പ്രണയത്തിനൊടുവില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച നീതുവെന്ന എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയെ കാമുകന്‍ വീട്ടില്‍ കയറി തീകൊളുത്തി കൊല്ലുകയായിരുന്നു. കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങള്‍ ഇപ്രകാരമായിരുന്നു. നീതു തന്നില്‍ നിന്ന് അകലുന്നതായി കഴിഞ്ഞ ഫെബ്രുവരി മുതല്‍ നിതീഷ് സംശയിച്ചിരുന്നു. നീതുവിന് മറ്റൊരാളുമായി അടുത്ത ബന്ധമുണ്ടെന്ന സംശയത്തില്‍ ഇരുവരും തമ്മില്‍ പലപ്പോഴും വഴക്കിട്ടു. ഇതേക്കുറിച്ച് തുറന്നു സംസാരിക്കണമെന്ന് നിതീഷ് ആവശ്യപ്പെട്ടു. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് നീതു സമ്മതിക്കുകയാണെങ്കില്‍ കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് മരിക്കാനായിരുന്നു ഇയാളുടെ തീരുമാനം.
ഓണ്‍ലൈന്‍ വഴി വാങ്ങിയ മൂര്‍ച്ചയുള്ള കത്തിയും ഒരു കുപ്പിയില്‍ പെട്രോളും മറ്റൊരു കുപ്പിയില്‍ വിഷവും കരുതിയാണ് നിതീഷ് കഴിഞ്ഞ ദിവസം വെളുപ്പിന് നീതുവിന്റെ വീട്ടിലെത്തിയത്.തലേദിവസം രാത്രി എട്ടു മണിക്ക് വീട്ടിലെത്താനായിരുന്നു നിതീഷിനോട് നീതു ആവശ്യപ്പെട്ടത്. നിതീഷ് ഉറങ്ങിപ്പോയി. പുലര്‍ച്ചെ നിതീഷ് എത്തിയപ്പോള്‍ നീതു വാതില്‍ തുറന്നുകൊടുത്തു. ഇരുവരും തമ്മില്‍ കുറെ നേരം സംസാരിച്ചു. കരുതുന്ന പോലെ മറ്റൊരാളുമായി സ്‌നേഹബന്ധമില്ലെന്ന് നീതു പറഞ്ഞതോടെ നിതീഷ് സന്തോഷത്തിലായി.
രാവിലെ 6.30ന് വീട്ടില്‍ നിന്ന് പിറകുവശത്തുള്ള വാതില്‍ വഴി പുറത്തിറങ്ങുന്നതിനിടെ മുത്തശ്ശിയെ കണ്ടതിനെ തുടര്‍ന്ന് നിതീഷ് തിരികെ മുറിയിലെത്തി. ഈ സമയം നീതു ബാത്ത്‌റൂമിലായിരുന്നു.മുറിയില്‍ കണ്ട നീതുവിന്റെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ തലേദിവസം വരെ മറ്റൊരാളുമായി നീതു മണിക്കൂറുകളോളം ചാറ്റ് ചെയ്തത് കണ്ടെത്തിയതോടെ നിതീഷിന്റെ ഭാവം മാറി. മുറിയില്‍ തിരിച്ചെത്തിയ നീതുവിനെ കത്തി കൊണ്ട് പലതവണ കുത്തി. നീതു ബോധം കെട്ട് വീണു. ഇതിനുശേഷമാണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. ബഹളം കേട്ട് വീട്ടുകാരും അയല്‍വാസികളുമെത്തി നിതീഷിനെ പിടികൂടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.പൊലീസ് കസ്റ്റഡിയില്‍ മകനെ കാണാനെത്തിയ അമ്മ രത്‌നകുമാരിയോട് നിതീഷ് ഒന്നും സംസാരിച്ചില്ല. തലകുമ്പിട്ടിരുന്ന ഇയാള്‍ ഒടുവില്‍ അമ്മയുടെ കൈപിടിച്ച് പൊട്ടിക്കരഞ്ഞു.
പൊതുവേ ശാന്ത സ്വഭാവക്കാരനായ മകന്റെ ചെയ്തിയില്‍ നിന്നും നിധീഷിന്റെ മാതാപിതാക്കള്‍ ഇപ്പോഴും മുക്തരായിട്ടില്ല. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് നിധീഷിന്റെ അച്ഛന്‍. ശാന്ത സ്വഭാവക്കാരനായ മകന്‍ ഈ ക്രൂരകൃത്യം ചെയ്തെന്ന് നിധീഷിന്റെ അമ്മയ്ക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. ഫേസ്ബുക്ക് വഴിയായിരുന്നു യാത്രകളോട് പ്രിയമായിരുന്ന ഇരുവരും പരിചയപ്പെടുന്നത്. ഒരു ദിവസം നീതുവിനെ നിധീഷ് തന്നെയാണ് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്ന് ബന്ധുക്കള്‍ക്ക് പരിചയപ്പെടുത്തിയത്. ആദ്യം നീതുവിനെ അംഗീകരിക്കാനായില്ലെങ്കിലും അവളുടെ സ്നേഹത്തോടെയുള്ള പെരുമാറ്റം കാരണം പെട്ടെന്ന് തന്നെ ഇഷ്ടമാവുകയായിരുന്നെന്ന് നിധീഷിന്റെ അമ്മ പറയുന്നു.
