ഹൃദയം നിറച്ച് സ്വീകരണം….. പൊട്ടിക്കരഞ്ഞ് ഡോക്ടർ, കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയിൽ തീവ്രപരിചരണ വാർഡിൽ ദിവസങ്ങളോളം ഡ്യൂട്ടി നോക്കി മടങ്ങിയ ഒരു വനിതാ ഡോക്ടറെ കുടുബാംഗങ്ങളും പരിസരവാസികളും സ്വീകരിക്കുന്നതാണ് വിഡിയോയയിൽ കാണുന്നത്.
പ്ലക്കാർഡുകൾ പിടിച്ചും പുഷ്പങ്ങൾ വര്‍ഷിച്ചുമാണ് ഡോക്ടറെ അവർ സ്വീകരിക്കുന്നത്. വീടിനു മുന്നിൽ തന്നെ വരവേൽക്കാനെത്തിയവരെ കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറയുന്നുണ്ട് ഡോക്ടർക്ക്. അവർ പൊട്ടിക്കരയുന്നതും ഒരു ബന്ധു ചേർത്തു പിടിച്ച് അകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നതും കാണാം.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ട്വിറ്റർ പേജിൽ വിഡിയോ പങ്കുവച്ചിട്ടുണ്ട്. ‘ഇതുപോലെയുള്ള നിമിഷങ്ങൾ ഹൃദയത്തെ സന്തോഷം കൊണ്ടു നിറയ്ക്കും. ഇതാണ് ഇന്ത്യയുടെ ചൈതന്യം. നമ്മൾ സധൈര്യം കോവിഡിനെതിരെ പോരാടും. ആ പോരാട്ടത്തിന്റെ മുൻനിരയിൽ പ്രവർത്തിക്കുന്നവരെക്കുറിച്ച് നമ്മൾ എന്നും അഭിമാനം കൊള്ളും’– മോദി ട്വിറ്ററിൽ കുറിച്ചു.
This Lady Doctor is Working in a ICU Dept. in a Hospital Where Covid-19 Patients were treated.
She Came Home After 20 Days of Non-Stop Service.
Her Family & Society Members Welcomed Her.#HeartTouching#kind20#CoronaWarriors #IndiaFightsCoronavirus @TajinderBagga @arunsoodbjp pic.twitter.com/m9QMfl0mmI— Deepak Malhotra (@deepak_bjp) April 30, 2020
പ്രതിരോധത്തിനായി രാപ്പകലില്ലാതെ അധ്വാനിക്കുന്നവരാണ് ആരോഗ്യപ്രവർത്തകർ. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടുന്ന ഒരുപറ്റം ആരോഗ്യപ്രവർത്തകരുടെ സംഘമാണ് സ്വജീവൻ പോലും നോക്കാതെ രോഗത്തെ രാജ്യത്തു നിന്നു തുടച്ചു നീക്കാൻ മണിക്കൂറുകളോളം പിപിഇ കിറ്റുകൾക്കും മുഖാവരണങ്ങൾക്കുമുള്ളിൽ അഹോരാത്രം പ്രവർത്തിക്കുന്നതും. എന്നാൽ ഇവർക്ക് അർഹിക്കുന്ന പരിഗണന കിട്ടുന്നുണ്ടോ എന്നത് മിക്കപ്പോഴും ചോദ്യചിഹ്നമാണ്. കോവിഡ് വാർഡിൽ നിന്ന് വീടുകളിലേക്ക് എത്തുന്ന പലരും തിക്താനുഭവൾ പങ്കുവയ്ക്കുമ്പോഴും അതിൽ നിന്നു വ്യത്യസ്തമാവുകയാണ് ഈ വീഡിയോ… ഇതുപോലെയുള്ള നിമിഷങ്ങൾ കാണുമ്പോൾ ഉറപ്പിക്കാം…. നമ്മൾ കോവിഡിനെ അതിജീവിക്കും
യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ച് ഒരു മലയാളിക്ക് കൂടി ദാരുണാന്ത്യം. പത്തനംതിട്ട ഇടപെരിയാരം സ്വദേശി പ്രകാശ് ലക്ഷ്മണ്‍ ആണ് അബുദാബിയില്‍ മരിച്ചത്.യുഎഇയില്‍ കൊവിഡ് ബാധിച്ച് വ്യാഴാഴ്ച ഏഴുപേരാണ് മരിച്ചത്. 27,000ത്തോളം പേരെയാണ് വ്യാഴാഴ്ച മാത്രം പരിശോധനയ്ക്ക് വിധേയമാക്കിയത്.അതേസമയം, കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ.
രാജ്യം കൊറോണ ഭീതിയില്‍ കഴിയുകയാണ്. കൊറോണ പ്രതിസന്ധി കാലത്ത് ശക്തമായ പ്രതിപക്ഷമാകുകയാണ് കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാരിന് വിവിധ നിര്‍ദ്ദേശങ്ങള്‍ നല്‍കികൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ സജീവമായി രംഗത്തുണ്ട്.
ലോക് സഭാ തിരഞ്ഞെടുപ്പിലെ വമ്പന്‍ പരാജയത്തിന് ശേഷം ദേശീയ നേതൃത്വത്തില്‍ നിന്ന് മാറിനിന്ന രാഹുല്‍ഗാന്ധിക്ക് കൊറോണ പ്രതിസന്ധി തിരിച്ചുവരവിനുള്ള പാതയൊരുക്കിയിരിക്കുന്നു. രണ്ടാം വരവില്‍ രാഹുല്‍ ഗാന്ധി തന്റെ രീതിയിലുള്ള മാറ്റങ്ങള്‍ ആവര്‍ത്തിക്കുന്നു. രഘുറാം രാജനുമായി നടന്ന സംഭാഷണം ഇതിന്റെ തുടക്കം മാത്രമാണ്.
രാഹുല്‍ ഗാന്ധി രഘുറാം രാജനുമായി നടത്തിയ സംഭാഷണത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സുധ മേനോന്‍. രാഹുല്‍ ഗാന്ധിയും രഘുറാം രാജനും തമ്മിലുള്ള സംവാദം കേട്ടപ്പോള്‍ വല്ലാത്ത നഷ്ടബോധം തോന്നി. അത്രമേല്‍, മനോഹരമായിരുന്നു ആ സംഭാഷണമെന്നും നമ്മളെല്ലാവരും കേള്‍ക്കേണ്ട ഒന്നായിരുന്നെന്നും സുധ മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പ്രിയപ്പെട്ട രാഹുല്‍ ഗാന്ധി താങ്കള്‍ സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരണമെന്നും താങ്കളെ ഈ രാജ്യത്തിന് ഇനിയും ആവശ്യമുണ്ടെന്നും സുധമേനോന്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സാമൂഹ്യ-സാംസ്‌കാരിക മൂലധനങ്ങളില്‍ ഒന്ന് ആയിരുന്നു ‘ പപ്പു മോന്‍ ‘ നരേട്ടീവ്. രാഹുല്‍ ഗാന്ധിയെ വെറും രാജകീയ പ്രിവിലേജില്‍ അഭിരമിക്കുന്ന വിഡ്ഢിയായി ഇന്ത്യന്‍ ജനതക്ക് മുന്നില്‍ അവതരിപ്പിക്കുക എന്നത്
കൃത്യമായ പ്ലാനിങ്ങോടെ , അതിസൂക്ഷ്മമായി നടപ്പാക്കപ്പെട്ട ഒരു പദ്ധതി ആയിരുന്നു. ആണത്ത ദേശീയതയ്ക്ക് മാത്രമേ ദേശ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുകയുള്ളൂ എന്ന പൊതുബോധം ‘ചൗക്കിദാര്‍ വേഴ്‌സസ് പപ്പുമോന്‍’ എന്ന നരേട്ടീവിലൂടെ കൃത്യമായി ഹിന്ദി ഹൃദയഭൂമിയില്‍ ഉഴുതു മറിക്കുന്നതില്‍ അവര്‍ വിജയിച്ചു.
ഇന്ന് രാഹുല്‍ ഗാന്ധിയും രഘുറാം രാജനും തമ്മിലുള്ള സംവാദം കേട്ടപ്പോള്‍ വല്ലാത്ത നഷ്ടബോധം തോന്നി. അത്രമേല്‍, മനോഹരമായിരുന്നു ആ സംഭാഷണം. നമ്മളെല്ലാവരും കേള്‍ക്കേണ്ട ഒന്ന്.
സത്യസന്ധതയുടെ ലളിതഭംഗിയും, അടിയുറച്ച നെഹ്രുവിയന്‍ മൂല്യബോധവും, സോഷ്യലിസ്‌റ് ചിന്തയുടെ സ്വാധീനവും രാഹുല്‍ഗാന്ധിയുടെ ചോദ്യങ്ങളില്‍ തിളങ്ങുന്നുണ്ടായിരുന്നു. നിലനില്‍ക്കുന്ന നിയോലിബറല്‍ വ്യവസ്ഥ കൂടുതല്‍ മാനവികവും, വികേന്ദ്രീകൃതവും, ശാക്തീകരണത്തില്‍ ഊന്നിയതും ആക്കാനുള്ള പ്രായോഗിക സമീപനങ്ങള്‍ ആയിരുന്നു രഘു രാം രാജന്‍ പങ്കു വെച്ചത്.
ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ സങ്കീര്‍ണ്ണതകളുടെ ആഴവും, പരപ്പും, ഘടനാപരമായ വൈവിധ്യങ്ങളും, അധികാരകേന്ദ്രീകരണമുണ്ടാക്കുന്ന അപചയങ്ങളും, വളര്‍ന്നു വരുന്ന സാമൂഹ്യഅകലങ്ങളും, ജാതിയും ഒക്കെ വളരെ വ്യക്തതയുടെ രാഹുല്‍ഗാന്ധിയുടെ സംഭാഷണത്തില്‍ കടന്നു വരുന്നുണ്ട്. അധികാരവികേന്ദ്രീകരണവും, പഞ്ചായത്തുകളുമാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കിയത് എന്ന് എടുത്തു പറയുന്നുണ്ട് അദ്ദേഹം. സമഗ്രാധിപത്യത്തിന്റെ എല്ലാ രൂപങ്ങളെയും എതിര്‍ക്കുന്നതോടൊപ്പം,ആഗോളസമ്പത് വ്യവസ്ഥയുടെ അടിസ്ഥാന വൈരുധ്യങ്ങളും ചര്‍ച്ച ചെയ്യുന്ന സംവാദത്തില്‍, സമ്പത്തിന്റെ തുല്യമായ വിതരണം ആണ് ഇന്ത്യക്ക് അനിവാര്യം
എന്ന് രണ്ടുപേരും സമ്മതിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയിലെ ആ സോഷ്യലിസ്റ്റിനെ ആണ് നമുക്ക് ഇന്നാവശ്യം.
‘There is an infrastructure of division and an infrastructure of hatred, and that poses a big problem’ എന്ന് സമകാലിക ഇന്ത്യയെ രാഹുല്‍ഗാന്ധി സുവ്യക്തമായി അടയാളപ്പെടുത്തിയപ്പോള്‍, അതിനോട് യോജിച്ചുകൊണ്ട് സാമൂഹ്യ ഐക്യം ഒരു ‘പൊതുനന്മ’ ആണെന്ന് രഘുറാം രാജന്‍ ഉത്തരം പറഞ്ഞ നിമിഷം ആണ് എനിക്ക് അതിരില്ലാത്ത ആദരവ് ആ രണ്ടു മനുഷ്യരോടും തോന്നിയത്.
പൊതുജനാരോഗ്യം കമ്പോളവല്‍ക്കരിക്കാന്‍ പാടില്ലാത്ത ഒരു പൊതു നന്മ ആകുന്നത് പോലെത്തന്നെ പരമപ്രധാനമാണ് വൈവിധ്യങ്ങളുടെ ഈ നാട്ടില്‍ സമാധാനപരമായ സാമൂഹ്യസഹവര്‍ത്തിത്വവും ഒരു പൊതുനന്മയാകുന്നത് എന്ന് ഈ സംഭാഷണം നമ്മെ ഓര്‍മിപ്പിക്കുന്നു.അതിലുപരി എക്കാലവും എല്ലാ ഭരണാധികാരികള്‍ക്കും പ്രസക്തമാകേണ്ട മറ്റൊന്ന് കൂടി രാഹുല്‍ ഗാന്ധി പറയുന്നുണ്ട്. ഏകമാനമായ ഒരു പരിഹാരം ഇന്ത്യയില്‍ ഒരിക്കലും പ്രായോഗികമാകില്ലെന്ന ഉത്തമബോധ്യം. ഇന്ത്യയിലെ അസമത്വങ്ങളുടെയും, വൈവിധ്യങ്ങളുടെയും അന്തസത്ത മനസിലാക്കിക്കൊണ്ടുള്ള,
സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ, ഒരു വിശാല-വികേന്ദ്രീകൃതമോഡല്‍ ആണ് ഇനിയുള്ള കാലം ഇന്ത്യക്ക് ആവശ്യം എന്ന തിരിച്ചറിവ്…
പ്രിയപ്പെട്ട രാഹുല്‍ ഗാന്ധി താങ്കള്‍ സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരിക… താങ്കളെ ഈ രാജ്യത്തിന് ഇനിയും ആവശ്യമുണ്ട്..
കേരളത്തിലെ അതിഥി തൊഴിലാളികള്‍ക്കും ആശ്വാസം. ഇവര്‍ക്കായി പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലുവയില്‍ നിന്ന് ഭുവനേശ്വറിലേക്കാണ് ആദ്യ സര്‍വീസ് നടത്തുന്നത്. ട്രെയിന്‍ ഇന്ന് വൈകുന്നേരം ആറിന് പുറപ്പെടും. ആദ്യഘട്ടത്തില്‍ 1200 പേരെ കൊണ്ടുപോകാനാണ് അധികൃതരുടെ തീരുമാനം.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച പ്രത്യേക ട്രെയിനാണിത്. അതിനാല്‍ തന്നെ മറ്റെവിടെയും ട്രെയിനിന് സ്റ്റോപ്പില്ല. ആലുവയില്‍ നിന്ന് പുറപ്പെട്ടാല്‍ ഭുവനേശ്വറില്‍ മാത്രമാണ് ട്രെയിന്‍ നിര്‍ത്തുക. ഒഡീഷയില്‍ നിന്നുള്ള തൊഴിലാളികളെയാവും കൊണ്ടുപോവുക. വിവിധ കാംപുകളില്‍ നിന്നായി പോകേണ്ടവരെ റെയില്‍വെ സ്റ്റേഷനില്‍ പൊലീസുകാര്‍ എത്തിക്കും.
ഇന്ന് ഒരു ട്രെയിന്‍ മാത്രമാണ് സര്‍വീസ് നടത്തുക. നാളെ മുതല്‍ കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നും വിവരമുണ്ട്. ആരും തിരക്ക് കൂട്ടേണ്ടെന്നും ആഭ്യന്തര സെക്രട്ടറി അറിയിച്ചു. പ്രധാന സ്റ്റേഷനുകളില്‍ നിന്ന് ട്രെയിനുകള്‍ ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. എല്ലാ ട്രെയിനുകളും നോണ്‍ സ്റ്റോപ്പ് ട്രെയിനുകളായിരിക്കും. വിവിധ ജില്ലകളിലുള്ള തൊഴിലാളികളെ റെയില്‍വെ സ്റ്റേഷനുകളില്‍ എത്തിക്കുന്ന കാര്യം അതത് ജില്ലാ ഭരണകൂടങ്ങള്‍ക്ക് തീരുമാനിക്കാമെന്നും ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി.
