India

പോക്‌സോ കേസിൽ പോലീസ് പിടികൂടിയ മുൻ ഇമാം ഷഫീഖ് അൽ ഖാസിമി നബിദിനാഘോഷത്തിന്റെ നേതൃത്വം ഏറ്റെടുത്ത സംഭവം വിവാദമാകുന്നു. ചൂനാട് മർകസുൽ ഖാദരിയ്യയുടെ പ്രിൻസിപ്പാൾ കൂടിയായി ഖാസിമി നിലവിൽ ജാമ്യത്തിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. തൊളിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഖാസിമിയെ കഴിഞ്ഞ ഫെബ്രുവരിയിലാണ് അറസ്റ്റ് ചെയ്തത്.അതേസമയം, പരിശുദ്ധമായ ചടങ്ങിൽ ഒരു പീഡനക്കേസ് പ്രതിയായ ആളെ പങ്കെടുപ്പിക്കുന്നതിൽ ഒരു വിഭാഗത്തിന് ശക്തമായ എതിർപ്പുണ്ട്.

പേപ്പാറ വനത്തോട് ചേർന്ന ആളൊഴിഞ്ഞ റബർ തോട്ടത്തിൽ വെച്ച് 14 വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇമാമിനെ തൊഴിലുറപ്പ് സ്ത്രീകൾ പിടികൂടിയതും പിന്നീട് തൊളിക്കോട് ജമാഅത്ത് പ്രസിഡന്റിന്റെ പരാതിയിൽ അറസ്റ്റ് ചെയ്തതും. തമിഴ്‌നാട്ടിലെ മധുരയിലുള്ള ലോഡ്ജിൽ നിന്നാണ് പിന്നീട് ഇമാം ഖാസിമിയെ പിടികൂടിയത്.

കേസിൽ പെൺകുട്ടിയോ ബന്ധുക്കളെ പരാതി നൽകാത്തതിനാൽ സംഭവം നടന്ന ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസ് നടപടിയെടുത്തിരുന്നില്ല. അഞ്ച് ദിവസത്തെ കൗൺസലിങ്ങിനൊടുവിലാണു പീഡനവിവരം പെൺകുട്ടി സമ്മതിച്ചത്.

ഡോക്ടറെ പറ്റിച്ച് രണ്ടരക്കോടി രൂപ തട്ടിയ രണ്ടംഗ സംഘം അറസ്റ്റിൽ. അലാവുദ്ദീൻ്റെ അത്ഭുത വിളക്കാണ് തെറ്റിദ്ധരിപ്പിച്ച് സാദാ വിളക്ക് നൽകി കോടികൾ തട്ടിയ രണ്ട് പേരാണ് അറസ്റ്റിലായത്. പറ്റിക്കപ്പെട്ടു എന്ന് മനസ്സിലായ ഡോക്ടർ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുകാർ പിടിയിലായത്.

ഉത്തർ പ്രദേശിലെ ഖൈർ നഗറിലാണ് സംഭവം. ഡോ ലയീക് ഖാൻ ആണ് തട്ടിപ്പിനിരയായത്. മുൻപൊരിക്കൽ ചികിത്സിച്ചിട്ടുള്ള ഒരു യുവതിയിൽ നിന്നാണ് ഡോക്ടർ ഇസ്ലാമുദ്ദീൻ എന്ന് പേരുള്ള ഒരു മന്ത്രവാദിയെ പരിചയപ്പെടുന്നത്. തുടർന്ന് ഇസ്ലാമുദ്ദീനാണ് വിളക്കിനെപ്പറ്റി ഡോക്ടറോട് പറഞ്ഞത്. തനിക്ക് അത്ഭുത സിദ്ധികൾ ഉണ്ടെന്നും കയ്യിൽ അലാവുദ്ദീൻ്റെ അത്ഭുത വിളക്കുണ്ടെന്നും ഇയാൾ ഡോക്ടറെ പറഞ്ഞ് വിശ്വസിപ്പിച്ചു.

ഇയാൾക്കൊപ്പം മറ്റൊരാൾ കൂടി തട്ടിപ്പിനു കൂട്ടുനിന്നു. അത്ഭുതവിളക്കിന്റെ മുകളിൽ മൂന്നുവട്ടം ഉഴിയുമ്പോൾ അതിനുള്ളിൽ നിന്ന് പുറത്തുവരുന്ന ജിന്നിനോട് എന്ത് ആഗ്രഹം പറഞ്ഞാലും അത് തന്നെ സാധിച്ചു തരും എന്നും അവർ ഡോക്ടറോട് പറഞ്ഞിരുന്നു. രണ്ടരക്കോടി രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചിട്ട് വിളക്ക് നൽകി കാശുമായി അവർ പോയി.

ദിവസങ്ങൾക്കുള്ളിൽ പരാതിയുമായി ഡോക്ടർ മീററ്റ് പൊലീസിനെ സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇസ്ലാമുദ്ദീനും സഹായിയും കുടുങ്ങുകയായിരുന്നു. ഇസ്ലാമുദ്ദീനെ ഡോക്ടർക്ക് പരിചയപ്പെടുത്തിയ യുവതിയെയും പൊലീസ് തിരയുന്നുണ്ട്.

സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് രണ്ടാമതും വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യംചെയ്യലിനു ശേഷം ബിനീഷിനെ ഇഡി ഓഫീസില്‍നിന്ന് പുറത്തേക്ക് കൊണ്ടുവരികയും പോലീസ് വാഹനത്തില്‍ പുറത്തേയ്ക്ക് കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. സിറ്റി സിവില്‍ കോടതിയിലേയ്ക്കാണ് ബിനീഷിനെ കൊണ്ടുപോയതെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. നാലു ദിവസത്തേക്ക് ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടും.

വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് ഇ.ഡി. സോണല്‍ ഓഫീസില്‍ ബിനീഷ് കോടിയേരി ചോദ്യംചെയ്യലിന് ഹാജരായത്. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് ഇഡി കസ്റ്റഡിയിലെടുത്തത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷും പ്രതിയായ അനൂപ് മുഹമ്മദും തമ്മില്‍ നടത്തിയെന്ന് പറയുന്ന സാമ്പത്തിക ഇടപാടുകളുടെ സ്രോതസ്സാണ് ഇ.ഡി. അന്വേഷിക്കുന്നത്.

ഒക്ടോബര്‍ ആറിനാണ് ബിനീഷ് കോടിയേരിയെ ഇ.ഡി. ആദ്യം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ബിനീഷിനെ നേരത്തേ ചോദ്യം ചെയ്തതിന് ശേഷം ആ മൊഴികളുടെ അടിസ്ഥാനത്തില്‍ ജയിലില്‍ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. അഞ്ചു ദിവസം കസ്റ്റഡിയില്‍ വാങ്ങിയാണ് സോണല്‍ ആസ്ഥാനത്ത് ചോദ്യം ചെയ്തത്. നേരത്തെ അനൂപിന് ഒപ്പമിരുത്തി ചോദ്യംചെയ്യാന്‍ ബിനീഷിനെ വിളിച്ചിരുന്നെങ്കിലും ബിനീഷ് ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി എത്തിയില്ല. അനൂപ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇ.ഡി.വീണ്ടും ബിനീഷിനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത്.

അനൂപ് ആവശ്യപ്പെട്ടതുപ്രകാരം ബിനീഷ് അദ്ദേഹത്തിന് പണം നല്‍കി സഹായിച്ചിട്ടുണ്ട്. 50 ലക്ഷം രൂപ പല അക്കൗണ്ടുകളില്‍ നിന്നായി അനൂപിന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട്. ഇതാരാണ് നിക്ഷേപിച്ചതെന്ന കാര്യത്തില്‍ അനൂപിന് വ്യക്തത നല്‍കാനായിട്ടില്ല. ഈ പണം ബിനീഷ് കോടിയേരിയുടെ നിര്‍ദേശപ്രകാരമാണോ 20 അക്കൗണ്ടുകളില്‍ നിന്നായി വന്നിട്ടുളളത്, ബെംഗളുരുവില്‍ ബിനീഷ് ബിനാമി ഇടപാടുകള്‍ നടത്തുന്നുണ്ടോ തുടങ്ങിയവയെല്ലാം ഇ.ഡി. അന്വേഷിക്കുന്നുണ്ട്.

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കേശുഭായ് പട്ടേല്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. അഹമ്മദാബാദിലാണ് അന്ത്യം. 2001ല്‍ പാര്‍ട്ടിയിലെ അധികാരമത്സരത്തില്‍ കേശുഭായ് പട്ടേലിനെ വീഴ്ത്തിയാണ് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായത്. ഇടക്കാലത്ത് ബിജെപി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്ന കേശുഭായ് പട്ടേല്‍ പിന്നീട് ബിജെപിയില്‍ തിരിച്ചെത്തിയിരുന്നു. സെപ്റ്റംബറിൽ കോവിഡ് പോസിറ്റീവ് ആയിരുന്നു.

രണ്ട് തവണ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു കേശുഭായ് പട്ടേൽ. കഴിഞ്ഞ വ്യാഴാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മോദിയുമായുള്ള അഭിപ്രായ ഭിന്നത മൂലം 2012ൽ ബിജെപി വിട്ട് ഗുജറാത്ത് പരിവർത്തൻ പാർട്ടി രൂപീകരിച്ചു. 2012ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വിശാവദർ മണ്ഡലത്തിൽ നിന്ന് ജയിച്ചെങ്കിലും അനാരോഗ്യത്തെ തുടർന്ന് 2014ൽ രാജി വച്ചു. 1977 മുതൽ 1980 വരെ ലോക് സഭാംഗമായിരുന്നു. ഗുജറാത്തിൽ ബിജെപിയുടെ വളർച്ചയിൽ നിർണായക പങ്കാണ് കേശുഭായ് പട്ടേലിനുള്ളത്. 95ലേയും 98ലേയും നിയമസഭ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ ഗുജറാത്തിൽ വിജയത്തിലേയ്ക്ക് നയിച്ചത് കേശുഭായ് പട്ടേലാണ്. 1995ൽ കേശുഭായ് പട്ടേലിന്റെ മുഖ്യമന്ത്രി സ്ഥാനം തെറിപ്പിച്ചത് ശങ്കർ സിംഗ് വഗേലയാണെങ്കിൽ 2001ൽ അത് നരേന്ദ്ര മോദിയായിരുന്നു.

1928ൽ ജുനഗഡിലെ വിശാവദറിൽ ജനിച്ച കേശുഭായ് പട്ടേൽ 1945ലാണ് ആർഎസ്എസ്സിൽ ചേർന്നത്. 1950കളുടെ ആദ്യം ജനസംഘ് രൂപം കൊണ്ടപ്പോൾ സജീവപ്രവർത്തകനായി. 1990ല്‍ ജനതാദള്‍ നേതാവ് ചിമന്‍ഭായ് പട്ടേലിന്‌റെ നേതൃത്വത്തിലുള്ള ജനതാദള്‍-ബിജെപി സര്‍ക്കാരില്‍ കേശുഭായ് പട്ടേല്‍ ഉപമുഖ്യമന്ത്രിയായി. 1995ലാണ് ആദ്യം മുഖ്യമന്ത്രിയായത്. 95 മാർച്ചിൽ മുഖ്യമന്ത്രിയായെങ്കിലും ആ വർഷം ഒക്ടോബറിൽ രാജി വയ്ക്കേണ്ടി വന്നു. പിന്നീട് 1998 മുതല്‍ 2001 വരെയും മുഖ്യമന്ത്രിയായി. 2001 ഒക്ടോബർ 6ന് കേശുഭായ് പട്ടേൽ രാജി വയ്ക്കുകയും ബിജെപി കേന്ദ്ര നേൃത്വത്തിൽ പ്രവർത്തിച്ചിരുന്ന നരേന്ദ്ര മോദി മുഖ്യമന്ത്രിയാവുകയും ചെയ്തു.

2001 ജനുവരിയിലെ ഭൂകമ്പവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ കേശുഭായ് പട്ടേലിനെ താഴെയിറക്കാന്‍ എതിരാളികള്‍ ഉപയോഗിച്ചിരുന്നു. ബിജെപി ദേശീയ നേതൃത്വമാണ് കേശുഭായ് പട്ടേലിനെ മാറ്റി നരേന്ദ്ര മോദിയെ കൊണ്ടുവന്നത്. 2002ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ കേശുഭായ് പട്ടേൽ രാജ്യസഭയിലേയ്ക്ക് പോയി. 2002 മുതൽ 2008 വരെ രാജ്യസഭാംഗമായിരുന്നു.