‘പിന്നെ സ്വന്തം മരുമകളായി തന്നെയാണ് നീതുവിനെ കണ്ടത്. വീട്ടില്‍ ഇടയ്ക്കിടെ വരുമായിരുന്നു. വീട്ടില്‍ വരുമ്‌ബോള്‍ ഞാന്‍ ഭക്ഷണം വാരിക്കൊടുത്താലേ അവള്‍ കഴിക്കൂ. വടക്കേക്കാട് വീട്ടിലെ എല്ലാ ചടങ്ങുകള്‍ക്കും മോള് വരാറുണ്ട്. ഓണമായാലും വിഷുവായാലും പുതിയ ഡ്രസെടുത്ത് കോളേജില്‍ വച്ചോ തൃശ്ശൂരില്‍ വച്ചോ അവന്‍ മോള്‍ക്ക് നല്‍കുമായിരുന്നു. മരുമോളായി നീതുവിനെ ഞങ്ങളെന്നേ സങ്കല്‍പ്പിച്ചുകഴിഞ്ഞതാണ്. മോളെന്നേ ഞങ്ങള്‍ വിളിക്കാറുള്ളു. കഴിഞ്ഞ ദിവസവും മോള് മെസേജിട്ടു: ‘വാച്ച് ഇഷ്ടായിട്ടോ അമ്മേ’ എന്ന്. പിന്നീട് എന്താ സംഭവിച്ചത് എന്നറിയില്ല. അവര്‍ തമ്മില്‍ വളരെ ഇഷ്ടത്തിലായിരുന്നു’- കണ്ണീരു തോരാതെ ഈ അമ്മ പറയുന്നു.
നീതുവിനെ നിധീഷ്‌കൊലപ്പെടുത്തിയത് ടിവിയിലൂടെയാണ് ഇവരും അറിഞ്ഞത്. മകന്‍ എറണാകുളത്തു നിന്നും തൃശ്ശൂരെത്തിയത് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ഇരുവര്‍ക്കുമിടയില്‍ സംഭവിച്ചത് എന്താണെന്നു ഇപ്പോഴും ഈ മാതാപിതാക്കള്‍ക്ക് അറിയില്ല. അതേസമയം, അമിതരക്ത സമ്മര്‍ദ്ദം കാരണം ഞരമ്ബുകള്‍ പൊട്ടുന്ന തരത്തിലുള്ള അസുഖമുണ്ടായിരുന്നു നിധീഷിനെന്ന് അമ്മ പറയുന്നു. മാസങ്ങള്‍ക്ക് മുമ്ബ് അതിനുള്ള സര്‍ജറിയും കഴിഞ്ഞിരുന്നു. അച്ഛന് സുഖമില്ലാത്തതിനാല്‍ ഇക്കാര്യം അറിയിച്ചിരുന്നില്ല. സുഹൃത്തുക്കള്‍ക്കൊപ്പം എറണാകുളത്ത് വെച്ച് തന്നെയാണ് സര്‍ജറിക്ക് നിധീഷ് വിധേയനായതെന്നും ഈ സര്‍ജറിക്ക് ശേഷം മകന്റെ പെരുമാറ്റത്തില്‍ മാറ്റം വന്നിരിക്കാം എന്നുമാണ് ഈ അമ്മ പറയുന്നത്. പെട്ടെന്ന് ദേഷ്യം പിടിക്കുന്ന പ്രകൃതമായത് ഈ സര്‍ജറിക്ക് ശേഷമാണെന്ന് അമ്മ പറയുന്നു.
അതേസമയം യാത്രകളിലുള്ള താല്‍പര്യമാണ് നിധീഷിനെയും നീതുവിനെയും സൗഹൃദത്തിലാക്കിയതെന്നു സുഹൃത്തുക്കള്‍ പറയുന്നു. നിധീഷിന്റെ മുറി നിറയെ നീതുവിന്റെ ചിത്രങ്ങള്‍ പതിച്ചിരുന്നു. ഫോണില്‍ നിറയെ ഇരുവരുടെയും ടിക് ടോക് വീഡിയോകളായിരുന്നു. ഇരുവീട്ടുകാര്‍ക്കും ബന്ധത്തില്‍ താത്പര്യമുള്ളതായും പെണ്‍കുട്ടിയുടെ പഠനം കഴിഞ്ഞ് കല്യാണം നടത്താനുള്ള തീരുമാനത്തിലാണെന്നുമാണ് നിധീഷ് കൂട്ടുകാരോട് പറഞ്ഞിരുന്നത്.
പൊലീസിനെ തടഞ്ഞ് പ്രതിയെ രക്ഷപ്പെടുത്തിയ ആലപ്പുഴയിലെ 15 അഭിഭാഷകര്‍ക്കെതിരെ കേസെടുത്തു. പീഡനക്കേസ് പ്രതിയെ ആണ് അഭിഭാഷകർ രക്ഷിച്ചത്.അഭിഭാഷകര്‍ നല്‍കിയ സ്വകാര്യഹര്‍ജിയില്‍ പൊലീസിനെതിരെ കേസെടുക്കാനും കോടതി ഉത്തരവിട്ടു.
പീഡനക്കേസിലെ പ്രതിയെ അറസ്റ്റുചെയ്യാന്‍ മൂന്നാറില്‍നിന്ന് എത്തിയ എസ്.ഐയെയും സംഘത്തെയുമാണ് ഇരുപതോളം അഭിഭാഷകര്‍ ചേര്‍ന്ന് മുറിയില്‍ തടഞ്ഞുവച്ചത്. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയിട്ടും അഭിഭാഷകർക്കെതിരെ കേസെടുക്കാതെ ആലപ്പുഴ നോര്‍ത്ത് പൊലീസ് പ്രശ്നം ഒത്തുതീര്‍പ്പാക്കിയിരുന്നു.
മൂന്നാറിലെ ഒരു പീഡനക്കേസിലെ പ്രതിയായ കണ്ണൂര്‍ സ്വദേശി സൈനോജ് ശിവനെ അറസ്റ്റുചെയ്യാനാണ് മഫ്തിയില്‍ പൊലീസ് സംഘം എത്തിയത്. ആലപ്പുഴ ജില്ലാക്കോടതിക്ക് സമീപത്തെ വക്കീല്‍ ഓഫിസില്‍ പ്രതി എത്തുമെന്നറിഞ്ഞ് എസ്.ഐയും സംഘവും കാത്തുനിന്നു. പ്രതി വക്കീല്‍ ഓഫിസിലേക്ക് കയറിയ ഉടനെ പൊലീസുകാര്‍ അകത്തേക്ക് കയറി. എന്നാല്‍ പ്രതിയെ പിടികൂടാന്‍ അഭിഭാഷകര്‍ അനുവദിച്ചില്ല. പിന്നെ പൊലീസുമായി ഉന്തും തള്ളുമായി ഇരുപതോളം അഭിഭാഷകര്‍ ചേര്‍ന്ന് മൂന്നാര്‍ സ്റ്റേഷനില്‍നിന്നെത്തിയ നാലംഗ പൊലീസ് സംഘത്തെ വളഞ്ഞുവയ്ക്കുകയും പ്രതിയെ ഓടി രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്തു.
ബഹളമായതോടെ ആലപ്പുഴ നോര്‍ത്ത് പൊലീസിന്റെ സഹായം തേടി. എന്നാല്‍ നോര്‍ത്ത് സിഐയും സംഘവും എത്തി അഭിഭാഷകരുമായി സംസാരിച്ച് പ്രശ്നം ഒത്തുതീര്‍ക്കുകയായിരുന്നു. നേരത്തെ ആലപ്പുഴയിലെ മറ്റൊരു പീഡനക്കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതി ആഴ്ചകള്‍ക്ക് മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. ഈ പ്രതിയെയാണ് പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി അറസ്റ്റുചെയ്യാന്‍ സമ്മതിക്കാതെ അഭിഭാഷകര്‍ രക്ഷപ്പെടുത്തിയത്.
മലപ്പുറം: വിവാദ വൈറസ് പരാമര്‍ശം നടത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിരെ നിയമനടപടിക്കൊരുങ്ങി മുസ്ലിം ലീഗ് നേതൃത്വം. യോഗി ആദിത്യ നാഥിനെതിരെ മുസ്ലീം ലീഗ് ഇന്ന് പരാതി നല്‍കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കുമാണ് പരാതി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദാണ് മാധ്യമങ്ങളെ അറിയിച്ചത്.
മുസ്ലീം ലീഗ് പതാകയും പാക്കിസ്ഥാന്‍ പതാകയും ഒന്നാണെന്ന് പ്രചരിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത് അംഗീകൃത പാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്ന സംഘടനയെ അപകീര്‍ത്തിപ്പെടുകയാണ് യോഗിയുടെ ലക്ഷ്യം. ചരിത്രത്തെയും വര്‍ത്തമാനത്തെയും രാഷ്ട്രീയത്തെയും കുറിച്ച് സാമാന്യം ബോധമുള്ളവര്‍ ഈ പ്രചാരണം തള്ളിക്കളയുമെന്നും ദുഷ്ടലാക്കോടെ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തുന്നവരെ രാഷ്ട്രീയമായി നേരിടുമെന്നും കെ.പി.എ മജീദ് പറഞ്ഞു.
മുസ്ലിം ലീഗെന്നത് കോണ്‍ഗ്രസിനെ ബാധിച്ചിരിക്കുന്ന വൈറസാണ്. വൈറസ് ബാധിച്ചവര്‍ അതിനെ അതിജീവിക്കാറില്ലെന്നും കോണ്‍ഗ്രസ് വിജയിച്ചാല്‍ അവരെ ബാധിച്ച വൈറസ് ഇന്ത്യ മുഴുവന്‍ വ്യാപിക്കുമെന്നാണ് ആദിത്യനാഥ് ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞത്. 1857ല്‍ നടന്ന സ്വാതന്ത്ര്യ സമരത്തില്‍ രാജ്യം മുഴുവന്‍ മംഗള്‍ പാണ്ഡേയ്‌ക്കൊപ്പം നിന്ന് പോരാടി. എന്നാല്‍ അതിനു ശേഷം മുസ്ലിം ലീഗ് എന്ന വൈറസ് രാജ്യം മുഴുവന്‍ വ്യാപിക്കുകയും രാജ്യത്തിന്റെ വിഭജനത്തിനുവരെ കാരണമാകുകയും ചെയ്തു.
