India

മധ്യപ്രദേശില്‍ ബലാത്സംഗക്കേസില്‍ ശിക്ഷാ ഇളവ് ലഭിച്ച് പുറത്തിറങ്ങിയ പ്രതി വീണ്ടും മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിലെ നരസിംഗഢ് സ്വദേശിനിയായ പതിനൊന്നുവയസുകാരിയാണ് ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന് രണ്ടുതവണ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് അറസ്റ്റിലായ രമേഷ് സിങ് എന്ന് പോലീസ് വ്യക്തമാക്കി. ആശുപത്രിയില്‍ ഒരാഴ്ചയോളം ജീവനുവേണ്ടി പൊരുതിയശേഷമാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്.

രമേഷ് സിങ് സീരിയല്‍ റേപ്പിസ്റ്റാണെന്ന് പോലീസ് വ്യക്തമാക്കുന്നു. മധ്യപ്രദേശിലെ ഷാജാപുര്‍ ജില്ലയിലെ പൊലായ് കാലാ പട്ടണത്തിലെ ദബ്രിപുര സ്വദേശിയാണ് രമേഷ് സിങ്. 2003-ല്‍ ഷാജാപുരിലെ മുബാരിക്പുര്‍ ഗ്രാമത്തിലെ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിനാണ് ഇയാള്‍ ആദ്യമായി പിടിക്കപ്പെട്ടത്. പത്തുവര്‍ഷത്തെ ശിക്ഷയാണ് അന്ന് രമേഷിന് ലഭിച്ചത്. ശിക്ഷ കഴിഞ്ഞ് 2013-ല്‍ പുറത്തിറങ്ങിയ പ്രതി തൊട്ടടുത്ത വര്‍ഷം അടുത്ത പെണ്‍കുട്ടിയെ ആക്രമിച്ചു.

2014-ല്‍ സെഹോര്‍ ജില്ലയിലെ ആഷ്ത നഗരത്തില്‍നിന്നും എട്ടുവയസുകാരിയെ രമേഷ് തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ചു. പിടിക്കപ്പെട്ട പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. 2019-ല്‍ കേസ് ഹൈക്കോടതിയില്‍ എത്തി. പ്രതിയെ തിരിച്ചറിയുന്നതിനായി നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ കുട്ടിക്കൊപ്പം അച്ഛനും ഉണ്ടായിരുന്നുവെന്നും, അച്ഛന്റെ സാന്നിധ്യം കുറ്റവാളിയെ തിരിച്ചറിയുന്നതില്‍ കുട്ടിയെ സ്വാധീനിച്ചിരിക്കാമെന്നും വാദം കൊഴുത്തു. നിയമത്തിലെ പഴുതുകള്‍ കൃത്യമായി ഉപയോഗപ്പെടുത്തി രമേഷ് സ്വതന്ത്രനായി പുറത്തിറങ്ങി. എന്നാലത് വീണ്ടുമൊരു പെണ്‍കുട്ടിയുടെ ജീവനെടുക്കുന്നതിലേക്കാണ് നയിച്ചത്.

സംസാരിക്കാനും കേള്‍ക്കാനും കഴിയാത്ത പതിനൊന്നുകാരിയെ ഫെബ്രുവരി ഒന്നാം തീയതി രാത്രിയോടെയാണ് നരസിംഗഢിലെ വീട്ടില്‍നിന്ന് കാണാതായത്. അടുത്തദിവസം രാവിലെ കുറ്റിക്കാട്ടില്‍നിന്നും ക്രൂരമായി ഉപദ്രവിക്കപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടെത്തി. തുടര്‍ന്ന് ഭോപ്പാലിലെ ഹമീദിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി ക്രൂരമായി ഉപദ്രവിക്കപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ദിവസം ചെല്ലുംതോറും പെണ്‍കുട്ടിയുടെ നില ഗുരുതരമായി. ഒടുവില്‍ ഫെബ്രുവരി എട്ടാംതീയതിയോടെ അവള്‍ മരണത്തിന് കീഴടങ്ങി.

