India

കൊല്ലം എസ്.എൻ കോളേജിലെ സുവർണജൂബിലി ഫണ്ട്‌ ക്രമക്കേടിൽ വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. രണ്ടരമണിക്കൂര്‍ നേരമാണ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ആരാ‍ഞ്ഞത്. റിപ്പോര്‍ട്ട് എ.ഡി.ജി.പിക്ക് നല്‍കുമെന്ന് അന്വേഷണസംഘം അറിയിച്ചു. പതിനാറുവര്‍ഷമായി അന്വേഷണം നീളുന്ന കേസില്‍ വെള്ളാപ്പള്ളി നടേശനെ പ്രതിചേര്‍ക്കുമെന്നാണ് ക്രൈംബ്രാഞ്ച് നല്‍കുന്ന സൂചന.

വൈകീട്ട് അഞ്ചുമണിക്കാണ് വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടില്‍ കൊല്ലത്തുനിന്നുള്ള അന്വേഷണസംഘം എത്തിയത്. ഷാജി സുഗുണന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ രാത്രി ഏഴരവരെ എസ്.എന്‍.ഡി.പിയോഗം ജനറല്‍സെക്രട്ടറിയെ ചോദ്യംചെയ്തു. 2004 രജിസ്റ്റർ ചെയ്‌ത കേസിൽ 16 വർഷം പിന്നിട്ടിട്ടും കുറ്റപത്രം നൽകാത്തതിനെ കോടതി വിമർശിച്ചിരുന്നു. കേസ് അന്വേഷണം അനന്തമായി നീട്ടിക്കൊണ്ട് പോകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ജൂലായ് ആറിന് മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് അന്വഷേണം വേഗത്തിലായത്. ലോക്ക് ഡൗൺ തുടരുന്നതിനാൽ വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യാന്‍ കഴിയുന്നില്ല എന്ന ക്രൈം ബ്രാഞ്ച് വിശദീകരണം കോടതി അംഗീകരിച്ചിരുന്നില്ല

1997ല്‍ കൊല്ലം SN കോളേജിന്റെ സുവർണ ജുബിലീ ആഘോഷങ്ങൾക്കായി പിരിച്ച തുകയിൽ 55 ലക്ഷം രൂപ വെള്ളാപ്പള്ളി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി എന്നാണ് കേസ്. എസ്എന്‍ഡിപി നേതാവായ പി.സുരേന്ദ്രബാബുവാണ് പരാതിക്കാരന്‍. കേസിന്റെ FIR റദ്ദാക്കണം എന്ന വെള്ളാപ്പള്ളിയുടെ ആവശ്യം നേരത്തെതന്നെ കോടതി തള്ളിയിരുന്നു.

യുഡിഎഫിൽ നിന്ന് പുറത്താക്കിയ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് ഇരുട്ടടിയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. നടപടിക്ക് പിന്നാലെ ജോസ് വിഭാഗം സംസ്ഥാന സെക്രട്ടറിയായിരുന്ന പ്രിൻസ് ലൂക്കോസ് അടക്കമുള്ളവർ ജോസഫിനൊപ്പം ചേർന്നു. ജോസ് പക്ഷത്തെ മുതിർന്ന നേതാക്കളെ ഉൾപ്പെടെ പാളയത്തിലെത്തിച്ച് കരുത്ത് കാട്ടാനൊരുങ്ങുകയാണ് പി.ജെ. ജോസഫ്.

