India

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകളില്‍ വെള്ളിയാഴ്ച പൊതു മേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓഫീസുകള്‍ക്ക് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. ദുരന്ത നിവാരണം, അവശ്യ സര്‍വീസുകള്‍, തിരഞ്ഞെടുപ്പ് ചുമതലകള്‍ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.

2020-ല്‍ ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിനെയും നടിയും സുശാന്തിന്റെ കാമുകിയുമായിരുന്ന റിയ ചക്രബര്‍ത്തിയെയും. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇതിന് കാരണമായത്. യാഹൂ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് റിയ ഇന്ത്യക്കാര്‍ 2020-ല്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞ നടിയായി മാറിയത്.

മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി സണ്ണി ലിയോണിനെ പിന്തള്ളിയാണ് റിയയുടെ പേര് മുന്നിലെത്തിയിരിക്കുന്നത്. സുശാന്തിന്റെ മരണത്തെ തുടര്‍ന്ന് വിവാദങ്ങള്‍ക്ക് തുടക്കമിട്ട നടി കങ്കണ റണൗട്ട് ആണ് പട്ടികയില്‍ രണ്ടാമത്. മൂന്നാം സ്ഥാനത്ത് ദീപിക പദുക്കോണും നാലാം സ്ഥാനത്ത് സണ്ണി ലിയോണുമാണ്.

സുശാന്തിന്റെ കേസില്‍ ചോദ്യം ചെയ്യലിന് വിധേയായ സെയ്ഫ് അലിഖാന്റെ മകളും നടിയുമായ സാറ അലിഖാന്‍ പത്താം സ്ഥാനത്ത് ഇടം നേടി. പ്രിയങ്കാ ചോപ്ര, കത്രീന കൈഫ് എന്നിവരാണ് അഞ്ചും ആറും സ്ഥാനത്ത്. ഗായിക നേഹ കക്കര്‍ ഏഴാം സ്ഥാനത്തും, ഗായിക കനിക കപൂര്‍ എട്ടാം സ്ഥാനത്തും, കരീന കപൂര്‍ പട്ടികയില്‍ ഒമ്പതാമതായും ഇടം പിടിച്ചു.

നടന്‍മാരുടെ പട്ടികയില്‍ അമിതാഭ് ബച്ചന്‍ ആണ് രണ്ടാം സ്ഥാനത്ത്. അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍, ഇര്‍ഫാന്‍ ഖാന്‍, റിഷി കപൂര്‍ എന്നിവരാണ് തൊട്ടുപുറകില്‍. അന്തരിച്ച ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം ഏഴാമതും സോനു സൂദ്, അനുരാഗ് കശ്യപ്, അല്ലു അര്‍ജുന്‍ എന്നിവര്‍ എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങളില്‍ ഇടം നേടി.

തമിഴ്‌നടൻ രജനികാന്ത് രാഷ്ട്രീയപാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചതിന് പിന്നാലെ കൂടെ നിർത്താൻ ബി.ജെ.പി ശ്രമം തുടങ്ങി.

ഡിസംബർ 31-ന് പാർട്ടി പ്രഖ്യാപനം നടക്കുമെന്നും ജനുവരിയിൽ പ്രവർത്തനം ആരംഭിക്കുമെന്നുമാണ് രജനികാന്ത് അറിയിച്ചത്.

രജനികാന്തുമായി സഖ്യത്തിന് തയ്യാറാണെന്ന് ബിജെപി വക്താവ് നാരായണൻ തിരുപതി പറഞ്ഞു. ആശയങ്ങൾ ഒരുമിച്ച് പോകുന്നതാണ്. താരം ബിജെപിയെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നതെന്നും നാരായണൻ തിരുപതി അഭിപ്രായപ്പെട്ടു.

2017 ഡിസംബറിലാണ് രജനികാന്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും പാർട്ടി രൂപീകരിക്കുമെന്നും അറിയിച്ചത്. തമിഴ്നാട്ടിൽ 234 സീറ്റുകളിലും തന്റെ പാർട്ടി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ രജനിയെ കൂട്ടുപിടിക്കാൻ ബി.ജെ.പി ശ്രമം തുടരുകയാണ്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രജനിയുമായി കൂടിക്കാഴ്ച നടത്താൻ ശ്രമിച്ചിരുന്നു.

കര്‍ഷക സമരത്തില്‍ പങ്കെടുത്ത വൃദ്ധ മഹിന്ദര്‍ കൗറിനെതിരെ വ്യാജ പ്രചാരണം നടത്തിയ നടി കങ്കണ റണൗട്ടിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നു. നടനും ഗായകനുമായ ദില്‍ജിത്ത് ദൊസാജ്ഞ് ആണ് കങ്കണയ്‌ക്കെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. മഹിന്ദര്‍ കൗറിനെ ഷഹീന്‍ബാഗ് ദാദി ബില്‍കീസ് ബാനു ആക്കിയാണ് കങ്കണ ചിത്രീകരിച്ചത്.

100 രൂപയും ഭക്ഷണവും നല്‍കുകയാണെങ്കില്‍ ഈ ദാദി ഏത് സമരത്തിനും പോകും എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്. ഇതിനെതിരെ രംഗത്തെത്തിയ മഹീന്ദറുടെ വീഡിയോ പങ്കുവെച്ചാണ് ദില്‍ജിത്തിന്റെ ട്വീറ്റ്. തങ്ങള്‍ ഇഷ്ടപ്പെടുന്നത് മാത്രം സംസാരിക്കാന്‍ വേണ്ടി അന്ധയായി പെരുമാറരുതെന്നാണ് ദില്‍ജിത്ത് പ്രതികരിച്ചിരിക്കുന്നത്.

ദില്‍ജിത്തിന്റെ ട്വീറ്റിന് രൂക്ഷമായ പ്രതികരണവുമായാണ് കങ്കണ രംഗത്തെത്തിയത്. സംവിധായകന്‍ കരണ്‍ ജോഹറിന്റെ പെറ്റാണ് ദില്‍ജിത്ത് എന്ന് ആക്ഷേപിച്ചാണ് കങ്കണയുടെ മറുപടി. ”പൗരത്വ ഭേദഗതി നിയമത്തില്‍ പങ്കെടുത്ത ബില്‍കിസ് ബാനു ദാദിജിയെ കര്‍ഷക മാര്‍ച്ചിലും കണ്ടു. മഹിന്ദര്‍ കൗര്‍ ജി ആരാണെന്ന് എനിക്ക് അറിയില്ല. എന്ത് നാടകമാണ് നിങ്ങള്‍ കളിക്കുന്നത്? ഉടനെ നിര്‍ത്തുക” എന്നാണ് താരത്തിന്റെ മറുപടി.

പ്രിന്‍സ് നരുല, സര്‍ഗുണ്‍ മെഹ്ത, ഹിമാന്‍ഷി തുടങ്ങിയ താരങ്ങളും കങ്കണയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ സംഭവത്തില്‍ കങ്കണയ്‌ക്കെതിരെ പഞ്ചാബില്‍ നിന്നുള്ള അഭിഭാഷകന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കനി കുസൃതി. നടിയെന്നതില്‍ ഉപരി തന്റെ നിലപാടുകള്‍ വിളിച്ചു പറയാന്‍ യാതൊരു മടിയും നടി കാണിക്കാറുമില്ല. ഇപ്പോള്‍ ഗൃഹലക്ഷ്മി മാഗസിനില്‍ വന്ന തന്റെ കവര്‍ ചിത്രത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടി. ഫോട്ടോഷോപ്പ് ചെയ്ത് തന്റെ യഥാര്‍ത്ഥ നിറവും മറ്റും മാറ്റിയതിന് എതിരെയാണ് നടി രംഗത്ത് എത്തിയിരിക്കുന്നത്. രോമമുള്ള തന്റെ കയ്യും യഥാര്‍ത്ഥ നിറവും മാറ്റി ഫോട്ടോ എഡിറ്റ് ചെയ്ത് നല്‍കിയതിന് എതിരെയാണ് നടി രംഗത്ത് എത്തിയത്. ഗൃഹലക്ഷ്മി മാസികയുടെ അകത്ത് ചില ചിത്രങ്ങള്‍ ശരിയായി നല്‍കിയിട്ടുണ്ടെങ്കിലും കവര്‍ പേജില്‍ വെളുപ്പിച്ചെടുത്തതിനെ ചോദ്യം ചെയ്യുകയാണ് കനി.