കേസെടുത്ത പോലീസ് പ്രതിക്കായി വലിയ രീതിയിലുള്ള അന്വേഷണമാണ് നടത്തിയത്. 46 ഇടങ്ങളില്‍ നിന്നായി ശേഖരിച്ച 136 സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു. പെണ്‍കുട്ടിയുടെ വീടിന്റെ പരിസരത്തും മൃതദേഹം കണ്ടെത്തിയ സ്ഥലത്തും ചുവന്ന നിറത്തിലുള്ള ഷോള്‍ പുതച്ച, നീലയും കറുപ്പും നിറത്തിലുള്ള സ്പോര്‍ട്സ് ഷൂസ് ധരിച്ച ഒരാള്‍ അലഞ്ഞുതിരിയുന്നതായി പോലീസിന്റെ ശ്രദ്ധയില്‍പെട്ടു. ഇയാളെ ചുറ്റിപ്പറ്റി പോലീസ് അന്വേഷണം കടുപ്പിച്ചു. സൂക്ഷ്മപരിശോധനയില്‍ ഇയാള്‍ രമേഷ് സിങ്ങാണ് എന്ന് മനസിലാക്കിയ പോലീസ് കൂടുതല്‍ തെളിവുകള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു.

രമേഷ് സിങ് കുറാവറില്‍നിന്നും നരസിംഗഡിലേക്ക് യാത്ര ചെയ്ത ഓട്ടോയുടെ ഡ്രൈവര്‍ ഇയാളെ തിരിച്ചറിഞ്ഞത് അന്വേഷണത്തില്‍ സഹായകമായി. കൊലപാതകത്തിന് ശേഷം ഉത്തര്‍പ്രദേശില്‍ മഹാകുംഭമേള നടക്കുന്ന പ്രയാഗ്രാജിലേക്കാണ് പ്രതി മുങ്ങിയത്. ഇത് പോലീസിനെ വലച്ചെങ്കിലും അവര്‍ പ്രതിയെ വിട്ടുകളയാന്‍ തയ്യാറായിരുന്നില്ല. തുടര്‍ച്ചയായ അന്വേഷണത്തിനൊടുവില്‍ ജയ്പുരിലേക്കുള്ള ട്രെയിനില്‍ വെച്ചാണ് രമേഷ് സിങ് പിടിയിലായത്. ഒമ്പത് സ്റ്റേഷന്‍ ഇന്‍-ചാര്‍ജ് അടക്കം 75 പോലീസുകാര്‍ 16 ടീമായി പിരിഞ്ഞാണ് പ്രതിക്കായി അന്വേഷണം നടത്തിയത്.

പ്രതി രമേഷ് സിങ് ഇക്കാലയളവില്‍ വേറെയും കുറ്റകൃത്യങ്ങളിലോ പീഡനങ്ങളിലോ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുള്ളതായി രാജ്ഗഡ് എസ്.പി. ആദിത്യ മിശ്ര പറഞ്ഞു. ‘തെളിവുകളെല്ലാം കൃത്യമായി പരിശോധിച്ച് വരികയാണ്. പ്രതിയുടെ കുറ്റകൃത്യങ്ങളുടെ രീതിവെച്ച് അയാള്‍ ഇത്തരത്തിലുള്ള വേറെയും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടാവാം. തെളിയിക്കപ്പെടാത്ത അത്തരം കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ ഡി.എന്‍.എ. ടെസ്റ്റ് അടക്കമുള്ള തെളിവുകള്‍ ശേഖരിക്കും. ഇനിയും പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുതുണ്ടാക്കില്ല,’ എസ്.പി. പറഞ്ഞു.

കൈക്കൂലിക്കേസിൽ എറണാകുളം ആർ.ടി.ഒ വിജിലൻസിന്റെ പിടിയിലായി. ടി.എം.ജെയ്സൺ ആണ് പിടിയിലായത്. ഇയാൾക്കൊപ്പം രണ്ട് ഏജന്റുമാരേയും പിടികൂടി. ജെയ്സന്റെ വീട്ടിൽനിന്ന് 50-ലേറെ വിദേശമദ്യക്കുപ്പികളും കണ്ടെത്തി. ബുധനാഴ്ച വൈകിട്ടാണ് വിജിലൻസ് എസ്.പി എസ്.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ആർ.ടി.ഒയെ അറസ്റ്റ് ചെയ്തത്.

ഫോർട്ട്കൊച്ചി-ചെല്ലാനം റൂട്ടിലോടുന്ന പ്രൈവറ്റ് ബസിന്റെ താത്ക്കാലിക പെർമിറ്റ് പുതുക്കുന്നതിന് ജെയ്സൺ കൈക്കൂലി ചോദിച്ചെന്ന് വിജിലൻസിന് പരാതി കിട്ടിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജെയ്സണെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറച്ചുകാലമായി ജെയ്സണും മറ്റുചില ഉദ്യോ​ഗസ്ഥരും വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു.

ജെയ്സന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത വിദേശമദ്യത്തിൽ ഏറെയും ഇറക്കുമതി ചെയ്തവയാണെന്നാണ് കരുതുന്നത്. ജെയ്സണേയും രണ്ട് ഏജന്റുമാരേയും വിജിലൻസ് ചോദ്യംചെയ്ത് വരികയാണ്.

റോഡിൽവെച്ച് പണവും മദ്യക്കുപ്പിയും കൈക്കൂലി വാങ്ങുന്നതിനിടെയാണ് ജെയ്സണെ വിജിലൻസ് സംഘം പിടികൂടിയതെന്ന് വിജിലൻസ് എസ്.പി പ്രതികരിച്ചു. രാമു, സജി എന്നീ കൺസൾട്ടന്റുമാരാണ് പിടിയിലായ മറ്റ് രണ്ടുപേർ. സജിയാണ് ജെയ്സന്റെ ഏറ്റവും അടുത്തയാൾ. വീടിനുപുറമേ ജെയ്സന്റെ ഓപീസിലും റെയ്ഡ് നടത്തി. റബ്ബർ ബാൻഡിട്ട് ചുരുട്ടി വെച്ച നിലയിൽ അറുപതിനായിരത്തോളം രൂപയും കിട്ടിയിട്ടുണ്ട്. 50 ലക്ഷത്തിനപ്പുറം പോകുന്ന നിക്ഷേപങ്ങളുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

കുറവിലങ്ങാട് വെമ്പള്ളിയിൽ ബാറിൽ വച്ച് മധ്യവയസ്കന്റെ നേരെ ചില്ലു ഗ്ലാസുകൾ വച്ച് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബാർ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കുമരകം സ്വദേശി ബിജു സി.രാജു (42) നെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകിട്ട് 8 മണിയോടുകൂടി വെമ്പള്ളിയിൽ പ്രവർത്തിക്കുന്ന ബാറിൽ എത്തിയ മധ്യവയസ്കനും സുഹൃത്തും മദ്യത്തിന്റെ അളവിനെ ചൊല്ലി ബിജുവുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും, കൗണ്ടറിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഇയാൾ ഇവരെ ചീത്ത വിളിക്കുകയും, അവിടെയിരുന്ന ചില്ലു ഗ്ലാസുകൾ എടുത്ത് മധ്യവയസ്കന്റെയും, സുഹൃത്തിന്റെയും നേരെ എറിയുകയുമായിരുന്നു. ആക്രമണത്തിൽ മധ്യവയസ്കന് സാരമായ പരിക്കേൽക്കുകയും ചെയ്തു.

പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സ്റ്റേഷൻ എസ്.എച്ച്.ഓ അജീബ് ഇ, എസ്.ഐ മാരായ ശരണ്യ എസ്. ദേവൻ, മഹേഷ് കൃഷ്ണൻ, ജെയ്സൺ അഗസ്ത്യൻ, എ.എസ്. ഐ ജോണി പി.കെ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മാമ്പുഴക്കരയിൽ വീട്ടമ്മയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്നു. ഒറ്റയ്ക്ക് താമസിക്കുന്ന കൃഷ്ണമ്മ എന്ന 62കാരിയെയാണ് ബന്ദിയാക്കി കവർച്ച നടത്തിയത്. വീട്ടുസഹായത്തിനായി നിന്നിരുന്ന തിരുവനന്തപുരം സ്വദേശിനിയെ കാണാനില്ലെന്ന പരാതിയും ഇതിനുപിന്നാലെ ഉയർന്നിരിക്കുകയാണ്.

