സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്‌ന സുരേഷ് തിരുവനന്തപുരത്തെ എസ്റ്റേറ്റില്‍ ഒളിച്ചു താമസിക്കുന്നതായി സംശയം. തിരുവനന്തപുരം പാലോടിനു സമീപം പെരിങ്ങമ്മലയിലെ ബ്രൈമൂര്‍ എസ്റ്റേറ്റില്‍ ഇവര്‍ എത്തിയെന്നാണ് വിവരം. കുന്നിനുമുകളിലെ ബ്രിട്ടീഷ് നിര്‍മ്മിത ബംഗ്ലാവും സ്വപ്‌നയുടെ ഒളിവ് സങ്കേതമാണ്.
പോലീസിനാണ് ചില സൂചനകള്‍ ലഭിച്ചത്. എന്നാല്‍ കസ്റ്റംസ് ആവശ്യപ്പെടാതെ സ്വപ്‌നയ്‌ക്കെതിരെ നടപടി സ്വീകരിക്കില്ലെന്ന് പോലീസ് അറിയിച്ചു. മകളുടെ സഹപാഠിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിവരം ലഭിച്ചത്. നഗരത്തിലെ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയായ സ്വപ്നയുടെ മകള്‍ ഇന്നലെ സഹപാഠിയെ വിളിച്ചിരുന്നു. തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയെ കസ്റ്റംസ് ചോദ്യം ചെയ്തത്. മക്കളേയും സ്വപ്ന കൂടെ കൂട്ടിയിട്ടുണ്ടെന്നാണ് വിവരം.
പൊന്മുടി മലയടിവാരത്തുള്ള ബ്രൈമൂറില്‍ കുന്നിന്റെ നെറുകയില്‍ ബ്രിട്ടീഷ് നിര്‍മിത ബംഗ്ലാവും എസ്റ്റേറ്റുമുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലാണ് ഇത്. തിങ്കളാഴ്ചയാണ് പാലോടിനു സമീപം സ്വപ്നയെ കണ്ടത്.
രണ്ട് സ്ത്രീകള്‍ കാര്‍ നിര്‍ത്തി മങ്കയം ഇക്കോ ടൂറിസത്തിലേക്കുള്ള വഴി ചോദിച്ചുവെന്നാണ് കൊച്ചുതാന്നിമൂട് സ്വദേശി ഗിരീശന്‍ വെളിപ്പെടുത്തിയത്. പിറ്റേന്ന് പത്രത്തില്‍ സ്വപ്നയുടെ ചിത്രം കണ്ടപ്പോഴാണ് വണ്ടി ഓടിച്ചിരുന്നത് ഇവരാണെന്നുള്ള സംശയമുണ്ടായത്.
എന്നാല്‍ മങ്കയത്തെ ചെക്‌പോസ്റ്റ് കടന്ന് ഇന്നോവ പോയതായി പൊലീസ്, വനം ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ അതുവഴി വെള്ള ഇന്നോവ കടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. നിലവില്‍ ഇവിടുത്തെ ടൂറിസം കേന്ദ്രങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. മങ്കയത്തിന് സമീപമുള്ള അടിപറമ്പ് വനമേഖല പല പിടികിട്ടാപ്പുള്ളികളുടേയും ഒളിത്താവളമാണ്. പൊലീസ് ഒട്ടേറെ പ്രതികളെ ഇവിടെനിന്ന് പിടികൂടിയിട്ടുണ്ട്.
കാൺപൂർ: ഒരു സിനിമാ കഥപോലെ ഉദ്യോഗം ജനിപ്പിക്കുന്നതാണ് വികാസ് ദുബെയുടെ ജീവിതം. സ്വന്തമായി അംഗരക്ഷകരുടെ സംഘവും കൊടിയുടെ വ്യത്യാസമില്ലാതെ രാഷ്ട്രീയ സ്വാധീനങ്ങളും ദുബെയെ കൊടുംകുറ്റവാളിയാക്കി മാറ്റി. വെള്ളിയാഴ്ചയാണ് ഉത്തർ പ്രദേശ് പോലീസിന്റെ വെടിയേറ്റ് ദുബെ കൊല്ലപ്പെടുന്നത്.
ദുബെയെ പിടികൂടാനായി പുറപ്പെട്ട പോലീസ് സംഘത്തിലെ എട്ട് പേരെ വെടിവച്ചു കൊന്നതോടെയാണ് അമ്പതുകാരനായ ദുബെ വാർത്തകളിൽ നിറയുന്നത്. വികാസ് ദുബെയുടെ രാഷ്ട്രീയ സ്വാധീനം വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങളാണ് സോഷ്യൽ മീഡിയ വഴി പുറത്തുവന്നത്. ഭരണകക്ഷിയായ ബി.ജെ.പിയിലെ മന്ത്രിയ്ക്കൊപ്പം വേദി പങ്കിടുന്ന ചിത്രവും ഭാര്യ റിച്ച ദുബെ സില പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ വോട്ട് അഭ്യാർത്ഥിച്ചു കൊണ്ടുള്ള പോസ്റ്ററും ഇതിൽ ഉൾപ്പെടും. നിലവിൽ പ്രതിപക്ഷത്തുള്ള രണ്ട് നേതാക്കളുടെ ഫോട്ടോയും ഈ പോസ്റ്ററിൽ കാണാം.
