അഞ്ചാലുംമൂട്ടില്‍ ഗൃഹനാഥനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കടവൂര്‍ മതിലില്‍ ജിബിന്‍ വില്ലയില്‍ ജോര്‍ജ് ബര്‍ണാബാസിനെ(65)യാണ് കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഭാര്യ ജെയിന്‍ കഴിഞ്ഞ 12-ന് മകള്‍ ആനിക്കൊപ്പം വിദേശത്തേക്കു പോയിരുന്നു തുടര്‍ന്നു ജോര്‍ജും മകന്‍ ജോബിനും മാത്രമാണു വീട്ടിലുണ്ടായിരുന്നത്.
ഇന്നലെ രാത്രിയോടെ ജോര്‍ജിനെ മുറിയിലെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വിവരം ജോബിന്‍ ബന്ധുക്കളെ വിളിച്ചറിയിക്കുകയായിരുന്നു.ബന്ധുക്കളാണ് പൊലീസില്‍ അറിയിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍ ആരോപിച്ചു. പരാതിയെത്തുടര്‍ന്ന് മൃതദേഹം ഇന്നലെ രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
എന്നാല്‍ മരണം കോവിഡ് ബാധ മൂലമാണോ എന്നറിയാന്‍ സ്രവപരിശോധന പൂര്‍ത്തിയാക്കാതെ പോസ്റ്റ്‌മോര്‍ട്ടം നടത്താനാകില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതേ തുടര്‍ന്നു സ്രവം പരിശോധനയ്‌ക്കെടുത്ത ശേഷം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അഞ്ചാലുംമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു.
കോവിഡിനെതിരെ പോരാടുന്ന ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടുന്ന ആതുരസേവന വിഭാഗത്തിന് ഞെട്ടൽ സമ്മാനിച്ചുകൊണ്ട് ബർമിംഗ്ഹാമിൽ നിന്നുള്ള ഇന്ത്യൻ നേഴ്സ് കോവിഡ് 19 ബാധിച്ച് മരണമടഞ്ഞു. 36 വയസ്സ് മാത്രമുണ്ടായിരുന്ന അരീമ നസ്രീന്റെ മരണം യുകെയിലെ ഇന്ത്യൻ സമൂഹത്തിൽ ഞെട്ടൽ ഉളവാക്കിയിരിക്കുകയാണ്. അരീമ നസ്രീൻ ജോലി ചെയ്തിരുന്നത് ബെർമിങ്ഹാമിലെ എൻഎച്ച്എസ് ഹോസ്പിറ്റലിലായിരുന്നു. കോവിഡ് -19 നെ തുടർന്ന് അരീമ നസ്രീൻ ചികിത്സതേടിയത് ജോലി ചെയ്യുന്ന ആശുപത്രിയിൽ തന്നെയാണ് . മാർച്ച് 19ന് കോവിഡിൻറെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയ അരീമ നസ്രീൻ വെന്റിലേറ്ററിൽ ആയിരുന്നു. ഇന്ന് പുലർച്ചെയാണ് മരണമടഞ്ഞത്.
മലയാളികൾ ഉൾപ്പെടെ യുകെയിൽ ആരോഗ്യരംഗത്ത് ജോലി ചെയ്യുന്നവർ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നു പറയുന്നത് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ അഭാവമാണ്. യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിൽ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ സ്റ്റോക്ക് ആവശ്യത്തിന് ഇല്ല എന്നുള്ളതാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഉള്ള സ്റ്റോക്ക് കൊറോണാ വൈറസിനെ നേരിടുന്നതിന് പര്യാപ്തവുമല്ല.
സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കാസര്‍കോട് 7, തൃശൂര്‍ 1, കണ്ണൂര്‍ 1. ഇപ്പോള്‍ 251 പേര്‍ ചികില്‍സയിലുണ്ട്. ആകെ രോഗം ബാധിച്ചത് 295 പേര്‍ക്ക്.
