തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്കിയ യുവതിയെ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പരാതിക്കാരിയുടെ വിവരങ്ങള്‍ പരോക്ഷമായി വെളിപ്പെടുത്തിയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രതികരണങ്ങള്‍ നടത്തിയുമാണെന്ന് പൊലീസ് വ്യക്തമാക്കി. തിരുവനന്തപുരം അഡിഷണല്‍ സിജെഎം കോടതിയാണ് ജാമ്യം അനുവദിക്കാതെ റിമാന്‍ഡ് ഉത്തരവിടുന്നത്.
അറസ്റ്റിനിടെ തന്നെ കേസ് കൃത്രിമമാണെന്ന ആരോപണവുമായി രാഹുല്‍ ഈശ്വര്‍ മുന്നോട്ട് വന്നു. ജയില്‍വാസ കാലത്ത് നിരാഹാരം ഇരുന്ന് പ്രതിഷേധിക്കുമെന്ന് അദ്ദേഹം പോലീസിന്റെ വാഹനത്തിലിരുന്ന് പ്രഖ്യാപിച്ചു. അഭിഭാഷകര്‍ നല്കിയ വാദങ്ങളില്‍, വീഡിയോയില്‍ യുവതിയുടെ പേരോ വ്യക്തിഗത വിവരങ്ങളോ പറഞ്ഞിട്ടില്ലെന്നതും, എന്നാല്‍ പേരില്ലെങ്കിലും പരാതിക്കാരിയെ അപകീർത്തിപ്പെടുത്തിയെന്ന പൊലീസ് വാദം കോടതിയംഗീകരിച്ചതുമാണ് ശ്രദ്ധേയം.
ഞായറാഴ്ച വൈകിട്ട് സൈബര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷമാണ് രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സൈബര്‍ അധിക്ഷേപത്തിനു ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടുത്തി കേസ് ശക്തിപ്പെടുത്തിയതോടെയാണ് നടപടി കടുത്തത്. സൈബര്‍ ആക്രമണ കേസില്‍ പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത പുളിക്കന്‍ ഒന്നാം പ്രതിയാണെന്നും കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍, രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെ അഞ്ചുപേർക്കെതിരെ കേസ് തുടര്‍ന്നു വരുന്നെന്നുമാണ് വിവരം.
രാജസ്ഥാനിലെ ശ്രീഗംഗാനഗർ ഗവ. വെറ്ററിനറി കോളജിൽ പഠിക്കുന്ന കണ്ണൂർ ചക്കരക്കൽ സ്വദേശിനി പൂജയെ (23) ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . ശ്രീഗംഗാനഗർ ഗവൺമെന്റ് വെറ്ററിനറി കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ഹോസ്റ്റൽ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . നവംബർ 28നാണ് സംഭവം നടന്നത് എന്നാണ് ലഭിച്ച വിവരം.
പൂജയുടെ മരണവാർത്ത നാട്ടിൽ അറിയിച്ചതിനെ തുടർന്ന് മൃതദേഹം നാട്ടിലേക്കെത്തിച്ചു. തുടർന്ന് പയ്യാമ്പലത്ത് തിങ്കളാഴ്ച രാവിലെ സംസ്കാര കർമ്മങ്ങൾ നടത്തി. അമ്മ സിന്ധു അഞ്ചരക്കണ്ടിയിലെ എഐഇഎസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയും അച്ഛൻ വസന്തൻ കൊല്ലൻചിറയിലെ ഓട്ടോ ഡ്രൈവറുമാണ്. ഇവരുടെ ഏക മകളായിരുന്നു പൂജ.
മുതുകുളം കണ്ടല്ലൂർ തെക്ക് പീടികച്ചിറയിൽ കുടുംബ വഴക്കിനിടയിൽ അഭിഭാഷകനായ മകൻ മാരകമായ ആക്രമണം നടത്തിയ സംഭവത്തിൽ അച്ഛൻ നടരാജൻ (62) മരിച്ചു. അമ്മ സിന്ധു (49) തീവ്ര പരിക്കുകളോടെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് മാവേലിക്കര ബാറിലെ അഭിഭാഷകനായ മകൻ നവജിത്ത് നടരാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രി ഒൻപതരയോടെ വീട്ടിൽ ഉണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിന് കാരണമായതെന്നതാണ് പ്രാഥമിക വിവരം. മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പ്രതി ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചുവെന്നാണ് പോലീസ് പറയുന്നത്. നടരാജന്റെ തലയിൽ ഒന്നിലധികം വെട്ടേറ്റതായും പരിക്കേറ്റവരെ നാട്ടുകാർ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയപ്പോഴേക്കും നടരാജൻ മരണപ്പെട്ടു.
