യുഎസ് പാർലമെന്റിൽ ട്രംപ് അനുകൂലികൾ നടത്തിയ കലാപത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിക്രമങ്ങളെക്കുറിച്ചുള്ള വാർത്തകൾ കണ്ടതിൽ വിഷമമുണ്ടെന്നും ജനാധിപത്യ നടപടികൾ ധ്വംസിക്കപ്പെടാൻ പാടില്ലെന്നും മോദി ട്വീറ്റ് ചെയ്തു.
“വാഷിംഗ്ടണിലെ കലാപത്തെ കുറിച്ചും അതിക്രമങ്ങളെ കുറിച്ചുമുളള വാര്‍ത്തകള്‍ കണ്ടതില്‍ വിഷമമുണ്ട്. സമാധാനപരമായ ഭരണകൈമാറ്റം നിര്‍ബന്ധമായും തുടരേണ്ടതുണ്ട്. നിയമവിരുദ്ധമായ പ്രതിഷേധങ്ങളിലൂടെ ജനാധിപത്യ നടപടികള്‍ ധ്വംസിക്കപ്പെടാന്‍ പാടില്ല’. മോദി കുറിച്ചു.
തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രകോപിതരായ ട്രംപ് അനുകൂലികളാണ് യുഎസ് പാർലമെന്റ് കെട്ടിടത്തിലേക്ക് ഇരച്ചുകയറിയത്. പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിനിടെ പോലീസ് വെടിവയ്പിൽ ഇതുവരെ നാല് പേരുടെ മരണമാണ് സ്ഥിരീകരിച്ചത്.
നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ യുഎസ് കോൺഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണു അക്രമാസക്തരായ ആയിരക്കണക്കിനു ട്രംപ് അനുകൂലികൾ കാപ്പിറ്റോൾ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്നത്. ഇന്ത്യൻ സമയം പുലർച്ചെ ഒരുമണിയോടെയാണു സംഭവങ്ങൾ. ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവയ്ക്കുകയും പാർലമെന്റ് അംഗങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു.
പാര്‍ലമെന്റ് സമ്മേളിക്കുന്നതിടെ ഇത്തരമൊരു സുരക്ഷാവീഴ്ച യുഎസ് ചരിത്രത്തില്‍ ഇതാദ്യമാണ്. ബൈഡന്റെ വിജയം കോൺഗ്രസ് സമ്മേളനത്തിൽ അംഗീകരിക്കരുതെന്ന ട്രംപിന്റെ അഭ്യർഥന നേരത്തെ വൈസ് പ്രസിഡന്റും സെനറ്റിലെ റിപ്പബ്ലിക്കൻ നേതാവുമായ മൈക്ക് പെൻസ് തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ട്രംപ് അനുകൂലികൾ കാപ്പിറ്റോൾ മന്ദിരത്തിന് പുറത്ത് തടിച്ചുകൂടുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. പാർലമെന്റ് കവാടങ്ങൾ പോലീസ് അടച്ചുപൂട്ടിയെങ്കിലും പ്രതിഷേധക്കാർ മന്ദിരത്തിനകത്തു കടക്കുന്നതു തടയാനായില്ല. ബാരിക്കേഡുകൾ മറികടന്ന് പ്രതിഷേധക്കാർ മന്ദിരത്തിനുള്ളിലേക്ക് കടന്നു.
പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിനിടെയാണ് പോലീസ് വെടിവച്ചത്. സംഘർഷത്തിനിടെ നിരവധി പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമികളെ പിരിച്ചുവിടാൻ പോലീസ് നിറയൊഴിക്കുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു.
സേവ് അമേരിക്ക റാലിയുമായെത്തിയ പ്രതിഷേധക്കാർ ട്രംപ് വേണം എന്ന മുദ്രാവാക്യം മുഴക്കിയാണ് കാപ്പിറ്റോൾ വളഞ്ഞത്. മന്ദിരത്തിനുള്ളിൽ കടന്ന പ്രതിഷേധക്കാരിലൊരാൾ സെനറ്റ് അധ്യക്ഷന്റെ കസേരയിൽ കയറിയിരിക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. മണിക്കൂറുകളോളം പ്രതിഷേധക്കാർ കാപ്പിറ്റോൾ മന്ദിരത്തിനുള്ളിൽ അഴിഞ്ഞാടി. കാപ്പിറ്റോൾ പോലീസിനെ സഹായിക്കാൻ എഫ്ബിഐയെ വിന്യസിച്ചിട്ടുണ്ട്.
പാർലമെന്റിനെതിരായ ആക്രമണം പ്രതിഷേധമല്ല, കലാപമാണെന്ന് ജോ ബൈഡൻ പറഞ്ഞു. പ്രതിഷേധം അവസാനിപ്പിക്കാൻ അനുകൂലികൾക്ക് നിർദേശം നൽകണമെന്ന് ട്രംപിനോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
വീഡിയോ സന്ദേശത്തിൽ പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ ട്രംപ് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് ട്രംപ് അനുയായികളോട് അഭ്യർഥന നടത്തിയത്. എന്നാൽ ഈ സന്ദേശത്തിലും ബൈഡന്റെ വിജയം അംഗീകരിക്കാൻ ട്രംപ് തുനിഞ്ഞില്ല.
ഉത്തര്‍പ്രദേശില്‍ 50 വയസുള്ള സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബദൗര്‍ ജില്ലയിലാണ് നിര്‍ഭയ കേസിന് സമാനമായ ബലാത്സംഗം നടന്നിരിക്കുന്നത്. ക്ഷേത്രത്തില്‍ പോയി മടങ്ങവെയായിരുന്നു മധ്യവയസ്‌കയെ ആക്രമിച്ചത്. അതിക്രൂരമായ ബലാത്സംഗമാണ് നടന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പരിക്കേറ്റതായും കാലുകളും വാരിയെല്ലും ഒടിഞ്ഞതായും പോലീസ് പറഞ്ഞു.
സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റു ചെയ്യുകയും ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകള്‍ ചുമത്തുകയും ചെയ്തിട്ടുണ്ട്. അംഗണവാടി ജീവനക്കാരിയായിരുന്ന മധ്യവയ്‌സ്‌ക ജനുവരി മൂന്നിന് വൈകീട്ടോടെ ക്ഷേത്രത്തില്‍ പോയപ്പോഴായിരുന്നു അക്രമം. ക്ഷേത്രത്തിലെ പൂജാരിയും മറ്റ് രണ്ട് പേരും മൃതദേഹവുമായി വീട്ടിലെത്തുകയും തങ്ങള്‍ എന്തെങ്കിലും അങ്ങോട്ട് ചോദിക്കുന്നതിന് മുന്‍പ് അവര്‍ മടങ്ങിപ്പോകുകയായിരുന്നെന്നും ഇവരുടെ മകന്‍ ആരോപിക്കുന്നു.
എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍, യുവതി കിണറ്റില്‍ വീണതാണെന്നും നിലവിളി കേട്ട് സഹായത്തിനായി തങ്ങള്‍ എത്തിയതാണെന്നുമാണ് പറഞ്ഞത്. തങ്ങള്‍ക്കൊപ്പം രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നെന്നും യുവതിയുടെ ബന്ധുക്കളെ ബന്ധപ്പെടാന്‍ നമ്പര്‍ ഒന്നും ലഭിച്ചില്ലെന്നും അറിയിച്ചു. പിന്നാലെ, ക്ഷേത്ര പുരോഹിതനെതിരെ ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ട് രംഗത്തെത്തി. മധ്യവയ്‌സ്‌കയുടെ ശ്വാസകോശത്തിനും പരിക്കേറ്റിട്ടുണ്ട്. രക്തസ്രാവം നിയന്ത്രണാതീതമായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
വിലപിടിപ്പുള്ള അപൂര്‍വ മോതിരം വിറ്റു കിട്ടിയ അഞ്ചുലക്ഷം രൂപ എഴുത്തുകാരി ലക്ഷ്മി രാജീവ് പോങ്ങില്‍ വീട് ഒഴിപ്പിക്കുന്നതിനിടെ പൊള്ളലേറ്റു മരിച്ച രാജന്‍ അമ്പളി ദമ്പതികളുടെ വീട്ടിലെത്തി മക്കള്‍ക്കു കൈമാറി. അഞ്ച് ലക്ഷം രൂപയാണ് മോതിരം വിറ്റ് കിട്ടിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിലാണ് ചെക്ക് ലക്ഷ്മി കുട്ടികള്‍ക്ക് കൈമാറിയത്.
