India

പൂഞ്ഞാർ എംഎൽഎ പി.സി.ജോർജിന്‍റെ മകൻ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് പൂഞ്ഞാർ സിവിഷനിൽ നിന്ന് മത്സരിക്കും. ഇരുപത് വര്‍ഷമായി വിദ്യാര്‍ത്ഥി യുവജന രാഷ്ട്രീയ രംഗത്ത് സജീവമായ ഷോൺ യുവജനപക്ഷം സംസ്ഥാന സെക്രട്ടറിയാണ്. മീനച്ചില്‍ അര്‍ബന്‍ ബാങ്ക് വൈസ് പ്രസിഡന്‍റായ അദ്ദേഹം തിരുവനന്തപുരം ലോ കോളേജ് ലോ അക്കാദമിയില്‍ കെ.എസ്.സി. യുടെ സ്ഥാനാര്‍ത്ഥിയായി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ ഡിവിഷനിൽ നിന്ന് ജനപക്ഷം സ്ഥാനാർഥിയായ ലിസി സെബാസ്റ്റ്യനാണ് വിജയിച്ചത്.

25 ലക്ഷം രൂപ സമ്മാനത്തുകയുള്ള ജെസിബി സാഹിത്യ പുരസ്കാരം കേരളത്തിൽ വലിയ വിവാദമായ എസ്. ഹരീഷിന്റെ മീശ എന്ന നോവലിന്. കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയാണ് അവാർഡിന് അർഹമായത്. ജയശ്രീ കളത്തിലാണ് മീശ ഇംഗ്ലിഷിലേക്കു വിവര്‍ത്തനം ചെയ്തത്. ഇന്ത്യയില്‍ സാഹിത്യരചനകള്‍ക്ക് ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്നതാണ്​ ജെ.സി.ബി ലിറ്റററി ഫൗണ്ടേഷന്റെ ഏർപ്പെടുത്തിയ ഈ പുരസ്കാരം. പരിഭാഷപ്പെടുത്തിയ വ്യക്തിക്ക് 10 ലക്ഷം രൂപയും ലഭിക്കും.

ഈ വര്‍ഷത്തെ ജെസിബി പുരസ്കാരത്തിനു പരിഗണിക്കപ്പെട്ട 10 നോവലുകള്‍ 9 സംസ്ഥാനങ്ങളില്‍ നിന്നുള്ളവയായിരുന്നു. അസമീസ്, ബംഗാളി, ഇംഗ്ലിഷ്, തമിഴ് എന്നീ ഭാഷകള്‍ക്കൊപ്പം മലയാളത്തിനും പ്രാതിനിധ്യം. 4 കൃതികള്‍ എഴുത്തുകാരുടെ ആദ്യ നോവലുകളാണ്. 2 കൃതികള്‍ വിവര്‍ത്തനങ്ങളും. അവയിലൊന്നാണ് മലയാളത്തില്‍ ഇതിനകം ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത മീശ.

വെളുത്ത് മെലിഞ്ഞിരിക്കുന്നവരെയാണ് പൊതുവേ മലയാളികൾ സൗന്ദര്യമുള്ളവരായി കണക്കാക്കുന്നത്. മലയാളത്തിൽ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിലും ഫോട്ടോഷൂട്ടുകളിലും ഉള്ള പെൺകുട്ടികളെ കാണുമ്പോഴേ ഈ കാര്യം അടിവരയിട്ട് ഉറപ്പിക്കാം. മലയാളികളുടെ ഈ അഭിരുചി മുതലെടുത്ത് കൊണ്ട് പരസ്യ കമ്പനിക്കാർ വീണ്ടും വീണ്ടും ഇത് പോലെയുള്ള പെൺകുട്ടികളെ മാത്രമാണ് മോഡലിങ്ങിനായി ക്ഷണിക്കുന്നതും.
ഇപ്പോഴിതാ മലയാളികളുടെ സ്ഥിര സൗന്ദര്യ സങ്കൽപ്പങ്ങളെ തച്ചുടച്ചിരിക്കുകയാണ് ഇന്ദുജ പ്രകാശ് എന്ന മോഡൽ. താൻ ഈ രംഗത്തേക്ക് വന്നത് കറുത്ത നിറമുള്ളവർക്കും താടിയുള്ളവർക്കും എല്ലാം പ്രചോദനം നൽകാൻ വേണ്ടിയാണെന്ന് ഇന്ദുജ പറഞ്ഞു.

