ബിജെപിയുടെ സമ്മർദ്ദത്തിന് അടിമപ്പെട്ടാണോ സെലിബ്രിറ്റികൾ കൂട്ടത്തോടെ കാർഷിക നിയമങ്ങളെ തള്ളി രംഗത്തെത്തിയത് എന്ന സംശയത്തിൽ മഹാരാഷ്ട്ര സർക്കാർ. താരങ്ങൾ കാർഷിക നിയമത്തെ പിന്തുണച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നെന്ന് തന്നെയാണ് സോഷ്യൽ മീഡിയ പ്രതികരണങ്ങളിൽ നിന്നും മഹാരാഷ്ട്ര സർക്കാർ അനുമാനിക്കുന്നത്.
കാർഷിക നിയമങ്ങളെ പിന്തുണച്ച് ട്വീറ്റ് ചെയ്യാൻ സച്ചിൻ ഉൾപ്പെടെയുള്ള താരങ്ങളിൽ ബിജെപി സമ്മർദം ചെലുത്തിയെന്നും ഇതിൽ അന്വേഷണം നടത്തണമെന്നും കഴിഞ്ഞ ദിവസം മഹാരാഷ്ട്ര സഖ്യസർക്കാരിൽ ഉൾപ്പെട്ട കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി സച്ചിൻ സാവന്ത് ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് സർക്കാർ ഇടപെടൽ.
അക്ഷയ് കുമാർ, സുനിൽ ഷെട്ടി, സച്ചിൻ തെണ്ടുൽക്കർ, സൈന നെഹ്‌വാൾ എന്നിവരുടെ ട്വീറ്റുകൾ ഒരേ രീതിയിലുള്ളവയാണ്. അക്ഷയ് കുമാറിന്റേയും സൈന നെഹ്‌വാളിന്റേയും പ്രതികരണങ്ങൾ സമാനമാണ്, സുനിൽ ഷെട്ടി ഒരു ബിജെപി നേതാവിനെ ടാഗ് ചെയ്തിട്ടുമുണ്ട്. താരങ്ങളും ബിജെപി നേതാക്കളും തമ്മിൽ ആശയ വിനിമയം നടന്നിട്ടുണ്ടെന്നാണ് ഈ ട്വീറ്റുകളുടെ സമാനസ്വഭാവം സൂചിപ്പിക്കുന്നത്. ഇത് അന്വേഷിക്കപ്പെടണം. ട്വീറ്റ് ചെയ്യാൻ താരങ്ങൾക്ക് മേൽ സമ്മർദമുണ്ടായോ എന്ന് പരിശോധിക്കണമെന്നും കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടിരുന്നു.
നേരത്തെ, മാസങ്ങളായി ഡൽഹി അതിർത്തിയിൽ പുതിയ കേന്ദ്ര കാർഷിക നിയമങ്ങൾക്ക് എതിരെ സമരം ചെയ്യുന്ന കർഷക സമരത്തെ പിന്തുണച്ച് പോപ് താരം റിഹാന, പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ് ത്യുൻബെർഗ് എന്നിവർ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ താരങ്ങൾ സോഷ്യൽ മീഡിയയിൽ ‘ഇന്ത്യ ടുഗെദർ, ഇന്ത്യ എഗെയ്ൻസ്റ്റ് പ്രൊപ്പഗണ്ട’ തുടങ്ങിയ ഹാഷ്ടാഗുകൾ ഉയർത്തി സമാനമായ ട്വീറ്റുമായി രംഗത്തെത്തിയത്.
താരങ്ങളുടെ ട്വീറ്റിനെതിരെ വലിയ വിമർശനവും ഉയർന്നിരുന്നു. തന്റേതല്ലാത്ത ഒരു മേഖലയെ കുറിച്ച് പ്രതികരിക്കുമ്പോൾ സച്ചിൻ കൂടുതൽ ശ്രദ്ധപുലർത്തണമെന്നായിരുന്നു എൻസിപി നേതാവും മുൻബിസിസിഐ തലവനുമായിരുന്ന ശരദ് പവാറിന്റെ വിമർശനം.