പദ്ദ്നാഭസ്വാമിയുടെ രൂപം കൊത്തിയ അനന്തവിജയം എന്ന് പേരിട്ട അപൂര്‍വ്വ മോതിരമാണ് കുഞ്ഞുങ്ങളുടെ ഭാവിക്കായി വിറ്റത്. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടേയും മോഹന്‍ലാലിന്റേയും കൈവശം മാത്രമേ ലക്ഷ്മിയെ കൂടാതെ ഈ മോതിരം ഉണ്ടായിരുന്നുളളൂ. വിറ്റുകിട്ടുന്ന തുക കുട്ടികള്‍ക്ക് കൈമാറുമെന്ന് ഫേസ്ബുക്കിലൂടെ ലക്ഷ്മി വ്യക്തമാക്കിയിരുന്നു. തീരുമാനത്തിന് നിരവധി അഭിനന്ദനങ്ങളും ലക്ഷ്മിക്ക് ലഭിച്ചിരുന്നു.
പൂജപ്പുര സ്വദേശി ഗണേഷ് സുബ്രഹ്മണ്യനെന്ന ശില്‍പിയാണ് ഈ അപൂര്‍വ്വ മോതിരം നിര്‍മിച്ചത്. ലക്ഷ്മിക്ക് ഈ മോതിരം ഗണേഷ് സമ്മാനമായി നല്‍കിയതാണ്. ലെന്‍സിലൂടെ നോക്കിയാല്‍ ശ്രീ പത്മനാഭ സ്വാമിയെ കാണാന്‍ കഴിയും. അത്രയ്ക്കു സൂക്ഷ്മമായി നിര്‍മിച്ച അപൂര്‍വ്വ മോതിരങ്ങളിലൊന്നാണിത്. കോഴിക്കോട് സുരഭി മാള്‍ ഉടമ പ്രഭ ഗോപാലനാണിത് വാങ്ങിയത്. ലെന്‍സിലൂടെ നോക്കിയാല്‍ ശ്രീ പത്മനാഭ സ്വാമിയെ കാണാം…! ‘അനന്തവിജയം’ വിറ്റു, ലഭിച്ചത് അഞ്ച് ലക്ഷം രൂപ, നെയ്യാറ്റിന്‍കരയില്‍ തീകൊളുത്തി മരിച്ച ദമ്പതികളുടെ വീട്ടിലെത്തി മക്കള്‍ക്ക് തുക കൈമാറി ലക്ഷ്മി രാജിവ്.
അനില്‍ അംബാനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ വ്യാജമെന്ന് എസ്ബിഐ. ഡല്‍ഹി ഹൈക്കോടതിയിലാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍, റിലയന്‍സ് ടെലികോം, റിലയന്‍സ് ഇന്‍ഫ്രാടെല്‍ എന്നീ ബാങ്ക് അക്കൗണ്ടുകളാണ് വ്യാജമെന്ന് എസ്ബിഐ കോടതിയെ അറിയിച്ചിരിക്കുന്നത്.
2016ലെ ആര്‍ബിഐ സര്‍ക്കുലറിനെതിരെ റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ മുന്‍ ഡയറക്ടര്‍ പുനീത് ഗാര്‍ദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇന്ന് ബാങ്കിന്റെ ഓഡിറ്റ് ഡിവിഷന്‍ അക്കൗണ്ടുകള്‍ വ്യാജമാണെന്നതിന് തെളിവുകളുണ്ടെന്ന് കാണിച്ച് രംഗത്തെത്തുകയായിരുന്നു. ആര്‍ബിഐ ചട്ടപ്രകാരം ഒരു നിശ്ചിത സമയപരിധിയില്‍ പണമിടപാട് മുടങ്ങിയ അക്കൗണ്ടുകള്‍ നോണ്‍ പെര്‍ഫോമിംഗ് അസറ്റായി കണക്കാക്കും. തുടര്‍ന്ന് ഈ അക്കൗണ്ടുകളെ ഓഡിറ്റ് ചെയ്യും.
ഇത്തരത്തില്‍ ഓഡിറ്റ് നടത്തിയ അക്കൗണ്ടില്‍ തിരിമറി കണ്ടെത്തിയാല്‍ ആ അക്കൗണ്ടിനെ വ്യാജമെന്ന് പറയും. അങ്ങനെ വ്യാജമെന്ന് കണ്ടെത്തിയ അക്കൗണ്ടിനെ കുറിച്ച് റിസര്‍വ് ബാങ്കിന് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. അതേസമയം, അനില്‍ അംബാനിയുടെ വ്യാജമെന്ന് പറയപ്പെടുന്ന മൂന്ന് അക്കൗണ്ടുകളിലുമായി 49000 കോടി രൂപയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍, അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഗ്രൂപ്പ് കമ്പനികളുടെ ഇടപാടുകളെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന ആവശ്യത്തിലാണ് എസ്ബിഐ.
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. 78 വയസ്സായിരുന്നു. കോഴിക്കോട് കക്കോടിയിലെ മകന്റെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.
ജില്ലയുടെ രൂപീകരണ കാലം മുതല്‍ വയനാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന രാമചന്ദ്രന്‍ മാസ്റ്റര്‍ പൊതുജീവിതം അവസാനിപ്പിച്ച ശേഷം വിശ്രമജീവിതം നയിച്ചത് കോഴിക്കോടായിരുന്നു. കോഴിക്കോട് കക്കോടിയിലെ മകന്റെ വീട്ടില്‍ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.
മൃതദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബത്തേരിയില്‍ നിന്നും കല്‍പ്പറ്റയില്‍ നിന്നുമായി ആറു തവണ എം.എല്‍.എ ആയിട്ടുണ്ട്. ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളില്‍ അംഗമായിരുന്നു. 1991 മുതല്‍ തുടര്‍ച്ചയായി മൂന്നു തവണ കല്പറ്റ മണ്ഡലത്തില്‍ നിന്ന് വിജയിച്ചു.
1995-96 കാലത്ത് എ.കെ ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. 2004 ല്‍ ആന്റണി രാജിവച്ച ശേഷം വന്ന ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പും അദ്ദേഹം കൈകാര്യം ചെയ്തു. 2011 ല്‍ അദ്ദേഹത്തെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കോഴിക്കോട് ഡിസിസി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ലണ്ടൻ: പുതിയ കോവിഡ് വകഭേദം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ യു.കെയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് യു.കെയിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. നയതന്ത്ര സേവനങ്ങൾ ഫെബ്രുവരി 20 വരെ നിർത്തിവെച്ചതായി യു.കെയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
വൈറസ് വ്യാപന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ബുധനാഴ്ച അർധരാത്രി മുതൽ ഫെബ്രുവരി പകുതി വരെ ബ്രിട്ടണിൽ സമ്പൂർണ ലോക്ക്ഡൗൺ ആണ്.
കൂടുതൽ രോഗവ്യാപന ശേഷിയുള്ള പുതിയ കോവിഡ് വകഭേദം കഴിഞ്ഞ ഡിസംബറിലാണ് യു.കെയിൽ ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നാലെ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലും വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ വർഷം മാർച്ച് അവസാനം മുതൽ ജൂൺ വരെ ഏർപ്പെടുത്തിയ ആദ്യഘട്ട ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് യു.കെയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യസർവ്വീസിനുള്ള സ്ഥാപനങ്ങളും കടകളും അല്ലാത്തവയെല്ലാം അടഞ്ഞുകിടക്കുകയാണ്.
നെടുമ്പാശേരിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് റയിൽവേ ട്രാക്കിൽ തള്ളി. അങ്കമാലി-എറണാകുളം റയിൽവേ ട്രാക്കിലാണ് മൃതദേഹം ഛിന്നഭിന്നമായ നിലയിൽ കണ്ടെത്തിയത്. ഒഡീഷ സ്വദേശി ശ്രീധറാണ് കൊല്ലപ്പെട്ടത്. കൂടെ ജോലി ചെയ്യുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒഡീഷ സ്വദേശികളായ അഷിഷ് ബോയി, ചെങ്കാല സുമൻ എന്നിവരാണ് പിടിയിലായത്. റയിൽവേ ട്രാക്കിന് അര കിലോമീറ്റർ ദൂരെ പ്രവർത്തിക്കുന്ന ഹാർഡ്ബോർഡ് പെട്ടി കമ്പനിയിലെ ജോലിക്കാരാണ് മൂന്നുപേരും. ഇന്നലെ രാത്രി ഒന്നരയോടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ മൽപ്പിടുത്തം നടന്നതിൻ്റെ തെളിവുകളും പരിസരത്ത് രക്തക്കറയും കണ്ടെത്തി.
