തെ ബനാറസ്, താജ്‌മഹൽ എന്നിവിടങ്ങളിൽ സന്ദർശനത്തിനായും സമയം അനുവദിച്ചിരുന്നു. ബസ്സിൽ മാത്രമല്ല അന്ന് കാറിലും വാനിലും ക്യാമ്പറുകളിലുമൊക്കെ യൂറോപ്യന്മാർ ഇന്ത്യയിലേക്ക് വന്നിരുന്നു.
വർഷങ്ങൾക്ക് ശേഷം ഈ ബസ് ഒരു അപകടത്തിൽപ്പെടുകയും പിന്നീട് സർവ്വീസിന് യോഗ്യമല്ലാതായിത്തീരുകയും ഉണ്ടായി. പിന്നീട് ഈ ബസ് ആൻഡി സ്റ്റുവർട്ട് എന്ന ബ്രിട്ടീഷ് സഞ്ചാരി വാങ്ങുകയും ചെയ്തു. വാങ്ങിയശേഷം അദ്ദേഹം ബസ് ഗാരേജിൽ കയറ്റി, ഒരു മൊബൈൽ ഹോം ആക്കി പണിതിറക്കുകയും ചെയ്തതോടെ ബസ്സിന്റെ അടുത്ത പ്രയാണത്തിന് തുടക്കമായി. ഡബിൾ ഡക്കർ ആക്കി പുതുക്കിപ്പണിത ഈ ബസ്സിന് ആൽബർട്ട് എന്നായിരുന്നു പേര് നൽകിയത്.
അങ്ങനെ 1968 ഒക്ടോബർ 8 നു സിഡ്‌നിയിൽ നിന്നും ഇന്ത്യ വഴി ലണ്ടനിലേക്ക് ഈ ബസ് യാത്ര നടത്തുകയും ചെയ്തു. 132 ഓളം ദിവസങ്ങളെടുത്തായിരുന്നു ഈ ബസ് ലണ്ടനിൽ എത്തിച്ചേർന്നത്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവിടങ്ങൾ കേന്ദ്രമാക്കി ആൽബർട്ട് ടൂർസ് എന്ന പേരിൽ കമ്പനി തുടങ്ങുകയും, ലണ്ടൻ – കൊൽക്കത്ത – ലണ്ടൻ, ലണ്ടൻ – കൊൽക്കത്ത – സിഡ്‌നി തുടങ്ങിയ റൂട്ടുകളിൽ സർവ്വീസ് ആരംഭിക്കുകയും ചെയ്തു.
ലണ്ടനിൽ നിന്നും പാക്കിസ്ഥാൻ വഴി ഇന്ത്യയിലെത്തുന്ന ബസ് കൽക്കട്ടയിൽ നിന്ന് ബർമ, തായ്ലാൻഡ്, മലേഷ്യ, വഴി സിംഗപ്പൂരിലും, അവിടെ നിന്ന് ഓസ്‌ട്രേലിയയിലെ പെർത്തിലേക്ക് കപ്പൽ മാർഗ്ഗം എത്തിച്ചേരുകയും, അവിടെ നിന്നും റോഡ്‌മാർഗ്ഗം സിഡ്‌നിയിലേക്ക് പോകുകയുമാണ് ചെയ്തിരുന്നത്.
ഈ സർവ്വീസിൽ ലണ്ടൻ മുതൽ കൽക്കട്ട വരെ 145 പൗണ്ട് ആയിരുന്നു ചാർജ്ജ്. മുൻപത്തേതു പോലെത്തന്നെ ആധുനിക സൗകര്യങ്ങളൊക്കെയും ഈ സർവ്വീസിലും ഉണ്ടായിരുന്നു. ഇറാനിലെ പ്രശ്‍നങ്ങളും, പാക്കിസ്ഥാനും ഇന്ത്യയും തമ്മിൽ പ്രശ്നങ്ങൾ രൂക്ഷമായതും അതുവഴിയുള്ള യാത്രകൾക്ക് വളരെയേറെ അപകടസാധ്യതകൾ വർദ്ധിച്ചതുമൊക്കെ ഇതുവഴിയുള്ള യാത്രകൾക്ക് ഒരു തടസ്സമായി മാറിയതോടെ 1976 ൽ ഈ ബസ് സർവ്വീസ് അവസാനിപ്പിക്കുകയായിരുന്നു.
സർവ്വീസ് എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നതിനു മുൻപ് ഏകദേശം 15 ഓളം ട്രിപ്പുകൾ ആൽബർട്ട് ടൂർസ് പൂർത്തിയാക്കിയതായും റിപ്പോർട്ടുകളുണ്ട്. ലോകം കണ്ട സഞ്ചാരി കൂടിയായ ആൽബർട്ട് എന്നു പേരുള്ള ഈ ബസ് ഇപ്പോൾ നന്നായി പരിപാലിച്ചു പോരുന്നു.
ഏതൊരു സഞ്ചാരിയെയും കൊതിപ്പിക്കുന്ന ഈ റൂട്ടിലെ ബസ് യാത്ര ഇനി സാധ്യമാക്കാൻ യാതൊരു സാധ്യതയുമില്ല. എങ്കിലും എന്നെങ്കിലും ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ മാറി ഈ റൂട്ടിൽ ബസ് സർവ്വീസ് ആരംഭിക്കുമെന്നും, നമുക്ക് അതിൽ യാത്ര ചെയ്യാമെന്നുമൊക്കെ പ്രതീക്ഷിക്കാം.
ഭർത്താവിന്റെ വിയോഗം പോലും തിരിച്ചറിയാനാവാത്ത വിധം തളർന്നുപോയിരിക്കുന്നു എഴുപത്തിയാറ്കാരിയായ അമ്മിണി. ഭർത്താവ് പൊടിയൻ മരണത്തിനു കീഴടങ്ങിയത് അറിയാതെ കോട്ടയം മെഡിക്കൽ കോളജിൽ മാനസികരോഗ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഈ വൃദ്ധമാതാവ് നിശ്ശബ്ദയാണ്. കേരള മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ വൃദ്ധ ദമ്പതികളുടെ ദാരുണാവസ്ഥ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.
അമ്മിണിക്ക് നടുവിനും കാലിനും വേദനയുണ്ടെന്നു മാത്രം ഡോക്ടറോടു പറഞ്ഞിരുന്നു. അതോടെ വിദഗ്ധ ചികിത്സയ്ക്കായി അസ്ഥിരോഗ ചികിത്സാ വിഭാഗത്തിലേക്ക് നിർദേശിച്ചിരിക്കുകയാണ്. വീട്ടിലെ മറ്റു സാഹചര്യങ്ങളെപ്പറ്റിയും ഒന്നും പറഞ്ഞിട്ടില്ല. മാനസികാരോഗ്യം മെച്ചപ്പെടുമ്പോൾ വിശദമായ കൗൺസിലിങ് നടത്താനാണ് തീരുമാനം.
നാട്ടുകാരും ജനപ്രതിനിധികളും ഇന്നലെ വീട്ടിലെത്തുമ്പോൾ നായയുടെ അരികിൽ ഭക്ഷണം കൊടുക്കുന്ന വലിയ പാത്രം കണ്ടു. പക്ഷേ പൊടിയന്റെയും അമ്മിണിയുടെയും സമീപമുള്ളത് ഒരു ചെറിയ പാത്രത്തിൽ കുറച്ചു പഴകിയ ഭക്ഷണം മാത്രം.