14 പേർ രോഗമുക്തി നേടി. കണ്ണൂര്‍ 5, കാസര്‍കോട് 3, ഇടുക്കി, 2, കോഴിക്കോട് 2, പത്തനംതിട്ട 1, കോട്ടയം 1. രോഗബാധിതർ 206 പേർ വിദേശത്തു നിന്നു വന്നവരാണ്.
ആരോഗ്യപ്രവര്‍ത്തകര്‍ കലവറയില്ലാത്ത അഭിനന്ദനം അർഹിക്കുന്നു. ഒന്നോ രണ്ടോ ലക്ഷണങ്ങളുള്ളവരെയും പരിശോധനയ്ക്ക് വിധേയരാക്കും. റാപ്പിഡ് ടെസ്റ്റിങ് ഉടന്‍ തുടങ്ങും. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കാന്‍ 17 അംഗ കര്‍മസേനയ്ക്കു രൂപം നൽകി. മുന്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം അധ്യക്ഷനായിരിക്കും. അടൂര്‍ ഗോപാലകൃഷ്ണനും മാമ്മന്‍ മാത്യുവും അംഗങ്ങളായിരിക്കും.
ബാങ്കുകളില്‍ തിരക്ക് നിയന്ത്രിക്കണം. ജന്‍ധന്‍ അക്കൗണ്ടുകളില്‍നിന്ന് സഹായധനം എടുക്കാന്‍ തിരക്കുണ്ടാകും. ഇടപാട് സമയം ക്രമീകരിക്കാന്‍ ബാങ്കുകള്‍ ശ്രദ്ധചെലുത്തണം. മാസ്ക് ധരിക്കുന്നതിന് വിപുലമായ ബോധവല്‍കരണം വേണം. സ്വയരക്ഷയ്ക്കും മറ്റുള്ളവരോടുള്ള കരുതലിനും മാസ്ക് ആവശ്യമാണ്.
കരള്‍ മാറ്റിവച്ചവര്‍ക്കുള്ള മരുന്ന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. പൊലീസും ഫയര്‍ഫോഴ്സും മറ്റ് വിഭാഗങ്ങളും സഹായിക്കും. സ്ട്രോബെറി കര്‍ഷകരുടെ വിള സംരക്ഷിക്കാനും കരുതലെടുക്കും.
ലോക്ഡൗണിനിടെ പിറന്ന ഇരട്ട കുട്ടികൾക്ക് ‘കൊറോണ’യെന്നും ‘കോവിഡെ’ന്നും പേരു നൽകി ദമ്പതികൾ. മാർച്ച് 27ന് പുലർച്ചെയാണ് റായ്പുർ സ്വദേശിനികൾക്ക് ഡോ. ബി.ആർ. അംബേദ്കർ മെമ്മോറിയൽ ആശുപത്രിയിൽ ഇരട്ടകൾ പിറന്നത്. ആൺകുട്ടിക്ക് കോവിഡെന്നും പെൺകുട്ടിക്ക് കൊറോണയെന്നും പേരു നൽകിയതായി കുട്ടികളുടെ അമ്മ പ്രീതി വർമ്മ പറഞ്ഞു.
നിരവധി ബുദ്ധിമുട്ടുകൾ നേരിട്ട ശേഷമാണ് പ്രസവം നടന്നത്. അതിനാൽ ഞങ്ങള്‍ ആ ദിവസം സ്‌മരണാര്‍ഹമാക്കാന്‍ ആഗ്രഹിച്ചു. വൈറസ് അപകടകരവും ജീവന് ഭീഷണിയുമാണ്. പക്ഷേ ഇത് ശുചിത്വമുൾപ്പെടെയുള്ള നല്ല കാര്യങ്ങൾ ശീലിക്കാൻ ആളുകളെ പ്രേരിപ്പിച്ചു. അതിനാൽ ഈ പേരുകൾ നൽകുകയായിരുന്നു– അവർ പറഞ്ഞു.
