ഉംപുന്‍ ചുഴലിക്കാറ്റില്‍ 5 മരണം. ബംഗാളില്‍ മൂന്നുപേര്‍ മരിച്ചു. ഒഡിഷയില്‍ രണ്ടുമരണം. മരം ദേഹത്തേക്ക് വീണാണ് കൊൽക്കത്തയിൽ സ്ത്രീ മരിച്ചത്.
ചുഴലിക്കാറ്റ് ബംഗാളിൽ കനത്ത നാശം വിതയ്ക്കുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര വകുപ്പ് സെക്രട്ടറി എം. രാജീവൻ പറഞ്ഞു. ആള്‍നാശം ഒഴിവാക്കാൻ കരുതലെടുത്തിട്ടുണ്ട്.
രാത്രിയിൽ കാറ്റിനൊപ്പം കനത്ത മഴയുമുണ്ടാകും. വ്യാഴാഴ്ച രാവിലെ മുതൽ മഴയും കാറ്റും ദുർബലമാകും. വൈകിട്ടോടെ ഇന്ത്യ വിടുമെന്നും അദ്ദേഹം പറഞ്ഞു. ഇതേത്തുടർന്ന് കേരളത്തിൽ രണ്ടു ദിവസം കനത്ത മഴയുണ്ടാകുമെന്നാണ് സൂചന.
കുടിയേറ്റ തൊഴിലാളികളുടെ മടക്കത്തില്‍ ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരും കോണ്‍ഗ്രസും തമ്മിലുള്ള രാഷ്ട്രീയ വാദപ്രതിവാദം പൊട്ടിത്തെറിയിലേക്ക്. 24 മണിക്കൂറിലേറെ കാത്തുനിന്ന് ശേഷം അതിര്‍ത്തിയിലെ ബസ്സുകള്‍ കോണ്‍ഗ്രസ് തിരിച്ചുവിളിച്ചു. ബിജെപിയുടെ പതാക വെച്ചാണെങ്കിലും ബസുകളില്‍ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കണമെന്ന് അഭ്യര്‍ഥിച്ച് പ്രിയങ്ക രംഗത്തെത്തിയിരുന്നു. തൊഴിലാളികള്‍ക്കായി കോണ്‍ഗ്രസ് സജ്ജമാക്കിയ ബസുകള്‍ തടഞ്ഞ് ചിലര്‍ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ആരോപിച്ചു.
ബസുകൾ ആയിരം ഉണ്ടോ എന്നതാണു ബിജെപിയുടെ പ്രശ്നമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഒടുവിൽ യോഗി സർക്കാർ കണക്ക് പുറത്ത് വിട്ടു. 879 ബസുകൾ, ആംബുലൻസും ത്രീ വീലറും ഗുഡ്സ് വണ്ടിയുമടക്കം 1049 വാഹനങ്ങൾ. ബസുകൾ അതിർത്തികളിൽ നിന്ന് 48 മണിക്കൂറുകൾക്ക് ശേഷം തൊഴിലാളികളെ സഹായിക്കാൻ കഴിയാതെ മടക്കി.
അതേസമയം മഹാമാരിക്കിടെ തരംതാണ രാഷ്ട്രീയം കളിക്കുന്നത് പ്രിയങ്ക ഗാന്ധിയാണെന്ന് യു.പി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ വിമര്‍ശിച്ചു.
കുടിയേറ്റ തൊഴിലാളികളെ എത്തിക്കുന്നതിനായി കോണ്‍ഗ്രസ് സജ്ജമാക്കിയ ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാരും കോണ്‍ഗ്രസും തമ്മീലുള്ള തര്‍ക്കം രൂക്ഷമായത്. യു.പി അതിര്‍ത്തിയില്‍ പാര്‍ക്ക് ചെയ്തിട്ടുള്ള ബസുകള്‍ക്ക് സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ബസുകളുടേത് വ്യാജനമ്പരുകളാണെന്നതടക്കം സാങ്കേതിക പ്രശ്നം ഉയര്‍ത്തിക്കാട്ടിയാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍ വിഷയത്തില്‍ വിലകുറഞ്ഞ രാഷ്ട്രീയം മാറ്റിവച്ച് കുടിയേറ്റ തൊഴിലാളികളുടെ വേദന മനസിലാക്കാന്‍ യോഗി സര്‍ക്കാര്‍ തയ്യാറാകണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി പറഞ്ഞു
ബസുകളുടെ വിവരങ്ങള്‍ സംബന്ധിച്ച് നല്‍കിയ പട്ടികയില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താമെന്നും പ്രിയങ്കാഗാന്ധി പറഞ്ഞു. എന്നാല്‍ മഹാമാരിക്കിടെ പ്രിയങ്കാഗാന്ധി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് ആരോപിച്ച് യു.പി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ രംഗത്തുവന്നു.