വീടിന്റെ രണ്ടാം നിലയിൽ ഒളിച്ചിരുന്ന പ്രതിയെ സാഹസികമായി പൊലീസ് പിടികൂടി. ഗുരുതരാവസ്ഥയിൽ ആയിരുന്ന സിന്ധുവിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബക്ഷോഭമാണ് സംഭവത്തിന് പിന്നിലെന്ന് അന്വേഷണം സൂചിപ്പിക്കുന്നത്. മകൻ നടത്തിയ ക്രൂരാക്രമണത്തിൻ്റെ ഞെട്ടലിലാണ് പ്രാദേശികവാസികൾ.
തിരുവനന്തപുരത്ത് അതിജീവിതയെ സമൂഹമാധ്യമങ്ങളിൽ അപമാനിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിനെ ഇന്നലെ രാത്രി വൈകിയാണ് സൈബർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിനുശേഷമാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ 11 മണിക്ക് രാഹുലിനെ കോടതിയിൽ ഹാജരാക്കാനാണ് പോലീസ് നീക്കം.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെയുള്ള ലൈംഗിക പീഡന പരാതിയെ തുടർന്ന് രാഹുൽ ഈശ്വർ സമൂഹമാധ്യമങ്ങളിൽ നടത്തിയ ഇടപെടലുകളാണ് വിവാദമായത്. യുവതിയുടെ പരാതിയെ തുടർന്ന് കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാരിയർ, മഹിളാ കോൺഗ്രസ് നേതാവ് രഞ്ജിത പുളിക്കൻ, അഭിഭാഷക ദീപാ ജോസഫ് എന്നിവർക്കെതിരെയും കേസെടുത്തു. ഇവർക്ക് ഹാജരാകാൻ നോട്ടിസ് നൽകുമെന്ന് സൈബർ പൊലീസ് അറിയിച്ചു.
ഇതിനിടെ, പീഡനക്കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലാണ്. കഴിഞ്ഞ ദിവസം അദ്ദേഹം തിരുവനന്തപുരത്ത് എത്തി അഭിഭാഷകനെ കണ്ട ശേഷം മടങ്ങിയെന്നാണ് പൊലീസ് സൂചന. രാഹുലിന്റെ ഫ്ലാറ്റിൽ പരിശോധന നടന്നപ്പോഴുമുണ്ടായില്ല. മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കുന്നതോടെ കേസിൽ അടുത്ത ഘട്ട നടപടികൾക്ക് വഴിയൊരുങ്ങും.
വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിശോധന (എസ്ഐആർ) സമയപരിധി തിരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി. എന്യൂമറേഷൻ ഫോമുകൾ തിരികെ നൽകാനുള്ള അവസാന തീയതി ഡിസംബർ 11 ആയി മാറ്റിയതായി അറിയിച്ചു. കേരളം, തമിഴ്നാട് ഉൾപ്പെടെ 12 സംസ്ഥാനങ്ങൾക്കാണ് ഈ ഇളവ് ലഭിക്കുന്നത്.
