India

കൊറോണ വൈറസ് എന്ന മഹാമാരിയെ നേരിടാന്‍ രാജ്യത്തിനൊപ്പം ബോളിവുഡ് താരങ്ങളും രംഗത്തുണ്ട്. ഇപ്പോഴിതാ തങ്ങളുടെ നാല് നില കെട്ടിടം ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കായി വിട്ടുകൊടുത്തിരിക്കുകയാണ് നടന്‍ ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും.

ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നിര്‍ദ്ദേശാനുസരണം എന്‍ജിഒ മിയര്‍ ഫൗണ്ടേഷന്റെ സഹായത്തോടെ ഈ കെട്ടിടം പൂര്‍ണ്ണമായും ക്വാറന്റൈന്‍ സൗകര്യത്തോടെ തയ്യാറാക്കി കഴിഞ്ഞു. ഇന്റീരിയര്‍ ഡിസൈനറായ ഗൗരി ഖാന്‍ തന്റെ ഓഫീസ് എങ്ങനെ ഉണ്ടെന്ന വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു.

നാല് നില ഓഫീസ് കെട്ടിടത്തെ എങ്ങനെ ക്വാറന്റൈന്‍ സൗകര്യത്തോടെ ഒരുക്കിയെന്ന് ഈ വീഡിയോയിലൂടെ വ്യക്തമാകും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 24000 പിപിഇ കിറ്റുകള്‍ ഷാരൂഖ് നല്‍കിയിരുന്നു. മഹാരാഷ്ട്രയിലെ ആരോഗ്യമന്ത്രി രാജേഷ് ടോപ്പ് ഷാരൂഖിന് നന്ദി അറിയിച്ചിരുന്നു.

മാത്രമല്ല, നടന്‍ സോനു സൂദും ജുഹുവിലുള്ള തന്റെ ഹോട്ടല്‍ ആരോഗ്യപ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ക്കായി വിട്ടുനല്‍കാമെന്ന് അറിയിച്ചിരുന്നു. മുംബൈ പോലീസിനുള്ള ക്വാറന്റൈന്‍ സെന്ററായി തന്റെ ഹോട്ടലിനെ നടി ആയിഷ ടാക്കിയയും ഭര്‍ത്താവ് ഫര്‍ഹാന്‍ ആസ്മിയും വിട്ടുകൊടുത്തിരുന്നു.

വർഷങ്ങൾക്ക് മുമ്പേ വാർത്തകളിൽ നിറഞ്ഞു നിന്നതായിരുന്നു ഒരമ്മയുടെ വയറ്റിൽൽ ഒന്നിച്ച് പിറന്ന ആ അഞ്ച് പേർ. അവരുടെ ജനനത്തെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചുമെല്ലാം എന്നും വാർത്തകൾ വന്നുകൊണ്ടേയിരുന്നു.

ഇപ്പോൾ അവരുടെ വിവാഹം ഉറപ്പിച്ചതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ നാളെ 10. 30ന് ഗുരുവായൂരിൽ വെച്ച് നടത്താനിരുന്ന അവരുടെ വിവാഹം മാറ്റി. ഒമാനിലും, കുവൈറ്റിലും കുടുങ്ങിയ വരൻമാർക്ക് ലോക്ക് ഡൗൺ വന്നതോടെ എത്താൻ സാധിക്കാത്തതിനാലാണ് വിവാഹം മാറ്റിവെച്ചത്.

മസ്‌കറ്റിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി കെ.എസ്. അജിത്കുമാർ ഫാഷൻ ഡിസൈനറായ ഉത്രയെയും, കുവൈത്തിൽ അനസ്തീഷ്യാ ടെക്നിഷ്യനായ പത്തനംതിട്ട സ്വദേശി ആകാശ് കൊച്ചി അമൃത മെഡിക്കൽ കോളേജിൽ അനസ്തീഷ്യാ ടെക്നിഷ്യയായ ഉത്രജയെയും, കോഴിക്കോട് സ്വദേശിയായ മാധ്യമപ്രവർത്തകൻ മഹേഷ് ഓൺലൈൻ മാധ്യമപ്രവർത്തന രംഗത്തുള്ള ഉത്തരയെയും, മസ്‌കറ്റിൽ അക്കൗണ്ടന്റായ വട്ടിയൂർക്കാവ് സ്വദേശി വിനീത് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ അനസ്സ്തീഷ്യാ ടെക്നീഷ്യയായ ഉത്തമയെയുമാണ് വിവാഹം കഴിക്കുന്നത്.

മെയ് മൂന്നിന് ലോക് ഡൗൺ അവസാനിക്കുകയും വിദേശത്തുള്ള വിനീതും, അജിത്ത്കുമാറും ആകാശും നാട്ടിലെത്തുകയും ചെയ്താൽ സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച്് ജൂലൈയിൽ സാധ്യമായ ദിവസം വിവാഹം നടത്താമെന്ന പ്രതീക്ഷയിലാണ് പഞ്ചരത്നങ്ങളുടെ അമ്മ രമാദേവിയും വരൻമാരുടെ രക്ഷിതാക്കളും.

1995 വൃശ്ചികമാസത്തിലെ (നവംബർ 18) ഉത്രം നാളിൽ നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് പ്രേംകുമാർ രമാദേവി ദമ്പതികളുടെ മക്കളായി ഒരേ പ്രസവത്തിൽ , പിന്നീട് പഞ്ചരത്നങ്ങൾ എന്നു പേരു വീണ അഞ്ചു പേരുടെയും ജനനം. ഇവർക്ക് ഒമ്പത് വയസ്സുള്ളപ്പോൾ പിതാവ് അപ്രതീക്ഷിതമായി മരിച്ചു.

തുടർന്ന് ആ വേർപാടിന് ശേഷം പേസ്‌മേക്കറിൽ തുടിക്കുന്ന ഹൃദയവുമായി മക്കൾക്ക് താങ്ങും തണലുമായി രമാദേവി എന്ന അമ്മ ജീവിച്ചു. ജീവിതത്തിൽ സംഭവിച്ച തിരിച്ചടികളെ ജീവിച്ചു തോൽപ്പിക്കാൻ ഈ അമ്മ കുടിക്കാത്ത കണ്ണുനീരില്ല. അപ്പോഴൊക്കെ മലയാളികൾ ഇവരോടു ചേർന്നു നിന്നു.

സന്തോഷങ്ങൾക്കിടയിലേക്കുള്ള ഇടിത്തീയായിരുന്നു കുട്ടികളുടെ അച്ഛൻ പ്രേമകുമാറിന്റെ മരണം. പക്ഷേ, മക്കളെ ചേർത്തുപിടിച്ച് തളരാതെ നിന്ന രമാദേവിയെ ഹൃദയം അപ്പോഴേക്കും തളർത്താൻ തുടങ്ങിയിരുന്നു. പ്രതിസന്ധികളെ തൂത്തെറിയാൻ പല ദിക്കുകളിൽ നിന്ന് കരങ്ങൾ നീണ്ടു.

കടങ്ങൾ വീട്ടി. ജില്ലാ സഹകരണ ബാങ്കിൽ രമയ്ക്ക് സർക്കാർ ജോലി നൽകി. ഇതോടെയാണ് രമാദേവിയും മക്കളും വീണ്ടും ജീവിച്ചു തുടങ്ങിയത്. സഹകരണ ബാങ്കിന്റെ പോത്തൻകോട് ശാഖയിൽ ജോലിയുള്ള രമാദേവിയെ ഇപ്പോഴും ഹൃദയം ഓർമിപ്പിക്കാറുണ്ട്, ഒന്നു സൂക്ഷിക്കണമെന്ന്.

അമേരിക്കയില്‍ കൊവിഡ് 19 എടുത്തത് മലയാളി കുടുംബത്തിലെ മൂന്ന് ജീവനുകളാണ്. തിരുവല്ല പുറമറ്റം വെള്ളിക്കര മാളിയേക്കല്‍ വീട്ടില്‍ ഏലിയാമ്മ ജോസ് കൂടി മരിച്ചതോടെയാണ് മരണം മൂന്നായി ഉയര്‍ന്നത്.

