നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ കൂട്ടായ നേതൃത്വം നയിക്കുമെന്ന് ഡൽഹിയിൽ ചേർന്ന ഉന്നതതല ചർച്ചയിൽ ധാരണയായി. പ്രചാരണ സമിതി അധ്യക്ഷനായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മുന്നോട്ടു വയ്ക്കാനുള്ള നീക്കം ശക്തമാണ്. രാഷ്ട്രീയ അനുഭവവും സംഘടനാ നിയന്ത്രണ ശേഷിയും കൂടാതെ, സമുദായ സമവാക്യങ്ങൾ കണക്കിലെടുത്തുള്ള തീരുമാനമായാണ് ചെന്നിത്തലയ്ക്ക് മുൻഗണന നൽകുന്നതെന്ന വിലയിരുത്തലും ഉയരുന്നു.
മധ്യകേരളം കേന്ദ്രീകരിച്ചുള്ള സീറ്റുകളിൽ എൻഎസ്എസിന്റെ സ്വാധീനം നിർണായകമാണെന്ന വിലയിരുത്തലാണ് ഡൽഹി ചർച്ചയിൽ ഉയർന്നത്. എൻഎസ്എസുമായി സൗഹൃദ ബന്ധം പുലർത്തുന്ന നേതാവെന്ന നിലയിൽ ചെന്നിത്തലയെ മുന്നിൽ നിർത്തുന്നത് തെരഞ്ഞെടുപ്പിൽ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുമെന്ന് സംസ്ഥാന നേതൃത്വത്തിന്റെ നിലപാടാണ്. അതിനാലാണ് പ്രചാരണത്തിന്റെ മുഖമായി ചെന്നിത്തലയെ പരിഗണിക്കുന്നതെന്നും സൂചനയുണ്ട്.
ഇതിനിടെ ഡൽഹി യോഗത്തിൽ നിന്ന് ശശി തരൂർ വിട്ടുനിന്നത് രാഷ്ട്രീയ ചർച്ചകളിൽ ഇടം നേടി. എറണാകുളത്തെ പരിപാടിയുമായി ബന്ധപ്പെട്ട അസന്തോഷമാണ് കാരണം. ഭൂരിഭാഗം സിറ്റിംഗ് എംഎൽഎമാരും മത്സരിക്കുമെന്നും മുഖ്യമന്ത്രി സ്ഥാനാർഥിയെ മുൻകൂട്ടി പ്രഖ്യാപിക്കില്ലെന്നും ഹൈക്കമാൻഡ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമായിരിക്കും കൂടുതൽ നിർണായക തീരുമാനങ്ങൾ.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് ഔദ്യോഗിക തുടക്കം. വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും. തുറമുഖത്തിന്റെ സമ്പൂർണ വികസനമാണ് രണ്ടാംഘട്ടത്തിലൂടെ ലക്ഷ്യമിടുന്നത്.
ഏകദേശം 10,000 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന ഈ ഘട്ടത്തിൽ റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കും. 2028ഓടെ നിർമാണം പൂർത്തിയാക്കി തുറമുഖം പൂർണ സജ്ജമാക്കാനാണ് പദ്ധതി. ഇതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തന ശേഷി നിലവിലുള്ളതിന്റെ അഞ്ചിരട്ടിയായി ഉയരും.
ഇതിനകം വിഴിഞ്ഞം തുറമുഖത്ത് 710 കപ്പലുകളിൽ നിന്നായി 15.19 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു. 2015ൽ ആരംഭിച്ച നിർമാണം 2024ൽ വാണിജ്യ പ്രവർത്തനത്തിലേക്ക് കടന്നിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകൾ ഉൾപ്പെടെ നിരവധി വൻകപ്പലുകൾ വിഴിഞ്ഞത്ത് എത്തിയതോടെ തുറമുഖം രാജ്യത്തിന്റെ പ്രധാന കടൽ വാണിജ്യ കേന്ദ്രങ്ങളിലൊന്നായി മാറിയിട്ടുണ്ട്.