ഡിസംബർ 16-ന് കരട് വോട്ടർ പട്ടികയും 2026 ഫെബ്രുവരി 14-ന് അന്തിമ പട്ടികയും പ്രസിദ്ധീകരിക്കും. ഇതുവരെ 85% ഫോമുകൾ മാത്രമാണ് തിരികെ ലഭിച്ചതെന്നും ബാക്കി 15% ദിവസങ്ങള്‍ക്കുള്ളിൽ ശേഖരിച്ച് ഡിജിറ്റൈസ് ചെയ്യുന്നത് പ്രായോഗികമല്ലെന്ന് പാർട്ടികൾ യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
99.5% ഫോമുകളും വിതരണം ചെയ്ത് കഴിഞ്ഞതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ വ്യക്തമാക്കി. ശേഖരണം, ഡിജിറ്റൈസേഷൻ എന്നിവ വേഗത്തിലാക്കുമെന്നും ബാക്കിയുള്ളവയുടെയും തിരികെ ലഭ്യമാക്കൽ ഉടൻ പൂർത്തിയാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ലൈംഗിക പീഡനക്കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി പാലക്കാട്ടെ അദ്ദേഹത്തിന്റെ ഫ്ളാറ്റില്‍ പരിശോധന നടത്തി പോലീസ് സംഘം. പരാതിക്കാരിയായ യുവതി ഫ്ളാറ്റിലെത്തിയ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ക്കു വേണ്ടിയാണ് സെക്യൂരിറ്റി റൂമിലെത്തി പോലീസ് പരിശോധന നടത്തിയതെന്നാണ് വിവരം. എന്നാല്‍, പോലീസിന് സിസിടിവി ദൃശ്യങ്ങളൊന്നും ലഭിച്ചില്ല.
പാലക്കാട്ടെ ഫ്ളാറ്റിലെത്തിച്ചും രാഹുല്‍ പീഡിപ്പിച്ചുവെന്ന് പരാതിക്കാരിയുടെ മൊഴിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പോലീസ് എത്തിയത്. എന്നാല്‍, യുവതി പരാതിയില്‍ പറയുന്ന കാലയളവിലെ ദൃശ്യങ്ങള്‍ ഇവിടെ ലഭ്യമല്ല. അത്രയും കാലം മുന്‍പത്തെ ദൃശ്യം ഡിവിആറില്‍ സൂക്ഷിക്കാന്‍ കഴിയില്ല എന്നതിനാലാണ് ഇത്. ഒരുപക്ഷേ ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക് കസ്റ്റഡിയിലെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം അവ ബാക്കപ്പ് ചെയ്തെടുക്കാനുള്ള ശ്രമം പോലീസ് നടത്തിയേക്കാം. ഫ്ളാറ്റിന് സമീപത്തെ സിസിടിവികളിലെ ദൃശ്യങ്ങളും പരിശോധിച്ചേക്കും.
ഞായറാഴ്ച രാവിലെ ആരംഭിച്ച പരിശോധന ഉച്ചയ്ക്ക് ശേഷവും തുടര്‍ന്നു. രാഹുലിന്റെ രണ്ട് കാറുകളും ഫ്ളാറ്റില്‍ തന്നെയുണ്ട്. അതേസമയം, രാഹുല്‍ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് സൂചന. ഇദ്ദേഹത്തിന് വേണ്ടി പോലീസ് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്.
രാഹുലുമായി പരിചയപ്പെടുന്നത് ഇതുംകഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷമെന്നും യുവതി. ഭർത്താവുണ്ടായിരിക്കെ രാഹുലുമായി ബന്ധമെന്നായിരുന്നു ആരോപണം. വിവാഹബന്ധം മറച്ചുവെച്ചാണ് അടുത്തതെന്ന രാഹുൽ അനുകൂലികളുടെ വാദം ബലപ്പെടില്ല.
അതേസമയം, ശബ്ദരേഖ തൻ്റേതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ സമ്മതിച്ചു. ആരോപണങ്ങളിൽ പലതും ശരിവെച്ചു. മുൻകൂർ ജാമ്യാപേക്ഷയിലാണ് നിർണായക വിവരങ്ങൾ. ഇതുവരെ രാഹുൽ ഇക്കാര്യം സമ്മതിച്ചിരുന്നില്ല.
യുവതി ഗർഭഛിദ്രത്തിന് വിധേയായെന്നും സ്ഥിരീകരണം. യുവതി വിവാഹിതയായിരുന്നു എന്ന് അറിയാമായിരുന്നു. തുടർന്ന് യുവതിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു.
യുവതി വിവാഹിതയാണെന്ന കാര്യം തനിക്ക് അറിയാമായിരുന്നുവെന്ന് രാഹുൽ മുൻകൂർ ജാമ്യാപേക്ഷയിൽ പരാമർശിച്ചു. ഭർത്താവിന്റെ ഉപദ്രവങ്ങൾ വിവരിച്ചാണ് തന്നോട് സംസാരിച്ചതെന്ന് രാഹുൽ. ആ പരിചയം വളർന്ന് ശാരീരികബന്ധത്തിൽ ഏർപ്പെടുന്നത് വരെയെത്തി.