ലോക്ക്ഡൗണിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടന്ന ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി ആദ്യ ട്രെയിൻ ഓടിത്തുടങ്ങി. “ഒറ്റത്തവണ പ്രത്യേക ട്രെയിൻ” എന്ന് അറിയിച്ചിരിക്കുന്ന ട്രെയിൻ ഇന്ന് പുലർച്ചെ തെലങ്കാനയിൽ നിന്നാണ് ജാർഖണ്ഡിലേക്ക് പുറപ്പെട്ടത്.
1,200 തൊഴിലാളികളുമായി തെലങ്കാനയിലെ ലിംഗാംപള്ളിയിൽ നിന്നാണ് ജാർഖണ്ഡിലെ ഹതിയ ജില്ലയിലേക്ക് ട്രെയിൻ യാത്ര നടത്തുന്നത്. ആരോഗ്യ മന്ത്രാലയം അനുശാസിക്കുന്ന മാനദണ്ഡങ്ങൾ ഉൾപ്പെടെ പാലിച്ചാണ് ട്രെയിൻ സർവീസ് നടത്തുന്നത്.
24 കോച്ചാണ് ട്രെയിനിലുള്ളത്. എന്നാൽ സാധാരണയായി 72 പേരെ ഉൾക്കൊള്ളുന്ന ഒരു കമ്പാർട്ടുമെന്റിൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് 54 പേർ മാത്രമേ യാത്ര ചെയ്യുന്നുള്ളു എന്നാണ് വാർത്താ ഏജൻസിയായ പിടിഐ വ്യക്തമാക്കുന്നത്. തെലങ്കാന സർക്കാറിന്റെ പ്രത്യേക ആവശ്യം പരിഗണിച്ചാണ് “ഒറ്റത്തവണ പ്രത്യേക ട്രെയിൻ” അനുവദിച്ചതെന്നാണ് റെയിൽവേ മന്ത്രാലയം നൽകുന്ന അറിയിപ്പ്. ഇത് ഒറ്റത്തവണയുള്ള പ്രത്യേക ട്രെയിൻ മാത്രമായിരുന്നു. റെയിൽവേ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം മാത്രമേ കൂടുതൽ ട്രെയിനുകൾ ആസൂത്രണം ചെയ്യുകയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കുന്നു.
കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളില്ലാത്ത ഇതര സംസ്ഥാന തൊഴിലാളികൾക്കും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള മറ്റ് ആളുകൾക്കും നാട്ടിലേക്ക് മടങ്ങാൻ കേന്ദ്രം അനുമതി നൽകിയതിന് തൊട്ടുപിന്നാലെയാണ് ട്രെയിനിൽ സർവീസ് നടത്തുന്നത്. കേന്ദ്രത്തിന്റെ ഉത്തരവിന് പിന്നാലെ പഞ്ചാബ്, ബീഹാർ, രാജസ്ഥാൻ, മഹാരാഷ്ട്ര, എന്നിവയ്ക്ക് പുറമെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇത സംസ്ഥാന തൊഴിലാളികൾക്കായി ട്രെയിനുകൾ ആവശ്യപ്പെട്ടിരുന്നു. രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തി അഞ്ച് ആഴ്ചകൾക്കുശേഷമാണ് രാജ്യത്ത് ഒരു പാസഞ്ചർ ട്രെയിൻ സര്‍വീസ് നടക്കുന്നതെന്നതും ശ്രദ്ധേയമാണ്.
ദുബായില്‍ കഴിഞ്ഞ വ്യാഴാഴ്ച മരിച്ച മലയാളിയും പ്രമുഖ വ്യവസായിയുമായ ജോയ് അറയക്കലിന്റെത് ആത്മഹത്യ തന്നെയെന്ന് ദുബായ് പോലീസ് സ്ഥിരീകരിച്ചിരുന്നു.
“ഇന്ത്യയില്‍ നിന്നുള്ള ഒരു വ്യവസായി സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ 14-ആം നിലയില്‍ നിന്ന് ചാടി മരിച്ചെന്ന് ഞങ്ങൾക്ക് കിട്ടിയ വ്യക്തമായ സൂചനയെ തുടർന്ന് ആദ്യം വാർത്ത മലയാളം യുകെ ന്യൂസിൽ പ്രസിദ്ധികരിച്ചപ്പോൾ തന്നെ നിരവധി സൈബർ ആക്രമണം ഞങ്ങൾക്ക് നേരിടേണ്ടി വന്നിരുന്നു. ആദ്യം തന്നെ പറയട്ടെ കൃത്യമായ വിവരങ്ങൾ ലഭിച്ചത് മൂലം തന്നെയാണ് അതിദാരുണ സംഭവം എങ്കിലും അങ്ങനെ ഒരു വാർത്ത കൊടുക്കേണ്ടി വന്നത് എന്ന് വ്യക്തമാക്കുന്നു. സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു”, ബര്‍ ദുബായ് പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുള്ള ഖാദിം ബിന്‍ സൊരൂര്‍ ദുബായില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളോട് വ്യക്തമാക്കി. അവിടുന്ന് കിട്ടിയ വിവരങ്ങളെ തുടർന്നാണ് മുഖ്യധാരാമാധ്യമങ്ങളിൽ കാണാതിരുന്ന വാർത്ത മറ്റു ചില ഓൺലൈൻ മാധ്യമങ്ങളോടൊപ്പം മലയാളം യുകെ ന്യൂസിലും പ്രസിദ്ധികരിച്ചത്.
