India

ദൃശ്യത്തിന് ശേഷം നല്ല കഥാപാത്രങ്ങളെ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് നാല് വര്‍ഷത്തോളം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നുവെന്ന് നടി അന്‍സിബ ഹസ്സന്‍. സിനിമാഭിനയം തന്നെ ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തപ്പോളാണ് ദൃശ്യം സെക്കന്‍ഡിലേക്ക് വിളിക്കുന്നതെന്ന് അന്‍സിബ. പുനര്‍ജന്മം പോലെയായിരുന്നു അവസരമെന്നും അന്‍സിബ മാതൃഭൂമി അഭിമുഖത്തില്‍ പറയുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം സെക്കന്‍ഡ് പോസ്റ്റ് പ്രൊഡക്ഷനിലാണ്.

ആറ് വര്‍ഷം പുറത്തൊക്കെ പഠിക്കാന്‍ പോയി വീട്ടില്‍ തിരിച്ചെത്തുന്ന ഫീല്‍ ആയിരുന്നു ദൃശ്യം സെക്കന്‍ഡിലെ റി യൂണിയന്‍ എന്നും അന്‍സിബ ഹസ്സന്‍. ജോര്‍ജ്ജുകുട്ടിയുടെ ജീവിതസാഹചര്യം കുറച്ചുകൂടി മെച്ചപ്പെട്ടതിന് ശേഷമുളള കഥയാണ് രണ്ടാം ഭാഗം. ഫാമിലി ഡ്രാമയാണ് ദൃശ്യം സെക്കന്‍ഡ്. കുടുംബത്തിന് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഇതെന്ന് നൂറ്റൊന്ന് ശതമാനം ഉറപ്പുണ്ടെന്നും അന്‍സിബ.

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ജോര്‍ജ്ജുകുട്ടിയുടെയും മീന അവതരിപ്പിക്കുന്ന റാണിയുടെയും മകളുടെ റോളിലാണ് ചിത്രത്തില്‍ അന്‍സിബ ഹസ്സന്‍.

കൊവിഡ് കാലത്ത് മലയാളത്തിലെ സര്‍പ്രൈസ് പ്രഖ്യാപനമായിരുന്നു ദൃശ്യം രണ്ടാം ഭാഗം. സെപ്തംബര്‍ 21ന് കൊച്ചിയില്‍ ചിത്രീകരണമാരംഭിച്ച ദൃശ്യം സെക്കന്‍ഡ് 46ാം ദിവസം തൊടുപുഴയില്‍ പൂര്‍ത്തിയായി. 56 ദിവസമായിരുന്നു ചിത്രീകരണം പ്ലാന്‍ ചെയ്തിരുന്നതെന്നും പത്ത് ദിവസം മുമ്പേ പൂര്‍ത്തിയാക്കാനായെന്നും സംവിധായകന്‍ ജീത്തു ജോസഫ്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം. മോഹന്‍ലാല്‍ ഉള്‍പ്പെടെ അഭിനേതാക്കള്‍ ഷൂട്ടിംഗ് തീരുന്നത് വരെ ഹോട്ടലില്‍ തന്നെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് താമസിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

മുരളി ഗോപി, സിദ്ദീഖ്,ആശാ ശരത്, അനീഷ് ജി മേനോന്‍, ഗണേഷ് കുമാര്‍ , എസ്തര്‍,ആന്റണി പെരുമ്പാവൂര്‍, ബോബന്‍ സാമുവല്‍ എന്നിവരും ചിത്രത്തിലുണ്ട്.

ഇമോഷണല്‍ ത്രില്ലര്‍ സ്വഭാവത്തിലാണ് രണ്ടാം ഭാഗം. ഏഴ് വര്‍ഷത്തിന് ശേഷം ജോര്‍ജ്ജ് കുട്ടി വീണ്ടുമെത്തുമ്പോള്‍ മോഹന്‍ലാല്‍ താടി വച്ച് പുതിയ ലുക്കിലാണ്. സതീഷ് കുറുപ്പാണ് ക്യാമറ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. തിയറ്റര്‍ റിലീസായി തന്നെയാണ് ദൃശ്യം സെക്കന്‍ഡ് പ്രേക്ഷകരിലെത്തുക.