ദുബെയുടെ അമ്മ മറ്റൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. ദുബെ ഇപ്പോൾ ബി.ജെ.പിയ്ക്ക് ഒപ്പമല്ല സമാജ്വാദി പാർട്ടിയ്ക്കൊപ്പമാണെന്നായിരുന്നു അമ്മ സർള ദേവിയുടെ വെളിപ്പെടുത്തൽ. എന്നാൽ സമാജ്വാദി പാർട്ടി വക്താവ് ഈ ആരോപണം നിഷേധിച്ച് രംഗത്തെത്തി
2000-ത്തിൽ സില പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ദുബെ വിജയിച്ചു. കൊലക്കേസിൽ അറസ്ററ് ചെയ്യപ്പെട്ട ദുബെ ജയിലിൽ കിടന്നാണ് മത്സരിച്ചത്.
2001-ൽ ശിവ്ലി പോലീസ് സ്റ്റേഷനിൽ വെച്ച് ബി.ജെ.പി. നേതാവായ സന്തോഷ് ശുക്ലയെ വെടിവച്ചു കൊന്ന കേസിലെ പ്രധാന പ്രതിയാണ് ദുബെ. അറുപതോളം കേസുകളാണ് ദുബെയുടെ പേരിലുള്ളത്. നിരവധി തവണ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ദുബെയ്ക്ക് ജാമ്യം ലഭിച്ചു. ജയിലിൽ വെച്ചു പോലും ദുബെ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയിരുന്നതായാണ് റിപ്പോർട്ടുകൾ.
പോലീസ് ഉദ്യോഗസ്ഥരിൽ നിന്നുപോലും ദുബെയ്ക്ക് അകമഴിഞ്ഞ് സഹായം ലഭിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥർ തന്നെ വിവരങ്ങൾ ചോർത്തി നൽകിയതിനെ തുടർന്നാണ് ദുബെ പോലീസിന്റെ നീക്കം കൃത്യമായി അറിഞ്ഞതും രണ്ട് പോലീസുകാർ കൊല്ലപ്പെട്ടതും. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റിലായിരുന്നു.
കാൺപൂർ വെടിവയ്പ്പിന് ശേഷം രക്ഷപ്പെട്ട ദുബെയെ ആറ് ദിവസങ്ങൾക്ക് ശേഷം മധ്യപ്രദേശിലെ ഉജ്ജയിനിൽ വെച്ചാണ് അറസ്റ്റിലാകുന്നത്. ഇവിടെയുള്ള ക്ഷേത്രത്തിൽ പ്രാർത്ഥന കഴിഞ്ഞെത്തിയ ദുബെയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.
അറസ്റ്റിന് ശേഷം വികാസ് ദുബെയുമായി സഞ്ചരിച്ചു കാർ അപകടത്തിൽ പെടുകയും ഈ സമയം പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച ദുബെയെ വെടിവയ്ക്കുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. ദുബെ കൊല്ലപ്പെട്ടെങ്കിലും വിവാദങ്ങൾ അവസാനിക്കുന്നില്ല
കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഓണ്‍ലൈനായാണ് കോടതി ഹര്‍ജി പരിഗണിച്ചത്.
സ്വപ്‌നയ്ക്കും സന്ദീപിനും സരിത്തിനും കള്ളക്കടത്തില്‍ പങ്കുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും എന്‍.ഐ.എ കോടതിയില്‍ ആവശ്യപ്പെട്ടു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സംഭരിക്കാനാണ് കള്ളക്കടത്തെന്നും സ്വപ്നയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. തുടര്‍ന്ന് കോടതി ജാമ്യഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. എഫ്.ഐആറിന്റെ പകര്‍പ്പ് സ്വപ്‌നയ്ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം അറസ്റ്റ് കോടതി തടഞ്ഞിട്ടുമില്ല.
ബുധനാഴ്ച ഓണ്‍ലൈനായാണ് സ്വപ്ന മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നും യു.എ.ഇ. കോണ്‍സുലേറ്റിന്റെ നിര്‍ദേശ പ്രകാരമാണ് ബാഗേജിനായി ഇടപെട്ടതെന്നുമാണ് ജാമ്യഹര്‍ജിയില്‍ സ്വപ്നയുടെ വാദം. ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്തിയ കേസായതിനാല്‍ കസ്റ്റംസിന് അന്വേഷണത്തിന് പരിമിതികളുണ്ട്. അതിനിടയിലാണ് കോണ്‍സുലേറ്റിന്റെമേല്‍ കുറ്റങ്ങള്‍ ചാരാനുള്ള നീക്കം നടത്തുന്നത്. കോണ്‍സുലേറ്റിലെ കീഴ്ജീവനക്കാരെ ചോദ്യം ചെയ്യുന്നതില്‍പോലും നയതന്ത്രപരമായ ഒട്ടേറെ തടസ്സങ്ങളുണ്ട്. അത് മനസ്സിലാക്കിയാണ് കോണ്‍സല്‍ ജനറല്‍ പറഞ്ഞപ്രകാരം പ്രവര്‍ത്തിക്കുകമാത്രമാണ് താന്‍ ചെയ്തതെന്ന് സ്വപ്നയുടെ ജാമ്യഹര്‍ജിയില്‍ പറയുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി കസ്റ്റംസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുകയാണ് സ്വപ്ന. തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നും ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിരുവനന്തപുരത്തും മറ്റുമായി കസ്റ്റംസ് തിരച്ചില്‍ വ്യാപകമാക്കിയെങ്കിലും സ്വപ്നയുടെ ഒളിത്താവളം സംബന്ധിച്ച് യാതൊരു സൂചനയും ഇതുവരെ കസ്റ്റംസ് ലഭിച്ചിട്ടില്ല.
