Kerala

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച നടന്നതായി പരാതി. ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷണം പോയെന്നാണ് വിവരം. കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി പേരൂർക്കട പൊലീസിൽ നൽകിയ പരാതിയിലാണ് സംഭവം പുറത്തറിയുന്നത്. പാരമ്പര്യമായി കൈമാറി വന്നതും അമൂല്യ രത്‌നങ്ങൾ പതിച്ചവയുമായ നിരവധി ആഭരണങ്ങളാണ് നഷ്ടപ്പെട്ടവയിൽ ഉൾപ്പെടുന്നതെന്ന് വ്യക്തമാക്കുന്നു.

പത്മനാഭ സ്വാമിയുടെ ചിത്രം കൊത്തിയ ആഭരണങ്ങൾ ഉൾപ്പെടെ വിദേശത്തുനിന്ന് കൊണ്ടുവന്ന അപൂർവാഭരണങ്ങളും മോഷണം പോയവയിൽ ഉണ്ടെന്ന് അറിയുന്നു. 2025 നവംബറിൽ ബെംഗളൂരുവിലേക്ക് പോകുന്നതിന് മുൻപ് അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ കാണാതായതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കൊട്ടാരത്തിനകത്ത് നടത്തിയ പരിശോധനയിലും അവ കണ്ടെത്താനായില്ല.

സംഭവത്തിൽ പൊലീസ് നാല് മാസം രഹസ്യാന്വേഷണം നടത്തിയതായാണ് വിവരം. പവിഴവും സ്വർണ്ണമുത്തും ചേർന്ന അരപവൻ തൂക്കമുള്ള ചെയിൻ, പിച്ചിപ്പുമൊട്ട് ഡിസൈനിലുള്ള 3 പവൻ സ്വർണ്ണ പാദസരം, കറുത്തമുത്തും സ്വർണ്ണമുത്തും ചേർന്ന 2 പവൻ പാദസരം, ഇല ഡിസൈനിലുള്ള 4 പവൻ വളകൾ എന്നിവയാണ് മോഷണം പോയവയിൽ ഉൾപ്പെടുന്നതെന്ന് പരാതിയിൽ പറയുന്നു.

തിരുവനന്തപുരം: ശബരിമലയിൽ യുവതികളുടെ പ്രവേശനം അനുവദിക്കണമെന്ന മുൻ നിലപാട് സംസ്ഥാന സർക്കാർ തിരുത്തി. ആചാരസംരക്ഷണം ഉറപ്പാക്കണമെന്ന പുതിയ നിലപാട് സർക്കാർ ശനിയാഴ്ച സുപ്രീംകോടതിയെ അറിയിക്കാനിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളുടെ വികാരം പരിഗണിച്ചാണ് സർക്കാർ നിലപാട് മാറ്റുന്നതെന്ന വിലയിരുത്തലാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നത്.

ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് അടുത്തിടെ പ്രമേയം പാസാക്കിയിരുന്നു. തുടർന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലും വിഷയം ചർച്ചയായി. ആദ്യം ഇടതുമുന്നണി തീരുമാനം എടുക്കട്ടെയെന്നായിരുന്നു നിലപാട്. എന്നാൽ ശനിയാഴ്ച കോടതിയിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കേണ്ട സാഹചര്യം ഉണ്ടായതോടെ ഘടകകക്ഷികളുമായി ആശയവിനിമയം നടത്തിയ സി.പി.എം. നേതൃത്വം നയപരമായ തിരുത്തലിലേക്ക് നീങ്ങിയതായാണ് വിവരം.

അതേസമയം, തെരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടിയും പ്രതിപക്ഷ പാർട്ടികൾ വിഷയം രാഷ്ട്രീയമായി ഉയർത്തുന്നതുമാണ് നിലപാട് മാറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് വിലയിരുത്തപ്പെടുന്നു. വിശ്വാസികൾക്കെതിരായ ഒരുതീരുമാനവും ഉണ്ടാകരുതെന്ന നിലപാടാണ് ഇപ്പോൾ സർക്കാരും ഇടതുമുന്നണിയും മുന്നോട്ടുവയ്ക്കുന്നത്. അതിനൊപ്പം, നിയമപരമായ കാര്യങ്ങൾ പരിശോധിച്ച് നിലവിലെ സാഹചര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിലപാട്.

