Kerala

കൊച്ചി: നടി റിനി ആൻ ജോർജിനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച സംഭവത്തിൽ ഷാജൻ സ്‌കറിയ, രാഹുൽ ഈശ്വർ എന്നിവരടക്കം നാലുപേരെ പ്രതി ചേർത്തു കേസെടുത്തു. എറണാകുളം റൂറൽ സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യമില്ലാ കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

നടിയുടെ പരാതി മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും നേരിട്ട് നൽകിയതിനെ തുടർന്നാണ് നടപടി. ഐടി ആക്ടിലെ സെക്ഷൻ 67, ബി.എൻ.എസ്, കേരളാ പോലീസ് ആക്ട് എന്നിവയുടെ വകുപ്പുകളാണ് ചുമത്തിയത്. റിനി ആൻ ജോർജിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയും യുട്യൂബ് ചാനൽ വഴിയും നടത്തിയ അധിക്ഷേപമാണ് അന്വേഷണ വിധേയമാകുന്നത്. കൂടുതൽ പേരെ പ്രതികളായി ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു.

കൊച്ചി: ദേശീയപാതയിലെ പെട്രോൾ പമ്പുകളിലെ ശൗചാലയം പ്രവൃത്തി സമയങ്ങളിൽ മാത്രം പൊതുജനങ്ങൾക്ക് തുറന്നുകൊടുത്താൽ മതിയെന്ന ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ചു . 24 മണിക്കൂറും ശൗചാലയം തുറക്കണമെന്ന് മുൻപ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് തിരുത്തിയത്.

ശൗചാലയം ഉപഭോക്താക്കളല്ലാത്തവർ ഉപയോഗിക്കുന്നത് തടയണമെന്ന ആവശ്യവുമായി പമ്പുടമകൾ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും, സിംഗിൾ ബെഞ്ച് പൊതു ജനങ്ങൾക്കും സൗകര്യം അനുവദിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ പമ്പിന്റെ പ്രവൃത്തി സമയത്തേക്ക് മാത്രം പരിമിതപ്പെടുത്തിയാണ് ഡിവിഷൻ ബെഞ്ച് വിധി നൽകിയത്.

സീനിയർ വിദ്യാർഥിയെന്ന വ്യാജേന മെസേജുകൾ അയച്ച് സൗഹൃദത്തിലാകും, വാട്സാപ്പിലൂടെ അശ്ലീല വിഡിയോകളും മെസേജുകളും അയച്ചു ഭീഷണിപ്പെടുത്തിയ കേസിൽ തൃശൂർ വടക്കാഞ്ചേരി സ്വദേശിയെ കോഴിക്കോട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. തേക്കുംകര പുന്നപ്പറമ്പ് താഴത്തുവീട്ടിൽ ടി.കെ.സംഗീത് കുമാറാണ് (29) അറസ്റ്റിലായത്. ഫെയ്സ്ബുക്കിൽ നിന്നാണ് ഇയാൾ പെൺകുട്ടികളുടെ വിവരം ശേഖരിക്കുക.

കോളജിലെ സീനിയർ വിദ്യാർഥിയെന്ന വ്യാജേന മെസേജുകൾ അയച്ച് സൗഹൃദത്തിലാകും. വാട്സാപ്പിൽ ഗ്രൂപ്പുകൾ നിർമിച്ചും പിന്നീട് നേരിട്ടും ലൈംഗിക ദൃശ്യങ്ങൾ അടങ്ങിയ വിഡിയോകളും ഫോട്ടോകളും ലൈംഗിക പരാമർശത്തോടു കൂടിയ മെസേജുകളും ഇയാൾ അയച്ചിരുന്നു.

ഇയാളുടെ പക്കൽനിന്ന് ഇതിനായി ഉപയോഗിച്ച മൊബൈൽ ഫോണും സിം കാർഡും കണ്ടെടുത്തു. പ്രതിക്കെതിരെ കൊല്ലം ജില്ല ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലും തൃശൂർ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലും റജിസ്റ്റർ ചെയ്ത കേസുകൾ അടക്കം സമാനമായ ഒട്ടേറെ പരാതികൾ ഉള്ളതായി അന്വേഷണത്തിൽ കണ്ടെത്തി.