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സജീവമാക്കി ബിജെപി. നേമത്ത് ഒ.രാജഗോപാലിന് പകരം കുമ്മനം രാജശേഖരൻ മത്സരിക്കാൻ സാധ്യത. സംസ്ഥാനത്ത് ബിജെപി ആദ്യമായി അക്കൗണ്ട് തുറക്കുന്നത് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിലൂടെയാണ്. ഇത്തവണയും നേമം നിലനിർത്തുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്.
രാജഗോപാലിന് 91 വയസ്സായി. ഒരു തിരഞ്ഞെടുപ്പിൽ കൂടി രാജഗോപാലിനെ സ്ഥാനാർഥിയാക്കാൻ ബിജെപി ഒരുക്കമല്ല. അതുകൊണ്ടാണ് രാജഗോപാലിന് പകരക്കാരനെ തേടുന്നത്. കുമ്മനം രാജശേഖരൻ നേമത്ത് മത്സരിക്കണമെന്നാണ് പാർട്ടിയിലെ താൽപര്യം. മണ്ഡലത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കുമ്മനത്തിനു പാർട്ടി നിർദേശം നൽകി. നേമം മണ്ഡലത്തിൽ കുമ്മനം വീട് വാടകയ്‌ക്കെടുത്തതായാണ് റിപ്പോർട്ട്.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019 ലെ ഉപതിരഞ്ഞെടുപ്പിലും വട്ടിയൂർക്കാവിലാണ് കുമ്മനം മത്സരിച്ചത്. വോട്ടുകളുടെ എണ്ണത്തിൽ ബിജെപിക്ക് വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചെങ്കിലും മണ്ഡലം പിടിക്കാൻ സാധിച്ചിരുന്നില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കുമ്മനം വട്ടിയൂർക്കാവിൽ മത്സരിക്കില്ല. പകരം, മറ്റൊരു മുതിർന്ന നേതാവിനെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാനാണ് സാധ്യത.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും മത്സരരംഗത്തുണ്ടാകും. സുരേന്ദ്രൻ മത്സരിക്കണമെന്നാണ് ആർഎസ്എസ് താൽപര്യം. പാർട്ടി ആവശ്യപ്പെട്ടാൽ മാത്രമേ മത്സരിക്കൂ എന്ന നിലപാടാണ് സുരേന്ദ്രന്.
ബി.ഗോപാലകൃഷ്ണൻ, എ.എൻ.രാധാകൃഷ്ണൻ എന്നിവർ തൃശൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ മത്സരിക്കാനും സാധ്യതയുണ്ട്. ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ കേരള ബിജെപിയിൽ തുടരുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ശോഭാ സുരേന്ദ്രനെ പാർട്ടിയിൽ സജീവമാക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ശോഭാ സുരേന്ദ്രനും കെ.സുരേന്ദ്രനും തമ്മിലുള്ള അഭിപ്രായഭിന്നത തുടർന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ദോഷം ചെയ്യുമെന്നാണ് വിലയിരുത്തൽ.
പാലാരിവട്ടം പാലം അഴിമതിക്കേസിലെ പ്രതി മുൻമന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെതിരെ ഹൈക്കോടതി. സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണമെന്ന് കോടതി പറഞ്ഞു. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു വിമർശനം.
ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ കിടന്ന് ഒരു സംഘടനയുടെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നീക്കം നടത്തുകയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. പ്രതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് പറയുന്നതിൽ കഴമ്പില്ലെന്നും സർക്കാർ ബോധിപ്പിച്ചു. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയെ എതിർത്താണ് വിജിലൻസ് കോടതിയിൽ വിവരം അറിയിച്ചത്.
മുസ്‌ലിം എഡ്യൂക്കേഷൻ സൊസൈറ്റിയിലേക്ക് മത്സരിക്കാനാണ് ഇബ്രാഹിംകുഞ്ഞ് ഉദ്ദേശിക്കുന്നതെന്നും നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനായി വിജിലൻസ് കോടതിയിൽ അപേക്ഷ നൽകിയതായും വിജിലൻസിനു വേണ്ടി സ്റ്റേറ്റ് അറ്റോർണി കോടതിയെ അറിയിച്ചു.
വിജിലൻസിന്റെ വിശദീകരണം കേട്ടതോടെ കോടതി പ്രതിക്കെതിരെ തിരിഞ്ഞു. നോമിനേഷൻ നൽകാം എങ്കിൽ ജയിലിൽ പോകാനും തയ്യാറാകണമെന്ന് കോടതി അഭിപ്രായപ്പെട്ടു.
