Kerala

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടികയിൽ നാളെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് നേതൃത്വം വ്യക്തമാക്കി. ഉച്ചയ്ക്ക് രണ്ടുമണിയോടെ പട്ടിക ഗവർണർക്ക് കൈമാറാനാണ് തീരുമാനം. ഉഭയകക്ഷി ചർച്ചകൾ തുടരുകയാണെന്നും നാളെ രാവിലെയും കൂടിയാലോചന ഉണ്ടാകുമെന്നും എഐസിസി നിരീക്ഷകൻ ദീപദാസ് മുൻഷി അറിയിച്ചു. തിങ്കളാഴ്ചയാണ് പൂർണ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക.

മുഖ്യമന്ത്രി വി ഡി സതീശൻ ധനവകുപ്പ് നേരിട്ട് കൈകാര്യം ചെയ്യാനാണ് സാധ്യത. ആഭ്യന്തര വകുപ്പ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകാൻ ധാരണയായതോടെയാണ് ധനവകുപ്പ് മുഖ്യമന്ത്രിക്കൊപ്പം തന്നെ തുടരാനുള്ള നീക്കം ശക്തമായത്. ഇതിനിടെ സതീശൻ മന്ത്രിസഭയിൽ ഇടംനേടുന്ന കോൺഗ്രസ് നേതാക്കളുടെ പട്ടികയും ഏകദേശം വ്യക്തമായി. സണ്ണി ജോസഫ്, കെ മുരളീധരൻ, എപി അനിൽകുമാർ, പിസി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം ലിജു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവർ മന്ത്രിമാരാകുമെന്നാണ് സൂചന. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് പ്രധാനപ്പെട്ട വകുപ്പ് ലഭിക്കാനും സാധ്യതയുണ്ട്.

അതേസമയം, മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം നൽകുന്നതിൽ ധാരണയായെന്നാണ് സൂചന. ഇന്ദിരാഭവനിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്കൊടുവിലാണ് വിഷയത്തിൽ തീരുമാനം രൂപപ്പെട്ടത്. ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ചർച്ചകൾ നാളെയും തുടരുമെന്നും അന്തിമ തീരുമാനം യുഡിഎഫ് നേതൃത്വം ചേർന്നായിരിക്കും എടുക്കുകയെന്നും പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മന്ത്രിസ്ഥാനവും വകുപ്പ് വിഭജനവും ചുറ്റിപ്പറ്റി മുന്നണിക്കുള്ളില്‍ കടുത്ത നീക്കങ്ങളാണ് സജീവമായിരിക്കുന്നത്. വി.ഡി. സതീശന്‍ മുഖ്യമന്ത്രിയാകുന്ന സാഹചര്യത്തില്‍ ആഭ്യന്തരം ഉള്‍പ്പെടെയുള്ള പ്രധാന വകുപ്പുകള്‍ ആര്‍ക്കെല്ലാം ലഭിക്കുമെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡും സംസ്ഥാന നേതാക്കളും തമ്മില്‍ ശക്തമായ ആലോചന തുടരുകയാണ്.

രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് നല്‍കണമെന്ന ആവശ്യം ഐ ഗ്രൂപ്പ് ശക്തമായി ഉന്നയിക്കുന്നുണ്ട്. അതേസമയം ആഭ്യന്തരം മുഖ്യമന്ത്രിയുടെ കൈവശം നിലനിര്‍ത്തണമെന്നാണ് സതീശന്‍ പക്ഷത്തിന്റെ നിലപാട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് റവന്യൂ അല്ലെങ്കില്‍ പൊതുമരാമത്ത് വകുപ്പ് നല്‍കാനുള്ള സാധ്യതകളാണ് പരിഗണനയില്‍. കെ. മുരളീധരന് ടൂറിസവും ദേവസ്വവും നല്‍കുന്നതിലും ധാരണ രൂപപ്പെട്ടുവരുന്നതായാണ് സൂചന.

മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രി ആവശ്യം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 22 എംഎല്‍എമാരുള്ള സാഹചര്യത്തില്‍ അഞ്ച് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തില്‍ ലീഗ് വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ്. നാല് മന്ത്രിമാരും സ്പീക്കര്‍ സ്ഥാനവും നല്‍കുന്ന ഫോര്‍മുലയിലൂടെ പ്രശ്നപരിഹാരം കണ്ടെത്താനാണ് കോണ്‍ഗ്രസ് ശ്രമം. എന്‍. ഷംസുദ്ദീന് സ്പീക്കര്‍ പദവി ലഭിക്കാനുള്ള സാധ്യതയും ശക്തമാണ്.

ഘടകകക്ഷികള്‍ക്കിടയിലെ സമവാക്യങ്ങള്‍ പാലിച്ചുകൊണ്ട് യുവ നേതാക്കള്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കാനാണ് വി.ഡി. സതീശന്റെ ശ്രമം. പി.സി. വിഷ്ണുനാഥ് ഉള്‍പ്പെടെയുള്ളവര്‍ക്ക് മന്ത്രിസഭയില്‍ അവസരം ലഭിച്ചേക്കും. ധനകാര്യ വകുപ്പ് ആര്‍ക്കു നല്‍കുമെന്നതും നിര്‍ണായക ചര്‍ച്ചയായി തുടരുകയാണ്. ശനിയാഴ്ചയ്ക്കകം മന്ത്രിമാരുടെ അന്തിമ പട്ടിക പ്രഖ്യാപിക്കാനാണ് യുഡിഎഫ് നേതൃത്വം ലക്ഷ്യമിടുന്നത്.

തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് തിരിച്ചടിക്കു പിന്നാലെ സി.പി.എമ്മില്‍ പിണറായി വിജയനെതിരായ അതൃപ്തി പരസ്യ വിമര്‍ശനങ്ങളിലേക്ക് കടക്കുന്നു. പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കി. മുഖ്യമന്ത്രിയാകാനാണ് പ്രായപരിധിയില്‍ ഇളവ് നല്‍കിയതെന്നും, തിരഞ്ഞെടുപ്പില്‍ തോറ്റ ശേഷവും പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നുമുള്ള പരാമര്‍ശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നതായാണ് വിവരം. പ്രതിപക്ഷ നേതൃസ്ഥാനം പിണറായി വിജയന്‍ ഒഴിയണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ഉയരുന്നത് എ.കെ.ജി സെന്ററിനെയും അസ്വസ്ഥമാക്കുന്നുണ്ട്.

പത്തുവര്‍ഷത്തെ ഭരണകാലത്ത് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും താഴെത്തട്ടിലുള്ള നേതാക്കളില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അകന്നുപോയെന്ന വിമര്‍ശനവും യോഗത്തില്‍ ശക്തമായി ഉയര്‍ന്നു. ഭരണകൂടത്തിന്റെ ഗര്‍വവും പാര്‍ട്ടി അണികളോടുള്ള അവഗണനയുമാണ് തിരഞ്ഞെടുപ്പ് തോല്‍വിക്ക് പ്രധാന കാരണങ്ങളിലൊന്നെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പാര്‍ട്ടി പ്രതിസന്ധി നേരിട്ടപ്പോള്‍ നേതൃത്വം ഫലപ്രദമായി ഇടപെട്ടില്ലെന്നും, വ്യക്തിപരമായ താത്പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയതെന്നുമുള്ള ആരോപണങ്ങളും ചര്‍ച്ചയായി.

പത്തനംതിട്ടയിലെ വിമര്‍ശനം ഒറ്റപ്പെട്ട പ്രതിഷേധമല്ലെന്നും മറ്റ് ജില്ലകളിലും സമാന വികാരം ശക്തമാകുകയാണെന്നുമാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള സൂചന. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയന്‍ മാറിനില്‍ക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ, പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിയില്‍ പുതിയ തലമുറയ്ക്ക് അവസരം നല്‍കേണ്ട സമയമാണിതെന്ന വിലയിരുത്തലും ശക്തമാണ്. പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലെ നിര്‍ണായക ഘട്ടമായാണ് നിലവിലെ സംഭവവികാസങ്ങളെ സി.പി.എം നേതൃത്വം വിലയിരുത്തുന്നത്.

എ.ഐ.സി.സി നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടലിനെ തുടർന്ന് വി.ഡി. സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല എത്തുമെന്ന സൂചനകൾ ശക്തമായി. ആഭ്യന്തര വകുപ്പ് തന്നെ വേണമെന്ന നിലപാടിലാണ് അദ്ദേഹം തുടരുന്നതെന്നും, അതിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ലെന്നുമാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ. മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ചുണ്ടായിരുന്ന അസ്വാരസ്യങ്ങൾ പരിഹരിക്കാനായി ഹൈക്കമാൻഡ് പ്രത്യേക അനുനയ നീക്കങ്ങൾ നടത്തിയതായും അറിയുന്നു.

മുതിർന്ന കോൺഗ്രസ് നേതാവായ ചെന്നിത്തലയുമായുണ്ടായിരുന്ന ഭിന്നതകൾ ഹൈക്കമാൻഡ് ചർച്ചകളിലൂടെ ഏറെക്കുറെ പരിഹരിച്ചെന്നാണ് വിവരം. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും എ.ഐ.സി.സി പ്രതിനിധി ദീപാ ദാസ് മുൻഷിയും നടത്തിയ കൂടിക്കാഴ്ചകൾക്ക് പിന്നാലെ മന്ത്രിസഭാ പ്രവേശനത്തിൽ അനുകൂല അന്തരീക്ഷം രൂപപ്പെട്ടു. പാർട്ടിയുടെ ഐക്യവും സർക്കാരിന്റെ സ്ഥിരതയും ഉറപ്പാക്കാൻ ചെന്നിത്തലയുടെ സാന്നിധ്യം അനിവാര്യമാണെന്ന വിലയിരുത്തലാണ് കോൺഗ്രസ് നേതൃത്വത്തിനുള്ളത്.

ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് വിജയകരമായി കൈകാര്യം ചെയ്ത അനുഭവം ചെന്നിത്തലയ്ക്ക് അനുകൂല ഘടകമായാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ അതേ വകുപ്പ് വീണ്ടും ലഭിക്കണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യമെന്നാണ് സൂചന. കൂടാതെ, തന്റെ അനുയായികൾക്കും മന്ത്രിസഭയിൽ യോജിച്ച പ്രാതിനിധ്യം ഉറപ്പാക്കണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവെച്ചതായാണ് റിപ്പോർട്ടുകൾ. പാർട്ടി നേതൃത്വം ഇതിൽ എടുക്കുന്ന അന്തിമ തീരുമാനത്തെ ആശ്രയിച്ചായിരിക്കും ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം.

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലത്തിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം 61,449 വിദ്യാർഥികൾ ഫുൾ എ പ്ലസ് നേടിയപ്പോൾ ഇത്തവണ അത് 30,514 ആയി കുറഞ്ഞു. പുതിയ കരിക്കുലത്തിന്റെ സ്വാധീനമാണോ ഈ കുറവിന് കാരണമെന്നത് വിശദമായി പരിശോധിക്കുമെന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് അറിയിച്ചു.

എ ഗ്രേഡും ബി ഗ്രേഡും നേടിയ വിദ്യാർഥികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. കേരളത്തിലും ഗൾഫ് മേഖലയിലുമായി 3059 സ്കൂളുകളിലാണ് ഇത്തവണ പരീക്ഷ നടന്നത്. ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് നേടിയ റവന്യൂ ജില്ലയായി കൊല്ലവും വിദ്യാഭ്യാസ ജില്ലയായി കൊട്ടാരക്കരയും മുന്നിലെത്തി. അതേസമയം പാലക്കാടും തിരൂരും ഏറ്റവും പിന്നിലുള്ള ജില്ലകളായി മാറി.

ആൺകുട്ടികളെക്കാൾ പെൺകുട്ടികളാണ് ഇത്തവണ മികച്ച വിജയം നേടിയത്. 20,771 പെൺകുട്ടികളും 9,743 ആൺകുട്ടികളും ഫുൾ എ പ്ലസ് കരസ്ഥമാക്കി. സേ പരീക്ഷ ജൂൺ ആദ്യവാരം നടക്കുമെന്നും പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമായി ഓൺലൈനായി അപേക്ഷിക്കാമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം: കേരളത്തിൽ പുതിയ സർക്കാർ രൂപീകരിക്കാനായി നിയുക്ത മുഖ്യമന്ത്രിയായ വി ഡി സതീശനെ ഗവർണർ രാജേന്ദ്ര അർലേക്കർ ക്ഷണിച്ചു. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഗവർണറെ കണ്ട സതീശൻ പിന്തുണക്കത്ത് കൈമാറി. മുഴുവൻ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കുമെന്നാണ് സൂചന. 21ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞയും നടക്കും.

വൈകിട്ട് ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിലാണ് വി ഡി സതീശനെ നേതാവായി ഔദ്യോഗികമായി തെരഞ്ഞെടുത്തത്. സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയം തിരുവഞ്ചൂർ രാധാകൃഷ്ണൻ പിന്താങ്ങി. മന്ത്രിസഭാംഗങ്ങളുടെ പട്ടിക തിങ്കളാഴ്ചയ്ക്ക് മുമ്പ് അന്തിമമാക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. യോഗത്തിൽ എഐസിസി തീരുമാനം ദീപദാസ് മുൻഷി അറിയിച്ചു. തുടർന്ന് സതീശൻ, സണ്ണി ജോസഫ്, മുകുൾ വാസ്നിക് എന്നിവർ സംസാരിച്ചു. കെ സി വേണുഗോപാലിന്റെ പ്രവർത്തനങ്ങളെ സതീശൻ പ്രത്യേകം അഭിനന്ദിക്കുകയും മന്ത്രിസഭാ രൂപീകരണത്തിനായി കേരളത്തിൽ എത്തണമെന്ന് അഭ്യർഥിക്കുകയും ചെയ്തു.

രമേശ് ചെന്നിത്തല പാർട്ടിയുടെ പ്രധാന നേതാവാണെന്ന് പറഞ്ഞ സതീശൻ നിരീക്ഷകർക്കും ദീപദാസ് മുൻഷിക്കും നന്ദി രേഖപ്പെടുത്തി. നല്ല ഭരണമാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ എന്നിവരുടെ സംഭാവനകളെ മുകുൾ വാസ്നിക് പ്രശംസിച്ചു. കേരളമൊട്ടാകെ സഞ്ചരിച്ച് പ്രവർത്തിച്ച കെ സി വേണുഗോപാലിന് വിജയത്തിൽ വലിയ പങ്കുണ്ടെന്നും രമേശ് ചെന്നിത്തലയുടെ അനുഭവസമ്പത്ത് പാർട്ടിക്ക് ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എൽസി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഫലം പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. 4.17 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്.

പുതിയ വിദ്യാഭ്യാസ മന്ത്രി ചുമതലയേൽക്കുന്നതിന് മുമ്പ് തന്നെ ഫലം പ്രഖ്യാപിക്കണമെന്ന നിർദേശം കെപിസിസി നേതൃത്വത്തിൽ നിന്ന് നൽകിയിരുന്നു. പുതുക്കിയ പാഠപുസ്തകവും ചോദ്യപേപ്പറിന്റെ ഘടനയിലെ മാറ്റങ്ങളും കാരണം ഇത്തവണ എ പ്ലസ് നേടുന്നവരുടെ എണ്ണം കുറയാനിടയുണ്ടെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം 99.05 ശതമാനമായിരുന്നു വിജയശതമാനം.

ഉച്ചകഴിഞ്ഞ് മൂന്നര മുതൽ results.kerala.gov.in, examresults.kerala.gov.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലം ലഭ്യമാകും. സംസ്ഥാന ഐടി മിഷന്റെ 9188619958 എന്ന വാട്സ്ആപ്പ് നമ്പറിലൂടെയും വിദ്യാർഥികൾക്ക് പരീക്ഷാഫലം അറിയാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.

ന്യൂഡൽഹി: ദിവസങ്ങളായി നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും അധികാരപ്പോരിനും വിരാമമിട്ട് വി.ഡി. സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. യുഡിഎഫ് 102 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പാർട്ടിക്കുള്ളിൽ ശക്തമായ ചർച്ചകളാണ് നടന്നത്. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവർ തമ്മിലുണ്ടായ മത്സരമാണ് തീരുമാനം വൈകാൻ കാരണമായത്.

എംഎൽഎമാരിൽ വലിയ പിന്തുണ കെ.സി. വേണുഗോപാലിനുണ്ടായിരുന്നുവെങ്കിലും സംസ്ഥാനത്തെ പൊതുവികാരവും ഘടകക്ഷികളുടെ നിലപാടുകളും മുൻ കെ.പി.സി.സി. അധ്യക്ഷൻമാരുടെ പിന്തുണയും സതീശന് അനുകൂലമായി. തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉജ്ജ്വല വിജയം നേടിക്കൊടുത്ത നേതാവെന്ന പ്രതിച്ഛായയും ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനത്തിൽ നിർണായകമായി. ഇതോടെയാണ് പത്ത് വർഷം നീണ്ട പിണറായി വിജയൻ സർക്കാരിന് ശേഷം യുഡിഎഫ് ഭരണത്തിലേക്ക് മടങ്ങിയെത്തുന്ന ഘട്ടത്തിൽ സതീശന് മുഖ്യമന്ത്രിപദം ലഭിച്ചത്.

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷിയോഗം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള അധികാരം ഹൈക്കമാൻഡിന് വിട്ടുനൽകിയിരുന്നു. തുടർന്ന് എ.ഐ.സി.സി. നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവർ എംഎൽഎമാരുമായും ഘടകക്ഷി നേതാക്കളുമായും ചർച്ച നടത്തി. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി നടത്തിയ നിർണായക കൂടിക്കാഴ്ചകൾക്കൊടുവിലാണ് അന്തിമ തീരുമാനം പ്രഖ്യാപിച്ചത്.

മലപ്പുറം: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ജനവികാരം പരിഗണിക്കണമെന്ന നിലപാടിൽ മുസ്‌ലിം ലീഗ് ഉറച്ചുനിൽക്കുന്നു. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്നാണ് പൊതുസമൂഹത്തിന്റെ ആഗ്രഹമെന്ന് എ.ഐ.സി.സി. നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയിൽ ലീഗ് നേതൃത്വം അറിയിച്ചതായും, ഈ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തിര നേതൃയോഗം വ്യക്തമാക്കി.

ഡൽഹിയിൽ നിന്ന് കോൺഗ്രസിന്റെ അന്തിമ തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും അതിന് ശേഷമേ തുടർനിലപാട് വ്യക്തമാക്കൂവെന്നും ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിൽ അനാവശ്യ വൈകിപ്പ് ഉണ്ടാകരുതെന്നും, ചില കോൺഗ്രസ് നേതാക്കൾ ഘടകക്ഷികളുടെ അഭിപ്രായത്തെ ചെറുതാക്കി കാണുന്ന രീതിയിൽ നടത്തിയ പ്രസ്താവനകളിൽ ലീഗിന് അതൃപ്തിയുണ്ടെന്നും യോഗത്തിൽ വിലയിരുത്തി. എങ്കിലും മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കാനാണ് തീരുമാനം.

മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ടും ലീഗ് പ്രാഥമിക ചർച്ച നടത്തി. മന്ത്രിമാരുടെ എണ്ണം, വകുപ്പുകൾ എന്നിവയിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് ഭൂരിഭാഗം നേതാക്കൾ പങ്കുവെച്ചത്. അന്തിമ തീരുമാനം എടുക്കാനുള്ള ചുമതല സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾക്ക് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് ശേഷം കോൺഗ്രസ് നേതൃത്വവുമായി ലീഗ് പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു.

ന്യൂഡൽഹി: പത്ത് ദിവസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കോൺഗ്രസ് ഇന്ന് കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. നിയമസഭാകക്ഷി യോഗത്തിൽ ഹൈക്കമാൻഡിന്റെ തീരുമാനം ഔദ്യോഗികമായി അറിയിക്കാനാണ് സാധ്യത. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് അവസാനഘട്ട ചർച്ചകളിൽ പ്രധാനമായി ഉയർന്നത്. എല്ലാ കോൺഗ്രസ് എംഎൽഎമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകിയിട്ടുണ്ട്.

തിരുവനന്തപുരത്തെ ഇന്ദിരാഭവനിൽ ചേരുന്ന നിയമസഭാകക്ഷി യോഗത്തിന് ശേഷം യു.ഡി.എഫ്. നേതാക്കൾ ഗവർണറെ കണ്ടു സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കും. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ശനിയാഴ്ചയോ തിങ്കളാഴ്ചയോ നടക്കുമെന്നാണ് സൂചന. വടക്കൻ ജില്ലകളിൽ നിന്നുള്ള എംഎൽഎമാരുടെ യാത്രാസൗകര്യം പരിഗണിച്ച് യോഗം ഉച്ചയ്ക്കുശേഷമാക്കാനാണ് നേതൃത്വത്തിന്റെ ആലോചന.

അതേസമയം മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി മുസ്‌ലിം ലീഗ് നേതൃത്വം ഇന്ന് വീണ്ടും യോഗം ചേരും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ നടക്കുന്ന യോഗത്തിൽ മന്ത്രിമാരുടെ എണ്ണം, വകുപ്പുകൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. കേരള കോൺഗ്രസും മറ്റ് ഘടകകക്ഷികളും തിരുവനന്തപുരത്ത് നേതൃയോഗങ്ങൾ സംഘടിപ്പിക്കുന്നതിനിടെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന ഹൈക്കമാൻഡ് ഫോർമുലയ്ക്കായി രാഷ്ട്രീയ കേരളം കാത്തിരിക്കുകയാണ്.

Copyright © . All rights reserved