ഗർഭിണിയായ മാതാവ് ആറുവയസുകാരൻ മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തീവ്രമത ഗ്രൂപ്പുകളിലേക്ക് എന്ന് സൂചന. കടുത്ത വിശ്വാസിയായിരുന്ന പ്രതിയായ ഷാഹിദയുടെ പശ്ചാത്തലം പോലീസ് അന്വേഷിക്കുകയാണ്. കുഞ്ഞിന്റെ കഴുത്തറുക്കുന്നതിന് മുമ്പ് മുമ്പ് ദൈവം രക്ഷകനായി എത്തുമെന്ന് ഷാഹിദ പറഞ്ഞ മൊഴി കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം.
തീവ്ര മതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുമായി ഇവർക്ക് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, അമ്മയ്ക്ക് മാനസിക വിഭ്രാന്തിയെന്ന അയൽവാസികളുടെ വാദം പോലീസ് തള്ളിക്കളഞ്ഞു.
ആറുവർഷം പുതുപ്പള്ളിത്തെരുവിലെ മദ്രസുത്തുൽ ഹുദാ ഇസ്ലാമിക് സെന്ററിലെ അധ്യാപികയായിരുന്നു ഷാഹിദ. ലോക്ക്ഡൗൺ കാലത്ത് അധ്യാപനം നിർത്തിവെച്ച ഇവർ മതപരമായ സമൂഹമാധ്യമ കൂട്ടായ്മകളിൽ സജീവമായിരുന്നെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
തീവ്ര മതവിശ്വാസ ഗ്രൂപ്പുകളുടെ സ്വാധീനത്തിൽ ഷാഹിദ വഴിപ്പെട്ടു എന്നാണ് പോലീസ് സംശയിക്കുന്നത്. ഇത് സാധൂകരിക്കുന്ന ഗ്രന്ഥങ്ങളും മൊഴിയും പോലീസിന് ലഭിച്ചു. ഷാഹിദയുടെ ഫോണിൽ നിന്ന് അനുബന്ധ വിവരങ്ങൾ ശേഖരിക്കാനുളള ശ്രമങ്ങൾ പോലീസ് തുടങ്ങി.
ഷാഹിദ കൃത്യമായി ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയതെന്ന് പോലീസ ്ഇതിനോടകം തന്നെ കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് ഷാഹിദ ആവശ്യപ്പെട്ടപ്രകാരം പുതിയ കത്തിവാങ്ങി നൽകിയിരുന്നെന്ന് ഭർത്താവ് സുലൈമാൻ പോലീസിന് മൊഴിനൽകിയിട്ടുണ്ട്. സംഭവത്തിന്റെ തലേദിവസം ഷാഹിദ അയൽവീട്ടിൽ നിന്നാണ് പോലീസിന്റെ നമ്പർ വാങ്ങിയത്. പുലർച്ചെ ആറുമണിയോടെ കുഞ്ഞിനെ കൊലപ്പെടുത്തിയ ഷാഹിദ പോലീസിനെ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കുന്നത്തുനാട് : കേരളം നാളിതുവരെ കണ്ടിട്ടില്ലാത്ത വികസനപ്രവർത്തനങ്ങളുമായി ട്വന്റി 20 ജനഹൃദയങ്ങളിൽ വീണ്ടും സ്ഥാനം പിടിക്കുന്നു . വേറിട്ട രാഷ്ട്രീയ പ്രവർത്തനവും , വികസന പ്രവർത്തനങ്ങളും കൊണ്ട് ലോകശ്രദ്ധ നേടിയ ട്വന്റി 20 എന്ന രാഷ്ട്രീയ പ്രസ്ഥാനം അവർ വിജയിച്ച കുന്നത്തുനാടിനെ മാതൃക പഞ്ചായത്തായി മാറ്റാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. കുന്നത്തുനാട്ടിൽ ഇൻഡസ്ട്രിയൽ പാർക്ക് നിർമ്മിച്ച് പഞ്ചായത്തിൽ നിന്നുള്ള രണ്ടായിരം പേർക്ക് ജോലി നൽകികൊണ്ട് കേരളത്തിലെ മികച്ച പഞ്ചായത്തുകളിൽ ഒന്നാക്കി കുന്നത്തുനാടിനെ മാറ്റാനുള്ള എല്ലാ പദ്ധതികളും തയ്യാറായി കഴിഞ്ഞു.
ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമാണ് ട്വന്റി 20 കേരളത്തിൽ നടത്തിയത്. ഇത്തവണ കിഴക്കമ്പലത്തിന് പുറമെ, ഐക്കരനാട്, മഴുവന്നൂര്‍, കുന്നത്തുനാട് പഞ്ചായത്തുകളും ട്വന്റി 20 പിടിച്ചടക്കിയിരുന്നു. കുന്നത്തുനാട് ഗ്രാമപഞ്ചായത്തിൽ അധികാരം ഏറ്റെടുത്തതിന് പിന്നാലെ വികസന പ്രവർത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു. ആദ്യഘട്ട ചർച്ചയിൽ പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനാണ് പാർട്ടി മുൻതൂക്കം നൽകിയത് . സാബു എം ജേക്കബിന്റെ നേതൃത്വത്തിലാണ് എട്ടു വർഷങ്ങൾക്ക് മുമ്പ് ഈ സംഘടന രൂപമെടുത്തത്.
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ കുന്നത്തുനാടിനെ കേരളത്തിലെ ഏറ്റവും മികച്ച പഞ്ചായത്തുകളിൽ ഒന്നാക്കി മാറ്റാനുള്ള പ്രാരംഭ ചർച്ചകളാണ് നടന്നതെന്ന് സാബു അറിയിച്ചു. 20 വർഷത്തിലേറെയായി തരിശായി കിടക്കുന്ന ഭൂമി കൃഷി യോഗ്യമാക്കുക, ഗ്രീൻ ഇൻഡസ്ട്രിയൽ പാർക്ക് നിർമ്മിച്ച് പഞ്ചായത്തിൽ നിന്നുള്ള 2000 പേർക്ക് ജോലി നൽകുക, സമ്പൂർണ ആരോഗ്യ പദ്ധതി നടപ്പിലാക്കുക, പഞ്ചായത്തിലെ ജനങ്ങൾക്ക് സാമ്പത്തിക വിദ്യാഭ്യാസം നൽകി അതിലൂടെ പണം എപ്രകാരം വിനിയോഗിക്കാമെന്ന് പഠിപ്പിക്കുക എന്നീ പ്രവർത്തനങ്ങൾ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
ഒപ്പം തോട് വീണ്ടെടുപ്പും ശുചീകരണവും, എല്ലാ വാർഡുകളിലും കുട്ടികൾക്കായുള്ള പാർക്ക്, സ്വയം തൊഴിൽ പദ്ധതികൾ , സ്വകാര്യ വ്യക്തികൾ കൈവശം വച്ചിരിക്കുന്ന പഞ്ചായത്ത് സ്ഥലം വീണ്ടെടുക്കൽ , ബസ് സ്റ്റാൻഡ് നവീകരണം, ലോകോത്തര നിലവാരമുള്ള ആധുനിക ഷോപ്പിങ് കോംപ്ലക്സ് നിർമാണം എന്നിവയും ട്വന്റി 20 സാധ്യമാക്കുമെന്ന് സാബു എം ജേക്കബ് കൂട്ടിച്ചേർത്തു.ഇത് പഞ്ചായത്തിന്റെ വരുമാനം വർധിപ്പിക്കും. വിശപ്പ് രഹിത പഞ്ചായത്ത് എന്ന ആശയത്തോട് ചേർന്ന് നിന്ന് പട്ടിമറ്റം, പള്ളിക്കര എന്നിവിടങ്ങളിൽ കംഫർട്ട് സ്റ്റേഷൻ നിർമ്മിക്കാനും പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തു .