യുഡിഎഫിൻ്റെ അപ്രതീക്ഷിത തീരുമാനത്തിൽ പകച്ചുപോയ ജോസ് വിഭാഗത്തിനേറ്റ അടുത്ത പ്രഹരമാണ് നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. ജോസ് കെ.മാണിയുടെ വലംകൈ ആയിരുന്ന പ്രിൻസ് ലൂക്കോസിൻ്റെ ചുവടുമാറ്റം ജോസ് ക്യാംപിനെ അക്ഷരാർഥത്തിൽ ഞ്ഞെട്ടിച്ചു. കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിൽ ഒരാളായ ഒ.വി. ലൂക്കോസിൻ്റെ മകനായ പ്രിൻസ് ജോസ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയും കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റുമായിരുന്നു. കഴിഞ്ഞ ലോക്സഭ തിരഞെടുപ്പിൽ കോട്ടയം മണ്ഡലത്തിലെ സ്ഥാനാർഥിയായി തോമസ് ചാഴികാടനൊപ്പം പരിഗണിച്ചിരുന്നതും പ്രിൻസിനെയാണ്. ജോസ് പക്ഷത്തെ പ്രഗൽഭരായ കൂടുതൽ നേതാക്കളും പാർട്ടിയിലെത്തുമെന്ന് ജോസഫ് ആവർത്തിക്കുന്നു.

ജോസ് കെ.മാണിയെ പിന്തുണച്ചിരുന്ന പാലാ നഗരസഭയിലെ 5 കൗൺസിലർമാരും ജില്ലാ സെക്രട്ടറി ജോസ്മോൻ മുണ്ടയ്ക്കലും ജോസഫ് പക്ഷത്ത് ഇടം പിടിച്ചു.സ്വതന്ത്ര നിലപാട് സ്വീകരിച്ച് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ജോസിൻ്റെ നീക്കങ്ങൾക്കാണ് നേതാക്കളുടെ തീരുമാനം തിരിച്ചടിയായത്. ജോസ്.കെ.മാണി ഇടതുപക്ഷത്തോടടുത്താൽ കൂടുതൽ നേതാക്കളുടെ കൊഴിഞ്ഞുപോക്കുണ്ടാകുമെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് കോട്ടയം ജില്ലയിലുൾപ്പെടെ ആധിപത്യം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജോസഫിൻ്റെ കരുനീക്കം.

അമ്മയുടെ കരള്‍ പകുത്തെടുക്കാന്‍ കാത്തുനില്‍ക്കാതെ അകാലത്തില്‍ പൊലിഞ്ഞ കൃതികയ്ക്ക് പത്താംക്ലാസ്സ് പരീക്ഷയില്‍ മികച്ച വിജയം. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിരിക്കുകയാണ് കൃതിക. വിജയാരവങ്ങള്‍ ആഘോഷിക്കാന്‍ കൃതികയില്ലാത്തത് നൊമ്പരപ്പെടുത്തുകയാണ്.

ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ആന്തരികാവയവങ്ങളില്‍ രക്തസ്രാവം ഉണ്ടായതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് അടിയന്തരമായി കരള്‍മാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.

കൃതികയുടെ അമ്മ കരള്‍ പകുത്ത് നല്‍കാന്‍ തയ്യാറായതോടെ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം കണ്ടെത്താന്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ശ്രമം തുടങ്ങിയിരുന്നു. അതിനിടയിലാണ് കൃതിക മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞയാഴ്ചയാണ് കൃതിക (15) യാത്രയായത്. ചവറ കുളങ്ങര ഭാഗം ദേവികൃപയില്‍ പരേതനായ വേലായുധന്‍ പിള്ളയുടെയും ബിന്ദുകുമാരിയുടെയും മകളാണ്. കൊറ്റംകുളങ്ങര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു.

കോവിഡ് ബാധിച്ച് മരണപ്പെട്ടവരോട് അനാദരവ്. മൃതദേഹങ്ങള്‍ ഒരു കുഴിയില്‍ കൂട്ടത്തോടെ കൊണ്ടുവന്ന് ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വലിച്ചെറിയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കര്‍ണാടകയിലെ ബെല്ലാരിയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ, പിപിഇ കിറ്റ് ധരിച്ചിട്ടുള്ള കുറേ പേര്‍ ബോഡി ബാഗില്‍ മൃതദേഹങ്ങളുമായി വന്ന് ഒന്നിനുപുറകെ ഒന്നായി വലിയൊരു കുഴിയിലേക്ക് മറിച്ചിടുന്നതാണ് വീഡിയോയിലുള്ളത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണുമാറ്റിയ ശേഷമാണ് വലിയ കുഴികളില്‍ മൃതദേഹങ്ങള്‍ വലിച്ചെറിയുന്നത്.

