ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതോടെ ആംബുലന്‍സിന്‍ ജീവനൊക്കി പോലീസുദ്യോഗസ്ഥന്‍. തെക്കു കിഴക്കന്‍ ഡല്‍ഹിയിലെ എസ്‌ഐ ആയ രാജ് വീര്‍ സിംഗ് (39) എന്നയാളാണ് ആംബുലന്‍സിനുള്ളില്‍ തൂങ്ങിമരിച്ചത്.

ഡല്‍ഹി സര്‍ക്കാറിന്റെ സെന്‍ട്രലൈസ്ഡ് ആക്‌സിഡന്റ് ട്രോമാ സര്‍വീസസ് (CATS) ആംബുലന്‍സിലാണ് പോലീസുകാരന്‍ ആത്മഹത്യ ചെയ്തത്. ദില്‍ഷാദ് ഗാര്‍ഡനിലെ ഗുരു തേജ് ബഹാദുര്‍ ഹോസ്പിറ്റിലനടുത്താണ് സംഭവം.

ഇബാസ് ആശുപത്രിയിലേക്കുള്ള വഴി മധ്യേയാണ് ദാരുണ സംഭവം അരങ്ങേറിയതെന്നാണ് പോലീസ് പറയുന്നത്. ദ്വാരകയിലെ വീട്ടില്‍ നിന്നാണ് രാജ് വീര്‍ ആംബുലന്‍സിനായി വിളിച്ചത്. അസുഖബാധിതനായ ഇയാളെ മൂന്നോളം ആശുപത്രികളിലെത്തിച്ചെങ്കിലും പല കാരണങ്ങള്‍ കൊണ്ട് ചികിത്സ നിഷേധിക്കപ്പെട്ടുവെന്നാണ് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്.

ആശുപത്രികളിലെ പ്രതികരണത്തില്‍ അരിശം പൂണ്ട പോലീസ് ഉദ്യോഗസ്ഥന്‍ ആംബുലന്‍സിനുള്ളില്‍ തന്നെ ജീവനൊടുക്കുകയായിരുന്നു. ഇയാളുടെ പെരുമാറ്റ രീതികള്‍ കണ്ട് ആംബുലന്‍സ് ജീവനക്കാര്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ആംബുലന്‍സില്‍ തന്നെയുണ്ടായിരുന്ന ഒരു വസ്ത്രം ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് ഡിസിപി ആര്‍പി മീന അറിയിച്ചത്.

സംഭവത്തില്‍ പൊലീസും ഡോക്ടര്‍മാറും കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ആരെയും സംരക്ഷിക്കില്ലെന്നും നിയമ നടപടി കൈ കൊള്ളുമെന്നുമാണ് കാറ്റ്‌സ് ഉദ്യോഗസ്ഥന്‍ അറിയിച്ചത്. ‘നടന്ന സംഭവങ്ങളുടെ യഥാര്‍ഥ ചിത്രം ഇതുവരെ വ്യക്തമായിട്ടില്ല.

രണ്ടോ മൂന്നോ ജീവനക്കാര്‍ ആ ആംബുലന്‍സിലുണ്ടായിരുന്നു. പോലീസുമായി സഹകരിച്ച് വിശദമായ അന്വേഷണം തന്നെ നടത്തും’ എന്നായിരുന്നു ഉദ്യോഗസ്ഥന്റെ വാക്കുകള്‍.

ഹരിയാനയിലെ മഹേന്ദ്രഗഡ് സ്വദേശിയാണ് മരിച്ച രാജ് വീര്‍ സിംഗ്. അഞ്ച് ദിവസമായി രാജ് വീര്‍ സിംഗ് അവധിയിലായിരുന്നു. ഡല്‍ഹി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ആംബുലന്‍സ് സേവനമാണ് കാറ്റ്‌സ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍ കോവിഡ് സ്‌പെഷ്യാലിറ്റി ആശുപത്രികളുടെ എണ്ണം 590 ആയി ഉയര്‍ത്തിയിരുന്നു.