ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിന് ഓര്‍ഡിനന്‍സ് പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് അതിശക്തമായ തീരുമാനം കേന്ദ്ര മന്ത്രിസഭ കൈക്കൊണ്ടത്.1897ലെ പകര്‍ച്ചവ്യാധി നിയമം ഭേദഗതി ചെയ്താണ് ഡോക്ടര്‍മാര്‍ മുതല്‍ ആശാ പ്രവര്‍ത്തകര്‍ വരെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കേന്ദ്രം സുരക്ഷ ഒരുക്കുന്നത്.
ഇതേതതുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ മൂന്ന് മാസം മുതല്‍ ഏഴുവര്‍ഷം വരെ തടവ് ലഭിക്കും. ആരോഗ്യ പ്രവര്‍ത്തകരോട് വീടുകള്‍ ഒഴിയാന്‍ ആവശ്യപ്പെടുന്നതടക്കം ഇനി കുറ്റമാകും. ഇവരെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്താല്‍ 3 മാസം മുതല്‍ 5 വര്‍ഷം വരെ ശിക്ഷ നല്‍കും. 50,000 രൂപ മുതല്‍ 2 ലക്ഷം രൂപയാണ് പിഴ.
കൂടാതെ, ഇവരെ ആക്രമിക്കുകയോ, മുറിവേല്‍പ്പിക്കുകയോ ചെയ്താല്‍ ശിക്ഷ 6 മാസം മുതല്‍ 7 വര്‍ഷം വരെയാകും. ഒരു ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ പിഴ ഈടാക്കുകയും ചെയ്യും. വാഹനങ്ങളോ, വീടുകളോ തകര്‍ത്താല്‍ ജയില്‍ ശിക്ഷക്കൊപ്പം വലിയ നഷ്ടപരിഹാരവും നല്‍കേണ്ടിവരും.
ചെന്നൈയില്‍ മരിച്ച ഡോക്ടറുടെ സംസ്‌കാരം നടത്താന്‍ ജനക്കൂട്ടം അനുവദിക്കാത്തത് രാജ്യമാകെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ രോഷത്തിനിടയാക്കിയിരുന്നു.
റിപ്പബ്ലിക് ടിവിയുടെ ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്കും ഭാര്യക്കും നേരെ ആക്രമണം. ഏപ്രില്‍ 22ന് രാത്രി 10 മണിക്ക് നടന്ന ചാനല്‍ ചര്‍ച്ചകള്‍ക്ക് ശേഷം അര്‍ദ്ധരാത്രി 12.30ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം.
ഗോസ്വാമിയും ഭാര്യയും കാറില്‍ സഞ്ചരിക്കവെയാണ് മോട്ടോര്‍ ബൈക്കില്‍ എത്തിയ രണ്ട് പേര്‍ ചേര്‍ന്ന് ആക്രമിച്ചത്. ആക്രമണകാരികള്‍ അര്‍ണാബ് ഗോസ്വാമിയുടെ കാറിന് മുന്നില്‍ ബൈക്ക് ഇടിച്ചു നിര്‍ത്തിയെന്നാണ് റിപ്പബ്ലിക്ക് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതോടെ ബൈക്കിനെ ഇടിക്കുമെന്ന ചിന്തയില്‍ അര്‍ണാബ് കാര്‍ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ചാടിയിറങ്ങി ആക്രമിക്കുകയും ചെയ്തു. കാറിന്റെ ചില്ലുകള്‍ തകര്‍ക്കാന്‍ അവര്‍ ശ്രമിക്കുകയും കാറിനു നേരെ ആക്രമണം ആരംഭിക്കുകയും ചെയ്തു.
പിന്നീട് അക്രമികള്‍ കാറിന് മുകളില്‍ കരി ഓയില്‍ ഒഴിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും അര്‍ണാബ് പറയുന്നു. അതേസമയം, ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ഗുണ്ടകളാണ് എന്നാണ് അര്‍ണാബ് ആരോപിക്കുന്നത്.
സോണിയാ ഗാന്ധിയും വദ്രാ കുടുംബവുമാണ് ആക്രമണത്തിന് പിന്നിലെന്ന് അര്‍ണാബ് പിന്നീട് ആരോപിച്ചു. സോണിയ ഗാന്ധിക്കെതിരെ പരാതി നല്‍കും എന്നാണ് അര്‍ണാബ് പറയുന്നു.