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ഓഫീസില്‍ സി.പി.എമ്മിന്റെ പിടിയയഞ്ഞത് എം.വി. ജയരാജന്‍ പടിയിറങ്ങിയതോടെ. പാര്‍ട്ടി സംസ്ഥാനസമിതിയംഗമായ ജയരാജന്‍ കുറച്ചുകാലമേ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നുള്ളൂ. പി. ജയരാജനു പകരം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകേണ്ടി വന്നതോടെ യാണ് എം.വിക്കു തലസ്ഥാനത്തെ ദൗത്യം മതിയാക്കേണ്ടിവന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണനിഴലിലായതോടെ എം.വിയുടെ അസാന്നിധ്യവും പാര്‍ട്ടിയില്‍ ചര്‍ച്ചയാകുന്നു.
ഭരണം ഇഴയുന്നു, ഫയല്‍ നീക്കത്തിനു വേഗം പോരാ, പോലീസിനുമേല്‍ നിയന്ത്രണമില്ല, ഉദ്യോഗസ്ഥരുടെ ശീതയുദ്ധം തുടങ്ങി സര്‍ക്കാരിനെതിരായ ആരോപണങ്ങളേത്തുടര്‍ന്നാണു മുതിര്‍ന്നനേതാവ് എം.വി. ജയരാജനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാക്കാന്‍ സി.പി.എം. തീരുമാനിച്ചത്. ഐ.എ.എസ്. ഉദ്യോഗസ്ഥരുടെയും ചില ഉപദേഷ്ടാക്കളുടെയും നിയന്ത്രണത്തിലായിരുന്നു അതുവരെ മുഖ്യമന്ത്രിയുടെ ഓഫീസ്. പോലീസിന്റെ പേരിലാണു സര്‍ക്കാര്‍ അക്കാലത്തു പ്രധാനമായും പഴി കേട്ടത്.
മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രണം ജയരാജന്‍ ഏറ്റെടുത്തതോടെ കാര്യങ്ങള്‍ ഏറെക്കുറേ നിയന്ത്രണത്തിലായി. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടതും അഴിമതിക്കെതിരേ കാര്യമായ നീക്കങ്ങളുണ്ടായതും ആയിടയ്ക്കാണ്. എന്നാല്‍ പാര്‍ട്ടിയിലെ വ്യക്തിപൂജാവിവാദമടക്കമുള്ള പ്രശ്‌നങ്ങളേത്തുടര്‍ന്ന് പി. ജയരാജനു പകരം, എം.വിക്കു കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകേണ്ടിവന്നതോടെ എല്ലാം പഴയപടിയായി.
ജയരാജനു മുമ്പ്, എം. ശിവശങ്കറായിരുന്നു ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി പദവിയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി. ജയരാജന്‍ മടങ്ങിയതോടെ ശിവശങ്കര്‍ വീണ്ടും പ്രധാനിയായി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി സി.പി.എം. സംസ്ഥാനസമിതിയംഗം പുത്തലത്ത് ദിനേശനുണ്ടെങ്കിലും ശക്തമായ ഇടപെടലുകള്‍ സാധിച്ചിട്ടില്ല. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കെ.എന്‍. ബാലഗോപാല്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയും എസ്. രാജേന്ദ്രന്‍ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു.
ഇ.കെ. നായനാരുടെ കാലത്തു പി. ശശി പൊളിറ്റിക്കല്‍ സെക്രട്ടറിയും ഇ.എന്‍. മുരളീധരന്‍ നായര്‍ പ്രൈവറ്റ് സെക്രട്ടറിയും. നിലവില്‍ പാര്‍ട്ടിയുടെ പിടിയയഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സുതാര്യത നഷ്ടപ്പെട്ടെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തല്‍. എം.വി. ജയരാജന്‍ കണ്ണൂരിലേക്കു മടങ്ങിയപ്പോള്‍ പി. ശശി വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലക്കാരനാകുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
കായലില്‍ ചാടിയ യുവതിയെ സിവില്‍ പോലീസ് ഓഫീസര്‍ സാഹസികമായി രക്ഷപ്പെടുത്തി. ഫോര്‍ട്ട്കൊച്ചി സ്റ്റേഷനിലെ പോലീസ് ഓഫീസര്‍ ലവനാണ് അതിസാഹസികമായി യുവതിയെ രക്ഷിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലോടെ ഫോര്‍ട്ട്കൊച്ചി റോ-റോ ജെട്ടിയിലാണ് സംഭവം. മട്ടാഞ്ചേരി സ്വദേശിനിയായ യുവതിയാണ് ജെട്ടിയില്‍ നിന്ന് അഴിമുഖത്തേക്ക് ചാടിയത്.