നിങ്ങള്‍ എന്റെ തൊലിയുടെ നിറവും കറുത്ത പാടുകളും രോമമുള്ള കൈകളും അതുപോലെ തന്നെ കൊടുക്കേണ്ടതായിരുന്നു. ഷൂട്ടിന് മുമ്പ് ഞാനെന്റെ നിലപാട് വ്യക്തമാക്കിയിരുന്നതാണ് എന്നാണ് കനി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി കുറിച്ചിരിക്കുന്നത്. മനക്കരുത്തുള്ള പെണ്ണുങ്ങളാണ് എന്റെ മാതൃക എന്ന കനിയുടെ അഭിമുഖത്തിനൊപ്പമാണ് എഡിറ്റ് ചെയ്ത ഫോട്ടോ നല്‍യിരിക്കുന്നത്.

എന്നാല്‍ മറ്റ് ചിത്രങ്ങള്‍ ശരിയായി കൊടുത്തതായും കനി കുറിച്ചു. ഈ ചിത്രത്തിലെങ്കിലും നിങ്ങള്‍ നീതി പുലര്‍ത്തി. എന്നാല്‍ കവര്‍ ഫോട്ടോയില്‍ ഇത് മാറ്റാന്‍ നിങ്ങള്‍ നിര്‍ബന്ധിതരായത് എന്തുകൊണ്ടാണ്?  എന്നാണ് നടി ചോദ്യം ചെയ്തിരിക്കുന്നത്. കനിക്ക് പിന്തുണയുമായി പ്രേക്ഷകരും രംഗത്തെത്തിയിട്ടുണ്ട്.

തൊലിയുടെ നിറം തന്റെ പല അവസരങ്ങളും ഇല്ലാതാക്കിയെന്നും കനി കുസൃതി പറഞ്ഞിരുന്നു. കാഴ്ചയിലുള്ള നിറത്തിലുള്ള ഡിസ്‌ക്രിമിനേഷന്‍ ഞാനും അനുഭവിച്ചിട്ടുണ്ട്. ജാതിപരമായിട്ടുള്ള വിവേചനം അങ്ങനെ നേരിട്ട് അനുഭവിക്കാത്തതിന് ഒരു കാരണം സ്‌കൂളില്‍ ജാതി ചേര്‍ക്കാത്തത് കൊണ്ട് പലര്‍ക്കും ജാതി എന്താണെന്ന് അറിയില്ല. കുഞ്ഞിലെ വീടുകളില്‍ ബന്ധുക്കളൊക്കെ ഭംഗിയില്ലെങ്കിലും പഠിക്കുന്നത് കൊണ്ട് കുഴപ്പമില്ല എന്നൊക്കെ പറയാറുണ്ടായിരുന്നു. എട്ടാം ക്ലാസ് വരെയൊക്കെ ഞാന്‍ എങ്ങനെയിരിക്കുന്നുവെന്നൊന്നും യാതൊരു ശ്രദ്ധയും കൊടുക്കാത്ത ആളായിരുന്നു.