ആ അച്ഛന് മകളെ അവസാനമായി കണ്ട് യാത്രയാക്കാന്‍ ലോക്ഡൗണും തടസ്സമായില്ല. കേരളവും തമിഴ്‌നാടും ഒരുമിച്ച് നിന്ന് വഴിയൊരുക്കി കൊടുത്തു, ശാന്തന്
മകള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഓടിയെത്തി.
ഞായറാഴ്ചയാണ് പട്ടഞ്ചേരി മാങ്ങോട് ശാന്തന്‍ വല്‍സല ദമ്പതികളുടെ മകളായ അനുശ്രീ(10) മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്ന അനുശ്രീ. അച്ഛന്‍ ശാന്തന് തമിഴ്‌നാട്ടിലെ കരൂരില്‍ ഇലക്ട്രീഷ്യനായിരുന്നു. ലോക്ഡൗണിനെത്തുടര്‍ന്ന് ശാന്തന് നാട്ടിലെത്താനായില്ല.
മകളുടെ മരണ വിവരം അറിഞ്ഞു ശാന്തന്‍ കരൂര്‍ ജില്ലാ കലക്ടറെ നേരില്‍ കണ്ടു കേരളത്തിലെത്താനുള്ള അനുമതി വാങ്ങി. മീനാക്ഷിപുരം അതിര്‍ത്തി ചെക്‌പോസ്റ്റില്‍ ശാന്തനെ കൂട്ടാന്‍ ആരോഗ്യ വകുപ്പ് നല്‍കിയ സുരക്ഷാ വസ്ത്രമണിഞ്ഞു ബൈക്കില്‍ സുഹൃത്ത് കാത്തുനിന്നു.
ശാന്തനും സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ചാണു വീട്ടിലെത്തിയത്. സുരക്ഷാ മുന്‍കരുതല്‍ നല്‍കി ആരോഗ്യ പ്രവര്‍ത്തകരും ശാന്തന്റെ വീട്ടിലുണ്ടായിരുന്നു. ചടങ്ങുകള്‍ ഒഴിവാക്കി ചിറ്റൂര്‍ ശോക ശാന്തിവനം വാതക ശ്മശാനത്തില്‍ സംസ്‌കാരം നടത്തി. തുടര്‍ന്നു നാട്ടുകാരുടെ സഹായത്തോടെ വീടും പരിസരവും അണുവിമുക്തമാക്കി. ചടങ്ങിന് ശേഷം കുടുംബാംഗങ്ങളെല്ലാം ക്വാറന്റീനിലായി.
സഹോദരന്‍: അഖില്‍
ചെലവ് ഏറിയ കൊവിഡ് പരിശോധനകൾക്ക് ഇനി വിട. കുറഞ്ഞ ചെലവിൽ കൊറോണ വൈറസ് പരിശോധന നടത്താവുന്ന സംവിധാനം ഇന്ത്യൻ ഗവേഷകർ വികസിപ്പിച്ചെടുത്തിരിക്കുകയാണ്. ഒരു മണിക്കൂറിൽ താഴെ സമയം മാത്രമേ ഈ പരിശോധനയ്ക്ക് ആവശ്യമുള്ളൂ.
സിഎസ്‌ഐആറിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ ശാസ്ത്രജ്ഞരാണ് പുതിയ സംവിധാനം വികസിപ്പിച്ചത്. ഇതിഹാസ ചലച്ചിത്രകാരൻ സത്യജിത് റേയുടെ കഥകളിലെ ഡിറ്റക്ടീവ് കഥാപാത്രമായ ‘ഫെലൂദ’യുടെ പേരിലാണ് ഇത് അറിയപ്പെടുക.
ദേബ്‌ജ്യോദി ചക്രവർത്തിയും സൗവിക് മൗതിയും ചേർന്നാണ് രോഗാണുവിന്റെ സാന്നിദ്ധ്യം കണ്ടെത്തുന്ന സംവിധാനം വികസിപ്പിച്ചതെന്ന് ഐജിഐബി ഡയറക്ടർ അനുരാഗ് അഗർവാൾ പറഞ്ഞു. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള വകുപ്പാണ് സിഎസ്‌ഐആർ.