വാഗ്ദാനങ്ങൾ നൽകി ദിവസങ്ങൾക്കുള്ളിൽ തന്നെ കുന്നത്തുനാട് പഞ്ചായത്തിലെ ഒന്നാം വാർഡിലെ കോച്ചേരിത്താഴം തോട് ട്വന്റി-20യുടെ നേതൃത്വത്തിൽ ട്രഞ്ചർ ഉപയോഗിച്ച് ചെളി നീക്കി ശുചീകരിച്ചു കഴിഞ്ഞു. കടമ്പ്രയാറിന്റെ കൈവഴിയായ ഈ തോടിന്റെ നാലു കിലോമീറ്ററോളം ദൂരം ചെളി നീക്കി ആഴം വർധിപ്പിക്കുന്ന ജോലികളാണ് ട്വന്റി-20യുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന ട്വൻറി 20 ക്ക് വൻ സ്വീകാര്യതയാണ് കേരളത്തിലും വിദേശത്തുമുള്ള മലയാളികളിൽനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത് . എറണാകുളം ജില്ലയിൽ മാത്രമല്ല മറ്റു ജില്ലകളിലേക്കും മത്സരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു വലിയ സമൂഹമാണ് ട്വന്റി-20 ക്ക് പിന്തുണയുമായി മുന്നോട്ട് വന്നിരിക്കുന്നത്. ട്വന്റി-20 ക്ക് ലഭിക്കുന്ന ജനപിന്തുണ പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾക്ക് വലിയ ഭീഷണി തന്നെയാണ് ഉയർത്തുന്നത്. ഈ വിധം വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ട്വന്റി-20 ക്ക് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വൻ വിജയം കൈവരിക്കാനാകുമെന്നാണ് മഹാഭൂരിപക്ഷവും കരുതുന്നത്.
പാലക്കാട് ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊന്നത് ബോധപൂര്‍വമെന്ന് ഉറപ്പിച്ച് പൊലീസ്. ഇത് വ്യക്തമാക്കുന്ന എഫ്ഐആറിന്‍റെ പകര്‍പ്പ് പ്രമുഖ മാധ്യമം പുറത്തുവിട്ടു. കൃത്യം നടത്തിയ ശേഷം അമ്മ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചതെന്ന് ജില്ലാ പൊലിസ് മേധാവി പറഞ്ഞു. പാലക്കാട് പൂളക്കാട് സ്വദേശി ഷാഹിദയാണ് മകൻ ആമിലിനെ ദാരുണമായി കൊലപ്പെടുത്തിയത്. പുലർച്ചെ നാലിനാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്.
പുതുപ്പള്ളിത്തെരുവ് പൂളക്കാട് താമസിക്കുന്ന സുലൈമാന്റെ ഭാര്യ ഷാഹിദ മകൻ ആദിലിനെ കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് ആൺ മക്കളിൽ ഏറ്റവും ഇളയവനായിരുന്നു ആറുവയസ്സുകാരൻ ആദിൽ. ഉറങ്ങിക്കിടന്ന കുട്ടിയുടെ കാലുകൾ കൂട്ടികെട്ടിയശേഷം വീട്ടിലെ ശുചിമുറിയിൽ കൊണ്ടുപോയി കഴുത്തറുത്ത് കൊന്നു. കാൽകൂട്ടി കെട്ടിയ നിലയിലാണ് മൃതദേഹം കിടന്നിരുന്നതും. കൊലപാതകം നടത്തിയ ശേഷം അമ്മ ഷാഹിദ തന്നെയാണ് പൊലീസിൽ വിവരം അറിയിച്ചത്.