അന്നൊക്കെ ഞാന്‍ കരുതിയിരുന്നത് എന്റെ സ്‌കിന്‍ ടോണുള്ള ആളുകളുടേത് പോലെയാണ് എന്റെ മുഖത്തെ ഫീച്ചേഴ്‌സ് എന്നാണ്. പിന്നെ ഒരു കല്യാണ കാസറ്റില്‍ കാണുമ്‌ബോഴാണ് അങ്ങനെയല്ല എന്ന് മനസിലാകുന്നത്. എനിക്ക് കറുത്തനിറമുള്ള വസ്ത്രങ്ങള്‍ ഇടാനായിരുന്നു ഏറ്റവും ഇഷ്ടം. പക്ഷേ ചെറുതിലെ ബന്ധുക്കളൊക്കെ കറുത്ത നിറംചേരില്ല. ഇളം മഞ്ഞയോ ഇളം നീലയോ പിങ്കോ ആണ് ചേരുക എന്നൊക്കെ പറയാറുണ്ടായിരുന്നു. ഇപ്പോഴുംആകാശത്ത് കാണാനല്ലാതെ ഇളം നീല നിറം എനിക്കിഷ്ടമല്ല. നമുക്കിഷ്ടമുള്ള നിറത്തിലെ തുണി ഇടാനാകാതെ വരുമ്‌ബോള്‍ കുട്ടിയെന്ന രീതിയില്‍ ഒരു വിഷമം ഉണ്ടാകില്ലേ.. അതാണ് അന്ന് തോന്നിയിട്ടുള്ളത്. കനി പറഞ്ഞിരുന്നു.

പ്രവാസ ലോകത്ത് കഷ്ടപ്പെടുന്നവർക്ക് ആശ്വാസമായി എത്തുന്ന ഭാഗ്യക്കുറിയായ അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് ബമ്പർ ഇത്തവണയും മലയാളിക്ക് തുണയായി. ബമ്പറിന്റെ ഒന്നാം സമ്മാനമായ 12 ദശലക്ഷം ദിർഹം (24 കോടിയിലധികം രൂപ) മലയാളി എടുത്ത ടിക്കറ്റിന് സ്വന്തമായി. ദുബായിയിൽ മെഡിക്കൽ ഉപകരണത്തിന്റെ സെയിൽസ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന ജോർജ് ജേക്കബ് (51) ആണ് ബമ്പർ നേടിയ ആ ഭാഗ്യശാലി. ഭാര്യയ്ക്കും മകൾക്കും മകനുമൊപ്പമാണ് അദ്ദേഹം യുഎഇയിൽ താമസിക്കുന്നത്. ഇത്തവണത്തെ ഡ്യൂട്ടി ഫ്രീയുടെ ആറ് നറുക്കും സ്വന്തമായത് ഇന്ത്യക്കാർക്കാണ്.

അതേസമയം, 2020 അവസാനിക്കാനിരിക്കെ, അബുദാബി ബിഗ് ടിക്കറ്റ് വലിയ സമ്മാനങ്ങളുമായി പുതിയ ടിക്കറ്റ് അവതരിപ്പിച്ചിരിക്കുകയാണ്. സമ്മാനത്തുക വർധിപ്പിച്ചും കൂടുതൽ പേർക്ക് കോടീശ്വരന്മാരാവാൻ അവസരമൊരുക്കുകയുമാണ് ബിഗ് ടിക്കറ്റ്. രണ്ട് കോടി ദിർഹം ഗ്രാന്റ് പ്രൈസ് നൽകുന്ന ‘മൈറ്റി 20 മില്യൻ’ നറുക്കെടുപ്പാണ് ഡിസംബർ അവസാനത്തോടെ വരുന്നത്. ഡിസംബർ മാസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന 223ാം സീരീസ് നറുക്കെടുപ്പിൽ ബിഗ് ടിക്കറ്റിലെ എക്കാലത്തെയും വലിയ സമ്മാനത്തുകയായ രണ്ട് കോടി ദിർഹമാണ് (40 കോടിയിലധികം ഇന്ത്യൻ രൂപ) ഗ്രാന്റ് പ്രൈസ്.