2013ല്‍ റിലീസ് ചെയ്ത ദൃശ്യം മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായി മാറിയുരുന്നു. 75 കോടി ഗ്രോസ് കളക്ഷനും നേടി.മോഹന്‍ലാലിന്റെ അതുവരെയുള്ള വിജയങ്ങളെയും മലയാളത്തിലെ സകല റെക്കോര്‍ഡുകളെയും പിന്തള്ളിയതായിരുന്നു ദൃശ്യത്തിന്റെ അന്നത്തെ നേട്ടം. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടു. പിന്നീട് സിംഹള, ചൈനീസ് പതിപ്പും പുറത്തുവന്നു.

ജോര്‍ജ് കുട്ടിയേയും കുടുംബത്തെയും മലയാളികള്‍ മറക്കില്ല എന്ന പ്രതീക്ഷയാണ് ദൃശ്യം 2 എന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. മൂന്ന് വര്‍ഷത്തോളമുള്ള ആലോചനക്ക് ശേഷമാണ് ദൃശ്യം സെക്കന്‍ഡിലേക്ക് എത്തിയതെന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നു.

നവജാത ശിശുവിന്റെ മൃതദേഹം വീടിന്റെ കിണറിന് സമീപം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിനെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. പനവൂർ മാങ്കുഴിയിലാണ് നാടിനെ നടുക്കിയ സംഭവം. തോട്ടിൻകര കുന്നിൻപുറത്ത് വീട്ടിൽ വിജി(28)യാണ് കസ്റ്റഡിയിലായത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം പുറം ലോകമറിയുന്നത്.

വീടിന്റെ കിണറ്റിന് സമീപത്തെ പപ്പായ മരത്തിന്റെ ചുവട്ടിൽ ദുർഗന്ധവും ഈച്ച ശല്ല്യവും ശ്രദ്ധയിൽപ്പെട്ട അയൽവാസിയായ സ്ത്രീയാണ് സംശയം തോന്നി പൊലീസിനെ അറിയിച്ചത്. ഭർത്താവുമായി പിണങ്ങി ഒൻപതും ആറും വയസുള്ള പെൺമക്കൾക്കും മാതാപിതാക്കൾക്കുമൊപ്പം താമസിച്ചു വന്ന വിജി താൻ ഗർഭിണിയാണെന്ന വിവരം മറച്ചു വച്ചിരിക്കുകയായിരുന്നു.

വയറിൽ മുഴയാണെന്നും ശസ്ത്രക്രിയ ചെയ്യണമെന്നുമാണ് അയൽക്കാരെ വിശ്വസിപ്പിച്ചിരുന്നത്. ഞായറാഴ്ച രാവിലെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ് കിടപ്പുമുറിയിൽ സൂക്ഷിച്ച ശേഷം രാത്രിയിൽ കിണറ്റിന് സമീപം കുഴിച്ചിടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവദിവസം വിജിയുടെ അച്ഛൻ മണിയനും വിജിയുടെ മക്കളും വീട്ടിലുണ്ടായിരുന്നു. വിജിയുടെ അമ്മ ബീന വീട്ടുജോലിക്കാരിയാണ്.

ബാലരാമപുരം മൂലയിൽവിളാകം പുല്ലയിൽക്കോണത്ത് രാജേഷാണ് ഭർത്താവ്. നിർമാണ തൊഴിലാളിയായ രാജേഷിനൊപ്പം 10 വർഷം മുൻപ് വിജി ഇറങ്ങിപ്പോയതാണ്. രാജേഷ്‌കുമാർ വിജിയുമായി പിണങ്ങി അഞ്ചു വർഷമായി സ്വദേശമായ ബാലരാമപുരത്താണ് താമസം..