ഈ സമയം ഇവിടെ ഫോര്‍ട്ട്കൊച്ചി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. മനുരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് പട്രോളിങ്ങിന്റെ ഭാഗമായി ജെട്ടിയിലെത്തിയിരുന്നു. ജെട്ടിയില്‍ നിന്ന് ഒരാളെത്തി യുവതി കായലില്‍ ചാടാന്‍ നില്‍ക്കുന്നതായി പറഞ്ഞു. ഇത് കേട്ടയുടന്‍ ഇന്‍സ്‌പെക്ടര്‍ മനുരാജും ലെവനും ഓടിയടുത്തു. മനുരാജ് അടുത്തെത്തിയെങ്കിലും പിടികൂടുന്നതിന് മുന്‍പ് യുവതി വെള്ളത്തില്‍ ചാടി.
ശക്തമായ ഒഴുക്കുള്ള ഭാഗമായതിനാല്‍ യുവതി മുങ്ങിത്താഴ്ന്നു. ഈ സമയം സിവില്‍ പോലീസ് ഓഫീസറായ ലവന്‍ അഴിമുഖത്തേക്ക് എടുത്തു ചാടി യുവതിയുടെ മുടിയില്‍ പിടിച്ചു. ഓട്ടോ ഡ്രൈവറായ പി.യു. ഇക്ബാലും പിറകെ ചാടി. പിന്നാലെ വന്ന മറ്റൊരാളും ചാടി. അടിയൊഴുക്ക് ശക്തമായിരുന്നുവെങ്കിലും മുടിയില്‍ പിടിച്ച് മുകളിലേക്ക് എത്തിച്ചു.ഓട്ടോ ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും സഹായത്തോടെ കണ്‍ട്രോള്‍ റൂം വാഹനത്തില്‍ ഫോര്‍ട്ട്‌കൊച്ചി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
യുവതിയെ ഫോര്‍ട്ട്കൊച്ചി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ഉദ്യോഗസ്ഥന്റെ മനഃസാന്നിധ്യമാണ് ശക്തമായ ഒഴുക്കുള്ള മേഖലയായ ഈ ഭാഗത്ത് നിന്നും യുവതിയെ രക്ഷപെടുത്തിയത്. ശക്തമായ ഒഴുക്കുള്ള മേഖലയാണിത്. വെള്ളത്തില്‍ വീണാല്‍ രക്ഷപ്പെടുത്തുക എളുപ്പമല്ല. കുത്തിയതോട് സ്വദേശിയാണ് ലെവന്‍.
കഴിഞ്ഞ ദിവസം ചെന്നിത്തലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവദമ്പതികളില്‍ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാവേലിക്കര വെട്ടിയാര്‍ തുളസി ഭവനില്‍ ദേവിക ദാസിനാണ് (20) രോഗം കണ്ടെത്തിയത്. ദേവികയുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. അതേസമയം
ഭര്‍ത്താവ് പന്തളം കുരമ്പാല ഉനംകോട്ടുവിളയില്‍ ജിതിനു (30) രോഗമില്ല.
ചൊവ്വാഴ്ചയാണ് ദമ്പതികളെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിതിന്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. ദേവിക കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലും. ഇവര്‍ നാലു മാസമായി ചെന്നിത്തല മഹാത്മ സ്‌കൂളിനു സമീപത്തെ വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. പെയിന്റിങ് തൊഴിലാളിയായിരുന്നു ജിതിന്‍.
പ്രായപൂര്‍ത്തിയാകും മുന്നേ ദേവിക ദാസ് ജിതിനോടൊപ്പം പോയതിന് ജിതിനെതിരെ പോലീസ് പോക്‌സോ കേസ് എടുത്തിട്ടുണ്ട്. പിന്നീട് ദേവിക ആലപ്പുഴ മഹിളാ മന്ദിരത്തില്‍ താമസിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയായ ശേഷം വീണ്ടും ദേവിക ജിതിനോടൊപ്പം പോകുകയായിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 18ന് ചെന്നിത്തലയില്‍ വാടകയ്ക്ക് താമസം തുടങ്ങുകയും ചെയ്തു. ജിതിന്‍ ജോലിക്ക് എത്താത്തതിനാല്‍ അന്വേഷിച്ചെത്തിയ പെയിന്റിങ് കരാറുകാരനാണു മൃതദേഹങ്ങള്‍ കണ്ടത്.
സംഭവ സ്ഥലത്ത് നിന്ന് രണ്ട് ആത്മഹത്യാക്കുറിപ്പുകള്‍ ലഭിച്ചിരുന്നു. ജീവിത നൈരാശ്യത്തെപ്പറ്റിയും സാമ്പത്തിക പ്രശ്‌നങ്ങളെപ്പറ്റിയുമാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. അതേസമയം ദേവികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അന്വേഷണവുമായി ബന്ധപ്പെട്ട പത്തോളം പോലീസ് ഉദ്യോഗസ്ഥരോടു ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു. ചെങ്ങന്നൂര്‍ ആര്‍ഡിഒയും സംഭവ സ്ഥലത്ത് എത്തിയിരുന്നു.
ഡിപ്ലോമാറ്റിക് കാർഗോയിലെ സ്വർണ്ണക്കടത്ത് കേസിൽ ആദ്യ പ്രതികരണവുമായി ഒളിവിലുള്ള സ്വപ്‌ന സുരേഷ്. കോൺസുലേറ്റിൽ നിന്നുള്ള നിർദേശ പ്രകാരം മാത്രമാണ് താൻ ഇതിൽ ഇടപെട്ടതെന്നും ഡിപ്ലോമാറ്റിക് ബാഗിലെ സ്വർണ്ണവുമായി ഒരു ബന്ധവുമില്ലെന്നും സ്വപ്‌ന പറയുന്ന ഓഡിയോ ക്ലിപ്പാണ് പുറത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് ദ്രോഹിക്കാതെ കൃത്യമായി ഈ കേസ് അന്വേഷിക്കണമെന്നും സത്യം പുറത്തുകൊണ്ടുവരണമെന്നും സ്വപ്‌ന പറഞ്ഞു.