മാർച്ച് 26ന് രാത്രിയാണ് എനിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. എങ്ങനെയൊക്കെയോ ഭർത്താവ് ആംബുലൻസ് സംഘടിപ്പിച്ചു. ലോക്ഡൗൺ കാരണം റോഡുകളിൽ വാഹനങ്ങൾ അനുവദിക്കാത്തതിനാൽ വിവിധ സ്ഥലങ്ങളിൽ പൊലീസ് തടഞ്ഞു. എന്നാൽ എന്റെ അവസ്ഥ കണ്ട് അവർ വിട്ടയച്ചു. രാത്രി ആയതിനാൽ ആശുപത്രിയിലെ സ്ഥിതിയെക്കുറിച്ചും ഞാൻ ആശങ്കയിലായിരുന്നു. ഭാഗ്യവശാൽ ഡോക്ടർമാരും മറ്റു ഉദ്യോഗസ്ഥരും സഹകരിച്ചു. ലോക്ഡൗൺ കാരണം ബന്ധുക്കൾക്ക് ആശുപത്രിയിൽ എത്താൻ സാധിച്ചില്ല–പ്രീതി പറഞ്ഞു.
ദമ്പതികൾക്ക് രണ്ടുവയസ്സുള്ള ഒരു മകൾ കൂടിയുണ്ട്. അമ്മയെയും കുഞ്ഞുങ്ങളെയും ഡിസ്ചാർജ് ചെയ്തതായും മൂന്നുപേരും സുഖമായിരിക്കുന്നതായും ആശുപത്രി പബ്ലിക് റിലേഷൻസ് ഓഫീസർ ശുഭ്ര സിങ് പറഞ്ഞു.
ലോക്ക് ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ 53 ഒമാന്‍ സ്വദേശികള്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെ നെടുമ്പാശേരിയിൽ നിന്നും മസ്‌കറ്റിലേക്ക് പറക്കും. മസ്‌കറ്റില്‍ നിന്നുള്ള പ്രത്യേക വിമാനം, 2.30ഓടെ കൊച്ചിയില്‍ എത്തും. പ്രത്യേക പരിശോധനകള്‍ നടത്തി 53 പേരുമായി മടങ്ങുന്ന വിമാനം, പിന്നീട് ബംഗളൂരു, ചെന്നൈ എന്നിവടങ്ങളില്‍ ഇറങ്ങും.
ഇവിടെ കുടുങ്ങിയവരെ കയറ്റിയ ശേഷം വൈകിട്ടോടെ മസ്‌കറ്റിലേക്ക് പുറപ്പെടും.ആയുർവേദ ചികിത്സ അടക്കം വിവിധ ചികിത്സയ്ക്കായി മാർച്ച് ആദ്യ ആഴ്ചയിൽ കൊച്ചിയിലെത്തിയ വരാണ് ഇവർ. നീരീക്ഷണ കാലാവധി കഴിഞ്ഞ ശേഷം ഒമാൻ എംബസി ഇടപെട്ടാണ് ഇവരെ തിരിച്ചയക്കുന്നത്.
അതേസമയം, രാജ്യത്ത് കുടുങ്ങിയ ഫ്രഞ്ച് പൗരന്മാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യയും പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്. നാളെ രാവിലെ ബംഗളൂരുവില്‍ നിന്നും വിമാനം നെടുമ്പാശേരിയിലെത്തും.