ഭര്‍ത്താവ് കെജെ ജോസഫ്. ഭര്‍തൃസഹോദരന്‍ ഈപ്പന്‍ ജോസഫ് എന്നിവരും നേരത്തെ കൊറോണ ബാധിച്ച് മരിച്ചിരുന്നു. ഏലിയാമ്മ ജോസഫിന്റെ രണ്ട് മക്കള്‍ കൊറോണ ബാധിച്ച് ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേയ്ക്കുമോ എന്ന ആശങ്കയാണ് നിലവില്‍ ഉള്ളത്.

വയനാടന്‍ ജനതയ്ക്ക് ഒന്നടങ്കം ആശ്രയമായിരുന്നു അന്തരിച്ച ബിസിനസ് പ്രമുഖന്‍ ജോയി അറക്കല്‍. അതുകൊണ്ടുതന്നെ ദുബായില്‍ വെച്ചുള്ള ജോയിയുടെ ആകസ്മിക മരണത്തിന്റെ ഞെട്ടല്‍ ഇപ്പോഴും നാട്ടുകാര്‍ക്ക് വിട്ടുമാറിയിട്ടില്ല.ജോയിയുടെ മരണവിവരമറിഞ്ഞതു മുതല്‍ മാനന്തവാടിയിലെ അറക്കല്‍ പാലസിലേക്ക് നാനാ തുറകളില്‍ നിന്നുള്ളവരാണ് എത്തിച്ചേര്‍ന്നത്.

പ്രമുഖ വ്യവസായിയും ഇന്നോവ റിഫൈനിങ് ആന്‍ഡ് ട്രേഡിങ് എം.ഡിയുമായ വയനാട് മാനന്തവാടി അറക്കല്‍ പാലസില്‍ ജോയി അറക്കല്‍ ദുബൈയില്‍ വെച്ചാണ് മരിച്ചത്. കേരളത്തിലെ ഏറ്റവും വലിയ വീടുകളില്‍ ഒന്നായ അറക്കല്‍ പാലസിന്റെ ഉടമയും വിവിധ വ്യവസായ സ്ഥാപനങ്ങളുടെ മേധാവിയുമായിരുന്ന ജോയി ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങിയ ആളായിരുന്നു.

മാനന്തവാടിക്കാര്‍ക്ക് മാത്രമല്ല വയനാടന്‍ ജനതക്കാകമാനം ആശ്രയമായിരുന്നു ഈ പ്രമുഖനായ ബിസിനസ്സുകാരന്‍. ധര്‍മ്മിഷ്ടനായ ജോയി നാട്ടുകാര്‍ക്ക് വേണ്ടപ്പെട്ടവനായിരുന്നു. നാട്ടിലെങ്ങും സേവനത്തിന്റെ മുദ്ര പതിപ്പിച്ച വ്യവസായ പ്രമുഖന്‍ പ്രളയകാലത്ത് നാട്ടുകാര്‍ക്കായി സ്വന്തം വീട് വിട്ടു കൊടുത്തിരുന്നു.

നിര്‍ധന കുടുംബങ്ങള്‍ക്കായി വീടുകള്‍ പണിതു നല്‍കിയും, മാതാവിന്റെ ഓര്‍മ്മക്കായി ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിന് ധനസഹായം നല്‍കിയും നിര്‍ധന യുവതികള്‍ക്ക് മംഗല്യ ഭാഗ്യമൊരുക്കിയും കപ്പല്‍ ജോയിയെന്ന അറക്കല്‍ ജോയി നാട്ടുകാര്‍ക്കൊപ്പമുണ്ടായിരുന്നു.

അതുകൊണ്ടുതന്നെ നാടിന്റെ പ്രിയപ്പെട്ടവന്റെ വിയോഗം നാട്ടുകാരെ ഒന്നടങ്കം വിഷമത്തിലാഴ്ത്തിയിരിക്കുകയാണ്. മരണവിവരമറിഞ്ഞതുമുതല്‍ മാനന്തവാടിയിലെ അറക്കല്‍ പാലസിലേക്ക് നാനാ തുറകളില്‍ നിന്നുള്ളവരാണ് എത്തിച്ചേര്‍ന്നത്. സാമൂഹിക അകലം ഉറപ്പുവരുത്താന്‍ പോലീസിന് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു.