മാറിനിൽക്കുന്നത് ഭയംകൊണ്ടാണ്. കേസുമായി ബന്ധമുള്ളതുകൊണ്ടല്ല. ചടങ്ങുകൾക്കായി എല്ലാ മന്ത്രിമാരേയും ക്ഷണിച്ചിട്ടുണ്ട്. എന്റെ റോൾ എന്താണെന്ന് എല്ലാവരും അറിയണം. കോൺസുലേറ്റിന്റെ കാർഗോ വിഭാഗത്തിൽ ജോലി ചെയ്തിട്ടില്ല. നിങ്ങൾ ഇതിന്റെ സത്യം അന്വേഷിക്കൂ. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് ഇത്. എന്റെ പിന്നിൽ മന്ത്രിമാരോ മുഖ്യമന്ത്രിയോ ഇല്ല. മാധ്യമങ്ങൾ പറയുന്ന പ്രകാരം ഒരു മന്ത്രിമാരുമായും എനിക്ക് ബന്ധമില്ല-സ്വപ്‌ന പറയുന്നു. മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ, പ്രതിപക്ഷനേതാക്കൾ തുടങ്ങിയ ഒരുപാട് ഉന്നതരുമായി സംസാരിച്ചിട്ടുണ്ട്. തികച്ചും ഔദ്യോഗികമായി മാത്രം. യുഎഇ കോൺസുലേറ്റിലെ കോൺസൽ ജനറൽ പറയുന്നതല്ലാതെ വേറെ ഒരു രീതിയിലുള്ള ആശയവിനിമയം എന്റെ വ്യക്തിപരമായ കാര്യങ്ങൾക്കുവേണ്ടി ഞാൻ സംസാരിച്ചിട്ടില്ല. ജോലിയില്ലാത്ത ഒരനിയൻ, വിധവയായ ഒരമ്മ, എന്റെ കുഞ്ഞുമക്കൾ ഇങ്ങനെ തുടങ്ങി വാടകവീട്ടിൽ കിടക്കുന്ന തന്റെ ബന്ധുക്കളാരും ശിപാർശയിൽ ഒരു സർക്കാർ ജോലിയിലും നിയമിതരായിട്ടില്ല. ഞാൻ ഒരു മുഖ്യമന്ത്രിയുടെയോ ഓണറബ്ൾ സ്പീക്കറുടെയോ മറ്റു മന്ത്രിമാരുടെയോ ഓഫിസിലോ ഔദ്യോഗിക ഭവനങ്ങളിലോ കയറിയിറങ്ങി ഫയലുകളോ കരാറുകളോ പദ്ധതികളോ ഒന്നും ഒപ്പിട്ടിട്ടില്ല. ഒന്നിനുംസാക്ഷിയായിട്ടില്ല. യുഎഇയിൽനിന്ന് വിവിഐപികൾ വരുമ്പോൾ അവരെ പിന്തുണക്കുകയാണ് എന്റെ ജോലി.
വിവിധ ചടങ്ങുകൾക്ക് വേണ്ടി മന്ത്രിമാരെ വിളിച്ചിട്ടുണ്ട്. ഓരോ ദിവസവും ഓരോ മന്ത്രിമാരെ വെച്ചുള്ള വാർത്ത നിങ്ങൾ കൊടുക്കും. അവരെ നിങ്ങൾ ഇൻവെസ്റ്റിഗേറ്റ് ചെയ്താൽ നിങ്ങൾ തോറ്റു പോകും. ഞാൻ എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് അന്വേഷിക്കൂ. മാധ്യമങ്ങൾ ഓരോ കുടുംബത്തിനേയും നശിപ്പിക്കാൻ ശ്രമിക്കുകയാണ്. നിങ്ങൾ സത്യം അന്വേഷിക്കൂ.
ഡിപ്ലോമാറ്റിക് കാർഗോ താമസിച്ചപ്പോൾ ഡിപ്ലോമാറ്റ് വിളിച്ചു.’കാർഗോ ക്ലിയറായില്ല. അതൊന്ന് അന്വേഷിക്കണം. എന്നാണ് അദ്ദേഹം പറഞ്ഞത്’, അത് മാത്രമാണ് അന്വേഷിച്ചത്.
എന്നെ ആത്മഹത്യക്ക് വിട്ടുകൊടുക്കരുത്. ഞാനും എന്റെ കുടുംബവും ആത്മഹത്യചെയ്താൽ അതിന്റെ ഉത്തരവാദിത്തം നിങ്ങൾ ഓരോരുത്തർക്കുമായിരിക്കും. തന്നെയും കുടുംബത്തെയും എല്ലാവരും കൂടി ആത്മഹത്യയുടെ വക്കിലെത്തിച്ചതായും സ്വപ്ന സുരേഷ് പറയുന്നു. എന്നേയും കുടുംബത്തേയും ആത്മഹത്യയുടെ വക്കിൽ എത്തിച്ചിരിക്കുകയാണ്. ദ്രോഹം എനിക്കും കുടുംബത്തിനും മാത്രമാണ്. ഈ വിഷയം മുഖ്യമന്ത്രിയെയോ മന്ത്രിമാരേയോ ബാധിക്കില്ല. ഇലക്ഷനെ സ്വാധീനിക്കാൻ നിൽക്കാതെ സത്യം അന്വേഷിക്കണം. കരാറുകളുടേയും മീറ്റിങ്ങുകളുടേയും സത്യം അന്വേഷിക്കൂ. ഇങ്ങനെയായാൽ ഒരുപാട് സ്വപ്‌നമാർ നശിച്ചുപോകുമെന്നും അവരുടെ മക്കൾ നശിച്ചുപോകുമെന്നും ഞാൻ എന്ന സ്ത്രീയെയാണ് അപമാനിച്ചതെന്നും സ്വപ്‌ന പറയുന്നു.