കുറച്ചധികം നാളുകളായി വീട്ടിൽ ഒറ്റയ്ക്കാണ് കൃഷ്ണമ്മ താമസിച്ചിരുന്നത്. കഴിഞ്ഞദിവസം രാത്രിയാണ് ഇവരുടെ വീട്ടിൽ മോഷണം നടന്നത്. വീട്ടിലെത്തിയ നാലം​ഗസംഘം കൃഷ്ണമ്മയെ കെട്ടിയിട്ട് മർദിച്ചു. തുടർന്ന് വീട്ടിലുണ്ടായിരുന്ന മൂന്നര പവന്റെ സ്വർണവും 36,000 രൂപയും ഓട്ടുവിളക്കും പാത്രങ്ങളും എ.ടി.എം കാർഡും കവർന്നശേഷം രക്ഷപ്പെടുകയുംചെയ്തു.

ആദ്യത്തെ അടിയിൽത്തന്നെ ബോധം പോയതുകൊണ്ട് പിന്നീടെന്താണ് നടന്നതെന്ന് അറിയില്ലെന്ന് കൃഷ്ണമ്മ പറഞ്ഞു. രാവിലെ ഉണർന്നശേഷം ഇവർ ആശുപത്രിയിലെത്തി ചികിത്സ തേടുകയും പിന്നാലെ പോലീസിൽ പരാതി നൽകുകയും ചെയ്തു.

മോഷണത്തിനുപിന്നാലെ ഇവരുടെ വീട്ടിൽ സഹായത്തിന് നിന്നിരുന്ന യുവതിയെ കാണാതായിട്ടുണ്ട്. ഒരാഴ്ച മുൻപാണ് തിരുവനന്തപുരം സ്വദേശിനിയായ യുവതി ഇവരുടെ വീട്ടിലേക്ക് വന്നത്. നാലുമാസം മുൻപാണ് ഇരുവരും പരിചയപ്പെടുന്നത്. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോ​ഗമിക്കുന്നത്.

ഇന്നലെ വൈകിട്ട് എളമക്കരയില്‍ നിന്ന് കാണാതായ കുട്ടിയെ വല്ലാര്‍പാടത്ത് നിന്ന് കണ്ടെത്തി. കെവശമുണ്ടായിരുന്ന ഫോണ്‍ സ്‌കൂളില്‍ പിടിച്ചുവെച്ചത് കുട്ടിയെ മാനസിക വിഷമത്തിലാക്കി. ഇക്കാര്യം വീട്ടില്‍ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കുട്ടി മാറി നിന്നത്. 7 മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തുന്നത്.

അമ്മയുടെ ഫോണുമായിട്ടാണ് കുട്ടി സ്‌കൂളില്‍ പോയത്. ഇത് സ്‌കൂള്‍ അധികൃതര്‍ ചോദ്യം ചെയ്യുകയും ശകാരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് കുട്ടി മാറിനിന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് പൊലീസ് അന്വേഷണം നടത്തിയത്.

വല്ലാര്‍പാടം പള്ളിയുടെ സമീപത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തുന്നത്. കുട്ടി നഗരത്തില്‍ തന്നെ ഉണ്ടാകുമെന്ന നിഗമനത്തിലായിരുന്നു പൊലീസ് പരിശോധന നടത്തിയത്. എസിപി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിയെ കണ്ടെത്തിയത്.

ലേഖന വിവാദത്തിന് പിന്നാലെ ശശി തരൂര്‍ എംപിയുമായി ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തി. സോണിയാ ഗാന്ധിയുടെ പത്താം നമ്പര്‍ ജന്‍പഥ് വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, കെ.സി വേണുഗോപാല്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രാഹുലിനൊപ്പം ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും കണ്ടു.

അതേസമയം മാധ്യമങ്ങളെ കാണാന്‍ നില്‍ക്കാതെ ജന്‍പഥ് വസതിയുടെ പിന്‍വശത്തെ ഗേറ്റ് വഴിയാണ് തരൂര്‍ മടങ്ങിയത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് രാഹുല്‍-തരൂര്‍ കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമായി. കൂടിക്കാഴ്ചയില്‍ തരൂര്‍ ദേശീയ നേതൃത്വത്തെ തന്റെ നിലപാട് അറിയിച്ചു. പരാമര്‍ശങ്ങളില്‍ തെറ്റായ ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും രാഹുല്‍ നേതാക്കളെ അറിയിച്ചു.

കേരള സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള തരൂരിന്റെ ലേഖനം പാര്‍ട്ടിയില്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കമാന്‍ഡ് തരൂരിനെ ചര്‍ച്ചയ്ക്ക് വിളിപ്പിച്ചത്. ശശി തരൂരിന്റെ നിലപാടിനെതിരേയുള്ള അതൃപ്തി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കം ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ദേശീയ നേത്യത്വത്തിന്റെ ഇടപെടല്‍.

സംരംഭക മുന്നേറ്റത്തിലും സുസ്ഥിര വളര്‍ച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നാണ് ലേഖനത്തില്‍ വിലയിരുത്തുന്നത്. 2024 ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ടില്‍ ആഗോള ശരാശരിയുടെ അഞ്ച് മടങ്ങ് മൂല്യം കേരളം രേഖപ്പെടുത്തിയതും ഈസ് ഓഫ് ഡൂയിങ് ബിസിനസ് സര്‍വേയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയതും വലിയ നേട്ടമാണെന്നും തരൂര്‍ ലേഖനത്തില്‍ പറഞ്ഞിരുന്നു.

ഭർത്താവിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ ബസിനടിയിലേക്ക് തെറിച്ചു വീണ യുവതിക്ക് ദാരുണാന്ത്യം. മലപ്പുറം വാണിയമ്പലം മങ്ങംപാടം പൂക്കോടൻ സിമി വർഷ (22) ആണ് മരിച്ചത്. ഭർത്താവ് വിജേഷിനെ (28) പരിക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബൈക്ക് എതിരെ വന്ന ബസിന്റെ ഒരു വശത്ത് തട്ടിയാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് തിരുവാലി പൂന്തോട്ടത്തിൽ വച്ചാണ് അപകടമുണ്ടായത്. അപകടത്തിനിടെ റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. സംഭവസ്ഥലത്ത് വച്ച് തന്നെ യുവതി മരിച്ചു. തുടർ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

കേരളത്തിൽ നിന്നുള്ള വ്യാപക പരാതിയെ തുടർന്ന് ശശി തരൂരിനെ ചർച്ചയ്ക്കായി ഹൈക്കമാൻഡ് വിളിപ്പിച്ചു. കേരളത്തിലെ കോൺഗ്രസിൽ ശശി തരൂരിന്റെ വളർച്ച പല മുഖ്യമന്ത്രി സ്ഥാന മോഹികളിലും അസംതൃപ്തി സൃഷ്ടിച്ചിരുന്നതായുള്ള സൂചനകളും പുറത്തുവന്നിരുന്നു.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് തരൂരിനെ ചർച്ചയ്ക്ക് വിളിപ്പിച്ചത്. ഉടൻ തന്നെ സോണിയാ ഗാന്ധിയുടെ പത്താം നമ്പർ ജൻപഥ് വസതിയിൽ എത്താനായിരുന്നു നിർദേശം. കേരള സർക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള തരൂരിന്റെ ലേഖനം പാര്‍ട്ടിയില്‍ വിവാദങ്ങള്‍ക്ക്‌ വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കമാൻഡ് ഇപ്പോൾ തരൂരിനെ ചർച്ചയ്ക്ക് വിളിപ്പിച്ചിരിക്കുന്നത്.

ശശി തരൂരിന്റെ നിലപാടിനെതിരേ അതൃപ്തി സംസ്ഥാന കോൺഗ്രസ് നേതൃത്വം ഒന്നടങ്കം ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ദേശീയ നേതൃത്വം ഇടപെടൽ നടത്തിയിരിക്കുന്നത്. രാഹുലും സോണിയയും തരൂരുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

രാഹുൽ ഗാന്ധിയും സോണിയാഗാന്ധിയും തരൂരും തമ്മിലായിരിക്കും കൂടിക്കാഴ്ച. അൽപസമയത്തിനുള്ളിൽ തരൂർ സോണിയാ ഗാന്ധിയുടെ വസതിയിൽ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചർച്ചയിൽ പങ്കെടുക്കുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ഒരു ഇംഗ്ലീഷ് പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് പിണറായി സര്‍ക്കാരിനു കീഴില്‍ വ്യവസായ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ ശശി തരൂര്‍ പുകഴ്ത്തിയത്. കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയ ലേഖനമെഴുതിയ തരൂരിനെതിരെ വലിയ വിമര്‍ശനമാണ് പിന്നാലെ ഉയര്‍ന്നത്. സംരംഭകമുന്നേറ്റത്തിലും സുസ്ഥിര വളര്‍ച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നാണ് ലേഖനത്തില്‍ വിലയിരുത്തുന്നത്.

2024-ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ടില്‍ ആഗോള ശരാശരിയുടെ അഞ്ചു മടങ്ങ് മൂല്യം കേരളം രേഖപ്പെടുത്തിയതും ഈസ് ഓഫ് ഡൂയിങ് ബിസിനസ് സര്‍വേയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയതും വലിയ നേട്ടമാണെന്നും തരൂര്‍ ലേഖനത്തില്‍ പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നിയമസഭയ്ക്കകത്തും പുറത്തും ഭരണത്തെ നഖശിഖാന്തം എതിര്‍ക്കുമ്പോഴാണ് കോണ്‍ഗ്രസ് എം.പി.യുടെ പുകഴ്ത്തല്‍ എന്നതാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയത്.

തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്ത തരൂർ ആദ്യഘട്ടത്തിലുണ്ടായ നിലപാട് ആവർത്തിക്കുകയാണ് ചെയ്തത്. ഇതിനൊപ്പം ഉമ്മൻ ചാണ്ടി സർക്കാരിന്റെ പങ്ക് വ്യവസായിക മുന്നേറ്റവുമായി പറഞ്ഞുപോയി എന്നത് മാത്രമാണ് തരൂർ ചെയ്തത്. തരൂർ നിലപാട് പിൻവലിക്കണമെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷ നേതാവടക്കമുള്ളവരുടെ ആവശ്യം.

കാര്യവട്ടം ഗവ. കോളേജില്‍ റാഗിങ് നടന്നതായി വിദ്യാര്‍ഥിയുടെ പരാതി. ബയോടെക്‌നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി ബിന്‍സ് ജോസാണ് പ്രിന്‍സിപ്പലിനും കഴക്കൂട്ടം പോലീസിലും പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം നടത്തിയ ആന്റി -റാഗിങ് കമ്മിറ്റിയാണ് റാഗിങ് നടന്നതായി സ്ഥിരീകരിച്ചത്. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ ഏഴുപേര്‍ക്കെതിരെയാണ് പരാതി.

സി.സി.ടി.വി. ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് സമിതി റാഗിങ് നടന്നതായി കണ്ടെത്തിയത്. കഴിഞ്ഞ 11-ാം തീയതി സീനിയര്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ അടിപിടി നടന്നിരുന്നു. ബിന്‍സ് ജോസിന്റെ സുഹൃത്തായ അഭിഷേകിന് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റു. ഇരുകൂട്ടരുടെയും പരാതിയില്‍ അന്ന് കഴക്കൂട്ടം പോലീസ് കേസെടുക്കുകയും ചെയ്തു.

സ്‌കൂളില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്. പഴയന്നൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വരാന്തയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടുകൂടിയാണ് സംഭവം. സ്‌കൂള്‍ വളപ്പില്‍ നിന്നും ലഭിച്ച സെല്ലോടേപ്പ് കൊണ്ട് പൊതിഞ്ഞ പന്തുപോലത്തെ വസ്തു വിദ്യാര്‍ത്ഥികള്‍ തട്ടിക്കളിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്.

അപകടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് കാലിന് ചെറിയതോതില്‍ പരിക്കേറ്റു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്കയച്ചു. സംഭവത്തെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡെത്തി പരിശോധന നടത്തി.

കാട്ടുപന്നിയെ പിടികൂടുന്നതിനായി വെച്ച സ്‌ഫോടക വസ്തു തെരുവുനായ്ക്കളോ മറ്റോ കടിച്ചു കൊണ്ട് വന്ന് സ്‌കൂള്‍ വളപ്പിലിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. പഴയന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RECENT POSTS
Copyright © . All rights reserved