നാട്ടുകാരെത്തുമ്പോൾ പാതിബോധത്തിലായിരുന്നു പൊടിയൻ. സമീപത്തെ കസേരയിൽ അമ്മിണി എന്തോ പറഞ്ഞുകൊണ്ടിരിക്കുന്നു. ഇവിടെ നിന്നാണ് ഇവരെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നത്. ജോലി ചെയ്യാൻ ആരോഗ്യം ഇല്ലാതെ വന്നതോടെയാണ് ഇവർ അവഗണിക്കപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു. പൊടിയന്റെ മരണം പട്ടിണി മൂലമെന്ന് അധികൃതർ ഉറപ്പിച്ചിട്ടില്ല.
ആന്തരാവയവങ്ങളുടെ രാസപരിശോധനാ ഫലം കാത്തിരിക്കുന്നു. പ്രാഥമിക നിഗമനം അനുസരിച്ച് പൊടിയന്റെ തൊണ്ടയിൽ നിന്നു ഭക്ഷണം താഴേക്കിറങ്ങിയതിന്റെ ലക്ഷണങ്ങൾ കാണുന്നില്ല. ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം അമ്മിണിയെ പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും ഷെൽറ്റൽ ഹോം കണ്ടെത്താൻ സാമൂഹിക നീതി വകുപ്പ് ഓഫിസറെ ചുമതലപ്പെടുത്തിയെന്നും കലക്ടർ പറഞ്ഞു.
സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫിസർ പി.പി.ചന്ദ്രബോസ് ഇന്ന് വീട്ടിലെത്തി തെളിവെടുപ്പു നടത്തും. സ്പെഷൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥരായ സി.എ.സന്തോഷ്, പുഷ്പാംഗദൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ.പ്രദീപ്, പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് ദമ്പതികളെ ആശുപത്രിയിലേക്കു മാറ്റിയത്. ആദ്യം, പഞ്ചായത്തംഗം സിനിമോൾ തടത്തിലാണ് പൊലീസിനെയും കൂട്ടി വീട്ടിലെത്തിയത്.
പിന്നാലെ നാട്ടുകാരുമെത്തി. പൊടിയനെയും അമ്മിണിയെയും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്കാണ് ആദ്യം മാറ്റിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നു കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ അറിയിച്ചു.
ജസ്നാ തിരോധാനക്കേസില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പരാതി. പരാതി ജസ്നയുടെ പിതാവ് ജെയിംസ് ജോസഫ് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റെ സാന്നിധ്യത്തില്‍ കൈമാറി. യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി വഴി പ്രധാനമന്ത്രിക്ക് നല്‍കും. അഭ്യൂഹങ്ങളല്ലാതെ മറ്റൊന്നും പുറത്തുവരാത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കുന്നത്. ജസ്ന ജീവിച്ചിരിക്കുന്നു എന്ന സൂചനയല്ലാതെ മറ്റൊന്നും ആരും പറയുന്നില്ലെന്ന് ജസ്നയുടെ അച്ഛന്‍ പറഞ്ഞു.
ജസ്നാതിരോധാനക്കേസില്‍ ശുഭവാര്‍ത്തയുണ്ടാകുമെന്ന് എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയും, പത്തനംതിട്ട മുന്‍ ജില്ലാപൊലീസ് മേധാവി കെ.ജി. സൈമണും വെളിപ്പെടുത്തിയെങ്കിലും അതിനപ്പുറം എന്തെങ്കിലും സൂചന നല്‍കാന്‍ ഇരുവരും തയാറായിട്ടില്ല. 2018 മാര്‍ച്ച് 20നാണ് ജെസ്ന മരിയ ജെയിംസിനെ കാണാതായത്.
രാവിലെ എരുമേലി മുക്കൂട്ട്തറയിലെ വീട്ടില്‍ നിന്ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ പെണ്‍കുട്ടിപിന്നെ തിരിച്ചെത്തിയില്ല. പത്തനംതിട്ട മുന്‍ ജില്ലാപൊലീസ് മേധാവി കെ.ജി. സൈമണ്‍ അന്വേഷണത്തില്‍ പ്രത്യേക താല്‍പര്യമെടുത്തെങ്കിലും കോവിഡ് കാലം തടസമായി.
മധ്യപ്രദേശില്‍ പതിനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കുഴിച്ചു മൂടാന്‍ ശ്രമം. തിങ്കളാഴ്ച മധ്യപ്രദേശിലെ ബീട്ടുലിലാണ് സംഭവം. പാടത്ത് പമ്പ് സെറ്റ് അടയ്ക്കാന്‍ എത്തിയതിനിടെയാണ് അയല്‍വാസിയുടെ അതിക്രമം. പ്രതിയെ പിടികൂടിയെന്ന് പൊലീസ് അറിയിച്ചു. പരുക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്.
കൃഷിയിടത്തേക്ക് പോയ പെണ്‍കുട്ടി തിരികെ എത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് എത്തിയ വീട്ടുകാരാണ് കുഴിയില്‍ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തിയത്. സുശീല്‍കുമാര്‍ എന്നയാളാണ് സംഭവത്തിൽ അറസ്റ്റിലായത്.
36കാരനായ പ്രതി സുഹൃത്തിന്റെ മകളെയാണ് പീഡിപ്പിച്ചത്. ബലാത്സംഗം ചെയ്ത ശേഷം കൃഷിയിടത്തിലെ സ്ലാബിനടിയില്‍ കുഴിച്ചിടുകയായിരുന്നു. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ നാഗ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നില ഗുരുതരമായി തുടരുകയാണ്.
അമേരിക്കയില്‍ പുതിയ ഭരണകൂടം അധികാരത്തിലേറുമ്പോള്‍ ഇന്ത്യയ്ക്കും അഭിമാനിക്കാം. വൈസ് പ്രസിഡന്‍റ് കമല ഹാരിസ് ഉള്‍പ്പെടെ ഇന്ത്യന്‍ വേരുകളുള്ള 20 പേരാണ് ഇത്തവണ വിവിധ ചുമതലകളിലേക്ക് എത്തുന്നത്. ഇതില്‍ പതിമൂന്നു പേരും സ്ത്രീകളാണ്.
തിരഞ്ഞെടുപ്പിന് മുന്‍പ് ഡെലാവെറില്‍ ജോ ബൈഡന്‍ നടത്തിയ പ്രസംഗമാണിത്. ട്രംപിന്‍റെ നിലപാടില്‍ നിന്ന് വ്യത്യസ്തമായി കുടിയേറ്റക്കാരോട് അനുഭാവപൂര്‍ണമായ നിലപാടാണ് ബൈഡന്‍റേത്. ബൈഡനും കമലാഹാരിസിനുമൊപ്പം ഇന്ത്യന്‍ വംശജരായ 20 പേരാണ് ഇത്തവണ സുപ്രധാനമായ ചുമതലകളിലേക്കെത്തുന്നത്. ഭരണമേല്‍ക്കുന്നതിന് മുന്‍പ് തന്നെ ഇത്രയധികം ഇന്ത്യന്‍ വംശജരെ പ്രസിഡന്‍റ് നോമിനേറ്റ് ചെയ്യുന്നതും ഇതാദ്യം. അമേരിക്കന്‍ ജനസംഖ്യയില്‍ ഒരു ശതമാനം മാത്രമാണ് ഇന്ത്യക്കാരെന്ന് കൂടി ഓര്‍ക്കണം. പ്രധാനപ്പെട്ട വകുപ്പുകളിലെ ഇന്ത്യന്‍ സാന്നിധ്യം ഇന്ത്യയ്ക്ക് പലഘട്ടത്തിലും സഹായകമായിത്തീരും.
നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിലേക്ക് തരുണ്‍ ഛബ്ര, സുമോന്ന ഗുഹ എന്നിവര്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ എത്തിക്കഴിഞ്ഞു. വൈറ്റ് ഹൗസ് ഓഫിസ് മാനേജ്മെന്‍റ് കൈകാര്യം ചെയ്യുന്നത് നീരാ ടണ്ഠന്‍ ആണ്. ഡോ. വിവേക് മൂര്‍ത്തിയാണ് യുഎസ് സര്‍ജന്‍ ജനറല്‍, സബ്രിന സിങ് വൈറ്റ് ഹൈസ് ഡപ്യൂട്ടി സെക്രട്ടറിയാകും. മലയാളിയായ ശാന്തികളത്തില്‍ ഡെമോക്രസി ആന്‍റ് ഹ്യൂമന്‍ റൈറ്റ്സ് കോര്‍ഡിനേറ്ററായി നോമിനേറ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു. ഇങ്ങനെ ഇന്ത്യയില്‍ നിന്ന് മാത്രമ്ല്ല വിവിധ സംസ്കാരങ്ങളുടെ കൂടി സമ്മേളനനാണ് ബൈഡന്‍റെ ഭരണസംഘം.
അതോടൊപ്പം സത്യപ്രതിജ്ഞ ആഘോഷമാക്കി തമിഴ്നാട്ടിലെ ഒരു ഗ്രാമം. വൈസ് പ്രസിഡന്റായി അധികാരമേല്‍ക്കുന്ന കമല ഹാരിസിന്റെ മുത്തച്ഛന്റെ ഗ്രാമമായ തിരുവാരൂര്‍ ജില്ലയിലെ തുളസേന്ദ്ര പുരത്ത് രാവിലെ മുതല്‍ പ്രത്യേക പ്രാര്‍ഥനകളും പൂജകളും തുടങ്ങി.
ഗ്രാമത്തിന്റെ പേരക്കുട്ടിയുടെ പുതിയ ദൗത്യത്തില്‍ വിഘ്നങ്ങളൊഴിവാക്കാനാണു തുളസേന്ദ്ര പുരത്തിന്റെ പൂജ.കമല ഹാരിസിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതു മുതല്‍ മുത്തച്ഛന്റെ ഗ്രാമമായ തുളസേന്ദ്ര പുരം ആഘോഷത്തിലാണ്. നാടുമുഴുക്കെ കമലയെ സിങ്കപെണ്ണായി വാഴ്ത്തുന്ന ഫ്ലക്സുകളാണ്. ഗ്രാമത്തിലെത്തുന്നവര്‍ക്കെല്ലാം പരമ്പരാഗത പലഹാരമായ മുറുക്കു വിതരണം ചെയ്താണു സന്തോഷം പങ്കിടുന്നത്.
കുഗ്രാമമായ തുളസേന്ദ്രപുരത്തു പിറന്ന ഒരാള്‍ ലോകം നിയന്ത്രിക്കാന്‍ പോകുന്നതിന്റെ സന്തോഷമാണ് എങ്ങും. മുത്തച്ഛന് പി.വി.ഗോപാലന്‍റെ പങ്കാളിത്തതില്‍ പണിത ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ കമല തൊഴാനെത്തുന്ന പ്രതീക്ഷയിലാണ് ഗ്രാമം .
മലയാള സിനിമയുടെ മുത്തച്ഛൻ കോറോം പുല്ലേരി വാധ്യാർ ഇല്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (98) അന്തരിച്ചു. കോവിഡ് നെഗറ്റിവായതു കഴിഞ്ഞ ദിവസമാണ്. 1923 ഒക്ടോബർ 19ന് പുല്ലേരി വാധ്യാർ ഇല്ലത്ത് നാരായണൻ വാധ്യാർ നമ്പൂതിരിയുടെയും ദേവകി അന്തർജനത്തിന്റെയും മകനായി ജനനം. യാഥാസ്ഥിതിക പുരോഹിത കുടുംബത്തിൽ ജനിച്ച് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ചെറുപ്പത്തിൽ തന്നെ വേദമന്ത്രങ്ങൾ സ്വായത്തമാക്കിയിരുന്നു.
പയ്യന്നൂർ ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം. ഗോകർണത്ത് നിന്ന് ചിറക്കൽ തമ്പുരാൻ കൂട്ടിക്കൊണ്ടു വന്നതാണ് പുല്ലേരി വാധ്യാർ കുടുംബത്തെ. നിരവധി ക്ഷേത്രങ്ങളിലെ താന്ത്രിക അവകാശമുള്ള ഇല്ലത്തെ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി നിരവധി ക്ഷേത്രങ്ങളിലെ തന്ത്രി കൂടിയാണ്. 6 മാസം എയർഫോഴ്സിൽ ജോലി ചെയ്തു. തിരിച്ചു വന്ന് കർഷകനായി. തുടർന്ന് 22 വർഷം സ്കൂൾ ജീവനക്കാരനായിരുന്നു. കോറോം ദേവീ സഹായം യുപി സ്കൂൾ മാനേജരാണ്. നിരവധി വർഷക്കാലം വിദ്യാരംഭ ദിനത്തിൽ മലയാള മനോരമ അങ്കണത്തിൽ ഗുരുവായി കുട്ടികളെ എഴുത്തിനിരുത്തിയിരുന്നു.
1996ൽ ദേശാടനം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. 4 തമിഴ് സിനിമകൾ ഉൾപ്പെടെ 22 സിനിമകളിൽ അഭിനയിച്ചു. 2014ൽ അഭിനയിച്ച വസന്തതിന്തെ കനാൽ വാഹികലിൽ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. എകെജി, ഇഎംഎസ് ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് പോരാളികൾക്ക് ഒളിത്താവളം ഒരുക്കിയ തറവാടാണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടേത്. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തി വന്നു.
മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത സൗഹൃദമായിരുന്നു. ഭാര്യ: പരേതയായ ലീല അന്തർജനം. മക്കൾ: ദേവകി, ഭവദാസൻ (റിട്ട.സീനിയർ മാനേജർ, കർണാടക ബാങ്ക്), യമുന (കൊല്ലം), പി.വി.ഉണ്ണിക്കൃഷ്ണൻ (കേരള ഹൈക്കോടതി ജഡ്ജി). മരുമക്കൾ: കൈതപ്രം ദാമോദരൻ നമ്പൂതിരി (ഗാനരചയിതാവ്, സിനിമ പിന്നണി ഗായകൻ ഗായകൻ), ഇന്ദിര (അധ്യാപിക, കോറോം ദേവീ സഹായം യുപി സ്കൂൾ), പുരുഷോത്തമൻ (എൻജിനീയർ, കൊല്ലം), നീത (എറണാകുളം). സഹോദരങ്ങൾ: പരേതരായ വാസുദേവൻ നമ്പൂതിരി, അഡ്വ.പി.വി.കെ.നമ്പൂതിരി, സരസ്വതി അന്തർജനം, സാവിത്രി അന്തർജനം, സുവർണിനീ അന്തർജനം.
ഭാവാഭിനയ പ്രധാനമായ റോളുകളില്‍ തിളങ്ങിയിരുന്ന നടനായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പ്രായത്തെ കടന്നു നില്‍ക്കുന്ന അഭിനയ താല്പര്യവും ആത്മവിശ്വാസവും അദ്ദേഹത്തെ ചലച്ചിത്രരംഗത്തെ വേറിട്ട വ്യക്തിത്വത്തിന് ഉടമയാക്കി. എന്നും ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം സിപിഎമ്മിനോട് ആത്മബന്ധം പുലര്‍ത്തി.
കലാലോകത്തിനു വലിയ നഷ്ടമാണ് ഈ വേര്‍പാട്. വ്യക്തിപരമായും ഇതൊരു നഷ്ടമാണ്. സാംസ്കാരിക രംഗത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വിയോഗംമൂലമുണ്ടായ വിടവ് എളുപ്പം നികത്താനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.