ഇപി ജയരാജനെ ബോംബെറിഞ്ഞ കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു. 20 വര്‍ഷം മുന്‍പാണ് സംഭവം നടക്കുന്നത്. കേസില്‍ പ്രതികളായ 38 ആര്‍.എസ്.എസ് – ബി.ജെ.പി പ്രവര്‍ത്തകരെയാണ് വെറുതെവിട്ടത്.

തലശ്ശേരി അഡീഷണല്‍ ജില്ല സെക്ഷന്‍സ് കോടതി നാലാണ് പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടത്. ഇ.പി.ജയരാജനും പാര്‍ട്ടി പ്രവര്‍ത്തകരും സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരെ ബോംബ് എറിഞ്ഞെന്നായിരുന്നു കേസ്. 12 ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അതിവേഗക്കോടതി (മൂന്ന്) നേരത്തെ കുറ്റക്കാരല്ലെന്നു കണ്ട് വിട്ടയച്ചിരുന്നു.

ജയരാജന്റെ വാഹനത്തോടൊപ്പമുണ്ടായിരുന്ന അകമ്പടി വാഹനത്തില്‍ ഉണ്ടായിരുന്ന 12 സി.പി.എം പ്രവര്‍ത്തകരെ പരുക്കേല്‍പ്പിച്ചുവെന്നായിരുന്നു കേസ്.
കൂറ്റേരി കെ.സി മുക്കില്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ കുഞ്ഞിക്കണ്ണന്റെ ശവസംസ്‌കാരം കഴിഞ്ഞ് അന്നു പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന ഇ.പി ജയരാജനും പാര്‍ട്ടി പ്രവര്‍ത്തകരും തിരിച്ചുവരുമ്പോള്‍ കൂറ്റേരിയില്‍ ബോംബ് എറിഞ്ഞു രണ്ടു ജീപ്പുകളില്‍ സഞ്ചരിച്ച സജീവന്‍, അശോകന്‍, കുമാരന്‍ തുടങ്ങി 12 സി.പി.എമ്മുകാര്‍ക്ക് പരുക്കേറ്റുവെന്നാണ് കേസ്.