[ot-video][/ot-video]

കോഴിക്കോട് സ്‌ഫോടനത്തില്‍ അച്ഛനും മകനും പരിക്കേറ്റു. പയ്യോളിയിലാണ് സംഭവം. പാഴ് വസ്തുക്കള്‍ കത്തിക്കുന്നതിനെടയാണ് സ്‌ഫോടനം ഉണ്ടായത്. കിഴൂര്‍ സ്വദേശിയായ നാരായണന്‍, മകന്‍ ബിജു എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. നാരായണനും മകന്‍ ബിജുവും വീടും പരിസരവും വൃത്തിയാക്കിയ ശേഷം പാഴ് വസ്തുക്കള്‍ ടാര്‍ വീപ്പയില്‍ നിറയ്ക്കുകയും ഇതിന് തീ കൊടുക്കുകയും ചെയ്തു.

അല്‍പ്പസമയത്തിനു ശേഷം ടാര്‍ വീപ്പ പൊട്ടിത്തെറിക്കുകയും സമീപത്തുണ്ടായിരുന്ന ഇരുവര്‍ക്കും സ്‌ഫോടനത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.
സ്‌ഫോടനത്തിന് പുറകെ പയ്യോളി പോലീസും ബോംബ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സ്‌ഫോടനകാരണം കണ്ടെത്താനായില്ല. കത്തിച്ച സാധനങ്ങളില്‍ കരിമരുന്നും ഉള്‍പ്പെട്ടിരുന്നെന്നാണ് പ്രാഥമിക നിഗമനം.

ബെഞ്ചമിൻ നെതന്യാഹുവും ഗാന്റ്സും തമ്മിലുള്ള സഖ്യ കരാറിന്റെ വെളിച്ചത്തിൽ വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങൾ പിടിച്ചെടുക്കാനുള്ള ഇസ്രായേൽ സർക്കാരിന്റെ തീരുമാനത്തിനെതിരെ യൂറോപ്യൻ യൂണിയനും യു.എന്നും രംഗത്ത്. ജർമ്മനി, ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം ഉൾപ്പെടെ നിരവധി രാജ്യങ്ങള്‍ പരസ്യ പ്രതികരണവുമായി മുന്നോട്ടുവന്നു. അത്തരമൊരു നീക്കം ഇസ്രയേൽ-പലസ്തീൻ പ്രശ്നത്തിന് അന്താരാഷ്ട്ര പിന്തുണയോടെ നടക്കുന്ന പരിഹാര ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയാണെന്ന് യുഎന്നിന്റെ പ്രത്യേക മിഡിൽ ഈസ്റ്റ് പ്രതിനിധി നിക്കോളായ് മ്ലഡെനോവ് പറഞ്ഞു.

‘1967 ൽ ഇസ്രായേൽ കൈവശപ്പെടുത്തിയ പ്രദേശങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള യൂറോപ്യൻ യൂണിയന്റെ നിലപാട് മാറ്റമില്ലാതെ തുടരുകയാണെന്ന്’ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ മീറ്റിംഗിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട യൂറോപ്യൻ യൂണിയന്‍ വിദേശ നയ മേധാവി ജോസെപ് ബോറെൽ പറഞ്ഞു. അധിനിവേശ വെസ്റ്റ് ബാങ്കിന്മേൽ ഇസ്രയേൽ ഉന്നയിക്കുന്ന പരമാധികാരം യൂറോപ്യൻ യൂണിയൻ അംഗീകരിക്കുന്നില്ല എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഏതു തരത്തിലുള്ള കൂട്ടിച്ചേര്‍ക്കലുകളും അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനമായി യൂറോപ്യൻ യൂണിയൻ കാണുമെന്നും സാഹചര്യത്തെയും അതിന്റെ വിശാലമായ പ്രത്യാഘാതങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും അതിനനുസരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബോറലിന്റെ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച ഇസ്രായേൽ അത് അംഗരാജ്യങ്ങളുടെ നിലപാടിനെ പ്രതിനിധീകരിക്കുന്നില്ലെന്നും പറഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ രാജ്യങ്ങളുമായുള്ള ഞങ്ങളുടെ ബന്ധത്തിന്‍റെ ആഴം കണക്കിലെടുക്കുമ്പോൾ, കഴിഞ്ഞ ഒരു ദിവസംകൊണ്ട് അങ്ങനെയൊരു നായ വ്യതിയാനം സംഭവിക്കില്ല. അതുകൊണ്ടുതന്നെ അദ്ദേഹം ആരുടെ നയത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് അത്ഭുതത്തോടെയാണ് ഞങ്ങള്‍ നോക്കിക്കാണുന്നതെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി യിസ്രേൽ കാറ്റ്സ് പറഞ്ഞു.