‘ആരോഗ്യ കാരണം മാത്രം കണക്കിലെടുത്താണ് ജാമ്യാപേക്ഷ പരിഗണിച്ചത്. നിങ്ങൾ ഇപ്പോൾ തിരഞ്ഞെടുപ്പിന് മത്സരിക്കാൻ ഉദേശിക്കുന്നതായി കാണുന്നു. നോമിനേഷൻ നൽകുന്നന്നത് ജയിലിൽ പോയിട്ടും ആകാം,’ കോടതി വ്യക്തമാക്കി.
മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇബ്രാഹിംകുഞ്ഞ് ബോധിപ്പിച്ചു. ആശുപത്രിയിൽ നിന്നാണ് നോമിനേഷനിൽ ഒപ്പിട്ടത്. വിദഗ്‌ധ ഡോക്ടർമാരുടെ റിപ്പോർട്ട് സമർപ്പിക്കാൻ അനുവദിക്കണം. കീഴ് കോടതിയിൽ ജാമ്യപേക്ഷ സമർപിച്ചിട്ടില്ല.ഒപ്പിടാനുള്ള പെർമിഷൻ മാത്രമാണ് ചോദിച്ചതെന്നും ജയിലിൽ പോയാൽ ജീവനോടെ തിരിച്ചു വരാൻ പറ്റും എന്ന് തോന്നുന്നില്ലെന്നും ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി.
സർക്കാരിന്റെ സത്യവാങ്‌മൂലത്തിന് മറുപടി നൽകാൻ ഇബ്രാഹിംകുഞ്ഞിനോട് കോടതി നിർദേശിച്ചു. കേസ് വെള്ളിയാഴ്‌ച വീണ്ടും പരിഗണിക്കും.
തെന്നിന്ത്യൻ സിനിമാ ആരാധകർക്കിടയിൽ മാദക റാണിയായിരുന്നു റാണി പത്മിനി എന്ന നടി. ഒരു കാലത്ത് യുവാക്കളുടെ സിരകളിൽ ലഹരിയായി റാണി പത്മിനി ഒഴുകി നടന്നിരുന്നു. എന്നാൽ ഏറെ പ്രശസ്തിക്കും പണത്തിനും എല്ലാം നടുവിൽ കഴിയവെ റാണി പത്മിനിയേയും അമ്മ ഇന്ദിരയേയും ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സിനിമാ ലോകത്തെ തന്നെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു റാണി പത്മിനിയുടെ മരണം.
ജ്വലിക്കുന്ന സൗന്ദര്യവും കണ്ണുകളിലെ പ്രണയഭാവവും കൊണ്ട് ആരാധകരെ സമ്പാദിച്ച റാണി പത്മിനിയുടെ ജീവിതം 1986 ഒക്ടോബർ പതിനഞ്ചിന് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് അവസാനിക്കുകയായിരുന്നു. റാണിയെ സ്വന്തം അമ്മയുടെ മുമ്പിലിട്ട് വീട്ടുജോലിക്കാരാണ് ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയത്. താരം മരിച്ച വിവരം പോലും അഞ്ചു ദിവസത്തിനു ശേഷമാണ് പുറമലോകമറിഞ്ഞത്.
1981 ൽ കഥയറിയാതെ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ റാണി പത്മിനി ആശ, ഇനിയെങ്കിലും, ആക്രോശം, മനസ്സേ നിനക്കു മംഗളം, കുയിലിനെതടി, കിളിക്കൊഞ്ചൽ, നസീമ, ഉയിർത്തെഴുന്നേൽപ്പ്, മരുപ്പച്ച തുടങ്ങി ഒരുപിടി നല്ല വേഷങ്ങളിലൂടെ പ്രശസ്ത്രിയിലേക്ക് ഉയരുകയായിരുന്നു. പതിയെ റാണിയെ മാദകനടിയാക്കി ചലച്ചിത്ര ലോകം അവതരിപ്പിച്ചു. അഭിനയത്തേക്കാൾ ശരീരപ്രദർശനം സംവിധായകർ ആവശ്യപ്പെട്ട് റാണിയെ ചൂഷണം ചെയ്തു. മേനി പ്രദർശനവും ബാലൻ കെ നായരോടൊപ്പമുള്ള ഒരു ബലാത്സംഗരംഗവും റാണിയുടെ ഇമേജിനെ തകിടം മറിച്ചു.
