India

സുചിത്രാപിള്ളയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കാമുകന്‍ പ്രശാന്തിനെ കൂടുതല്‍ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കാണ് മാറ്റിയത്കോ

ഴിക്കോട് സ്വദേശി പ്രശാന്താണ് പ്രതി. കൊല്ലപ്പെട്ടത് കൊല്ലം മുഖത്തല സ്വദേശി സുചിത്ര പിള്ള. പ്രശാന്തിന്റെയും സുചിത്രയുടെയും ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് പരിശോധിച്ചു. സുചിത്രയുടെ അക്കൗണ്ടില്‍ നിന്നു പ്രശാന്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കു പണം അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍ ഒരു കാരണമായിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

കൊല്ലം മുഖത്തല നടുവിലക്കരയിലെ അറിയപ്പെടുന്ന ഒരു കുടുംബമായിരുന്നു ‘ശ്രീവിഹാര്‍ ‘ എന്നത്. അവിടെ റിട്ട. ബിഎസ്എന്‍എല്‍ എന്‍ജിനീയര്‍ ശിവദാസന്‍ പിള്ളയുടെയും റിട്ട. ഹെഡ് മിസ്ട്രസ് വിജയലക്ഷ്മിയുടെയും ഏകപുത്രിയായിരുന്നു സുചിത്ര പിള്ള. കൊല്ലം പള്ളിമുക്കിലെ അക്കാദമി സെന്ററില്‍ ബ്യൂട്ടീഷന്‍ ട്രെയിനര്‍ ആയി ജോലി ചെയ്യുകയായിരുന്ന തന്റെ മകള്‍ സുചിത്രയെ കുറച്ചു ദിവസമായി കാണാനില്ല എന്നുകാട്ടി അമ്മ വിജയലക്ഷ്മി ടീച്ചര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുടെ ചുവടുപിടിച്ച് നടന്ന വിശദമായ അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് കേരള സമീപകാലത്ത് കണ്ട സമാനതകളില്ലാത്ത അതിക്രൂരമായ ഒരു കൊലപാതകത്തിന്റേതായിരുന്നു.

അമ്മയ്ക്ക് സുഖമില്ല എന്നും പറഞ്ഞുകൊണ്ട് മാര്‍ച്ച് 17 -ന് അക്കാദമിയില്‍ നിന്ന് ഇറങ്ങിയ സുചിത്രയെ പിന്നെ വീട്ടുകാര്‍ കണ്ടിട്ടില്ല. രണ്ടുദിവസത്തേക്ക് ഫോണില്‍ ബന്ധപ്പെട്ടിരുന്നു എങ്കിലും 20 -ന് ശേഷം അതും ഉണ്ടായില്ല. അതോടെയാണ് തന്റെ മകളെ കാണാനില്ല എന്നുകാട്ടി ടീച്ചര്‍ പൊലീസില്‍ പരാതി നല്‍കുന്നത്. അവര്‍ ആദ്യം പരാതിപ്പെട്ടത് കൊട്ടിയം പൊലീസ് സ്റ്റേഷനിലായിരുന്നു. അവിടെനിന്ന് ത്വരിതഗതിയിലുള്ള അന്വേഷണം ഉണ്ടാകാത്തതിനാല്‍ അവര്‍ അടുത്ത ദിവസങ്ങളില്‍, സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണന് പരാതി നല്‍കുകയും, കേസ് കമ്മീഷണര്‍ കൊല്ലം ക്രൈം ബ്രാഞ്ചിന് കൈമാറുകയുമുണ്ടായി. എസിപി ഡി ഗോപകുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സംഘമാണ് പിന്നീട് കേസ് വിശദമായി അന്വേഷിച്ചത്.