പോലീസിനെയും അധികൃതരെയും വെല്ലുവിളിച്ച് കോഴിയെ ചുട്ട് കഴിച്ച് യുവാക്കള്‍ പിടിയിലായി. മലപ്പുറത്താണ് സംഭവം. കൂട്ടിലങ്ങാടിയിലാണ് കൂട്ടംചേര്‍ന്ന് യുവാക്കള്‍ കോഴിയിറച്ചി പാകം ചെയ്ത് കഴിച്ചത്. ലോക്ക്ഡൗണ്‍ ലംഘിച്ച് രാത്രിയില്‍ കൂട്ടംചേര്‍ന്ന് ഭക്ഷണം പാകംചെയ്ത് കഴിച്ച ഏഴ് പേരെയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞദിവസം രാത്രിയിലാണ് ഇവര്‍ സംഘം ചേര്‍ന്ന് കോഴിയിറച്ചി ചുട്ട് കഴിച്ചത്. നിരോധനാജ്ഞ ലംഘിച്ച് കൂട്ടംകൂടിയതിന് പുറമേ, പോലീസിനെയും അധികൃതരെയും ഇവര്‍ വെല്ലുവിളിക്കുകയും അത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് ഇവര്‍ക്കെതിരെ നടപടി കൈകൊണ്ടത്.
സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ 7, കോഴിക്കോട് 2, കോട്ടയം 1, മലപ്പുറം 1. അഞ്ച് പേർ വിദേശത്തു നിന്ന് വന്നവരാണ്. മൂന്ന് പേർക്ക് സമ്പർക്കം മൂലമാണ്. കോഴിക്കോട് രോഗം സ്ഥിരീകരിച്ചവരിൽ ആരോഗ്യ പ്രവർത്തകയുമുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിലെ രണ്ട് ഹൗസ് സർജന്മാരും രോഗം സ്ഥിരീകരിച്ചവരിലുണ്ട്. മലപ്പുറത്ത് നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനാണ് കോവിഡ്. വിദേശത്ത് നിന്നെത്തി തൊടുപുഴ താലുക്കാശുപത്രിയില്‍ ചികില്‍സയിലാണ് കോട്ടയം സ്വദേശി. പാലക്കാട് സ്വദേശിക്കുമാത്രമാണ് ഇന്ന് രോഗമുക്തി. ഇതുവരെ 437 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇപ്പോൾ ചികിൽസയിലുള്ളത് 127 പേർ. 29150 പേർ നിരീക്ഷണത്തിലുണ്ട്. 20821 പരിശോധനകൾ നടത്തി.
കണ്ണൂര്‍ അതീവജാഗ്രത തുടരും.ഹോട്സ്പോട്ട് അല്ലാത്ത സ്ഥലങ്ങളിലും ജനങ്ങള്‍ വീടുകള്‍ക്ക് പുറത്തിറങ്ങരുത്. ജില്ലമുഴുവന്‍ അവശ്യവസ്തുക്കള്‍ ഹോം ഡെലിവറി ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനകള്‍ സിഎസ്ആര്‍ ആയി കണക്കാക്കില്ല. കേരളത്തിന്റെ ആവശ്യം നിരാകരിക്കപ്പെട്ടെന്ന് മുഖ്യമന്ത്രി. കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ സാമൂഹ്യഉത്തരവാദിത്ത സംഭാവനയാണ് CSR. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ശമ്പളം പിടിക്കുന്നത് താല്‍ക്കാലികമായെന്ന് മുഖ്യമന്ത്രി
ആശ വര്‍ക്കര്‍മാര്‍ക്ക് മാര്‍ച്ച് മുതല്‍ മേയ് വരെ ആയിരം രൂപ അധിക ഇന്‍സന്റീവ്. നിബന്ധനകള്‍ പരിശോധിക്കാതെ ഓണറേറിയവും ഇന്‍സന്റീവും ലഭിക്കും. സാമ്പത്തികപ്രതിസന്ധിയും പ്രത്യാഘാതങ്ങളും കൃത്യമായി കണക്കാക്കാന്‍ സമിതി
മലയാളികൾ ഒരിക്കലും മറക്കാത്ത മികച്ച കോമഡി സിനിമകളിലൊന്നാണ് അലി അക്ബർ സംവിധാനം ചെയ്ത ജൂനിയർ മാൻഡ്രേക്ക്. ജഗദീഷ് നായകനായ ചിത്രത്തിൽ ജഗതി അവതരിപ്പിച്ച ഒാമനക്കുട്ടൻ എന്ന കഥാപാത്രം ഒരുപാട് രംഗങ്ങളിലാണ് പ്രേക്ഷകനെ ചിരിപ്പിച്ചത്. പല രംഗങ്ങളും ഇപ്പോൾ ട്രോളുകളുടെ രൂപത്തിൽ നമുക്ക് കാണാപാഠവുമാണ്. ഉടൽ മുഴുവൻ മണ്ണിനടിയിലുള്ള രംഗവും റോഡിൽ പായ് വിരിച്ചു കിടക്കുന്ന സീനുമൊക്കെ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.