ഗൾഫ് മേഖലയിലാകെത്തന്നെ ഇത്ര വലിയ തുകയുടെ സമ്മാനം ആദ്യമായിട്ടായിരിക്കും നൽകാൻ പോകുന്നതെന്നും ബിഗ് ടിക്കറ്റ് അധികൃതർ പറയുന്നു. 30 ലക്ഷം ദിർഹമാണ് (ആറ് കോടിയിലധികം ഇന്ത്യൻ രൂപ) രണ്ടാം സമ്മാനം. 10 ലക്ഷം ദിർഹമാണ് (രണ്ട് കോടിയോളം ഇന്ത്യൻ രൂപ) മൂന്നാം സമ്മാനം. ഇതിന് പുറമെ ഒരു ലക്ഷം ദിർഹം, 80,000 ദിർഹം, 60,000 ദിർഹം, 40,000 ദിർഹം എന്നിങ്ങനെയുള്ള സമ്മാനങ്ങളും യഥാക്രമം നാല് മുതൽ ഏഴ് വരെയുള്ള സ്ഥാനങ്ങളിലെത്തുന്നവർക്ക് ലഭിക്കും.

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം വിമാനത്താവളം നാളെ അടച്ചിടും. നാളെ രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് ആറ് മണി വരെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കും. ബുറെവി ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ തിരുവനന്തപുരത്ത് വീശാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ കണക്കിലെടുത്താണ് നിര്‍ത്തിവയ്ക്കുന്നത്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ നിരവധി വിമാനങ്ങള്‍ നേരത്തെ റദ്ദാക്കിയിരുന്നു. ചെന്നൈ, കൊച്ചി, തിരുച്ചിറപ്പള്ളി വിമാനങ്ങളാണ് റദ്ദാക്കിയത്. ചുഴലിക്കാറ്റ് നാളെ പുലര്‍ച്ചെയോടെ കേരളത്തിലെത്തുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെത്തുമ്പോള്‍ അതീ തീവ്ര ന്യൂനമര്‍ദമായി ശക്തി കുറയുമെന്നാണ് പ്രവചനം.

തെക്കന്‍ കേരളത്തില്‍ ഇന്നു രാത്രി മുതല്‍ കനത്ത മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. അതിനിടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരള തീരത്ത് ബുറേവി റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു.

ബുറെവി ചുഴലിക്കാറ്റിന്‍റെ സഞ്ചാരപാതയില്‍ കേരളവും. നാലാം തീയതി രാവിലെ ചുഴലിക്കാറ്റ് തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ക്കിടയിലൂടെ കടന്നുപോകുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളവും തമിഴ്നാടും അതീവ ജാഗ്രതയിലാണ്. ശക്തമായ മഴയും കാറ്റും മുന്നില്‍കണ്ട് മുന്‍കരുതല്‍ നടപടിയെടുക്കാന്‍ ജില്ലാകലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ബുറെവി ചുഴലിക്കാറ്റിന്‍റെ പാത തിരുവനന്തപുരം കൊല്ലം ജില്ലകള്‍ക്കിടയിലൂടെ യാണെന്നാണ് കാലാവസ്ഥാ വകുപ്പ് ഒടുവില്‍ പുറത്തുവിട്ട മാപ്പ് വ്യക്തമാക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും കേന്ദ്രകാലാവസ്ഥാ വകുപ്പ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ശ്രീലങ്കന്‍തീരത്തു നിന്ന് ചുഴലിക്കാറ്റ് തൂത്തുക്കുടിക്കടുത്തുകൂടി തമിഴ്നാട്ടിലേക്കെത്തും. തിരുനെല്‍വേലിക്ക് അടുത്തുകൂടി നീങ്ങി അത് തെന്‍മല, പുനലൂര്‍ഭാഗത്തുകൂടി കേരളത്തിലേക്ക് നീങ്ങാനാണ് സാധ്യത.