2007ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച കേശുഭായ് പട്ടേല്‍, കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബിജെപി അംഗത്വം പുതുക്കാതിരുന്ന കേശുഭായ് പട്ടേല്‍, 2012 ഓഗസ്റ്റ് 4ന് ബിജെപി വിടുകയും ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി (ജിപിപി) രൂപീകരിക്കുകയും ചെയ്തു. 2012ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കേശുഭായ് പട്ടേലടക്കം രണ്ട് പേര്‍ മാത്രമാണ് ജിപിപിയില്‍ നിന്ന് ജയിച്ചത്. 2014 ജനുവരിയില്‍ ജിപിപി അധ്യക്ഷ സ്ഥാനവും ഫെബ്രുവരിയില്‍ എംഎല്‍എ സ്ഥാനവും കേശുഭായ് പട്ടേല്‍ രാജി വച്ചു. പിന്നീട് ജിപിപി, ബിജെപിയില്‍ ലയിക്കുകയും ചെയ്തു.

തൊടുപുഴ പന്നിമറ്റത്തെ അനാഥാലയത്തിന് മുന്നിൽ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ ദമ്പതികൾ അറസ്റ്റിലായി. കുഞ്ഞിന്‍റെ പിതൃത്തത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് അയർകുന്നം സ്വദേശികളായ ദമ്പതികൾ പ്രസവിച്ചയുടൻ കുഞ്ഞിനെ അനാഥാലയത്തിന് മുന്നിൽ ഉപേക്ഷിച്ചത്. സിസിടിവി കേന്ദ്രീകരിച്ച് കാഞ്ഞാർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്തിയത്.

അയർകുന്നം തേത്തുരുത്തിൽ അമൽ കുമാർ(31), ഭാര്യ അപർണ(26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദമ്പതികൾക്ക് രണ്ടു വയസുള്ള ഒരു കുട്ടിയുണ്ട്. അങ്ങനെയെരിക്കെയാണ് യുവതി വീണ്ടും ഗർഭിണിയായത്. എന്നാൽ യുവതി തന്നിൽനിന്ന് അല്ല ഗർഭം ധരിച്ചതെന്ന നിലപാടിലായിരുന്നു അമൽകുമാർ. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. വിവാഹ ബന്ധം പോലും വേർപെടുത്താൻ ഇരുവരും തീരുമാനിച്ചിരുന്നു.

എന്നാൽ പ്രസവ തീയതി അടുത്തതോടെ യുവതി ഭർത്താവിനോട് എല്ലാം തുറന്നു പറഞ്ഞു. പെരുവന്താനം സ്വദേശിയാണ് തന്‍റെ ഗർഭത്തിന് ഉത്തരവാദിയെന്നും, അയാൾ അടുത്തിടെ ആത്മഹത്യ ചെയ്തെന്നും അപർണ ഭർത്താവിനോട് പറഞ്ഞു. കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറായാൽ ഒപ്പം താമസിപ്പിക്കാമെന്നാണ് അമൽകുമാർ ഭാര്യയോട് പറഞ്ഞത്.

അങ്ങനെയിരിക്കെ ഇക്കഴിഞ്ഞ ഞായറാഴ്ച വെളുപ്പിന് യുവതിക്ക് പ്രസവവേദനയുണ്ടായി. സുഹൃത്തിന്‍റെ വാഹനമെടുത്ത് അമൽകുമാർ ഭാര്യയെ ആശുപത്രിയിലേക്കുകൊണ്ടുപോയി. എന്നാൽ തൊടുപുഴയിലെ ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് യുവതി കാറിൽവെച്ച് പ്രസവിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ഏതെങ്കിലും അനാഥാലയത്തിന് മുന്നിൽ കുഞ്ഞിനെ ഉപേക്ഷിക്കാൻ ഇരുവരും തീരുമാനിച്ചത്.