ആ സിനിമയിലെ ഇത്തരം ചില രംഗങ്ങൾ ഷൂട്ട് ചെയ്ത അനുഭവങ്ങൾ സിനിമയുടെ ക്യാമറാമാനായ ലാലു അടുത്തിടെ വെളിപ്പെടുത്തുകയുണ്ടായി. സമൂഹമാധ്യമങ്ങളിലെ സിനിമാഗ്രൂപ്പുകളിൽ അത് വലിയ ചർച്ചയാകുകയും ചെയ്തു. സുനിൽ എന്ന ഒരു സിനിമാപ്രേമി ഇൗ രംഗങ്ങളെക്കുറിച്ചും സിനിമയുടെ ഛായാഗ്രാഹകന്റെ അനുഭവം വായിക്കാനിടയായതിനെക്കുറിച്ചും ഒരു സിനിമാ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത് ഇപ്രകാരമാണ്.
ചെറുപ്പം മുതൽ ഈ സിനിമയിലെ ചില സീനുകൾ കാണുമ്പോഴുള്ള സംശയമായിരുന്നു ഈ രംഗങ്ങളൊക്കെ എങ്ങനെയായിരിക്കും ഷൂട്ട് ചെയ്തിരിക്കുകയെന്ന്? പ്രത്യേകിച്ചും ജഗതി മണ്ണിനുള്ളിൽ കിടന്ന് ആ തുമ്പിയെ ആട്ടിയോടിക്കാൻ പാട് പെടുന്ന ഐറ്റംസൊക്കെ. അദ്ദേഹത്തിന്റെ ശരീരത്തെ പൂർണമായും മണ്ണിലിറക്കിയാണോ അതോ മറ്റു വല്ല മാർഗങ്ങൾ ഉപയോഗിച്ചാണോ ഈ ദൃശ്യങ്ങളെല്ലാം ചിത്രീകരിച്ചത് എന്നറിയാൻ വളരെയധികം ആഗ്രഹമുണ്ടായിരുന്നു. യാദൃശ്ചികമായി ഈ സിനിമയുടെ ക്യാമറാമാനായിരുന്ന ലാലു പ്രസ്തുത രംഗം ഷൂട്ട് ചെയ്തതിനെ കുറിച്ച് പറയുന്ന അഭിമുഖം ഇന്ന് വായിക്കാനിടയായി. പുള്ളി അതിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്
ജൂനിയർ മാൻഡ്രേക്കിൽ നിങ്ങൾ ഇപ്പോൾ കാണുന്ന ആ തുമ്പി ചിത്രീകരണ സമയത്ത് ജഗതിച്ചേട്ടന്റെ മൂക്കില്‍ വന്നിരുന്നതല്ലായിരുന്നു. തിരക്കഥയില്‍ തുമ്പി വന്നിരിക്കുന്ന രംഗമേയില്ലായിരുന്നു. മണ്ണിന് വെളിയിലുള്ള ജഗതിച്ചേട്ടന്റെ തല ഫുട്‌ബോളാണെന്ന് കരുതി ഭ്രാന്തന്മാരിലൊരാള്‍ ഓടിവന്ന് തൊഴിക്കുന്നത് മാത്രമാണ് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം എഴുതി വച്ചിട്ടുണ്ടായിരുന്നത്. എന്നാല്‍ ചിത്രീകരണവേളയില്‍ ജഗതിച്ചേട്ടന്‍ പറഞ്ഞു, ഭ്രാന്തന്‍ തന്റെ തല കണ്ട് ഫുട്‌ബോളാണെന്ന് തെറ്റിദ്ധരിക്കുന്നത് വരെ കുഴിക്കു പുറത്തുള്ള തന്റെ മുഖത്തിന് അഭിനയിക്കാന്‍ എന്തെങ്കിലും വേണം.അതിന് ഒരു ഈച്ച മുഖത്ത് വന്നിരിക്കുന്നത് ചിത്രീകരിച്ചാല്‍ വളരെ നന്നാവുമെന്ന നിർദേശം ജഗതിച്ചേട്ടന്‍ തന്നെയാണ് മുന്നോട്ട് വച്ചത്”
“അതോടെ സെറ്റിലുള്ളവർ ഈച്ചയെ പിടിക്കാനുള്ള ഓട്ടത്തിലായി.അതിനിടെ ജെ.സി.ബി ഉപയോഗിച്ച് ഉണ്ടാക്കിയ കുഴിയില്‍ സ്റ്റൂള്‍ ഇട്ട് ജഗതിച്ചേട്ടനെ അതിനുള്ളില്‍ നിര്‍ത്തി.തല മാത്രം പുറത്താക്കി താഴെ കാര്‍ഡ് ബോര്‍ഡ് വച്ച് അതിന് മുകളില്‍ മണ്ണിട്ട് നികത്തി. പക്ഷേ ഈച്ചയെ പിടിക്കാന്‍ പോയവര്‍ക്ക് അപ്പോഴും ഈച്ചയെ കിട്ടിയില്ല. ജഗതിച്ചേട്ടന്‍ തലയും പുറത്തിട്ട് നില്‍ക്കുകയാണ്. അപ്പോളാണ് കുട്ടികള്‍ കല്ലെടുപ്പിക്കുന്നത് പോലെയുള്ള തുമ്പി ഒരെണ്ണം പറക്കുന്നത് കണ്ടത്. ഉടനെ സെറ്റിലെ ആരോ തുമ്പിയെ പിടിച്ചുകൊണ്ടുവന്നു. തുമ്പിയെ ചുമ്മാ ജഗതിച്ചേട്ടന്റെ മൂക്കില്‍ കൊണ്ടു വയ്ക്കാന്‍ പറ്റില്ലല്ലോ, പറന്നുപോയാല്‍ പണിയാകും”
“അക്കാലത്ത് സൂപ്പര്‍ ഗ്ലൂ എന്ന പശ കടകളില്‍ സുലഭമായിരുന്നു. ആര്‍ട്ട് ഡയറക്ടര്‍ ഉടന്‍ അസിസ്റ്റന്റിനെ അടുത്തുള്ള കടയിലേക്ക് പറഞ്ഞുവിട്ടു. പശ കിട്ടി. അതുപയോഗിച്ച് തുമ്പിയെ മൂക്കിന്‍ തുമ്പില്‍ ഒട്ടിച്ചു. ആക്ഷന്‍ പറയുന്നതിന് മുമ്പുതന്നെ ജഗതിച്ചേട്ടന്‍ കോക്രി കാണിച്ചും ഗോഷ്ഠി കാണിച്ചും അസ്വസ്ഥത അഭിനയിച്ചു തുടങ്ങി. തുമ്പിയും വെറുതെയിരുന്നില്ല. റ പോലെ വാലു ചുരുട്ടിയും വിടര്‍ത്തിയും പകര്‍ന്നാടി.”
ഇതേ സിനിമയില്‍ എങ്ങനെയെങ്കിലും ജയിലിലാകുന്നതിന് വേണ്ടി ജഗതി ശ്രീകുമാര്‍ നടുറോഡില്‍ പായ വിരിച്ച് കിടക്കുന്ന രംഗം ചിത്രീകരിച്ചിടത്തും തിരക്കഥയില്‍ ഇല്ലാത്ത കാര്യങ്ങളുണ്ടായിരുന്നു. തലേ ദിവസം തന്നെ ഞങ്ങൾ തീരുമാനിച്ചത് യഥാര്‍ത്ഥ തെരുവില്‍ തന്നെ ചിത്രീകരിക്കാമെന്നായിരുന്നു. ആളുകള്‍ ഇരുവശവും കൂടിനില്‍ക്കാന്‍ ഇടവരാത്ത രീതിയില്‍ ഒറ്റ ടേക്കില്‍ ചിത്രീകരിച്ച് തിരിച്ചുപോരണമെന്നും. തീരുമാനിച്ച പോലെ ഞങ്ങൾ സ്ഥലത്തെത്തി. ജഗതിച്ചേട്ടനെ കാറില്‍ റോഡരികില്‍ അധികം ശ്രദ്ധ കിട്ടാത്ത ഇടത്ത് കൊണ്ടുവന്നു. ക്രെയിന്‍ സെറ്റ് ചെയ്ത് ക്യാമറ മുകളില്‍ വച്ചു. ആക്ഷന്‍ പറഞ്ഞതും ജഗതിച്ചേട്ടന്‍ നേരേ നടുറോഡില്‍ പായ വിരിച്ചുകിടന്നു. ഞാന്‍ അത്രയും പ്രതീക്ഷിച്ചില്ല. ഷൂട്ടിങ്ങാണെന്നറിയാത്ത ബസ്സുകളും കാറുകളും പായുന്ന റോഡാണ്. ബസ്സുകാരൊക്കെ വിചാരിച്ചത് ശരിക്കും ഏതോ വട്ടനാണ് റോഡില്‍ വന്ന് കിടക്കുന്നതെന്നായിരുന്നു.”!