സൈബർ ക്രൈം പൊലീസ് അസി. കമ്മിഷണർ ജി.ബാലചന്ദ്രന്റെ നിർദേശപ്രകാരം കോഴിക്കോട് സിറ്റി സൈബർ സെൽ ഇയാളുടെ ഫോൺ നമ്പറുകളുടെ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വിനോദ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഫെബിൻ, സിപിഒമാരായ ഷമാന അഹമ്മദ്, വി.ബിജു, മുജീബ് റഹ്മാൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോഴിക്കോട് സിജെഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

തിരുവനന്തപുരം: ശിവഗിരി സംഭവത്തിൽ പോലീസിനെ അയച്ചത് തന്നെ ഏറ്റവും വേദനിപ്പിച്ച കാര്യമാണെന്ന് മുൻ മുഖ്യമന്ത്രി എ.കെ. ആന്റണി വ്യക്തമാക്കി. 1995-ൽ ഹൈക്കോടതിയുടെ ഉത്തരവു പ്രകാരമാണ് പോലീസ് ഇടപെടലുണ്ടായത്. എന്നാൽ അതിനുശേഷം ജെ. ബാലകൃഷ്ണൻ കമ്മീഷൻ അന്വേഷണം നടത്തിയെങ്കിലും റിപ്പോർട്ട് ഇന്നു വരെ പുറത്തുവിട്ടിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മുത്തങ്ങയിലെ ആദിവാസി സമരവുമായി ബന്ധപ്പെട്ടും സിബിഐ റിപ്പോർട്ട് സർക്കാരിന്റെ കൈവശമുണ്ടെന്ന് ആന്റണി ഓർമ്മിപ്പിച്ചു. അന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പലതവണ മുന്നറിയിപ്പ് നൽകിയിട്ടും കയ്യേറ്റം അനുവദിച്ചതിന് ശേഷം പോലീസാണ് ഇടപെട്ടതെന്ന് റിപ്പോർട്ടിൽ വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പഴി കേട്ടത് താനാണെന്നും, ‘ആദിവാസികളെ ചുട്ടുകൊന്നു’ എന്നാരോപണം ഇടതുപക്ഷം പ്രചരിപ്പിച്ചതാണെന്നും ആന്റണി വ്യക്തമാക്കി.

മാറാട് കാലത്തെ സംഭവത്തെക്കുറിച്ചും സിബിഐ അന്വേഷണം നടത്തിയ റിപ്പോർട്ട് ഉണ്ടെന്നും അത് പുറത്തു വിടണമെന്നാണ് ആന്റണിയുടെ ആവശ്യം. സത്യാവസ്ഥ ജനങ്ങൾക്കുമുമ്പിൽ വെക്കുന്നതാണ് സർക്കാരിന്റെ കടമയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആദിവാസികൾക്ക് ഏറ്റവും കൂടുതൽ ഭൂമി നൽകിയത് ഞങ്ങളുടെ ഭരണകാലത്താണ്. എന്നാൽ 21 വർഷങ്ങൾക്ക് ശേഷവും തന്നെ അധിക്ഷേപിക്കപ്പെടുകയാണ്” എന്നും ആന്റണി ചൂണ്ടിക്കാട്ടി.

തൃശൂർ: അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി കാലം ചെയ്തു. 95 വയസ്സായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്നു കുറച്ചു ദിവസമായി തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് (ബുധൻ)  ഉച്ചയ്ക്കു 2.50നാണ് വിയോഗം. കബറടക്കം പിന്നീട്.

തൃശൂർ അതിരൂപത ആർച്ച്‌ ബിഷപ്, മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്, താമരശേരി രൂപതാ ബിഷപ്പ് എന്നീ സ്‌ഥാനങ്ങളിൽ സ്‌തുത്യർഹ സേവനമനുഷ്‌ഠിച്ച മാർ ജേക്കബ് തൂങ്കുഴി 2007 ജനുവരി മുതൽ കാച്ചേരിയിലെ മൈനർ സെമിനാരിയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.

ജീവൻ ടിവിയുടെ സ്‌ഥാപക ചെയർമാനാണ്. രണ്ടുതവണ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ, 2000–06) വൈസ് പ്രസിഡന്റ് പദവി വഹിച്ചു. 2004–ൽ തൃശൂർ മേരിമാതാ സെമിനാരിയിൽ നടന്ന സിബിസിഐയുടെ ചരിത്ര സംഗമത്തിന്റെ സംഘാടകനായി ശ്രദ്ധനേടി.

1997-ൽ തൃശൂർ അതിരൂപത ആർച്ച് ബിഷപ് സ്‌ഥാനമേറ്റെടുത്ത മാർ ജേക്കബ് തൂങ്കുഴി 10 വർഷം അതേ സ്‌ഥാനത്തു തുടർന്നു. 22 വർഷം മാനന്തവാടി രൂപതയുടെ ബിഷപ് ആയിരുന്നു.  കോട്ടയം ജില്ലയിലെ പാലാ വിളക്കുമാടത്ത് കർഷക ദമ്പതികളായ കുരിയന്റെയും റോസയുടെയും നാലാമത്തെ മകനായി 1930 ഡിസംബർ 13നാണു ജനനം. കുടുംബം പിന്നീട് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലേക്കു കുടിയേറുകയായിരുന്നു.

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട പതിനാറുവയസ്സുകാരനെ പീഡിപ്പിച്ച കേസിൽ വിദ്യാഭ്യാസ വകുപ്പിലെ എ.ഇ.ഒ, റെയിൽവേ ജീവനക്കാരൻ എന്നിവരടക്കം എട്ടുപേരെ ചന്തേര പൊലീസ് അറസ്റ്റു ചെയ്തു.

പ്രധാന പ്രതിയും യൂത്ത്‌ ലീഗ് പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ സിറാജുദ്ദീൻ ഒളിവിലാണ്. കണ്ണൂർ റൂറൽ, കണ്ണൂർ സിറ്റി, കോഴിക്കോട് സ്റ്റേഷനുകളിലടക്കം രജിസ്റ്റർ ചെയ്ത പോക്സോ കേസുകളിൽ ആകെ 20 പേരാണ് പ്രതികൾ. എ.ഇ.ഒയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.

ബേക്കൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പടന്ന സ്വദേശി സൈനുദ്ദീൻ(52), സി.പി.എം പ്രവർത്തകൻ വെള്ളച്ചാൽ സ്വദേശി സുകേഷ്(30), പന്തൽ ജീവനക്കാരൻ തൃക്കരിപ്പൂർ വടക്കേ കൊവ്വലിലെ റയീസ് (30), വൾവക്കാട്ടെ കുഞ്ഞഹമ്മദ് ഹാജി (55), ചന്തേരയിലെ ടി.കെ.അഫ്സൽ (23), ചീമേനിയിലെ ഷിജിത്ത്(36), പടന്നക്കാട്ടെ റംസാൻ(64), തൃക്കരിപ്പൂർ പൂച്ചോലിലെ നാരായണൻ(60), പിലിക്കോട്ടെ ചിത്രരാജ്(48) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒളിവിലുള്ള വടക്കുമ്പാട് സ്വദേശി സിറാജുദീൻ (46) മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് വിവരം. മുഴുവൻ പ്രതികളെയും കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.

പീഡനത്തിന് ഇരയായ വിദ്യാർത്ഥിയിൽ നിന്ന് ചന്തേര പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. 2023 അവസാനം മുതൽ 2025 സെപ്തംബർവരെ കുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്നാണ് വിവരം. ചന്തേര ഇൻസ്‌പെക്ടർ കെ.പ്രശാന്ത്, നീലേശ്വരം ഇൻസ്‌പെക്ടർ നിബിൻ ജോയ്, വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ കെ.പി.സതീഷ്, ചീമേനി ഇൻസ്‌പെക്ടർ ടി.മുകുന്ദൻ, ചിറ്റാരിക്കാൽ ഇൻസ്‌പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

ഡേറ്റിംഗ് ആപ്പ് വഴിയാണ് പ്രതികൾ കുട്ടിയുമായി പരിചയപ്പെട്ടതെന്നാണ് വിവരം. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ എത്തിച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്.