കൊറോണ ഭീഷണിയുടെ ഇരുട്ട് മാറ്റാന്‍ ജനങ്ങള്‍ വെളിച്ചം തെളിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പരോക്ഷമായി ട്രോളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ‘പുര കത്തുമ്പോ ടോര്‍ച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം’ എന്നാണ് ലിജോയുടെ പരിഹാസം. രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലായിരുന്നു മോദിയുടെ പുതിയ ആഹ്വാനം. ഏപ്രില്‍ അഞ്ച് ഞായറാഴ്ച്ച രാത്രി ഒമ്പത് മണിക്ക് എല്ലാ വീടുകളിലും വിളക്കുകള്‍ അണച്ചുകൊണ്ട് ഒമ്പത് മിനിട്ട് പ്രത്യേക വെളിച്ചം തെളിക്കണമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇതിനെയാണ് ലിജോ പരിഹസിക്കുന്നത്. മൊബൈല്‍,ടോര്‍ച്ച് എന്നിവ ഉപയോഗിച്ചു വേണം വെളിച്ചം തെളിക്കാനെന്നു പ്രധാനമന്ത്രി പ്രത്യേകം പറയുന്നുണ്ട്. അതിനെയാണ്, ‘മെഴുതിരി , ബള്‍ബ് , മണ്ണെണ്ണ വിളക്ക് , പെട്രോമാസ് , അരിക്കലാമ്പ് , എമര്‍ജന്‍സി ലൈറ്റ് മുതലായവയുമായ് വരുന്നവരെ വേദിയില്‍ പ്രവേശിപ്പിക്കുന്നതല്ലെന്ന് എന്‍ ബി ഇട്ട് ഇതേ പോസ്റ്റില്‍ ലിജോ ട്രോളുന്നത്.
ലിജോയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം
പുര കത്തുമ്പോ ടോര്‍ച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം ??
NB: മെഴുതിരി , ബള്‍ബ് , മണ്ണെണ്ണ വിളക്ക് , പെട്രോമാസ് , അരിക്കലാമ്പ് , എമര്‍ജന്‍സി ലൈറ്റ് മുതലായവയുമായ് വരുന്നവരെ വേദിയില്‍ പ്രവേശിപ്പിക്കുന്നതല്ല
എന്ന്
കമ്മിറ്റി
വീടിന്റെ വാതില്‍പ്പടിയിലോ മട്ടുപ്പാവില്‍ നിന്നോ വേണം വെളിച്ചം തെളിയിക്കേണ്ടതെന്നും രാജ്യത്തിന്റെ ഐക്യം ഇതിലൂടെ കാണിക്കാനാകുമെന്നുമാണ് പ്രധാനമന്ത്രി പറയുന്നത്. മാര്‍ച്ച് 22 ന് ജനത കര്‍ഫ്യു പ്രഖ്യാപിച്ചപ്പോഴും ഇതുപോലൊരു ആഹ്വാനം പ്രധാനമന്ത്രിയില്‍ നിന്നുണ്ടായിരുന്നു. അന്നേ ദിവസം വൈകിട്ട് അഞ്ചിന് വീടിന്റെ വാതില്‍പ്പടിയിലോ മട്ടുപ്പാവില്‍ നിന്നോ കൈയടിച്ചോ പാത്രങ്ങള്‍ കൂട്ടിമുട്ടിച്ചോ ശബ്ദം ഉണ്ടാക്കണമെന്നായിരുന്നു അന്നത്തെ ആഹ്വാനം. വൈറസിന്റെ സമൂഹ വ്യാപനം തടയാന്‍ വേണ്ടിയാണ് ജനത കര്‍ഫ്യു പ്രഖ്യാപിച്ചതെങ്കിലും പ്രധാനമന്ത്രിയുടെ ആഗ്രഹം സഫലമക്കാന്‍ ഉത്തരേന്ത്യയില്‍ കൂട്ടത്തോടെ കൈകൊട്ടിയും പാത്രം മുട്ടിച്ചുമാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. ഇത്തവണയും അതേമാതിരി തെരുവകളിലൂടെ മൊബൈലും ടോര്‍ച്ചും തെളിച്ചു ആള്‍ക്കൂട്ടം ആഘോഷമായി കറങ്ങുമോ എന്നോര്‍ത്താണ് ആശങ്ക. രാജ്യം സമ്പൂര്‍ണ അടച്ചു പൂട്ടലിലും കൊറോണ ഭീതി അതിന്റെ മൂര്‍ദ്ധന്യതയിലും നില്‍ക്കുന്ന സമയമാണിതെന്നു കൂടിയോര്‍ക്കണം.