തിരുവനന്തപുരം: കേരള കോൺഗ്രസ് (മാണി) വിഭാഗത്തെ വീണ്ടും യുഡിഎഫിലേക്കു കൊണ്ടുവരാൻ ശ്രമിക്കണമെന്ന് കോൺഗ്രസ് കേരള നേതൃത്വത്തിന് രാഹുൽ ഗാന്ധിയുടെ നിർദേശം. ഡൽഹിയിൽ വെള്ളിയാഴ്ച ചേർന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് ഇക്കാര്യം രാഹുൽ വ്യക്തമാക്കിയത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിൽ വിജയസാധ്യത മാത്രമേ മാനദണ്ഡമാക്കേണ്ടതുള്ളുവെന്നും ഹൈക്കമാൻഡ് നേതാക്കളോട് നിർദേശിച്ചു.
ജോസ് കെ. മാണി യുഡിഎഫിലേക്കു തിരിച്ചെത്തിയാൽ മധ്യകേരളത്തിൽ വലിയ രാഷ്ട്രീയ മുന്നേറ്റം സാധ്യമാകുമെന്നാണ് രാഹുൽ ഗാന്ധിയുടെ വിലയിരുത്തൽ. അതിനാൽ അദ്ദേഹത്തെ മുന്നണിയിലേക്കു തിരികെ കൊണ്ടുവരാൻ ആവശ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് കേരളത്തിലെ നേതാക്കളോട് രാഹുൽ ആവശ്യപ്പെട്ടു. മധ്യകേരളത്തിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് ഹൈക്കമാൻഡ് ഈ നിലപാട് സ്വീകരിച്ചതെന്നാണ് സൂചന.
എന്നാൽ, ജോസ് കെ. മാണി എൽഡിഎഫിൽ തന്നെ ഉറച്ചുനിൽക്കുമെന്ന നിലപാടിലാണ്. യുഡിഎഫിലേക്കുള്ള വാതിൽ ഇനി തുറക്കാനില്ലെന്നും, ഇടതുമുന്നണിയിൽ തുടരുന്നതിൽ ഒരു മാറ്റവുമില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ആവർത്തിച്ചു പറഞ്ഞു. അതേസമയം, ജോസ് വിഭാഗം ഇല്ലാതെയും ക്രൈസ്തവ സമൂഹത്തിൽ യുഡിഎഫിന് മുന്നേറ്റം സാധിച്ചിട്ടുണ്ടെന്ന വിലയിരുത്തലും മുന്നണിക്കുള്ളിലുണ്ട്. ജോസ് കെ. മാണിയെ തിരികെ കൊണ്ടുവരാനുള്ള ശ്രമം മുന്നണിയിലും പാർട്ടിയിലും ഭിന്നത സൃഷ്ടിക്കുമോയെന്ന ആശങ്കയും ചില നേതാക്കൾ ഉയർത്തുന്നുണ്ട്.
തിരുവനന്തപുരം: ധൻരാജ് രക്തസാക്ഷി ഫണ്ടിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നുവെന്ന വെളിപ്പെടുത്തലുമായി സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ രംഗത്തെത്തി. ഫണ്ട് ശേഖരണം അല്ല പ്രശ്നമെന്നും, പിരിച്ചെടുത്ത തുക ചെലവഴിച്ചതിലുണ്ടായ തിരിമറിയാണു വിഷയമെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനൻ ധൻരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് തുക തട്ടിയെടുത്തുവെന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചു.
2016ൽ ധൻരാജ് കൊല്ലപ്പെട്ടതിന് പിന്നാലെ ഒരു കോടി രൂപയോളം ഫണ്ട് പിരിച്ചിരുന്നുവെന്നും അതിൽ 46 ലക്ഷം രൂപ ക്രമക്കേടിലൂടെ നഷ്ടപ്പെട്ടുവെന്നുമാണ് ആരോപണം. 2017ലെ ഏരിയ സമ്മേളനത്തിൽ വരവ്–ചിലവ് കണക്കുകൾ അവതരിപ്പിച്ചെങ്കിലും 2021 വരെ പിന്നീട് കണക്കുകൾ പുറത്തുവന്നില്ല. 2021ൽ ഓഡിറ്റ് നടത്തിയപ്പോൾ അസാധാരണമായ ചിലവുകളാണ് കണ്ടെത്തിയതെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു. ധൻരാജിന്റെ കുടുംബത്തിനായി നിർമിച്ച വീടിന്റെ കണക്കുകളിൽ പോലും ക്രമക്കേടുകൾ ഉണ്ടായതായി കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി.