ഇപ്പോഴുള്ള കാലാവസ്ഥാ മുന്നറിയിപ്പനുസരിച്ച് മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും അതിശക്തമായ മഴക്കും സാധ്യതയുണ്ട്. വെള്ളക്കെട്ടിനും മണ്ണിടിച്ചിലിനും ഇടയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അതിശക്തമായ മഴ പ്രതീക്ഷിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കടല്‍ അതീവ പ്രക്ഷുബ്ധമാണ്. ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. വെള്ളിയാഴ്ച രാത്രിവരെ അതീവ ജാഗ്രത പുലര്‍ത്താനാണ് കാലാവസ്ഥാ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

ബുറെവി ചുഴലിക്കാറ്റിനെ നേരിടാന്‍ മുന്നൊരുക്കങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ഏഴുജില്ലകളില്‍ ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയെ വിളിച്ച് സ്ഥിതി വിലയിരുത്തി. ശബരിമല തീര്‍ത്ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരും. ചെറുഡാമുകള്‍ തുറന്നുവിടേണ്ടിവരുമെന്നും സംസ്ഥാനത്ത് അതീവജാഗ്രത വേണമെന്നും മുഖ്യമന്ത്രി അവലോകനയോഗത്തിനുശേഷം പറഞ്ഞു.

നാളെ മുതല്‍ ശനിയാഴ്ച വരെ ഏഴുജില്ലകളില്‍ ശക്തമായ കാറ്റും മഴയും തീരപ്രദേശങ്ങളില്‍ അഞ്ച് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്കും സാധ്യതയെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലും ഇടുക്കി ജില്ലയുടെ ചില ഭാഗങ്ങളിലും മണിക്കൂറില്‍ അറുപതുകിലോമീറ്ററിന് മുകളില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. എറണാകുളത്തും ഇടുക്കി ജില്ലയുടെ ചിലഭാഗങ്ങളിലും 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും അതിതീവ്രമഴയ്ക്കും സാധ്യത. താഴ്ന്ന പ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും വെള്ളപ്പൊക്കവും മലയോരമേഖലകളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാം. മല്‍സ്യത്തൊഴിലാളികള്‍ ശനിയാഴ്ച വരെ കടലില്‍ പോകരുത്. ശനിയാഴ്ച വരെ അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ ജനം പുറത്തിറങ്ങരുത്. ഹൈറേഞ്ചുകളിലേക്ക് യാത്ര ഒഴിവാക്കണം. മാറ്റിപാര്‍പ്പിക്കേണ്ടവര്‍ക്കായി 2849 ക്യാംപുകള്‍ കണ്ടെത്തിയിട്ടുണ്ട്. 23 ക്യാംപുകളിലായി 175 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചുകഴിഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയദുരന്തനിവാരണ സേനയുടെ എട്ട് ടീമുകള്‍ സംസ്ഥാനത്തെത്തി. തമിഴ്നാട്ടിലെ സുലൂര്‍ എയര്‍ഫോഴ്സ് ബേസിലാണ് വ്യോമസേനാ സജ്ജീകരണങ്ങള്‍. നാവികസേനയും സജ്ജമാണ്. നെയ്യാര്‍, കല്ലട, കക്കി ഡാമുകളുടെ സംഭരണശേഷി 80 ശതമാനമായി കുറയ്ക്കും. അതിതീവ്രമഴയുണ്ടായാല്‍ ചെറുഡാമുകള്‍ തുറന്നുവിടേണ്ടിവരും. നെയ്യാര്‍, അരുവിക്കര, കല്ലട, മലങ്കര, കുണ്ടള, ശിരുവാണി, കാഞ്ഞിരപ്പുഴ, വാളയാര്‍, പോത്തുണ്ടി, കാരാപ്പുഴ ഡാമുകള്‍ നിലവില്‍ തുറന്നുവിട്ടിട്ടുണ്ട്.