എന്നാല്‍, ‘ഇസ്രയേലുമായുള്ള ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ, കൂട്ടിച്ചേർക്കൽ ചോദ്യം ചെയ്യപ്പെടാതെ അനായാസമായി നടത്താമെന്ന് ഇസ്രായേല്‍ കരുതേണ്ടെന്ന്’ യുഎൻ സുരക്ഷാ സമിതിയില്‍ നടന്ന ചര്‍ച്ചയില്‍ ഫ്രഞ്ച് അംബാസഡർ നിക്കോളാസ് ഡി റിവിയേർ പറഞ്ഞു. ഈ നടപടി അന്താരാഷ്ട്ര നിയമത്തെ ലംഘിക്കുമെന്നും സമാധാന പ്രക്രിയയെ അപകടത്തിലാക്കുമെന്നും യുണൈറ്റഡ് കിംഗ്ഡവും നിലപാടെടുത്തു. അധിനിവേശ പലസ്തീൻ പ്രദേശങ്ങൾ പിടിച്ചെടുക്കുന്ന നടപടി നിലവിലെ അന്താരാഷ്‌ട്ര തലത്തിലുള്ള പ്രശ്ന പരിഹാര ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്നും എതിര്‍ക്കപ്പെടെണ്ടതാണെന്നും ജര്‍മ്മനിയും വ്യക്തമാക്കി.

ഇന്ത്യയിൽ നിന്നെത്തുന്ന ചരക്കുവിമാനങ്ങളിൽ ഗൾഫ് നാടുകളിൽനിന്ന് പ്രവാസികളുടെ മൃതദേഹങ്ങൾ അയക്കുന്നതിനും കേന്ദ്ര സർക്കാരിന്റെ വിലക്ക്.

അടിയന്തരാവശ്യങ്ങളുള്ള പ്രവാസികൾക്കുവേണ്ടി പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തണമെന്ന മുറവിളി ശക്തമാകുന്നതിനിടയിലാണ് മൃതദേഹങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞദിവസം ദുബായിൽ നിന്ന് എമിറേറ്റ്‌സ് വിമാനത്തിൽ ചെന്നൈയിലേക്കയച്ച രണ്ട് മൃതദേഹങ്ങൾ വീട്ടുകാർക്ക് വിട്ടുകൊടുക്കാനായിട്ടില്ല. മൃതദേഹങ്ങൾ ചെെന്നെ വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ കിടക്കുകയാണ്. ഇറക്കിയ വിമാനം ദുബായിൽ തിരിച്ചെത്തി.