വിഷയത്തില്‍ യു.പി അതിര്‍ത്തിയില്‍ പ്രതിഷേധം നടത്തിയ യു.പി പി.സി.സി അധ്യക്ഷന്‍ അജയ് ലല്ലുവിനെതിരെ പൊലീസ് വീണ്ടും കേസെടുത്തു
കേരളത്തിലുള്ളവര്‍ക്ക് ഇനി മാഹിയില്‍ നിന്ന് മദ്യം വാങ്ങാന്‍ കഴിയില്ല. മാഹി സ്വദേശികള്‍ക്ക് മാത്രം മദ്യം നല്‍കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. മദ്യം വാങ്ങാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. ഇത് പ്രകാരം മാഹിയിലെ വിലാസമുള്ളവര്‍ക്ക് മാത്രമേ ഇനി മാഹിയില്‍ നിന്ന് മദ്യം ലഭ്യമാകൂ.
ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് ശേഷം തിങ്കളാഴ്ച മുതല്‍ മാഹിയില്‍ മദ്യക്കടകള്‍ തുറന്നിരുന്നു. അതെസമയം സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാനുള്ള മൊബൈല്‍ ആപ്പ് തയ്യാറായി. ബെവ് ക്യൂ (bev Q) എന്ന പേരിട്ടിരിക്കുന്ന ആപ്പിന്റെ സുരക്ഷാ പരിശോധനയും ലോഡ് ടെസ്റ്റിങും ഇപ്പോള്‍ നടന്നു വരികയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ മദ്യവില്‍പ്പന പുനരാരംഭിക്കും.
സുരക്ഷ പരിശോധനയ്ക്കായി ഗൂഗിളിന് ആപ്പ് കൈമാറിയിരിന്നു. ആപ്പിന് ഗൂഗിളിന്റെ അനുമതി ലഭിക്കുന്നതിന് പിന്നാലെ പ്ലേസ്റ്റോറില്‍ ആപ്പ് ലഭ്യമാക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ മദ്യശാലകള്‍ വഴി മദ്യം ലഭിച്ച് തുടങ്ങും.ഒരു സമയം 50 ലക്ഷം പേര്‍ കയറി മദ്യം ബുക്ക് ചെയ്താലും ആപ്പ് ഹാങ് ആകാത്ത തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. പേരും ഫോണ്‍ നമ്പരും സ്ഥലത്തെ സൂചിപ്പിക്കുന്ന അടയാളവും നല്‍കി മദ്യം ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുമ്പോള്‍ ലഭ്യമാകുന്ന ടോക്കണില്‍ മദ്യം ലഭ്യമാകുന്ന ഔട്ട് ലെറ്റും സമയവും ലഭിക്കും.
അനുവദിക്കപ്പെട്ട സമയത്ത് ഔട്ട് ലെറ്റുകളില്‍ എത്തി പണം നല്‍കി മദ്യം വാങ്ങാം. അനുവദിച്ച സമയത്ത് മദ്യം വാങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത ദിവസം മാത്രമേ മദ്യം വാങ്ങാന്‍ കഴിയൂ. ഒരാള്‍ക്ക് പരമാവധി 3 ലീറ്റര്‍ വരെ മദ്യമാണ് ലഭിക്കുക. ബാറുകളില്‍ നിന്നടക്കം സര്‍ക്കാര്‍ വിലയ്ക്ക് മദ്യം ലഭിക്കും. മദ്യം വാങ്ങാനെത്തുന്നവര്‍ മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം. ബാറിലിരുന്ന് മദ്യപിക്കാന്‍ അനുമതിയില്ല.
കൊച്ചി ആസ്ഥാനമായ സ്ഥാപനമാണ് ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ക്ക് എസ്എംഎസ് വഴി മദ്യം ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതും ബെവ്‌കോ ആലോചിക്കുന്നുണ്ട്.
വന്ദേഭാരത് മിഷന്‍ ഇഴഞ്ഞു നീങ്ങുകയാണെങ്കില്‍ അത്യാവശ്യകാരായ പ്രവാസികള്‍ക്ക് ഈ കൊല്ലം നാടയണയാന്‍ കഴിയില്ലെന്ന് പറഞ്ഞതിന് പിന്നാലെ താന്‍ നേരിട്ട സൈബര്‍ ആക്രമണത്തിന് മറുപടിയുമായി സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി. ദുരിതം അനുഭവിക്കുന്ന പ്രവാസ സമൂഹത്തിന് വേണ്ടിയാണ് താന്‍ സംസാരിച്ചതെന്നും തെറ്റുകള്‍ കണ്ടാല്‍ ചിലപ്പോള്‍ വിമര്‍ശിച്ചെന്ന് വരുമെന്നും അഷ്‌റഫ് താമരശ്ശേരി പറഞ്ഞു.
തനിക്ക് സംസാരിക്കേണ്ടി വന്നത് ഇവിടെത്തെ സാധാരണക്കാരായ പ്രവാസികള്‍ക്ക് വേണ്ടിയാണ്. അവരുടെ ദുരിതങ്ങള്‍ നേരിട്ട് അറിയുന്നതും, തങ്ങളാണ്. ആ വേദനകളെ കാണുമ്പോള്‍ പ്രതികരിച്ചെന്ന് വരും.ആ വിമര്‍ശനങ്ങളെ നിങ്ങള്‍ കാണേണ്ടത് നല്ല ഉദ്ദേശത്തോടെ ആയിരിക്കണം. പിന്നെ എനിക്ക് കിട്ടിയ പ്രവാസി പുരസ്‌കാരം തിരിച്ച് ഏല്‍പ്പിക്കണമെന്ന് ചില വിദ്വാന്മാര്‍ പറയുന്നത് കേട്ടു. ,ചില ഊള രാഷ്ട്രിയക്കാര്‍ പറഞ്ഞാല്‍ തിരിച്ച് തരേണ്ടതല്ല പ്രവാസി പുരസ്‌കാരമെന്നും ഇന്‍ഡ്യ ഗവണ്‍മെന്റ് എന്നോട് ചോദിച്ചാല്‍ അപ്പോള്‍ തന്നെ സന്തോഷത്തോടെ തിരിച്ച് ഏല്‍പ്പിക്കാമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു.
തന്റെ ഇത്രയും കാലത്തെ സാമൂഹികപ്രവര്‍ത്തനത്തിന്റെ മികവിനെ കണക്കിലെടുത്താണ് രാജ്യം പ്രവാസി ഭാരതീയ പുരസ്‌കാരം നല്‍കി ആദരിച്ചത്. അവാര്‍ഡുകള്‍ക്ക് വേണ്ടി സാമൂഹിക പ്രവര്‍ത്തനത്തിന്റെ കുപ്പായമിട്ട ആളല്ല താന്‍. ഈ അവാര്‍ഡ് തന്നതിന്റെ പേരില്‍ തെറ്റ് കണ്ടാല്‍ ഗവണ്‍മെന്റിനെ വിമര്‍ശിക്കാന്‍ പാടില്ല എന്നതാണോ, പണ്ട് മാടമ്പികളോട് അടിയാന്മാര്‍ നില്‍ക്കുന്നത് പോലെ കുനിഞ്ഞ് നില്‍ക്കണമെന്നാണോയെന്നും അങ്ങനെ നട്ടെല്ല് വളഞ്ഞ് നില്‍ക്കാന്‍ തന്നെ കിട്ടില്ലെന്നും അഷ്‌റഫ് താമരശ്ശേരി വ്യക്തമാക്കി.
വന്ദേഭാരത് മിഷന്‍ ഇങ്ങനെ ഇഴഞ്ഞു നീങ്ങുകയാണെങ്കില്‍ അത്യാവശ്യകാരായ പ്രവാസികള്‍ ഈ കൊല്ലം നാടയണയാന്‍ കഴിയില്ലായെന്ന് പറഞ്ഞത് സത്യമല്ലേ, പിന്നെ മലയാളിയായ വിദേശകാര്യ സഹമന്ത്രി കാര്യമായതൊന്നും ചെയ്യുന്നില്ലായെന്ന് പറഞ്ഞതും സത്യമല്ലേ, ഈ സത്യങ്ങള്‍ ഒക്കെ കണ്ടില്ലായെന്ന് വെക്കാന്‍ കഴിയില്ല, പിന്നെ എന്റെ രാഷ്ട്രിയത്തെ കുറിച്ചാണ് അറിയേണ്ടത്. നല്ലത് ആരു ചെയ്താലും നല്ലതെന്ന് പറയാനുളള മനസ്സ് പ്രവാസികളായ ഞങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
എന്റെ ഇത്രയും കാലത്തെ സാമൂഹികപ്രവര്‍ത്തനത്തിന്റെ മികവിനെ കണക്കിലെടുത്താണ് രാജ്യം പ്രവാസി ഭാരതീയ പുരസ്‌കാരം നല്‍കി ആദരിച്ചത്.അല്ലാതെ മറ്റ് ആരുടെയെങ്കിലും ഔദാര്യം കൊണ്ട് കിട്ടിയതല്ല.കേന്ദ്ര സര്‍ക്കാര്‍ ചോദിച്ചാല്‍ മടക്കി നല്‍കുവാനും തയ്യാര്‍.
ഇവിടെ ദുരിതം അനുഭവിക്കുന്ന പ്രവാസ സമൂഹത്തിന് വേണ്ടിയാണ് ഞാന്‍ സംസാരിച്ചത്.തെറ്റുകള്‍ കണ്ടാല്‍ ചിലപ്പോള്‍ വിമര്‍ശിച്ചെന്ന് വരും.എനിക്ക് സംസാരിക്കേണ്ടി വന്നത് ഇവിടെത്തെ സാധാരണക്കാരായ പ്രവാസികള്‍ക്ക് വേണ്ടിയാണ്.അവരുടെ ദുരിതങ്ങള്‍ നേരിട്ട് അറിയുന്നതും,ഞങ്ങളാണ്.ആ വേദനകളെ കാണുമ്പോള്‍ പ്രതികരിച്ചെന്ന് വരും.ആ വിമര്‍ശനങ്ങളെ നിങ്ങള്‍ കാണേണ്ടത് നല്ല ഉദ്ദേശത്തോടെ ആയിരിക്കണം.പിന്നെ ചില വിദ്വാന്മാര്‍ Inbox ലും, Comments ലും വന്ന് പറയുന്നത് കേട്ടു. എനിക്ക് കിട്ടിയ പ്രവാസി പുരസ്‌കാരം തിരിച്ച് ഏല്‍പ്പിക്കണമെന്ന്,ചില ഊള(ക്ഷമിക്കണം ഇവന്മാരെ വേറെ രീതിയില്‍ അഭിസംബോധന ചെയ്യാന്‍ തോന്നുന്നില്ല)രാഷ്ട്രിയക്കാര്‍ പറഞ്ഞാല്‍ തിരിച്ച് തരേണ്ടതല്ല പ്രവാസി പുരസ്‌കാരം. ഇന്‍ഡ്യ ഗവണ്‍മെന്റ് എന്നോട് ചോദിച്ചാല്‍ അപ്പോള്‍ തന്നെ സന്തോഷത്തോടെ തിരിച്ച് ഏല്‍പ്പിക്കാം. അവാര്‍ഡുകള്‍ക്ക് വേണ്ടി സാമൂഹിക പ്രവര്‍ത്തനത്തിന്റെ കുപ്പായമിട്ട ആളല്ല ഞാന്‍.ഭാരതം കണ്ട ഏറ്റവും മികച്ച വിദേശ കാര്യവകുപ്പ് മന്ത്രിയായിരുന്ന സുക്ഷമാജി എന്റെ സാമൂഹിക രംഗത്തെ പ്രവര്‍ത്തന മികവിനെ കുറിച്ച് ഇന്‍ഡ്യയുടെ ഉപരാഷ്ട്രപതിയായിരുന്ന ഡോ.ഹമീദ് അന്‍സാരിക്ക് എന്നെ പരിചയപ്പെടുത്തുന്നത് നിങ്ങള്‍ക്ക് ഈ ചിത്രം നോക്കിയാല്‍ മനസ്സിലാകും.അതിന് വേണ്ടിയാണ് ഈ ചിത്രം പോസ്റ്റ് ചെയ്തതും. ഈ അവാര്‍ഡ് തന്നതിന്റെ പേരില്‍ തെറ്റ് കണ്ടാല്‍ ഗവണ്‍മെന്റിനെ വിമര്‍ശിക്കാന്‍ പാടില്ല എന്നതാണോ,പണ്ട് മാടമ്പികളോട് അടിയാന്മാര്‍ നില്‍ക്കുന്നത് പോലെ കുനിഞ്ഞ് നില്‍ക്കണമെന്നാണോ.അങ്ങനെ നട്ടെല്ല് വളഞ്ഞ് നില്‍ക്കാന്‍ എന്നെ കിട്ടില്ല. വന്ദേഭാരത് മിഷന്‍ ഇങ്ങനെ ഇഴഞ്ഞു നീങ്ങുകയാണെങ്കില്‍ അത്യാവശ്യകാരായ പ്രവാസികള്‍ ഈ കൊല്ലം നാടയണയാന്‍ കഴിയില്ലായെന്ന് പറഞ്ഞത് സത്യമല്ലേ, പിന്നെ മലയാളിയായ വിദേശകാര്യ സഹമന്ത്രി കാര്യമായതൊന്നും ചെയ്യുന്നില്ലായെന്ന് പറഞ്ഞതും സത്യമല്ലേ, ഈ സത്യങ്ങള്‍ ഒക്കെ കണ്ടില്ലായെന്ന് വെക്കാന്‍ കഴിയില്ല,പിന്നെ എന്റെ രാഷ്ട്രിയത്തെ കുറിച്ചാണ് അറിയേണ്ടത്. നല്ലത് ആരും ചെയ്താലും നല്ലതെന്ന് പറയാനുളള മനസ്സ് പ്രവാസികളായ ഞങ്ങള്‍ക്കുണ്ട്. ഒ.രാജഗോപാല്‍ കേന്ദ്രമന്ത്രി ആയിരുന്നപ്പോള്‍ കേരളത്തില്‍ റെയില്‍വേ വികസനം നടന്നതുപോലെ അതിന് മുമ്പോ, ശേഷമോ നടന്നിട്ടില്ലായെന്ന് ഞാന്‍ പറഞ്ഞു.ഇത് പറഞ്ഞതിന്റെ പേരില്‍ ഞാന്‍ BJPയുടെ വ്യക്താവ് ആകുമോ, ഇന്‍ഡ്യ കണ്ട ഏറ്റവും മികച്ച വിദേശകാര്യ മന്ത്രിയായിരുന്നു സുഷ്മ സ്വരാജെന്ന് പറഞ്ഞ ഞാന്‍ ബിജെപി ക്കാരന്‍ ആകുമോ?