സംഭവം കര്‍ണാടകയില്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. ആരോഗ്യമന്ത്രി ബി ശ്രീരാമലുവിന്റെ സ്വദേശത്താണ് സംഭവം. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറാണ് ദാരുണ സംഭവത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

 

റോഡില്‍ ഇനിയൊരു ജീവന്‍ പൊലിയാതിരിക്കാന്‍ പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതിയാണ് ലക്ഷ്യമിടുന്നത്. പദ്ധതിക്കായി പ്രത്യേക ഫണ്ട് രൂപീകരിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അപകടമുണ്ടായ ആദ്യ മണിക്കൂറുകളിലെ ചികിത്സകളുള്‍പ്പെടെയുള്ളവയുടെ ചെലവുകളാകും പദ്ധതി പ്രകാരം സൗജന്യമാക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.

അപകടം നടന്നതുമുതലുള്ള ആദ്യ മണിക്കൂറുകള്‍ അപകടത്തില്‍ പെട്ടയാളുടെ ജീവന്‍ രക്ഷപ്പെടുത്താനുള്ള നിര്‍ണായക സമയമാണ്. ഈ സമയത്ത് മികച്ച ചികിത്സ ലഭ്യമാക്കിയാല്‍ റോഡപകടങ്ങളിലെ മരണനിരക്ക് ഗണ്യമായി കുറയുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചികിത്സ സൗജന്യമാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേന്ദ്ര ഗതാഗത മന്ത്രാലയം പദ്ധതിയുടെ കരട് തയ്യാറാക്കിയിട്ടുണ്ട്. അപകടത്തില്‍ പെടുന്ന ഓരോ വ്യക്തിക്കും 2.5 ലക്ഷം രൂപയുടെ വരെയുള്ള ചികിത്സ സൗജന്യമാക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയെയാണ് പദ്ധതി നടത്തിപ്പിന്റെ നോഡല്‍ ഏജന്‍സിയായി നിയമിക്കുക. പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന അഥവാ ആയുഷ്മാന്‍ ഭാരതിന്റെ ഭാഗമായാകും പദ്ധതി നടപ്പിലാക്കുക. രാജ്യത്തെ എല്ലാ ചീഫ് സെക്രട്ടറിമാരോടും പുതിയ പദ്ധതിയേപ്പറ്റിയുള്ള അഭിപ്രായമാരാഞ്ഞ് ജൂലൈ 10 നകം കേന്ദ്രം കത്തയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം. നിലവില്‍ രാജ്യത്തെ 21,000 ഓളം സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികള്‍ ആയുഷ്മാന്‍ ഭാരതിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവയിലൂടെയാകും പദ്ധതി നടപ്പിലാക്കുകയെന്നാണ് റിപ്പോര്‍ട്ട്.

പദ്ധതി നടത്തിപ്പിനായി പ്രത്യേക നിധി രൂപീകരിക്കും. പാര്‍ലമെന്റ് കഴിഞ്ഞ വര്‍ഷം പാസാക്കിയ മോട്ടോര്‍ വാഹന ഭേദഗതി നിയമത്തില്‍ ഇക്കാര്യങ്ങള്‍ പറയുന്നുണ്ട്. ഈ ഫണ്ടിലേക്ക് ഇന്‍ഷുറന്‍സ് കമ്പനികളും വിഹിതം അടയ്ക്കും. ഇനി അപകടത്തില്‍പ്പെട്ട വാഹനം ഇന്‍ഷ്വര്‍ ചെയ്തിട്ടില്ലെങ്കിലും ഈ സഹായം ലഭ്യമാകും. വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന ഹിറ്റ് ആന്‍ഡ് റണ്‍ കേസുകളിലും അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ഇതുവഴി ചികിത്സ പണച്ചെലവില്ലാതെ ലഭ്യമാകുമെന്നാണ് വിലയിരുത്തല്‍.