പതിവായി രണ്ടുപേർ വീട്ടിലെത്തുന്നതും കുട്ടിയുമായി രഹസ്യമായി ഇടപഴകുന്നതും കണ്ട മാതാവിന് തോന്നിയ സംശയമാണ് പീഡനവിവരം പുറത്തറിയാൻ ഇടയാക്കിയത്. ചൈൽഡ് ലൈൻ അധികൃതർ വിദ്യാർത്ഥിയിൽ നിന്ന് മൊഴിയെടുത്തശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു.

കോഴിക്കോട്ട് യുവതിയെ പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കണ്ണൂർ സ്വദേശി സജീഷി (32)യെ പോലീസ് അറസ്റ്റ് ചെയ്തു. ഫേസ്ബുക്ക് വഴിയാണ് ഇയാൾ ഇടുക്കി സ്വദേശിനിയുമായി ബന്ധം സ്ഥാപിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

2021 ഏപ്രിലിൽ യുവതിയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി, പിന്നീട് 2023-ൽ വീണ്ടും ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചുവെന്നുമാണ് വിവരം.

നഗ്നദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു വിവാഹാലോചനയും തടസ്സപ്പെടുത്തിയതായി യുവതി പരാതി നൽകി. പ്രതിയെ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് കസബ എഎസ്‌ഐ സജേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷിജിത്ത്, ദീപു, ദിവ്യ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

പത്തനംതിട്ടയിൽ യുവാക്കളെ ഹണിട്രാപ്പ് രീതിയിൽ വീട്ടിലേക്കു വിളിച്ചുവരുത്തി ദമ്പതികൾ ചേർന്ന് മർദിച്ച കേസിൽ പുതിയ വെളിപ്പെടുത്തൽ. പ്രതി രശ്മിയുടെ ഫോണിൽ നിന്ന് പൊലീസ് കണ്ടെടുത്തത് മനസ് മരവിപ്പിക്കുന്ന 10 മർദ്ദന വിഡിയോകൾ. സിനിമയിലെ രംഗങ്ങളെ വെല്ലുന്ന തരത്തിലുള്ളതാണ് ദൃശ്യങ്ങൾ എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

ഭർത്താവ് ജയേഷിന്റെ ഫോണിൽ ചിത്രീകരിച്ച മറ്റു ദൃശ്യങ്ങൾ ഇപ്പോഴും പൊലീസിന് ലഭിച്ചിട്ടില്ല. ജയേഷ് ഫോൺ പാസ്‌വേഡ് വെളിപ്പെടുത്താൻ വിസമ്മതിക്കുന്നതിനാൽ സൈബർ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. രശ്മി അന്വേഷണത്തിൽ സഹകരിക്കുമ്പോഴും ജയേഷ് ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞു മാറുകയാണ്. യുവാക്കൾ രശ്മിയുമായി ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ചിട്ടും ജയേഷ് തന്റെ മൊഴിയിൽ ഉറച്ചു നിൽക്കുന്നതായും പൊലീസ് പറഞ്ഞു.

ആലപ്പുഴ സ്വദേശിയായ 19 കാരന്റെ പരാതിയിൽ കഴിഞ്ഞ ദിവസം ആറന്മുള പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു. കേസ് പിന്നീട് കോയിപ്രം സ്റ്റേഷനിലേക്കു കൈമാറി. ഇരുവരെയും 24 വരെ റിമാൻഡ് ചെയ്ത് കൊട്ടാരക്കര സബ് ജയിലിലേക്കു മാറ്റി. പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാനുള്ള നീക്കം പുരോഗമിക്കുകയാണെന്നും തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ശക്തമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

കാസർകോട് ചെറുവത്തൂരിൽ 16-കാരനെ പ്രകൃതിവിരുദ്ധമായി ഉപയോഗിച്ച കേസിൽ രാഷ്ട്രീയ നേതാവിനെയും ഉന്നത ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി 14 പേർക്കെതിരെ കേസ്. ഇവരിൽ എട്ടുപേരെ പൊലീസ് പിടികൂടി. ശേഷിക്കുന്ന പ്രതികളെ പിടികൂടാൻ വിവിധ സ്റ്റേഷനുകളിൽ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരിക്കുകയാണ്.