ആത്മഹത്യക്ക് പിന്നില്‍ എന്തെങ്കിലും സംശയാസ്പദമായ കാര്യങ്ങള്‍ ഉണ്ടോ എന്നത് ദുബായ് പോലീസ് തള്ളിക്കളഞ്ഞതിനാൽ ആണ് ജോയിയുടെ മൃതദേഹം വിട്ടുകൊടുത്തത്. തുടർന്നാണ് ജോയിയുടെ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. തുടർന്ന് യുഎഇ വിദേശകാര്യ വകുപ്പിന്റെ ആവശ്യമായ അനുമതികിട്ടി മുറയ്ക്ക് ജോയിയുടെ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവന്നതും, ദുബായ് കൌണ്‍സല്‍ ജനറല്‍ വിപുല്‍ പറഞ്ഞു.
എന്നാൽ ജോയിയുടെ മരണത്തിൽ ദുരൂഹത ഇല്ലന്നും. കൊറോണ വ്യാപിച്ചതിനെ തുടര്‍ന്ന് ക്രൂഡ് ഓയിലിനുണ്ടായ അസാധാരണമായ വിലത്തകര്‍ച്ചയാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. അന്താരാഷ്ട്ര വിപണിയിലെ കടുത്ത വില നഷ്ടം ഉണ്ടാക്കിയേക്കാവുന്ന സാമ്പത്തിക ബാധ്യതയാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ലഭ്യമാകുന്ന സൂചനകള്‍. ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അനുമതി കിട്ടിയതിനെ തുടര്‍ന്ന് മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. പെട്രോളിയം ബിസിനസ്സ് ആയിരുന്നു ജോയിയുടെ പ്രധാന ബിസിനസ് മേഖല.
അഞ്ച് ദിവസം മുമ്പാണ് വ്യവസായിയും മലയാളിയുമായ അറയ്ക്കല്‍ ജോയി ദുബായില്‍ മരിച്ച വിവരം പുറത്തുവരുന്നത്. സ്വാഭാവിക മരണം എന്ന നിലയിലായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അദ്ദേഹത്തിന്റെ സുഹൃത്ത് താമസിച്ചിരുന്ന കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു.
പെട്രോളിയം മേഖലയിലെ ബിസിനസ് സംരംഭം വിപുലപ്പെടുത്താന്‍ ജോയി ശ്രമിച്ചുവരികയായിരുന്നു. ഇതിന്റെ ഭാഗമായി കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും അദ്ദേഹം കൂടുതലായി നടത്തിയിരുന്നുവെന്നാണ് സൂചന. ഇതിനിടയിലാണ് കോവിഡ്-19 വ്യാപിച്ചത്. ലോക രാജ്യങ്ങള്‍ ലോക്ഡൗണിലായതോടെ പെട്രോളിയം ഉത്പന്നങ്ങളുടെ വില ക്രമാതീതമായി ഇടിഞ്ഞു. ഇതോടെ ജോയ് വലിയ പ്രതിസന്ധിയിലായെന്നാണ് സൂചന. ഇതാണ് അദ്ദേഹത്തെ സ്വന്തം ജീവനെടുക്കാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന വിവരം പുറത്തുവിട്ടിരുന്നില്ല. സ്വാഭാവിക മരണം എന്ന നിലയിലായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ദുബായ് ആസ്ഥാനമായ ഇന്നോവ റിഫൈനറി ആന്റ് ട്രേഡിംങ് കമ്പനിയുടെ മാനേജിംങ് ഡയറക്ടറാണ് അറയ്ക്കല്‍ ജോയ്.
ക്രൂഡോയിലിന്റെ വിലയിലുണ്ടായ തകര്‍ച്ചയില്‍ ജോയ് വിഷാദത്തിലായിരിന്നുവെന്നാണ് റിപ്പോര്‍ട്ട്. സുഹൃത്തിന്റെ വീട്ടില്‍ പോയി അവിടെവെച്ചാണ് അദ്ദേഹം ജീവിതം അവസാനിപ്പിച്ചത്. യുഎഇയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലുമായി 11 കമ്പനികള്‍ ഇദ്ദേഹത്തിനുണ്ടായിരുന്നു. മാനന്തവാടി വാഞ്ഞോട് സ്വദേശിയാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമായി പങ്കെടുത്തിരുന്ന ജോയ് നാട്ടുകാര്‍ക്കിടയില്‍ ഏറെ ജനസമ്മതനായിരുന്നു.
എം.കോം ബിരുദധാരിയായ ഇദ്ദേഹം ആദ്യം ഡല്‍ഹിയിലെ സഫ്ദര്‍ജംഗിലെ ഒരു ഹോട്ടലില്‍ മാനേജറായാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് 90-കളിലാണ് ദുബായിലെത്തുന്നത്. ആദ്യം ഒരു ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയിലായിരുന്നു ജോലി. പിന്നീട് അതേ കമ്പനിയില്‍ ഓപ്പറേഷന്‍സ് മാനേജരായി. പിന്നീട് മറ്റൊരു കമ്പനിയില്‍ സാമ്പത്തിക പങ്കാളിയായാണ് ബിസിനസ് സംരംഭങ്ങള്‍ ആരംഭിച്ചത്. അവിടെ ഒരു ഷേയ്ഖിന്റെ വിശ്വസ്തനായി മാറിയ ജോയ് പിന്നീട് വ്യവസായ മേഖലയില്‍ തന്റെ കഴിവ് തെളിയിക്കുകയായിരുന്നു.