കുപ്രസിദ്ധമായ രഞ്ജിത്ത് ജോണ്‍സന്‍ വധക്കേസിന്റെ അന്വേഷണത്തിലെ മികവിലൂടെ ശ്രദ്ധേയനായ സൈബര്‍ സെല്‍ എസ് ഐ വി അനില്‍കുമാറിനെ കേസിന്റെ ‘സൈബര്‍’ അന്വേഷണച്ചുമതല ഏല്‍പ്പിച്ചതിനു പിന്നാലെയാണ് നിര്‍ണായകമായ കേസിന് വഴിത്തിരിവുണ്ടായത്. സുചിത്രയുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ച സൈബര്‍സെല്‍, വടകര സ്വദേശിയായ പ്രശാന്ത് എന്ന ഒരു സംഗീത അധ്യാപകനുമായി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സുചിത്ര പലതവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട് എന്നു മനസിലാക്കുന്നു. അന്വേഷണത്തില്‍ പ്രശാന്തിന്റെ ഭാര്യയുടെ ബന്ധുവാണ് സുചിത്ര എന്ന വിവരം പൊലീസിന് മനസ്സിലാകുന്നു. ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചുനടത്തിയ വിശകലനത്തില്‍ സുചിത്രയുടെ അക്കൗണ്ടില്‍ നിന്ന് പ്രശാന്തിന്റെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ടേമുക്കാല്‍ ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട് എന്നുകൂടി മനസ്സിലാക്കിയതോടെ പൊലീസ് അയാളെ ട്രാക്ക് ചെയ്യാന്‍ തുടങ്ങുന്നു. പാലക്കാട് മണലി ശ്രീരാം നഗറില്‍, വിഘ്നേശ് ഭവന്‍’ എന്നുപേരായ വാടകവീട്ടില്‍ താമസിക്കുന്ന പ്രശാന്ത് എന്ന കീബോര്‍ഡ് അദ്ധ്യാപകനും, അയാളുടെ ഭാര്യയുടെ അടുത്ത സുഹൃത്തും അകന്ന ബന്ധുവുമായ സുചിത്രയുമായി ഉടലെടുത്ത ഗാഢമായ അടുപ്പമാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന നിഗമനത്തില്‍ പൊലീസ് എത്തി.

രണ്ടുതവണ വിവാഹമോചിതയായ സുചിത്ര ഒരു ചടങ്ങില്‍ വെച്ച് പരിചയപ്പെട്ട പ്രശാന്തുമായി സൗഹൃദത്തിലാവുകയും, താമസിയാതെ സൗഹൃദം പ്രണയത്തിനു വഴിമാറുകയുമായിരുന്നു. താമസിയാതെ സുചിത്രയുമായി ശാരീരികബന്ധവും സ്ഥാപിച്ചുകഴിഞ്ഞിരുന്നു പ്രശാന്ത്. കൊല്ലപ്പെടുന്ന സമയത്ത് സുചിത്ര പ്രശാന്തില്‍ നിന്ന് ഗര്‍ഭിണിയായിരുന്നു എന്നും, ആ ഗര്‍ഭം അലസിപ്പിക്കാന്‍ തയ്യാറാവാതിരുന്നതാണ് പ്രശാന്തിനെ ഈ കൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചത് എന്നുമുള്ള പ്രാഥമിക നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍.

മാര്‍ച്ച് 17 -ന് സുചിത്രയെ താന്‍ നേരിട്ടുചെന്ന് കൂട്ടിക്കൊണ്ടു പോരുകയായിരുന്നു എന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. സുചിത്രയെ പാലക്കാട്ടെ തന്റെ വാടകവീട്ടിലേക്ക് കൊണ്ടുവരാന്‍ സൗകര്യത്തിന് നേരത്തെ തന്നെ പ്രശാന്ത് തന്റെ ഭാര്യയെ കൊല്ലം കൂനമ്പായിക്കുളത്തെ സ്വന്തംവീട്ടിലേക്ക് കൊണ്ടുചെന്നാക്കിയിരുന്നു. അതിനുമുമ്പ് പാലക്കാട്ടെ വീട്ടില്‍ കൂടെയുണ്ടായിരുന്ന സ്വന്തം അച്ഛനമ്മമാരെ വടകരയിലെ അവരുടെ സ്വന്തംവീട്ടിലേക്കും പ്രതി മാറ്റിയിരുന്നു. അതിനു ശേഷം സുചിത്രയെ മണലിയിലെ വാടകവീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണുണ്ടായത്.

സുചിത്രയെ തന്നോടൊപ്പം അവിടെ രണ്ടുദിവസം കൂടെ പാര്‍പ്പിച്ചു അയാള്‍. മൂന്നാം ദിവസം, അതായത് മാര്‍ച്ച് 20 -നാണ്, കൊലപാതകം നടത്തിയത്. ഗര്‍ഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പകല്‍ നടന്ന കലഹത്തിനിടെ, കുഞ്ഞിനെ പ്രസവിച്ചു വളര്‍ത്താന്‍ അനുവദിച്ചില്ലെങ്കില്‍ പ്രശാന്തിന്റെ കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കും എന്നു സുചിത്ര പറഞ്ഞതാണ് പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. കിടക്കയ്ക്ക് അടുത്ത് കിടന്നിരുന്ന എമര്‍ജന്‍സി ലാമ്പിന്റെ കേബിള്‍ കഴുത്തില്‍ മുറുക്കി അവരെ കൊലപ്പെടുത്തുന്നതും. കഴുത്തില്‍ വയറിട്ടുമുറുക്കുന്നതിനിടെ സുചിത്രയുടെ അച്ഛന്റെ ഫോണ്‍ വന്നിരുന്നു എങ്കിലും, പ്രശാന്ത് അത് സ്വിച്ചോഫ് ചെയ്തു കളയുകയാണുണ്ടായത്.കാലില്‍ ചവിട്ടിപ്പിടിച്ച്, വയറുകൊണ്ട് ശ്വാസം മുട്ടിച്ച്, മരണം ഉറപ്പിച്ച ശേഷം പുതപ്പിട്ടുമൂടി.