പ്രതികളിൽ വിദ്യാഭ്യാസവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥനും, ആർപിഎഫ് ഉദ്യോഗസ്ഥരും, രാഷ്ട്രീയ പ്രവർത്തകനും ഉൾപ്പെടുന്നു. 16-കാരന്റെ വീട്ടിലെത്തിയ ഒരാളെ അമ്മ കണ്ടതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ മാതാവ് പൊലീസിൽ നൽകിയ പരാതിയിലൂടെയാണ് സംഭവം പുറത്തുവന്നത്. കുട്ടിയെ ചൈൽഡ് ലൈനിൽ ഹാജരാക്കി നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരങ്ങൾ വെളിപ്പെട്ടത്.

ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം വെള്ളരിക്കുണ്ട്, ചീമേനി, നീലേശ്വരം, ചിറ്റാരിക്കാൽ, ചന്തേര സ്റ്റേഷനുകളിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഓരോ സംഘത്തിനും രണ്ട് വീതം പ്രതികളെ പിടികൂടാനുള്ള ചുമതല നൽകിയിട്ടുണ്ട്. ശേഷിക്കുന്ന പ്രതികളെ ഉടൻ പിടികൂടാൻ പൊലീസ് ശക്തമായ നടപടികൾ തുടരുകയാണ്.

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ ലണ്ടനില്‍ സ്വീകരിച്ച “വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ” പുരസ്‌കാരത്തെ ചുറ്റിപ്പറ്റി കടുത്ത വിവാദം. സര്‍ക്കാര്‍ അനുമതിയോടെ നഗരസഭയുടെ ഫണ്ടില്‍ നിന്നാണ് ആര്യയുടെ യാത്രയ്ക്കും ചെലവുകള്‍ക്കും അനുമതി ലഭിച്ചത്. എന്നാല്‍, പുരസ്‌കാരചടങ്ങ് യഥാര്‍ത്ഥ ബ്രിട്ടീഷ് പാര്‍ലമെന്റിലല്ല, ഹൗസ് ഓഫ് കോമണ്‍സിലെ വാടക ഹാളിലാണെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാണ്.

സിപിഎം നേതാക്കളും പ്രവര്‍ത്തകരും ആര്യയെ അഭിനന്ദിച്ച് പോസ്റ്റുകള്‍ നിറച്ചപ്പോള്‍, എതിരാളികള്‍ പണം കൊടുത്താണ് അവാര്‍ഡ് വാങ്ങിയത് എന്നാരോപിച്ച് രംഗത്തെത്തി. ലഭിച്ച സര്‍ട്ടിഫിക്കറ്റില്‍ പോലും ‘ആര്യ രാജേന്ദ്രന്‍, സിപിഎം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും, പുരസ്‌കാരം നല്‍കിയ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് സംഘടന മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പ്രവര്‍ത്തിക്കുന്ന ബിജെപിയുമായി ബന്ധമുള്ള സ്ഥാപനം ആണെന്നുമാണ് ആരോപണം.

നഗരത്തിലെ യാഥാര്‍ത്ഥ്യ പ്രശ്‌നങ്ങള്‍ അവഗണിച്ച് മേയര്‍ തട്ടിക്കൂട്ടി ലഭിച്ച അവാര്‍ഡ് വാങ്ങാനാണ് വിദേശയാത്ര നടത്തിയിരിക്കുന്നത് എന്ന് ബി.ജെ.പി നേതാക്കള്‍ വിമര്‍ശിച്ചു. പുത്തരിക്കണ്ടം മൈതാനത്ത് നടന്ന സീഡ് ബോള്‍ ക്യാമ്പെയ്ൻ പ്രവര്‍ത്തനത്തിന് നല്‍കിയ പുരസ്‌കാരം സ്വീകരിക്കാനായിരുന്നു യാത്രാനുമതി. എന്നാല്‍, നഗരത്തിലെ മാലിന്യ നിയന്ത്രണ പ്രശ്‌നങ്ങള്‍ ഗുരുതരമാകുമ്പോഴാണ് മേയര്‍ ഇത്തരം അവാർഡ് നേടിയതെന്നാണ് എതിരാളികള്‍ ആരോപിക്കുന്നത് .

Copyright © . All rights reserved