ഇതേ ഭീഷണിയാണ് മുസ്ലിം ലീഗ് ഇപ്പോള്‍ രാജ്യമെമ്പാടും ഉയര്‍ത്തുന്നതെന്നും ലീഗിന്റെ പതാക വീണ്ടും ഉയര്‍ന്നു പറക്കുകയാണെന്നും ആദിത്യനാഥ് ട്വിറ്ററില്‍ കുറിച്ചു. മുസ്ലീം ലീഗിന് പ്രാമുഖ്യമുള്ള വയനാട് മണ്ഡലത്തിലാണ് രാഹുല്‍ ഗാന്ധി ജനവിധി തേടുന്നത്. മുസ്ലീം ലീഗിന്റെ പച്ച നിറത്തിലുള്ള പതാക പാകിസ്ഥാന്‍ പതാകയാണെന്ന പ്രചാരണം പലയിടത്തും സംഘപരിവാര്‍ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എറണാകുളം, വയനാട് ലോക്‌സഭാ മണ്ഡലങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ച സരിത എസ് നായരുടെ നാമനിര്‍ദേശ പത്രിക തള്ളിയേക്കും. സരിതയുടെ പേരിലുള്ള കേസുകളുടെ വിശദാംശങ്ങളില്‍ അവ്യക്തത നിലനില്‍ക്കുന്നതാണ് നാമനിര്‍ദേശ പത്രിക അംഗീകരിക്കാതിരിക്കാന്‍ കാരണം. സരിതയുടെ നാമനിര്‍ദേശ പത്രികയില്‍ അന്തിമ തീരുമാനമെടുക്കാന്‍ അടുത്ത ദിവസത്തേക്ക് മാറ്റുകയായിരുന്നു.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ സരിതയെ മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചിട്ടുണ്ട്. ഈ വിധി മേല്‍ക്കോടതി സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവ് സരിത നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം ഹാജരാക്കിയില്ല. മൂന്നുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടാല്‍ ജനപ്രാതിനിധ്യ നിയമമനുസരിച്ച് അയോഗ്യത ഉണ്ടാകും. നാളെ രാവിലെ പത്തരയ്ക്ക് മുൻപ് വിധി സ്റ്റേ ചെയ്ത കോടതി ഉത്തരവിന്റെ പകർപ്പ് ഹാജരാക്കാൻ സരിതയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത് സമർപ്പിക്കാത്ത പക്ഷം നാമനിർദേശ പത്രിക തള്ളാനാണ് സാധ്യത.
എറണാകുളം, വയനാട് മണ്ഡലങ്ങളിലേക്കാണ് സരിത നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. എറണാകുളത്ത് കോൺഗ്രസ് സ്ഥാനാർഥി ഹൈബി ഈഡനെതിരെ പ്രചാരണം നടത്തുമെന്നും സരിത നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സോളാർ കേസിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്ത് നൽകിയെന്നും ഇതുവരെയും പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നും ആരോപിച്ചാണ് വയനാട്ടിൽ സരിത സ്ഥാനാർഥിയാകാൻ തീരുമാനിച്ചത്. വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിയാണ് രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസമാണ് സരിത നാമനിർദേശ പത്രിക സമർപ്പിച്ചത്. ഇന്നായിരുന്നു സൂക്ഷമ പരിശോധന.
സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി വയനാട്ടില്‍ നിന്നും ഒരു ആദിവാസി പെണ്‍കുട്ടി. കുറിച്യ വിഭാഗത്തില്‍പ്പെട്ട ശ്രീധന്യ സുരേഷ് ആണ് ഐഎഎസ് പരീക്ഷയില്‍ 410ാം റാങ്ക് നേടിയത്. കുറിച്യ വിഭാഗത്തില്‍ നിന്നും ഐഎഎസ് നേടുന്ന ആദ്യത്തെയാളാണ് ശ്രീധന്യ.
മകള്‍ക്ക് ഐഎഎസ് കിട്ടിയതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ശ്രീധന്യയുടെ അമ്മ കമല പറഞ്ഞു. വയനാട്ടിലെ ഓല മേഞ്ഞ കൂരയില്‍ നിന്ന് ഐഎഎസ് വരെ ശ്രീധന്യയെത്തിയത് വളരെയധികം കഷ്ടപ്പെട്ടാണെന്നും അമ്മ കമല. ശ്രീധന്യയുടെ വീട്ടിലേക്ക് അഭിനന്ദനപ്രവാഹവുമായി നാട്ടുകാര്‍ ഒന്നടങ്കം എത്തിയിട്ടുണ്ട്.
ശ്രീധന്യയെ കൂടാതെ ആര്‍ വിജയലക്ഷ്മി (29), രഞ്ജിനാ മേരി വര്‍ഗ്ഗീസ് (49), അര്‍ജുന്‍ മോഹന്‍(66) എന്നീ മലയാളികളും റാങ്ക് പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.ഐഐടി ബോബംബെയില്‍ നിന്ന് കന്യൂട്ടര്‍ ആന്‍ഡ് എന്‍ജിനീയറിംഗ് ബിരുദം നേടിയ കനിഷാക് കടാരിയക്കാണ് ഒന്നാം റാങ്ക്. വനിതകളില്‍ ശ്രുതി ജയന്ത് ദേശ്മുഖ് ഒന്നാമതെത്തി. ഓള്‍ ഇന്ത്യാ തലത്തില്‍ അഞ്ചാമതാണ് ശ്രുതിയുടെ റാങ്ക്.
ആദ്യ 25 റാങ്കുകാരില്‍ 15 പേര്‍ പുരുഷന്മാരും 10 പേര്‍ സ്ത്രീകളുമാണ്. 759 പേര്‍ നിയമനയോഗ്യത നേടി. ഇവരില്‍ 577 പുരുഷന്മാരും 182 പേര്‍ സ്ത്രീകളുമാണ്.
2018 ജൂണ്‍ മാസത്തിലാണ് പ്രിലിമിനറി പരീക്ഷ നടന്നത്. പത്ത് ലക്ഷത്തോളം പേര്‍ എഴുതിയിരുന്നു.
ഐഎഎസ് നേടിയ ശ്രീധന്യ സുരേഷിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്ക് പേജിലൂടെ അദ്ദേഹം ശ്രീധന്യയ്ക്ക് അഭിനന്ദനം അറിയിച്ചു.
സാമൂഹ്യ പിന്നോക്കാവസ്ഥയോട് പൊരുതി സിവില്‍ സര്‍വീസ് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയ വയനാട്ടിലെ ശ്രീധന്യ സുരേഷിന് അഭിനന്ദനങ്ങള്‍.
ഗോത്ര വിഭാഗത്തില്‍പ്പെട്ട ശ്രീധന്യ 410 ാം റാങ്കോടെയാണ് ഈ നേട്ടം കൈവരിച്ചത്. മറ്റു കുട്ടികള്‍ക്ക് ഇവരുടെ വിജയം പ്രചോദനമാകും. കൂടുതല്‍ ഉയരങ്ങളിലേക്ക് പോകാന്‍ എല്ലാവിധ ആശംസകളും. ഉയര്‍ന്ന വിജയം നേടിയ മറ്റ് മലയാളി വിദ്യാര്‍ത്ഥികള്‍ക്കും അനുമോദനങ്ങള്‍-മുഖ്യമന്ത്രി കുറിച്ചു.
പ്രളയത്തില്‍ ചാലക്കുടി മുങ്ങിയിരുന്നു. നിരവധി വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. ഇങ്ങനെ, വെള്ളത്തില്‍ മുങ്ങിയ ഒരു ബാങ്ക് ശാഖയില്‍ നിന്ന് സ്വര്‍ണം കാണാതായി. ഏകദേശം മൂന്നു കിലോ സ്വര്‍ണം. ബാങ്ക് അധികൃതര്‍ വ്യാപകമായി തിരഞ്ഞു. ബാങ്കിന്‍റെ ലോക്കര്‍ പ്രളയത്തില്‍ തുറന്നിരുന്നില്ല. പിന്നെ, എങ്ങനെ സ്വര്‍ണം ലോക്കറില്‍ നിന്ന് അപ്രത്യക്ഷമായി. ഈ ചോദ്യത്തിനുള്ള ഉത്തരം കിട്ടാതെ ബാങ്ക് അധികൃതര്‍ വലഞ്ഞു. സംഭവം നടന്ന് എട്ടു മാസം കഴിഞ്ഞിട്ടും ഒരു തുമ്പുണ്ടായില്ല.
തിരഞ്ഞെടുപ്പിന് കള്ളപ്പണം വരുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ നാടൊട്ടുക്കും പരിശോധനയുണ്ട്. പൊലീസുകാരും റവന്യൂ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസം തൃശൂര്‍ ചേര്‍പ്പില്‍ സമാനമായ പരിശോധന നടത്തുന്നതിനിടെ കാറില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കിട്ടി. കാറിന്‍റെ ഉടമ ബാങ്കിലെ പ്യൂണ്‍ ആയിരുന്ന തൃശൂര്‍ ആറാട്ടുപുഴ സ്വദേശി ശ്യാം ആയിരുന്നു. ഇരുപത്തിയഞ്ചു വയസുകാരന്‍. ആഭരണങ്ങള്‍ ആരുടേതാണെന്ന ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് മുമ്പില്‍ പല ഉത്തരങ്ങള്‍ പറഞ്ഞു. വീട്ടുകാരുടേതാണെന്ന് ആദ്യം പറഞ്ഞു. വീട്ടുകാരെ വിളിച്ചപ്പോള്‍ അങ്ങനെയൊരു ആഭരണങ്ങള്‍ അവര്‍ക്കറിയില്ല. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ശ്യാമിനെ പൊലീസിനു കൈമാറി. പൊലീസ് നടത്തിയ ചോദ്യംചെയ്യലില്‍ വിദഗ്ധമായ സ്വര്‍ണ കവര്‍ച്ച തെളിഞ്ഞു.
തട്ടിയെടുത്തത് മൂന്നു കിലോ സ്വര്‍ണം
ചാലക്കുടി പ്രളയത്തില്‍ വിറങ്ങലിച്ചപ്പോള്‍ ശ്യാം മനസിന്‍റെ ആശയം തെളിഞ്ഞുവന്നു. പ്രളയത്തില്‍ മുങ്ങിയ ബാങ്കില്‍ നിന്ന് പണയ ആഭരണങ്ങള്‍ തട്ടിയെടുക്കുക. അതിനായി, പദ്ധതിയും തയാറാക്കി. ഭൂരിഭാഗം വനിതാ ജീവനക്കാരുള്ള ബാങ്ക് ശാഖയില്‍ പ്രളയത്തിന്റെ അവശിഷ്ടങ്ങള്‍ വൃത്തിയാക്കാന്‍ മുന്‍പില്‍ നില്‍ക്കണം. നനഞ്ഞ ഫയലുകളും മറ്റും മാറ്റുന്നതിനിടെ പണയ സ്വര്‍ണത്തിന്റെ പായ്ക്കറ്റുകളും മാറ്റണം. ആത്മാര്‍ഥമായി ബാങ്കു വൃത്തിയാക്കാന്‍ മുന്‍പില്‍ നിന്ന പ്യൂണിനെ ജീവനക്കാര്‍ അവിശ്വസിച്ചില്ല. നനഞ്ഞ ഫയലുകളുടെ കൂട്ടത്തില്‍ ആഭരണ പായ്ക്കറ്റുകളും ശ്യാം മാറ്റി. പല സമയങ്ങളിലായി മൂന്നു കിലോ സ്വര്‍ണം ഒളിപ്പിച്ചു കടത്തി. പല ധനകാര്യ സ്ഥാപനങ്ങളിലായി പണയപ്പെടുത്തി. ഇതിനു കൂട്ടുപിടിച്ചതാകട്ടെ എ.ടി.എം. കൗണ്ടറിന്‍റെ സെക്യൂരിറ്റി ജീവനക്കാരനായ അഷ്ടമിച്ചിറ സ്വദേശി ജിതിനേയും. ചോദ്യം ചെയ്യലിനു ശേഷം ഈ സ്വര്‍ണമെല്ലാം പൊലീസ് കണ്ടെടുത്തു.
പ്രളയത്തിനു ശേഷമുള്ള വൃത്തിയാക്കല്‍ ജോലികള്‍ക്ക് ബാങ്ക് സ്തുതര്‍ഹ്യ സേവനത്തിനുള്ള പുരസ്ക്കാരം ഈ പ്യൂണിനു നല്‍കിയിരുന്നു. ‘കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന്’ ബാങ്ക് അധികൃതര്‍ അറിഞ്ഞതുമില്ല. ജോലിയില്‍ കിറുകിറു കൃത്യമായി കാര്യങ്ങള്‍ ചെയ്യും. ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള പരീക്ഷയില്‍ പാസായി. ഉടനെ സ്ഥാനക്കയറ്റം പ്രതീക്ഷിച്ചു നില്‍ക്കുന്ന ജീവനക്കാരന്‍ ഒരു കള്ളനാണെന്ന് തിരിച്ചറിയാന്‍ ബാങ്ക് അധികൃതര്‍ക്കു സാധിച്ചില്ല. അത്രയും മികച്ച അഭിനയമായിരുന്നു ഈ ജീവനക്കാരന്റേത്.
എങ്ങനെയും ആഡംബര കാറുകള്‍ വാങ്ങണമെന്ന നിര്‍ബന്ധം. തട്ടിയെടുത്ത സ്വര്‍ണം പണയപ്പെടുത്തി മൂന്നു കാറുകള്‍ ഇങ്ങനെ വാങ്ങി. വലിയൊരു ടൂറിസ്റ്റ് ബസ് ആയിരുന്നു അടുത്ത ഉന്നം. അതിനുള്ള പണം സമാനമായി കണ്ടെത്താനായിരുന്നു ശ്രമം. പണയ ഉരുപ്പടികള്‍ തിരിച്ചെടുക്കാന്‍ വന്ന ഇടപാടുകാര്‍ക്കു നഷ്ടപരിഹാരം നല്‍കാനുള്ള പെടാപ്പാടിലായിരുന്നു ബാങ്ക് അധികൃതര്‍. ഇതിനിടെയാണ്, സ്വര്‍ണം കൊണ്ടുപോയത് പ്രളയമല്ലെന്നും സ്വന്തം പ്യൂണാണെന്നും ബാങ്കിനു മനസിലായത്. ശ്യാമിന്‍റെ കൂട്ടാളിയെ പിടികൂടിയതും കൂടുതല്‍ സ്വര്‍ണം കണ്ടെടുത്തതും ചാലക്കുടി ഡിവൈ.എസ്.പി: ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്.
തൃശൂരില്‍ നീതുവിന്റെ അരുംകൊലയില്‍ നടുങ്ങി നില്‍ക്കുകയാണ് ഉറ്റവരും സുഹൃത്തുക്കളും. കൊടകര ആക്സിസ് എഞ്ചിനീയറിങ് കോളജിൽ ബിടെക് വിദ്യാര്‍ഥിനിയായിരുന്നു കൊല്ലപ്പെട്ട 22 വയസ്സുകാരിയായ നീതു. നീതുവിന്റെ അമ്മ നേരത്തെ മരിച്ചുപോയിരുന്നു. ഏകമകളായിരുന്നു നീതു. മുത്തശ്ശിയുടെയും അമ്മാവന്റെയും ഒപ്പമാണ് നീതു വളർന്നത്. പഠിച്ച് ജീവിതം കരക്കടുപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഈ പെൺകുട്ടി. വടക്കേക്കാട് സ്വദേശിയാണ് 27 വയസ്സുകാരനായ നിധീഷ്. കൊച്ചിയിൽ ഒരു സ്ഥാപനത്തിൽ ബിസിനസ് കൺസൾട്ടന്റായി ജോലി ചെയ്തു വരുകയായിരുന്നു.
‘ഞങ്ങളുടെ വിവാഹം, ഓഗസ്റ്റ് 19, 2016 മുതൽ നീയെന്റേതാണ്!..’ തൃശൂരിൽ യുവതിയെ കൊലപ്പെടുത്തിയ യുവാവിന്റെ ഫെയ്സ്ബുക്ക് കുറിപ്പിലെ വരികളാണിത്. എംബിഎ ബിരുദധാരിയായ നിധീഷും ബിടെക് വിദ്യാർത്ഥിനിയായ നീതുവും മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ച് ചെയ്ത ടിക് ടോക് വിഡിയോകളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. ഇവയിലേറെയും നിധീഷും നീതുവും ഒരുമിച്ചുള്ള വിഡിയോകളാണ്. നീതുവുമായി പ്രണയത്തിലായ തിയതിയും വർഷവും ഉൾപ്പെടെ കടുത്ത പ്രണയം തുളുമ്പുന്ന വരികളും എഴുത്തുമാണ് പങ്കുവച്ചിരിക്കുന്നത്.
‘ഞങ്ങളുടെ വിവാഹം, ഓഗസ്റ്റ് 19, 2016 മുതൽ നീയെന്റേതാണ്’, ’അവൾ എന്റേതാണ്, അവളെ നോക്കിയാൽ അവരുടെ രക്തം ഞാനൂറ്റി കുടിയ്ക്കും’, ’എന്നെന്നും നീയെന്റേതാണ്’, ’മരണം വരെയും ഞാൻ നിന്നെ പ്രണയിക്കും’, ’എന്റെ പ്രിയപ്പെട്ട ഭാര്യ’ എന്നിങ്ങനെ തീവ്രമായ പ്രണയം വെളിപ്പെടുത്തുന്ന വരികളാണ് നിധീഷ് നീതുവിനായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ കുറിച്ചത്. പലതും നീതുവിന്റെ വീട്ടിൽ വച്ചു ചിത്രീകരിച്ചവയാണ്. വീട്ടുകാർക്കും ഇരുവരുടെയും പ്രണയത്തെക്കുറിച്ച് അറിവുള്ളതാണെന്ന് വ്യക്തമാക്കുന്നതാണ് ഈ വിഡിയോകൾ. ടിക് ടോക് പോലുള്ള പബ്ലിക് പ്ലാറ്റ്ഫോമിൽ ഷെയർ ചെയ്തിരുന്ന വിഡിയോ പക്ഷേ അരുംകൊലയ്ക്കു ശേഷമാണ് നാട്ടുകാർ പോലും കാണുന്നത്. വർഷം കഴിയുംതോറും തീവ്രത ഒട്ടും ചോരാതെ പ്രണയത്തിന്റെ വാർഷികം ആഘോഷിച്ചവർക്കിടയിൽ പിന്നീട് എന്ത് സംഭവിച്ചു എന്നത് ഉത്തരമില്ലാതെ അവശേഷിക്കുന്നു.
നീതുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.വീട്ടില്‍ പൊതുദര്‍ശനത്തിനു ശേഷം പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്ക്കരിച്ചു. പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി പൊലീസ് ചോദ്യംചെയ്തേക്കും. ഫൊറന്‍സിക് വിദഗ്ധര്‍ വീട്ടില്‍ എത്തി തെളിവുകള്‍ ശേഖരിച്ചു. പെട്രോള്‍ കുപ്പിയില്‍ നിന്നും കത്തിയില്‍ നിന്നും പ്രതിയുടെ വിരലടയാളം ലഭിച്ചിട്ടുണ്ട്. മുത്തശിയുടേയും അമ്മാവന്റേയും സാക്ഷിമൊഴികളും കേസില്‍ കുറ്റം തെളിയിക്കാന്‍ പൊലീസിനെ സഹായിക്കും.
യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാറിനും തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. മതവും വിശ്വാസവും ആചാരവും പറഞ്ഞ് വോട്ടുപിടിക്കരുതെന്ന് രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ കർശന നിർദേശം നൽകി. ആന്ധ്ര മുഖ്യമന്ത്രിയുടെ എൻ ചന്ദ്രബാബു നായ്ഡുവിന്റെ വിശ്വസ്തനെ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി.
ഇന്ത്യൻ സൈന്യത്തെ മോദിയുടെ സേന എന്ന് വിശേഷിപ്പിച്ചതിനാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് താക്കീത്. ഇത്തരം പ്രയോഗങ്ങൾ ആവർത്തിക്കരുതെന്ന് കമ്മിഷൻ നിർദേശിച്ചു. കോൺഗ്രസിന്റെ മിനിമം വേതന വാഗ്ദാനത്തെ നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ വിമർശിച്ചത് മാതൃകാ പെരുമാറ്റച്ചട്ടലംഘനമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് താക്കീത്.രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടുന്നതിന് ഉദ്യോഗസ്ഥർക്കുള്ള വിലക്ക് രാജീവ് കുമാർ ലംഘിച്ചുവെന്നാണ് കമ്മിഷൻ വിലയിരുത്തൽ. മതം, വിശ്വാസം, ആചാരങ്ങൾ എന്നിവ പറഞ്ഞ് വോട്ടുപിടിക്കരുതെന്നും രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിർദേശം നൽകി. ആരാധനാലയങ്ങളുടെ പേരോ, ചിത്രമോ പ്രചാരണത്തിന് ഉപയോഗിക്കരുത്.
സമൂഹത്തിൽ ഭിന്നതയോ സാമുദായിക സ്പർധയോ ഉണ്ടാക്കുന്ന പ്രസംഗങ്ങളും പ്രചാരണവും പാടില്ലെന്നും കമ്മിഷൻ നിർദേശിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്തിയിരുത്തി മാതൃക പെരുമാറ്റച്ചട്ടത്തിൽ സമയോചിതമായ ഇടപെടൽ നടത്തുന്നതിന്റെ ഭാഗമായാണ് മാർഗനിർദേശം നൽകിയിട്ടുള്ളത്. ആരുടെയും സ്വകാര്യ ജീവിതം ആയുധമാക്കരുത്. തെളിയക്കപ്പെടാത്ത ആരോപണങ്ങൾ ഉന്നയിക്കുത്. സൈന്യത്തിന്റെ നേട്ടങ്ങൾ, സൈനികരുടെ ചിത്രം എന്നിവ പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും കമ്മിഷൻ നിർദേശിക്കുന്നു. മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായ്ഡുവിന്റെ വിശ്വസ്തൻ അനിൽ ചന്ദ്ര പുനേതയെ മാറ്റി എൽ വി സുബ്രഹ്മണ്യത്തെയാണ് ആന്ധ്ര ചീഫ് സെക്രട്ടറി സ്ഥാനത്ത് നിയമിച്ചത്. കമ്മിഷനുമായ ഏറ്റുമുട്ടിയ അനിൽ ചന്ദ്ര പുനേതയെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് മാറ്റി നിർത്തണമെന്നും നിർദേശിച്ചു.
ജലന്തർ ബിഷപ് ഫ്രാങ്കോ മുളക്കലിനെതതിരായ പീഡനക്കേസിലെ കുറ്റപത്രം പൊലീസ് ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. അന്വേഷണ സംഘം തയ്യാറാക്കിയ കുറ്റപത്രത്തിന് ഡിജിപി അനുമതി നല്‍കിയ സാഹചര്യത്തിലാണ് തീരുമാനം. കുറ്റപത്രം വൈകുന്നതിനെതിരെ കന്യാസ്ത്രീകള്‍ അനിശ്ചിതികാല സമരം ആരംഭിക്കാനിരിക്കെയാണ് പൊലീസിന്‍റെ നടപടി.
2014നും 16നും ഇടയില്‍ നാടുക്കുന്ന് മഠത്തില്‍വെച്ച് ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ പീഡിപ്പിച്ചുവെന്നായിരുന്നുപരാതി. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മാസങ്ങള്‍ നീണ്ട വിശദമായ അന്വേഷണത്തിനൊടുവില്‍ 2018 സെപ്റ്റംബര്‍ 21ന് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായി. ഇരുപത്തിയഞ്ച് ദിവസം ജയിലില്‍ കിടന്ന ബിഷപിന് പിന്നീട് ജാമ്യം ലഭിച്ചു. ബിഷപ് പുറത്തിറങ്ങി അഞ്ച് മാസം പിന്നിട്ടിട്ടും കേസിന്‍റെ കുറ്റപത്രം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചില്ല. ഒരുമാസം മുന്‍പ് അന്വേഷണ സംഘം കുറ്റപത്രം പൂര്‍ത്തിയാക്കിയെങ്കിലും ഡിജിപിയുടെ അനുമതി ലഭിക്കാത്തതിനാല്‍ കോടതിയില്‍ സമര്‍പ്പിക്കാനായില്ല. ഇതോടെ പ്രതിഷധവും ശക്തമായി. പരാതിക്കാരിയോടൊപ്പമുള്ള കന്യാസ്ത്രീകള്‍ കോട്ടയം എസ്പിയെ നേരില്‍ കണ്ട് പരാതി അറിയിച്ചു.
ഒടുവില്‍ അനിശ്ചിതകാല സമരത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ ഡിജിപി അനുമതി നല്‍കിയത്. ഏറെ വിവാദമായ കേസായതിനാല്‍ അന്വേഷണ സംഘം തയ്യാറാക്കിയ കുറ്റപത്രം വിശദമായി പരിശോധിച്ചു. സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിര്‍ദേശങ്ങളും പരിഗണിച്ച് തിരുത്തലുകള്‍ വരുത്തിയ ശേഷമായിരിക്കും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുക. എണ്‍പത് പേജിലേറെയുള്ള കുറ്റപത്രത്തിനോടൊപ്പം ലാപ്ടോപ്, മൊബൈല്‍ ഫോണ്‍. എന്നിവയ്ക്ക് പുറമെ മുപ്പതിലധികം രേഖകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ബിഷപുമാര്‍, കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 90പേരുടെ സാക്ഷിമൊഴികളും ഉള്‍പ്പെടും. സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമനം വൈകിയതും കുറ്റപത്രം പൂര്‍ത്തിയാക്കുന്നതിന് തടസമായി. തിരഞ്ഞെടുപ്പില്‍ ഒരു വിഭാഗം എതിരാകുമെന്ന സാധ്യതകണ്ടാണ് കുറ്റപത്രം നല്‍കാന്‍ വൈകുന്നതെന്നായിരുന്നു ആരോപണം. തിരഞ്ഞെടുപ്പ് കാലത്ത് കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചാല്‍ സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലും പുതിയ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്
ചങ്ങനാശേരി അതിരൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന അപകടത്തിൽ അദ്ദേഹത്തിന്റെ നെറ്റിയിൽ മുറിവുണ്ടായി. കഴിഞ്ഞ രാത്രി അദ്ദേഹം സഞ്ചരിച്ച വാഹനം നിറുത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു.
ഫാ.സെബാസ്റ്റ്യൻ ശൗര്യാംമാക്കൽ, ഫാ. വിൽസൺ എന്നിവരും വാഹനത്തിലുണ്ടായിരുന്നു. ഇരുവർക്കും നിസാര പരിക്കുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് അറിയുന്നു.