ജില്ലാ പൊലീസ് മേധാവി ബി.അശോകൻ, നെടുമങ്ങാട് തഹസിൽദാർ എം.കെ അനിൽകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ നെടുമങ്ങാട് പൊലീസ് ഇൻസ്‌പെക്ടർ രാജേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ മൃതദേഹം പുറത്തെടുത്തത്. അഴുകി ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു മൃതദേഹം .ആൺ കുഞ്ഞാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടം നടക്കും

ബുറെവി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് തീവ്രന്യൂനമര്‍ദമായി. അര്‍ധരാത്രിക്കുശേഷം രാമനാഥപുരത്തിനും തൂത്തുക്കുടിക്കുമിടയില്‍ കരയിലെത്തും. കാറ്റിന്റെ വേഗം മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയായി കുറഞ്ഞു. കേരളത്തിലെത്തുമ്പോള്‍ വേഗം മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെയാകും എന്നാണ് അനുമാനം.

സംസ്ഥാനത്ത് അഞ്ചുജില്ലകളിൽ നാളെ പൊതുഅവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് അവധി. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അടക്കം അവധി ബാധകമാണ്. ദുരന്ത നിവാരണം, അവശ്യ സർവീസ്, തിരഞ്ഞെടുപ്പ് ചുമതലകൾ എന്നിവയ്ക്ക് ‌ അവധി ബാധകമല്ല.

തെക്കന്‍തമിഴ്നാട്ടിലാകെ മഴയും കാറ്റും സൃഷ്ടിച്ചുകൊണ്ടാണ് ബുറെവി ചുഴലിക്കാറ്റ് ഇന്ത്യന്‍തീരത്തേക്ക് എത്തുന്നത്. തൂത്തുക്കുടി, തിരുനല്‍വേലി പ്രദേശങ്ങളിലൂടെ ചുഴലിക്കാറ്റ് കേരളത്തിലേക്ക് നീങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ടും എറണാകുളം കോട്ടയം ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്.

കൊല്ലം തിരുവനന്തപുരം ജില്ലകള്‍ക്കിടയിലൂടെ അറബിക്കടലിലേക്ക് കടക്കുമ്പോള്‍ ന്യൂനമര്‍ദത്തിന് വീണ്ടും ശക്തി കൈവരാം. സംസ്ഥാനത്തെ ദുരന്തനിവാരണസംവിധനങ്ങളെല്ലാം അതീവ ജാഗ്രതയിലാണ്, ദേശീയ ദുരന്തനിവാരണസേനയും അഗ്നിശമന സേനയും സജ്ജമാണ്. ജില്ലാതലത്തില്‍കലക്ടര്‍മാരും താലൂക്കുകളില്‍തഹസീല്‍ദാര്‍മാരുമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. അപകടകരമായ സ്ഥലങ്ങളില്‍ നിന്ന് താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും ദുരിതാശ്വാസക്യാമ്പുകള്‍തുറക്കാനും സര്‍ക്കാര്‍ നിര്‍േശിച്ചിട്ടുണ്ട്. വൈദ്യുതി ബോര്‍ഡും ജലവിഭവവകുപ്പും ജലസംഭരണികളിലെ നീരൊഴുക്ക് നിരീക്ഷിച്ചുവരികയാണ്. തീരപ്രദേശത്തും കനത്തജാഗ്രത തുടരുകയാണ്.

സംസ്ഥാനത്ത് ബുറെവി ചുഴലിക്കാറ്റ് മുന്‍കരുതല്‍ നടപടികളുടെ ഏകോപനച്ചുമതല മന്ത്രിമാര്‍ക്ക് നല്‍കി. കേരളത്തില്‍ കടക്കുന്നത് കൊല്ലം, തിരുവനന്തപുരം അതിര്‍ത്തി പ്രദേശങ്ങളിലൂടെയാണ്. ചുഴലിക്കാറ്റ് കേരളത്തിൽ പ്രവേശിക്കുമ്പോൾ കേരളത്തിൽ ഉണ്ടാകാനിടയുള്ള പ്രതിസന്ധികൾ നേരിടാൻ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

കേരളത്തില്‍ കടക്കുന്നത് കൊല്ലം, തിരുവനന്തപുരം അതിര്‍ത്തി പ്രദേശങ്ങളിലൂടെയാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് കേരളത്തിലൂടെ അറബിക്കടലിലേക്ക് നീങ്ങും.വിവിധ സേനാവിഭാഗങ്ങളുടെയും സഹായം തേടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2891 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ഇവിടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കും. കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കലക്ടര്‍മാരെ സഹായിക്കാന്‍ സെക്രട്ടറിമാരെയും നിയോഗിക്കും. മുന്‍കരുതലിന്റെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം രാവിലെ പത്തുമുതല്‍ ആറുവരെ അടച്ചിടും. എറണാകുളം വരെ മണിക്കൂറിൽ 50 മുതൽ 60 കിമീ വരെ വേഗത്തിലുള്ള ശക്തമായ കാറ്റ് പ്രതീക്ഷിക്കാം. അതിതീവ്രമായി മഴ പെയ്താല്‍ മലയോര മേഖലയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടാകാനുള്ള സാധ്യതയും ഉണ്ട്. വലിയ പ്രളയ സാഹചര്യം നിലവിൽ പ്രതീക്ഷിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പര പൂർത്തിയായി. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 എന്ന നിലയിലാണ് ഓസീസ് സ്വന്തമാക്കിയത്. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യ 13 റൺസിന് ആശ്വാസ ജയം സ്വന്തമാക്കി. മലയാളി താരം സഞ്ജു സാംസൺ മൂന്നാം ഏകദിനത്തിൽ കളിച്ചേക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാൽ, അത് സംഭവിച്ചില്ല. ആദ്യമായി ഇന്ത്യയുടെ ഏകദിന സ്‌ക്വാഡിൽ ഇടംപിടിച്ചെങ്കിലും ഒരു മത്സരത്തിൽ പോലും കളത്തിലിറങ്ങാൻ സഞ്ജുവിന് സാധിക്കാതെ പോയി. ഏകദിന അരങ്ങേറ്റത്തിനായി താരം ഇനിയും കാത്തിരിക്കണം.

ഇന്ത്യയ്‌ക്കായി ഏകദിനത്തിൽ കളിക്കാൻ സാധിച്ചില്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ് സഞ്ജു. മലയാളികൾക്ക് സഞ്ജുവിനോടുള്ള ഇഷ്ടമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഡിസംബർ രണ്ടിന് നടന്ന മൂന്നാം ഏകദിന മത്സരത്തിനിടെ കാണികൾക്കിടയിൽ നിന്ന് ‘സഞ്ജുവേട്ടാ..,’ എന്ന് വിളികൾ ഉയർന്നത് സഞ്ജുവിനെ ചിരിപ്പിച്ചു. ഓസ്‌ട്രേലിയയിൽ നടക്കുന്ന മത്സരം കാണാൻ എത്തിയ ഏതോ മലയാളികളാണ് സഞ്ജുവിനെ സ്‌നേഹത്തോടെ വിളിക്കുന്നത്. അടുത്ത കളിയിൽ ടീമിലുണ്ടാകുമോ എന്നാണ് അവർക്കെല്ലാം അറിയേണ്ടത്. ‘സഞ്ജുവേട്ടാ..,’ എന്ന വിളികേട്ട് മലയാളി താരം തിരിഞ്ഞു നോക്കുന്നുണ്ട്.

ഡിസംബർ നാലിന് ടി 20 പരമ്പര ആരംഭിക്കും. ടി 20 സ്‌ക്വാഡിലും സഞ്ജു ഇടം പിടിച്ചിട്ടുണ്ട്. ടി 20 പരമ്പരയിൽ സഞ്ജു കളത്തിലിറങ്ങാനാണ് സാധ്യത.

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകളില്‍ വെള്ളിയാഴ്ച പൊതു മേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓഫീസുകള്‍ക്ക് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. ദുരന്ത നിവാരണം, അവശ്യ സര്‍വീസുകള്‍, തിരഞ്ഞെടുപ്പ് ചുമതലകള്‍ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.

2020-ല്‍ ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിനെയും നടിയും സുശാന്തിന്റെ കാമുകിയുമായിരുന്ന റിയ ചക്രബര്‍ത്തിയെയും. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇതിന് കാരണമായത്. യാഹൂ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് റിയ ഇന്ത്യക്കാര്‍ 2020-ല്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞ നടിയായി മാറിയത്.

മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി സണ്ണി ലിയോണിനെ പിന്തള്ളിയാണ് റിയയുടെ പേര് മുന്നിലെത്തിയിരിക്കുന്നത്. സുശാന്തിന്റെ മരണത്തെ തുടര്‍ന്ന് വിവാദങ്ങള്‍ക്ക് തുടക്കമിട്ട നടി കങ്കണ റണൗട്ട് ആണ് പട്ടികയില്‍ രണ്ടാമത്. മൂന്നാം സ്ഥാനത്ത് ദീപിക പദുക്കോണും നാലാം സ്ഥാനത്ത് സണ്ണി ലിയോണുമാണ്.

സുശാന്തിന്റെ കേസില്‍ ചോദ്യം ചെയ്യലിന് വിധേയായ സെയ്ഫ് അലിഖാന്റെ മകളും നടിയുമായ സാറ അലിഖാന്‍ പത്താം സ്ഥാനത്ത് ഇടം നേടി. പ്രിയങ്കാ ചോപ്ര, കത്രീന കൈഫ് എന്നിവരാണ് അഞ്ചും ആറും സ്ഥാനത്ത്. ഗായിക നേഹ കക്കര്‍ ഏഴാം സ്ഥാനത്തും, ഗായിക കനിക കപൂര്‍ എട്ടാം സ്ഥാനത്തും, കരീന കപൂര്‍ പട്ടികയില്‍ ഒമ്പതാമതായും ഇടം പിടിച്ചു.

നടന്‍മാരുടെ പട്ടികയില്‍ അമിതാഭ് ബച്ചന്‍ ആണ് രണ്ടാം സ്ഥാനത്ത്. അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍, ഇര്‍ഫാന്‍ ഖാന്‍, റിഷി കപൂര്‍ എന്നിവരാണ് തൊട്ടുപുറകില്‍. അന്തരിച്ച ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം ഏഴാമതും സോനു സൂദ്, അനുരാഗ് കശ്യപ്, അല്ലു അര്‍ജുന്‍ എന്നിവര്‍ എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങളില്‍ ഇടം നേടി.

തമിഴ്‌നടൻ രജനികാന്ത് രാഷ്ട്രീയപാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചതിന് പിന്നാലെ കൂടെ നിർത്താൻ ബി.ജെ.പി ശ്രമം തുടങ്ങി.

ഡിസംബർ 31-ന് പാർട്ടി പ്രഖ്യാപനം നടക്കുമെന്നും ജനുവരിയിൽ പ്രവർത്തനം ആരംഭിക്കുമെന്നുമാണ് രജനികാന്ത് അറിയിച്ചത്.

രജനികാന്തുമായി സഖ്യത്തിന് തയ്യാറാണെന്ന് ബിജെപി വക്താവ് നാരായണൻ തിരുപതി പറഞ്ഞു. ആശയങ്ങൾ ഒരുമിച്ച് പോകുന്നതാണ്. താരം ബിജെപിയെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നതെന്നും നാരായണൻ തിരുപതി അഭിപ്രായപ്പെട്ടു.

2017 ഡിസംബറിലാണ് രജനികാന്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും പാർട്ടി രൂപീകരിക്കുമെന്നും അറിയിച്ചത്. തമിഴ്നാട്ടിൽ 234 സീറ്റുകളിലും തന്റെ പാർട്ടി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ രജനിയെ കൂട്ടുപിടിക്കാൻ ബി.ജെ.പി ശ്രമം തുടരുകയാണ്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രജനിയുമായി കൂടിക്കാഴ്ച നടത്താൻ ശ്രമിച്ചിരുന്നു.

കര്‍ഷക സമരത്തില്‍ പങ്കെടുത്ത വൃദ്ധ മഹിന്ദര്‍ കൗറിനെതിരെ വ്യാജ പ്രചാരണം നടത്തിയ നടി കങ്കണ റണൗട്ടിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നു. നടനും ഗായകനുമായ ദില്‍ജിത്ത് ദൊസാജ്ഞ് ആണ് കങ്കണയ്‌ക്കെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. മഹിന്ദര്‍ കൗറിനെ ഷഹീന്‍ബാഗ് ദാദി ബില്‍കീസ് ബാനു ആക്കിയാണ് കങ്കണ ചിത്രീകരിച്ചത്.

100 രൂപയും ഭക്ഷണവും നല്‍കുകയാണെങ്കില്‍ ഈ ദാദി ഏത് സമരത്തിനും പോകും എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്. ഇതിനെതിരെ രംഗത്തെത്തിയ മഹീന്ദറുടെ വീഡിയോ പങ്കുവെച്ചാണ് ദില്‍ജിത്തിന്റെ ട്വീറ്റ്. തങ്ങള്‍ ഇഷ്ടപ്പെടുന്നത് മാത്രം സംസാരിക്കാന്‍ വേണ്ടി അന്ധയായി പെരുമാറരുതെന്നാണ് ദില്‍ജിത്ത് പ്രതികരിച്ചിരിക്കുന്നത്.

ദില്‍ജിത്തിന്റെ ട്വീറ്റിന് രൂക്ഷമായ പ്രതികരണവുമായാണ് കങ്കണ രംഗത്തെത്തിയത്. സംവിധായകന്‍ കരണ്‍ ജോഹറിന്റെ പെറ്റാണ് ദില്‍ജിത്ത് എന്ന് ആക്ഷേപിച്ചാണ് കങ്കണയുടെ മറുപടി. ”പൗരത്വ ഭേദഗതി നിയമത്തില്‍ പങ്കെടുത്ത ബില്‍കിസ് ബാനു ദാദിജിയെ കര്‍ഷക മാര്‍ച്ചിലും കണ്ടു. മഹിന്ദര്‍ കൗര്‍ ജി ആരാണെന്ന് എനിക്ക് അറിയില്ല. എന്ത് നാടകമാണ് നിങ്ങള്‍ കളിക്കുന്നത്? ഉടനെ നിര്‍ത്തുക” എന്നാണ് താരത്തിന്റെ മറുപടി.

പ്രിന്‍സ് നരുല, സര്‍ഗുണ്‍ മെഹ്ത, ഹിമാന്‍ഷി തുടങ്ങിയ താരങ്ങളും കങ്കണയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ സംഭവത്തില്‍ കങ്കണയ്‌ക്കെതിരെ പഞ്ചാബില്‍ നിന്നുള്ള അഭിഭാഷകന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കനി കുസൃതി. നടിയെന്നതില്‍ ഉപരി തന്റെ നിലപാടുകള്‍ വിളിച്ചു പറയാന്‍ യാതൊരു മടിയും നടി കാണിക്കാറുമില്ല. ഇപ്പോള്‍ ഗൃഹലക്ഷ്മി മാഗസിനില്‍ വന്ന തന്റെ കവര്‍ ചിത്രത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടി. ഫോട്ടോഷോപ്പ് ചെയ്ത് തന്റെ യഥാര്‍ത്ഥ നിറവും മറ്റും മാറ്റിയതിന് എതിരെയാണ് നടി രംഗത്ത് എത്തിയിരിക്കുന്നത്. രോമമുള്ള തന്റെ കയ്യും യഥാര്‍ത്ഥ നിറവും മാറ്റി ഫോട്ടോ എഡിറ്റ് ചെയ്ത് നല്‍കിയതിന് എതിരെയാണ് നടി രംഗത്ത് എത്തിയത്. ഗൃഹലക്ഷ്മി മാസികയുടെ അകത്ത് ചില ചിത്രങ്ങള്‍ ശരിയായി നല്‍കിയിട്ടുണ്ടെങ്കിലും കവര്‍ പേജില്‍ വെളുപ്പിച്ചെടുത്തതിനെ ചോദ്യം ചെയ്യുകയാണ് കനി.