വലുപ്പം ഒരു പ്രശ്‌നമല്ല എന്ന തലവാചകത്തോടെ പങ്കുവെച്ച ചിത്രം പകര്‍ത്തിയത് പ്രശസ്ത ഫോട്ടോഗ്രാഫര്‍ പ്രശാന്ത് ബാലചന്ദ്രനാണ്. വേട്ടക്കാരിയുടെ വേഷത്തിലാണ് ഇന്ദുജ എത്തുന്നത്അ രുവിയുടെ വക്കില്‍ ഇരിക്കുന്നതാണ് ചിത്രം.

139 കിലോ ആയിരുന്നു മുന്‍പ് എന്റെ ഭാരം. അന്നേരം ചെറിയ അപകര്‍ഷതാ ബോധമൊക്കെ തലപൊക്കിയിട്ടുണ്ട്. ഇന്ന് 108 കിലോയില്‍ എത്തി നില്‍ക്കുമ്പോള്‍ തടി എന്റെ സ്വപ്‌നങ്ങള്‍ക്ക് തടസമാകുന്നില്ല. ആ ചിത്രങ്ങളില്‍ നിങ്ങള്‍ കാണുന്നത് എന്റെ മനസാണ്. തടിച്ച ശരീരങ്ങളെ കോമാളിയായി കാണുന്നവര്‍ ചിലപ്പോള്‍ അതു കണ്ടുവെന്നു വരില്ല. 108 കിലോ ശരീരഭാരവും വച്ച് ഉടുമ്പന്‍ ചോലയിലെ കുന്നും മലയും ചെരിവും താണ്ടി ഞാനെത്തിയത് എന്റെ ആഗ്രഹങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും വേണ്ടിയാണ്. എന്നെ അവിടെ എത്തിച്ചതും അതേ മനസാണെന്ന് ഇന്ദുജ പറഞ്ഞു

https://www.facebook.com/induja.prakash.3/posts/1113205162432593

കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ എം.സി കമറുദീന്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്തു. വിശ്വാസ വഞ്ചന ഉള്‍പ്പെടെ നാലോളം വകുപ്പുകള്‍ ചുമത്തിയാണ് എം.എല്‍.എയെ അറസ്റ്റ് ചെയ്തത്. ഇതിന് പുറമെ നിക്ഷേപകര്‍ക്ക് സംരക്ഷണം നല്‍കുന്ന വകുപ്പുകളും ചുമത്തിയിട്ടുണ്ട്. തെളിവുകളെല്ലാം എം.എല്‍.എയ്ക്ക് എതിരാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. നാല് കേസുകളിലാണ് എം.എല്‍.എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പണം നഷ്ടപ്പെട്ടവരുടെ പരാതിയില്‍ മൊത്തം 115 കേസുകള്‍ എം.എല്‍.എയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എം.എല്‍.എ നടത്തിയത് ആസൂത്രിത തട്ടിപ്പാണെന്ന് പോലീസ് വ്യക്തമാക്കി. ജ്വല്ലറി ബിസിനസ് തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക വീഴ്ചയാണെന്ന എം.സി കമറുദീന്‍െ്‌റ വാദം നിലനില്‍ക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. ആസൂത്രിതമായി നിക്ഷേപകരെ വഞ്ചിക്കുന്നതിന് വേണ്ടി നടന്ന തട്ടിപ്പാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മുസ്ലീം ലീഗിന്‍െ്‌റ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ കമറുദീനെതിരെ പരാതിയും മൊഴിയും നല്‍കിയിരുന്നു.

മുസ്ലീം ലീഗിന്റെ പ്രവര്‍ത്തകര്‍ തന്നെയാണ് തട്ടിപ്പിനിരയായത്. അതുകൊണ്ടുതന്നെ മുസ്ലീം ലീഗ് നേതൃത്വം ഇടപെട്ട് പണം തിരിച്ചുനല്‍കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പോലീസ് പരാതിയിലേക്ക് എത്തുന്നതിന് മുമ്പാണ് പണം തിരികെ നല്‍കാന്‍ മുസ്ലീം ലീഗ് നേതൃത്വം ആവശ്യപ്പെട്ടത്. എന്നാല്‍ കമറുദീന്‍ പണം തിരികെ നല്‍കാന്‍ തയ്യാറായില്ല.

ഇതിനിടെ കഴിഞ്ഞ മുസ്ലീം ലീഗ് നേതൃത്വം ജ്വല്ലറിയുടെ ആസ്തി വിറ്റ് നിക്ഷേപകര്‍ക്ക് പണം നല്‍കാനാകില്ലെന്ന് വ്യക്തമായതോടെയാണ് കമറീദിനെ ലീഗ് നേതൃത്വം കൈവിടുന്നത്. ജ്വല്ലറിയുടെ കേരളത്തിലെയും കര്‍ണാടകയിലെ ആസ്തികളില്‍ ഭൂരിഭാഗവും വിറ്റ് പണമാക്കി മാറ്റിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഇതോടെ കമറുദീന്‍ ഒറ്റയ്ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കട്ടെ എന്ന നിലപാടിലേക്ക് മുസ്ലീം ലീഗ് നേതൃത്വം എത്തിയിരുന്നു. നേരത്തെ ആസ്തി വിറ്റ് നിക്ഷേപകര്‍ക്ക് പണം നല്‍കാന്‍ ലീഗ് നേതൃത്വം കമറുദീന് ആറ് മാസത്തെ സമയം അനുവദിച്ചിരുന്നു. എന്നാല്‍ ആസ്തികള്‍ ഇതിനകം വിറ്റഴിച്ചതിനാല്‍ ഇനി നിക്ഷേപകര്‍ക്ക് പണം ലഭിക്കാനുള്ള വഴികള്‍ അടഞ്ഞിരിക്കുകയാണ്.

നിക്ഷേപകരില്‍ നിന്ന് വാങ്ങിയ പത്ത് കോടി രൂപയ്ക്ക് എം.സി കമറുദീനും പൂക്കോയ തങ്ങളും ബംഗളുരുവില്‍ ഇലക്‌ട്രോണിക് സിറ്റിയില്‍ ഭൂമി വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഭൂമി വാങ്ങിയത് കമ്പനി രജിസ്റ്ററില്‍ ഇല്ലെന്നും ഭൂമി വാങ്ങിയത് അനധികൃത സ്വത്ത് ഇടപാടാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരു ഭാഗം വിറ്റതായും കണ്ടെത്തി. നിക്ഷേപത്തിൻെറ പേരില്‍ 150 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയില്‍ വര്‍ണ്ണവിവേചനം അവസാനിപ്പിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇന്ത്യന്‍ വംശജന്‍ എനുഗ ശ്രീനിവാസലു റെഡ്ഡി എന്ന ഇസ് റെഡ്ഡി (96) അന്തരിച്ചു. കേംബ്രിഡ്ജിലെ മാസാച്യുസെറ്റ്‌സില്‍ നവംബര്‍ 1 ഞായറാഴ്ചയായിരുന്നു അന്ത്യം. മഹാത്മാ ഗാന്ധിയുടെ അനുയായി എന്ന നിലയിലും ശ്രദ്ധേയനാണ് ഇ എസ് റെഡ്ഡി.

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമാഫോസയാണ് ഇ എസ് റെഡ്ഡിയുടെ മരണം പ്രഖ്യാപിച്ചത്. ”മനുഷ്യാവകാശങ്ങളോട് പ്രതിബദ്ധത” പുലര്‍ത്തിയ വ്യക്തിത്വം എന്നായിരുന്നു ഇ എസ് റെഡ്ഡിയെ സിറില്‍ റമാഫോസ അനുസ്മരിച്ചത്.

വര്‍ണ്ണവിവേചനത്തിനെതിരായ യുഎന്‍ പ്രത്യേക സമിതിയിലും (1963-1965) സെക്രട്ടറിയായിരുന്ന ഇ എസ് റെഡ്ഡി വര്‍ണ്ണവിവേചന വിരുദ്ധ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തി എന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു. 1976 മുതല്‍ യുഎന്‍ ട്രസ്റ്റ് ഫണ്ട് ഫോര്‍ സൗത്ത് ആഫ്രിക്ക, ദക്ഷിണാഫ്രിക്കയ്ക്കുള്ള വിദ്യാഭ്യാസ, പരിശീലന പരിപാടി എന്നിവയുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. 2000 ത്തില്‍ ഇന്ത്യ പത്മശ്രീ നല്‍കി ആദിരിച്ചിട്ടുണ്ട്. 2013 ല്‍ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരില്‍ നിന്ന് ഒ. ആര്‍. ടാംബോയുടെ ഓര്‍ഡര്‍ ഓഫ് കമ്പാനിയന്‍സും ഇ എസ് റെഡ്ഡിക്ക് ലഭിച്ചിട്ടുണ്ട്.

1924 ജൂലൈ 1 ന് തമിഴ്‌നാട്ടിലെ വിരുത നഗറിന് സമീപം പല്ലപട്ടിയിലാണ് റെഡ്ഡിയുടെ ജനനം. സ്വാതന്ത്ര്യസമര സേനാനിയും മൈനിങ് കമ്പനി ജീവനക്കാരനുമായ ഇവി നരസ റെഡ്ഡിയുടെ മകനാണ്. ഇന്ത്യയിലെ തൊട്ടുകൂടായ്മയ്ക്ക് എതിരെ മഹാത്മാഗാന്ധിക്ക് ഒപ്പം പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

1943 ല്‍ മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ഇ എസ് റെഡ്ഡി 1948 ല്‍ ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടി. 1949 ല്‍ ഐക്യരാഷ്ട്രസഭയില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയ ശേഷം റെഡ്ഡി യുഎന്നില്‍ രാഷ്ട്രീയ കാര്യ വകുപ്പില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഈ കാലയളവില്‍ കൗണ്‍സില്‍ ഓണ്‍ ആഫ്രിക്കന്‍ അഫയേഴ്‌സുമായി അദ്ദേഹം ബന്ധപ്പെട്ടിരുന്നു. കൊളോണിയല്‍ വിരുദ്ധതയുടെയും പാന്‍-ആഫ്രിക്കന്‍ വാദത്തിന്റെയും ശബ്ദമായ പോള്‍ റോബെസണ്‍, ഡബ്ല്യുഇഡി ബോയിസ് എന്നിവര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ഞാന്‍ വേണ്ടത്ര ത്യാഗം ചെയ്തിട്ടില്ല എന്ന തോന്നലാണ്, സൗത്ത് ആഫ്രിക്കയുള്‍പ്പെടെയുള്ള കോളനികളിലെ ജനതയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു അദ്ദേഹം തന്‌റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് നടത്തിയ പ്രതികരണം. സാഹിത്യകാരി എന്ന നിലയില്‍ ശ്രദ്ധേയയായ നിലുഫര്‍ മസാനോഗ്ലുവാണ് ഭാര്യ. മിന റെഡ്ഡി, ലെയ്ല ടെഗ്മോ റെഡ്ഡി എന്നിവരാണ് മക്കള്‍.

തിരുവല്ല: ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് തുടരുന്നു. വെള്ളിയാഴ്ച നടത്തിയ റെയ്ഡില്‍ ഏഴ് കോടി രൂപകൂടി പിടികൂടി. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ തിരുവല്ലയിലെ മെഡിക്കല്‍ കോളേജ് കോംപൗണ്ടില്‍ പാര്‍ക്ക് ചെയ്ത കാറില്‍ നിന്നാണ് പണം പിടികൂടിയത്. മെഡിക്കല്‍ കോളേജ് ജീവനക്കാരന്റെതാണ് ഈ കാര്‍.

ഡല്‍ഹിയിലും കേരളത്തിലുമായുള്ള ബിലീവേഴ്‌സ് സ്ഥാപനങ്ങളില്‍ നിന്നും ഇതുവരെ കണക്കില്‍ പെടാത്ത 15 കോടി രൂപയാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 6000 കോടി രൂപ ബിലീവേഴ്സ് ചര്‍ച്ചിന്റെ ട്രസ്റ്റുകള്‍ക്ക് വിദേശത്ത് നിന്ന് കിട്ടിയെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. വിദേശസഹായ നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തെ തന്നെ ഏറ്റവും വലിയ കുംഭകോണമെന്നാണ് ബിലീവേഴ്സ് ചര്‍ച്ചുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ച് ആദായ നികുതി വകുപ്പ് പറയുന്നത്.

ചാരിറ്റിക്കായി സ്വീകരിക്കുന്ന വിദേശ സഹായം അതിനായി തന്നെ ഉപയോഗിക്കണമെന്നും കണക്കുകള്‍ സര്‍ക്കാരിനു നല്‍കണമെന്നുമാണ് നിയമം പറയുന്നത്. എന്നാല്‍ ചാരിറ്റിയുടെ പേരില്‍ കൈപറ്റിയ തുക റിയല്‍ എസ്റ്റേറ്റ് മേഖലയിലെല്ലാമാണ് ബിലീവേഴ്സ് ചര്‍ച്ച് നിക്ഷേപിച്ചിരിക്കുന്നത് എന്നാണ് കണ്ടെത്തല്‍. കണക്കുകള്‍ നല്‍കിയതിലും വലിയ പൊരുത്തക്കേടുണ്ട്.

ബിലിവേഴ്‌സ് ചര്‍ച്ചിന്റെ വിവിധ സ്ഥാപനങ്ങളില്‍ കേന്ദ്ര ആദായ നികുതി വകുപ്പ് നടത്തുന്ന റെയ്ഡ് തുടരുകയാണ്. കെ.പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും പള്ളികളിലും എല്ലാം പരിശോധനകള്‍ തുടരുകയാണ്. ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുന്നുണ്ട്.

കോടികണക്കിനു രൂപയുടെ പണം ഇടപാടുകള്‍ പിടികൂടിയിട്ടുണ്ട്. റെയ്ഡ് നടത്തവേ കടത്താന്‍ ശ്രമിച്ച 50 ലക്ഷം രൂപ ബിലിവേഴ്‌സ് ചര്‍ച്ചിന്റെ സ്റ്റാഫിന്റെ കാറില്‍ നിന്നും പിടിച്ചെടുത്തിരുന്നു. കൂടാതെ ഉദ്യോഗസ്ഥര്‍ എത്തിയ ശേഷം തിരുവല്ലയിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉടമ 70 കോടി രൂപയുമായി കടന്നു കളഞ്ഞതായി വിവരം ഉണ്ട്.

ഇയാള്‍ ഈ പണവുമായി മുങ്ങിയത് തിരുവല്ലയിലെ ബിലിവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് തുടങ്ങിയ ശേഷമായിരുന്നു. തിരുവല്ലയില്‍ പരിശോധനയ്ക്കിടയില്‍ കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയിലായിരുന്ന 50 ലക്ഷം രൂപ പിടിച്ചെടുത്തത്.

ബിലീവേഴ്സ് ചര്‍ച്ച്, ഗോസ്പല്‍ ഫോര്‍ ഏഷ്യാ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തില്‍ കെപി യോഹന്നാന്‍ വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നതായും സംസ്ഥാനത്തിന് അകത്തും പുറത്തും വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടുന്നതായുമുള്ള പരാതി നേരത്തെ ഉയര്‍ന്നിരുന്നു.

വിവിധ സംസ്ഥാനങ്ങളിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. റെയ്ഡ് തുടരുന്നതിനാല്‍ കനത്ത സുരക്ഷ വേണമെന്നാണ് പോലീസിനോട് ഇടി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം തിരുവല്ലയിലെ ബിലിവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്ത് അടക്കം സംസ്ഥാനത്തെ 40ല്‍ അധികം കേന്ദ്രങ്ങളില്‍ തുടരുന്ന പരിശോധനയില്‍ നിര്‍ണായക വിവരങ്ങളാണ് ആദായ നികുതി വകുപ്പിന് ലഭിച്ചിരിക്കുന്നത്.

ബിഷപ്പ് കെപി യോഹന്നാനുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകള്‍ വഴി നടന്ന പണമിടപാടുകളും നികുതി വെട്ടിപ്പുകളും അടിസ്ഥാനമാക്കി വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് വിവരം.

നാട്ടില്‍ പല ജോലികളും ചെയ്തിട്ടും ഒന്നും പച്ച പിടിക്കാതെ വരുമ്പോഴാണ് കുടുംബം പുലര്‍ത്താന്‍ പലരും പ്രവാസലോകത്തേക്ക് ചേക്കേറുന്നത്. എന്നാല്‍ പ്രവാസലോകത്തു നിന്നും വരുന്ന അപ്രതീക്ഷിത മരണവാര്‍ത്തകള്‍ വേദനയുളവാക്കുന്നതാണ്.

നിതൃവൃത്തിക്കായി പ്രവാസ ലോകത്തെത്തി ഒടുവില്‍ മരണം കീഴടക്കിയ അസ്‌കര്‍ എന്ന യുവാവിനെകുറിച്ച് ഹൃദയവേദനയോടെ തുറന്നെഴുതുകയാണ് സ്റ്റാലിന്‍ രാജെന്ന യുവാവ്. പെങ്ങളെ കല്യാണം കഴിപ്പിച്ചതിന്റെ കടം തീര്‍ക്കാനും വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്നും കരകയറാനുമാണ് 24 വയസ്സുകാരനായ അസ്‌കര്‍ പ്രവാസലോകത്തെത്തിയത്.

സ്ഥിരമായ ഒരു ജോലി ശരിയാവാത്തതിനാല്‍ കുറഞ്ഞ ദിവസം കൂടിയുള്ള വിസിറ്റിങ്ങ് കഴിഞ്ഞ് നാട്ടില്‍ പോവാനിരിക്കേ രാത്രി ഉറങ്ങിയ അസ്‌കര്‍ രാവിലെ അലറാം മുഴങ്ങിയിട്ടും എഴുന്നേല്‍ക്കാതെ വന്നപ്പോള്‍ റൂം മേറ്റ് വിളിച്ചു നോക്കിയപ്പോഴേക്കും എല്ലാരേയും കണ്ണീരിലാഴ്ത്തി എന്നന്നേക്കും നിദ്രയിലാണ്ട് പോയിരുന്നു.- സ്റ്റാലിന്‍ വേദനയോടെ പറയുന്നു.

നെഞ്ചുതകരും വേദനയോടെ കുറിപ്പ്

നാട്ടില്‍ പല ജോലികളും ചെയ്തിട്ടും ഒന്നും പച്ച പിടിക്കാതെ ആയപ്പോഴാണ് പെങ്ങളെ കല്യാണം കഴിപ്പിച്ചതിന്റെ കടവും, വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടും കൂലിപ്പണിക്കാരനായ ഉപ്പയ്ക്ക് സാമ്പത്തികമായി ഒരു സഹായവും ആവുമല്ലോ എന്ന് കരുതിയാണ് മൂന്ന് ആണ്മക്കളും , മൂന്ന് പെണ്മക്കളുമുള്ള കുടുംബത്തിലെ ഇരുപത്തിനാല് വയസ്സുള്ള രണ്ടാമത്തെ പുത്രനായ കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം സ്വദേശിയായ അസ്‌കര്‍ ദുബായിലേക്ക് വിസിറ്റിങ്ങില്‍ കയറി വന്നത്.

എന്നാല്‍ കൊറോണ എന്ന മഹാമാരി അസ്‌കറിന്റെ ഭാവിയിലും കരിനിഴല്‍ പരത്തി. ദിവസച്ചിലവിനും മറ്റുമായി ദുബായ് കറാമയിലെ അല്‍ അത്താര്‍ ഷോപ്പിംഗ് മാളില്‍ ചെറിയ ഒരു ജോലിയില്‍ കയറി. അതിനിടയില്‍ മൂന്ന് വിസിറ്റിങ്ങും എടുക്കേണ്ടി വന്നു. സ്ഥിരമായ ഒരു ജോലി ശരിയാവാത്തതിനാല്‍ കുറഞ്ഞ ദിവസം കൂടിയുള്ള വിസിറ്റിങ്ങ് കഴിഞ്ഞ് നാട്ടില്‍ പോവാനിരിക്കേ രാത്രി ഉറങ്ങിയ അസ്‌കര്‍ രാവിലെ അലറാം മുഴങ്ങിയിട്ടും എഴുന്നേല്‍ക്കാതെ വന്നപ്പോള്‍ റൂം മേറ്റ് വിളിച്ചു നോക്കിയപ്പോഴേക്കും എല്ലാരേയും കണ്ണീരിലാഴ്ത്തി എന്നന്നേക്കും നിദ്രയിലാണ്ട് പോയിരുന്നു.

ചുരുങ്ങിയ മാസം കൊണ്ട് തന്നെ നല്ല പെരുമാറ്റം കൊണ്ട് ഷോപ്പിങ്ങ് മാളിലെ എല്ലാവരുടേയും ഹൃദയം കീഴടക്കിയിരുന്നു . ഇന്നലെ മരിച്ചിട്ടും ഇന്നും കൂട്ടുകാരുടെ കണ്ണീര്‍ തോര്‍ന്നില്ല. ആ സഹോദരന്റെ കുടുംബത്തിന് സഹന ശക്തി നല്‍കണമേയെന്ന് പടച്ചവനോട് പ്രാര്‍ത്ഥിക്കുന്നു. മരണം എന്നത് ചെരിപ്പിന്റെ വാര്‍ കാലിനോടടുത്ത് നില്‍ക്കുന്നത് പോലെയാണ് എന്ന വചനം എത്ര സത്യമാണ്.

തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന്‍ ഒഴിയേണ്ടതില്ലെന്ന് സി.പി.എം. സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. മകനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ താനോ പാര്‍ട്ടിയോ ഇടപെടേണ്ടതില്ലെന്ന് കോടിയേരി ബാലകൃഷ്ണനും സെക്രട്ടേറിയറ്റിൽ പറഞ്ഞതായാണ് റിപ്പോർട്ട്. ബിനീഷ് കോടിയേരി നേരിടുന്ന കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടിയേരി സെക്രട്ടേറിയറ്റിൽ വിശദീകരിച്ചു.

ഒരു വ്യക്തിയെന്ന നിലയില്‍ ബിനീഷ് തന്നെയാണ് കേസ് നേരിടേണ്ടത്. അത് അദ്ദേഹം തന്നെ നേരിടുകയും ചെയ്യും. അന്വേഷണം നടക്കുകയാണ്. തെറ്റുചെയ്‌തെന്നു തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടട്ടേയെന്നുമാണ് കോടിയേരി പറഞ്ഞത്.ബിനീഷുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പാര്‍ട്ടിയുടെ സഹായം ആവശ്യമില്ലെന്നും താനും ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് കമ്മിറ്റിയും അംഗീകരിച്ചു. എന്നാല്‍ 24 മണിക്കൂറിലധികം ബിനീഷിന്റെ കുടുംബത്തെ പൂട്ടിയിട്ട നടപടി മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വര്‍ണക്കടത്ത്, ലൈഫ് കേസുകളുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്ന് സിപിഎം സെക്രട്ടേറിയേറ്റ് വിലയിരുത്തി. സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏജന്‍സികള്‍ മുന്നോട്ടുപോകുന്നത്. അതുകൊണ്ട് ഇക്കാര്യങ്ങള്‍ ജനങ്ങളോട് വിശദീകരിക്കാനുളള തീരുമാനവും ഇന്നത്തെ കമ്മിറ്റിയിലുണ്ടായി.

മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇവ തുറന്നുകാട്ടിക്കൊണ്ട് അന്വേഷണ ഏജന്‍സികള്‍ക്കെതിരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകാനാണ് സി.പിഎം. തീരുമാനം.

ബൈഡൻെറ മുന്നേറ്റം ഇന്ത്യൻ ഓഹരി വിപണിക്ക്​ നൽകിയത് ​കുതിപ്പ്​. ഒമ്പത്​ മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ്​ ഇന്ത്യൻ ഓഹരി വിപണികൾ. ബോംബെ സൂചിക സെൻസെക്​സ്​ 700 പോയിൻറ്​ നേട്ടത്തോടെ 41,340ലെത്തി. ദേശീയ സൂചിക നിഫ്​റ്റി 12,000ലധികം പോയിൻറ്​ നേട്ടത്തോടെയാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. ബാങ്കിങ്​ ഓഹരികളിൽ എസ്​.ബി.ഐയാണ്​ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്​.

ടാറ്റ സ്​റ്റീൽ, ഹിൻഡാൽകോ, എച്ച്​.പി.സി.എൽ തുടങ്ങിയ കമ്പനികളെല്ലാം നേട്ടത്തോടെയാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. റിലയൻസ്​ ഇൻഡസ്​ട്രീസും നേട്ടത്തോടെയാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. ജോ ബൈഡൻ വിജയത്തോട്​ അടുത്തതാണ്​ ഇന്ത്യൻ ഓഹരി വിപണിക്കും ഗുണകരമായത്​. ട്രംപിൻെറ അജണ്ടകളുമായി ബൈഡൻ മുന്നോട്ട്​ പോകില്ലെന്ന പ്രതീക്ഷയാണ്​ വിപണിയുടെ കുതിപ്പിന്​ കാരണമായത്​.

കോർപ്പറേറ്റ്​ ടാക്​സ്​ 21 ശതമാനത്തിൽ നിന്ന്​ വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന്​ ബൈഡൻ പിന്മാറുമെന്നാണ്​ റിപ്പോർട്ട്​ വിപണിക്ക്​ കരുത്തായതായി ഐ.സി.ഐ.സി.ഐ സെക്യൂരിറ്റി റിസർച്ച്​ മേധാവി പങ്കജ്​ പാ​ണ്ഡേ പറഞ്ഞു. ബൈഡൻ അധികാരത്തിലെത്തു​ന്നതോടെ അമേരിക്കയാദ്യമെന്ന നയത്തിൽ കാതലായ മാറ്റങ്ങൾക്ക്​ സാധ്യതയുണ്ടെന്നാണ്​ വിലയിരുത്തൽ. ഇത്​ ഇന്ത്യയുൾപ്പടെ രാജ്യങ്ങൾക്ക്​ ഗുണകരമാവുമെന്നാണ്​ സൂചന.

ബൈഡൻ അധികാരത്തിലെത്തിയാൽ വീണ്ടും ​ഉത്തേജക പാക്കേജ്​ പ്രഖ്യാപിക്കുമെന്ന്​ യു.എസിൽ പ്രതീക്ഷയുണ്ട്​. ഇത്​ ആഗോള ഓഹരി വിപണികളെ ഗുണകരമായി സ്വാധീനിക്കുമെന്നാണ്​ വിലയിരുത്തൽ.

Copyright © . All rights reserved