സംവിധായകനും നടനുമായ ലാലും, മകന്‍ ജീന്‍ പോള്‍ ലാലും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് ‘Tസുനാമി’. മാര്‍ച്ച് പതിനൊന്നിനു റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ പിറവിയെക്കുറിച്ച്  അഭിമുഖത്തില്‍ പങ്കു വെച്ചിരിക്കുകയാണ് ലാല്‍. ഇന്നസെന്റ് പറഞ്ഞ ഒരു തമാശ കഥയില്‍ നിന്നാണ് ഈ സിനിമ സംഭവിച്ചതെന്നാണ് ലാലിന്‍റെ വെളിപ്പെടുത്തല്‍.

ലാലിന്റെ വാക്കുകൾ

ഗോഡ്ഫാദറിന്റെ ചിത്രീകരണ സമയത്ത് ഇന്നസെന്റ് ചേട്ടന്‍ പറഞ്ഞ ഒരു തമാശയില്‍ നിന്നാണ് സിനിമയുടെ പിറവി. സ്വന്തം അനുഭവം എന്ന നിലയിലാണ് അദ്ദേഹം ഇത് അവതരിപ്പിച്ചത്. അന്നീ കഥ കേട്ടവരെല്ലാം ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി. പിന്നീട് വീട്ടില്‍ പറഞ്ഞപ്പോഴും കൂട്ടച്ചിരി. മരുമകനും നിര്‍മ്മാതാവുമായ അലനാണ് ‘പപ്പാ ഇതുവച്ചൊരു സിനിമ ചെയ്തൂടെ’ എന്ന് ചോദിക്കുന്നത്. ‘എഴുത് പപ്പാ’ എന്ന് പറഞ്ഞു പിന്നാലെ നടക്കാനും തുടങ്ങി. ആയിടയ്ക്ക് ഒരു തമിഴ് സിനിമയുടെ സെറ്റിലായിരുന്നപ്പോള്‍ ഒരുപാട് സമയം കിട്ടി. അങ്ങനെയാണ് എഴുതി തുടങ്ങിയത്. ഇന്നസെന്റിനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും വലിയ സന്തോഷം. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഇന്നസെന്റ് വീണ്ടും വിളിച്ചു. പ്രിയദര്‍ശനും ഇതേ സംഭവം സിനിമയാക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നു പറഞ്ഞ കാര്യം പങ്കുവെച്ചു”.