നിങ്ങള്‍ എന്റെ തൊലിയുടെ നിറവും കറുത്ത പാടുകളും രോമമുള്ള കൈകളും അതുപോലെ തന്നെ കൊടുക്കേണ്ടതായിരുന്നു. ഷൂട്ടിന് മുമ്പ് ഞാനെന്റെ നിലപാട് വ്യക്തമാക്കിയിരുന്നതാണ് എന്നാണ് കനി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി കുറിച്ചിരിക്കുന്നത്. മനക്കരുത്തുള്ള പെണ്ണുങ്ങളാണ് എന്റെ മാതൃക എന്ന കനിയുടെ അഭിമുഖത്തിനൊപ്പമാണ് എഡിറ്റ് ചെയ്ത ഫോട്ടോ നല്‍യിരിക്കുന്നത്.

എന്നാല്‍ മറ്റ് ചിത്രങ്ങള്‍ ശരിയായി കൊടുത്തതായും കനി കുറിച്ചു. ഈ ചിത്രത്തിലെങ്കിലും നിങ്ങള്‍ നീതി പുലര്‍ത്തി. എന്നാല്‍ കവര്‍ ഫോട്ടോയില്‍ ഇത് മാറ്റാന്‍ നിങ്ങള്‍ നിര്‍ബന്ധിതരായത് എന്തുകൊണ്ടാണ്?  എന്നാണ് നടി ചോദ്യം ചെയ്തിരിക്കുന്നത്. കനിക്ക് പിന്തുണയുമായി പ്രേക്ഷകരും രംഗത്തെത്തിയിട്ടുണ്ട്.

തൊലിയുടെ നിറം തന്റെ പല അവസരങ്ങളും ഇല്ലാതാക്കിയെന്നും കനി കുസൃതി പറഞ്ഞിരുന്നു. കാഴ്ചയിലുള്ള നിറത്തിലുള്ള ഡിസ്‌ക്രിമിനേഷന്‍ ഞാനും അനുഭവിച്ചിട്ടുണ്ട്. ജാതിപരമായിട്ടുള്ള വിവേചനം അങ്ങനെ നേരിട്ട് അനുഭവിക്കാത്തതിന് ഒരു കാരണം സ്‌കൂളില്‍ ജാതി ചേര്‍ക്കാത്തത് കൊണ്ട് പലര്‍ക്കും ജാതി എന്താണെന്ന് അറിയില്ല. കുഞ്ഞിലെ വീടുകളില്‍ ബന്ധുക്കളൊക്കെ ഭംഗിയില്ലെങ്കിലും പഠിക്കുന്നത് കൊണ്ട് കുഴപ്പമില്ല എന്നൊക്കെ പറയാറുണ്ടായിരുന്നു. എട്ടാം ക്ലാസ് വരെയൊക്കെ ഞാന്‍ എങ്ങനെയിരിക്കുന്നുവെന്നൊന്നും യാതൊരു ശ്രദ്ധയും കൊടുക്കാത്ത ആളായിരുന്നു.

അന്നൊക്കെ ഞാന്‍ കരുതിയിരുന്നത് എന്റെ സ്‌കിന്‍ ടോണുള്ള ആളുകളുടേത് പോലെയാണ് എന്റെ മുഖത്തെ ഫീച്ചേഴ്‌സ് എന്നാണ്. പിന്നെ ഒരു കല്യാണ കാസറ്റില്‍ കാണുമ്‌ബോഴാണ് അങ്ങനെയല്ല എന്ന് മനസിലാകുന്നത്. എനിക്ക് കറുത്തനിറമുള്ള വസ്ത്രങ്ങള്‍ ഇടാനായിരുന്നു ഏറ്റവും ഇഷ്ടം. പക്ഷേ ചെറുതിലെ ബന്ധുക്കളൊക്കെ കറുത്ത നിറംചേരില്ല. ഇളം മഞ്ഞയോ ഇളം നീലയോ പിങ്കോ ആണ് ചേരുക എന്നൊക്കെ പറയാറുണ്ടായിരുന്നു. ഇപ്പോഴുംആകാശത്ത് കാണാനല്ലാതെ ഇളം നീല നിറം എനിക്കിഷ്ടമല്ല. നമുക്കിഷ്ടമുള്ള നിറത്തിലെ തുണി ഇടാനാകാതെ വരുമ്‌ബോള്‍ കുട്ടിയെന്ന രീതിയില്‍ ഒരു വിഷമം ഉണ്ടാകില്ലേ.. അതാണ് അന്ന് തോന്നിയിട്ടുള്ളത്. കനി പറഞ്ഞിരുന്നു.