പത്തനംതിട്ടയില്‍ ശക്തമായ കാറ്റുംമഴയും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ശബരിമല തീര്‍ത്ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരും. ഇക്കാര്യത്തില്‍ സാഹചര്യം വിലയിരുത്തി പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് തീരുമാനമെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയാളികളുടെ പ്രിയതാരം നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കനകം കാമിനി കലഹം. ഗ്രേസ് ആന്റണി ചിത്രത്തില്‍ നായികയായെത്തുന്നു. കൊവിഡ് മാനദണ്ഡങ്ങളോടെ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ഷൂട്ടിങ് പൂർത്തിയായി. എറണാകുളത്തായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് കനകം കാമിനി കലഹം. കൊവിഡ് പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റേയും നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സിനിമയുടെ ചിത്രീകരണം നടത്തിയത്.

പോളി ജൂനിയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മിക്കുന്നതും. വിനയ് ഫോര്‍ട്ട്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. വിനോദ് ഇല്ലംപിള്ളിയാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ഹിറ്റ് സിനിമയുടെ സംവിധായകനാണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍. രസകരമായ ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് ‘കനകം കാമിനി കലഹം ഒരുങ്ങുന്നത്.

സംസ്ഥാനത്ത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് കൊല്ലം അഞ്ചലിലെ ഉത്രാ വധക്കേസ്. ഉറങ്ങിക്കിടന്ന ഭാര്യ ഉത്രയെ പാമ്പ് കടിയേല്‍പ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജും സുഹൃത്ത് പാമ്പ് സുരേഷ് എന്ന് അറിയപ്പെടുന്ന കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി സുരേഷും അറസ്റ്റിലായിരുന്നു.

കൊലപാതകം നടന്ന് ആറു മാസത്തിനു ശേഷമാണ് കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണയ്ക്ക് തുടക്കമായത്. ഇപ്പോള്‍ പാമ്പ് സുരേഷ് സൂരജിനെതിരെ മൊഴി നല്‍കിയിരിക്കുകയാണ്. മന്ദബുദ്ധിയായതു കൊണ്ട് ഉത്രയെ തന്റെ ജീവിതത്തില്‍ നിന്നും മറ്റു ബുദ്ധിമുട്ടുകളില്ലാതെ ഒഴിവാക്കാനായിരുന്നു തന്റെ ലക്ഷ്യമെന്നും അതിനായാണ് പാമ്പിനെ വാങ്ങിയതെന്നും സുരേഷിനോട് പറഞ്ഞിരുന്നതായി പറയുന്നു.

എന്നാല്‍ ഉത്രയുടെ കൊലപാതകത്തിനു ശേഷം മാത്രമാണ് സൂരജ് തന്നോട് വെളിപ്പെടുത്തല്‍ നടത്തിയതെന്നും സുരേഷ് മൊഴി നല്‍കുന്നു. ഉത്രയെ കൊല്ലുക എന്ന സൂരജിന്റെ ലക്ഷ്യം അറിയാതെയാണ് താന്‍ പാമ്പിനെ വിറ്റതെന്ന് സൂചിപ്പിക്കുന്ന മൊഴിയാണ് കോടതിയില്‍ സുരേഷ് നല്‍കിയത്. പാമ്പ് പിടുത്തക്കാരന്‍ സുരേഷ് കേസില്‍ ആദ്യം പ്രതി പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് കോടതി മാപ്പുസാക്ഷിയായി പ്രഖ്യാപിക്കുകയായിരുന്നു.

കേസിലെ പ്രതി സൂരജും, മാതപിതാക്കളും, സഹോദരിയും വാദം കേള്‍ക്കാന്‍ കോടതിയില്‍ എത്തിചേര്‍ന്നിരുന്നു. കോടതി നടപടി ഉടന്‍ പൂര്‍ത്തിയാകും എന്ന പ്രതീക്ഷയിലാണ് ഉത്രയുടെ
മാതാപിതാക്കളും ബന്ധുക്കളും.

RECENT POSTS
Copyright © . All rights reserved