Kerala

2014ല്‍ കോണ്‍ഗ്രസിലെ അതികായനായ പി സി ചാക്കോയെ പരാജയപ്പെടുത്തി ഇന്നസെന്‍റ് പിടിച്ചെടുത്ത ചാലക്കുടി മണ്ഡലം വീണ്ടും യുഡിഎഫിന് അനുകൂലമാകുകയാണ്. 18.26 ശതമാനം വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ 24271 വോട്ടുകള്‍ക്ക് മുന്നിലാണ് യുഡിഎഫിന്‍റെ ബെന്നി ബെഹനാന്‍. 60276 വോട്ടാണ് ഇടത് സ്ഥാനാര്‍ത്ഥി ഇന്നസെന്‍റ് നേടിയിരിക്കുന്നത്. 90046 വോട്ടുകളാണ് ഇതുവരെ ബെന്നി ബെഹനാന് ലഭിച്ചിരിക്കുന്നത്.

ചാലക്കുടിയിൽ വോട്ടിനെ സ്വാധീനിച്ചത് പ്രളയവും പ്രളയാനന്തര പ്രവര്‍ത്തനങ്ങളുമാണ്. മണ്ഡലത്തിലെ പ്രളയ ബാധിത മേഖലകൾ ഇടതിനെ കൈവിട്ടു. പ്രചാരണത്തിൽ ഇന്നസെന്‍റിനെതിരെ യുഡിഎഫിന്‍റെ ഏറ്റവും ശക്തമായ ആരോപണം പ്രളയത്തിൽ മണ്ഡലത്തിൽ എത്തിയില്ല എന്നതായിരുന്നു. കൊടുങ്ങല്ലൂർ, ആലുവ, കുന്നത്തുനാട്, അങ്കമാലി, പെരുമ്പാവൂർ എന്നീ മണ്ഡലങ്ങൾ ബെന്നി ബെഹനാന് അനുകൂലമായി വിധിയെഴുതി. ഇനി എണ്ണാൻ ഉള്ളതും പ്രളയ ബാധിത മേഖലകളാണ് എന്നിരിക്കെ യുഡിഎഫിന്‍റെ വിജയവും എല്‍ഡിഎഫിന്‍റെ പരാജയവും ഏകദേശം ഉറപ്പായിരിക്കുകയാണ്.

തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തി പോരുകയാണ് ബെന്നി ബെഹനാന്‍. ലീഡ് മാറ്റമില്ലാതെ തുടരുന്നുവെന്ന് വ്യക്തമായതോടെ വീട്ടിൽ പ്രവർത്തകരോടൊപ്പം ആഹ്ളാദത്തിലാണ് ബെന്നി ബെഹനാന്‍. തൃശൂരിലെ കയ്പ മംഗലം, കൊടുങ്ങല്ലൂർ, ചാലക്കുടി നിയമസഭാ മണ്ഡലങ്ങളും എറണാകുളത്തെ അങ്കമാലി, ആലുവ, പെരുമ്പാവൂർ, കുന്നത്തുനാട് നിയമസഭാ മണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് ലോക്സഭാ മണ്ഡലം പരിധി.

പ്രചാരണത്തിനിടെ ഹൃദയാഘാതം മൂലം ആശുപത്രിയില്‍ കഴിയേണ്ടി വന്നിട്ടും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും എംഎല്‍എമാര്‍ക്കും നന്ദി പറഞ്ഞ് ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന്‍. മുന്നണി രാഷ്ട്രീയത്തെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് കേരളത്തില്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ കേരളത്തില്‍ യുഡിഎഫ് തരംഗം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള ഭരണ വിരുദ്ധ വികാരവും രാഹുല്‍ തരംഗവും അലയടിച്ചപ്പോള്‍ ഭൂരിപക്ഷം സീറ്റുകളിലും യുഡിഎഫ് മുന്നേറുകയാണ്. എല്‍ഡിഎഫിന്റെ കുത്തകയായ മണ്ഡലങ്ങളില്‍ പോലും യുഡിഎഫ് മുന്നേറുന്നു. എല്‍ഡിഎഫ് വിജയിക്കുമെന്ന് ഉറപ്പിച്ചിരുന്ന പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ലീഡ് ആദ്യ 2 മണിക്കൂറില്‍ 20,000 കഴിഞ്ഞു. മറ്റൊരു കുത്തക മണ്ഡലമായ ആറ്റിങ്ങലില്‍ തുടക്കം മുതല്‍ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് ലീഡ് ചെയ്യുകയാണ്. എല്‍ഡിഎഫ് വിജയമുറപ്പിച്ചിരുന്ന കാസര്‍കോട്ടും ആലത്തൂരും യുഡിഎഫിനു വലിയ മുന്നേറ്റം സാധ്യമായി. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് 2 മണിക്കൂറില്‍ അരക്ഷത്തിലേക്ക് എത്തി. എക്സിറ്റ് പോളുകള്‍ പ്രവചിച്ചതിനേക്കാള്‍ വലിയ വിജയത്തിലേക്കാണു യുഡിഎഫ് അടുക്കുന്നതെന്നാണ് ആദ്യഫലങ്ങള്‍ വ്യക്തമാക്കുന്നത്

 

 

ആലപ്പുഴ: എല്‍‍‍ഡിഎഫ് ഏറെ പ്രതീക്ഷ അര്‍പ്പിച്ച ആലപ്പുഴ മണ്ഡലത്തില്‍ ഷാനി മോള്‍ ഉസ്മാന്‍ കാഴ്ചവെയ്ക്കുന്നത് മിന്നുന്ന പോരാട്ടം. ലീഡ് നില മാറി മറിയുന്ന മണ്ഡലത്തില്‍ ആര് വിജയിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഓരോ നിമിഷവും ലീഡ് നില മാറി മറിയുന്നതിനാല്‍ ആലപ്പുഴ ആന്‍റി ക്ലെെമാക്സിലേക്ക് നീങ്ങുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്.

കഴിഞ്ഞ തവണ കെ സി വേണുഗോപാല്‍ മികച്ച വിജയം സ്വന്തമാക്കിയ മണ്ഡലത്തില്‍ ആരൂര്‍ എംഎല്‍എ എ എം ആരിഫിനെ ഇറക്കി വിജയിക്കാമെന്നായിരുന്നു എല്‍ഡിഎഫിന്‍റെ പ്രതീക്ഷ.

കേരളത്തിൽ എൽഡിഎഫിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ തോല്‍വിയിലേക്ക് അടുക്കുന്നതിന്‍റെ സൂചന. ഏകപക്ഷീയമായ മുന്നേറ്റമാണ് മിക്ക മണ്ഡലങ്ങളിലും യുഡിഎഫ് കാഴ്ച വയ്ക്കുന്നത്. ആലപ്പുഴയും കാസർകോടും മാത്രമാണ് എൽഡിഎഫിന് ആശ്വാസം നൽകിയത്. എന്നാൽ ആലപ്പുഴയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. തീരദേശ മണ്ഡലങ്ങളിൽ ഷാനിമോൾ ഉസ്മാൻ മേൽകൈ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

എൽഡിഎഫ് പ്രതീക്ഷയർപ്പിച്ച പാലക്കാടും കണ്ണൂരും വടകരയുമൊന്നും ഇപ്പോൾ വരുന്ന വോട്ട് കണക്കുകൾ പ്രകാരം അനുകൂലമല്ല. മലബാർ ജില്ലകളിൽ എൽഡിഎഫ് നടത്തിയത് ജീവൻമരണ പോരാട്ടമാണ്. എൽഡിഎഫ് മുൾമുനയിൽ നിൽക്കുന്ന അവസ്ഥയാണ് കാണുന്നത്. രാഷ്ട്രീയ നയങ്ങളും സമീപനങ്ങളും മാറേണ്ടിയിരുന്നു എന്ന് തെളിയിക്കുന്ന വിധി.

സിപിഎമ്മിനെ തോൽപ്പിക്കുക എന്ന അ‍ജ‍‍‍ണ്ട കൂടി ഈ തിരഞ്ഞെടുപ്പിനുണ്ടെന്ന് പറയേണ്ടി വരും. മുഖമന്ത്രി പിണറായി വിജയന്റെ ധർമ്മടം മണ്ഡലത്തിൽ പോലും എൽഡിഎഫിന് നേട്ടമില്ല. പെരിയ ഇരട്ടകൊലപാതകവും ശബരിമലയും സിപിഎമ്മിന് തിരിച്ചടിയായി എന്ന് വ്യക്തമാണ്.

ഇടത് മുന്നണി ഏറെ പ്രതീക്ഷ വച്ച മണ്ഡലങ്ങളിലൊന്നായ കൊല്ലത്തും യുഡിഎഫ് മുന്നേറുകയാണ്. 13.85 ശതമാനം വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ 20000 ലേറെ വോട്ടുകളുടെ മുന്നേറ്റമാണ് ആര്‍എസ്പിയുടെ എന്‍ കെ പ്രേമചന്ദ്രന് നേടിയിരിക്കുന്നത്.

ഇടതുമുന്നണിയുടെ ശക്തി കേന്ദ്രങ്ങളായ പുനലൂരിലും ചടയമംഗലത്തും പ്രേമചന്ദ്രനാണ് ലീഡ് ചെയ്യുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാലിന് 50192 വോട്ടുകള്‍ നേടാനായപ്പോള്‍ 72427 വോട്ടുകളാണ് ഇതുവരെ പ്രേമചന്ദ്രന് ലഭിച്ചിരിക്കുന്നത്.

കേരളവും കേന്ദ്രവും ആകാംക്ഷയോടെ കാത്തിരുന്ന പത്തനംതിട്ടയിൽ മൽസരം യുഡിഎഫും ബിജെപിയും തമ്മിൽ. എന്നാൽ ഏറെ അമ്പരപ്പിക്കുന്നത് പി.സി ജോർജിന്റെ മണ്ഡലമായ പൂഞ്ഞാറിൽ കെ.സുരേന്ദ്രൻ മൂന്നാമതായി. 2217 വോട്ടുകളാണ് പൂഞ്ഞാറിൽ സുരേന്ദ്രന് ലഭിച്ചത്. പൂഞ്ഞാർ മണ്ഡലത്തിൽ യുഡിഎഫാണ് ഒന്നാമത്. എൽഡിഎഫ് രണ്ടാമത് നിൽക്കുന്നു. പി.സി ജോർജിന്റെ നിലപാടിന് വലിയ തിരിച്ചടിയാണ് പൂഞ്ഞാറിലെ വോട്ടർമാർ നൽകിയിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജ് സ്വന്തം മണ്ഡലമായ ആറൻമുളയിൽ പോലും പിന്നിലായി. ഇതുവരെയുള്ള വോട്ടെണ്ണൽ ഘട്ടത്തിൽ ഒരിക്കൽ പോലും എൽഡിഎഫിന് മുന്നിലെത്താനായില്ല. കേരളത്തിലെ 20 മണ്ഡലങ്ങളിലും യുഡിഎഫ് വമ്പിച്ച ലീഡ് നിലനിർത്തി മുന്നേറുന്ന കാഴ്ചയാണ് വ്യക്തമാകുന്നത്.

ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ശക്തമായ ത്രികോണ മൽസരങ്ങളാണ് പത്തനംതിട്ടയിൽ നടക്കുന്നത്. ശബരിമല സജീവ ചർച്ചയായ മണ്ഡ‍ലത്തിൽ ബിജെപി ശക്തമായാ മൽസരമാണ് നടത്തിയത്. സിറ്റിങ് എംപി ആന്റോ ആന്റണിയും ഇടതുമുന്നണി സ്ഥാനാർഥിയായ ആറൻമുള എംഎൽഎ വീണ ജോർജും തമ്മിലുള്ള മൽസരത്തിന്റെ ഗ്രാഫ് കുത്തനെ മാറിയതും ത്രികോണമൽസരത്തിനു മൂർച്ച കൂടിയതും ശബരിമലയുടെ പോരാളിയായി ബിജെപി ഉയർത്തിക്കൊണ്ടുവന്ന കെ. സുരേന്ദ്രൻ രംഗത്തെത്തിയതോടെയാണ്. ശബരിമല ഏറ്റവും വലിയ തിരഞ്ഞെടുപ്പു വിഷയമാകുന്ന മണ്ഡലമാണ് പത്തനംതിട്ട. അതിന്റെ പരുക്കേൽക്കുന്നത് ഇടതുപക്ഷത്തിനാണെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നു.

ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാർഥി ഡ‍ീൻ കുര്യാക്കോസിന് വ്യക്തമായ മുന്നേറ്റം. പതിനഞ്ച് ശതമാനം വോട്ടുകൾ എണ്ണിക്കഴിയുമ്പോൾ ഡീനിന്റെ ലീഡ് 25000 കടന്നു. ജോയ്സ് ജോർജ് ഏറെ പിന്നിലാണ്.

ഇതേ ചലനം തന്നെയാണ് ആലപ്പുഴ ലോകസഭാമണ്ഡലത്തിലും കണ്ടത്. യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ 1717 വോട്ടിന് മുന്നിലായിരുന്നു. എന്നാലിപ്പോൾ ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർഥി എം.എ ആരിഫ് നേരിയ ലീഡ് നേടിയിട്ടുണ്ട്. 1686 വോട്ടിന് എൽഡിഎഫ് മുന്നിലെത്തി. ആലപ്പുഴ എന്ന ഒരേയൊരു മണ്ഡലത്തിലാണ് എൽഡിഎഫ് മുന്നിലേക്ക് എത്തുന്നത്.

എൽഡിഎഫിന് വേരോട്ടമുള്ള മണ്ഡലമാണ് ആലപ്പുഴ. അവിടെയാണ് ആരിഫ് ലീഡ് നിലനിർത്തുന്നത്. യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനാണ് തൊട്ടുപിന്നിൽ. മൂന്നാമത് എൻഡിഎയുടെ സ്ഥാനാർഥി ഡോ. കെ.എസ്. രാധാകൃഷ്ണനാണ്. അമ്പലപ്പുഴ, ഹരിപ്പാട്, കരുനാഗപ്പള്ളി മണ്ഡലങ്ങളിൽ ഷാനിമോൾക്കാണ് ലീഡ്. ചേർത്തല, ആലപ്പുഴ, അരൂർ മണ്ഡലത്തിൽ ആരിഫും മുന്നിലുണ്ട്.

കേരളത്തിൽ ഇരുപത് സീറ്റിലും ലീഡ് നേടി യുഡിഎഫ് മുന്നേറ്റം തുടരുകയാണ്. എൽഡിഎഫും എൻഡിഎയും ഒരിടത്തും ലീഡ‍് ചെയ്യുന്നില്ല. സിപിഎം ശക്തികേന്ദ്രമായ പാലക്കാട് യുഡിഎഫ് സ്ഥാനാർഥി വി കെ ശ്രീകണ്ഠൻ ആണ് ലീഡ് ചെയ്യുന്നത്. എൽഡിഎഫ് സ്ഥാനാർഥി എംബി രാജേഷ് പിന്നിലാണ്. 28000ത്തോളം വോട്ടിന്റെ ലീ‍ഡുണ്ട് ശ്രീകണ്ഠൻ.

ആലത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥി പികെ ബിജു പിന്നിലാണ്. തിരുവനന്തപുരത്ത് എൽഡിഎഫ് സ്ഥാനാർഥി സി ദിവാകരൻ മൂന്നാം സ്ഥാനത്താണ്. ശശി തരൂർ ലീഡ് ചെയ്യുന്ന മണ‍്ഡലത്തിൽ ബിജെപിയുടെ കുമ്മനം രാജശേഖരൻ ആണ് രണ്ടാം സ്ഥാനത്ത്.

*കണ്ണൂരില്‍ കെ സുധാകരൻ മുന്നിൽ

*വടകരയിൽ കെ മുരളീധരൻ മുന്നില്‍

*എറണാകുളത്ത് ഹൈബി ഈഡന്‍ മുന്നില്‍

‌*മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിക്കാണ് ലീഡ്

*പൊന്നാനിയില്‍ യുഡിഎഫ് മുന്നില്‍

*ആലത്തൂരില്‍ രമ്യ ഹരിദാസിന് ലീഡ്

*കാസര്‍കോട് രാജ്മോഹൻ ഉണ്ണിത്താൻ മുന്നില്‍

*പാലക്കാട് വി കെ ശ്രീകണ്ഠന് ലീഡ്

*തൃശൂരില്‍ ടി.എന്‍.പ്രതാപൻ ലീഡ് ചെയ്യുന്നു

*വയനാട്ടില്‍ രാഹുല്‍ ഗാന്ധി മുന്നില്‍

*കോഴിക്കോട് യുഡിഎഫ് ലീഡ്.

*ഇടുക്കിയിൽ ഡീൻ കുര്യാക്കോസിന് ലീഡ്

*കോട്ടയത്ത് തോമസ് ചാഴികാടൻ മുന്നിൽ

*പത്തനംതിട്ടയില്‍ ആന്റോ ആന്റണി മുന്നിൽ

*ആലപ്പുഴയിൽ ഷാനിമോള്‍ ഉസ്മാൻ മുന്നിൽ

രാജ്യം ഉറ്റുനോക്കുന്ന വോട്ടെണ്ണലിൽ എൻഡിഎ കുതിപ്പ്. ലീഡ് മുന്നൂറും കടന്ന് മുന്നേറുകയാണ്. എൻഡിഎ– 327, യുപിഎ– 110, എംജിബി – 17, മറ്റുള്ളവർ -98.

സിപിഎം ശക്തികേന്ദ്രമായ പാലക്കാട് യുഡിഎഫിന്റെ വന്‍ മുന്നേറ്റം. സിപിഎം അടി പതറുന്ന കാഴ്ചയിലേക്കാണ് കാര്യങ്ങളുടെ ഇപ്പോഴത്തെ പോക്ക്. പാലക്കാട്ടെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആറിടത്തും യുഡിഎഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠൻ മുന്നിട്ട് നിൽക്കുകയാണ്. ഒരിടത്ത് മാത്രമാണ് എൽഡിഎഫിന്റെ എം.ബി.രാജേഷ് ലീഡ് ചെയ്തിരിക്കുന്നത്. ബിജെപി സ്ഥാനാർഥി കൃഷ്ണകുമാര്‍ സിയാണ് മൂന്നാം സ്ഥാനത്ത്. പാലക്കാട് നഗര മണ്ഡലത്തില്‍ ബിജെപിയാണ് മുന്നില്‍.

സിപിഎം ശക്തികേന്ദ്രങ്ങളിലെ പിന്നോട്ടുപോക്ക് പാര്‍ട്ടിയില്‍ പൊട്ടിത്തറി ഉണ്ടാക്കുമെന്ന് ഉറപ്പ്. നിലവിലെ കണക്ക് അനുസരിച്ച് പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാർക്കാട് എന്നിവിടങ്ങളിൽ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമാണ് ലഭിച്ചിരിക്കുന്നത്. മലമ്പുഴയിൽ മാത്രമാണ് എൽഡിഎഫിന് മേൽക്കൈ ഉള്ളത്. സിപിഎം ജയം ഉറപ്പിച്ച മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്.

കേരളവും കേന്ദ്രവും ആകാംക്ഷയോടെ കാത്തിരുന്ന പത്തനംതിട്ടയിൽ മൽസരം യുഡിഎഫും ബിജെപിയും തമ്മിൽ. എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജ് സ്വന്തം മണ്ഡലമായ ആറൻമുളയിൽ പോലും പിന്നിലായി. ഇതുവരെയുള്ള വോട്ടെണ്ണൽ ഘട്ടത്തിൽ ഒരിക്കൽ പോലും എൽഡിഎഫിന് മുന്നിലെത്താനായില്ല. കേരളത്തിലെ 20 മണ്ഡലങ്ങളിലും യുഡിഎഫ് വമ്പിച്ച ലീഡ് നിലനിർത്തി മുന്നേറുന്ന കാഴ്ചയാണ് വ്യക്തമാകുന്നത്. ശബരിമല വിഷയം സജീവ ചർച്ചയായ പത്തനംതിട്ടയിൽ എൽഡിഎഫ് വലിയ തിരിച്ചടിയാണ് നേരിടുന്നത്.

ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ശക്തമായ ത്രികോണ മൽസരങ്ങളാണ് പത്തനംതിട്ടയിൽ നടക്കുന്നത്. ശബരിമല സജീവ ചർച്ചയായ മണ്ഡ‍ലത്തിൽ ബിജെപി ശക്തമായാ മൽസരമാണ് നടത്തിയത്. സിറ്റിങ് എംപി ആന്റോ ആന്റണിയും ഇടതുമുന്നണി സ്ഥാനാർഥിയായ ആറൻമുള എംഎൽഎ വീണ ജോർജും തമ്മിലുള്ള മൽസരത്തിന്റെ ഗ്രാഫ് കുത്തനെ മാറിയതും ത്രികോണമൽസരത്തിനു മൂർച്ച കൂടിയതും ശബരിമലയുടെ പോരാളിയായി ബിജെപി ഉയർത്തിക്കൊണ്ടുവന്ന കെ. സുരേന്ദ്രൻ രംഗത്തെത്തിയതോടെയാണ്. ശബരിമല ഏറ്റവും വലിയ തിരഞ്ഞെടുപ്പു വിഷയമാകുന്ന മണ്ഡലമാണ് പത്തനംതിട്ട. അതിന്റെ പരുക്കേൽക്കുന്നത് ഇടതുപക്ഷത്തിനാണെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നു.

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ യുഡിഎഫ് മുന്നേറ്റം. തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടകളനുസരിച്ച് കേരളത്തിലെ എല്ലാ സീറ്റുകളിലും ലീഡ് ചെയ്യുന്നത് യുഡിഎഫാണ്. കേരളത്തിൽ പത്ത് ശതമാനം വോട്ടുകൾക്ക് താഴെ മാത്രമേ എണ്ണി തീർന്നിട്ടുള്ളൂ.

രാവിലെ 9.30 വരെയുള്ള കണക്കനുസരിച്ച് ലീഡ് നില ഇങ്ങനെ

രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. അതിന് ശേഷമാണ് സര്‍വ്വീസ് വോട്ടുകളുടെ സ്‌കാനിങ് ആരംഭിച്ചത്.

വോട്ടിങ് യന്ത്രങ്ങളിലെ വോട്ട് രാവിലെ 8.30 മുതല്‍ എണ്ണി തുടങ്ങി. എട്ട് മണിക്ക് ശേഷം ലഭിച്ച തപാല്‍ വോട്ടുകള്‍ എണ്ണുന്നില്ല. ആരാകും അടുത്ത പ്രധാനമന്ത്രി എന്ന് അറിയുന്നതിനൊപ്പം തങ്ങളുടെ ജനപ്രതിനിധികളെ കൂടി കാത്തിരിക്കുകയാണ് ജനങ്ങള്‍.

ഇത്തവണ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടിന് പുറമേ വിവിപാറ്റ് രസീതുകള്‍ കൂടി എണ്ണേണ്ടതുണ്ട്. ഒരു നിയോജക മണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. വിവിപാറ്റ് രസീതുകള്‍ കൂടി എണ്ണേണ്ട സാഹചര്യം ഉള്ളതിനാല്‍ അന്തിമ ഫലം അറിയാന്‍ ഉച്ച കഴിയും. ഉച്ചയോടെ തന്നെ ഏകദേശ ഫലസൂചനകള്‍ ലഭിക്കുമെങ്കിലും ഒദ്യോഗിക പ്രഖ്യാപനം വൈകാനാണ് സാധ്യത.

ഏപ്രില്‍ 23 നായിരുന്നു കേരളത്തില്‍ 20 ലോക്സഭാ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്ത് 29 ഇടത്തായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് 2019 ന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിലാണ് കേരളം ജനവിധി എഴുതിയത്. എല്ലാ മണ്ഡലങ്ങളിലും 70 ശതമാനത്തിലധികം ആളുകള്‍ വോട്ട് ചെയ്തു. മൂന്ന് ദശാബ്ദത്തിനിടയിലെ റെക്കോര്‍ഡ് പോളിങ്ങിനാണ് ഇത്തവണ സംസ്ഥാനം സാക്ഷ്യം വഹിച്ചത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 74.04 ശതമാനമായിരുന്നു പോളിങ് എങ്കില്‍ ഇത്തവണ 77.68 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട് മണ്ഡലത്തില്‍ 80.31 ശതമാനമാണ് പോളിങ്. വയനാടിന്റെ ചരിത്രത്തിലെ റെക്കോര്‍ഡ് പോളിങ് ആണിത്.

പ്രധാനമായും ആറ് മണ്ഡലങ്ങളിലേക്കാണ് കേരളം ഉറ്റു നോക്കുന്നന്നത്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മത്സരിക്കുന്ന വയനാട് മണ്ഡലം, പി.ജയരാജനും കെ.മുരളീധരനും മത്സരിച്ച വടകര, തുടക്കം മുതലേ വിവാദങ്ങള്‍കൊണ്ട് വാര്‍ത്തയില്‍ ഇടം നേടിയ ആലത്തൂര്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ ബിജുവും തമ്മിലാണ് ഇവിടെ പോരാട്ടം. സെലിബ്രിറ്റി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി മത്സരിക്കുന്നു എന്നതാണ് തൃശൂര്‍ മണ്ഡലത്തിന്റെ പ്രത്യേകത. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം തൃശൂരെ മത്സരം കടുപ്പിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മറ്റ് രണ്ട് പ്രധാന മണ്ഡലങ്ങള്‍ പത്തനംതിട്ടയും തിരുവനന്തപുരവുമാണ്. പത്തനംതിട്ടയും തിരുവനന്തപുരവുമാണ്.

കേരളത്തില്‍ ത്രികോണ മത്സം നടക്കുന്ന മൂന്ന് മണ്ഡലങ്ങള്‍ തൃശൂരും പത്തനംതിട്ടയും തിരുവനന്തപുരവുമാണ്. തൃശൂരില്‍ സുരേഷ് ഗോപി, ടി.എന്‍ പ്രതാപന്‍, രാജാജി മാത്യൂ തോമസ് എന്നിവരാണ് മത്സരിക്കുന്നത്. പത്തനംതിട്ടയില്‍ ആന്‍ോ ആന്റണി, വീണാ ജോര്‍ജ്, കെ.സുരേന്ദ്രന്‍ എന്നിവര്‍ തമ്മിലാണ് മത്സരം. തിരുവനന്തപുരത്ത് പോരാട്ടം ശശി തരൂരും കുമ്മനം രാജശേഖരനും സി.ദിവാകരനും തമ്മിലാണ്. മൂന്ന് മണ്ഡലങ്ങളിലും കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്ത് 73.35 ശതമാനവും തൃശൂരില്‍ 77.86 ശതമാനവും പത്തനംതിട്ടയില്‍ 74.09 ശതമാനം ആളുകളും വോട്ട് രേഖപ്പെടുത്തി.

കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട്, വയനാട്, ആലത്തൂര്‍, ചാലക്കുടി, ആലപ്പുഴ എന്നീ ലോക്സഭാ മണ്ഡലങ്ങളിലെ പോളിങ് 80 ശതമാനത്തിന് മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയ മണ്ഡലം തിരുവനന്തപുരമാണ്.

മേയ് 19 നാണ് രാജ്യത്ത് അവസാന ഘട്ട വോട്ടെടുപ്പ് നടന്നത്. ഏഴ് ഘട്ടങ്ങളിലായാണ് രാജ്യം ഇത്തവണ വിധിയെഴുതിയത്. എക്സിറ്റ് പോളുകളില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം ഉണ്ടെങ്കിലും യഥാര്‍ഥ ഫലം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും.

 

RECENT POSTS
Copyright © . All rights reserved