റാസൽഖൈമയിൽ മരിച്ച പ്രവാസിയുടെ മൃതദേഹം തിരുവനന്തപുരത്തേക്ക് അയക്കാനായി എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ദുബായ് വിമാനത്താവളത്തിൽ എത്തിച്ചപ്പോഴാണ് പുതിയ വിലക്കിനെക്കുറിച്ച് അറിയുന്നത്. കുവൈത്തിൽ മരിച്ച മാവേലിക്കര സ്വദേശി വർഗീസ് ജോർജ്, കോഴിക്കോട് മണിയൂർ സ്വദേശി വിനോദ് എന്നിവരുടെ മൃതദേഹങ്ങൾ കുവൈത്ത് വിമാനത്താവളത്തിൽ എത്തിച്ചപ്പോഴും ഇത് ആവർത്തിച്ചു. മൃതദേഹങ്ങൾ കയറ്റാൻ പാടില്ലെന്ന നിർദേശമുണ്ടെന്നാണ് വിമാനക്കമ്പനി അധികൃതർ പറഞ്ഞത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി ഇതിന് ആവശ്യമാണെന്നാണ് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ എല്ലാ വിമാനത്താവളങ്ങളിലേക്കും വാക്കാൽ നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ ഈ നടപടി താത്‌കാലികമാണെന്നും മൃതദേഹങ്ങൾ കൊണ്ടുവരുന്നത് സംബന്ധിച്ച മാർഗരേഖ തയ്യാറാക്കുന്നതിനായുള്ള നടപടിക്രമത്തിന്റെ ഭാഗമായാണ് വിലക്കെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നു.

ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകളെല്ലാം നിശ്ചലമായതോടെയാണ് ഗൾഫ് നാടുകളിൽ മരിക്കുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കാനുള്ള വഴികളെല്ലാം അടഞ്ഞത്. പല മൃതദേഹങ്ങളും ഉറ്റവർക്ക് അവസാനമായൊന്ന് കാണാൻപോലും അവസരം ലഭിക്കാതെ ഗൾഫ് മണ്ണിൽ സംസ്കരിക്കുകയായിരുന്നു. അതിനിടെയാണ് ചെറിയൊരു ആശ്വാസമായി ഇന്ത്യയിൽനിന്ന് എത്തുന്ന ചരക്കുവിമാനങ്ങൾ തിരിച്ചുപോകുമ്പോൾ മൃതദേഹങ്ങളും കയറ്റിയയക്കാൻ അനുമതിയായത്. അതനുസരിച്ച് നിത്യവും രണ്ടും മൂന്നും മൃതദേഹങ്ങൾ ഇന്ത്യയിലെ പല നഗരങ്ങളിലേക്കും കൊണ്ടുപോകാനായി. പൂർണമായും അണുവിമുക്തമാണെന്ന സർട്ടിഫിക്കറ്റുമായാണ് ഗൾഫ് നാടുകളിൽനിന്നുള്ള മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ചുകൊണ്ടിരുന്നത്.

കോവിഡ് വ്യാപനം ലോകത്തിന്റെ സർവ്വകോണുകളിലും എത്തിയതോടെ പലവിധ ദുരിതത്തിലാണ് ജനങ്ങളെല്ലാം. സ്വന്തം രാജ്യത്തേക്ക് പോലും പോകാൻ കഴിയാതെ കോവിഡ് ഭയത്തിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയവും നരിവധിയാണ്.

ഗൾഫ് രാജ്യങ്ങളിൽ ഇതേ പൊലെ ലക്ഷക്കണക്കിന് മലയാളികൾ ആണുള്ളത്. ഇതിൽ ഗർഭിണികളും കുട്ടികളും എല്ലാം ഉൾപ്പെടും. ഇപ്പോഴിതാ കോഴിക്കോട് സ്വദേശിനിയായ ഗർഭിണിയായ ആതിര എന്ന യുവതി നാട്ടിലെത്താൻ വേണ്ടി കേന്ദ്ര ഗവൺമെന്റിന്റേയും അടിയന്തിര നടപടികൾക്കായി ഇൻകാസ് യൂത്ത് വിങ് എന്റെ പേരിൽ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുകയാണ്.

ദുബായിലെ സ്വകാര്യകമ്പനിയിൽ ജോലി ചെയ്യുന്ന ആതിരയുടെ വാക്കുകൾ ഇങ്ങനെ ഞാൻ 7 മാസം ഗർഭിണിയാണ്. നാട്ടിലേക്ക് യാത്ര ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു. കോവിഡ് കാലത്ത് വിമാന സർവീസുകൾ നിലച്ചതും യാത്രാനുമതി നിഷേധിച്ചതും മൂലം ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. മാതാപിതാക്കളെ ഇവിടേക്ക് എത്തിക്കാൻ നിർവാഹമില്ല. എന്നെപ്പോലെ നിരവധി ഗർഭിണികൾ നാട്ടിലേക്ക് വരാനുള്ള കാത്തിരിപ്പിലാണ്.