വൈകീട്ട് 6.30 -നും 7.00 -നുമിടയില്‍ നടന്ന ഈ കൊലപാതകത്തിന് ശേഷം പ്രശാന്ത് അതേ വീട്ടിലിരുന്നു തന്നെ രാത്രിയില്‍ അത്താഴം കഴിക്കുകയും മൃതദേഹം കിടക്കുന്ന മുറിക്കടുത്തുള്ള ഹാളില്‍ കിടന്നുറങ്ങുകയും ചെയ്തു. അടുത്ത ദിവസം രാവിലെ പുലര്‍ച്ചയ്ക്കുതന്നെ എഴുന്നേറ്റ പ്രശാന്തിന്റെ മനസ്സില്‍ എങ്ങനെ മൃതദേഹം നശിപ്പിക്കാം എന്നുള്ള ചിന്തകളായി. ഒറ്റയ്ക്ക് അതെടുത്ത് പറമ്പില്‍ കൊണ്ടുപോകുന്നത് റിസ്‌കാണെന്നു തിരിച്ചറിഞ്ഞ അയാള്‍ മൃതദേഹത്തെ മുറിച്ചു കഷണങ്ങളാക്കാം എന്നുറപ്പിച്ചു. കൊടുവാളുകൊണ്ട് ആദ്യം അറുത്തെടുത്തത് കാല്പാദങ്ങളായിരുന്നു. അതിനു ശേഷം കത്തിയും കൊടുവാളും ഉപയോഗിച്ച് മുട്ടിനു താഴെയുള്ള മാംസം ചെത്തിയെടുത്തു. എല്ലുമാത്രമായായപ്പോള്‍ കാലുകള്‍ മുട്ടില്‍ വെച്ച് ഒടിച്ചെടുത്തു. സുചിത്രയുടെ സ്വര്‍ണ്ണാഭരണങ്ങളും അയാള്‍ ഊരിമാറ്റി. വീടിന്റെ പിറകുവശത്ത് മതിലിനോട് ചേര്‍ന്ന് കുഴിയെടുത്ത് അതിലിട്ടു കത്തിച്ചു കളയാനായിരുന്നു പ്ലാന്‍. അതിനായി നേരത്തെ തന്നെ കുപ്പിയില്‍ രണ്ടുലിറ്ററും, കാനില്‍ അഞ്ചുലിറ്ററും, ബൈക്കില്‍ ഫുള്‍ടാങ്ക് പെട്രോളും പ്രതി കരുതിയിരുന്നു.

അടുത്ത ദിവസം, അതായത് മാര്‍ച്ച് 21 -ന് രാത്രിയായിരുന്നു കത്തിക്കാന്‍ തീരുമാനിച്ചിരുന്നത്. അതിനായി, പുറത്ത് ഇരുട്ടുവീഴുവോളം മൃതദേഹത്തിനരികെ തന്നെ കാത്തിരുന്ന പ്രശാന്ത്, മുറിച്ചെടുത്ത കാലുകളുമായി സന്ധ്യയോടെ വീടിനു പിന്നിലെ വയലിലേക്ക് പോയി. അവിടെ വെച്ച് മണ്ണില്‍ ചെറിയൊരു കുഴിയെടുത്ത് പെട്രോളൊഴിച്ച് അവ കത്തിക്കാന്‍ നോക്കി. എന്നാല്‍, മഴവീണു നനഞ്ഞിരുന്ന മണ്ണില്‍ ആ ശരീരഭാഗങ്ങള്‍ മുഴുവനായി കത്തിത്തീരില്ല എന്നു തിരിച്ചറിഞ്ഞ അയാള്‍, പിക്ക് ആക്‌സുമായി തിരികെയെത്തി കുഴി വലുതാക്കി മൃതദേഹം മുഴുവനുമായി ചുമന്നുകൊണ്ടുവന്ന് അതിലിട്ടു. തുടര്‍ന്ന് മുകളില്‍ പാറക്കല്ലുകള്‍ അടുക്കിയ ശേഷം മണ്ണിട്ട് കുഴി നിറച്ചു. മൃതദേഹം മറവുചെയ്ത ശേഷം, തിരികെ വീട്ടിനുള്ളിലേക്കുതന്നെ വന്ന പ്രതി, ചുവരിലെയും നിലത്തെയും ചോരക്കറകള്‍ കഴുകിക്കളയാന്‍ ശ്രമിച്ചു.