സംസ്ഥാനത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയ പത്തനംതിട്ട സ്വദേശിയായ 62കാരിയുടെ പരിശോധനാഫലം നെഗറ്റീവായി. കഴിഞ്ഞ 43 ദിവസമായി ഇവര്‍ ചികിത്സയിലായിരുന്നു. പുതിയ മരുന്ന് ഉപയോഗിച്ചതിനു ശേഷമുള്ള ആദ്യ പരിശോധനയിലാണ് പരിശോധനാഫലം നെഗറ്റീവായത്. ഐവര്‍ മെക്റ്റീന്‍ മരുന്നാണ് ഇവര്‍ക്ക് ഈ മാസം 14 മുതല്‍ നല്‍കിയിരുന്നത്.
തുടര്‍ച്ചയായ രണ്ടു പരിശോധനാഫലങ്ങള്‍ നെഗറ്റീവാകുന്ന ഘട്ടത്തില്‍ മാത്രമാണ് ഒരു രോഗി രോഗമുക്തി നേടിയെന്ന നിഗമനത്തിലേക്ക് ആരോഗ്യവകുപ്പ് എത്തിച്ചേരുകയുള്ളു. പുതിയ മരുന്നു നല്‍കിയതിനു ശേഷമുള്ള രണ്ടാമത്തെ പരിശോധനയിലാണ് നെഗറ്റീവായി ഫലം വന്നിരിക്കുന്നത്. അടുത്ത സാമ്പിള്‍ പരിശോധന അടുത്തദിവസം നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആ പരിശോധനയും നെഗറ്റീവ് ആയാല്‍ മാത്രമേ ഇവര്‍ രോഗവിമുക്തയായെന്ന നിഗമനത്തിലേക്ക് എത്തിച്ചേരാനാകൂവെന്ന് അധികൃതര്‍ അറിയിച്ചു.
ഏവരെയും ആശങ്കയിലാക്കി തുടര്‍ച്ചയായി ഫലം പോസിറ്റീവാകുന്ന പശ്ചാത്തലത്തിലാണ് ഇവര്‍ക്ക് ഐവര്‍ മെക്ടീന്‍ എന്ന മരുന്ന് നല്‍കിത്തുടങ്ങിയത്. സാധാരണ ഗതിയില്‍ ഫംഗല്‍ ഇന്‍ഫെക്ഷനു നല്‍കുന്ന മരുന്നാണിത്. ഇതോടെയാണ് ഇവരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയത്. ഇറ്റലിയില്‍നിന്നു വന്ന കുടുംബവുമായി അടുത്തിടപഴകിയതിനു പിന്നാലെയാണ് ഇവര്‍ രോഗബാധിതയായത്.
മഹാരാഷ്ട്രയിലെ പാല്‍ഘാര്‍ ജില്ലയില്‍ സന്യാസിമാരടങ്ങുന്ന മൂന്ന് പേരെ അക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായവരില്‍ മുസ്‌ലിങ്ങളില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്.
101 പേരെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പൊലീസ് അറസ്റ്റു ചെയ്തത്.
സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ദേശ്മുഖ് ബി.ജെ.പിവര്‍ഗീയതയുണ്ടാക്കാന്‍ ശ്രമിക്കുകയായണെന്നും ആരോപിച്ചു.