കേന്ദ്ര ഗവൺമെന്റിന്റേയും അടിയന്തിര നടപടികൾക്കായി ഇൻകാസ് യൂത്ത് വിങ് എന്റെ പേരിൽ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. എത്രയും പെട്ടെന്ന് പരിഹാരം കാണുമെന്നാണ് പ്രതീക്ഷ. ദുബായിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന കോഴിക്കോട് മുയിപ്പോത്ത് സ്വദേശിനി ആതിര ഗീതാ ശ്രീധരന്റേതാണ് ഈ വാക്കുകൾ.

ലോക് ഡൗൺ അതിരുകൾ കൊട്ടിയടച്ചതോടെ നാട്ടിലേക്ക് പോകാൻ പോലുമാകാതെ അന്യനാട്ടിൽ കുടുങ്ങിയപ്പോയ ആയിരക്കണക്കിന് ഹതഭാഗ്യരിൽ ഒരാൾ. സാധാരണ തൊഴിലാളികൾ തൊട്ട് സന്ദർശക വിസയിൽ വരെയെത്തിയ നിരവധി പേരാണ് ഗൾഫ് നാടുകളിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. അക്കൂട്ടത്തിൽ ഗർഭിണികളുടെ അവസ്ഥയാണ് വേദനിപ്പിക്കുന്നത്.

പ്രിയപ്പെട്ടവരുടെ സാന്ത്വനം പോലും നിഷേധിക്കപ്പെട്ട് അന്യനാട്ടിൽ അവർ വേദനയോടെ കഴിച്ചുകൂട്ടുന്നു. ഭർത്താവ് നിതിൻചന്ദ്രനൊപ്പം ദുബായിൽ താമസിക്കുന്ന ആതിരയാകട്ടെ ജൂലായ് ആദ്യ വാരം കുഞ്ഞിന് ജന്മം നൽകാനിരിക്കയാണ്. ഈ സാഹചര്യത്തിലാണ് തന്നെപ്പോലെ വേദന അനുഭവിക്കുന്ന ഗർഭിണികൾക്കു കൂടി വേണ്ടി ഹർജി ഫയൽ ചെയ്തത്. ഏഴ് മാസം കഴിഞ്ഞാൽ വിമാന യാത്ര അനുവദനീയമല്ലാത്തതിനാൽ തന്നെപ്പോലുള്ള ഗർഭിണികളെ എത്രയും പെട്ടെന്ന് ഇന്ത്യയിലെത്തിക്കണമെന്നാണ് അപേക്ഷ.

ദുബായിലെ കെട്ടിട നിർമാണ കമ്പനിയിലെ ഉദ്യോഗസ്ഥനായ നിതിൻ ഇക്കാര്യത്തിൽ തീർത്തും നിസഹായനാണ്. ഇവിടെ പ്രസവം നടത്താൻ വൻതുക ചെലവാകും എന്നതിനാലാണ് ഭാര്യയെ നാട്ടിലേക്ക് അയക്കാൻ നിർബന്ധിതനാകുന്നത്.

മാത്രമല്ല ആദ്യ പ്രസവമായതിനാൽ തന്നെ ബന്ധുക്കളുടെ പരിചരണവും ആഗ്രഹിക്കുന്നുണ്ട്. കേന്ദ്ര ഗവൺമെന്റും സിവിൽ വ്യോമയാന വകുപ്പും ഈ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. മേയ് മൂന്നിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാനാകൂ.
ഈ സാഹചര്യത്തിലാണ് സന്നദ്ധ സംഘടനയായ ഇൻകാസിന്റെ യൂത്ത് വിങ് ആതിരയുടെ പേരിൽ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്

അതിശക്തമായ കൊടുങ്കാറ്റിലും അലിപ്പഴവീഴ്ചയിലും തകര്‍ന്നത് 5500ല്‍ അധികം വീടുകള്‍ ത്രിപുരയിലാണ് ആയിരക്കണക്കിന് പേര്‍ ഭവനരഹിതരായത്. ദുരിതബാധിത മേഖല മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് അധികൃതരോടൊപ്പം വ്യാഴാഴ്ച സന്ദര്‍ശിച്ചു.