കൊൽക്കത്ത∙ മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ 48–ാം ജന്മദിനത്തിൽ ആരാധകർ കാത്തിരുന്ന ആ ആശംസയെത്തി. വർഷങ്ങൾക്കു മുൻപ് ഗാംഗുലിയുടെ കാമുകിയെന്ന പേരിൽ ഗോസിപ്പ് കോളങ്ങളിൽ സ്ഥിരമായി ഇടംപിടിച്ചിരുന്ന തെന്നിന്ത്യൻ ചലച്ചിത്രതാരം നഗ്‌മയാണ് ഗാംഗുലിക്ക് ജന്മദിനാശംസകൾ നേർന്ന് ട്വീറ്റ് ചെയ്തത്. ഒറ്റവരി വാചകത്തിലൊതുങ്ങിയ നഗ്‌മയുടെ ആശംസയ്ക്കു പിന്നാലെ ട്രോളുകളുടെ പ്രളയമാണ് ട്വിറ്ററിൽ.
ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് നടിമാരും തമ്മിലുള്ള ബന്ധങ്ങൾ അത്ര വലിയ വാർത്തയല്ലാത്ത ഇന്ത്യയിൽ, സൗരവ് ഗാംഗുലിയുടെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളിൽ കേട്ടുപഴകിയ പേരാണ് നഗ്‌മയുടേത്. ഗാംഗുലിയുമായി ബന്ധമുണ്ടായിരുന്നുവെന്ന കാര്യം ശരിവയ്ക്കുന്ന വിധത്തിലാണ് നഗ്‌മ പ്രതികരിച്ചിട്ടുള്ളതും. ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ ഗാംഗുലിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദ്യമുയർന്നപ്പോൾ നഗ്‌മയുടെ പ്രതികരണം ഇങ്ങനെ:
‘ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതൊന്നും ആരും നിഷേധിച്ചിട്ടില്ല. ഇരുവരുടെയും ജീവിതത്തിൽ മറ്റേയാളുടെ സാന്നിധ്യം നിഷേധിക്കാത്തിടത്തോളം കാലം ആർക്കും എന്തും പറയാം’ – അന്ന് നഗ്‌മ പറഞ്ഞു. ഗാംഗുലിയുടെ കരിയറിനെ ബാധിക്കുമെന്ന ഘട്ടത്തിലാണ് ബന്ധം പിരിഞ്ഞതെന്നും നഗ്‌മ സൂചിപ്പിച്ചിരുന്നു. ഇരുവരും ബന്ധത്തിലായിരുന്നുവെന്ന് പറയുന്ന സമയത്ത് ഗാംഗുലിയുടെ പ്രകടനം മോശമായ സാഹചര്യത്തിലായിരുന്നു ഇത്.
പിന്നീട് തന്റെ ബാല്യകാല സുഹൃത്തു കൂടിയായ ഡോണയെയാണ് ഗാംഗുലി വിവാഹം ചെയ്തത്. ഇവർക്ക് സന എന്ന മകളുമുണ്ട്. ക്രിസ്ത്യൻ മതവിശ്വാസം സ്വീകരിച്ച നഗ്‌മയാകട്ടെ, ഇപ്പോഴും വിവാഹം കഴിച്ചിട്ടില്ല. പിന്നീട് കോൺഗ്രസിൽ ചേർന്ന് രാഷ്ട്രീയ വഴിയും തിരഞ്ഞെടുത്തു.
സ്വന്തം ലേഖകൻ
ഡൽഹി : ഇന്ത്യയിലെ ഏറ്റവും പ്രമുഖ കമ്പനിയായ ടാറ്റ ഗ്രുപ്പും ലോക സാമ്പത്തിക രംഗത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയായ ബ്ലോക്ക് ചെയിനിനെയും , ക്രിപ്റ്റോ കറൻസികളെയും സഹായിക്കുവാൻ വേണ്ടി ” ക്രിപ്റ്റോ കറൻസി ട്രേഡിംഗ് സൊല്യൂഷൻ ” ആരംഭിക്കുന്നു . ഇന്ത്യയിലും , ലോകത്ത് മറ്റ് എല്ലാ രാജ്യങ്ങളിലും ഒരു പോലെ ഉപയോഗിക്കുവാൻ കഴിയുന്ന യുകെയിലെ ആദ്യ ക്രിപ്റ്റോ കറൻസിയും , ക്രിപ്റ്റോ കറൻസി ട്രേഡിംഗ് സൊല്യൂഷനും ഒരുക്കിയ മലയാളിയായ സുബാഷ് ജോർജ്ജ് മാനുവലിനും , അദ്ദേഹത്തിന്റെ ക്യാഷ് ബാക്ക് കമ്പനിയായ ബീ വണ്ണിനും , ടെക്ക് ബാങ്കിനും ഇത് അഭിമാന നിമിഷങ്ങളാണ് .
കാരണം യുകെ മലയാളികൾക്കിടയിൽ ബീ വൺ അവതരിപ്പിച്ച ബ്ലോക്ക് ചെയിനിനെയും , ക്രിപ്റ്റോ കറൻസി വ്യാപാരത്തെയും ടാറ്റയെ പോലെയുള്ള നല്ല കമ്പനികൾ അംഗീകരിക്കുമ്പോൾ അത് ബീ വണ്ണിന്റെ ഡിജിറ്റൽ കറൻസിക്ക് ഒരു വലിയ അംഗീകാരമായി മാറുകയാണ് .
1962 ൽ ടാറ്റ സ്റ്റീലിൽ ജോലി ആരംഭിച്ച രത്തൻ ടാറ്റ എന്ന ആർക്കിടെക്ചർ ബിരുദധാരിയുടെ വ്യാവസായിക വൈഭവം ഇന്ത്യയ്ക്ക് സമ്മാനിച്ചത് പുതിയ വഴിത്തിരുവുകളാണ് . വാഹന വിപ്ലവത്തിന്റെ ജയ പരാജയങ്ങളെ നേരിട്ട രത്തൻ ടാറ്റ ഇന്ന് ഇന്ത്യയും കടന്ന് ലോകത്തെ വമ്പൻ വാഹന കമ്പികളായിരുന്ന ജാഗ്വറെയും , ലാന്റ് റോവറെയും ഏറ്റെടുത്ത് തന്റെ എതിരാളികളോട് മധുര പ്രതികാരം വീട്ടിയിരിക്കുന്നു .
ചെറിയ കാറുകൾ മുതൽ വൻ ട്രക്കുകൾ വരെ നിർമ്മിക്കുന്ന വാഹന ഫാക്ടറികൾ , രാജ്യാന്തര നിലവാരമുള്ള ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് പോലെയുള്ള അനേകം പഠന കേന്ദ്രങ്ങൾ , ആശുപത്രികൾ , കാരുണ്യ സ്ഥാപനങ്ങൾ , ടാറ്റ ഗ്ലോബൽ ടീ തേയില കമ്പനി , ടാറ്റ കൺസൾട്ടൻസി സർവീസസ് , ടാറ്റ കെമിക്കൽസ് , ടാറ്റ മോട്ടേഴ്‌സ് , ടാറ്റ പവർ , ടാറ്റ ഗ്രൂപ്പിന്റെ വിമാന കമ്പനി തുടങ്ങിയവയെല്ലാം നേടിയപ്പോഴും മനുഷ്യത്വം മുറുകെ പിടിച്ച ഇന്ത്യൻ വ്യാവസായിയാണ് രത്തൻ ടാറ്റ.
ഇന്ത്യയിലെ ഏറ്റവും വലിയ ബഹുരാഷ്ട്ര ബിസിനസ് ഗ്രൂപ്പായ ടാറ്റയുടെ ഐ . ടി വിഭാഗമായ ടാറ്റ കൺസൾട്ടൻസി സർവീസസ് ( ടി സി എസ് ) ആണ് ബാങ്കുകൾക്ക് വേണ്ടി ക്രിപ്റ്റോ കറൻസി ട്രേഡിംഗ് സൊല്യൂഷൻ ആരംഭിക്കുന്നത് . ഉപഭോക്താക്കൾക്ക് ഇനി ഇതിലൂടെ ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിക്കാനും , വാങ്ങുവാനും , വിൽക്കുവാനും സാധിക്കും . ക്രിപ്റ്റോ സേവനങ്ങൾക്കായുള്ള “ക്വാർട്സ് സ്മാർട്ട് സൊല്യൂഷൻ” ആരംഭിക്കുമെന്ന് ടി സി എസ് ബുധനാഴ്ച അറിയിച്ചിരുന്നു . ഇന്ത്യയുടെ ക്രിപ്‌റ്റോ കറൻസി വ്യവസായത്തിന് കൂടുതൽ ഉത്തേജനം പകരുന്ന വാർത്തയാണിത്.

ക്രിപ്റ്റോ കറൻസി ട്രേഡിംഗ് വാഗ്ദാനം ചെയ്യുന്ന ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ടി സി എസ് ക്വാർട്സ് ഗ്ലോബലിന്റെ മാനേജർ ആർ. വിവേകാനന്ദ് അഭിപ്രായപ്പെട്ടു. വിവിധ ക്രിപ്റ്റോ കറൻസികളെ സാധാരണ ഫിയറ്റ് കറൻസികളുമായി ബന്ധിപ്പിക്കുന്ന ഡിജിറ്റൽ കറൻസി വ്യാപാര വേദികൾ, പബ്ലിക് ബ്ലോക്ക് ചെയിൻ നെറ്റ്‌വർക്കുകൾ എന്നിവയെ പിന്തുണയ്ക്കുന്നതിനാണ് ടി സി എസ് ക്വാർട്സ് സ്മാർട്ട് സൊല്യൂഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രധാനമായും ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും തങ്ങളുടെ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ കറൻസികൾ ” ഡിജിറ്റൽ ക്യാഷ് ” രൂപത്തിൽ കൈമാറാൻ സാധിക്കുമെന്ന് ടി സി എസ് വ്യക്തമാക്കി .