ഹിന്ദി സിനിമാലോകത്തേക്ക് പോയ റാണി വേണ്ടവിധം ശോഭിക്കാതെ തിരിച്ച് മദ്രാസിലേക്ക് തന്നെ വണ്ടി കയറി. മദ്രാസിലെത്തിയ റാണി വെസ്റ്റ് അണ്ണാനഗറിലെ പതിനെട്ടാം നമ്പർ അവന്യൂവിലെ ബംഗ്ലാവ് വാടകയ്‌ക്കെടുത്ത് താമസമാക്കിയതാണ് അവരുടെ ജീവൻ പോലും നഷ്ടപ്പെടുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്.
ബംഗ്ലാവിൽ താമസമാരംഭിച്ച റാണി പുതിയ വാച്ച്മാൻ, അടുക്കളക്കാരൻ, ഡ്രൈവർ എന്നിവരെ നിയമിച്ചു. ആദ്യം റാണിയുടെ വീട്ടിലേക്കു ജോലി തേടി ജെബരാജ് എന്നയാളാണ് എത്തിയത്. ജെബരാജ് ജോലിയിൽ പ്രവേശിച്ചു കൃത്യം ഒരുമാസം കഴിഞ്ഞപ്പോൾ വാച്ചറായി ലക്ഷ്മി നരസിംഹൻ എന്നയാളും അവിടെ ജോലിക്ക് വന്നു. കാർ മോഷണക്കേസിലുൾപ്പടെ ജയിൽ ശിക്ഷ അനുഭവിച്ച ക്രിമിനലാണ് ജെബരാജെന്നും ജെബരാജും നരസിംഹനും സുഹൃത്തുക്കളാണെന്നും താരവും അമ്മയും അറിഞ്ഞിരുന്നില്ല.
ഇവരെ കൂടാതെ ഗണേശൻ എന്ന പാചകക്കാരനും റാണിയുടെ ബംഗ്ലാവിൽ ജോലിക്കെത്തിയിരുന്നു. ഒരിക്കൽ റാണിയെ കടന്നുപിടിക്കാൻ ശ്രമിച്ച ജെബരാജിനെ റാണി തല്ലി പുറത്താക്കി. ജോലിയിൽ നിന്നും പിരിച്ചുവിട്ടതോടെ ജെബരാജ് റാണിയെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു.
ഇതിനിടെ ഈ ബംഗ്ലാവ് സ്വന്തമായി വിലകൊടുത്ത് വാങ്ങിക്കാനും റാണി പത്മിനി നീക്കം നടത്തി. അതിനായി പ്രസാദ് എന്ന ഇടനിലക്കാരനോട് റാണി സംസാരിക്കുകയും മൊത്തം വിലയും പണമായി തന്നെ കൈ മാറാമെന്ന് വാക്കു നൽകുകയും ചെയ്തു.
ഈ വിവരമറിഞ്ഞ ജെബരാജ് റാണിയുടെ വീട്ടിൽ കുറെയേറെ പണവും പൊന്നും ഉണ്ടായിരിക്കുമെന്ന് ഊഹിച്ചാണ് ക്രൂരകൃത്യം പ്ലാൻ ചെയ്തത്. അവസരം പാർത്തിരുന്ന ജെബരാജ് വാച്ച്മാനെയും പാചകക്കാരനെയും ഒപ്പം കൂട്ടി. 1986 ഒക്ടോബർ 15ന് ക്രൂരന്മാർ പ്ലാൻ ചെയ്ത ആ ദാരുണ ദിനമെത്തി. രാത്രിയിൽ റാണിയും അമ്മയും മദ്യപിക്കുന്നത് പതിവാണെന്ന് മനസിലാക്കിയ പ്രതികൾ തക്കം പാർത്തിരുന്നു. പതിവുപോലെ രാത്രിയിൽ നന്നായി മദ്യപിച്ച റാണി എന്തോ ആവശ്യത്തിന് അടുക്കളയിലേക്ക് പോയ സമയത്ത് അക്രമികൾ അമ്മ ഇന്ദിരയെ കഠാര കൊണ്ട് തുരുതുരെ കുത്തിവീഴ്ത്തി.
