ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്റെ പ്രഭാവത്താൽ ഇന്നും നാളെയും കേരളത്തിൽ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇന്നു വടക്കൻ കേരളത്തിലും നാളെ തെക്കൻ കേരളത്തിലുമാണു കനത്ത മഴയ്ക്കു സാധ്യത. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അതിതീവ്രമഴയ്ക്കു സാധ്യതയുണ്ട്.
20 സെന്റിമീറ്ററിൽ കൂടുതലുള്ള അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്നു റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും എറണാകുളം ജില്ലയിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയുടെ വിവിധ മേഖലകളിൽ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചെയും കനത്ത മഴ. ഇതേത്തുടർന്ന്, പാലാ- ഈരാറ്റുപേട്ട റോഡിൽ വീണ്ടും വെള്ളം കയറി ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കഴിഞ്ഞ ദിവസം ഇവിടെ വെള്ളം കയറി ഗതാഗതം പൂർണമായി തടസപ്പെട്ടിരുന്നു. എന്നാൽ മഴയ്ക്ക് നേരിയ ശമനമായതോടെ വെള്ളമിറങ്ങുകയും ചെയ്തിരുന്നു. മീനിച്ചിലാറ്റിൽ നേരിയതോതിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ജില്ലയുടെ കിഴക്കൻ മേഖലകളിലും രാത്രി ശക്തമായ മഴയാണ് പെയ്തത്. എസി റോഡിലെ ഗതാഗതം ഇന്നും തടസപ്പെടും. ഇവിടെയും വെള്ളമിറങ്ങിയിട്ടില്ല.
പ്രളയത്തിൽ നിന്ന് കരകയറും മുൻപ് മലയോര ജനതയെ ഭീതിയിലാഴ്ത്തി സോയിൽ പൈപ്പിംഗ് പ്രതിഭാസവും. കൊടിയത്തൂർ വില്ലേജിന്റെയും കുമാരനല്ലൂർ വില്ലേജിന്റെയും അതിർത്തി പ്രദേശമായ തോട്ടക്കാട് പൈക്കാടൻമലയിലാണ് ഈ പ്രതിഭാസം കണ്ടെത്തിയത്. തോട്ടുമുക്കം സ്വദേശി ബാലകൃഷ്ണൻ പാട്ടത്തിനെടുത്ത സ്ഥലത്താണ് ഇന്നലെ സംഭവം ശ്രദ്ധയിൽ പെട്ടത്. മണ്ണിനടിയിൽ നിന്ന് മണലും ചീടിമണ്ണും ഉൾപ്പെടെ പൊങ്ങിവരുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ പരിശോധിക്കുകയായിരുന്നു. സംഭവത്തിന്റെ അപകടാവസ്ഥ മനസിലാക്കിയ ബാലകൃഷ്ണൻ ഉടൻ തന്നെ ഇവിടെ നിന്ന് രക്ഷപ്പെട്ടു.
വലിയ തോതിൽ മലയിടിച്ചിലിന് സാധ്യത ഉള്ളതാണ് സോയിൽ പൈപ്പിംഗ് എന്ന് സോയിൽ ഫോർ എർത്ത് സ്റ്റഡീസിലെ മുൻ ഉദ്യോഗസ്ഥൻ ശ്രീകുമാർ പറഞ്ഞു. ജനങ്ങൾ പരിഭ്രാന്തരാവേണ്ട അവസ്ഥയില്ലെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ കുറിച്ച് കൂടുതൽ പഠനം നടത്തിയെങ്കിൽ മാത്രമേ വ്യക്തമായ കാരണം മനസിലാക്കാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
ധനസഹായം പ്രവഹിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പേരില്‍ തട്ടിപ്പിനു ശ്രമം. യുപിഐ (യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്) വഴിയാണു തട്ടിപ്പിനു ശ്രമം നടന്നത്. keralacmdrf@sbi എന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ഔദ്യോഗിക ഐഡി. അതിനു പകരം kerelacmdrf@sbi എന്ന ഐഡി നിർമിച്ചാണ് തട്ടിപ്പ്.