ബലാത്സംഗം, ക്രിമിനൽ ഭീഷണി, നിർബന്ധിത ഗർഭഛിദ്രം എന്നീ കുറ്റങ്ങൾ ചുമത്തി രാഹുൽ മാംകൂട്ടത്തിലിനെതിരെ കേസെടുത്തിട്ടുണ്ട്. എഫ്ഐആറിൽ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുന്നു. കേസിൽ രണ്ടാം പ്രതിയായി ജോബി ജോസഫിനെയും കേരള പോലീസ് ചേർത്തിട്ടുണ്ടെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. എഫ്ഐആർ പ്രകാരം, ഈ വർഷം മാർച്ച് 4 ന് തിരുവനന്തപുരത്തെ തൃക്കണ്ണാപുരത്തുള്ള ഫ്ലാറ്റിൽ വെച്ച് യുവതിയെ രാഹുൽ ലൈംഗികമായി പീഡിപ്പിച്ചു. രാഹുൽ തന്നെ പീഡിപ്പിച്ചുവെന്നും ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുവെന്നും പരാതിയിൽ പറയുന്നു.
ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ഏപ്രിൽ 22 ന് തൃക്കണ്ണാപുരത്തെ ഫ്ലാറ്റിൽ വെച്ച് രാഹുൽ വീണ്ടും ബലാത്സംഗം ചെയ്തതായും പിന്നീട് മെയ് മാസത്തിൽ പാലക്കാട്ടെ എംഎൽഎയുടെ ഫ്ലാറ്റിൽ വെച്ച് രണ്ട് ദിവസം ബലാത്സംഗം ചെയ്തതായും യുവതി പോലീസിനോട് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ജോലി, വിസാ എന്നിവ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ മൂവാറ്റുപുഴ രണ്ടാർകര കല്ലിക്കുഴി സ്വദേശിയായ അമർദത്ത് സുരേഷ് (25) അറസ്റ്റിലായി. മൂവാറ്റുപുഴ അരമനപ്പടിയിൽ ‘പോഷ് സ്റ്റഡി എബ്രോഡ്’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിലൂടെയാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

മുളവൂർ സ്വദേശിയിൽ നിന്നാണ് യുകെയിൽ ജോലി- വിസ ഉറപ്പു നല്‍കാമെന്ന് പറയുകയും പിന്നീട് ലക്ഷങ്ങൾ കൈക്കലാക്കുകയും ചെയ്തതെന്നതാണ് പരാതി. തുടർനടപടികളുടെ ഭാഗമായി ഇയാളെ ചോദ്യം ചെയ്ത് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. വിദേശ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യാജ ഏജൻസികളെ കുറിച്ചുള്ള നിരീക്ഷണം പൊലീസ് ശക്തമാക്കിയിട്ടുണ്ട്.

യുകെ ജോലി, കെയർ മേഖലയിലെ വിസകൾ എന്നിവയ്ക്ക് പുതിയ കർശന നിയമങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് സർക്കാർ . ഈ സാഹചര്യത്തിൽ പുതിയതായി എത്തുന്നവർക്ക് യുകെയിൽ സ്ഥിരതാമസം നേടുന്നത് മുമ്പത്തെ കാലത്തേതിനെക്കാൾ വളരെ പ്രയാസമാണ്. കേരളത്തിൽ നിന്ന് യുകെയിലേക്ക് പോകാൻ ആലോചിക്കുന്നവർ ഈ മാറ്റങ്ങൾ ഗൗരവമായി പരിഗണിച്ചശേഷം മാത്രം തീരുമാനങ്ങൾ എടുക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
പീഡനക്കേസിൽ ഡിജിറ്റൽ തെളിവുകളടങ്ങിയ പെൻഡ്രൈവ് കോടതിയിൽ നൽകിയതായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അഭിഭാഷകൻ അറിയിച്ചു. ചാറ്റുകൾ ഉൾപ്പെടെയുള്ള രേഖകൾ പെൻഡ്രൈവിലുണ്ടെന്ന് പ്രതിഭാഗം അവകാശപ്പെട്ടു. യുവതിയുടെ മൊഴികൾ തെറ്റാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള വിവരങ്ങളാണെന്ന് അഭിഭാഷകൻ പറഞ്ഞു.