അമ്മയുടെ അലർച്ച കേട്ട് ഓടിയെത്തിയ റാണി കണ്ടത് കഴുത്തിലും വയറിലും കുത്തേറ്റ് ചോരയിൽ കുളിച്ചുകിടന്ന അമ്മയെയാണ്. അപകടം മനസ്സിലാക്കി മുകളിലേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിച്ച റാണിയെ അക്രമികൾ അമ്മയുടെ മുമ്പിലിട്ട് ക്രൂരമായി ബലാൽസംഗം ചെയ്തു. അതിനുശേഷം അവരെ കുത്തിക്കൊലപ്പെടുത്തുകയും 15 ലക്ഷത്തോളം വിലവരുന്ന ആഭരണങ്ങളും, 10,000 രൂപയും മൂന്നായി ഭാഗം വച്ച് സ്ഥലം വിടുകയും ചെയ്തു. ഇരുവരും കൊല്ലപ്പെട്ടതു പോലും പുറംലോകമറിഞ്ഞില്ല.
നേരത്തെ പറഞ്ഞുറപ്പിച്ച പോലെ വീട് വാങ്ങുന്ന കാര്യം സംസാരിക്കാൻ റാണി പത്മിനിയെ കാണാനായി ഒക്ടോബർ ഇരുപതാം തീയതി ബ്രോക്കർ പ്രസാദ് ബംഗ്ലാവിലെത്തിയപ്പോഴാണ് താരത്തിന്റെ ദാരുണമരണം ലോകമറിഞ്ഞത്. കോളിങ് ബെൽ അടിച്ചിട്ടും ആരും വാതിൽ തുറക്കാതെ വന്ന് സംശയിച്ചു നിൽക്കുമ്പോഴാണ് വീടിനകത്തു നിന്നും വല്ലാത്ത ഒരു ദുർഗന്ധം വമിക്കുന്നതായി പ്രസാദ് ശ്രദ്ധിച്ചത്. പിറകു വശത്തെ വാതിൽ ചെറുതായി ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പ്രസാദ് അതിലൂടെ അകത്തു കയറിയതോടെ ദുർഗന്ധം രൂക്ഷമായി. മേലേയ്ക്ക് കയറുന്തോറും ഈച്ചകളുടെയും ശല്യം കൂടിക്കൂടി വന്നു.
തിരഞ്ഞുപോയ പ്രസാദ് ഒടുവിൽ എത്തിപ്പെട്ടത് ഒരു കുളിമുറിക്ക് മുന്നിലായിരുന്നു. ചീഞ്ഞളിഞ്ഞ നിലയിൽ കിടക്കുന്ന രണ്ട് ശവശരീരങ്ങൾ കണ്ട് പ്രസാദ് അലറി നിലവിളിച്ചു കൊണ്ട് ഇറങ്ങിയോടി. പ്രസാദ് വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തി. ജഡങ്ങൾ അവിടെ നിന്നും ഒന്നനക്കിയാൽ പോലും കഷ്ണങ്ങളായി വേർപ്പെടാമെന്നിരിക്കെ പോസ്റ്റ്‌മോർട്ടം കുളിമുറിയിൽ വെച്ചുതന്നെയാണ് നടത്തിയത്.
റാണിയുടെ മരണമറിഞ്ഞ് അവിടെ എത്തിയവരിൽ സിനിമക്കാരായി നടന്മാരായ കൊച്ചിൻ ഹനീഫയും രാമുവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് തക്ക സമയത്തിന് ആംബുലൻസ് എത്തി ചേരാത്തത് കാരണം ഒരു ടാക്‌സിയുടെ ഡിക്കിയിലാണ് ഇരുവരുടെയും ജഡങ്ങൾ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവരുടെ ജഡങ്ങൾ സീറ്റിൽ വയ്ക്കാൻ പോലും ടാക്‌സിഡ്രൈവർ സമ്മതിച്ചില്ല. രണ്ട് പേരുടെയും ജഡങ്ങൾ ഏറ്റുവാങ്ങാൻ ആരും എത്തിയതുമില്ല. മോർച്ചറിയിൽ നിന്നും മൃതദേഹങ്ങൾ ചലച്ചിത്ര പരിഷത്ത് ഏറ്റുവാങ്ങി സംസ്‌കരിച്ചു. ഒട്ടേറെ പ്രിയപ്പെട്ട സിനിമകളെ ബാക്കിയാക്കി റാണി പത്മിനിയുടെ ജീവിതം ദുരന്തമായി പര്യവസാനിച്ചു.