പ്രവാസികള്‍ക്ക് വേണ്ടി നിരന്തരം കേന്ദ്ര സര്‍ക്കാരിനോട് വേണ്ടി സംസാരിക്കുന്ന കേരള മുഖ്യമന്ത്രിയോട് നിങ്ങള്‍ ഭരിക്കുന്നതാണ് നാട്ടില്‍ പ്രവാസികളുടെ കുടാംബങ്ങളുടെ സുരക്ഷയെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങളെന്നെ കമ്മൃൂണിസ്റ്റാക്കുമോ,പിന്നെ നിങ്ങള്‍ക്ക് വേവലാതിയായത് വേറെ ഒന്നും കൊണ്ടല്ലായെന്ന് എനിക്കറിയാം.ഞാന്‍ ഇന്നലെ രാഹുല്‍ ഗാന്ധിക്ക് ഒരു കത്ത് എഴുതിയിരുന്നു.എന്റെ പാര്‍ലമെന്റംഗം എന്ന നിലയിലും,ഒരു ദേശീയ നേതാവെന്ന നിലയിലും പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരം കാണുവാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമര്‍ദ്ധം ചെലുത്തുവാന്‍ വേണ്ടിയായിരുന്നു.ഇന്‍ഡ്യയുടെ പ്രധാനമന്ത്രിക്ക് കത്തയച്ചു.അതുകഴിഞ്ഞ് മലയാളിയായ കേന്ദ്ര സഹമന്ത്രിക്ക് കത്ത് അയച്ചു.ഒന്നിനും മറുപടി കിട്ടിയില്ല.അതിന് ശേഷമാണ് കേന്ദ്രത്തിലെ മുഖ്യ പ്രതിപക്ഷകഷിയുടെ നേതാവിന് കത്തയച്ചത്.അപ്പോള്‍ എങ്ങനെ ഞാന്‍ കോണ്‍ഗ്രസ്സ്‌കാരനാകും,ആടിനെ പട്ടിയാക്കലും,പട്ടിയെ ആടാക്കലും ഒക്കെ നിങ്ങളുടെ പരിപാടിയാണ്.ഇവിടെ വേവൂല്ല ഭായ്,ഞങ്ങള്‍ പ്രവാസികള്‍ക്ക് ജാതിയോ മതമോ ഇല്ല.ഇവിടെ അഹമ്മദ് കുട്ടിയും,ജോര്‍ജ്ജ് കുട്ടിയും,രാമന്‍ കുട്ടിയുമൊക്കെ ഒരു കുടുംബമാണ്, രക്തത്തിന്റെ കളറും ഒരേ നിറമാണ്. ഇവിടെ ഞാന്‍ പ്രതിനിധാനം ചെയ്യുന്ന മേഖലക്ക് ചിലപ്പോള്‍ ബന്ധുക്കള്‍ പോലും കാണില്ല,അങ്ങനെത്തെ ഒട്ടനവധി മയ്യത്തിന്റെ ഉറ്റവരും ഉടയവരും ആയിട്ടുണ്ട്.ചിലപ്പോള്‍ നാട്ടില്‍ വരെ കൊണ്ടെത്തിച്ച് കൊടുക്കും.വര്‍ഷങ്ങള്‍ക്ക് മുമ്പ് വിസിറ്റ് വിസയില്‍ വന്ന ഒരൂ ശിവസേന നേതാവ് ഇവിടെ മരണപ്പെട്ടു.ആ ബോഡിയോടപ്പം പോകുവാന്‍ ആരും ഇല്ലായിരുന്നു.ഞാന്‍ ആ മൃതദേഹവും കൊണ്ട് മുബെയിലെക്ക് പോയിട്ടുണ്ട്. ശിവസേനയുടെ നേതാക്കള്‍ അവരുടെ പാര്‍ട്ടി ആസ്ഥാനത്ത് കൊണ്ട് പോയി എന്നെ ആദരിക്കുകയും ചെയ്തു.ഒരു ആദരവും അംഗീകാരവും ഒന്നും നോക്കിയിട്ടല്ല ഇതൊന്നും ചെയ്യുന്നത്. ഇതെല്ലാം വന്ന് ചേരുന്നതാണ്.പക്ഷെ ഇതൊന്നുമല്ല ഞാന്‍ ആഗ്രഹിക്കുന്നത്, എന്നെ സ്യഷ്ടിച്ച നാഥന്റെ ത്യപ്തി അത് മാത്രമാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്..എന്റെ പടച്ചതമ്പുരാന്‍ എനിക്ക് നല്‍കുന്ന ഒരു അവാര്‍ഡുണ്ട്, അതിനപ്പുറം,മറ്റെന്തും എനിക്ക് വലുതല്ല.
സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേര്‍ രോഗമുക്തി നേടി. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പാലക്കാട് ഏഴ് പേര്‍ക്കും, മലപ്പുറം – 4, കണ്ണൂര്‍ -3, പത്തനംതിട്ട, തൃശ്ശൂര്‍, തിരുവനന്തപുരം – രണ്ട് വീതം, കാസര്‍കോട്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ – ഒന്നു വീതം. ഇങ്ങനെയാണ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മഹാരാഷ്ട്രയില്‍ നിന്ന് 8 പേരും തമിഴ്‌നാട്ടില്‍ നിന്ന് മൂന്ന് പേര്‍ക്കും രോഗം ബാധിച്ചു. കണ്ണൂരില്‍ ഒരാളാള്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 666 ആയി. നിലവില്‍ 161 പേരാണ് ചികിത്സയിലുള്ളത്.
ഇന്ന് അഞ്ച് പേര്‍ക്ക് രോഗം ഭേദമായി. തൃശ്ശൂരില്‍ രണ്ട് പേര്‍ക്കും കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ ഒരാള്‍ക്ക് വീതവുമാണ് ഇന്ന് രോഗം ഭേദമായത്. സംസ്ഥാനത്ത് ആകെ 74398 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 73865 പേര്‍ വീടുകളിലും 533 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് 156 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 48543 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 46961 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 6900 സാംപിള്‍ ശേഖരിച്ചതില്‍ 5028 എണ്ണം നെഗറ്റീവായി എന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇന്ത്യയ്ക്ക് എതിരെ വിദ്വേഷ പ്രസംഗവുമായി നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ്മ ഒലി. ഇന്ത്യയുടെ ഭാഗമായ ലിംപിയാധുര, ലിപുലേക്ക്, കാലാപാനി തുടങ്ങിയ പ്രദേശങ്ങൾ നേപ്പാളിന്റെ ഭാഗമായി ചിത്രീകരിച്ച് പുതിയ മാപ്പ് പുറത്തിറക്കിയതിന് പിന്നാലെയാണ് നേപ്പാളിലെ കൊവിഡ് വ്യാപനത്തിലും ഒലി ഇന്ത്യയെ കുറ്റപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിൽ നിന്നുള്ള വൈറസ് ചൈന, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ളതിനേക്കാൾ മാരകമായി തോന്നുന്നുവെന്നാണ് നേപ്പാൾ പ്രധാനമന്ത്രിയുടെ ആരോപണം. പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് ഒലി ആരോപണം ഉന്നയിച്ചത്.
അനധികൃത മാർഗത്തിലൂടെ ഇന്ത്യയിൽനിന്ന് വരുന്നവരാണ് രാജ്യത്ത് വൈറസ് പടർത്തിയതെന്ന് ശർമ്മ ഒലി പറഞ്ഞു. ചില പ്രാദേശിക ജനപ്രതിനിധികൾക്കും പാർട്ടി നേതാക്കൾക്കും പരിശോധനകൾ നടത്താതെ ഇന്ത്യയിൽനിന്ന് ആളുകളെ കൊണ്ടുവരുന്നതിൽ പങ്കുണ്ടെന്നും കൊവിഡ് വ്യാപനത്തിന് ശേഷം ആദ്യമായി പാർലമെന്റിൽ ആദ്യമായി നടത്തിയ പ്രസംഗത്തിൽ ഒലി പറഞ്ഞു.
ആളുകൾ പുറത്തിറങ്ങുന്നത് കാരണം കൊവിഡ് നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്. ഇന്ത്യൻ വൈറസ് ഇപ്പോൾ ചൈനീസിനേക്കാളും ഇറ്റാലിയനേക്കാളും മാരകമാണ്. അത് കൂടുതൽ ആളുകളെ രോഗബാധിതരാക്കുന്നെന്നും ഒലി പറഞ്ഞു.
നേരത്തെ ഇതേ പ്രസംഗത്തിൽ ലിംപിയാധുര, ലിപുലേഖ്, കാലാപാനി തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ മൂടിവെക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഇക്കാര്യത്തിൽ കൃത്യമായ തീരുമാനത്തിലെത്തുമെന്നും ഒലി പറഞ്ഞിരുന്നു. ടിബറ്റിലേക്കുള്ള കൈലാസ് മാനസസരോവർ യാത്രയ്ക്ക് എളുപ്പവഴിയായി ഇന്ത്യ ലിപുലേഖിൽ റോഡ് വെട്ടി തുടങ്ങിയതോടെ തർക്കവുമായി നേപ്പാൾ രംഗത്ത് വന്നത്. എന്നാൽ റോഡ് പൂർണ്ണമായും ഇന്ത്യയുടെ അധീനതയിലാണെന്നാണ് ഇന്ത്യയുടെ നിലപാട്.
ലോക്ഡൗണിൽ അഭയം നൽകിയ സുഹൃത്തിെൻറ ഭാര്യയെയും മക്കളെയുംകൊണ്ട് മുങ്ങിയ മൂന്നാർ സ്വദേശി ഒടുവിൽ മക്കളെ തിരിച്ചേൽപിച്ചു. പൊലീസ് അന്വേഷണം ഊർജിതമായതോടെയാണ് ബുധനാഴ്ച വൈകീട്ടോടെ ഇയാൾ കുട്ടികളെ തിരികെ ഏൽപിച്ചത്.
സ്വർണാഭരണങ്ങൾ അടക്കമുള്ളവ നൽകാതെയാണ് വീട്ടമ്മ മൂന്നാർ സ്വദേശിക്കൊപ്പം പോയത്. പൊലീസ് അന്വേഷണം ഊർജിതമായതോടെ ഇവർ ഫോണിൽ പൊലീസുമായി ബന്ധപ്പെട്ട്, മക്കളെ വിട്ടുകൊടുക്കാമെന്ന് അറിയിക്കുകയായിരുന്നു. രണ്ടു മാസം മുമ്പ് ലോക്ഡൗൺ ആരംഭിച്ച സമയത്താണ് അഭയം തേടി മൂന്നാർ സ്വദേശി മൂവാറ്റുപുഴയിൽ താമസിക്കുന്ന ബാല്യകാലസുഹൃത്തിെൻറ വീട്ടിൽ എത്തിയത്.
സംഭവത്തെ തുടർന്ന് സ്റ്റേഷനിലെത്തിയ ഗൃഹനാഥൻ ഭാര്യയെയും മക്കളെയും കണ്ടെത്തി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മക്കളെയെങ്കിലും വിട്ടുകിട്ടണമെന്ന ഇയാളുടെ അപേക്ഷയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
ഇന്ത്യന്‍ നിര്‍മ്മിത 12,000 എച്ച്പി ഇലക്ട്രിക് ട്രെയിന്‍ ആദ്യ യാത്ര നടത്തി. ഉത്തര്‍പ്രദേശിലെ ദീന്‍ദയാല്‍ ഉപാധ്യായ- ശിവ്പുര്‍ സ്റ്റേഷനുകള്‍ക്കിടയിലാണ് ട്രെയിന്‍ കന്നിയാത്ര നടത്തിയത്. പൂര്‍ണമായും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച അതിശക്ത എന്‍ജിനോട് കൂടിയ ട്രെയിനാണിത്. ഇതോടെ 12000 എച്ച്പി എന്‍ജിന്‍ ഉപയോഗിക്കുന്ന ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആറാമതായി ഇടം പിടിച്ചു. റെയില്‍വേ മന്ത്രിയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ കാര്യം അറിയിച്ചത്.
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ ഫ്രഞ്ച് കമ്പനിയായ ആല്‍സ്റ്റം ആണ് ട്രെയിന്‍ നിര്‍മ്മിച്ചത്. ബിഹാറിലെ മാധേപുര റെയില്‍വെ ഫാക്ടറിയിലാണ് എന്‍ജിനുകള്‍ നിര്‍മ്മിച്ചത്. ആല്‍സ്റ്റമിന്റെ ബംഗളൂരുവിലെ എന്‍ജിനീയറിങ് സെന്ററിലാണ് എന്‍ജിന്റെയും ബോഗികളുടേയും രൂപരേഖ തയ്യാറാക്കിയത്. ഇന്ത്യന്‍ റെയില്‍വെ ട്രാക്കുകള്‍ക്ക് തികച്ചും അനുയോജ്യമായ ട്രെയിനിന്റെ മുമ്പിലും പിന്നിലും എയര്‍കണ്ടീഷനോടു കൂടിയ ഡ്രൈവര്‍ ക്യാബുകളുണ്ട്. റീജനറേറ്റീവ് ബ്രെയ്ക്കിങ് സിസ്റ്റമായതിനാല്‍ ഇന്ധനഉപഭോഗം താരതമ്യേന കുറവാണ്. യാത്രാ, ചരക്ക് തീവണ്ടികളുടെ വേഗത വര്‍ധിക്കുന്നതോടെ രാജ്യത്തെ തീവണ്ടി ഗതാഗതം സുഗമമാകുമെന്നാണ് ഇന്ത്യന്‍ റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയത്.
25,000 കോടിയു പദ്ധതിക്ക് 2015 ലാണ് റെയില്‍വെ മന്ത്രാലയവും ആല്‍സ്റ്റമും സംയുക്തസംരംഭ കരാറില്‍ ഒപ്പുവെച്ചത്. 800 ട്രെയിനുകളാണ് കരാറനുസരിച്ച് നിര്‍മ്മിക്കുന്നത്. ട്രെയിനിന്റെ നിര്‍മാണവും പരിപാലനവും കൂടാതെ മാധേപുരയില്‍ നിര്‍മ്മാണഫാക്ടറിയും ഉത്തര്‍പ്രദേശിലെ സഹരന്‍പുരിലും നാഗ്പുരിലും വര്‍ക്ക്ഷോപ്പുകളും പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഈ പദ്ധതി പ്രകാരം രാജ്യത്തിനകത്ത് 10000 ത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. മാധേപുരയില്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് സാങ്കേതിക പരിശീലനം നല്‍കാന്‍ കേന്ദ്രങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുള്ള പിഞ്ചുകുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മ ശരണ്യക്കും കാമുകനുമെതിരേയുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂര്‍ സിറ്റി സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പി.ആര്. സതീഷ് ഇന്നലെയാണ് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മകനെ കടല്‍ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യയും ഇതിന് പ്രേരിപ്പിച്ച കാമുകൻ നിധി നുമാണ് കേസിലെ പ്രതികള്‍.
വലിയന്നൂർ സ്വദേശിയായ കാമുകനൊത്ത് സുഖജീവിതം നയിക്കുന്നതിനാണ് ശരണ്യ കൊലപാതകം നടത്തിയത്. ഏറെ നാളായി തുടര്‍ന്നിരുന്ന കാമുകനുമായുള്ള രഹസ്യബന്ധം വിവാഹത്തിലെത്തിക്കാന്‍ ശരണ്യ കണ്ടുപിടിച്ച വഴിയായിരുന്നു കൈക്കുഞ്ഞിനെ ഇല്ലാതാക്കല്‍.
ഭര്‍ത്താവില്‍നിന്ന് അകന്നു കഴിഞ്ഞിരുന്ന ശരണ്യ അന്ന് ഭര്‍ത്താവിനെ വിളിച്ചു വരുത്തിയത് നീണ്ട ആസൂത്രണത്തിനൊടുവിലായിരുന്നെന്നും പോലീസ് ഉറപ്പിക്കുന്നു.
ഭര്‍ത്താവ് വീട്ടിലുള്ളപ്പോള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയാല്‍ കുറ്റം ഭര്‍ത്താവില്‍ കെട്ടിയേല്‍പ്പിക്കാമെന്നും ശരണ്യ തീരുമാനിച്ചിരുന്നു. അതനുസരിച്ചാണ് ഭര്‍ത്താവ് ഉറങ്ങുന്ന സമയം ആരുമറിയാതെ ശരണ്യ കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊലപ്പെടുത്തിയത് എന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷമാണ് പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി 88 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ശരണ്യക്കെതിരേ പോലീസ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയതായാണ് സൂചന.
കഴിഞ്ഞ ഫെബ്രുവരി പതിനേഴിനാണ് കേസിനാസ്പദമായ സംഭവം.അടച്ചിട്ട വീട്ടില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
‘ഉംപുൻ’ സൂപ്പർ സൈക്ലോൺ നാളെ തീരത്തെത്തും. ഇപ്പോൾ ഒഡിഷയിലെ പാരാദ്വീപിൽ നിന്ന് 550 കിലോമീറ്റർ അകലെയാണ് ഇപ്പോൾ ഉംപുൻ ഉള്ളത്.
പശ്ചിമബംഗാളിലെ ഹൂഗ്ലിക്ക് അടുത്തുള്ള സുന്ദർബൻസിന് അടുത്താകും ഉംപുൻ തീരം തൊടുകയെന്നതാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ.
ഇന്നലെ രാത്രിയോടെ മണിക്കൂറിൽ 275 കിലോമീറ്റർ വേഗമായിരുന്നു ഉംപുന്നിന്റേതെങ്കിൽ തീരം തൊടുമ്പോൾ ഇത് ഏതാണ്ട് മണിക്കൂറിൽ 155 മുതൽ 180 കിലോമീറ്റർ വേഗത്തിൽ വരെയാകും എന്നാണ് കണക്കുകൂട്ടൽ. കനത്ത മഴയുണ്ടാകുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ദേശീയ ദുരന്ത നിവാരണ സേനയുടെ 37 ടീമുകളെ തീരപ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്ത യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആഭ്യന്തര മന്ത്രാലയം, ദേശീയ ദുരന്ത നിവാരണ അഥോറിറ്റി എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
1999ലാണ് ഈ മേഖലയിൽ ഭീകരമായ ചുഴലിക്കാറ്റ് ഉണ്ടായത്. അന്നു വലിയ ദുരന്തത്തിനിടയായി.ഒഡീഷ തീരത്തുള്ള 14 ലക്ഷത്തോളം ആളുകളെ ഒഴിപ്പിച്ചു. ബംഗാളിലും ഒഴിപ്പിക്കൽ ആരംഭിച്ചു.