അങ്ങനെ പന്നിമറ്റത്തെ അനാഥാലയത്തിന് മുന്നിലെത്തി, കാറിലുണ്ടായിരുന്ന കത്രികയെടുത്ത് യുവതി തന്നെ പൊക്കിൾക്കൊടി മുറിച്ചു. ഇതിനുശേഷമാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. തുടർന്ന് നെല്ലാപാറയിലെത്തിയ അമൽകുമാറും അപർണയും ചേർന്ന് കാറിലെ രക്തമെല്ലാം കഴുകിക്കളഞ്ഞു നാട്ടിലേക്ക് മടങ്ങി. വാഹനം ഉടമയ്ക്കു കൈമാറിയശേഷം ഒന്നും സംഭവിക്കാത്തതുപോലെ വീട്ടിനുള്ളിൽ കഴിഞ്ഞു.

എന്നാൽ ഉപേക്ഷിച്ച നിലയിൽ കുഞ്ഞിനെ കണ്ടെത്തിയ സംഭവത്തിൽ കാഞ്ഞാർ പൊലീസ് ഇതിനോടകം അന്വേഷണം ആരംഭിച്ചിരുന്നു. അനാഥാലയത്തിന്‍റെ ഗേറ്റിന് സമീപത്തെ സിസിടിവിയിൽ ദമ്പതികൾ വന്നുപോയ കാറിന്‍റെ നമ്പർ പൊലീസ് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമൽകുമാറും അപർണയും പിടിയിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. അപർണയെ പൊലീസ് നിരീക്ഷണത്തിൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമൽകുമാറിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ മോഡൽ മിനികൂപ്പർ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയതാരം ടൊവീനോ തോമസ്. മിനിയുടെ സൈഡ്വാക്ക് എഡിഷനാണ് താരം വാങ്ങിയത്. 44.90 ലക്ഷം രൂപ എക്സ് ഷോറൂം വിലയുള്ള കാർ ഇന്ത്യയിലേക്ക് ആകെ 15 എണ്ണമാണ് അനുവദിച്ചിരുന്നത്. കൊച്ചിയിലെ മിനി ഡീലർഷിപ്പിൽ കുടുംബസമേതമെത്തിയാണ് താരം വാഹനം സ്വന്തമാക്കിയത്.

ലിമിറ്റഡ് എഡിഷൻ ആയ സൈഡ്​വാക്ക് ഇറക്കുമതി വഴിയാണ് ഇന്ത്യയിൽ വിൽപനയ്ക്കെത്തുന്നത്. എൽഇഡി ലൈറ്റിങ്, ആംബിയന്റ് ലൈറ്റിങ്, വാതിൽ തുറക്കുമ്പോൾ തിളങ്ങുന്ന ലോഗോ എന്നിവടയങ്ങിയ മിനി എക്സൈറ്റ്മെന്റ് പാക്കേജും മിനി കൺവെർട്ടബ്ൾ സൈഡ്‌വോക്ക് എഡീഷന്റെ ഭാഗമാണ്. കൂടാതെ മിനി യുവേഴ്സ് കലക്ഷനിൽ നിന്നുള്ള ലതർ അപ്ഹോൾസ്ട്രിയും സ്പോർട് ലതർ സ്റ്റീയറിങ് വീലും അകത്തളത്തിൽ കോൺട്രാസ്റ്റ് സ്റ്റിച്ചിങ്ങോടെ ആന്ത്രസൈറ്റ് ഫിനിഷും കാറിലുണ്ട്.

കാറിനു കരുത്തേകുന്നത് ബിഎംഡബ്ല്യുവിന്റെ ട്വിൻ സ്ക്രോൾ ടർബോയുടെ പിൻബലമുള്ള രണ്ടു ലീറ്റർ പെട്രോൾ എൻജിനാണ്. 192 പി എസ് വരെ കരുത്തും 280 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഏഴു സ്പീഡ്, ഇരട്ട ക്ലച് ട്രാൻസ്മിഷനാണ് ഈ എൻജിനു കൂട്ട്. നിശ്ചലാവസ്ഥയിൽ നിന്നു വെറും 7.1 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ഈ മിനിക്കാവുമെന്നാണു നിർമാതാക്കളുടെ വാദം. കാറിന്റെ പരമാവധി വേഗം മണിക്കൂറിൽ 230 കിലോമീറ്ററാണ്.