കേസ് മഹാരാഷ്ട്ര സി.ഐ.ഡി (ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ്)ന് നല്‍കിയതായും അദ്ദേഹം പറഞ്ഞു. കൊവിഡ് സംബന്ധമായ വിശകലനങ്ങള്‍ അവതരിപ്പിക്കുന്നതിനിടെയായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
‘101 പേരെ അറസ്റ്റു ചെയ്തതില്‍ ആരും തന്നെ മുസ്‌ലിങ്ങളില്ല. അതുകൊണ്ടു തന്നെ ഈ സംഭവത്തിന് വര്‍ഗീയതയുടെ നിറം നല്‍കരുത്,’ മന്ത്രി പറഞ്ഞു.
ചിലരൊക്കെ ദിവാസ്വപ്‌നം കണ്ടു നടക്കുകയാണ്. ഇത് രാഷ്്ട്രീയം കളിക്കാനുള്ള സമയമല്ല, കൊവിഡിനെ പ്രതിരോധിക്കാനുള്ള സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആളുമാറിയാണ് കൊലപാതകം നടന്നിട്ടുള്ളതെന്നും സംഭവത്തെ വര്‍ഗീയവല്‍ക്കരിക്കരുതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു.
അതേസമയം സംഭവത്തില്‍ പൊലീസ് അറസ്റ്റുചെയ്തതില്‍ അഞ്ചു പേര്‍ സി.പി.ഐ.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി നേരത്തെ ആരോപിച്ചിരുന്നു. സംഭവത്തില്‍ പ്രാദേശിക സി.പി.ഐ.എമ്മിന് പങ്കുണ്ടെന്നും ബി.ജെ.പി ആരോപണം ഉന്നയിക്കുന്നുണ്ട്.
അവയവങ്ങള്‍ക്കുവേണ്ടി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് ആരോപിച്ചായിരുന്നു ആള്‍ക്കൂട്ടം സംഘത്തെ ആക്രമിച്ചത്. കല്ലുകളും വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം. രണ്ട് സന്യാസിമാരെയും അവരുടെ കാറിലെ ഡ്രൈവറെയുമാണ് ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാര്‍ക്കും മര്‍ദ്ദനമേറ്റിരുന്നു.
കോമഡി സ്റ്റാര്‍സ് എന്ന പരിപാടി കാണുന്നവര്‍ക്കെല്ലാം പരിചിതനായിരുന്നു ഷാബുരാജ്. പേര് പറഞ്ഞാല്‍ മനസ്സിലായില്ലെങ്കിലും ആ മുഖം കാണുമ്പോള്‍ പ്രേക്ഷക മനസ്സില്‍ ചിരി വിരിയും. ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ഒട്ടേറെ കഥാപാത്രങ്ങള്‍ക്കാണ് താരം ജീവന്‍ നല്‍കിയത്. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. പുരുഷ വേഷങ്ങളില്‍ മാത്രമല്ല സ്ത്രീ വേഷങ്ങളിലും തിളങ്ങിയിരുന്നു അദ്ദേഹം. നിര്‍ധന കുടുംബമായ ഷാബുരാജിന്റെ ചികിത്സയ്ക്കായി പണം സ്വരൂപിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു സുഹൃത്തുക്കള്‍. അതിനിടയിലാണ് അപ്രതീക്ഷിതമായി അദ്ദേഹം യാത്രയായത്.
വേദനയോടെയല്ലാതെ അദ്ദേഹത്തെ ഓര്‍ക്കാനാവുന്നില്ലെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ദീപു. കോമഡി സ്റ്റാര്‍സുള്‍പ്പടെ ഷാബുവിനൊപ്പം സ്ഥിരമായി ദീപുവും ഉണ്ടാവാറുണ്ട്. ഷാബുവിന്റെ കോമഡി രംഗങ്ങളായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയത്. വിങ്ങലോടെയല്ലാതെ ആ രംഗങ്ങള്‍ കാണാനാവില്ലെന്നായിരുന്നു പ്രേക്ഷകരും പറഞ്ഞത്. ഷാബുവിന്റെ വിയോഗത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് താരങ്ങളും എത്തിയിരുന്നു. അദ്ദേഹത്തിന്റെ വലിയ സ്വപ്‌നമായിരുന്നു സിനിമയെന്ന് ദീപു പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ദീപു വിശേഷങ്ങള്‍ പങ്കുവെച്ചത്.