ഒരു അക്ഷരത്തില്‍ വ്യത്യാസം വരുത്തിയാണ് വലിയ തട്ടിപ്പിന് അരങ്ങൊരുക്കിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. ബാങ്ക് അക്കൗണ്ട് വിവരങ്ങൾക്കു പകരം ഒരു പ്രത്യേക ഐഡി (യുപിഐ) ഉപയോഗിച്ച് പണമിടപാട് നടത്താൻ ഇപ്പോൾ സൗകര്യമുണ്ട്. ഭീം ആപ്, ഗൂഗിൾ പേ, ഫോൺ പേയ് തുടങ്ങിയവയിൽ യുപിഐ സംവിധാനമുണ്ട്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 28 ആയി. ഒരാളെ അറസ്റ്റു ചെയ്തു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ അന്വേഷണവും നിയമനടപടികളും ഊജിതപ്പെടുത്തിയതായി ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.
തൃശൂര്‍ സിറ്റിയിൽ മൂന്ന്, തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ രണ്ടു വീതവും കൊല്ലം സിറ്റി, കൊല്ലം റൂറല്‍, ഇടുക്കി, എറണാകുളം സിറ്റി, എറണാകുളം റൂറല്‍, തൃശൂര്‍ റൂറല്‍, പാലക്കാട്, കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറല്‍, കണ്ണൂര്‍, കാസർകോട് എന്നിവിടങ്ങളില്‍ ഒന്നു വീതവും കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്.
ഇലക്ട്രോണിക് പെയ്മെന്റ് സംവിധാനങ്ങളിലൂടെ ദുരിതാശ്വാസ നിധിയിലേക്ക് ചൊവ്വാഴ്ച വൈകിട്ട് 8 വരെ എത്തിയത് 1.61 കോടി. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 18 മുതല്‍ ഇലക്ട്രോണിക് പെയ്മെന്റ് സംവിധാനങ്ങളിലൂടെ നിധിയിലേക്ക് എത്തിയത് 205.51 കോടി. നിധിയിലേക്ക് ആകെ ലഭിച്ച തുക 4359.68 കോടിരൂപ. സര്‍ക്കാര്‍ ജീവനക്കാര്‍ സാലറി ചാലഞ്ചിലൂടെ സമാഹരിച്ചതും ഇതര സംസ്ഥാന സര്‍ക്കാരുകളും ജനങ്ങളും സംഭാവന നല്‍കിയതുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
വീടു വയ്ക്കാനും ചികില്‍സയ്ക്കും ആശ്വാസധനമായും നിധിയില്‍നിന്ന് ഇതുവരെ നല്‍കിയത് 2008 കോടി രൂപയാണ്. സാധാരണ രീതിയില്‍ ശരാശരി 25 മുതല്‍ 35 ലക്ഷംവരെയാണ് ദുരിതാശ്വാസനിധിയിലേക്ക് ഒരു ദിവസം ലഭിക്കാറുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്ന പ്രചാരണം കഴിഞ്ഞ ദിവസങ്ങളിലുണ്ടായതോടെയാണു ജനം ‘ഡൊണേഷൻ ചാലഞ്ച്’ ഏറ്റെടുത്തത്.
ആർഭാട ജീവിതം നയിച്ചത് ജീവയുടെ പണം ഉപയോഗിച്ചെന്നു പൊലീസ്. കൈവശം ഉണ്ടായിരുന്ന പണം തീർന്നപ്പോൾ ഇവർക്കിടയിൽ ഉണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പൊലീസ് നിഗമനം.ജീവയുടെ പേരിൽ 10 ലക്ഷം രൂപ ബാങ്കിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ 80 പവന്റെ സ്വർണാഭരണങ്ങളും കൈവശം ഉണ്ടായിരുന്നു എന്നാണ് മകളുടെ മരണവിവരം അറിഞ്ഞെത്തിയ മാതാപിതാക്കൾ പൊലീസിനു നൽകിയ വിവരം. ഇതു മുഴുവൻ ചെലവാക്കി എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
ജീവ ധരിച്ചിരുന്ന ആഭരണങ്ങൾ മുക്കുപണ്ടമാണെന്നു കണ്ടെത്തിയിരുന്നു. നേരത്തെ 6.5 ലക്ഷം രൂപ മാതാപിതാക്കൾ മകളുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചു. ഇതിന് പുറമേ ആദ്യ വിവാഹ ബന്ധം ഉപേക്ഷിച്ചപ്പോൾ 3.5 ലക്ഷം രൂപ കൂടി ലഭിച്ചു. ഈ തുകയും ബാങ്കിൽ നിക്ഷേപിച്ചു.ആദ്യ വിവാഹബന്ധം വേർപെടുത്തിയ ശേഷം മറ്റൊരു വിവാഹത്തിന് വീട്ടുകാർ നിർബന്ധിച്ചെങ്കിലും ജീവ തയാറായില്ല. വീട്ടുകാർ ഒരു സ്ഥാപനത്തിൽ ജോലി ശരിയാക്കിയെങ്കിലും ജോലിക്ക് പോകാനും കൂട്ടാക്കിയില്ല.
ഇതിന്റെ പേരിൽ വീട്ടുകാരുമായി പിണങ്ങി ഒരു ഹോസ്റ്റലിലേക്ക് താമസം മാറ്റി. ഈ സമയത്താണ് പ്രമോദുമായി അടുക്കുന്നത്. ഫോണിലാണ് ആദ്യം പരിചയപ്പെട്ടത്. അതോടെ വീട്ടുകാരുമായി എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചു. ഒരുവർഷമായി മകളുടെ ഒരു കാര്യങ്ങളും അറിയില്ല എന്നും മാതാപിതാക്കൾ പറഞ്ഞു.പ്രമോദിന് വഴിവിട്ട ബന്ധങ്ങളും വീസ തട്ടിപ്പ് സംബന്ധിച്ച് വിവിധ സ്ഥലങ്ങളിൽ കേസുകളും ഉള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആദ്യ ഭാര്യയുമായി ബന്ധം വേർപെടുത്തിയ പ്രമോദിന് ഈ ബന്ധത്തിൽ ഒരു കുട്ടിയുണ്ട്. മാർത്താണ്ഡത്തുള്ള ഒരു സ്ത്രീയുടെ കൂടെയായിരുന്ന താമസം. ഈ ബന്ധത്തിലും ഒരു കുട്ടിയുണ്ട്. ഈ ബന്ധവും ഉപേക്ഷിച്ച ശേഷമാണ് ജീവയുമായി അടുക്കുന്നത്.
വിദേശത്ത് ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്നതായും കൈവശം 5 കോടി രൂപ ഉണ്ടെന്നും, ആ തുക ഉപയോഗിച്ച് കൃഷി ഭൂമി വാങ്ങാം എന്നുമായിരുന്നു പ്രമോദ് ജീവയെ വിശ്വസിപ്പിച്ചിരുന്നതെന്നാണ് സൂചന. ഇക്കാര്യം മറ്റുപലരോടും പ്രമോദ് പറഞ്ഞിരുന്നു. മേയിൽ കുമളിയിൽ ലോഡ്ജിൽ താമസം തുടങ്ങിയ ഇവർ സ്ഥലം ഇടപാടുകാരെ ബന്ധപ്പെട്ട് ഇടുക്കി, തേനി ജില്ലകളിൽ ഒട്ടേറെ സ്ഥലങ്ങൾ കണ്ടെങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. ജീവയുടെ പുതുപ്പെട്ടിയിലുള്ള ബന്ധുക്കളെ സ്വാധീനിച്ച് കുടുംബ വിഹിതം വാങ്ങാനും പ്രമോദ് ശ്രമം നടത്തിയിരുന്നു. എന്നാൽ മകളുടെ ബന്ധത്തിൽ എതിർപ്പുണ്ടായിരുന്ന ജീവയുടെ മാതാപിതാക്കളിൽ നിന്ന് അനുകൂല പ്രതികരണം ഉണ്ടായില്ല.
തേക്കടിയിൽ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ 3 പേരിൽ തമിഴ്നാട് സ്വദേശി ജീവയുടേത് കൊലപാതകമാണെന്നും മറ്റു 2 പേരും തൂങ്ങി മരിച്ചതാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ആദ്യ സൂചന. തിരുവനന്തപുരം പെരുങ്ങഴ ആഴൂർ ദ്വാരകയിൽ പ്രകാശന്റെ ഭാര്യ ശോഭന( 60), മകൻ കരിക്കാട്ടുവിള പ്രമോദ് (40), ഭാര്യ തമിഴ്നാട് ചെന്നൈ കാഞ്ചിപുരം സ്വദേശി ജീവ (39) എന്നിവരെയാണ് ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടത്. മേയ് മുതൽ മൂവരും ലോഡ്ജിൽ താമസിക്കുകയായിരുന്നു.
ജീവയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്തു എന്നാണ് സൂചനകൾ. മരണം നടന്ന സമയം സംബന്ധിച്ച് റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കൂ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ജീവയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. ശേഭനയുടെയും മകന്റെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.
ഓസ്ട്രേലിയയിലെ സിഡ്നിയില്‍ പട്ടാപ്പകല്‍ ആയുധവുമായി പരിഭ്രാന്തി പരത്തുകയും ഒരു സ്ത്രീയെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്ത യുവാവിനെ പൊലീസ് സാഹസികമായി പിടികൂടി. ഇയാളുടെ കുത്തേറ്റ മറ്റൊരു സ്ത്രീ ഗുരുതരാവസ്ഥയിലാണ്. ആയുധവുമായി നിരത്തിലൂടെ നടന്ന അക്രമി മുന്നില്‍ കണ്ട പലരെയും ക്രൂരമായി ആക്രമിക്കുകയും ചെയ്തു.
ചൊവ്വാഴ്ച രാവിലെയാണ് കൊലപാതക പ്രവണതയുമായി യുവാവ് കിങ് സ്ട്രീറ്റ് നഗരത്തിലെത്തിയത്. തുടര്‍ന്നാണ് അക്രമ പരമ്പര തന്നെ നടന്നത്. നിരവധിപേരെ യുവാവ് ആക്രമിച്ചതകായാണ് വിവരം. അതിവേഗത്തില്‍ അക്രമം നടത്തി മറയുന്ന യുവാവ് നഗരത്തിലാകെ ഭീതി പരത്തി. വിവരമറിഞ്ഞെ്തിയ പൊലീസ് ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഉച്ചയ്ക്ക് രണ്ടുമണിയോടെ യോക്ക് സ്ട്രീറ്റിലൂടെ ആയുധമേന്തി ഒരു യുവാവ് നടന്നുപോകുന്നുവെന്ന വിവരം ലഭിച്ചെത്തിയ പൊലീസ് അവിടെവച്ച് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
സമീപത്തെ ഹോട്ടലില്‍നിന്ന് കുത്തേറ്റ നിലയില്‍ കണ്ടെത്തിയ യുവതിയെ പൊലീസ് ആശുപത്രിയിലെത്തിച്ചു. എന്താണ് ആക്രമണത്തിന് കാരണം എന്നത് വ്യക്തമായിട്ടില്ല. ഇയാള്‍ക്ക് ഭീകരബന്ധം ഉള്ളതായാണ് സൂചന. ഇയാളെ ചോദ്യംചെയ്താലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവൂ. നഗരത്തില്‍ ഇപ്പോഴും പൊലീസ് പട്രോളിംഗ് നടത്തുന്നുണ്ടെങ്കിലും ജനങ്ങള്‍ക്ക് സുരക്ഷാഭീഷണിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഒരു മാസം മുന്‍പ് ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടിഷ് എണ്ണക്കപ്പലില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ മോചനത്തിന് നടപടിയില്ല. കപ്പലില്‍ കഴിയുന്ന ജീവനക്കാര്‍ ഇറാന്‍ സൈനികരില്‍ നിന്ന് കടുത്ത മാനസിക പീഡനമാണ് നേരിടുന്നത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.
ജുലൈ 19നാണ് ബ്രിട്ടിഷ് എണ്ണകപ്പലായ സ്റ്റെനോ എംപറോ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് പിടിച്ചെടുത്തത്. ഹോര്‍മൂസ് കടലിടുക്കിലെ ബന്തര്‍ അബ്ബാസ് തുറമുഖത്ത് സേനയുടെ കസ്റ്റഡിയിലാണ് നിലവില്‍ ഈ കപ്പല്‍. മലയാളികളടക്കം 23 ജീവനക്കാരാണ് കപ്പലിലുള്ളത്. ആദ്യമൊക്കെ നല്ല രീതിയില്‍ പെരുമാറുന്നു എന്ന് തോന്നിയിരുന്നെങ്കിലും പിന്നീടങ്ങോട്ട് ഇറാന്‍ സൈന്യത്തിന്റെ പെരുമാറ്റം മോശമായിതുടങ്ങി.
ജീവനക്കാരുടെ കൈയ്യില്ലുള്ള ലാപ്പ്ടോപ്പും മൊബൈല്‍ഫോണും അടക്കം എല്ലാം പിടിച്ചെടുത്തു. ഓരോ ദിവസവും കപ്പലില്‍ കാവലിനായി മാറിമാറിവരുന്ന സേനാംഗങ്ങള്‍ അവര്‍ക്ക് തോന്നിയ രീതിയിലാണ് പെരുമാറുന്നത് കുടുങ്ങികിടക്കുന്നവര്‍ക്ക് വീട്ടിലേക്ക് ദിവസവും ഒരു തവണ വീട്ടിലേക്ക് വിളിക്കാന്‍ അവസരം ഉണ്ട് അങ്ങനെ വിളിച്ചപ്പോഴാണ് മലയാളിയായ സിജു വിറ്റല്‍ ഷേണായ് അച്ഛനോട് കപ്പലിലെ പീഡനങ്ങള്‍ തുറന്നുപറഞ്ഞത്.
ജീവനക്കാര്‍ ഒരു കുഴപ്പവുമില്ലാതെ സന്തോഷത്തോടെ ഇരിക്കുന്നു എന്ന് കാണിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. ഇത് തോക്ക് ചൂണ്ടി ചിത്രീകരിച്ചതാണെന്നും സിജു വീട്ടുകാരോട് പറഞ്ഞു.എത്രയും പെട്ടന്ന് കപ്പലിലെ ജീവനക്കാരെ ഇറാന്റെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കാന്‍ വേണ്ടത് ചെയ്യണം എന്ന് സര്‍ക്കാരിനോട് അപേക്ഷിക്കുകയാണ് ഇവര്‍.
കൊല്ലം: കൊല്ലത്ത് സുനാമിയുണ്ടാകുമെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചാരണം. കൊല്ലം ജില്ലയില്‍ സുനാമിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഓഖിക്ക് സമാനമായ കാറ്റ് വീശുമെന്നും കടല്‍ കയറുമെന്നാണ് പ്രചരിപ്പിക്കുന്നത്. വാട്സ് ആപ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍മീഡിയകളിലൂടെ സര്‍ക്കാര്‍ അറിയിപ്പായാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്.
പബ്ലിക് റിലേഷന്‍ വകുപ്പും ഫിഷറീസ് വകുപ്പും അറിയിപ്പ് നല്‍കിയെന്ന തരത്തിലാണ് ശബ്ദ സന്ദേശം പ്രചരിക്കുന്നത്. വ്യാജ സന്ദേശങ്ങള്‍ പരത്തി പരിഭ്രാന്തി സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കൊല്ലം കലക്ടര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
നിലമ്പൂർ∙ കവളപ്പാറയില്‍ എത്രമാത്രം അപ്രതീക്ഷിതമായാണ് മരണം തേടിയെത്തിയതെന്ന് വ്യക്തമാക്കുന്ന കാഴ്ചകളാണ് ഓരോ മൃതദേഹവും പുറത്തെടുക്കുമ്പോള്‍ കാണാനാകുന്നത്. വീടിന് മുന്നിലെ ബൈക്കില്‍ മഴക്കോട്ടിട്ട് ഇരിക്കുന്ന തരത്തിലായിരുന്നു പ്രിയദര്‍ശന്‍ എന്ന യുവാവിന്റെ മൃതദേഹം കണ്ടത്. അമ്മയെ കണ്ടിട്ട് വരാമെന്ന് പറഞ്ഞ് ബൈക്കില്‍ വീട്ടുമുറ്റത്തേക്ക് കയറിയപ്പോഴാണ് ഉരുള്‍പൊട്ടി വന്നതെന്ന് ദൃക്സാക്ഷിയായ സുഹൃത്ത് ഓര്‍ത്തെടുക്കുന്നു.
മൃതദേഹങ്ങളുണ്ടാകാൻ സാധ്യതയുള്ള മൂന്ന് സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അവിടെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ തിരച്ചിൽ നടത്തുന്നത്. ഇടിഞ്ഞു വീണ മുത്തപ്പൻ മലയുടെ താഴ്‌വാരത്തെ ഷെഡ്ഡിൽ എട്ട് പേരുണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് വ്യാപക തിരച്ചിൽ നടക്കുന്നുണ്ട്.
കേള്‍ക്കുമ്പോള്‍ തന്നെ ഞെട്ടലുണ്ടാക്കുന്ന സംഭവമാണ് കവളപ്പാറയില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളില്‍പ്പെട്ടവരെ പാര്‍പ്പിച്ചിരിക്കുന്ന ഭൂദാനത്തെ ദുരിതാശ്വാസ ക്യാംപ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെവിന്‍ വധക്കേസില്‍ നാളെ വിധി. കെവിന്‍റെ ഭാര്യ നീനുവിന്‍റെ സഹോദരന്‍ സാനു ചാക്കോ, അച്ഛന്‍ ചാക്കോ ജോണ്‍ എന്നിവരടക്കം പതിനാല് പ്രതികളാണ് കേസിലുള്ളത്. കോട്ടയം സെഷന്‍സ് കോടതിയില്‍ മൂന്നു മാസം കൊണ്ടാണ് കേസിന്‍റെ വിചാരണ പൂര്‍ത്തിയാക്കിയത്. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. നീനുവും കെവിനും പിന്‍മാറില്ലെന്ന് ഉറപ്പായതോടെയാണ് തട്ടിക്കൊണ്ട് പോയി െകവിനെ കൊലപ്പെടുത്തിയത്.
തെന്മല ഒറ്റക്കൽ സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വിരോധം മൂലം നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറയിൽ കെവിൻ പി. ജോസഫിനെ (23) നീനുവിന്റെ സഹോദരൻ സാനുവിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണു കേസ്.
താഴ്ന്ന ജാതിയിൽപെട്ടതെന്ന് നീനുവിന്റെ ബന്ധുക്കൾ കരുതുന്ന കെവിനെ നീനു വിവാഹം കഴിച്ചതിലുള്ള പ്രതികാരമായാണു കൊലപാതകമെന്നും ഇതു ദുരഭിമാനക്കൊലയാണെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു. 2018 മേയ് 27നു കോട്ടയത്തു നിന്നു തട്ടിക്കൊണ്ടു പോയ കെവിന്റെ മൃതദേഹം പിറ്റേന്നു രാവിലെ കൊല്ലം ചാലിയക്കര പുഴയിൽ കണ്ടെത്തുകയായിരുന്നു.നീനുവിന്റെ സഹോദരൻ സാനു ചാക്കോ, പിതാവ് ചാക്കോ ജോൺ എന്നിവർ ഉൾപ്പെടെ 14 പ്രതികളുണ്ട്.
വടക്കന്‍ജില്ലകളില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും മധ്യകേരളത്തിലും തെക്കന്‍ജില്ലകളിലും മഴ തുടരുന്നു. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് നിലവിലുണ്ട്. ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. നാളെ മലപ്പുറത്തും കോഴിക്കോടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കെടുതികളില്‍ മരണമടഞ്ഞവരുടെ എണ്ണം 93 ആയി
തീവ്രമഴ വടക്കന്‍ജില്ലകളില്‍ നിന്ന് ഇന്ന് പകലും ഒഴിഞ്ഞു നിന്നു. കാസര്‍കോടുമുതല്‍ തൃശ്ശൂര്‍വെരയുള്ള ജില്ലകളില്‍ 10 സെന്‍റി മീറ്ററില്‍താഴെ മഴയെ കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയിട്ടുള്ളൂ. പക്ഷെ അതിനിടയിലും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഒഡീഷ തീരത്തുകൂടി കരയിലേക്ക് കടന്ന ന്യൂന മര്‍ദ്ദം തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും മഴകൊണ്ടുവന്നു. ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ അതി തീവ്രമഴക്ക് സാധ്യത ഉയര്‍ന്നതോടെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ഒാറഞ്ച് അലേര്‍ട്ടും നിലവിലുണ്ട്. നാളെ മലപ്പുറം കോഴിക്കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒാറഞ്ച് അലേര്‍ട്ടുമുണ്ട്.
മഴ അല്‍പ്പം മാറിയതോടെ ദുരിതാശ്വാസക്യാമ്പുകളില്‍ നിന്ന് ആളുകള്‍വീടുകളിലേക്ക് മടങ്ങി തുടങ്ങി . ഇപ്പോള്‍ 1243 ക്യാമ്പുകളിലായി 2,24,000 പേരാണുള്ളത്. 1057 വീടുകള്‍ പൂര്‍ണമായും 11,142 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ശനിയാഴ്ചയോടെ മഴയുടെ തീവ്രത കുറയുമെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാലാവസ്ഥ കൂടുതല്‍മെച്ചപ്പെടുമെന്നാണ് കാല്വസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.