ഇന്ത്യയുടെ പടിഞ്ഞാറൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ സംസ്ഥാനമാണ് ഗോവ. അറബിക്കടലിനോട് ചേർന്ന തീരപ്രദേശങ്ങളാല്‍ വ്യാപിച്ചിരിക്കുന്നു. മണൽ നിറഞ്ഞ ബീച്ചുകൾ, രാത്രിയില്‍ സജീവമായ തെരുവുകള്‍, ലോക പൈതൃക വാസ്തുവിദ്യാ സ്ഥലങ്ങൾ തുടങ്ങീ പ്രതിവർഷം 2 ദശലക്ഷത്തിലധികം അന്താരാഷ്ട്ര ആഭ്യന്തര വിനോദ സഞ്ചാരികളെ എത്തിച്ചേരുന്നുണ്ട് ഗോവയില്‍. നിങ്ങൾക്ക് അറിയാത്ത ഗോവയെക്കുറിച്ചുള്ള ചില വസ്തുതകൾ ഇനി പറയുന്നവയാണ്.

ഗോവയിൽ 7000 ത്തിലധികം ബാറുകളുണ്ട്! 2013 ലെ ഒരു കണക്കനുസരിച്ച് 7078 ബാറുകൾ ഗോവയിൽ മദ്യം വിളമ്പാൻ ലൈസൻസുണ്ട്. ലൈസൻസില്ലാത്തവയുടെ കണക്ക് എടുത്താല്‍ ഇതിലധികം വരും.ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമാണെങ്കിലും ഏറ്റവും കൂടുതൽ ആളോഹരി വരുമാനം. 2012 ലെ ഒരു സെൻസസ് സൂചിപ്പിക്കുന്നത് രാജ്യത്തെ ആളോഹരി വരുമാന സൂചികയിൽ പ്രതിവർഷം ശരാശരി 192,652 രൂപയാണ് ഗോവക്കാര്‍ക്കുള്ളത്.
ഇന്ത്യയിലെ ആദ്യത്തെ അച്ചടിശാല ഗോവയിലായിരുന്നു ആരംഭിച്ചത്. 1500 കളിൽ ഒരു വളരെ കുറച്ചു ആളുകള്‍ മാത്രയായിരുന്നു അന്ന് സ്കൂള്‍ വിദ്യാഭ്യാസം ഉണ്ടായിരുന്നത്.

1956 ൽ ഗോവയിലെ സെന്റ് പോൾസ് കോളേജിലാണ് ആദ്യത്തെ അച്ചടിശാല സ്ഥാപിച്ചത്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഗോവയില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് ടാക്സി പെര്‍മിറ്റ് ഉണ്ട്! അപരിചിതനോടൊപ്പം സവാരി ചെയ്യുന്നതിനെക്കുറിച്ച് ആകുലപ്പെടാതെ നിങ്ങൾക്ക് ഒരു ബൈക്ക് യാത്രക്കാരനോട്‌ ധൈര്യമായി ലിഫ്റ്റ് ചോദി ക്കുകയും യാത്ര ചെയ്തതിന് പണം നല്‍കുവാനും സാധിക്കും. ഗോവയിൽ ഉടനീളം മോട്ടോർ സൈക്കിൾ ടാക്സികൾ നിറഞ്ഞിരിക്കുന്നു.

ധാരാളം ആളുകൾക്ക് അറിയാത്ത ഒരു വസ്തുതയുണ്ട്. ഗോവക്കാർക്ക് ഇന്ത്യന്‍ പാസ്പോര്‍ട്ട് കൂടാതെ പോർച്ചുഗീസ് പാസ്പോര്‍ട്ടും സ്വന്തമാക്കാം. രണ്ട് പാസ്പോര്‍ട്ട്‌കളും കൈവശം വെക്കാവുന്നതാണ്.പഴയ ഗോവയിലെ സെന്റ് കത്തീഡ്രൽ പള്ളി ഏഷ്യയിലെ ഏറ്റവും വലിയ പള്ളിയാണ്! 250 അടി നീളവും 181 അടി വീതിയുമുണ്ട്.ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ സ്കൂൾ 1842 ൽ ഗോവയിലെ പനാജിയിലാണ് സ്ഥാപിതമായത്. 2004 ൽ ഇത് പൊളിച്ചുമാറ്റി.ഗോവയില്‍ രണ്ട് ഔദ്യോഗിക ഭാഷകളുണ്ട്. കൊങ്കണിയും മറാത്തിയുമാണവ….