ഇന്നലെ അടുത്തുള്ള വീട്ടിൽ നിന്ന് ജനമൈത്രി പൊലിസിന്‍റെ നമ്പർ വാങ്ങിയിരുന്നു. ദൈവത്തിനു വേണ്ടി മകനെ ബലി നൽകിയെന്നാണ് പൊലിസിനോട് അമ്മ പറഞ്ഞത്. കൊലപാതകം നടന്നത് ഭർത്താവോ മറ്റു മക്കളോ അറിഞ്ഞിരുന്നില്ല. ഇവർ മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്. ഷാഹിദ ഇപ്പോൾ ഗർഭിണിയാണ്. ഏറെക്കാലം മദ്രസാ അധ്യാപികയായി ഷാഹിദ ജോലി ചെയ്തിട്ടുണ്ട്. ഭർത്താവ് സുലൈമാൻ ടാക്സി ഡ്രൈവറാണ്.
കർഷകസമരവുമായി ബന്ധപ്പെട്ട വിവാദ ട്വീറ്റിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിനു പിന്തുണയുമായി മലയാളി താരം എസ്.ശ്രീശാന്ത് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ പതിവ് ശൈലി പുലർത്തി മലയാളികളിലെ ഒരു വിഭാഗം രംഗത്ത്. സച്ചിന്റെ അഭിപ്രായം വിവാദമായപ്പോൾ മരിയ ഷറപ്പോവയുടെ ഫെയ്സ്ബുക്ക് പേജിന് താഴെ മലയാളിയുടെ മാപ്പ് പറച്ചിലിന്റെ മേളമായിരുന്നു. സച്ചിനെ പിന്തുണച്ച് ശ്രീശാന്ത് വന്നതോടെ ഇക്കൂട്ടർ നേരെ പോയത് ഹർഭജൻ സിങിന്റെ പേജിലേക്കാണ്.
വർഷങ്ങൾക്ക് മുൻപ് ഇരുവരം തമ്മിലുണ്ടായ കയ്യാങ്കളിയുടെ ചുവട് പിടിച്ചാണ് ഈ പോക്ക്. ‘അണ്ണാ നിങ്ങളെ ഓർത്തു അഭിമാനിക്കുന്നു.. നിങ്ങളാണ് ശരി..’ എന്നൊക്കെയാണ് മലയാളത്തിൽ പേജിന് താഴെ എത്തുന്ന കമന്റുകൾ. കർഷകരെ പിന്തുണച്ച് തുടക്കം തന്നെ രംഗത്തുള്ള വ്യക്തിയാണ് ഹർഭജൻ സിങ്.
‘സച്ചിൻ പാജി ഒരു വികാരമാണ്. എന്നെപ്പോലുള്ള നിരവധി പേർ നമ്മുടെ രാജ്യത്തിനായി കളിക്കാൻ ആഗ്രഹിച്ചതിന്റെ കാരണം അദ്ദേഹമാണ്. ഒരു വാക്കിനും എന്റെ സ്നേഹം പ്രകടിപ്പിക്കാൻ വാക്കുകൾക്ക് കഴിയില്ല. ഇന്ത്യയിൽ ജനിച്ചതിന് നന്ദി. അദ്ദേഹം എല്ലായ്പ്പോഴും ഇന്ത്യയുടെ അഭിമാനമായിരിക്കും.’– എന്നാണ് സച്ചിനെ തുണച്ച് ശ്രീശാന്ത് ട്വീറ്റ് ചെയ്തു.
പോപ്പ് ഗായിക റിയാന, പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ് എന്നിവർ കർഷക സമരത്തിന് പിന്തുണയുമായി എത്തിയപ്പോഴായിരുന്നു സച്ചിൻ തെൻഡുൽക്കറുടെ വിവാദ ട്വീറ്റ്. ഇന്ത്യയുടെ വിഷയങ്ങളിൽ ബാഹ്യശക്തികൾക്ക് കാഴ്ചക്കാരാകാം, പങ്കാളികാനാകാനാകില്ലെന്നും രാജ്യം ഒരുമിച്ചു നിൽക്കണമെന്നുമായിരുന്നു സച്ചിന്റെ ട്വീറ്റ്.
Sachin Paaji is an emotion. He’s the reason many boys like me aspired to play for our country. No words can express my love nd gratitude for @sachin_rt paaji. Thank u for being born in India. U have and u will always be the pride of India. #IStandWithSachin #NationWithSachin
— Sreesanth (@sreesanth36) February 6, 2021
ചെന്നൈയിൽ നിന്നും തട്ടിക്കൊണ്ടുപോയ നാവികനെ മോചിപ്പിക്കാനായി ആവശ്യപ്പെട്ട പണം ലഭിക്കാത്തതിനെ തുടർന്ന് മുംബൈയിലെത്തിച്ച് ക്രൂരമായി കൊലപ്പെടുത്തി സംഘം. മഹാരാഷ്ട്രയിലെ പാൽഗറിൽ വെച്ചാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ട തുക ലഭിക്കില്ലെന്ന് വ്യക്തമായതോടെ തട്ടിക്കൊണ്ടുപോയ നാവികനെ അജ്ഞാത സംഘം തീകൊളുത്തി കൊന്നത്. സൂരജ് കുമാർ ദുബെയാണ് (26) കൊല്ലപ്പെട്ടത്. പൊള്ളലേറ്റ നിലയിൽ ഇയാളെ കണ്ടെത്തുമ്പോൾ ജീവനുണ്ടായിരുന്നു. പിന്നീട് മുംബൈയിലെ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
വെള്ളിയാഴ്ചയാണ് 90 ശതമാനം പൊള്ളലേറ്റനിലയിൽ സൂരജിനെ പ്രദേശവാസികൾ കണ്ടെത്തിയത്. കോയമ്പത്തൂരിലെ ഐഎൻഎസ് അഗ്രാണി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ സേവനത്തിലുണ്ടായിരുന്ന സൂരജ് നിലവിൽ അവധിയിലായിരുന്നു.
സ്വദേശമായ റാഞ്ചിയിൽ നിന്നും ജനുവരി 30ന് ചെന്നൈ വിമാനത്തിൽ ഇറങ്ങിയ സൂരജിനെ ഒരു സംഘം ആളുകൾ കാറിൽ തട്ടിക്കൊണ്ടു പോയെന്നാണ് പോലീസ് പറയുന്നത്. മൊബൈൽ ഫോൺ തട്ടിയെടുത്ത സംഘം സൂരജിനെ വിട്ടുനൽകാൻ 10 ലക്ഷം രൂപ കുടുംബത്തോട് ആവശ്യപ്പെട്ടു. മൂന്ന് ദിവസം ചെന്നൈയിൽ തടവിൽ പാർപ്പിച്ച സൂരജിനെ പിന്നീട് പാൽഗറിലെ വനപ്രദേശമായ ഗോൽവാഡിൽ എത്തിക്കുകയായിരുന്നു.
പിന്നീട് പണം ലഭിക്കാത്തതിനെ തുടർന്ന് മണ്ണെണ്ണ ഒഴിച്ചാണ് ഇയാളെ കത്തിച്ചത്. സൂരജിനെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ഗ്രാമീണരാണ് പോലീസിനെ വിവരമറിയിച്ചത്. സമീപത്തെ അശ്വിനി നാവിക ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പാൽഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
മഞ്ഞുമല തകര്‍ന്നതിനെ തുടര്‍ന്ന് അതിശക്തമായ വെള്ളപ്പൊക്കമുണ്ടായ ഉത്തരാഖണ്ഡില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. വ്യോമസേയും കരസേനയും ഐടിബിപി ഉദ്യോഗസ്ഥരും ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ മൂന്ന് ഹെലികോപ്റ്ററുകള്‍ രംഗത്തുണ്ട്.
അതേസമയം, ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പിഎംഎന്‍ആര്‍ ഫണ്ടില്‍ നിന്ന് മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
അപകടത്തില്‍ 100- 150 പേര്‍ മരിച്ചതായി സംശയിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശ് പറഞ്ഞു. അളകനന്ദയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. നൂറോളം നിര്‍മാണ തൊഴിലാളികളെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. നദിയില്‍ നിന്ന് പത്തോളം മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഐടിബിപി ഡിജി എസ്എസ്. ദേശ്വാള്‍ പറഞ്ഞു.