തമിഴ്‌നാട്ടിലെ നെയ്‌വേലി ലിഗ്‌നൈറ്റ് പ്ലാന്റില്‍ പൊട്ടിത്തെറി. അപകടത്തില്‍ നാല് പേര്‍ മരിച്ചു. പതിനേഴ് പേര്‍ക്ക് പരിക്കേറ്റു. പൊള്ളലേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

പ്ലാന്റിലെ രണ്ടാമത്തെ യൂണിറ്റിലുള്ള പവര്‍ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്. അപകടസമയത്ത് കരാര്‍ ജോലിക്കാരും സ്ഥിരം തൊഴിലാളികളും അടക്കം നിരവധി പേരാണ് ജോലിയില്‍ ഉണ്ടായിരുന്നത്. അപകട കാരണം വ്യക്തമായിട്ടില്ല.

കഴിഞ്ഞ മെയ് മാസം പ്ലാന്റിലെ ബോയ്‌ലര്‍ പൊട്ടിത്തെറിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് പ്ലാന്റിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. പ്ലാന്റിന്റെ പ്രവര്‍ത്തനം പുനഃരാരംഭിച്ച് കുറച്ചുകാലമേ ആയിട്ടുള്ളു. അതിനിടെയിലാണ് വീണ്ടും പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്.

ചൈനീസ് കമ്പനികള്‍ക്കും ആപ്പുകള്‍ക്കും ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെ ചൈനീസ് കമ്പനികള്‍ക്ക് നിരോധനമേര്‍പ്പെടുത്തി അമേരിക്കയും രംഗത്ത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഹുവായി, ZTE എന്നീ കമ്പനികള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

ചൈനീസ് സൈനിക, രഹസ്യാന്വേഷണ സര്‍വ്വീസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യൂണിവേഴ്സല്‍ സര്‍വീസ് ഫണ്ടിനു കീഴിലുള്ള പദ്ധതികളുടെ വിതരണത്തില്‍ നിന്നും കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷനാണ് ചൈനീസ് കമ്പനികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ കാര്യം അറിയിച്ചത്. സുരക്ഷ അപകടങ്ങളില്‍ നിന്ന് യുഎസ് നെറ്റ്‌വര്‍ക്കുകള്‍ സംരക്ഷിക്കുന്നതിനുള്ള നടപടിയാണ് ഇതെന്ന് എഫ്‌സിസി പറഞ്ഞു.

”നടപടിയുടെ ഫലമായി, എഫ്‌സിസിയുടെ പ്രതിവര്‍ഷം 8.3 ബില്യണ്‍ ഡോളറില്‍ നിന്ന് (ഏകദേശം 62,676 കോടി രൂപ) യൂണിവേഴ്സല്‍ സര്‍വീസ് ഫണ്ടില്‍ നിന്ന് ഇനി മുതല്‍ ഈ വിതരണക്കാര്‍ ഉത്പാദിപ്പിക്കുന്ന ഏതെങ്കിലും ഉപകരണങ്ങളോ സേവനങ്ങളോ വാങ്ങാനോ പരിപാലിക്കാനോ മെച്ചപ്പെടുത്താനോ പരിഷ്‌കരിക്കാനോ പിന്തുണയ്ക്കാനോ ഉപയോഗിക്കില്ല.,” അമേരിക്ക വ്യക്തമാക്കി.

കൊല്ലം: ആത്മഹത്യ ചെയ്യാനായി കിണറ്റിൽ ചാടിയ യുവാവ് മനസ്സുമാറി തനിയെ കിണറ്റിൽ നിന്നു കയറി എത്തിയപ്പോൾ ഭാര്യയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിതറ ഭജനമഠം പുതുശ്ശേരിയിലാണു സംഭവം.

അശ്വതി ഭവനിൽ രഞ്ജിത്തിന്റെ ഭാര്യ അശ്വതി (26) ആണു മരിച്ചത്. പൊലീസ് നോക്കി നിൽക്കെ രഞ്ജിത്ത് സ്ഥലത്തു നിന്നു ബൈക്കിൽ കടന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ രഞ്ജിത്ത് ഭാര്യയുമായി വഴക്കിട്ട ശേഷം കിണറ്റിൽ ചാടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

തുടർന്നു കിണറ്റിൽ നിന്നു സ്വയം കയറിയ രഞ്ജിത്ത് വീട്ടിൽ കയറിയപ്പോൾ അശ്വതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അശ്വതി മരിച്ചു. മക്കൾ: വൈഷ്ണവ്, വൈശാഖ്.

ഹരിപ്പാടിനടുത്തുള്ള ചിങ്ങോലി ചൂരവിള യുപി സ്കൂളിലെ വിദ്യാർത്ഥികളുടെ പഠനസ്വപ്നങ്ങൾ കരുതലായി സമീക്ഷ യുകെ. വറുതിയിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 10 വിദ്യാർത്ഥികളുടെ പഠനസ്വപ്നങ്ങൾക്കാണ് സമീക്ഷ യുകെ നടത്തിയ ടെലിവിഷൻ ചലഞ്ച് തുണയായത്.

സമീക്ഷ യുകെ DYFI യുമായി സഹകരിച്ചു നടത്തിയ ടെലിവിഷൻ ചലഞ്ചിലൂടെ സ്വരൂപിച്ച ടെലിവിഷനുകളിൽ നിന്നാണ് 10 ടെലിവിഷനുകൾ ചിങ്ങോലി ചൂരവിള യുപി സ്കൂളിലെ കുട്ടികൾക്ക് കൈമാറിയത് . സ്കൂൾ ചെയർമാൻ ടി കെ ദേവകുമാർ Ex MLA യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ DYFI ജില്ലാ സെക്രട്ടറി ആർ രാഹുൽ ഉദഘാടനം നടത്തി. പൊതു സാമൂഹ്യ രംഗത്തെ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.

ഓൺലൈൻ ക്ലാസുകൾ തുടങ്ങിയത് മുതൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലെ സൗകര്യങ്ങൾ ഉപയോഗിച്ചാണ് ഈ കുട്ടികൾ പഠനം നടത്തിയിരുന്നത്. ഇന്ന് മുതൽ തങ്ങളുടെ വീട്ടിലും ഈ സൗകര്യം ഉണ്ടാവും എന്നത് കുട്ടികളെ തെല്ലൊന്നുമല്ല ആഹ്ളാദിപ്പിച്ചത് .

സമീക്ഷയുടെയും DYFI യുടെയും സഹായം നിർധന കുടുംബങ്ങളിൽ നിന്നുള്ള ഈ കുട്ടികൾക്ക് ഒരു അനുഗ്രഹമായെന്നു സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും പറഞ്ഞു. ഇതുപോലുള്ള സാമൂഹ്യപ്രതിബദ്ധതയുള്ള പ്രവർത്തികൾ നടത്തുന്നതിൽ സമീക്ഷ യുകെ യും DYFI യും നാടിനു മാതൃകയാണെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു .

 തിരുവനന്തപുരം: ജോസ് പക്ഷത്തെ യു.ഡി.എഫില്‍ നിന്നും അതിവേഗത്തില്‍ പുറത്താക്കിയതിന് പിന്നില്‍ കോണ്‍ഗ്രസിലെ അധികാരതര്‍ക്കം. അപ്രതീക്ഷിതമായി പാര്‍ട്ടിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള തര്‍ക്കം ആരംഭിച്ചതാണ് പൊടുന്നനെയുള്ള ഈ തീരുമാനത്തിന് വഴിവച്ചത്. ജോസ് പക്ഷവുമായുള്ള പ്രശ്‌നം രമ്യതയില്‍ പരിഹരിക്കാനുള്ള ശ്രമം ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടക്കുന്നതിനിടയിലാണ് ഈ തീരുമാനം ഉണ്ടായത്. ഇതോടെ യു.ഡി.എഫില്‍ രമേശ് ചെന്നിത്തലയുടെ സ്ഥാനം ഏറെക്കുറെ സുരക്ഷിതമായെന്നാണ് ഐ ഗ്രൂപ്പിന്റെ വിലയിരുത്തല്‍.