കൊലപാതകം നടത്തിയ ശേഷം പ്രശാന്ത് പൊലീസിനെ വഴിതെറ്റിക്കാന്‍ വേണ്ടി നടത്തിയത് ‘ദൃശ്യം’ സിനിമയുടെ മോഡലിലുള്ള ശ്രമങ്ങളാണ്. കൊലപ്പെടുത്താന്‍ ഉപയോഗിച്ച എമര്‍ജെന്‍സി ലാമ്പിന്റെ വയര്‍ കത്തിച്ച ശേഷം അതിനകത്തെ വള്ളിപോലും മുറിച്ചു മുറിച്ച് പലയിടത്തായിട്ടാണ് പ്രതി കളഞ്ഞത്. വീടിനുള്ളിലെ രക്തക്കറകളെല്ലാം കഴുകിയിറക്കിയ പ്രതി അടുത്ത ദിവസം അവിടെ പെയിന്റും അടിച്ചു. ചുവരില്‍ പലഭാഗത്തുനിന്നും കഴുകിയിറക്കിയിട്ടും പോകാതിരുന്ന ചോരക്കറ ചുരണ്ടിമാറ്റിയതിന്റെ പാടുകളും പൊലീസിന് കണ്ടുകിട്ടി. സുചിത്രയുടെ വസ്ത്രങ്ങളും ബാഗും അയാള്‍ മറ്റൊരിടത്ത് കൊണ്ടിട്ടു കത്തിച്ചു കളഞ്ഞു.

സുചിത്രയും രാംദാസ് എന്ന മഹാരാഷ്ട്രക്കാരനായ ഒരു പുരുഷ സുഹൃത്തും കൂടി പതിനേഴിന് തന്റെ വീട്ടില്‍ താമസത്തിനെത്തി എന്നും, ഇരുപത്തൊന്നാം തീയതി ഇരുവരെയും മണ്ണുത്തിയില്‍ കൊണ്ടുചെന്നു വിട്ടു എന്നുമാണ് പൊലീസിന് പ്രതി ആദ്യം കൊടുത്ത മൊഴി. ഇതിനു ബലം പകരാനായിരുന്നു സുചിത്രയുടെ ഫോണ്‍ മണ്ണുത്തിയിലെത്തിച്ച് നശിപ്പിച്ചു കളഞ്ഞത്. സുചിത്ര തന്റെ ബോംബെക്കാരന്‍ കാമുകനൊപ്പം തിരിച്ചു പോയിക്കാണും എന്നാണ് പ്രശാന്ത് അന്ന് പൊലീസിന് മൊഴി നല്‍കിയത്.

പ്രശാന്തിനെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ മൊഴികളില്‍ കാര്യമായ വൈരുദ്ധ്യം പൊലീസിന് കാണാനായി. അതോടെ, സൈബര്‍ സെല്ലില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിശദമായി നടത്തിയ ചോദ്യം ചെയ്യലില്‍ ഉത്തരം മുട്ടിയ പ്രതി കുറ്റസമ്മതം നടത്തുകയാണുണ്ടായത്. ശേഷം, ഏപ്രില്‍ 30 -ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡുചെയ്യുകയാണുണ്ടായത്. കാണാതായ സുചിത്ര പിള്ള കൊല്ലപ്പെട്ടതാണ് എന്നു പൊലീസ് അറിയിച്ചതോടെ അമ്മ വിജയലക്ഷ്മി ടീച്ചര്‍ നല്‍കിയിരുന്ന ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ക്രൈംബ്രാഞ്ചിന്റെ സ്തുത്യര്‍ഹമായ അന്വേഷണത്തില്‍ ഇതോടെ മറ്റൊരു സങ്കീര്‍ണ്ണമായ കേസ് കൂടി സംശയലേശമെന്യേ തെളിഞ്ഞിരിക്കുകയാണ്.

കേന്ദ്രത്തിന്റെ നിർദേശം പാലിച്ച് ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനത്ത് ആശയക്കുഴപ്പം തുടരുന്നു. ഇതിനിടെ തിങ്കളാഴ്ച സംസ്ഥാനത്ത് തുറന്ന കടകൾ പോലീസെത്തി അടപ്പിച്ചത് സംഘർഷത്തിന് കാരണമായി.

കോഴിക്കോട് മിഠായി തെരുവിൽ വ്യാപാരികൾ തുറന്ന കടകൾ പോലീസ് എത്തി കടകളടപ്പിച്ചു. മിഠായി തെരുവിൽ നിബന്ധനകൾ പാലിച്ചേ കടകൾ തുറക്കുവെന്ന് വ്യാപാരികൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഒരു ദിവസം ഒരു ഭാഗത്തും അടുത്ത ദിവസം മറുഭാഗത്തും കടകൾ തുറക്കാൻ അനുവദിക്കണമെന്നായിരുന്നു മിഠായി തെരുവിലെ വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നത്.