ഇന്ത്യയിൽ ക്രിപ്റ്റോ കറൻസി വ്യാപാരത്തിന് അംഗീകാരം നൽകികൊണ്ട് സുപ്രീംകോടതിയുടെ വിധി വന്നതിനുശഷം ക്രിപ്റ്റോ കറൻസികളെ എങ്ങനെ പരിഗണിക്കണമെന്ന് ഇന്ത്യൻ സർക്കാരും , റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയും ആലോചിക്കുമ്പോഴും ഇന്ത്യയിലെ ക്രിപ്റ്റോ ഇക്കോസിസ്റ്റം വളരെ വേഗത്തിൽ വളരുകയാണ്.
ബീ വണ്ണിന്റെ ക്രിപ്റ്റോ കറൻസിയായ ക്രിപ്റ്റോ കാർബൺ 140 ഓളം രാജ്യങ്ങളിൽ ടെക്ക് ബാങ്ക് എന്ന ഓണലൈൻ ആപ്ലിക്കേഷനിലൂടെ സാധാരണ ഫിയറ്റ് കറൻസികളിലേയ്ക്ക് മാറ്റുവാനും , ലക്ഷകണക്കിന് ഷോപ്പുകളിൽ ഉപയോഗിക്കുവാനും , ഇലക്ട്രിസിറ്റി ബിൽ , ഗ്യാസ് ബിൽ , വാട്ടർ ബിൽ , മൊബൈൽ ഫോൺ ചാർജിംഗ് തുടങ്ങിയവ പോലെയുള്ള സർവീസുകൾക്ക് ഉപയോഗിക്കാവാനുമുള്ള സൗകര്യം ഇതിനോടകം ബീ വൺ ഒരുക്കി കഴിഞ്ഞു .
എന്താണ് ബ്ലോക്ക് ചെയിൻ , എന്താണ് ക്രിപ്റ്റോ കറൻസി , ക്രിപ്റ്റോ കറൻസികൾ എങ്ങനെ നേടാം , അവ ഓൺലൈനിലും നേരിട്ട് കടകളിലും ഉപയോഗപ്പെടുത്തി ഷോപ്പിംഗ് എങ്ങനെ ലാഭകരമാക്കാം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക.
ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക
2025-ഓടു കൂടി ഇന്ത്യയില്‍ ഓരോ സ്മാര്‍ട്ട്‌ഫോണിലേയും ഇന്റര്‍നെറ്റ് ഡാറ്റാ ഉപയോഗം പ്രതിമാസം 25 ജിബി ആകും. 2020 ജൂണിലെ എറിക്‌സണിന്റെ മൊബിലറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രതിമാസ ഉപയോഗം 12 ജിബി ആയിരുന്നു.
2019-ല്‍ ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണിലെ ഇന്റര്‍നെറ്റ് സബ്‌സ്‌ക്രിപ്ഷന്‍ 620 മില്ല്യണ്‍ ആയിരുന്നു. അതില്‍ ഒമ്പത് ശതമാനം വളര്‍ച്ച കൈവരിച്ച് 2025 ഓടു കൂടി ഒരു ബില്ല്യണ്‍ സബ്‌സ്‌ക്രിപ്ഷനുകള്‍ ആകും.
4ജിയിലേക്കുള്ള അതിവേഗത്തിലെ മാറ്റം, കുറഞ്ഞ ഡാറ്റാ വില, താങ്ങാനാകുന്ന വിലയില്‍ ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍, വീഡിയോ കാണുന്ന സ്വഭാവത്തില്‍ വരുന്ന മാറ്റം എന്നിവയാണ് സ്മാര്‍ട്ട്‌ഫോണിലെ ഡാറ്റാ സബ്‌സ്‌ക്രിപ്ഷന്റെ വളര്‍ച്ചയെ സഹായിക്കുന്നത്.
നിലവിലെ വളര്‍ച്ചാ നിരക്കില്‍ ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണുകളുടെ എണ്ണം 2025 ഓടു കൂടി 410 മില്ല്യണ്‍ ആയി ഉയരും. ഇപ്പോള്‍ നാല് ശതമാനം വീടുകളില്‍ ഫിക്‌സഡ് ബ്രോഡ് ബാന്‍ഡ് കണക്ഷനുകളാണുള്ളത്. അതിനാല്‍, പലപ്പോഴും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന് സ്മാര്‍ട്ട്‌ഫോണിനെ ആശ്രയിക്കേണ്ടി വരും.
ഇപ്പോള്‍ എല്‍ടിഇയാണ് ഇന്ത്യയിലെ ഇന്റര്‍നെറ്റ് കണക്ഷനുകളില്‍ ഏറ്റവുമധികമുള്ളത്. 2019-ല്‍ ഇത് 49 ശതമാനമായിരുന്നു. 2025-ലും ഈ മേധാവിത്വം തുടരും. അത് 64 ശതമാനമായി ഉയരുകയും ചെയ്യും. 2025 ഓടു കൂടി 820 മില്ല്യണ്‍ എല്‍ടിഇ സബ്‌സ്‌ക്രിപ്ഷനുകള്‍ ഉണ്ടാകും.കൂടാതെ, 2025 ഓടെ 5ജിയുടെ വളര്‍ച്ച 18 ശതമാനമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.