പ്രവാസ ലോകത്ത് കഷ്ടപ്പെടുന്നവർക്ക് ആശ്വാസമായി എത്തുന്ന ഭാഗ്യക്കുറിയായ അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് ബമ്പർ ഇത്തവണയും മലയാളിക്ക് തുണയായി. ബമ്പറിന്റെ ഒന്നാം സമ്മാനമായ 12 ദശലക്ഷം ദിർഹം (24 കോടിയിലധികം രൂപ) മലയാളി എടുത്ത ടിക്കറ്റിന് സ്വന്തമായി. ദുബായിയിൽ മെഡിക്കൽ ഉപകരണത്തിന്റെ സെയിൽസ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന ജോർജ് ജേക്കബ് (51) ആണ് ബമ്പർ നേടിയ ആ ഭാഗ്യശാലി. ഭാര്യയ്ക്കും മകൾക്കും മകനുമൊപ്പമാണ് അദ്ദേഹം യുഎഇയിൽ താമസിക്കുന്നത്. ഇത്തവണത്തെ ഡ്യൂട്ടി ഫ്രീയുടെ ആറ് നറുക്കും സ്വന്തമായത് ഇന്ത്യക്കാർക്കാണ്.

അതേസമയം, 2020 അവസാനിക്കാനിരിക്കെ, അബുദാബി ബിഗ് ടിക്കറ്റ് വലിയ സമ്മാനങ്ങളുമായി പുതിയ ടിക്കറ്റ് അവതരിപ്പിച്ചിരിക്കുകയാണ്. സമ്മാനത്തുക വർധിപ്പിച്ചും കൂടുതൽ പേർക്ക് കോടീശ്വരന്മാരാവാൻ അവസരമൊരുക്കുകയുമാണ് ബിഗ് ടിക്കറ്റ്. രണ്ട് കോടി ദിർഹം ഗ്രാന്റ് പ്രൈസ് നൽകുന്ന ‘മൈറ്റി 20 മില്യൻ’ നറുക്കെടുപ്പാണ് ഡിസംബർ അവസാനത്തോടെ വരുന്നത്. ഡിസംബർ മാസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന 223ാം സീരീസ് നറുക്കെടുപ്പിൽ ബിഗ് ടിക്കറ്റിലെ എക്കാലത്തെയും വലിയ സമ്മാനത്തുകയായ രണ്ട് കോടി ദിർഹമാണ് (40 കോടിയിലധികം ഇന്ത്യൻ രൂപ) ഗ്രാന്റ് പ്രൈസ്.

ഗൾഫ് മേഖലയിലാകെത്തന്നെ ഇത്ര വലിയ തുകയുടെ സമ്മാനം ആദ്യമായിട്ടായിരിക്കും നൽകാൻ പോകുന്നതെന്നും ബിഗ് ടിക്കറ്റ് അധികൃതർ പറയുന്നു. 30 ലക്ഷം ദിർഹമാണ് (ആറ് കോടിയിലധികം ഇന്ത്യൻ രൂപ) രണ്ടാം സമ്മാനം. 10 ലക്ഷം ദിർഹമാണ് (രണ്ട് കോടിയോളം ഇന്ത്യൻ രൂപ) മൂന്നാം സമ്മാനം. ഇതിന് പുറമെ ഒരു ലക്ഷം ദിർഹം, 80,000 ദിർഹം, 60,000 ദിർഹം, 40,000 ദിർഹം എന്നിങ്ങനെയുള്ള സമ്മാനങ്ങളും യഥാക്രമം നാല് മുതൽ ഏഴ് വരെയുള്ള സ്ഥാനങ്ങളിലെത്തുന്നവർക്ക് ലഭിക്കും.

Copyright © . All rights reserved