ഒളിവിലിരിക്കെ രാഹുൽ നേരിട്ട് തിരുവനന്തപുരം നഗരത്തിലേക്ക് എത്തി അഭിഭാഷകന്റെ ഓഫീസിൽ വക്കാലത്ത് ഒപ്പുവച്ചിരുന്നു. മുൻകൂർ ജാമ്യ ഹർജിയോടൊപ്പം ഈ രേഖകളും കോടതിയിലെത്തിച്ചു. ഇതിനിടെ യുവതിയുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി അന്വേഷണ സംഘം ഏറ്റെടുത്തു.
രാഹുലിനെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസിന്റെ നിലപാട്. മുൻകൂർ ജാമ്യാപേക്ഷ തലസ്ഥാനത്തെ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ബുധനാഴ്ച പരിഗണിക്കും. ഹർജി തീരുവോളം രാഹുൽ മാറിനിൽക്കും എന്നാണ് ലഭിക്കുന്ന സൂചന.
പാലക്കാട് ചെര്‍പ്പുളശ്ശേരി എസ്എച്ച്ഒയായിരുന്ന ബിനു തോമസിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രധാന പുരോഗതി. ബിനു തോമസ് ആത്മഹത്യയ്ക്കു മുന്‍പ് എഴുതിയ 32 പേജുള്ള കുറിപ്പില്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ ശരിവെക്കുന്ന തരത്തിലാണ് അനാശാസ്യകേസിൽ അറസ്റ്റിലായ യുവതി മൊഴി നൽകിയത്. 2014 ഏപ്രിൽ 15-ന് അന്ന് സിഐയായിരുന്ന ഉമേഷ് വീട്ടിലെത്തി പീഡിപ്പിച്ചെന്നതാണ് യുവതിയുടെ മൊഴിമൂലം പുറത്തുവന്ന ഞെട്ടിക്കുന്ന വിവരം. കേസ് പുറത്തുപോകാതിരിക്കാൻ സമ്മർദ്ദം ചെലുത്തിയതായും കുറിപ്പിൽ പറഞ്ഞിരുന്നതാണ്.
ബിനു തോമസിന്റെ കുറിപ്പിൽ, യുവതിയെ പീഡിപ്പിക്കാൻ തനിക്കുമേൽ സമ്മർദ്ദം ചെലുത്തിയതായും ഉമേഷിനെതിരേ കടുത്ത ആരോപണങ്ങളുമാണ് ഉണ്ടായിരുന്നത്. അമ്മയും രണ്ട് മക്കളുമുള്ള വീട്ടിൽ രാത്രിസമയത്ത് എത്തിയാണ് ഉമേഷ് പീഡനം നടത്തിയതെന്നും കേസ് ഒതുക്കാനായി വഴങ്ങേണ്ടതായി വന്നെന്നും കുറിപ്പിൽ പറയുന്നുണ്ട്. ഇതിനിടെ, ജില്ലാ പോലീസ് മേധാവി സംസ്ഥാന പോലീസ് മേധാവിക്ക് പ്രാഥമിക റിപ്പോർട്ട് നൽകിയിട്ടുണ്ട്.
അതേസമയം, ഇപ്പോൾ ഡിവൈഎസ്പിയായ ഉമേഷ് എല്ലാ ആരോപണങ്ങളും നിഷേധിച്ചു. യുവതിയെ പരിചയമില്ലെന്നും ആത്മഹത്യാക്കുറിപ്പ് താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. നവംബർ 15-ന് ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ബിനു തോമസിന്റെ മരണത്തിൽ ജോലിസംബന്ധമായ സമ്മർദ്ദവും കുടുംബപ്രശ്നങ്ങളും കാരണമായെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പുതിയ മൊഴിയെ തുടർന്ന് കേസിൽ കൂടുതൽ അന്വേഷണത്തിന് സ്ഥലം തെളിഞ്ഞിരിക്കുകയാണ്.