അച്ഛന്റെ കണ്ണില്ലാത്ത ക്രൂരതയുടെ നഷ്ടം മനസ്സിലാക്കാന്‍ കുഞ്ഞ് ധ്രുവിനായിട്ടില്ല. താങ്ങാകേണ്ട കൈകള്‍ തന്നെ തന്റെ ജീവിതത്തിന്റെ നിറം കെടുത്തിയതൊന്നും അവനറിയില്ല. മുത്തശ്ശനും മുത്തശ്ശിയ്ക്കുമൊപ്പം അവന്‍ പുതിയ ജീവിതത്തിലേക്ക് പിച്ചവച്ചു തുടങ്ങുകയാണ് ഇനി.

മനസ്സാക്ഷി മരവിക്കാത്തവരുടെ ഉള്ളിലെ നോവാണ് അഞ്ചലിലെ ഉത്രയുടെ ഒരുവയസ്സുകാരന്‍ കുഞ്ഞ് ധ്രുവ്. പിച്ചവയ്ക്കുംമുമ്പേ പെറ്റമ്മയെ ഇല്ലാതാക്കിയത് സ്വന്തം അച്ഛനാണ്. ഉത്രയുടെ മരണദിവസമാണ് അവന്‍ അവസാനമായി അമ്മയുടെ ചൂടേറ്റ് ഉറങ്ങിയത്.

കോവിഡ് കാലത്തിന് മുന്‍പൊന്നും അമ്മയെ പിരിഞ്ഞിരുന്ന ശീലം കുഞ്ഞുധ്രുവിനില്ല.
വീട്ടില്‍ വരുമ്പോഴും മറ്റെവിടെ പോകുമ്പോഴും മകന്‍ ധ്രുവും ഉത്രയുടെ ഒപ്പമുണ്ടാകും.
പാമ്പുകടിയേല്‍ക്കുന്നതിന് മുന്‍പ് മാസത്തില്‍ രണ്ട് പ്രാവശ്യമെങ്കിലും ഉത്ര കുഞ്ഞുമായി സ്വന്തം വീട്ടില്‍ നിന്നിരുന്നു. രണ്ടോ മൂന്നോ ദിവസം വീട്ടില്‍ നിന്ന ശേഷമാണ് അടൂരിലെ സൂരജിന്റെ വീട്ടിലേക്കു മടങ്ങുന്നത്. പാമ്പ് കടിയേറ്റ ദിവസം ധ്രുവുമൊന്നിച്ചാണ് ഉത്ര കിടന്ന് ഉറങ്ങിയതും.

മാര്‍ച്ച് രണ്ടിന് പാമ്പുകടിയേറ്റ് ഉത്ര ആശുപത്രിയിലായതോടെ കുഞ്ഞിനെ സൂരജിന്റെ വീട്ടിലായിരുന്നു. കോവിഡ് 19നെ തുടര്‍ന്ന് ആശുപത്രികളിലേക്കു പ്രവേശന നിയന്ത്രണങ്ങളുള്ളതിനാല്‍ ധ്രുവിനെ ആശുപത്രിയിലേക്കു കൊണ്ടുവന്നിരുന്നുമില്ല.

52ാം ദിവസം ആശുപത്രിവാസം കഴിഞ്ഞ് അഞ്ചലിലെ വീട്ടിലേക്കു മടങ്ങുംവഴി
ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി മടങ്ങുമ്പോഴാണ് സൂരജിന്റെ വീട്ടിലെത്തി മകനെ കണ്ടത്. നടക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ കാറില്‍ നിന്ന് ഉത്ര ഇറങ്ങിയില്ല. ആഴ്ചയില്‍ രണ്ടുതവണ മുറിവില്‍ മരുന്നു വയ്ക്കാന്‍ പോകുമ്പോഴും ധ്രുവിനെ കണ്ടു.
ഇതിനിടയില്‍ ഏപ്രില്‍ 16നായിരുന്നു ധ്രുവിന്റെ ഒന്നാം പിറന്നാള്‍. ആ സമയത്തു സൂരജ് വീട്ടിലേക്കു കൊണ്ടുപോയി മകന്റെ പിറന്നാള്‍ കേക്ക് മുറിക്കുകയായിരുന്നു.

മെയ് 7ന് പുലര്‍ച്ചെയാണ് ഉത്ര അഞ്ചലിലെ വീട്ടില്‍ കിടന്നുറങ്ങുന്നതിനിടെ പാമ്പ് കടിയേറ്റ് മരിക്കുന്നത്. മാര്‍ച്ച് 2ന് ഭര്‍തൃവീട്ടില്‍ വച്ച് പാമ്പ് കടിയേറ്റ് സ്വന്തം വീട്ടില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് രണ്ടാമതും പാമ്പ് കടിയേല്‍ക്കുന്നത്.

അടച്ചിട്ട മുറിയില്‍ വച്ച് പാമ്പ് കടിയേറ്റ സംഭവത്തില്‍ സംശയം തോന്നി ഉത്രയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയയോടെയാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തറിയുന്നത്.

ഭാര്യയെ കൊല്ലാന്‍ തീരുമാനിച്ച സൂരജ് കൊല്ലം കല്ലുവാതുക്കലിലെ പാമ്പുപിടുത്തക്കാരന്‍ സുരേഷില്‍ നിന്ന് ഫെബ്രുവരി 26 ന് അണലിയെ വാങ്ങി.
മാര്‍ച്ച് 2ന് ആദ്യമായി ഉത്രയെ അണലിയെ കൊണ്ട് കടിപ്പിച്ചു, എന്നാല്‍ ഭാഗ്യം കൊണ്ട് അന്ന് ഉത്രയ്ക്ക് ജീവന്‍ തിരിച്ചുകിട്ടി.

എന്നാല്‍, ഏപ്രില്‍ 24ന് സൂരജ് കൂടുതല്‍ വിഷമുള്ള മൂര്‍ഖനെ വാങ്ങി കുപ്പിയിലാക്കി ഉത്രയുടെ വീട്ടിലെത്തി. ഒരു മുറിയില്‍ കിടന്നുറങ്ങവെ പുലര്‍ച്ചെ രണ്ടരയോടെ പാമ്പിനെ തുറന്ന് വിട്ടു. ഉത്രയുടെ മരണം ഉറപ്പിക്കും വരെ മുറിയില്‍ ഉറങ്ങാതെ നോക്കിയിരുന്നെന്നും സൂരജ് തന്നെ അന്വേഷണഉദ്യാഗസ്ഥരോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു