നീണ്ടനാളത്തെ സിപിഎം ഭരണം അവസാനിപ്പിച്ച് സ്ഥാനമേറ്റ തൃണമൂൽ കോൺഗ്രസിനും മമത ബാനർജിക്കും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് അതികഠിനമായിരിക്കുമെന്ന് തെളിയിച്ച് ബിജെപി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അടുത്ത വർഷം ബംഗാളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് നടത്തുന്ന റാലി മമതയുടെ ഹൃദയമിടിപ്പ് വർധിപ്പിക്കുകയാണ്.

9 തൃണമൂൽ എംഎൽഎമാരാണ് അമിത് ഷായുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നത്. ഈ 9 ജനപ്രതിനിധികളടക്കം വിവിധ പാർട്ടികളിലെ 11 എംഎൽഎമാരാണ് ബിജെപി പാളയത്തിലേക്ക് കൂടുമാറിയത്. തൃണമൂലിൽ നിന്നും രാജിവെച്ച സുവേന്ദു അധികാരിയാണ് കൂട്ടത്തിലെ പ്രധാന നേതാവ്.ഒരു സിപിഎം എംഎൽഎയും ഒരു സിപിഐ എംഎൽഎയും ബിജെപിയിൽ ചേർന്നവരുടെ കൂട്ടത്തിലുണ്ട്.

മുൻമന്ത്രി കൂടിയായ സുവേന്ദു അധികാരി കാണിച്ച വഴിയിലൂടെ സഞ്ചരിച്ച് 23 പ്രമുഖ തൃണമൂൽ നേതാക്കളും ബിജെപി പാളയത്തിലേക്ക് ചേക്കേറിയിട്ടുണ്. ഇവർ അമിത് ഷായുടെ ബംഗാളിലെ റാലിയിൽ വെച്ചാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.

ഇതോടെ, ആത്മവിശ്വാസം വർധിച്ച അവസ്ഥയിലാണ് ബംഗാളിലെ ബിജെപി. വരുന്ന തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപി ബംഗാൾ ഭരണം പിടിച്ചെടുക്കുമെന്ന് അമിത് ഷായും പ്രതികരിച്ചു. 200 സീറ്റുകൾ നേടി ബിജെപി അധികാരത്തിലേറുമെന്നാണ് അമിത് ഷായുടെ അവകാശവാദം. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ തൃണമൂൽ കോൺഗ്രസിൽ മമത ബാനർജി മാത്രമാകും ബാക്കിയാവുക എന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.ി

ബംഗാളിലെ മിഡ്‌നാപുരിലാണ് അമിത് ഷാ റാലി നയിക്കുന്നത്. നേരത്തെ ബംഗാളിലെത്തിയ ബിജെപി ദേശീയാധ്യക്ഷൻ ജെപി നഡ്ഡ ആക്രമിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ കനത്ത സുരക്ഷാ വലയത്തിലാണ് അമിത് ഷായുടെ ബംഗാൾ സന്ദർശനം.