മരിക്കും മുന്‍പ് ഒരു സിനിമയിലെങ്കിലും മുഖം കാണിക്കണം ഇതായിരുന്നു ഷാബുവിന്റെ വലിയ ആഗ്രഹമെന്ന് ദീപു പറയുന്നു. ഇതേക്കുറിച്ച് തന്നോട് സംസാരിച്ചിട്ടുണ്ട്. ഇങ്ങനെ നടന്നാല്‍ പറ്റില്ല, എങ്ങനെയെങ്കിലും ഒന്ന് കരകയറണം, രക്ഷപ്പെടണം. മക്കളെ നല്ല നിലയിലാക്കണം, അദ്ദേഹം എന്നും പറയാറുണ്ട്. അവസാനമായി അദ്ദേഹത്തെ കാണുമ്പോഴും ആ വാക്കുകളാണ് മനസ്സിലേക്ക് വരുന്നത്. മരിക്കും മുന്‍പ് ഒരു സിനിമയെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാതെയാണ് അദ്ദേഹം യാത്രയായത്. കുടുംബത്തെ നല്ല രീതിയിലേക്ക് എത്തിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സ്വപ്‌നം കണ്ടിരുന്നു.
ഷാബു അണ്ണനെന്നാണ് അദ്ദേഹത്തെ വിളിക്കാറുള്ളത്. എനിക്ക് അദ്ദേഹം ചേട്ടനായിരുന്നു. കോമഡി സ്റ്റാര്‍സില്‍ ഞങ്ങളാണ് കോമ്പിനേഷന്‍. നിരവധി ട്രൂപ്പുകളിലും ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ യാത്രകളിലെല്ലാം അണ്ണനായിരുന്നു എന്റെ ശക്തി. ഏത് വര്‍ക്ക് കിട്ടിയാലും അദ്ദേഹത്തെയാണ് ഞാന്‍ ആദ്യം വിളിക്കാറുള്ളത്. സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന പച്ചയായ മനുഷ്യനാണ്. എന്നെ അനിയനെപ്പോലെയാണ് അദ്ദേഹം കണ്ടത്.
അദ്ദേഹം ഇനിയില്ലെന്നുള്ള കാര്യത്തെക്കുറിച്ച് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രോഗ്രാമുണ്ടാവുമ്പോള്‍ ഒരു മുറിയിലാണ് ഞങ്ങള്‍ കഴിയാറുള്ളത്. അദ്ദേഹത്തിന് എന്തെങ്കിലും അസുഖമുള്ളതായോ, അത് അദ്ദേഹത്തിന്റെ ജീവനെടുക്കുമെന്നോ സ്വപ്‌നത്തില്‍പ്പോലും കരുതിയിരുന്നില്ല. സൈലന്റ് അറ്റാക്ക് അദ്ദേഹത്തെ നേരത്തേ പിടികൂടിയിരുന്നു. ആശുപത്രിയിലേക്ക് പോയപ്പോള്‍ 50 ശതമാനം സാധ്യതയാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഞാനും ആശുപത്രിയിലുണ്ടായിരുന്നു. അദ്ദേഹം തിരിച്ച് വരുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു.
എല്ലാത്തിനേയും പോസിറ്റീവായി കാണുന്നയാളാണ് ഷാബു അണ്ണന്‍. ജീവിതത്തിലും തമാശയായിരുന്നു അദ്ദേഹത്തിന്. ചേച്ചിക്കും 4 മക്കള്‍ക്കും സന്തോഷമുള്ളൊരു ജീവിതം, ഇതേക്കുറിച്ച് പറഞ്ഞ് അദ്ദേഹം സങ്കടപ്പെടാറുണ്ടായിരുന്നു. വീട്ടുകാര്‍ക്ക് വേണ്ടി രാപ്പകലില്ലാതെ സ്റ്റേജ് ഷോകളിലും ഉത്സവപ്പറമ്പുകളിലും കയറി ഇറങ്ങിയ മനുഷ്യനാണ് അവരുടെ മുന്നില്‍ ജീവനില്ലാതെ കിടക്കുന്നത്. മിമിക്രിയിലൂടെ ലഭിച്ച വരുമാനമായിരുന്നു അദ്ദേഹത്തിനുള്ളത്. നാല് മക്കളാണ് അദ്ദേഹത്തിന്. മൂന്നാണ്‍മക്കളും ഒരു മകളുമാണ്. മൂത്ത മകന് 12 വയസ്സാവുന്നതേയുള്ളൂ. അദ്ദേഹത്തിന്റെ ഭാര്യയും ഹൃദ്രോഗിയാണ്.