അറയ്ക്കല്‍ കമ്പനിക്ക് ഷാര്‍ജ, റാസല്‍ഖൈമ, ദമാം എന്നിവിടങ്ങളില്‍ എണ്ണ ശുദ്ധീകരണശാലകളുണ്ട്. എണ്ണ സംഭരിച്ച് വിവിധ രാജ്യങ്ങളിലേക്ക് എത്തിക്കുന്നതടക്കമുള്ള ബിസിനസ് സംരംഭങ്ങളും ഇതിന്റെ ഭാഗമായി ഇദ്ദേഹത്തിനുണ്ടായിരുന്നു. ക്രൂഡ് വിലയിലുണ്ടായ വന്‍ ഇടിവ് ജോയ് അറയ്ക്കലിനെ ഉലച്ചു കളഞ്ഞത് ആ മേഖലയില്‍ അദ്ദേഹം വലിയ തോതില്‍ മുതല്‍മുടക്കിയതുകൊണ്ടാവാമെന്നാണ് സൂചന.ഷാര്‍ജ, ദുബായ്, ദമാം എന്നിവിടങ്ങളില്‍ എണ്ണ സംഭരണ കേന്ദ്രങ്ങളും ജോയ് അറയ്ക്കലിന്റെ കമ്പനിക്കുണ്ടായിരുന്നു.
ഇന്ത്യയില്‍ 11 കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്നു ജോയ് അറയ്ക്കല്‍. പ്രളയത്തെ തുടര്‍ന്ന് വീടു നഷ്ടപ്പെട്ട 25 പേര്‍ക്ക് വയനാട്ടിലെ തലപ്പുഴയില്‍ വീട് നിര്‍മ്മിച്ചു വരികയായിരുന്നു. വയനാട്ടിലെ ചെറുകിട തേയില കര്‍ഷകരെ സഹായിക്കുന്നതിനായി രൂപീകരിച്ച കമ്പനിയുടെ ഭാഗവുമായിരുന്നു ജോയ് അറയ്ക്കല്‍.
ഇദ്ദേഹം മാനന്തവാടിയില്‍ പണി കഴിപ്പിച്ച 45000 ചതുരശ്ര അടിയുള്ള വീട് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കേരളത്തിലെ ഏറ്റവും വലിയ വീട് എന്ന നിലയിലായിരുന്നു വാര്‍ത്തകള്‍. ജോയ്ക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.എല്ലാം വിട്ടു ജനങ്ങളുടെ മനസ്സിൽ കുടികയറിയ മാനത്താവടിയിയുടെ സ്വന്തം കപ്പൽ മുതലാളി അവസാനം മാതാവിനടുത്ത് ആറടി മണ്ണില്‍ അന്ത്യവിശ്രമം
ദുബായില്‍ മരിച്ച പ്രമുഖ വ്യവസായിയും അറയ്ക്കല്‍ പാലസ് ഉടമയുമായ ജോയി അറയ്ക്കലിന് കുടുംബകല്ലറയില്‍ അന്ത്യവിശ്രമം. മാനന്തവാടി സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ ഇന്നു രാവിലെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. പള്ളി വികാരി ഫോ. പോള്‍ മുണ്ടോലിക്കല്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. ഇന്നലെ വൈകിട്ട് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം പുലര്‍ച്ചെയോടെ വയനാട്ടില്‍ വീട്ടില്‍ എത്തിച്ചു.
രാവിലെ ഏഴു മണിക്ക് ശേഷം കനത്ത പോലീസ് കാവലിലാണ് മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചത്. ജോയിയുടെ ഭാര്യ സെലിന്‍, മക്കളായ അരുണ്‍, ആഷ്‌ലി, ജോയിയുടെ പിതാവ് ഉലഹന്നാന്‍, സഹോദരന്‍ ജോണി തുടങ്ങി 20 പേര്‍ക്ക് മാത്രമാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്നത്. ചടങ്ങുകള്‍ പൂര്‍ത്തിയായതോടെ മാതാവ് ത്രേസ്യയുടെ കല്ലറയോട് ചേര്‍ന്ന് ജോയിക്കും അന്ത്യവിശ്രമമൊരുക്കി.