അളകനന്ദ നദിയിലെ അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്ന് പ്രളയസാധ്യതയുമുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ധോളി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളില്‍ ജാഗ്രത നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണസേന പ്രദേശത്തെത്തിയിട്ടുണ്ട്. 600 ഓളം കരസേനാംഗങ്ങള്‍ ഉത്തരാഖണ്ഡിലേക്ക് തിരിച്ചിട്ടുണ്ട്.
ഗംഗാ തീരത്തും അളകനന്ദ തീരത്തുമുള്ള കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ശ്രീനഗര്‍ ഡാം, ഋഷികേശ് ഡാം, എന്നിവ തുറന്നുവിട്ടു. ഋഷിഗംഗ പവര്‍ പ്രോജക്ട് തകര്‍ന്നു. ഉത്തരാഖണ്ഡ് മുഖ്യമന്തി സംഭവ സ്ഥലത്തേക്ക് തിരിച്ചു.
തിരുവനന്തപുരം ∙ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ രണ്ടാം പരാതിയില്‍ സംവിധായകന്‍ ശാന്തിവിള ദിനേശിനെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തന്നെ പറ്റി അപവാദ പരാമര്‍ശമുള്ള വിഡിയോ യുട്യൂബില്‍ അപ്‌ലോഡ് ചെയ്‌തെന്നാണു മുഖ്യമന്ത്രിക്കും ഡിജിപിക്കും ഭാഗ്യലക്ഷ്മി പരാതി നല്‍കിയിരുന്നത്.
ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്ത പൊലീസ് ശാന്തിവിള ദിനേശിനെ വിളിച്ചുവരുത്തി താക്കീത് നല്‍കിയിരുന്നു. തന്റെ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ദിനേശ് സമൂഹമാധ്യമങ്ങളില്‍ നടത്തിയെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പരാതി. തുടര്‍ന്ന് വിഡിയോ നീക്കം ചെയ്തിരുന്നു.
ഭര്‍ത്താവിനെയും മൂന്നു വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഭർത്താവിന്‍റെ സുഹൃത്തിന്‍റെ പിതാവായ 52കാരനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിലായി. ഗുരുവായൂരിലെ ലോഡ്ജ് മുറിയിൽനിന്നാണ് 26കാരിയായ യുവതി അറസ്റ്റിലായത്. യുവതിയെ കാണാതായതിനെ തുടർന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് 52കാരനൊപ്പം യുവതിയെ ഗുരുവായൂരിൽനിന്ന് കണ്ടെത്തുന്നത്. ഇരുവരും നാളുകളായി പ്രണയത്തിലായിരുന്നു എന്ന് പോലീസ് പറഞ്ഞു.
പന്തളം സ്വദേശിയാണ് യുവതി. ഒപ്പം പോയ 52കാരൻ ചങ്ങനാശേരി സ്വദേശിയും. ഭർത്താവിന്‍റെ പരാതിയിൽ പന്തളം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. 52കാരന്റെ വീട്ടുകാരും ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ഭർത്താവിനൊപ്പം ഉറ്റസുഹൃത്തിന്‍റെ വീട്ടിൽ യുവതി ഇടയ്ക്കിടെ എത്താറുണ്ടായിരുന്നു. കുടുംബത്തിലെ എല്ലാ വിശേഷ അവസരങ്ങളിലും അവർ ഭർത്താവിനൊപ്പം സുഹൃത്തിന്‍റെ വീട്ടിൽ എത്തിയിരുന്നു. ഇതിനിടെയാണ്, ഭർത്താവിന്‍റെ സുഹൃത്തിന്‍റെ പിതാവുമായി യുവതി അടുക്കുന്നത്. ഈ അടുപ്പം പിന്നീട് ഫോൺ വിളികളിലേക്ക് മാറുകയും അത് പ്രണയത്തിലെത്തുകയുമായിരുന്നു.
ഭർത്താവ് ജോലിക്കു പോയി കഴിഞ്ഞാൽ യുവതി മണിക്കൂറുകളോളം കാമുകനുമൊത്ത് ഫോണിൽ സംസാരിക്കാറുണ്ട്. അതിനിടെ ഇരുവരുടെയും പ്രണയബന്ധം ഇരു വീട്ടുകാരും അറിഞ്ഞതോടെ വീട്ടിൽ വലിയ പ്രശ്നങ്ങളായി. യുവതിയും ഭർത്താവും തമ്മിൽ ഇതേച്ചൊല്ലി വഴക്ക് പതിവായിരുന്നു. 52കാരന്‍റെ വീട്ടിലും ഈ പ്രശ്നം കുടുംബകലത്തിന് ഇടയാക്കിയിരുന്നു.
അങ്ങനെയിരിക്കെയാണ് ഇരുവരും ചേർന്ന് ഒളിച്ചോടാൻ പദ്ധതിയിട്ടത്. മൂന്നു ദിവസം മുമ്പാണ് ഇരുവരും ഒരുമിച്ച് നാടുവിട്ടത്. ഗുരുവായൂരിൽ എത്തി, അവിടെ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചുവരികയായിരുന്നു. അതിനിടെ ഇരുവരെയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഇരു വീട്ടുകാരും പൊലീസിൽ പരാതി നൽകി.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് യുവതിയും കാമുകനും ഗുരുവായൂരിൽ ഉണ്ടെന്ന് വ്യക്തമായത്. തുടർന്ന് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ചു പോയ യുവതിക്കെതിരെ ബാലാവകാശ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരുവർക്കെതിരെയും വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
അടുത്തിടെയായി സംസ്ഥാനത്ത് ഇത്തരത്തിൽ കുഞ്ഞിനെ ഉപേക്ഷിച്ചുള്ള ഒളിച്ചോട്ട സംഭവങ്ങൾ കൂടുലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പാലക്കാട് ജില്ലയിലെ പൂളക്കാടാണ് സംഭവം. ഷാഹിദ എന്ന യുവതിയാണ് തന്റെ മൂന്നാമത്തെ മകന്‍ ആമിലിനെ കൊലപ്പെടുത്തിയത്. വീട്ടിലെ കുളിമുറിയില്‍ വെച്ച് കത്തികൊണ്ട് മകന്റെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഷാഹിദ പോലീസിന് നല്കിയ വിവരം.
ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. മൂന്നുമാസം ഗര്‍ഭിണിയാണ് ഷാഹിദ. മകനെ കഴുത്തറുത്ത് കൊന്ന വിവരം തൊട്ടടുത്ത വീട്ടില്‍നിന്ന് നമ്പര്‍ വാങ്ങി ഷാഹിദ തന്നെയാണ് ജനമൈത്രി പോലീസിനെ അറിയിച്ചത്. ഇതിനു ശേഷമാണ് തൊട്ടടുത്ത മുറിയില്‍ കിടന്നിരുന്ന ഷാഹിദയുടെ ഭര്‍ത്താവു പോലും വിവരം അറിയുന്നത്.
ദൈവവിളി ഉണ്ടായെന്നും മകനെ ബലികൊടുക്കുന്നു എന്നുമാണ് ഷാഹിദ പോലീസിനെ അറിയിച്ചതെന്നാണ് വിവരം. ഷാഹിദയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക വാര്‍ത്ത കേട്ട ഞെട്ടലിലാണ് നാട് ഒന്നടങ്കം. ഷാഹിദയ്ക്ക് പുറത്തറിയുന്ന വിധത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി അറിയില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ഇവരെ കുറിച്ച് നല്ല അഭിപ്രായമാണുള്ളതെന്നും കുട്ടികളോടു നന്നായി പെരുമാറുന്നയാളാണെന്നും പ്രദേശവാസികള്‍ കൂട്ടിച്ചേര്‍ത്തു. മൂന്നുമക്കളാണ് ഷാഹിദ-സുലൈമാന്‍ ദമ്പതികള്‍ക്കുള്ളത്. ഇതില്‍ മൂന്നാമത്തെയാളാണ് ആമില്‍. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പാലക്കാട് എസ്.പി. ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.