രാജ്യതലസ്ഥാനത്തിനടുത്തുനിന്നു കേരളത്തിലെ ഹരിപ്പാട്ടേക്ക് ആംബുലൻസിന്റെ 52 മണിക്കൂർ പാച്ചിൽ. മൂവായിരത്തിലധികം കിലോമീറ്റർ താണ്ടിയ വണ്ടിക്കുള്ളിൽ വൃന്ദയും ഭർത്താവ് വിഷ്ണുവും. ഗർഭിണിയായ വൃന്ദയ്ക്കു ഡോക്ടർ പൂർണവിശ്രമം നിർദേശിച്ചപ്പോഴാണു ഡൽഹിക്കു സമീപം യുപി അതിർത്തി പ്രദേശമായ ഗാസിയാബാദിൽനിന്ന് ഇവരെ നാട്ടിലെത്തിച്ചത്. തിങ്കളാഴ്ച രാവിലെ 11നു പുറപ്പെട്ട് ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തി. ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരമുള്ള നിരീക്ഷണത്തിലാണിനി ഇരുവരും.
പല്ലന പുത്തൻവീട്ടിൽ പടീറ്റതിൽ യു.വിഷ്ണുവും വൃന്ദയും ഡൽഹിയിൽ കോൾ സെന്റർ ജീവനക്കാരാണ്. ഒരു മാസം മുൻപാണ് വൃന്ദ ഗർഭിണിയാണെന്നു മനസ്സിലായത്. ലോക്‌ഡൗണിനിടെ ഭക്ഷണവും മരുന്നും വാങ്ങാൻ പുറത്തേക്കിറങ്ങിയ വിഷ്ണുവിന് പൊലീസിന്റെ മർദനവുമേൽക്കേണ്ടി വന്നു. നാട്ടിലെത്താനുള്ള വഴി തേടിയപ്പോൾ യാത്രയ്ക്കുള്ള ആംബുലൻസും വൈദ്യസഹായവും നൽകാമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അതിനാവശ്യമായ 1.20 ലക്ഷം രൂപയ്ക്കു നെട്ടോട്ടമായി. മത്സ്യത്തൊഴിലാളിയായ അച്ഛൻ ഉണ്ണിയും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ ശോഭയും ബന്ധുക്കളും ചേർന്നു കുറച്ചു തുക കണ്ടെത്തി. കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എസ്.വിനോദ് കുമാർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ടു ബാക്കി തുക ലഭ്യമാക്കി. വാളയാറിൽ വണ്ടി തടഞ്ഞ് പൊലീസ് തിരികെ പോകാൻ നിർദേശിച്ചപ്പോഴും പ്രതിപക്ഷ നേതാവാണ് ഇടപെട്ടത്.
സിനിമ ലോകത്ത് ദാമ്പത്യത്തിന് വലിയ പ്രാധാന്യമൊന്നുമില്ലെന്നാണ് പൊതുവേയുള്ള പറച്ചില്‍. പല താരവിവാഹങ്ങളും അവസാനിക്കുന്നത് ഡൈവോഴ്സിലാണ്. എന്നാല്‍, ഇവരില്‍ നിന്നെല്ലാം വ്യത്യസ്തരാണ് സംയുക്താവര്‍മ്മ- ബിജുമേനോന്‍ ദാമ്പത്യം. പ്രണയത്തില്‍ നിന്നും വിവാഹത്തിലേക്കെത്തിയ ഈ താരജോഡികള്‍ സിനിമലോകത്തെ മാതൃകദമ്പതികളാണ്.
അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തങ്ങളുടെ ആദ്യരാത്രി കഴിഞ്ഞുളള ഒരു രസകരമായ സംഭവത്തെക്കുറിച്ച് ബിജു മേനോന്‍ വെളിപ്പെടുത്തിയിരുന്നു. ആദ്യരാത്രിയേക്കാള്‍ മറക്കാന്‍ പറ്റാത്ത സംഭവം പിറ്റേദിവസം രാവിലെയാണ് ഉണ്ടായതെന്ന് ബിജു മേനോന്‍ പറയുന്നു. ഉറങ്ങുകയായിരുന്ന തനിക്ക് ചായ നല്‍കാന്‍ സംയുക്ത റൂമിലേക്ക് വന്നു. സിനിമയിലൊക്കെ കാണുന്നതു പോലെയായിരുന്നു അത്. റൂമിലേക്ക് വന്ന് ബിജു ദാ ചായ എന്ന് പറഞ്ഞ് സംയുക്ത ചായ തന്നു.എന്നാല്‍ ചായ കുടിക്കാന്‍ പോകുന്ന നേരത്ത് മുഴുവന്‍ കുടിക്കേണ്ട എന്ന് സംയുക്ത പറഞ്ഞു. അതെന്താണെന്ന് ചോദിച്ചപ്പോള്‍ ചായയില്‍ ഒരു സേഫ്റ്റി പിന്‍ വീണിട്ടുണ്ടെന്നായിരുന്നു സംയുക്തയുടെ മറുപടി. ഈ സംഭവത്തോടെ തന്നെ എത്രത്തോളം ഉത്തരവാദിത്വം സംയുക്തയുണ്ടെന്ന് മനസിലായെന്നും ബിജു മേനോന്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കി.
മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങളിലൂടെ തന്നെ ഇരുവരും പ്രണയത്തിലായി. 2002 നവംബറില്‍ ആ പ്രണയം വിവാഹത്തിലേക്ക് വഴിമാറി. വിവാഹത്തോടെ സംയുക്ത സിനിമയോടി വിട പറയുകയും ചെയ്തു.ഇതിനിടെ 2006ല്‍ ഇവര്‍ക്കൊരു കുഞ്ഞു പിറന്നു. മകന്‍ ധക്ഷ് ധാര്‍മികിന്റെ വരവോടെ സംയുക്ത നന്നായി തടി വച്ചു. സ്വാഭാവികമായും പ്രസവശേഷം സ്ത്രീകളിലുണ്ടാവുന്ന ഡിപ്രഷനിലൂടെയായിരുന്നുവത്രെ അപ്പോള്‍ സംയുക്തയും കടന്ന് പോയത്. എന്നാല്‍ യോഗയിലൂടെയും നിരന്തര പരിശീലനത്തിലൂടെയും സംയുക്ത പഴയ അവസ്ഥ തിരികെപ്പിടിച്ചു.
വിവാഹ ശേഷം അഭിനയിക്കുന്നല്ല എന്ന തീരുമാനം തീര്‍ത്തും സംയുക്തയുടേതാണ്. മകനെ വളര്‍ത്തുന്നതിലായിരുന്നു പൂര്‍ണ ശ്രദ്ധ. തന്റെ ചിത്രത്തില്‍ നായികയായി ബിജു മേനോന്‍ വിളിച്ചിട്ടും സംയുക്ത വന്നില്ല എന്ന് നടന്‍ പറഞ്ഞിരുന്നു. അഭിനയിക്കാന്‍ സംയുക്ത താത്പര്യം പ്രകടിപ്പിച്ചാല്‍ അതിന് താന്‍ പൂര്‍ണ പിന്തുണ നല്‍കും എന്നും ബിജു പറയുന്നു.അഭിനയത്തില്‍ നിന്നും പിന്‍വാങ്ങിയിട്ട് വര്‍ഷം നിരവധി കഴിഞ്ഞെങ്കിലും മലയാളികളുടെ പ്രിയ താരമാണ് സംയുക്ത ഇപ്പോഴും. ചന്ദ്രനുദിക്കുന്ന ദിക്കില്‍, അങ്ങനെ ഒരു അവധിക്കാലത്ത്, സ്വയംവരപന്തല്‍, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും, മഴ, മധുരനൊമ്പരക്കാറ്റ്, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, തെങ്കാശിപ്പട്ടണം, മേഘസന്ദേശം, സായ് വര്‍ തിരുമേനി, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, നരിമാന്‍, വണ്‍മാന്‍ ഷോ, മേഘമല്‍ഹാര്‍, കുബേരന്‍ തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങള്‍ സംയുക്തയുടേതായി ഉണ്ട്.
ഇരിട്ടി ആറളം കീഴ്പള്ളിയില്‍ പനിബാധിച്ച് മരിച്ച ബാലികയ്ക്ക് കൊറോണയില്ലെന്ന് തെളിഞ്ഞു. ഇടവേലിയിലെ അഞ്ജനയുടെ സ്രവ പരിശോധന ഫലമാണ് നെഗറ്റീവായത്. മൃതദേഹ പരിശോധനക്ക് ശേഷം നാട്ടിലെത്തിച്ച ഭൗതിക ശരീരം സംസ്‌ക്കരിച്ചു. കീഴ്പ്പള്ളി ഇടവേലിയിലെ കുമ്പത്തി രഞ്ജിത്തിന്റേയും സുനിതയുടെയും മകള്‍ അഞ്ചുവയസ്സുകാരി അഞ്ജന കഴിഞ്ഞ ദിവസമാണ് പനി ബാധിച്ച് മരിച്ചത് .
പനിയെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചയോടെ അഞ്ജനയെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്കായി പരിയാരം കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിന് ഇടയിലാണ് മരണം സംഭവിച്ചത് .
ചൊവ്വാഴ്ച ഉച്ചവരെ വീട്ടുമുറ്റത്ത് കളിച്ചിരുന്ന കുട്ടി പെട്ടെന്നാണ് രോഗബാധിതയായത്. ഇതോടെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംശയ ദൂരീകരണത്തിന്റെ ഭാഗമായി കുട്ടിയുടെ സ്രവം ഉള്‍പ്പെടെ പരിശോധിക്കുന്നതിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.
സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ മൃതദേഹ പരിശോധനകള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുടര്‍ന്ന് നാട്ടില്‍ എത്തിച്ച് സംസ്‌കരിക്കുകയായിരുന്നു.
ജോർജ് സാമുവേൽ
ഇനി ഇതുപോലൊരു അവധി കിട്ടണമെന്നില്ല. അതിനാൽ തന്നെ എല്ലാ ജോലിക്കാരും തങ്ങളുടെ കുടുംബങ്ങളോടൊത്ത് ലോക്ക് ഡൗൺ കാലം ആഘോഷമാക്കുകയാണ്. അത് വളരെ ആസ്വദിക്കുന്നുമുണ്ട്. എന്നാൽ ഈ ആസ്വാദനങ്ങൾക്കിടയിൽ ഞെരിഞ്ഞമരുന്ന ചില ജീവിത യാഥാർഥ്യങ്ങളെ ചിലപ്പോഴെങ്കിലും നാം മറന്നു പോകുന്നുണ്ട്.
അന്നന്നത്തെ ആഹാരത്തിനായി ,ഉപജീവനത്തിനായി മണ്ണിൽ പണിയെടുത്തിരുന്ന പച്ചയായ മനുഷ്യന്റെ കണ്ണീരു വീണു ലോക്ക് ഡൗണിൽ സ്വപ്നങ്ങൾ തുരുമ്പെടുത്തു തുടങ്ങിയിരിക്കുന്നു. മൂന്നു നേരത്തെ ആഹാരത്തിനായി പൊള്ളുന്ന വെയിലത്ത് വിയർപ്പു തുള്ളികളിൽ ജീവിതം മുന്നോട്ടു നീക്കിയ മനുഷ്യൻ ഇന്ന് ഒന്നും ചെയ്യാനാവാത് നിസ്സഹായകനായിരിയ്ക്കുന്നു .