എംഎല്‍എമാരായ ഒ.ആര്‍ കേളു, ഐ.സി ബാലകൃഷ്ണന്‍ എന്നിവര്‍ രാവിലെ തന്നെ അറയ്ക്കല്‍ പാലസിലെത്തി അന്ത്യോപചാരം അര്‍ര്‍പ്പിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിന് വേണ്ടി അഡീഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് തങ്കച്ചനും റീത്ത് സമര്‍പ്പിച്ചു. സംസ്‌കാര ചടങ്ങുകളോട് അനുബന്ധിച്ച് പോലീസ് മാനന്തവാടിയിലും പരിസരങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കേരളത്തിലെ ഏറ്റവും വലിയ വീടുകളിലൊന്നിന്റെ ഉടമ എന്ന നിലയിലാണ് ജോയി പൊതുജന ശ്രദ്ധയില്‍ ആദ്യം വരുന്നത്. തന്റെ ജീവിതത്തിലെ നേട്ടങ്ങളെ അടയാളപ്പെടുത്തുന്നതായിരിക്കണം തന്റെ വീടുമെന്നതായിരുന്നു ജോയിയുടെ സ്വപ്നമെന്ന് അക്കാലത്ത് വീടിനെക്കുറിച്ച് പുറത്തുവന്ന നിരവധി റിപ്പോര്‍ട്ടുകളില്‍ അദ്ദേഹത്തെ ഉദ്ധരിച്ചിരുന്നു. 40,000 ചതുരശ്ര അടിയില്‍ ഉയര്‍ന്നു നില്‍ക്കുന്ന കൊട്ടാരം പോലുള്ള വീടിലൂടെ ജോയി തന്റെ സ്വപ്നം സാക്ഷാത്ക്കരിക്കുകയും ചെയ്തു. വലിയ കുടുംബമായതിനാല്‍ എല്ലാവര്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ കഴിയുക എന്നതായിരുന്നു ജോയിയുടെ ആലോചന. അതിനായാണ് നാലേക്കറില്‍ തന്നെ പടുകൂറ്റന്‍ കൊട്ടാരം പണിതുയര്‍ത്തിയത്. 2018 ഡിസംബറില്‍ ജോയിയും കുടുംബവും അവിടേക്ക് താമസം മാറ്റി. പക്ഷേ, ഒന്നരവര്‍ഷം പോലും ആ വീട്ടില്‍ താമസിക്കാന്‍ ഭാഗ്യമില്ലാതെ ഒടുവില്‍ ‘കപ്പല്‍ ജോയി’ എന്ന് നാട്ടുകാരും പ്രവാസികളും സ്‌നേഹപൂര്‍വം വിളിക്കുന്ന ജോയ് അറയ്ക്കല്‍ യാത്രയായി.
ദുബായില്‍ മരിച്ച പ്രമുഖ പ്രവാസി വ്യവസായി ജോയ് അറയ്ക്കലിന്റെ മൃതദേഹവുമായി ചാര്‍ട്ടേര്‍ഡ് വിമാനം കരിപ്പൂരിലെത്തി. മൃതദേഹം ജന്മസ്ഥലമായ വയനാട്ടിലെ മാനന്തവാടിയിലേക്ക് കൊണ്ടുപോകും. മൃതദേഹം രാവിലെ കണിയാരം സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ജോയിയുടെ ഭാര്യയും മക്കളും നാട്ടിലെത്തിയിട്ടുണ്ട്.
ഏപ്രില്‍ 23നായിരുന്നു ജോയി അറയ്ക്കല്‍ ദുബായില്‍ മരിച്ച വിവരം പുറത്തുവന്നത്. ജോയി അറയ്ക്കലിന്റെ മരണം ആത്മഹത്യയാണെന്ന് ദുബായ് പോലീസ് സ്ഥിരീകരിച്ചിരുന്നു.
കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി മരിക്കുകയായിരുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്. സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്‌തെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. ബിസിനസുകാരനായ ഇദ്ദേഹത്തിന്റെ പുതിയൊരു പദ്ധതി പൂര്‍ത്തിയാകുന്നതിലുണ്ടായ കാലതാമസം മൂലമുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അടുത്ത സുഹൃത്ത് അറിയിച്ചിരുന്നു.
മാനന്തവാടി സ്വദേശിയായ ജോയി, യുഎഇ ആസ്ഥാനമായ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയും പ്രധാന ഓഹരി ഉടമയുമാണ്. 2 ലക്ഷം കോടി വിറ്റുവരവുള്ള കമ്പനി, ഓഹരി വിപണിയില്‍ പ്രവേശിക്കാനിരിക്കുകയായിരുന്നു.
അതേസമയം, ഇന്നോവ ഗ്രൂപ്പിന്റെ എംഡിയായി വാലി ഡാഹിയയെ നിയമിച്ചു. അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യക്കാരനാണ് വാലി ഡാഹിയ. യൂറോപ്യന്‍, സൗദി ബാങ്ക് പ്രതിനിധികള്‍ക്കു പുറമെ കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ ഉണ്ടായിരുന്ന വ്യക്തിയാണ് വാലി.
കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിലേക്ക് ജോയിയുടെ മകന്‍ അരുണിനെയോ കുടുംബം നിര്‍ദ്ദേശിക്കുന്ന ആളെയോ ഉള്‍പ്പെടുത്തുമെന്നും ഓഫിസ് വൃത്തങ്ങള്‍ അറിയിച്ചു.
മൂന്ന് കുട്ടികളുടെ മരണവാര്‍ത്ത കേട്ടതിന്റെ ഞെട്ടലിലാണ് ഇപ്പോഴും ബാവാ നഗര്‍. അല്പനേരംമുമ്പ് വരെ ഓടിക്കളിച്ചിരുന്ന കുട്ടികളെ പെട്ടെന്ന് ജീവനറ്റ ശരീരമായി കിടക്കുന്നത് കണ്ടപ്പോള്‍ വീട്ടുകാര്‍ക്കൊപ്പം ബാവാനഗറിലെ നാട്ടുകാരും പൊട്ടിക്കരഞ്ഞു.