തുടക്കം മുതല്‍ തന്നെ ജോസ് പക്ഷത്തോട് രമേശ് ചെന്നിത്തലയ്ക്ക് അത്ര പ്രിയമില്ല. ജോസ് കെ. മാണിക്ക് തിരിച്ചും അതേ നിലപാടാണ്. കെ.എം. മാണിയെ ബാര്‍കോഴ കേസില്‍ കുടുക്കിയത് രമേശ് ചെന്നിത്തലയാണെന്ന നിലപാടാണ് ജോസ് കെ. മാണിക്കുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് തൊട്ടുപിന്നാലെ യു.ഡി.എഫ് വിടാന്‍ കെ.എം. മാണി തീരുമാനിച്ചതും അതിന്റെ അടിസ്ഥാനത്തില്‍ ജോസ് കെ. മാണി നടത്തിയ ശക്തമായ സമ്മര്‍ദ്ദം കൊണ്ടുതന്നെയായിരുന്നു. മാത്രമല്ല, യു.പി.എയുടെ ഘടകകക്ഷിയായിരുന്നിട്ടും ജോസ് കെ. മാണിക്ക് കേന്ദ്രത്തില്‍ വേണ്ട സ്ഥാനങ്ങള്‍ നല്‍കിയില്ലെന്നതും അദ്ദേഹത്തെ ചൊടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം സംസ്ഥാനത്തെ യു.ഡി.എഫിന്റെ ഘടനയില്‍ തന്നെ വലിയ മാറ്റം വന്നിട്ടുണ്ടായിരുന്നു. പ്രത്യേകിച്ചും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ പത്തുവര്‍ഷമായി മുന്നോട്ടുനീങ്ങിയിരുന്ന യു.ഡി.എഫിന്റെ നേതൃനിരയില്‍ തന്നെ അഴിച്ചുപണിയുണ്ടായി. രമേശ് ചെന്നിത്തല യു.ഡി.എഫിന്റെ ചെയര്‍മാന്‍ ആയതോടെ, കുഞ്ഞാലിക്കുട്ടിയും കേരളം വിട്ട് ഡല്‍ഹിക്ക് പോയിരുന്നു. ഇതും അന്ന് മുന്നണി വിടാന്‍ മാണിയെ പ്രേരിപ്പിച്ച ഘടകമായിരുന്നു. അതിന് ശേഷം രമേശ് ചെന്നിത്തലയുടെയും ഡോ: എം.കെ. മുനീറിന്റെയും നേതൃത്വത്തിലാണ് യു.ഡി.എഫ് മുന്നോട്ടുപോയിരുന്നത്.

എന്നാല്‍ കോവിഡ് ശക്തമായതോടെ അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിസ്ഥാനത്തിനുണ്ടാകുമെന്ന ശക്തമായ സൂചന നല്‍കികൊണ്ട് ഉമ്മന്‍ചാണ്ടി രംഗത്ത് എത്തിയിരുന്നു. ഇടയ്ക്ക് സംസ്ഥാനത്ത് നിന്നും പൂര്‍ണ്ണമായും ഒഴിഞ്ഞുനിന്ന അദ്ദേഹം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഇതാണ് കേരള കോണ്‍ഗ്രസ് തര്‍ക്കത്തിലും പ്രതിഫലിച്ചത്.