വീട് നിർമാണത്തിന് 34 ലക്ഷം രൂപ ചെലവായെന്ന കണക്കിൽ 5 ലക്ഷം രൂപ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്കും, വിശദീകരണമില്ലാതെ 2 ലക്ഷം രൂപയും പോയതായി പരിശോധനയിൽ കണ്ടെത്തിയതായാണ് വെളിപ്പെടുത്തൽ. ഇതിന് പുറമേ, ധൻരാജ് ഫണ്ടിൽ നിന്ന് പാർട്ടി കമ്മിറ്റി കെട്ടിടത്തിന് 40 ലക്ഷം രൂപ ഉപയോഗിച്ചതായും ആരോപണമുണ്ട്. ഈ കാര്യങ്ങൾ തെളിവുകളോടെ പാർട്ടി നേതൃത്വത്തെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രിക്കും എം.വി. ഗോവിന്ദനും കൊടിയേരി ബാലകൃഷ്ണനും വിവരം കൈമാറിയെങ്കിലും ഫലമുണ്ടായില്ലെന്നും, പാർട്ടിക്കുള്ളിൽ പോരാടി തോറ്റ ശേഷമാണ് അണികളോട് തുറന്നു പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പത്തനംതിട്ട: കഴിഞ്ഞ വർഷം ശബരിമല ശ്രീകോവിലിലെ ദ്വാരപാലകശില്പങ്ങളിലെ പാളികൾ ഇളക്കി സ്വർണം പൂശാൻ കൊണ്ടുപോയ വിവരം ദേവസ്വം ബോർഡിലെ മരാമത്ത് വിഭാഗത്തെ അറിയിച്ചിരുന്നില്ലെന്ന് എസ്‌ഐടിക്ക് വിവരം ലഭിച്ചു. ശ്രീകോവിലിനു മുന്നിലെ അത്യന്തം പ്രധാനപ്പെട്ട ഘടകം മാറ്റുമ്പോൾ ബന്ധപ്പെട്ട വിഭാഗത്തെ അറിയിക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം.
1998 മുതൽ ശ്രീകോവിലിൽ നടന്ന പ്രവർത്തനങ്ങളിൽ സാധാരണയായി മരാമത്ത് വിഭാഗത്തിന്റെ പങ്കാളിത്തം ഉണ്ടായിരുന്നു. 1998-ൽ സ്വർണം പൊതിയൽ പൂർത്തിയായ ശേഷം ദ്വാരപാലകശില്പങ്ങൾ തിരികെ സ്ഥാപിക്കാൻ ഒരു എൻജിനിയറെ ചുമതലപ്പെടുത്തിയിരുന്നു. 2019-ലെ സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട രേഖകളിലും ഈ ചുമതല വ്യക്തമാക്കുന്ന സർക്കുലർ ഉൾപ്പെട്ടിരുന്നു.
2019-ൽ ദ്വാരപാലകശില്പങ്ങളിലെ പാളികൾ ഇളക്കി സ്വർണം പൂശാൻ കൊണ്ടുപോയ കേസിൽ മരാമത്ത് വിഭാഗത്തിലെ ഒരു അസിസ്റ്റന്റ് എൻജിനിയറെയും പ്രതിസ്ഥാനത്ത് ഉൾപ്പെടുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം സെപ്റ്റംബർ ഏഴിന് നടന്ന സംഭവത്തിൽ ഹൈക്കോടതിയെയോ മരാമത്ത് വിഭാഗത്തെയോ അറിയിച്ചിരുന്നില്ല. ഹൈക്കോടതി സ്വമേധയാ ഇടപെട്ടതോടെയാണ് ഈ വിഷയത്തിൽ അന്വേഷണം ഇപ്പോൾ ശക്തമായത്.
പാലാ നിയോജകമണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി മത്സരിക്കാനിടയുണ്ടെന്ന് സൂചന. പാർട്ടിയിലെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ ജോസ് വീണ്ടും പാലായിൽ മത്സരിക്കണമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. 54 വർഷം കെ.എം. മാണി പ്രതിനിധാനം ചെയ്ത മണ്ഡലം തിരികെ പിടിക്കണം എന്നതാണ് പാർട്ടിയുടെ ലക്ഷ്യം.
യുഡിഎഫ് സ്ഥാനാർഥിയായി മാണി സി. കാപ്പൻ തന്നെ ഇത്തവണയും എത്തുമെന്നാണ് സൂചന. കഴിഞ്ഞ അഞ്ച് വർഷം എംഎൽഎയായിരുന്ന കാലത്തെ പ്രവർത്തനങ്ങളും ഭരണവിരുദ്ധ വികാരവും തങ്ങൾക്ക് അനുകൂലമാകുമെന്ന് യുഡിഎഫ് നേതൃത്വം പ്രതീക്ഷിക്കുന്നു. 2021ലെ തിരഞ്ഞെടുപ്പിൽ ജോസ് കെ. മാണി കാപ്പനോട് പരാജയപ്പെട്ടിരുന്നു.
എൻഡിഎ സ്ഥാനാർഥിയായി ബിജെപി വൈസ് പ്രസിഡന്റ് ഷോൺ ജോർജിന് സാധ്യതയേറെയാണ്. പി.സി. ജോർജ് തുറന്നുപിന്തുണ പ്രഖ്യാപിച്ചതോടെ ഷോണിന്റെ സ്ഥാനാർഥിത്വം ശക്തമായി. ഷോൺ മത്സരിച്ചാൽ യുഡിഎഫ് വോട്ടുകൾ വിഭജിക്കപ്പെടുമെന്നും അതുവഴി നേട്ടം ഉണ്ടാകുമെന്നുമാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തൽ.
തിരുവനന്തപുരം: ട്വന്റി 20 പാർട്ടി എൻഡിഎ മുന്നണിയിലേക്കുള്ള പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ, അതിന് പിന്നിലെ നിർണായക നീക്കങ്ങളുടെ വിശദാംശങ്ങളും പുറത്തുവന്നു. ട്വന്റി 20യെ ബിജെപി മുന്നണിയിലേക്ക് എത്തിക്കാൻ പ്രധാന പങ്കുവഹിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണെന്ന് സൂചന. തിരുവനന്തപുരം നഗരസഭയിലെ ചരിത്രവിജയം ആഘോഷിക്കാൻ അടുത്തിടെ കേരളത്തിലെത്തിയ അമിത് ഷാ, ട്വന്റി 20 നേതാവ് സാബു ജേക്കബുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും സാബു ജേക്കബുമായി തുടർച്ചയായ ചർച്ചകൾ നടത്തി.
ഈ ചർച്ചകളുടെ അന്തിമ ഘട്ടമായിരുന്നു ഇന്ന് കൊച്ചിയിൽ നടന്ന കൂടിക്കാഴ്ച. അവിടെയുണ്ടായ ധാരണയ്ക്കു ശേഷമാണ് ട്വന്റി 20 എൻഡിഎ മുന്നണിയുടെ ഭാഗമാകുമെന്ന് സാബു ജേക്കബ് രാജീവ് ചന്ദ്രശേഖറിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്. നാളെ തിരുവനന്തപുരത്ത് നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിൽ സാബു ജേക്കബും വേദിയിൽ ഉണ്ടാകും. മോദിയുടെ സാന്നിധ്യത്തിലാണ് ട്വന്റി 20 ഔദ്യോഗികമായി എൻഡിഎയിൽ ചേരുക.