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വത്തെച്ചൊല്ലിയുള്ള അസന്തോഷത്തെ തുടർന്ന് നേതൃത്വവുമായി ഇടഞ്ഞ് നാട്ടിലേക്ക് മടങ്ങിയ കെ. സുധാകരൻ എം.പി. വീണ്ടും ചർച്ചയ്ക്കായി ഡൽഹിയിലേക്ക് പോകുന്നു. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാതെയും ചർച്ചകൾ പൂർത്തിയാകാൻ കാത്തുനിൽക്കാതെയും വ്യാഴാഴ്ച രാത്രി കണ്ണൂരിലേക്ക് മടങ്ങിയ സുധാകരനെ അനുനയിപ്പിക്കാൻ രാഹുൽ ഗാന്ധിയാണ് നേരിട്ട് ഇടപെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെ ഫോണിൽ ബന്ധപ്പെട്ട് തിങ്കളാഴ്ച ഡൽഹിയിലെത്താൻ അദ്ദേഹം നിർദേശിച്ചതായാണ് വിവരം.

വ്യാഴാഴ്ച അർധരാത്രിയോടെ കണ്ണൂരിലെ വീട്ടിലെത്തിയ സുധാകരൻ പിന്നീട് സാമൂഹിക മാധ്യമത്തിൽ വൈകാരികമായ കുറിപ്പും പങ്കുവെച്ചിരുന്നു. കണ്ണൂരുമായുള്ള ആത്മബന്ധവും പാർട്ടിക്കുവേണ്ടി നടത്തിയ പോരാട്ടങ്ങളും പരാമർശിച്ചുള്ള കുറിപ്പാണ് ശ്രദ്ധ നേടിയത്. എന്നാൽ അത്തരമൊരു ഫെയ്സ്ബുക്ക് പോസ്റ്റിനെ കുറിച്ച് തനിക്ക് അറിവില്ലെന്നും വിഷയം അന്വേഷിക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സുധാകരന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽനിന്ന് പോസ്റ്റ് നീക്കിയിട്ടില്ല.

ഇതിനിടെ കണ്ണൂർ ഡി.സി.സി. ഓഫീസിന് മുന്നിൽ ഉൾപ്പെടെ സുധാകരനെ പിന്തുണച്ചുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. അടുത്ത അനുയായികൾ വീട്ടിലെത്തി പിന്തുണ അറിയിച്ച സാഹചര്യത്തിലാണ് പ്രശ്നം വഷളാകാതിരിക്കാൻ ദേശീയനേതൃത്വം നേരിട്ട് ഇടപെട്ടത്. കണ്ണൂരിൽ മത്സരിക്കാനുള്ള ആഗ്രഹം സുധാകരൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നുവെങ്കിലും എം.പി.മാർ മത്സരിക്കേണ്ടതില്ലെന്ന പാർട്ടി നിലപാട് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് വ്യാഴാഴ്ച രാത്രി അദ്ദേഹത്തെ അറിയിച്ചതായാണ് സൂചന. സുധാകരൻ നിർദേശിക്കുന്ന വ്യക്തിയെ സ്ഥാനാർഥിയാക്കാമെന്ന ഉറപ്പ് നൽകിയിട്ടും ചർച്ചകൾ പൂർത്തിയാകാതെ അദ്ദേഹം മടങ്ങുകയായിരുന്നു.

തിരുവനന്തപുരം: നേഴ്സുമാരുടെ സമരവുമായി ബന്ധപ്പെട്ട് മധ്യസ്ഥ ചർച്ചയ്ക്ക് നിർദേശം നൽകി ഹൈക്കോടതി. ചൊവ്വാഴ്ച്ച മധ്യസ്ഥ ചർച്ച നടത്താമെന്നാണ് കോടതി നിർദേശിച്ചത്. ഹൈക്കോടതി മീഡിയേഷൻ സെന്ററിൽ നിന്ന് മധ്യസ്ഥനെ നിയോഗിക്കുമെന്നും കോടതി അറിയിച്ചു. മധ്യസ്ഥ ചർച്ചകൾ പൂർത്തിയാകുന്നതുവരെ സമരം തുടരാൻ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഉൾപ്പെടെ ബഹിഷ്കരിച്ചാണ് സമരം മുന്നോട്ടുപോകുന്നത്. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ ശക്തമായി സമരം തുടരുമെന്ന നിലപാടിലാണ് സംഘടനകൾ.

അതേസമയം നിലവിലുള്ള സമരം അനാവശ്യമാണെന്നാണ് ആശുപത്രി മാനേജുമെന്റുകളുടെ നിലപാട്. നേഴ്സുമാരുടെ കുറവ് ചില ആശുപത്രികളിൽ രോഗികളെ ബാധിച്ചു തുടങ്ങിയതായും റിപ്പോർട്ടുണ്ട്. ആശുപത്രി സേവനം മുടങ്ങുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്നും ആവശ്യമായിടത്ത് ആശുപത്രികൾക്ക് പോലീസ് സംരക്ഷണം നൽകണമെന്നും ഹൈക്കോടതി നേരത്തെ സർക്കാരിനോട് നിർദേശിച്ചിരുന്നു.

കുംഭമേളയിൽ വൈറലായ മൊണാലിസ ഭോസ്ലെയും ഭർത്താവ് മുഹമ്മദ് ഫർമാനും അവരുടെ വിവാഹത്തെ കുറിച്ച് പ്രചരിക്കുന്ന “ലൗ ജിഹാദ്” ആരോപണങ്ങൾ തെറ്റാണെന്ന് വ്യക്തമാക്കി. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മതത്തിനപ്പുറമുള്ള പ്രണയമാണ് തങ്ങളെ ഒന്നിപ്പിച്ചതെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പല വാർത്തകളും തെറ്റിദ്ധാരണയാണെന്നും അവർ പറഞ്ഞു.

തനിക്ക് പതിനെട്ട് വയസ് പൂർത്തിയായതാണെന്നും പ്രായത്തെ കുറിച്ച് പ്രചരിക്കുന്ന വിവരങ്ങൾ യാഥാർത്ഥ്യമല്ലെന്നും മൊണാലിസ വ്യക്തമാക്കി. തന്റെ ഇച്ഛപ്രകാരമാണ് ഹിന്ദു ആചാരപ്രകാരം ക്ഷേത്രത്തിൽ വെച്ച് വിവാഹം നടത്തിയത് എന്നും ഇത് പരസ്പര സമ്മതത്തോടെയാണെന്നും ഫർമാനും വിശദീകരിച്ചു.

കുടുംബത്തിൽ നിന്നുള്ള മറ്റൊരു വിവാഹത്തിനുള്ള സമ്മർദ്ദമാണ് തങ്ങളെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നും ഇരുവരും പറഞ്ഞു. കേരളത്തിലെ ജനങ്ങളും സർക്കാരും നൽകിയ പിന്തുണയ്ക്കും വിവാഹത്തിൽ പങ്കെടുത്ത രാഷ്ട്രീയ നേതാക്കൾക്കും അവർ നന്ദി അറിയിച്ചു.

പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം മൂലം രൂപപ്പെട്ട പാചക വാതക ക്ഷാമം നേരിടാൻ സംസ്ഥാന സർക്കാർ മൂന്ന് സുപ്രധാന തീരുമാനങ്ങൾ എടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഗ്യാസ് സിലിണ്ടർ വിതരണത്തിന് മുൻഗണനാ ക്രമം നിശ്ചയിക്കാനും കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയാൻ എൻഫോഴ്സ്മെന്റ് സംഘം രൂപീകരിക്കാനും തീരുമാനമായി

സംസ്ഥാനത്ത് വ്യവസായികവും ഗാർഹികവുമായ ഉപയോഗങ്ങൾക്ക് ആവശ്യമായ ഗ്യാസ് വിതരണവും ഉപഭോഗവും നിരീക്ഷിക്കാൻ സംസ്ഥാനതല മോണിറ്ററിംഗ് കമ്മറ്റി രൂപീകരിക്കും. ജില്ലകളിൽ കളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാതല കമ്മറ്റികൾ രൂപീകരിച്ച് പ്രത്യേക ഡാഷ്ബോർഡ് വഴി സിലിണ്ടർ വിതരണം നിരീക്ഷിക്കുമെന്ന് സർക്കാർ അറിയിച്ചു.

ഗാർഹികേതര എൽപിജി സിലിണ്ടറുകളുടെ വിതരണത്തിൽ ആശുപത്രികൾ, വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ, സ്കൂളുകൾ, ജനകീയ അടുക്കളകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് മുൻഗണന നൽകും. സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്ന ഗാർഹികേതര സിലിണ്ടറുകളുടെ നിലവിലെ പരിധി ഉയർത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാനും യോഗത്തിൽ തീരുമാനിച്ചു.

മൂന്നാറിൽ നടന്ന ചെങ്കുളം മൾട്ടി സ്പീഷ്യസ് മത്സ്യ വിത്ത് ഫാം ഉദ്ഘാടന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ എത്താതിരുന്നതിനെതിരെ എം. എം. മണി എം.എൽ.എ രൂക്ഷ വിമർശനം ഉയർത്തി. ഉദ്ഘാടനം ചെയ്യാൻ തങ്ങളെ എന്തിനാണ് വിളിച്ചു വരുത്തിയതെന്നും താനും എ. രാജ എം.എൽ.എയും ഉണ്ടായിരുന്നാൽ മതിയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഇരുന്ന് പരിപാടികൾ നടത്തുമ്പോൾ ഇവിടെ എത്തി കാത്തിരിക്കേണ്ട അവസ്ഥ ഉണ്ടാകുന്നത് ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു.

ഇത്തരത്തിലുള്ള പരിപാടികളിലേക്ക് മേലാൽ തന്നെ വിളിക്കരുതെന്നും, തന്റെ ഭാഷയിൽ പറഞ്ഞാൽ വേറെ പലതും പറയേണ്ടി വരുമെന്നുമാണ് എം.എം. മണി പ്രതികരിച്ചത്. അദ്ദേഹത്തിന്റെ വിമർശനം സദസ്സിൽ കൈയ്യടിയോടെയാണ് സ്വീകരിക്കപ്പെട്ടത്. തുടർന്ന് മുഖ്യാതിഥിയായി അഭിവാദ്യ പ്രസംഗം നടത്തിയതായി അറിയിച്ച് കൂടുതൽ സംസാരിക്കാതെ അദ്ദേഹം വേദി വിട്ടു.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങൾ എസ്എൻഡിപി യോഗത്തിൽ നിന്ന് അയോഗ്യരാക്കി കേരള ഹൈക്കോടതി. വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടെയുള്ള ബോർഡ് അംഗങ്ങളെയും കോടതി അയോഗ്യരാക്കി. സ്ഥാപനത്തിൻ്റെ വാർഷിക റിപ്പോർട്ടുകൾ വർഷങ്ങളായി സമർപ്പിക്കാത്തതിനെ തുടർന്നാണ് നടപടി.

കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്ത സംഘടനയായ എസ്എൻഡിപി യോഗം രണ്ടായിരത്തി പതിനാലിന് ശേഷം വാർഷിക കണക്കുകളും റിട്ടേണുകളും സമർപ്പിച്ചിട്ടില്ലെന്ന് കോടതി കണ്ടെത്തി. തുടർച്ചയായി മൂന്ന് വർഷം റിപ്പോർട്ടുകൾ നൽകാത്ത ഡയറക്ടർമാരെ അയോഗ്യരാക്കാമെന്ന നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനം. പിഴ അടച്ചതിനാൽ പ്രശ്നം പരിഹരിച്ചുവെന്ന ഭരണസമിതിയുടെ വാദം കോടതി അംഗീകരിച്ചില്ല.

ഭരണസമിതി അയോഗ്യരായ സാഹചര്യത്തിൽ താൽക്കാലിക ഡയറക്ടർമാരെ നിയമിച്ച് ഭരണസംവിധാനം തുടരാൻ സംസ്ഥാന സർക്കാരിന് കോടതി നിർദ്ദേശം നൽകി. സിംഗിൾ ബെഞ്ചിൻ്റെ ഈ വിധിക്കെതിരെ ഉടൻ അപ്പീൽ നൽകുമെന്ന് നിലവിലെ ബോർഡ് അംഗങ്ങൾ അറിയിച്ചു.

കുംഭമേളയിലെ വൈറൽ താരമായ മോണാലിസ ഭോസ്‌ലെ കേരളത്തിൽ വിവാഹിതയായി. തിരുവനന്തപുരം അരുമാനൂർ നയിനാർ ദേവക്ഷേത്രത്തിലെ ശ്രീനാരായണഗുരു പ്രതിഷ്ഠയ്ക്കുമുന്നിൽ ബുധനാഴ്ച വൈകുന്നേരമാണ് വിവാഹചടങ്ങുകൾ നടന്നത്. ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് ഫർമാൻ മൊണാലിസയ്ക്ക് താലിചാർത്തി. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

സിനിമയുടെ ചിത്രീകരണത്തിനായി തിരുവനന്തപുരം പൂവാറിലെത്തിയപ്പോഴാണ് ഇരുവരും അടുത്തറിയുന്നത്. സിനിമയിൽ നായകനായി അഭിനയിക്കുന്നതും മുഹമ്മദ് ഫർമാനാണ്. ഓഡിഷൻ സമയത്ത് പരിചയപ്പെട്ട ഇരുവരും കഴിഞ്ഞ ആറുമാസമായി പ്രണയത്തിലായിരുന്നു.

വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഇരുവരും തമ്പാനൂർ പോലീസ് സ്റ്റേഷനിൽ അഭയം തേടി. തുടർന്ന് വൈകിട്ട് ക്ഷേത്രത്തിൽ എത്തി വിവാഹം നടത്തി. ചടങ്ങിൽ എം.വി.ഗോവിന്ദൻ, വി.ശിവൻകുട്ടി, എ.എ.റഹീം എന്നിവർ പങ്കെടുത്ത് നവദമ്പതികൾക്ക് ആശംസകൾ നേർന്നു.

കേരളത്തിലെ ദേശീയപാത വികസന പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കാനിരിക്കെ വിവാദം ശക്തമായി. ചടങ്ങിലേക്ക് പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് വെങ്ങളം– രാമനാട്ടുകര റീച്ചിൽ മന്ത്രിയുടെ നേതൃത്വത്തിൽ റോഡ് ഷോ സംഘടിപ്പിച്ചു. ഇതിന് മുമ്പ് കാസർകോട്ടെ നുള്ളിപ്പാടിയിൽ സി. എച്ച്. കുഞ്ഞമ്പു എംഎൽഎയുടെ നേതൃത്വത്തിൽ ദേശീയപാതയുടെ ഒന്നാം റീച്ചിൽ സമാന്തര ഉദ്ഘാടനവും നടന്നിരുന്നു.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാതിരിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും ക്ഷണം ലഭിച്ച മറ്റ് മന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. ക്ഷണം വൈകിയാണ് ലഭിച്ചതെന്നും മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ പങ്കെടുക്കാനാവില്ലെന്നും മന്ത്രിമാരായ എം. ബി. രാജേഷും കെ. കൃഷ്ണൻകുട്ടിയും പ്രതികരിച്ചു.

ഉദ്ഘാടനച്ചടങ്ങിൽ നിന്ന് ഒഴിവാക്കിയ നടപടി കേരളത്തോടുള്ള അവഗണനയാണെന്ന് മന്ത്രി റിയാസ് വിമർശിച്ചു. സംസ്ഥാന സർക്കാരും വലിയ തുക ചെലവഴിച്ച പദ്ധതിയുടെ ക്രെഡിറ്റ് ഒറ്റയ്ക്ക് കൈവശപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഭൂമി ഏറ്റെടുക്കലിന് ഉൾപ്പെടെ സംസ്ഥാന സർക്കാർ വലിയ സംഭാവന നൽകിയതായും, വികസന പദ്ധതിയെ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

RECENT POSTS
Copyright © . All rights reserved