ജോസ് പക്ഷത്തെ വിട്ടുകളയാന്‍ പാടില്ലെന്ന നിലപാട് ഉമ്മന്‍ചാണ്ടി തുടക്കം മുതല്‍ തന്നെ സ്വീകരിച്ചിരുന്നു. എഗ്രൂപ്പും കോട്ടയത്തെ കോണ്‍ഗ്രസ് നേതൃത്വവും ജോസ് പക്ഷം പോകട്ടെ എന്ന് ആഗ്രഹിച്ചപ്പോഴും അതിന് വഴങ്ങികൊടുക്കാന്‍ ഉമ്മന്‍ചാണ്ടി തയാറായിരുന്നില്ല. അതിന്റെ പ്രധാനകാരണം ഒരുപക്ഷേ അടുത്ത തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ മുന്നണിയില്‍ തനിക്ക് പ്രാമുഖ്യം കിട്ടണം എന്ന ലക്ഷ്യം തന്നെയായിരുന്നു. അതേസമയം ജോസഫ് വിഭാഗവുമായി ഉമ്മന്‍ചാണ്ടിക്ക് അത്ര നല്ല ബന്ധവുമില്ല. ജോസഫ് രമേശ് ചെന്നിത്തലയെ തന്നെയായിരിക്കും പിന്തുണയ്ക്കുകയെന്നത് ഏറെക്കുറെ ഉറപ്പാണ്.

ഈ തര്‍ക്കം രൂക്ഷമായതോടെ പ്രശ്‌നപരിഹാരത്തിന് പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്ത് എത്തുകയും ചെയ്തിരുന്നു. ലീഗ് എന്ന പാര്‍ട്ടിക്കുപരിയായി ജോസ് പക്ഷത്തെ മുന്നണിയില്‍ നിര്‍ത്താന്‍ കുഞ്ഞാലിക്കുട്ടിയാണ് ഏറെ പരിശ്രമിച്ചത്. ഇതും ഐ ഗ്രൂപ്പിനും രമേശ് ചെന്നിത്തലയ്ക്കും അപായസിഗ്നലാണ് നല്‍കിയത്. പഴയ ഉമ്മന്‍ചാണ്ടി-കുഞ്ഞാലിക്കുട്ടി കൂട്ടുകെട്ട് ശക്തമായാല്‍ അത് തനിക്ക് തിരിച്ചടിയാകുമെന്ന് അദ്ദേഹം കരുതി. ഡോ: എം.കെ. മുനീറും ഇതിനെ പിന്തുണച്ചു. അദ്ദേഹത്തിന്റെ സ്ഥാനത്തിനും ഭീഷണിയായി ഇത് വളരുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ആ സാഹചര്യത്തിലാണ് ഇനി വെറും രണ്ടുമാസം മാത്രം കാലാവധിയുള്ള ഒരു പ്രാദേശിക വിഷയത്തിന്റെ പേരില്‍ ജോസ് പക്ഷത്തെ പുറത്താക്കിയത്.

ഇതിന് സമാനമായതോ ഇതിനേക്കാള്‍ വലുതായതോ ആയ നിരവധി പ്രശ്‌നങ്ങള്‍ ഈ പാര്‍ട്ടികളുമായി ബന്ധപ്പെട്ട് നേരത്തെ മുന്നണിയിലുണ്ടായിട്ടും ചെറുവിരല്‍ അനക്കാതിരുന്ന യു.ഡി.എഫ് നേതൃത്വമാണ് തിടുക്കപ്പെട്ട് തീരുമാനത്തില്‍ എത്തിയത്. നേരത്തെ പാലാ ഉപതെരഞ്ഞെടുപ്പിലെ ചിഹ്‌നപ്രശ്‌നത്തിലൂം മറ്റു പല പഞ്ചായത്തുകളില്‍ കരാറുകള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിലും മുന്നണി നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ ലംഘിക്കപ്പെട്ടിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഈ സന്നിഗ്ധഘട്ടത്തിലെ നടപടി പാര്‍ട്ടിയില്‍ നേതൃനിരയിലേക്ക് മറ്റൊരാള്‍ ഉയര്‍ന്നുവരുന്നത് തടയാനാണെന്ന വികാരം കോണ്‍ഗ്രസിനുള്ളില്‍ ഉടലെടുത്തുകഴിഞ്ഞിട്ടുണ്ട്

RECENT POSTS
Copyright © . All rights reserved