കിഴക്കമ്പലം ആസ്ഥാനമായുള്ള ട്വന്റി 20യുടെ എൻഡിഎ പ്രവേശനം എറണാകുളം ജില്ലയിൽ ബിജെപിക്ക് ഗുണകരമാകുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. നിലവിൽ കിഴക്കമ്പലം, പൂതൃക്ക, ഐക്കരനാട്, തിരുവാണിയൂർ എന്നീ നാല് പഞ്ചായത്തുകളിലാണ് ട്വന്റി 20 ഭരണം നടത്തുന്നത്. എന്നാൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട്, മഴുവന്നൂർ പഞ്ചായത്തുകൾ യു.ഡി.എഫ് പിടിച്ചെടുത്തത് പാർട്ടിക്ക് തിരിച്ചടിയായിരുന്നു. യു.ഡി.എഫും എൽ.ഡി.എഫും ഒന്നിച്ചുള്ള രാഷ്ട്രീയ നീക്കങ്ങളെ നേരിടാനാണ് എൻഡിഎയിലേക്കുള്ള ചുവടുമാറ്റമെന്ന വിലയിരുത്തലിനൊപ്പം, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ടാണ് ബിജെപിയുടെ ഈ നീക്കവും.
തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വേട്ടയാടിയത് കെ.ബി. ഗണേഷ് കുമാറാണെന്ന ചാണ്ടി ഉമ്മന്റെ ആരോപണത്തിന് മന്ത്രി ഗണേഷ് കുമാർ ശക്തമായ ഭാഷയിൽ മറുപടി നൽകി. ഉമ്മൻചാണ്ടി തന്നെ പലതവണ ദ്രോഹിച്ചിട്ടുണ്ടെന്നും തന്റെ കുടുംബം തകർന്നതിലും മക്കളിൽനിന്ന് തന്നെ അകറ്റിയതിലും അദ്ദേഹത്തിന് പങ്കുണ്ടെന്നുമാണ് ഗണേഷ് കുമാറിന്റെ ആരോപണം. ചാണ്ടി ഉമ്മന്റെ പരാമർശങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും മന്ത്രി പറഞ്ഞു.
തന്റെ കുടുംബജീവിതം തകർന്നതിന് പിന്നിൽ ഉമ്മൻചാണ്ടിയാണെന്ന ആരോപണം ആവർത്തിച്ച ഗണേഷ് കുമാർ, ആവശ്യമായാൽ പഴയ കാര്യങ്ങൾ തുറന്നു പറയേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇതുവരെ പറയാതിരുന്ന കാര്യങ്ങൾ ഇപ്പോൾ ഉയർത്തിക്കാട്ടുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണോയെന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയമുണ്ടെങ്കിൽ നേരിട്ട് പറയണമെന്നും കൂലിത്തല്ലുകാരെപ്പോലെ ഇറങ്ങിത്തിരിക്കരുതെന്നും ഗണേഷ് കുമാർ വിമർശിച്ചു.
ഇതിന് മറുപടിയായി, പിതാവ് ജീവനില്ലാത്തതിനാൽ ഇരുവരും തമ്മിൽ നടന്ന കാര്യങ്ങളെ കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഗണേഷ് കുമാർ ചെയ്ത കാര്യങ്ങളെ കുറിച്ച് അദ്ദേഹത്തിന്റെ മനസ്സാക്ഷിയോട് തന്നെ ചോദിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്തനാപുരത്ത് നടന്ന കോൺഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് സോളാർ കേസിൽ ഉമ്മൻചാണ്ടിയെ രാഷ്ട്രീയ ലക്ഷ്യത്തോടെ കുടുക്കിയത് ഗണേഷ് കുമാറാണെന്ന് ചാണ്ടി ഉമ്മൻ ആരോപിച്ചത്.
കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഷിംജിത മുസ്തഫയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ഉത്തരവിട്ടത്. കോടതിയിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ജാമ്യം അനുവദിക്കണമെന്ന് ഷിംജിത ആവശ്യപ്പെട്ടെങ്കിലും റിപ്പോർട്ട് ലഭിച്ച ശേഷം പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ നിലപാട്. ഷിംജിതയെ മഞ്ചേരി ജയിലിലേക്ക് മാറ്റും.