ലോക്ക് ഡൗൺ കടകൾക്ക് മാത്രമല്ല പൂട്ടിട്ടത് . പാടവും കൃഷിയിടങ്ങളും വാഹനങ്ങളുടെ ചക്രവും എന്തിനു ജീവിത ചക്രം പോലും പൂട്ടി താക്കോൽ കീശയിൽ വച്ചിരിക്കുന്നു. ഇതെല്ലാം സ്വന്തമാക്കിയ കോവിഡ് 19, ലോകരാജ്യങ്ങളുടെ പുതിയ തമ്പ്രാൻ ആയി സ്വയം വിലസുമ്പോൾ സമ്പാദ്യത്തിന്റെ താക്കോൽ സ്വന്തം കീശയിൽ ഉള്ളവർക്ക് ഇത് വെറുമൊരു അവധിക്കാലം മാത്രം. സ്വന്തം കുടുംബത്തോടൊപ്പം മനോഹരമായ സെൽഫികൾക്കും, തമാശകൾക്കും നേരംപോക്കിനും വേണ്ടിയുള്ള ഒരു ഇടവേള. എന്നാൽ അന്നന്നത്തെ അന്നത്തിനു വേണ്ടി പണിയെടുത്തിരുന്ന ഓരോ മനുഷ്യനും ഇന്ന് ഇതൊരു വിരമിക്കൽ തന്നെയാണോ എന്ന സംശയത്തിലാണ്. ഭക്ഷണം, വെള്ളം തുടങ്ങിയ അടിയന്തിര ആവശ്യങ്ങൾക്ക് പണം തന്നെ വേണം. വേനൽ കടുക്കുന്നതോടെ ജലക്ഷാമവും രൂക്ഷമാകുകയാണ്.അടുപ്പ് പുകയുന്നതിനു പകരം നീറിപ്പുകയുന്ന മനസ്സുമായി കഴിയുകയാണ് ഏറെ ജീവിതങ്ങളും. ലോകം ഈ അവസ്ഥയിൽ ആയതിനാൽ ഉരൽ ചെന്ന് മദ്ദളത്തോടു പറയുന്ന പോലെയിരിക്കും ഈ കാര്യങ്ങൾ മറ്റുള്ളവരോട് പങ്കു വെച്ചാൽ. എന്നിരുന്നാലും സർക്കാർ നൽകുന്ന സേവനങ്ങൾ കിട്ടിത്തുടങ്ങിയിരിക്കുമ്പോൾ മരുഭൂമിയിൽ വീണ മഴതുള്ളികളുടെ അനുഭൂതിയിൽ കുറച്ചു ദിവസങ്ങൾ തള്ളി നീക്കാമെന്നു പ്രതീക്ഷിക്കുന്നവരും ഉണ്ട്.
എങ്കിലും അടിത്തൂൺ പറ്റിയെന്നു കരുതുന്ന ജീവിതത്തിൽ നിന്നും കരകയറാൻ ഇനി എത്ര നാൾ വേണ്ടി വരുമെന്നോ എന്തെല്ലാം പ്രയാസങ്ങൾ നേരിടേണ്ടി വരുമെന്നോ അറിയാതെ മുന്നോട്ട് പോകുകയാണ്. പ്രതീക്ഷയുടെ നല്ല നാളെകൾക്കായി, കൈപ്പാർന്നതെങ്കിലും രുചിയോടെ മുന്നോട്ട് കൊണ്ട് പോകുകയാണ് പല ജീവിതങ്ങളും. സർക്കാരും ആരോഗ്യവകുപ്പും നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കാതെ തന്നെ.