ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര പുരോഗമിക്കവെ പരിക്കേറ്റ താരങ്ങളുടെ നീണ്ടനിര തന്നെ ഇതിനോടകമുണ്ട്. രണ്ട് ടീമിനെയും പരിക്ക് അലട്ടുന്നുണ്ടെങ്കിലും ഇന്ത്യക്കാണ് കൂടുതല്‍ തിരിച്ചടി. ഉമേഷ് യാദവ്, മുഹമ്മദ് ഷമി, കെഎല്‍ രാഹുല്‍, ജസ്പ്രീത് ബൂംറ, ഹനുമ വിഹാരി, രവീന്ദ്ര ജഡേജ എന്നിവര്‍ പരിക്കേറ്റ് പുറത്തായിരിക്കുകയാണ്.

കൂടാതെ വിരാട് കോലിയുടെ അഭാവവും ഇന്ത്യന്‍ നിരയിലുണ്ട്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ നിരവധി താരങ്ങളാണ് പരിക്കിന്റെ പിടിയില്‍ അകപ്പെട്ടിരിക്കുന്നത്. താരങ്ങള്‍ക്ക് ഇത്തരത്തില്‍ പരിക്കേല്‍ക്കാന്‍ കാരണം ഐപിഎല്ലാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍.

കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ ശരിയായ സമയത്താണ് നടത്തിയതെന്ന് കരുതുന്നില്ലെന്ന് ലാംഗര്‍ പറഞ്ഞു.ഈ സമ്മറില്‍ എത്ര കളിക്കാര്‍ക്ക് പരിക്കേറ്റു എന്നത് നോക്കുക. ശരിയായ സമയത്തല്ല ഐപിഎല്‍ നടന്നത്. പരിക്കുകള്‍ ഓസ്ട്രേലിയയേയും ഇത്യയേയും ബാധിക്കാന്‍ കാരണം ഇതാണ്. വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ മെച്ചപ്പെടാന്‍ ഐപിഎല്ലിലൂടെ സാധിക്കും. എന്നാല്‍ ഐപിഎല്‍ നടത്തിയ സമയത്തിലേക്ക് മാത്രമാണ് ഞാന്‍ വിരല്‍ ചൂണ്ടുന്നത്. ലാംഗര്‍ പറഞ്ഞു.

ഏപ്രില്‍-മെയ് മാസത്തില്‍ നടത്തേണ്ടിയിരുന്ന ഐപിഎല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സെപ്‌റ്റംബര്‍ നവംബര്‍ മാസത്തിലാണ് നടത്തിയത്.ഇതിന് ശേഷം ഇന്ത്യ-ഓസീസ് താരങ്ങള്‍ നേരിട്ട് ഓസ്‌ട്രേലിയയിലേക്ക് പോയി.ആവിശ്യത്തിന് വിശ്രമം ലഭിക്കുന്നതിന് മുമ്ബെ ക്വാറന്റെയ്‌നില്‍ ടീമുകള്‍ക്ക് പ്രവേശിക്കേണ്ടി വന്നു.

ഇത് മാനസികമായി വലിയ തിരിച്ചടിയായി. കൂടാതെ തുടര്‍ച്ചയായി രണ്ട് മാസത്തെ മത്സരങ്ങള്‍ക്ക് ശേഷം ഇടവേളയില്ലാതെ മത്സരം കളിച്ചതോടെയാണ് കടുത്ത തിരിച്ചടി നേരിടേണ്ടി വന്നത്.ഓസ്‌ട്രേലിയക്ക് പരിക്ക് അത്ര ബാധിച്ചിട്ടില്ല. എന്നാല്‍ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ പരിക്ക് ടീമിനെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ച്‌ നിര്‍ണ്ണായക താരങ്ങളെല്ലാം പരിക്കേറ്റ് പുറത്താണ്.