ബസിൽ ലൈംഗികാതിക്രമം ഉണ്ടായെന്നാരോപിച്ച് ഷിംജിത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഒരു ദിവസത്തിനകം തന്നെ 23 ലക്ഷം പേർ വീഡിയോ കണ്ടു. ഇതിന് പിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്തത്. ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് ഷിംജിതക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസ് എടുത്തത്. കേസെടുത്തതിന് ശേഷം ഒളിവിൽ പോയ ഷിംജിതയെ വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് ബസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും നിർണായക തെളിവുകൾ ലഭിച്ചിട്ടില്ല. യാത്രയ്ക്കിടെ ഉപദ്രവം ഉണ്ടായതായി ആരും പരാതി നൽകിയിട്ടില്ലെന്ന് ബസ് ജീവനക്കാർ പറഞ്ഞു. ബസിൽ ഉണ്ടായിരുന്ന മറ്റ് യാത്രക്കാരുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തും. സംഭവത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ ശക്തമായ ചർച്ചകളും വാദപ്രതിവാദങ്ങളും തുടരുകയാണ്.
കൊച്ചി: ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട സ്വർണവും മറ്റ് ക്ഷേത്ര സ്വത്തുക്കളും ദുരുപയോഗം ചെയ്തെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കഴിഞ്ഞ ദിവസം നിർണായക കണ്ടെത്തലുകൾ നടത്തി. ‘ഓപ്പറേഷൻ ഗോൾഡൻ ഷാഡോ’ എന്ന പേരിൽ കൊച്ചി സോണൽ ഓഫീസിൽ നിന്നുള്ള അന്വേഷണം കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ 21 സ്ഥലങ്ങളിൽ വ്യാപക പരിശോധന നടത്തി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരമുള്ള നടപടികളിലാണ് റെയ്ഡ് നടപ്പാക്കിയത്. പ്രതികളുടെ വീടുകളും സ്ഥാപനങ്ങളും ഉൾപ്പെടുന്ന പരിശോധനയിൽ ഏകദേശം 1.3 കോടി രൂപ വിലമതിക്കുന്ന സ്ഥാവരസ്വത്തുക്കളും 100 ഗ്രാം സ്വർണ്ണക്കട്ടയും പിടിച്ചെടുത്തതായി ഇഡി വ്യക്തമാക്കി.
പ്രാഥമിക അന്വേഷണത്തിൽ ക്ഷേത്രത്തിലെ പവിത്രമായ സ്വർണവും വസ്തുക്കളും ഔദ്യോഗിക രേഖകളിൽ ‘ചെമ്പ് തകിടുകൾ’ എന്ന് തെറ്റായി രേഖപ്പെടുത്തി അനധികൃതമായി നീക്കം ചെയ്തതായി കണ്ടെത്തി. 2019 മുതൽ 2025 വരെ ഈ സ്വത്തുക്കൾ ചെന്നൈ, കർണാടക എന്നിവിടങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് കൊണ്ടുപോയി രാസപ്രക്രിയകളിലൂടെ വേർതിരിച്ചെടുത്തതായി റിപ്പോർട്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ മുതിർന്ന ഉദ്യോഗസ്ഥർ, മുൻ ഭരണാധികാരികൾ, സ്വകാര്യ ജ്വല്ലറികൾ എന്നിവരെ ഉൾപ്പെടുത്തി നടത്തിയ ആസൂത്രിത ഗൂഢാലോചനയാണ് ഇഡിയുടെ കണ്ടെത്തലിൽ വെളിച്ചത്തിലായത്.
റെയ്ഡിനിടെ വിവിധ ഔദ്യോഗിക രേഖകളും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തതായി ഇഡി അറിയിച്ചു. ക്ഷേത്ര വഴിപാടുകളുമായി ബന്ധപ്പെട്ട അനധികൃത പണം കൈമാറ്റം, വരുമാനം വകമാറ്റൽ, വിശദീകരിക്കാത്ത സ്വത്തുക്കളുടെ ശേഖരണം തുടങ്ങിയ ക്രമക്കേടുകളും അന്വേഷണ പരിധിയിലാണെന്ന് ഇഡി വ്യക്തമാക്കി. ഒന്നിച്ച് സിആർപിഎഫ് ഭടന്മാരടക്കം നൂറോളം ഉദ്യോഗസ്ഥർ റെയ്ഡിൽ പങ്കെടുത്തു. രാസവസ്തുക്കൾ ഉപയോഗിച്ച സ്വർണം വേർതിരിക്കൽ, പുനർനിർമ്മാണം എന്നിവയും പരിശോധനയുടെ ഭാഗമായിരുന്നു.