എറണാകുളത്തെ ബ്രോഡ് വേയിലും തുറന്ന കടകൾ പോലീസ് എത്തി അടപ്പിച്ചു. കൂട്ടം ചേർന്നിരിക്കുന്ന കടകളായതിനാൽ ആളുകൾ ഒരുമിച്ചെത്തും എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പോലീസ് കടകൾ അടപ്പിച്ചത്. ഇതിനെതിരെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തി.

ഗ്രീൻ സോണിലായ എറണാകുളത്ത് രാവിലെ ഏഴുമണി മുതൽ കടകൾ തുറന്നു തുടങ്ങിയിരുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിലും ആളുകൾ കുറവുള്ള മേഖലകളിലും കടകൾ തുറക്കാമെന്നായിരുന്നു പോലീസ് നിർദേശം. അതേസമയം അവശ്യമേഖലയിലെ കടകൾ മാത്രം തുറന്നാൽ മതിയെന്നായിരുന്നു ജില്ലാ കളക്ടറുടെ ഉത്തരവ്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത തേടി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രിസിഡന്റ് ടി നസ്‌റുദ്ദീൻ ചീഫ് സെക്രട്ടറിയെ സമീപിച്ചിരുന്നു. സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളിൽ കർശന നിയന്ത്രണങ്ങളും അല്ലാത്തിടങ്ങളിൽ ഇളവുകൾ നൽകുമെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്.

സോഷ്യല്‍മീഡിയയില്‍ തടി കുറച്ച് മോക്കോവറായി എത്തിയ ധ്യാന്‍ ശ്രീനിവാസന്റെ ഫോട്ടോ അജു വര്‍ഗീസ് ഷെയര്‍ ചെയ്തിരുന്നു. തന്റെ മേക്കോവറിനുപിന്നില്‍# അച്ഛന്‍ ശ്രീനിവാസനാണെന്ന് ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.

ഹോട്ടല്‍ ഒകെ പൂട്ടിയല്ലോ, അപ്പോള്‍ വീട്ടില്‍ ഉളള ഫുഡ് ആണേ. അതും അച്ഛന്റെ കൂടെ ഇരുന്ന് കഴിക്കുമ്പോള്‍ കൂടുതല്‍ കഴിച്ചാല്‍ പുളളി ഒരു വൃത്തിക്കെട്ട നോട്ടം നോക്കും. അങ്ങനെ ഇങ്ങനെയായി. ചോദിച്ചാ വര്‍ക്കൗട്ട്, ഡയറ്റ് എന്നൊക്കെ പറയും. ധ്യാന്‍ പറയുന്നു.

അടിപൊളി തിരിച്ചുവരവാണ് സദാ എന്നാണ് അജു വര്‍ഗീസ് നേരത്തെ ധ്യാനിന്റെ മേക്കോവറിനെക്കുറിച്ച് പറഞ്ഞത്. ശരീര ഭാരം കുറച്ച് തന്റെ തുടക്ക കാലത്തെ ഓര്‍മ്മിപ്പിക്കുന്ന രൂപത്തിലേക്ക് മാറിയിരിക്കുകയാണ് ധ്യാന്‍. തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് ചിത്രം എജന്റ് സായി ശ്രീനിവാസ ആത്രേയയുടെ മലയാളം റീമേക്കിലാണ് ധ്യാന്‍ ശ്രീനിവാസന്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്.

ജനപ്രിയ പരിപാടികളുടെ സംഘാടകയായിരുന്ന ദീപ നായര്‍ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ദുബായിയില്‍ ഇവന്റ് മാനേജ്‌മെന്റ് രംഗത്ത് സജീവമായിരുന്ന ദീപ നായര്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് ഖിസൈസിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥയായിരുന്ന പദ്മാവതിയുടെയും ദാമോദരന്‍ നായരുടെയും മകളാണ് അന്തരിച്ച ദീപ നായര്‍.

സൂരജ് മൂസതാണ് ഭര്‍ത്താവ്. സോഷ്യല്‍ മീഡിയയില്‍ ടാസ് സിസ്റ്റേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന നര്‍ത്തകിമാരായ തൃനിത, ശ്രേഷ്ഠ എന്നിവരുടെ മാതാവാണ് ദീപ നായര്‍. ശവസംസ്‌കാരം സംബന്ധിച്ച് വിവരങ്ങളൊന്നും ബന്ധുക്കള്‍ അറിയിച്ചിട്ടില്ല.

അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ആറ് ചെക്ക് പോസ്റ്റുകൾ വഴി മലയാളികൾ എത്തിത്തുടങ്ങി. ഇലക്ട്രോണിക് പാസുകൾ ലഭിച്ചവരാണ് എത്തുന്നത്. കളിയിക്കാവിള, കുമളിചെക്ക് പോസ്റ്റ്, പാലക്കാട് വാളയാർ ചെക്ക് പോസ്റ്റ്, വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റ്, കാസർഗോഡ് തലപ്പാടി ചെക്ക് പോസ്റ്റ്, കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റുകൾ വഴിയാണ് ആളുകൾക്ക് കേരളത്തിലേക്ക് വരാനുള്ള സൗകര്യം ഒരുക്കിയത്.

കളിയിക്കാവിള ചെക്ക് പോസ്റ്റു വഴി ആളുകൾ എത്തിത്തുടങ്ങിയിട്ടുണ്ട്. വൈദ്യ പരിശോധനയ്ക്ക് ശേഷം മാത്രമാണ് ഇവരെ വീടുകളിലേക്ക് വിടുക. വാളയാർ വഴിയും കുമളി ചെക്ക് പോസ്റ്റ് വഴിയും ആളുകൾ വരുന്നുണ്ട്. കമ്പം തേനി മേഖലകൾ ഹോട്ട് സ്പോട്ട് ആയതിനാൽ ആ വഴിയുള്ള യാത്ര ഒഴിവാക്കാൻ തേനി കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.

വയനാട് കർണാടക അതിർത്തിയായ മുത്തങ്ങയിൽ രാവിലെ വലിയ തിരക്ക് ആരംഭിച്ചിട്ടില്ല. അവർക്കുള്ള പാസ് നൽകിത്തുടങ്ങുന്നേയുള്ളൂ. എട്ട് മണിക്ക് മൈസൂരിൽ നിന്നും പുറപ്പെട്ട സംഘം അല്പസമയത്തിനകം എത്തുമെന്നാണ് റിപ്പോർട്ട്.

അതേ സമയം മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്ന എല്ലാവർക്കും വാഹന സൗകര്യം ഒരുക്കാൻ സർക്കാരിന് കഴിയില്ലെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ അറിയിച്ചു. സംസ്ഥാന അതിർത്തിയിൽ നിന്നും വീടുകളിലേക്ക് പോകുന്നവർ സ്വന്തം വാഹനങ്ങളിലോ വാടകയ്ക്ക് വാഹനം വിളിച്ചോ എത്തണമെന്നും മന്ത്രി പറഞ്ഞു.

എന്നാൽ സംസ്ഥാനത്ത് പുറത്തുള്ള സൈനികർക്കും കുടുംബത്തിനും നാട്ടിലേക്ക് എത്താൻ പ്രത്യേക പരിഗണന നൽകും. സർക്കാരിനെ നേരിട്ട് ബന്ധപ്പെട്ടാൽ അതിനുള്ള നടപടികൾ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

നോർക്കയിൽ രജിസ്റ്റർ ചെയ്ത് ഇ പാസ് കിട്ടിയാൽ കേരളത്തിലേക്ക് എത്തുന്നതിന് മറ്റു തടസങ്ങളുണ്ടാവില്ലെന്നും മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരാൻ രജിസ്റ്റർ ചെയ്തത് 1,50,054 മലയാളികളാണ്. നോർക്കയിൽ രജിസ്റ്റർ ചെയ്തവർക്കാണ് പാസ് നൽകുന്നത്.

വിദേശത്ത് കുടുങ്ങിയ എല്ലാ പ്രവാസി ഇന്ത്യക്കാരേയും തിരിച്ചെത്തിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ. പ്രവാസികളുടെ മടക്കത്തിന് കേരളം മുന്നോട്ട് വെച്ച മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിക്കില്ല. അടിയന്തിര സ്വഭാവമുള്ളവർക്കും വിസ കാലവധി തീർന്നവർക്കും മാത്രമേ തിരികെ മടങ്ങാൻ കഴിയൂവെന്നും കേന്ദ്രം വ്യക്തമാക്കി. നോർക്ക രജിസ്‌ട്രേഷൻ ചെയ്ത എല്ലാ പ്രവാസികൾക്കും തിരികെ മടങ്ങാൻ സാധിക്കില്ലെന്നും ഇതോടെ കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുകയാണ്. ഇത് കേരളത്തെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരിക്കുകയാണ്.