എല്‍ഡിഎഫില്‍ പാലാ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെ എന്‍സിപിയുടെ ഔദ്യോഗിക വിഭാഗം മാണി സി കാപ്പന്‍ എംഎല്‍എയെ പിന്തുണച്ച് യുഡിഎഫിലേക്ക് പോയേക്കുമെന്ന് സൂചന. എന്‍സിപിയുടെ ഇരു വിഭാഗങ്ങളും ആളുകളെ തങ്ങളുടെ കൂടെ നിര്‍ത്താനുള്ള ശ്രമത്തിലാണ്. ജില്ലാ പ്രസിഡന്റുമാരെയും ഭാരവാഹികളെയും തങ്ങള്‍ക്കൊപ്പം നിര്‍ത്താനാണ് ശ്രമം.

അതേസമയം പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ മൂലം താഴേത്തട്ടിലെ പ്രവര്‍ത്തകരാണ് ആശങ്കയിലായിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി മാറ്റം ഉണ്ടാകില്ലെന്നാണ് അറിയുന്നത്. ഇടതുമുന്നണിയില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച ശേഷം മുന്നണി വിട്ടാല്‍ ജനപ്രതിനിധികള്‍ കൂറുമാറ്റ പരിധിയില്‍ വരും. മന്ത്രി എ കെ ശശീന്ദ്രനെ പിന്തുണയ്ക്കുന്നവരാണ് ഇക്കാര്യത്തില്‍ ഏറ്റവുമധികം വിഷമിക്കുന്നത്. ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ ഔദ്യോഗിക നേതൃത്വം മുന്നണി വിട്ടാല്‍ ഇടതുമുന്നണിയില്‍ തുടരുന്ന ശശീന്ദ്രന്‍ വിഭാഗത്തെ ജനപ്രതിനിധികളുടെ ഭാവി അനിശ്ചിതത്തിലാകും. ഇക്കാരണങ്ങളാല്‍ താഴെത്തട്ടിലെ സീറ്റ് ചര്‍ച്ചകള്‍ക്ക് എന്‍സിപി പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ സിപിഎം പരിഗണിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

ഔദ്യോഗിക നേതൃത്വം എന്‍സിപി ദേശീയ പ്രസിഡന്റ് ശരത് പവാറിനെ ഈയാഴ്ച കാണാന്‍ ആലോചിക്കുന്നുണ്ട്. ദേശീയ നേതൃത്വത്തിന് ഇടതുമുന്നണിയില്‍ തന്നെ നില്‍ക്കണമെന്ന് നിര്‍ബന്ധമില്ല. ഭരണമാറ്റത്തിന് സാധ്യതയുണ്ടെങ്കില്‍ യുഡിഎഫിലേക്ക് കളം മാറുന്നതിന് ദേശീയ നേതൃത്വം അനുമതി നല്‍കിയേക്കും.

ഇതിനിടെ തട്ടിപ്പ് കേസില്‍ കോടതി ശിക്ഷിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജയന്‍ പുത്തന്‍പുരയ്ക്കലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചതും വിവാദമായിട്ടുണ്ട്. പാര്‍ട്ടി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്താല്‍ അന്വേഷണത്തിന് സബ്കമ്മിറ്റിയെ നിയോഗിച്ച് അവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്താണ് തുടര്‍ നടപടിയെടുക്കേണ്ടത്. എന്നാല്‍ പ്രസിഡന്റ് ടി പി പീതാംബരന്‍ മാസ്റ്റര്‍ ഏകപക്ഷീയമായി നടപടിയെടുക്കുന്നുവെന്നാണ് ശശീന്ദ്രന്‍ വിഭാഗത്തിന്റെ ആക്ഷേപം.

അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടുപടിക്കൽ മൂത്രമൊഴിച്ചെന്ന് ആരോപണം നേരിട്ട എ.ബി.വി.പി ദേശീയ പ്രസിഡന്റ് ഡോ.ഷണ്‍മുഖം സുബ്ബയ്യയെ എയിംസ് ബോര്‍ഡ് അംഗമാക്കി നിയമിച്ചതായി റിപ്പോര്‍ട്ട്. മധുരയിലെ തോപ്പൂറിലെ പ്രൊജക്ടിനായുള്ള എയിംസിന്റെ ബോര്‍ഡിലേക്കാണ് സുബ്ബയ്യയെ നിയമിച്ചത്.

പ്രതിപക്ഷ എംപിമാരുടെ അടക്കം എതിർപ്പ് അവഗണിച്ചാണ് തീരുമാനം. ചെന്നൈയില്‍ അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്ക് താമസിക്കുന്ന 63 കാരിയായ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന് സുബ്ബയ്യക്കെതിരെ പൊലീസില്‍ പരാതി നിലനിൽക്കുന്നുണ്ട്. വീട്ടുപടിയ്ക്കല്‍ മൂത്രമൊഴിക്കുന്നു, വീട്ടിലേക്ക് ചിക്കന്‍ വേസ്റ്റ് കഷണങ്ങള്‍ വലിച്ചെറിയുന്നു തുടങ്ങിയ പരാതികളും സ്ത്രീ സുബ്ബയ്യയ്‌ക്കെതിരെ ഉന്നയിച്ചിരുന്നു.
ഹൗസിങ് സൊസൈറ്റിയില്‍ പാര്‍ക്കിങ് സ്ലോട്ടുകളെ സംബന്ധിച്ചുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നില്‍. ജൂലായ് 11-ന് ആദംപാക്കം പൊലീസ് സ്റ്റേഷനിലാണ് 63-കാരിയായ വിധവ പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങളും ഫോട്ടോകളും ഇവര്‍ പരാതിക്കൊപ്പം നല്‍കിയിരുന്നു.

യുവതിയെ കാമുകനൊപ്പം കണ്ടത് മകനോട് പറഞ്ഞുകൊടുക്കുമെന്ന് പറഞ്ഞ അമ്മായിയമ്മയെ കൊലപ്പെടുത്തി. 28–കാരിയായ യുവതിയും കാമുകനും ചേർന്നാണ് 57–കാരിയെ കല്ല് കൊണ്ട് ഇടിച്ചുകൊന്നത്. കാമുകന്‍ ഇടയ്ക്കിടയ്ക്ക് വീട്ടില്‍ വരാറുണ്ടെന്ന മറ്റു കുടുംബാംഗങ്ങളുടെ മൊഴിയാണ് അന്വേഷണം ഇരുവരിലേക്കും എത്തിയത്. തുടര്‍ന്ന് പ്രതികള്‍ കുറ്റസമ്മതം നടത്തി. അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു.

മുംബൈയിലാണ് സംഭവം. വീട്ടില്‍ കല്ല് കൊണ്ട് ഇടിച്ചു കൊന്ന നിലയില്‍ 57കാരിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. 28കാരിയെയും കാമുകന്‍ ദീപക് മാനെയും ഒരുമിച്ച കണ്ട 57കാരി ഇരുവരും തമ്മിലുളള ബന്ധം മകനോട് പറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് ഭര്‍തൃമാതാവിനെ കൊല്ലാന്‍ യുവതിയെയും കാമുകനെയും പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് കൊല്ലാന്‍ ഇരുവരും ചേര്‍ന്ന് പദ്ധതിയിടുകയായിരുന്നു.

പ്രതികളെ ബോറിവാലിയിലെ മഹാത്മ ഫുലെ പ്രദേശത്ത് നിന്നാണ് പിടികൂടിയത്. ദീപക് മാനെ ഇടയ്ക്കിടയ്ക്ക് വീട്ടില്‍ വരാറുണ്ടെന്ന മറ്റു കുടുംബാംഗങ്ങളുടെ മൊഴിയാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. തുടര്‍ന്ന് സംശയം തോന്നിയ പൊലീസ് ഇരുവരെയും ചോദ്യം ചെയ്യുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved