Kerala

കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ ഗഗൻയാൻ സംഘത്തെ പ്രശാന്ത് ബാലകൃഷ്ണൻ നായർ നയിക്കുമെന്ന് ഐ എസ് ആർ ഒ പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെയാണ് പ്രശാന്ത് തന്റെ ഭർത്താവാണെന്നും ജനുവരി 17ന് പ്രശാന്തിനെ പരമ്പരാഗത ചടങ്ങിൽ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചെന്നും നടി ലെന വെളിപ്പെടുത്തിയത്.

നിരവധി ട്രോളുകൾ വന്ന തന്റെ പഴയ വീഡിയോയാണ് വിവാഹത്തിലേക്ക് എത്തിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടിയിപ്പോൾ. ആത്മീയതയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ലെന തുറന്നുപറഞ്ഞിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി ട്രോളുകളും ഉണ്ടായി. വീഡിയോ കണ്ട് പ്രശാന്ത് തന്നെ വിളിച്ചു. പരിചയപ്പെട്ടപ്പോൾ രണ്ടാളും ഒരു വൈബാണെന്ന് മനസിലായി. അങ്ങനെ വിവാഹത്തിലെത്തിയെന്ന് താരം വ്യക്തമാക്കി.

ഇരുകുടുംബങ്ങളും ആലോചിച്ചാണ് വിവാഹം നടത്തിയത്. ജാതകം നോക്കിയപ്പോൾ നല്ല ചേർച്ചയുണ്ടായിരുന്നു. അങ്ങനെ ബംഗളൂരു മല്ലേശ്വരം ക്ഷേത്രത്തിൽവച്ച് വിവാഹിതരായെന്ന് നടി കൂട്ടിച്ചേർത്തു.

ലെനയുടെയും തന്റെയും ജീവിതത്തിലെ രണ്ടാം ഇന്നിംഗ്സാണിതെന്നായിരുന്നു വിവാഹ റിസപ്ഷനിൽ പ്രശാന്ത് പറഞ്ഞത്. എല്ലാവരെയും ഒരുമിച്ച് കാണുമ്പോൾ ഇത് ജീവിതകാലം മുഴുവനുള്ള ഇന്നിംഗ്സാണെന്ന് തന്നെ പറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് നെന്മാറ തിരുവഴിയാട് വിളമ്പിൽ ബാലകൃഷ്ണന്റെയും കൂളങ്ങാട്ട് പ്രമീളയുടെയും നാലുമക്കളിൽ രണ്ടാമനാണ് പ്രശാന്ത്.

ആള്‍ക്കൂട്ട വിചാരണയ്ക്ക് പിന്നാലെ വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രധാനപ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ ഒന്നാംപ്രതിയും വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയുമായ പാലക്കാട് സ്വദേശി അഖിലിനെയാണ് വ്യാഴാഴ്ച വൈകിട്ടോടെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. എസ്.എഫ്.ഐ. നേതാക്കളടക്കം കേസില്‍ ആകെ 18 പ്രതികളാണുള്ളത്. ഇവരില്‍ 11 പേര്‍ ഇപ്പോഴും ഒളിവിലാണ്.

അതിനിടെ, വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ ബി.വി.എസ്.സി. വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ മുഴുവന്‍പ്രതികളെയും പിടികൂടണമെന്ന് ആവശ്യപ്പെട്ട് എ.ബി.വി.പി.യും കെ.എസ്.യുവും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതികളായ എസ്.എഫ്.ഐ. പ്രവര്‍ത്തകരെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് പൂക്കോട് വെറ്ററിനറി സര്‍വകലാശാല കാമ്പസിന് മുന്നില്‍ ഇരുസംഘടനകളും സമരം നടത്തുന്നത്. എ.ബി.വി.പി.യുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ ഉപവാസസമരമാണ് സംഘടിപ്പിച്ചിരിക്കുന്നത്. കെ.എസ്.യുവിന്റെ അനിശ്ചിതകാല നിരാഹാര സമരത്തിനും വ്യാഴാഴ്ച വൈകിട്ട് തുടക്കമായി. വെള്ളിയാഴ്ച സര്‍വകലാശാലയിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.

ബി.വി.എസ്.സി. രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥ(21)നെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രണയദിനത്തില്‍ കോളേജിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളേജില്‍വെച്ച് സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടിവന്നിരുന്നു.

മൂന്നുദിവസം ഭക്ഷണംപോലും നല്‍കാതെ തുടര്‍ച്ചയായി മര്‍ദിച്ചു. നിലത്തിട്ട് നെഞ്ചിലും വയറ്റിലുമെല്ലാം ചവിട്ടിയതിന്റെ പാടുകള്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. ദേഹമാസകലം ബെല്‍റ്റ് കൊണ്ടടിച്ചതിന്റേയും അടയാളങ്ങളുണ്ടായിരുന്നു. ഇലട്രിക് വയറുകൊണ്ട് കഴുത്തില്‍ കുരുക്കിട്ടതായും മൃതദേഹപരിശോധനയില്‍ കണ്ടെത്തി. സംഭവത്തില്‍ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അടക്കം 18 പേരെ പ്രതിചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം, മരണം നടന്ന് ഇത്രയുംദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധവും ശക്തമാണ്. സിദ്ധാര്‍ഥനെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് കുടുംബവും രംഗത്തെത്തിയിട്ടുണ്ട്.

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സിദ്ധാര്‍ഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരണവുമായി ബന്ധപ്പെട്ട് ആറുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരാള്‍ എസ്എഫ്ഐ യൂനിറ്റ് ഭാരവാഹിയാണെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ ഇടുക്കി സ്വദേശി എസ് അഭിഷേക് എസ്എഫ്ഐ യൂനിറ്റ് സെക്രട്ടറിയാണ്. കേസില്‍ ഒളിവിലുള്ള കെ അരുണ്‍ എസ്എഫ്ഐ യൂനിറ്റ് പ്രസിഡന്‍റാണ്. അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി രഹൻ ബിനോയ് ആണ് സിദ്ധാര്‍ത്ഥിനെ വിളിച്ചുവരുത്തിതയെന്നും അന്വേഷണത്തില്‍ വ്യക്തമായി. രഹൻ സിദ്ധാര്‍ത്ഥിന്‍റെ സഹപാഠിയാണ്. രഹനെകൊണ്ടാണ് നേതാക്കള്‍ സിദ്ധാര്‍ഥിനെ വിളിച്ചുവരുത്തിയത്. രഹന്‍റെ വാക്ക് വിശ്വസിച്ചാണ് സിദ്ധാര്‍ത്ഥ് ക്യാമ്പസിലേക്ക് വന്നത്. 16ന് വൈകിട്ടാണ് സിദ്ധാര്‍ത്ഥ് ഹോസ്റ്റലിലെത്തിയത്. അന്ന് തന്നെ പ്രതികല്‍ സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദിച്ചു. മൂന്നു മണിക്കൂറിലധികം തുടര്‍ച്ചയായി ക്രൂരമായി മര്‍ദിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

സിദ്ധാര്‍ത്ഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് കേസില്‍ രാവിലെ മൊഴിയെടുക്കാൻ വിളിപ്പിച്ച 8 പേരിൽ 6 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിൽ പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളുടെ വിവരങ്ങളും പൊലീസ് പുറത്തുവിട്ടു. ആൾക്കൂട്ട വിചാരണയിലടക്കം പങ്കെടുത്തിരുന്നവരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന ആറുപേരുമെന്ന് പൊലീസ് പറഞ്ഞു. ഈ ആറുപേരും സിദ്ധാർഥിനെ മർദിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ആറ് പ്രതികൾക്ക് എതിരെയും ആത്മഹത്യ പ്രേരണ, റാഗിംഗ് നിരോധന നിയമം എന്നി കുറ്റങ്ങൾ ചുമത്തിയതായും പൊലീസ് പറഞ്ഞു.

അറസ്റ്റിലായവർ

1 ബിൽഗേറ്റ് ജോഷ്വാ
സുൽത്താൻബത്തേരി സ്വദേശി

2 അഭിഷേക് എസ്
ഇടുക്കി സ്വദേശി

3 ആകാശ് എസ് ഡി
കൊഞ്ചിറവിള
തിരുവനന്തപുരം

4 ഡോൺസ് ഡായി
തൊഴുപുഴ സ്വദേശി

5 രഹൻ ബിനോയ്
തിരുവനന്തപുരം സ്വദേശി

6 ശ്രീഹരി ആർ ഡി
തിരുവനന്തപുരം സ്വദേശി

അതേസമയം സിദ്ധാർഥിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള പ്രതിപ്പട്ടിക വലുതാകുമെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതുവരെയുള്ള അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിപ്പട്ടിക നീളുമെന്ന് പൊലീസ് വ്യക്തമാക്കുന്നത്. കോളേജിനകത്തുവച്ച് സിദ്ധാർത്ഥിനെ മർദ്ദിച്ച സംഭവത്തിൽ 18 പ്രതികൾ ഉണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഇതിൽ 6 പേരുടെ അറസ്റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. എസ് എഫ് ഐ നേതാക്കളടക്കം 12 പേർ ഇപ്പോഴും ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. ഇവരെ ഉടൻ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. കൽപ്പറ്റ ഡി വൈ എസ് പി ടി എൻ സജീവനാണ് കേസ് അന്വേഷിക്കുന്നത്.

അതേസമയം സിദ്ധാർഥ് ക്രൂര മർദനത്തിന് ഇരയായെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. ശരീരത്തിൽ മൂന്നുനാൾ വരെ പഴക്കമുള്ള പരിക്കുകൾ ഉണ്ടെന്നും പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. സിദ്ധാർത്ഥിന്‍റെ ശരീരത്തിലാകെ മർദനമേറ്റ പാടുകളുണ്ട്. മരണത്തിന്‍റെ രണ്ടോ, മൂന്നോ ദിവസം മുമ്പുണ്ടായ പരിക്കുകളാണിതെന്ന് വ്യക്തമായിട്ടുണ്ട്. തലയ്ക്കും താടിയെല്ലിനും മുതുകിനും ക്ഷതേമറ്റിട്ടുണ്ട്. കനമുള്ള എന്തെങ്കിലും കൊണ്ടാകാം മർദനമെന്നാണ് നിഗമനം. എന്നാൽ, തൂങ്ങി മരണമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരണമുണ്ട്. കഴിഞ്ഞ പതിനെട്ടിന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മൂന്ന് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ അമ്മ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. താനൂര്‍ സി.ഐക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒട്ടുംപുറം സ്വദേശിനി ജുമൈലത്തിനെയാണ് കസ്റ്റഡിയിലെടുത്തത്. മൊഴിയുടെ അടിസ്ഥാനത്തിൽ ഇവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

ജുമൈലത്തിന്റെ മൊഴി പ്രകാരം കഴിഞ്ഞ 26-ാം തിയ്യതിയാണ് സംഭവം നടക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് ഇവർ കുഞ്ഞിനെ പ്രസവിച്ചത്. നാലാമത്തെ പ്രസവമായിരുന്നു ഇത്.

പ്രസവശേഷം ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ ഇവര്‍ മൂന്ന് മക്കള്‍ക്കും അമ്മയ്ക്കുമൊപ്പമായിരുന്നു താമസം. അമ്മ ഉറങ്ങുന്ന സമയം നോക്കി താന്‍ കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി എന്നാണ് ജുമൈലത്ത പോലീസിന് മൊഴി നല്‍കിയത്.

ഒരുവര്‍ഷത്തിലേറെയായി ഭര്‍ത്താവുമായി പിരിഞ്ഞാണ് ഇവർ താമസിക്കുന്നത്. ഇതേ തുടര്‍ന്നുള്ള മാനസിക ബുദ്ധിമുട്ടുകള്‍ കൊണ്ടും പ്രസവം നടന്നതായി മറ്റാരും അറിയാതിരിക്കാനുമായാണ് താന്‍ കുഞ്ഞിനെ കൊന്നതെന്നും യുവതി പോലീസിനോട് പറഞ്ഞു.

കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പോലീസ്. അതിനാല്‍ തന്നെ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മൃതദേഹം കണ്ടെത്തിയ ശേധം വിശദാംശങ്ങള്‍ പുറത്തുവിടുമെന്ന് പോലീസ് അറിയിച്ചു.

ദുബായ് : ക്രിപ്‌റ്റോ കറൻസികൾ ഉപയോഗിച്ച് പ്രോപ്പർട്ടികൾ വാങ്ങുവാനും വിൽക്കുവാനും , ഹോട്ടലുകൾ ബുക്ക് ചെയ്യുവാനും , ഫ്‌ളൈറ്റ് ടിക്കറ്റ് എടുക്കുവാനും കഴിയുന്ന നിലയിലേക്ക് ദുബായിലെ ക്രിപ്റ്റോ കറൻസി വ്യവസായം പുരോഗമിക്കുകയാണ്. ദിർഹത്തിനും , ഡോളറിനും പകരം ക്രിപ്‌റ്റോ കറൻസികൾ നൽകികൊണ്ട് പ്രോപ്പർട്ടിക്കുള്ള പേയ്‌മെൻ്റ് രീതി സ്വീകരിക്കുക എന്ന ആശയം ദുബായ് സ്വീകരിക്കാൻ തുടങ്ങിയത് 2018 മുതലായിരുന്നു. നിലവിൽ, യുഎഇയിലെ ക്രിപ്‌റ്റോ ഉപയോക്താക്കൾക്ക് അംഗീകൃത റിയൽ എസ്റ്റേറ്റ് ഏജൻസികൾ വഴി പല ക്രിപ്റ്റോ കറൻസികൾ നൽകി വീടുകൾ, വില്ലകൾ, അപ്പാർട്ടുമെൻ്റുകൾ, കെട്ടിടങ്ങൾ എന്നിവ വാങ്ങാവുന്നതാണ്.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഒരു മികച്ച ബിസിനസ്സ് ഡെസ്റ്റിനേഷനാണ്. ലോകത്തെ ഏതൊരു സാങ്കേതിക വിദ്യയേയും ആദ്യം ഉപയോഗപ്പെടുത്തുന്ന രാജ്യമാണ് UAE . അതുകൊണ്ട് തന്നെയാണ് മറ്റ് ഏത് ഗൾഫ് രാജ്യങ്ങളെക്കാളും വലിയ രീതിയിൽ വളർച്ച നേടാൻ UAE യ്ക്ക് കഴിഞ്ഞത്. ഇന്ന് മറ്റ് എല്ലാ ഗൾഫ് രാജ്യങ്ങളും UAE യെ മാത്യകയാക്കി വളരാനാണ് ശ്രമിക്കുന്നത്.

അതുകൊണ്ട് തന്നെ ലോകത്തെ മാറ്റി മറിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയായ ബ്ലോക്ക് ചെയ്നിനെയും, ക്രിപ്റ്റോ കറൻസികളെയും, WEB 3 യെയും , ആർട്ടിഫിഷ്യൽ ഇന്റലിജന്സിനെയും , ഡിസെൻട്രലൈസ്ഡ് ഫൈനാൻസിനെയും ഒക്കെ പൂർണ്ണമായും ഉപയോഗപ്പെടുത്തി ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ ഹബ്ബായി UAE മാറി കഴിഞ്ഞു.

ക്രിപ്റ്റോ കറൻസി മേഖലയിലെ വളർച്ച ഉപയോഗപ്പെടുത്തി നിരവധി അന്താരാഷ്ട്ര കമ്പനികളാണ് UAE യിൽ  ബിസിനസ്സുകൾ നടത്തുന്നത്. ഗൾഫ് മേഖലയിൽ ക്രിപ്റ്റോ കറൻസി റെഗുലേഷൻ ആദ്യമായി നടപ്പിലാക്കിയ രാജ്യം എന്ന നിലയിൽ നിയമപരമായ എല്ലാ സഹായങ്ങളും , സുരക്ഷയും UAE ഗവൺമെന്റ് ഈ വ്യവസായത്തിന് നൽകുന്നുമുണ്ട് .

ഇതിനോടകം ഓൺലൈനിലും ഓഫ് ലൈനിലുമായി അനേകം ഗവണ്മെന്റ് അംഗീകൃത ക്രിപ്റ്റോ എക്സ്ചേഞ്ചുകളാണ് യുഎയിൽ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ ബാങ്കുകളിൽ നേരിട്ട് പോയി ഇടപാടുകൾ നടത്തുന്നതുപോലെ വിവിധ ബ്രാഞ്ചുകളിൽ നേരിട്ട് ചെന്ന് ക്രിപ്റ്റോ കറൻസികൾ വാങ്ങുവാനും വിൽക്കുവാനും എക്സ്ചേഞ്ച് ചെയ്യുവാനും ഒക്കെ ഇന്ന് UAE ൽ അവസരമുണ്ട്.

കഴിഞ്ഞ രണ്ട് വർഷമായി ക്രിപ്‌റ്റോ കറൻസികൾക്ക് UAE ൽ വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിക്കുന്നത്. എല്ലാത്തരം ബിസ്സിനസ്സുകളിലേയ്ക്കും ക്രിപ്റ്റോ കറൻസികളുടെ കടന്നു വരവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.പല രാജ്യങ്ങളും അവരുടെ നിലവിലുള്ള കറൻസികൾക്കൊപ്പം ക്രിപ്റ്റോ കറൻസികളെ ഔദ്യോഗിക കറൻസികളായി അംഗീകരിക്കാൻ ചർച്ചകൾ നടത്തുന്നതുകൊണ്ടും , എല്ലാ രാജ്യങ്ങളും ക്രിപ്റ്റോ റെഗുലേഷൻസ് നടത്താൻ തയ്യാറെടുക്കുന്നതുകൊണ്ടും അടുത്ത രണ്ട് വർഷങ്ങളിൽ പത്തിരട്ടിയായി ക്രിപ്റ്റോ വ്യവസായം വളരുമെന്നാണ് UAE പ്രതീക്ഷിക്കുന്നത്.

ക്രിപ്റ്റോ കറൻസി നിക്ഷേപകർക്ക് വളരെയധികം പ്രതീക്ഷ നൽകുന്ന വാർത്തകളാണ് ഇന്ന് ക്രിപ്റ്റോ ലോകത്ത് നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ക്രിപ്റ്റോ കറൻസികളെ സർവ്വ സാധാരണമായി ഉപയോഗിക്കുന്ന രീതിയിലേക്ക് ലോക രാജ്യങ്ങൾ മാറുന്നതും , കുടുതൽ കൂടുതൽ ഗവൺമെന്റുകൾ ക്രിപ്റ്റോയ്ക്ക് അംഗീകാരം നൽകുന്നതും ഒക്കെ ക്രിപ്റ്റോ കറൻസികൾക്ക് ലോകത്ത് സ്വീകാര്യത വർദ്ധിപ്പിച്ചു. അതുകൊണ്ട് തന്നെ ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിക്കുന്നവരുടെ എണ്ണം ദിനപ്രതി വർദ്ധിക്കുകയാണ്. ഇത് ബിസിനസ്സ്‌ പരമായും സാമ്പത്തികപരമായും കൂടുതൽ വളർച്ചയ്ക്ക് കാരണമാകുമെന്നാണ് യു എ ഇ വിലയിരുത്തുന്നത്.  

പൊന്നാനിയിലും മലപ്പുറത്തും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. മലപ്പുറത്ത് മുതിർന്ന നേതാവ് ഇ ടി മുഹമ്മദ് ബഷീർ മത്സരിക്കും. പൊന്നാനിയിൽ നിന്നും അബ്ദുസമദ് സമദാനിയാണ് ജനവിധി തേടുന്നത്.

തമിഴ്നാട്ടിലെ രാമനാഥപുരത്ത് നിന്നും നവാസ് ഖനിയും മത്സരിക്കും. പൊന്നാനിയ്ക്ക് പകരം മലപ്പുറം വേണമെന്ന ഇ ടി മുഹമ്മദ് ബഷീറിൻ്റെ ആവശ്യം മുസ്ലിം ലീഗ് നേതൃയോഗം അംഗീകരിക്കുകയായിരുന്നു.

മൂന്നാം സീറ്റെന്ന ആവശ്യത്തിന് പകരമായി അനുവദിച്ച രാജ്യസഭാ സീറ്റിൽ മത്സരിക്കാനും മുസ്ലിം ലീഗ് തീരുമാനിച്ചു. പാണക്കാട് ചേർന്ന മുസ്ലിം ലീഗ് നേതൃയോഗത്തിന് ശേഷം സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളുടെ വസതിയില്‍ രാവിലെ പത്തു മണിക്ക് ചേര്‍ന്ന മുസ്ലീം ലീഗ് പാര്‍ലമെന്റ് പാര്‍ട്ടി യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്. അടുത്തതായി ഒഴിവുവരുന്ന രാജ്യസഭ സീറ്റ് ലീഗിന് നല്‍കാമെന്ന് കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയില്‍ ധാരണയായതായി ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

ടി പി വധക്കേസില്‍ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് എംഎല്‍എയും ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ.രമ. മുഴുവൻ പ്രതികളും നിയമത്തിന്റെ മുന്നില്‍ വന്നിട്ടില്ല. ഗൂഢാലോചന ഇനിയും പുറത്ത് വരാനുണ്ട് എന്നും നിയമ പോരാട്ടം തുടരുമെന്നും മേല്‍ക്കോടതികളെ സമീപിക്കുമെന്നും കെകെ രമ മാധ്യമങ്ങളോട് പ്രതികരിച്ചു.

കേസില്‍ പ്രതികള്‍ക്ക് ഹൈക്കോടതി വധശിക്ഷ നല്‍കിയില്ല. കേസിലെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്.

ഒന്ന് മുതല്‍ അഞ്ചുവരെയുള്ള പ്രതികളായ എംസി അനൂപ്, മനോജ് കുമാര്‍ (കിര്‍മാണി മനോജ്), എന്‍കെ സുനില്‍ കുമാര്‍ (കൊടി സുനി), ടികെ രജീഷ്, എംകെ മുഹമ്മദ് ഷാഫി എന്നിവരുടെയും ഏഴാം പ്രതിയായ കെ ഷിനോജ് എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി ഉയര്‍ത്തിയത്.ഇവര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് പുറമെ ഗൂഡാലോചന കുറ്റം കൂടി ചുമത്തിയാണ് ഹൈക്കോടതി ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തിയത്.

ഇവര്‍ക്കെതിരെ വിചാരണ കോടതി കൊലപാതകത്തിന് മാത്രമാണ് ശിക്ഷിച്ചിരുന്നത്. അങ്ങേയറ്റം പ്രാകൃതമായ കൊലപാതകമാണെങ്കിലും പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്നില്ലെന്ന് വ്യക്തമാക്കികൊണ്ടാണ് കോടതി ഉത്തരവ്.

ആര്‍.എം.പി സ്ഥാപകനേതാക്കളിലൊരാളായ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷയില്ല. ആറ് പ്രതികളുടെ ശിക്ഷ കോടതി ഇരട്ട ജീവപര്യന്തമാക്കി ഉയർത്തി. നേരത്തെ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ടിരുന്ന ഒന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികളുടെയും ഏഴാംപ്രതിയുടെയും ശിക്ഷയാണ് ഹൈക്കോടതി ഇരട്ട ജീവപര്യന്തമാക്കി ഉയര്‍ത്തിയത്. 2044 വരെ, അഥവാ 20 വര്‍ഷം ഈ പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

ഇതിനുപുറമേ, ടി.പി. കേസില്‍ ഏറ്റവുമൊടുവില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കെ.കെ.കൃഷ്ണന്‍, ജ്യോതിബാബു എന്നിവര്‍ക്ക് ജീവപര്യന്തം തടവും ഹൈക്കോടതി വിധിച്ചു. കേസില്‍ പ്രതികള്‍ക്കുള്ള പിഴയും കോടതി ഉയര്‍ത്തിയിട്ടുണ്ട്. ഓരോ പ്രതികളും ഒരുലക്ഷം രൂപവീതം പിഴ അടയ്ക്കണം. കെ.കെ. രമയ്ക്ക് ഏഴരലക്ഷം രൂപയും മകന് അഞ്ച് ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.

കേസിലെ ഒന്‍പത് പ്രതികള്‍ക്ക് ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നത്. ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികളുടെയും 11-ാം പ്രതിയുടെയും ശിക്ഷ വര്‍ധിപ്പിക്കണമെന്നായിരുന്നു ആവശ്യം.

കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. അതിക്രൂരമായ കൊലപാതകത്തിന് ജീവപര്യന്തം അപര്യാപ്തമാണ്. ആര്‍ക്ക് വേണ്ടിയും എന്തിന് വേണ്ടിയുമാണ് ടി.പിയെ കൊന്നതെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. പ്രതികളുടെ ആരോഗ്യപ്രശ്നം വധശിക്ഷ ഒഴിവാക്കാനുള്ള കാരണമല്ല.

പെട്ടെന്നുള്ള പ്രകോപനമല്ല കൊലപാതകത്തിന് കാരണം. വര്‍ഷങ്ങള്‍ നീണ്ട വലിയ ഗൂഢാലോചനയും വൈരാഗ്യവും ഇതിന് പിന്നിലുണ്ട്. ജയില്‍ റിപ്പോര്‍ട്ടില്‍ പലതും മറച്ചുവച്ചു. കോടതി ഇക്കാര്യം പരിശോധിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

ചൊവ്വാഴ്ച മൂന്നുമണിക്കൂറോളമാണ് ഹൈക്കോടതിയില്‍ വാദം നടന്നത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട പബ്ലിക് പ്രോസിക്യൂട്ടര്‍ കുമാരന്‍കുട്ടി, ടി.പി.യെ എന്തിനുവേണ്ടി കൊലപ്പെടുത്തിയെന്ന കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കോടതിയില്‍ പറഞ്ഞു. ജയിലില്‍ കഴിഞ്ഞ കാലത്ത് പ്രതികള്‍ ഏര്‍പ്പെട്ട ക്രിമിനല്‍പ്രവര്‍ത്തനങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. പ്രതികളെക്കുറിച്ച് ജയിലുകളില്‍നിന്ന് നല്‍കിയ റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്നും ഇത്തരം ക്രിമിനല്‍പ്രവര്‍ത്തനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.

അതേസമയം, ടി.പി. ചന്ദ്രശേഖരന്റേത് ആദ്യത്തെ രാഷ്ട്രീയ കൊലപാതകമല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വിചാരണ കോടതിയില്‍ എല്ലാ കാര്യങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. അതില്‍കൂടുതലായി പ്രോസിക്യൂഷന്‍ ഒന്നും അവതരിപ്പിച്ചിട്ടില്ല. അതിനാല്‍ പരമാവധി ശിക്ഷയായ വധശിക്ഷയിലേക്ക് പോകരുതെന്നും പ്രതിഭാഗം ചൊവ്വാഴ്ച കോടതിയില്‍ പറഞ്ഞു.

ശിക്ഷ വര്‍ധിപ്പിക്കുന്നതില്‍ തീരുമാനം എടുക്കുന്നതിനായി പ്രൊബേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ട്, പ്രതികള്‍ ജയിലില്‍ ചെയ്ത ജോലികള്‍ സംബന്ധിച്ച് കണ്ണൂര്‍, തൃശ്ശൂര്‍, തവനൂര്‍ ജയില്‍ സൂപ്രണ്ടുമാരുടെ റിപ്പോര്‍ട്ട്, പ്രതികളുടെ മാനസികാരോഗ്യാവസ്ഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് എന്നിവയും കോടതി പരിശോധിച്ചു. ഇവയുടെ പകര്‍പ്പ് തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന തര്‍ക്കം പ്രതിഭാഗം ഉന്നയിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റിയത്.

ശിക്ഷ സംബന്ധിച്ച് വിശദമായ കാര്യങ്ങള്‍ തിങ്കളാഴ്ച കോടതി പ്രതികളോട് ചോദിച്ചറിഞ്ഞിരുന്നു. ഭാര്യയും രണ്ടു കുട്ടികളും ഉണ്ടെന്നും വീട്ടില്‍ മറ്റാരുമില്ലെന്ന് ഒന്നാംപ്രതി എം.സി. അനൂപും നിരപരാധിയാണെന്നും വീട്ടില്‍ 80 വയസ്സായ അമ്മ മാത്രമേയുള്ളൂവെന്ന് രണ്ടാം പ്രതി കിര്‍മാണി മനോജും മറുപടി നല്‍കി.

കേസുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു കൊടി സുനിയുടെ വാദം. 78 വയസ്സായെന്നും ചികിത്സയിലാണെന്നും കെ.കൃഷണന്‍ കോടതിയെ അറിയിച്ചു. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നായിരുന്നു ജ്യോതി ബാബുവിന്റെ വിശദീകരണം.

പ്രതികളായ ട്രൗസർ മനോജ്, ടി.കെ. രജീഷ്, അനൂപ്, വാഴപ്പടച്ചി റഫീഖ്, കിർമാണി മനോജ്, മുഹമ്മദ് ഷാഫി, ഷിനോജ്, അണ്ണൻ സിജിത് എന്നിവർ ഹൈക്കോടതിയിൽ ഹാജരാകാനെത്തിയപ്പോൾ.

ഫെബ്രുവരി 19-ന് ടി.പി. വധക്കേസില്‍ 12 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവെച്ചിരുന്നു. വെറുതേവിട്ട പത്താംപ്രതി സി.പി.എം. ഒഞ്ചിയം ഏരിയാകമ്മിറ്റി അംഗമായിരുന്ന കെ.കെ. കൃഷ്ണന്‍, കുന്നോത്തുപറമ്പ് ലോക്കല്‍കമ്മിറ്റി അംഗമായിരുന്ന ജ്യോതി ബാബു എന്നിവര്‍ ഗൂഢാലോചനക്കേസില്‍ പ്രതികളാണെന്നും കണ്ടെത്തി. സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ അടക്കം 22 പേരെ വെറുതേവിട്ടത് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ച് ശരിവെക്കുകയും ചെയ്തു.

ഒന്നുമുതല്‍ എട്ടുവരെ പ്രതികളായ എം.സി. അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ. ഷിനോജ്, കെ.സി. രാമചന്ദ്രന്‍, 11-ാം പ്രതി ട്രൗസര്‍ മനോജ്, 13-ാം പ്രതി സി.പി.എം. പാനൂര്‍ ഏരിയാകമ്മിറ്റിയംഗമായിരുന്ന പി.കെ. കുഞ്ഞനന്തന്‍, 18-ാം പ്രതി വായപ്പടച്ചി റഫീഖ് എന്നിവര്‍ക്ക് ജീവപര്യന്തം തടവും പിഴയും 31-ാം പ്രതി കണ്ണൂര്‍ സ്വദേശി ലംബു പ്രദീപന് മൂന്നുവര്‍ഷം കഠിനതടവും. ശിക്ഷ അനുഭവിക്കുന്നതിനിടെ 2020 ജൂണില്‍ കുഞ്ഞനന്തന്‍ മരിച്ചു.

2012 മേയ് നാലിനാണ് വടകര വള്ളിക്കാടുവെച്ച് ടി.പി. ചന്ദ്രശേഖരനെ ഒരുസംഘം കാറിടിപ്പിച്ച് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയത്. സി.പി.എമ്മില്‍നിന്ന് വിട്ടുപോയി ആര്‍.എം.പി. രൂപവത്കരിച്ചതിലുണ്ടായ പകനിമിത്തം സി.പി.എമ്മുകാരായ പ്രതികള്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. 36 പ്രതികളായിരുന്നു ആകെ. 2014-ലാണ് കോഴിക്കോട് അഡീഷണല്‍ ജില്ലാകോടതി ശിക്ഷ വിധിച്ചത്.

കൊല്ലം തടിക്കാട് വീട്ടമ്മയും ആണ്‍സുഹൃത്തും വീടിനുള്ളില്‍ തീകൊളുത്തി മരിച്ചു. തടിക്കാട് പുളിമുക്കില്‍ പൂവണത്തുംവീട്ടില്‍ സിബിക (40), തടിക്കാട് പുളിമൂട്ടില്‍ തടത്തില്‍ വീട്ടില്‍ ബിജു (47) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.30-ഓടെയായിരുന്നു സംഭവം.

പോലീസ് പറയുന്നത്: തിങ്കളാഴ്ച വൈകിട്ടോടെയാണ് ബിജു പെട്രോളുമായി സിബികയുടെ വീട്ടിലെത്തിയത്. സിറ്റൗട്ടിലിരുന്ന സിബികയെ ഇയാള്‍ ബലമായി പിടിച്ച് വീടിനകത്ത് കൊണ്ടുപോയി വാതിലുകള്‍ അടച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

വീടിന് പുറത്തുനിന്ന കുട്ടികള്‍ ഓടിവന്ന് വീടിന്റെ ജനാലകള്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അപ്പോഴേക്കും ഇരുവരും പൊള്ളലേറ്റ് മരിച്ചിരുന്നു. മുറിയിലെ കട്ടില്‍ കത്തിയ നിലയിലായിരുന്നു.

ബിജുവും സിബികയും തമ്മില്‍ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായി സിബികയുടെ ബന്ധുക്കള്‍ പറയുന്നു. ബിജുവിന് സിബിക പണം കടം കൊടുത്തിരുന്നു. സിബികയുടെ ഭര്‍ത്താവ് ഉദയകുമാര്‍ ഗള്‍ഫില്‍ നിന്നും നാട്ടില്‍ വന്നപ്പോള്‍ സാമ്പത്തിക വിവരം അറിയുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

മാര്‍ച്ചില്‍ പണം തിരികെ കൊടുക്കാം എന്നാണ് അന്ന് ബിജു പോലീസിനോട് സമ്മതിച്ചിരുന്നത്. ഇപ്പോള്‍ പണം തിരികെ നല്‍കേണ്ട ദിവസം അടുത്തപ്പോഴാണ് ഈ അത്യാഹിതം സംഭവിച്ചതെന്ന് പോലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം വരും ദിവസങ്ങളില്‍ നടത്തുമെന്നും പോലീസ് അറിയിച്ചു.

നിയമനടപടികള്‍ക്ക് ശേഷം ചൊവ്വാഴ്ച മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. സിബികയുടെ ഭര്‍ത്താവ്: ഉദയകുമാര്‍. മക്കള്‍: അരുണ, അഖിലേഷ്. ബിജുവിന്റെ ഭാര്യ: ഷഹര്‍ബാന്‍. മക്കള്‍: നെബൂഹാന്‍, ഷഹബാസ്.

കന്നിമല എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ മൂന്നാർ സ്വദേശിയായ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ട സംഭവത്തിൽ വൻ പ്രതിഷേധം. ചൊവ്വാഴ്ച രാവിലെ ആറ് മുതൽ വൈകീട്ട് ആറു വരെ കെ.ഡി.എച്ച് വില്ലേജ് പരിധിയിൽ എൽ.ഡി.എഫും യു.ഡി.എഫും ഹർത്താലിന് ആഹ്വാനം ചെയ്തു. റോഡ് ഉപരോധം അടക്കമുള്ള പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും പ്രതിഷേധക്കാർ അറിയിച്ചു.

തിങ്കളാഴ്ച രാത്രി 10-ഓടെയായിരുന്നു യാത്രക്കാരുമായി സഞ്ചരിച്ച ഓട്ടോ ഒറ്റയാൻ ആക്രമിച്ചത്‌. സംഭവത്തിൽ മൂന്നാർ കന്നിമല ടോപ് ഡിവിഷൻ സ്വദേശി സുരേഷ്‌കുമാർ (മണി-45) മരിച്ചു.

ഓട്ടോ കുത്തിമറിച്ചിട്ട ഒറ്റയാൻ, തെറിച്ചുവീണ മണിയെ തുമ്പിക്കൈയിൽ ചുഴറ്റിയെടുത്ത് എറിയുകയായിരുന്നു. കന്നിമല എസ്റ്റേറ്റ് ഫാക്ടറിയിൽ ജോലികഴിഞ്ഞ് തൊഴിലാളികളുമായി വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു കാട്ടാനയുടെ ആക്രമണം.

മണിയെ കൂടാതെ നാലുപേർ ഓട്ടോയിലുണ്ടായിരുന്നു. ഇവരിൽ ഒരു കുട്ടിയടക്കം മൂന്ന് പേർക്ക് പരിക്കുകളുണ്ട്. യാത്രക്കാരിൽ എസക്കി രാജ(45), റെജിനാ (39) എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RECENT POSTS
Copyright © . All rights reserved