തിരികെ എത്തിക്കേണ്ട പ്രവാസികളെ സംബന്ധിച്ച് കേന്ദ്രം തയ്യാറാക്കിയ പട്ടികയിൽ കേവലം 2 ലക്ഷം പേർ മാത്രമാണ് ഉളളത്. അതേസമയം കേരളത്തിലേക്കു മടങ്ങാൻ മാത്രം 4.14 ലക്ഷം പ്രവാസി മലയാളികൾ നോർക്ക വഴി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രവാസികളുടെ മടക്കത്തിന് കേന്ദ്രം കർശന ഉപാധികൾ വച്ചതോടെ ഇവരുടെ കേരളത്തിലേക്കുള്ള യാത്രയും അനിശ്ചിതത്വത്തിലാകും.

സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ തുടങ്ങിയ ജിസിസി രാജ്യങ്ങളിലായി 80 ലക്ഷം ഇന്ത്യക്കാർ ഉണ്ടെന്നാണ് കണക്കുകൾ. ഇവരിൽ ജോലി നഷ്ടമായവരും വിസ കാലാവധി കഴിഞ്ഞ് അവിടെ കുടുങ്ങിപ്പോയവരും മാത്രമാണ് മടങ്ങുന്നത്. എംബസികൾ തയ്യാറാക്കുന്ന മുൻഗണനാക്രമം അനുസരിച്ചുള്ള പട്ടിക വഴിയാണ് പ്രവാസികൾക്ക് നാട്ടിലേക്കുള്ള മടക്കം തീരുമാനിക്കപ്പെടുക.

ലോക് ഡൗണിന്റെ മൂന്നാംഘട്ടത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതൊടെ 8 സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ തുറന്നു.

അതേ സമയം ഇങ്ങനെ തുറന്ന കടകളില്‍ നീണ്ട ക്യൂ ആണ് അനുഭവപ്പെട്ടത്.സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ കൂട്ടം നില്‍ക്കുകയായിരുന്നു.
ഛത്തീസ്ഗഡ്, കര്‍ണാടക എന്നി സംസ്ഥാനങ്ങളില്‍ ആളുകള്‍ ക്യൂ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

സാമൂഹിക അകലം അടക്കം വിവിധ നിയന്ത്രണങ്ങള്‍ പാലിച്ച് മദ്യശാലകള്‍ തുറക്കാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് എട്ടു സംസ്ഥാനങ്ങളിലാണ് മദ്യക്കടകള്‍ തുറന്നത്.

അതേ സമയം കേരളത്തില്‍ മദ്യശാലകള്‍ അടഞ്ഞു തന്നെ കിടക്കും.ബാറുകള്‍ തുറക്കാതിരിക്കുകയും ഔട്ട്ലറ്റുകള്‍ തുറക്കുകയും ചെയ്യുമ്പോള്‍ ആളുകള്‍ കൂട്ടമായി എത്താനുള്ള സാധ്യത കണക്കിലെടുത്താണ് തുറക്കേണ്ടെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.

 

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 40,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2487 പുതിയ കേസുകൾ കൂടി റിപ്പോർട്ടു ചെയ്തതോടു കൂടി രോഗികളുടെ എണ്ണം 40,263 ആയി. ഇതിൽ 28,070 പേരാണ് ചികിത്സയിലുള്ളത്. 10,887 പേർ രോഗമുക്തരായി. ഇതുവരെ 1306 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. 24 മണിക്കൂറിനിടെ 83 പേർ മരിച്ചു.

കോവിഡ് ഏറ്റവുമധികം ബാധിച്ച മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 12,296 ആയി. 2000 പേരുടെ രോഗം ഭേദമായപ്പോൾ 521 പേർ മരണത്തിനു കീഴടങ്ങി. ആന്ധ്രപ്രദേശ് (1583), ഡൽഹി (4122), ഗുജറാത്ത് (5055), മധ്യപ്രദേശ് (2846), രാജസ്ഥാൻ (2772), തമിഴ്നാട് (2757), തെലങ്കാന (1063), ഉത്തർപ്രദേശ് (2626) എന്നിവടങ്ങളാണ് ആയിരത്തിലേറേ രോഗികൾ ഉള്ള മറ്റു സംസ്ഥാനങ്ങൾ. ജമ്മു കശ്മീരിൽ ഞായറാഴ്ച 35 പേർക്കൂ കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 701 ആയി.