കാഞ്ഞങ്ങാട് ബാവാ നഗറിലെ ഒരുവീട്ടിലെ മൂന്ന് കുട്ടികള്‍ കഴിഞ്ഞദിവസമാണ് വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചത്. നാസര്‍-താഹിറ ദമ്പതിമാരുടെ മകന്‍ അജിനാസ് (ആറ്), നാസറിന്റെ സഹോദരന്‍ സാമിറിന്റെയും റസീനയുടെയും മകന്‍ മുഹമ്മദ് മിഷ്ബാഹ് (ആറ്), ഇവരുടെ സഹോദരന്റെ മകള്‍ മെഹറൂഫ-നൂര്‍ദീന്‍ ദമ്പതിമാരുടെ മകന്‍ മുഹമ്മദ് ബാസിര്‍ (നാല്) എന്നിവരാണ് മരിച്ചത്.
വീട്ടില്‍നിന്ന് നൂറുമീറ്റര്‍ അകലെയുള്ള വെള്ളക്കെട്ടിലാണ് മൂന്നുപേരും വീണത്. വൈകുന്നോരം നാലുമണിയോടെയാണ് കുട്ടികള്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. നോമ്പുതുറ സമയമായപ്പോള്‍ കുട്ടികളെ കാണാത്തതിനാല്‍ നടത്തിയ തിരച്ചിലിലാണ് മൂന്നുപേരും വെള്ളക്കെട്ടില്‍ വീണുകിടക്കുന്നത് കണ്ടത്. പതിവായി കളിക്കുന്നിടത്തൊന്നും കുട്ടികളെ കാണാതായപ്പോള്‍ അയല്‍പ്പക്കക്കാരെല്ലാം തിരച്ചലിനൊപ്പം ചേര്‍ന്നിരുന്നു.
ഉടന്‍ തന്നെ മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൂന്നു കുട്ടികളുടെയും മരണവാര്‍ത്തയറിഞ്ഞ് ബാവാനഗറിലെ വീട്ടിലേക്കും കാഞ്ഞങ്ങാട് മന്‍സൂര്‍ ആസ്പത്രിയിലേക്കും ആളുകള്‍ ഓടിയെത്തുകയായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് അഞ്ചരവരെ ഇവര്‍ ഒരുമിച്ച് കളിക്കുന്നത് വീട്ടുകാരും അയല്‍പക്കക്കാരും കണ്ടതാണ്. പെട്ടെന്നാണ് കുട്ടികള്‍ കണ്‍മുന്നില്‍നിന്ന് മാഞ്ഞതെന്ന് പൊട്ടിക്കരയുന്നതിനിടെ വീട്ടുകാര്‍ പറയുന്നു. കുട്ടികളുടെ മരണം നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
ലോക്ക് ഡൗണ്‍ വിലക്കുകളെ മറികടന്ന് പുറത്തിറങ്ങിയത് ചോദ്യം ചെയ്ത ആരോഗ്യപ്രവര്‍ത്തകനോട് തട്ടിക്കയറിയ സംഭവത്തില്‍ രശ്മി നായര്‍ക്കും രാഹുല്‍ പശുപാലിനുമെതിരെ കേസെടുത്തു. പത്തനാപുരം പോലീസാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ജില്ലാ അതിര്‍ത്തിയായ പത്തനാപുരം കല്ലുംകടവിലായിരുന്നു കേസിനാസ്പദമായ സംഭവം. പത്തനാപുരം നഗരത്തിലേക്ക് പോകാനായി അടൂര്‍ ഭാഗത്ത് നിന്ന് കാറില്‍ എത്തിയതായിരുന്നു ഇവര്‍.
പോലീസും ആരോഗ്യവകുപ്പും ഇവരുടെ വാഹനം തടയുകയും ചെയ്തു. സ്വന്തം വീട് പട്ടാഴി ആണെങ്കിലും ഇവര്‍ എറണാകുളത്താണ് താമസം. എറണാകുളത്ത് നിന്ന് വരികയാണെങ്കില്‍ ക്വാറന്റൈനില്‍ പോകണം എന്ന് ആരോഗ്യവകുപ്പ് ജീവനക്കാരന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. മാസ്‌കോ മറ്റ് മുന്‍കരുതലുകളോ ഇല്ലാതെയായിരുന്നു രശ്മിയുടെ യാത്ര എന്നത് മറ്റൊരു വിവാദത്തിലേയ്ക്കും വഴിവെച്ചു.
തങ്ങളെ എടാ എന്ന് വിളിച്ചെന്ന് ആരോപിച്ച് രശ്മിയും ഭര്‍ത്താവും പത്തനാപുരം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ ക്യഷ്ണരാജിനോട് തട്ടിക്കയറുകയായിരുന്നു. ശേഷം പോലീസ് എത്തിയാണ് രംഗം തണുപ്പിച്ചത്. തുടര്‍ന്ന് ഇവര്‍ താമസിക്കുന്ന പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ മെമ്പറെ ഫോണില്‍ ബന്ധപ്പെട്ട് രശ്മിയും ഭര്‍ത്താവ് ഇവിടെ തന്നെ താമസിക്കുകയാണെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് വാഹനം വിട്ടയച്ചത്. അതേസമയം, മാസ്‌ക് ധരിക്കാത്തതിന് പോലീസ് പിഴ ഈടാക്കിയില്ലെന്ന ആക്ഷേപം ശക്തമായി ഉയര്‍ന്നു. ഇതിനു പിന്നാലെയാണ് ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തത്.