ത്രിപുരയിലെ സെപഹജല, ത്രിപുര, ഖൊവായ് എന്നീ ജില്ലകളിലാണ് ചൊവ്വാഴ്ച കൊടുങ്കാറ്റും ആലിപ്പഴ വര്‍ഷവുമുണ്ടായത്. സെപഹജല ജില്ലയിലാണ് ഏറ്റവും ദുരന്തം നേരിട്ടത്. ജില്ലയില്‍ പന്ത്രണ്ടോളം ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്ന് അധിതര്‍ അറിയിച്ചു.

മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് അധികൃതരോടൊപ്പം വ്യാഴാഴ്ച ദുരിതബാധിത മേഖല സന്ദര്‍ശിച്ചു. 5000 ത്തോളം വീടുകള്‍ തകര്‍ന്നതായും 4,200 പേര്‍ ഭവനരഹിതരായതായും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ജനങ്ങളോട് നേരിട്ട് സംസാരിച്ച് കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊറോണയ്‌ക്കെതിരെയുള്ള കടുത്ത പോരാട്ടത്തിലാണ് സര്‍ക്കാരെങ്കിലും കൊടുങ്കാറ്റിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാവിധ സഹായവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്നും ബിപ്ലബ് കുമാര്‍ ദേബ് വ്യക്തമാക്കി.

സെപഹജല ജില്ലയില്‍ 1,170 ഓളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. അടിയന്തരസഹായമായി അയ്യായിരം രൂപ വീതം ഓരോ കുടുംബത്തിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും കൈമാറിയിട്ടുണ്ട്.

ലോക്ഡൗണ്‍ കാരണം മരണപ്പെട്ട വീട്ടുജോലിക്കാരിയുടെ മൃതദേഹം സ്വദേശത്ത് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. മരണാനന്തരം കര്‍മങ്ങള്‍ ചെയ്തത് മുന്‍ ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീര്‍. അസുഖംഭാദിച്ച് വീട്ടില്‍ ജോലിയിലുണ്ടായിരുന്ന സ്ത്രീ മരിക്കുകയായിരുന്നു. ജന്മനാടായ ഒഡീഷയിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല.

കഴിഞ്ഞ ആറുവര്‍ഷമായി ഗൗതം ഗംഭീറിന്റെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന സ്ത്രീയാണ് മരിച്ചത്. ഒരു കുടുംബാംഗത്തെ പോലെയായിരുന്നുവെന്ന് ഗൗതം ഗംഭീര്‍ പറയുന്നു. സരസ്വതി പത്രയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട് ഗൗതം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

എന്റെ കുഞ്ഞിനെ പരിപാലിക്കുന്നത് ഒരിക്കലും വീട്ട് ജോലിയല്ല. അവര്‍ ഞങ്ങളുടെ കുടുംബത്തിലെ ഒരംഗമായിരുന്നു. അവരുടെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കുക എന്നത് എന്റെ കടമയാണെന്നും ഗൗതം ഗംഭീര്‍ പറയുന്നു. ജാതിയിലോ മതത്തിലോ വിശ്വാസത്തിലോ പദവിയിലോ ഒന്നുമല്ല ഒരാളുടെ മഹത്വമിരിക്കുന്നത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതാണ് മെച്ചപ്പെട്ട സമൂഹം സൃഷ്ടിക്കാനുള്ള ഏക മാര്‍ഗം. അതാണ് ഇന്ത്യയെക്കുറിച്ചുള്ള എന്റെ ആശയം, ഓം ശാന്തി.. ഗംഭീര്‍ കുറിച്ചു.

RECENT POSTS
Copyright © . All rights reserved