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം കവിഞ്ഞു. 35,06,399 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 2,45,193 പേര്‍ മരിച്ചു. രോഗബാധിതരില്‍ 11,60,996പേര്‍ യുഎസിലാണ്. 67,448 മരണവും റിപ്പോര്‍ട്ട് ചെയ്തു. 2,45,567 രോഗികളുള്ള സ്‌പെയിനില്‍ 25,100 പേരാണ് മരിച്ചത്. ഇറ്റലിയില്‍ 28,710, ബ്രിട്ടനില്‍ 28,131, ഫ്രാന്‍സില്‍ 24,760 എന്നിങ്ങനെയാണ് മരണം.
1,64,967 രോഗികളുള്ള ജര്‍മനിയില്‍ 6,812 പേർക്കാണ് ജീവഹാനി സംഭവിച്ചത്. ചൈനയിൽ ഞായറാഴ്ച 14 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി നാഷനൽ ഹെൽത്ത് കമ്മിഷൻ അറിയിച്ചു. ഇതിൽ 12 പേർക്കും രോഗലക്ഷണങ്ങളില്ല. ശനിയാഴ്ച രണ്ടു പുതിയ കേസുകളുണ്ടായിരുന്നു. രാജ്യത്ത് ഇതുവരെ 82,877 പേർക്കു രോഗം സ്ഥിരീകരിച്ചു. 531 പേരാണ് ചികിത്സയിലുള്ളത്. 4,630 പേർ‌ മരിച്ചു.

കോവിഡ് ബാധിച്ച് അമേരിക്കയിലും യുഎഇയിലുമായി ആറു മലയാളികള്‍ കൂടി മരിച്ചു. അമേരിക്കയില്‍ എട്ടുവയസുകാരനും വൈദികനുമുള്‍പെടെ മൂന്നുപേരാണ് മരിച്ചത്. കൊല്ലം കുണ്ടറ സ്വദേശി ഗീവര്‍ഗീസ് എം.പണിക്കറും മാര്‍ത്തോമ്മ സഭ വൈദികനായ കൊട്ടാരക്കര സ്വദേശി എം.ജോണും ഫിലാഡല്‍ഫിയയിലാണ് മരിച്ചത്. പാല സ്വദേശി സുനീഷിന്റെ മകന്‍ അദ്വൈത് ന്യൂയോര്‍ക്കില്‍ മരിച്ചു. നഴ്സുമാരായ മാതാപിതാക്കള്‍ക്ക് പിന്നാലെയാണ് അദ്വൈതിന് കോവിഡ് ബാധിച്ചത്. ഫിലാഡല്‍ഫിയയില്‍ പണിക്കര്‍ ടൂര്‍ ആന്‍ഡ് ട്രാവല്‍സ് ഉടമയാണ് ഗീവര്‍ഗീസ് എം.പണിക്കര്‍.

മലപ്പുറം തിരൂർ സ്വദേശി അഷ്റഫ് അബുദബിയിലാണ് മരിച്ചത്. അൻപത്തൊന്നു വയസായിരുന്നു. ഷെയ്ഖ് ഷഖ്ബൂത്ത് ആശുപത്രിയിൽ ചികിൽസയിലായിരിക്കെയാണ് അന്ത്യം. പത്തനംതിട്ട നെല്ലിക്കൽ സ്വദേശി റോഷനും അബുദബിയിലാണ് മരിച്ചത്. നാൽപ്പത്തെട്ടു വയസായിരുന്നു. കോതമംഗലം ആയക്കാട് സ്വദേശി നിസാറാണ് അജ്മാനിൽ മരിച്ചത്. മുപ്പത്തേഴു വയസായിരുന്നു. ഇതോടെ യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം മുപ്പത്തിരണ്ടായി. ആറു ഗൾഫ് രാജ്യങ്ങളിലുമായി നാൽപ്പത്തിനാലു മലയാളികളാണ് ഇതുവരെ മരിച്ചത്.

മൂവാറ്റുപുഴ മേക്കടമ്പിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലേക്കു കാർ ഇടിച്ചുകയറി മൂന്നു പേർ മരിച്ചു. നാല് പേർ ഗുരുതരാവസ്ഥയിൽ. നിധിൻ (35) അശ്വിൻ (29) ബേസിൽ ജോർജ് (30) എന്നിവരാണു മരിച്ചത്. രാത്രി ഒമ്പതു മണിയോടെയാണ് അപകടം.

‘പൂവള്ളിയും കുഞ്ഞാടും’ സിനിമയിലെ നായകനാണ് ബേസിൽ. വാളകം മേക്കടമ്പ് നടപ്പറമ്പേൽ ജോർജിന്റെ മകനാണ്. മാതാവ് സിജി, സഹോദരൻ ബെൻസിൽ. ലിതീഷ് (30), സാഗർ (19), അതിഥി തൊഴിലാളികളായ റമോൺ ഷേഖ്, അമർ ജയദീപ് എന്നിവർക്കാണ് അപകടത്തിൽ പരുക്ക്.

വാളകത്തും സമീപ പ്രദേശത്തുമുള്ളവരാണു മറ്റുള്ളവർ. മരിച്ചവരും പരുക്കേറ്റവരും കോലഞ്ചേരി മെഡിക്കൽ കോളജിൽ. അപകടത്തിൽ കാർ പൂർണമായും തകർന്നു. അമിതവേഗമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

RECENT POSTS
Copyright © . All rights reserved