വര്‍ക്കലയില്‍ നാടിനെ നടുക്കിയ ദുരന്തത്തില്‍ അഞ്ചു ജീവനുകള്‍ പൊലിഞ്ഞ സംഭവത്തില്‍ വിശദമായ അന്വേഷണം. വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച സംഭവത്തിലാണ് പോലീസിന് ഇനിയും സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നത്.
പത്ത് മാസങ്ങള്‍ക്ക് മുന്‍പാണ് വീടിനകത്ത് ഉറങ്ങുകയായിരുന്ന കുടുംബത്തിന് കൂട്ടമരണം സംഭവിച്ചത്. വര്‍ക്കലയില്‍ പച്ചക്കറി വ്യാപാരം നടത്തിയിരുന്ന ധളവാപുരം സ്വദേശി പ്രതാപന്‍, ഭാര്യ ഷേര്‍ളി, മൂത്ത മകന്റെ ഭാര്യ അഭിരാമി, എട്ട് മാസം പ്രായമുള്ള കുഞ്ഞ് റിയാന്‍, പ്രതാപന്റെ ഇളയമകന്‍ അഹില്‍ എന്നിവരാണ് മരണപ്പെട്ടത്.
ഈ അപകടത്തില്‍ നിന്നും മൂത്തമകന്‍ നിഹില്‍ മാത്രം ഗുരുതര പൊള്ളലോടെ രക്ഷപ്പെട്ടിരുന്നു. സംഭവം നടന്ന് പത്ത് മാസം പിന്നിട്ടിട്ടും പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയോ അന്വേഷണം പൂര്‍ത്തിയാക്കുകയോ ചെയ്തിട്ടില്ല.
ഇതിനിടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവായിരിക്കുകയാണ്. പൊലീസ് അന്വേഷണത്തില്‍ തീപിടുത്തത്തിന്റെ ഉറവിടം സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്താനാവാത്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരിക്കുന്നത്.
2022 മാര്‍ച്ച് എട്ടിന് പുലര്‍ച്ചെയാണ് പ്രതാപന്റെ വീട്ടില്‍ നിന്നും പുകയും തീയും ഉയരുന്നത് അയല്‍ക്കാര്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന അഞ്ച് പേര്‍ മരണപ്പെട്ടതായി സ്ഥിരീകരിക്കുകയും ഒരാളെ പരിക്കകുളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്.
തീപിടിത്തം ആസൂത്രിതമല്ലെന്നും അപകടമാണ് സംഭവിച്ചതെന്നുമാണ് പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നിഗമനം. തീപിടുത്തത്തില്‍ ഇരുനില വീട് ഭാഗികമായും കാര്‍പോര്‍ച്ചിലുണ്ടായിരുന്ന ബൈക്കുകള്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. എന്നാല്‍ തീ എങ്ങിനെയാണ് പടര്‍ന്നതെന്നും ഉറവിടം എവിടെയാണെന്നും കൃത്യമായി കണ്ടെത്താനായിട്ടില്ല.
കാര്‍പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡിലെ തകരാറാണ് തീപിടിത്തത്തിന് കാരണമെന്നും സ്വിച്ച് ബോര്‍ഡില്‍ തീപ്പൊരിയുണ്ടായി അത് കേബിള്‍ വഴി ഹാളിലേക്ക് പടര്‍ന്നെന്നുമാണ് ഫയര്‍ ഫോഴ്‌സ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, പക്ഷെ ഫൊറന്‍സിക് പരിശോധനകളില്‍ ഇത് ശരിവയ്ക്കുന്ന കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനായിരുന്നില്ല.
പുക ശ്വസിച്ചതാണ് മരണകാരണം. മരിച്ചവര്‍ക്കൊന്നും കാര്യമായ പൊള്ളല്‍ ഏറ്റിരുന്നില്ല. വസ്ത്രങ്ങളില്‍ തീപടരാത്തതും ഈ നിഗമനത്തിലേക്ക് പോലീസിനെ നയിച്ചു. വീട്ടിലെ ഹാളിലെ സാധനങ്ങള്‍ കത്തിനശിച്ച നിലയിലാണ്. ഇവിടെ തീപിടിത്തമുണ്ടായി മുകള്‍ നിലയിലേക്കും മറ്റും പുക നിറഞ്ഞു. വീടിനുള്ളിലെ ജിപ്സം ഇന്റീരിയല്‍ വര്‍ക്കുകള്‍ തീപടരുന്നതും പുക വ്യാപിക്കുന്നതും വേഗത്തിലാക്കിയെന്നും പോലീസ് പറയുന്നു.
ഇതോടെ, എസി പ്രവര്‍ത്തിച്ചുവന്ന മുറികള്‍ അടച്ചനിലയിലായതിനാല്‍ പുക ഉള്ളില്‍ പടരുകയും ശ്വാസം മുട്ടി മരണങ്ങള്‍ സംഭവിച്ചെന്നുമാണ് കണ്ടെത്തല്‍. പുക നിറഞ്ഞത് തിരിച്ചറിഞ്ഞ്‌പോള്‍ രക്ഷപ്പെടാനായില്ലെന്നും പോലീസ് കരുതുന്നു.
എന്നാല്‍ വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് തീപ്പൊരി വീണ് പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചിട്ടും വീടിനുള്ളില്‍ ഉണ്ടായിരുന്നവരോ അയല്‍വീടുകളിലുള്ളവരോ ശബ്ദം കേട്ടിരുന്നില്ല. ഇതെന്താണ് എന്ന ചോദ്യവും പോലീസ് ഉയര്‍ത്തുന്നുണ്ട്. പുറത്ത് കത്തിപ്പിടിച്ച തീ വീടിനുള്ളിലേക്ക് കയറി ഇത്രത്തോളം നാശനഷ്ടം വരുത്തിയത് എങ്ങനെയാണെന്ന കാര്യത്തിലും വ്യക്തത വരാനുണ്ട്.
ഇത്തരം സംശയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസില്‍ കുറ്റപത്രം നല്‍കേണ്ടെന്ന് പോലീസ് തീരുമാനിക്കുകയായിരുന്നു. ഇതിനിടെ മരണങ്ങളില്‍ സംശയമുന്നയിച്ച് പ്രതാപന്റെ കുടുംബം പരാതി നല്‍കിയതോടെയാണ് കേസ് ക്രൈം ബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.
ചിക്കൻ കടം വാങ്ങിയവർ പണം തിരികെ നൽകാത്തതിനെ തുടർന്ന് സാമ്പത്തിക നഷ്ടം സംഭവിച്ച മുൻ പ്രവാസിയായ ഒരു വ്യാപാരിയുടെ സങ്കടമാണ് ഇന്ന് സോഷ്യൽമീഡിയയിൽ നിറയുന്നത്. കട പൂട്ടാനുള്ള കാരണം നിങ്ങളാണെന്ന് എഴുതിയ ബോർഡ് സ്ഥാപിച്ചിരിക്കുകയാണ് കാസർകോഡ് ആദൂരിലെ സി.എ നഗർ ചിക്കൻ കട ഉടമ ഹാരിസ്. ഗതികെട്ടാണ് ഇത്തരത്തിൽ എഴുതി വെച്ചതെന്ന് ഹാരിസ് പറയുന്നു.
‘കോഴി കടം വാങ്ങിയിട്ട് പൈസ തരാത്ത നിങ്ങളാണ് ഈ കട പൂട്ടാൻ കാരണം. നിങ്ങൾ വാങ്ങിയതിന്റെ പൈസ ഉടൻ തന്നെ നൽകേണ്ടതാണ് അല്ലാത്ത പക്ഷം തരാത്തവരുടെ പേര് ഇവിടെ വെളിപ്പെടുത്തുന്നതായിരിക്കും’ എന്നാണ് ബോർഡ് എഴുതി സ്ഥാപിച്ചിരിക്കുന്നത്. ഇത് തന്റെ പ്രതിഷേധം കൂടിയാണെന്ന് ഹാരിസ് പറയുന്നു. സാമ്പത്തികമായി വലിയ പ്രതിസന്ധി നേരിട്ടതിനെ തുടർന്നാണ് ഹാരിസിന് കട അടച്ചിടേണ്ടി വന്നത്. കഴിഞ്ഞ 20 വർഷത്തോളമായി ദുബായിൽ ജോലി ചെയ്തിരുന്ന ഹാരിസ് കോവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിൽ തന്നെ സ്ഥിര താമസമാക്കുകയായിരുന്നു.
ഇതിനിടയിലാണ് ഉപജീവന മാർഗമായി ഒന്നരവർഷം മുൻപ് ഒരു കോഴിക്കട തുടങ്ങിയത്. ചെറിയ രീതിയിൽ വരുമാനം ലഭിച്ചിരുന്നെങ്കിലും പലരും കടമായി ചിക്കൻ വാങ്ങിയതാണ് തിരിച്ചടി നേരിട്ടത്. വീടുകളിലെ ചെറിയ പരിപാടികൾക്കും മറ്റും വലിയ അളവിൽ കോഴി നൽകിയിരുന്നുവെങ്കിലും പലരും ഇതുവരെ പണം നൽകിയില്ലെന്ന് ഹാരിസ് പറയുന്നു. കൂടാതെ കോഴി വെട്ടിയ ശേഷം പണം പിന്നെ തരാമെന്നും അനവധി പേർ പറയുന്ന അവസ്ഥയും ഉണ്ടായതായും വീടുകളിൽ കോഴി കൊണ്ടുകൊടുത്ത വകയിലും വലിയ തുക കിട്ടാനുണ്ടെന്നും ഹാരിസ് കൂട്ടിച്ചേർത്തു.
പലരിൽ നിന്നായി ഏകദേശം 55,000 രൂപ തനിക്ക് ലഭിക്കാനുണ്ടെന്നും തരാനുള്ളവരുടെ മുഴുവൻ കണക്കുകളും തന്റെ പക്കലുണ്ടെന്നും ഹാരിസ് വ്യക്തമാക്കി. ഉപഭോക്താക്കളോടുള്ള വിശ്വാസം കൊണ്ടും ആവലാതികൾ പറയുമ്പോൾ മനസിന് അലിവ് തോന്നിയുമാണ് പലർക്കും ചിക്കൻ കടം കൊടുത്തത് കിട്ടാനുള്ള പണം പെരുകിയപ്പോൾ കട അടച്ചുപൂട്ടുക മാത്രമായിരുന്നു മുന്നിലുള്ള വഴി.
അടുപ്പമുള്ള ചിലർ നൽകിയ ഉപദേശത്തെ തുടർന്നാണ് ഇങ്ങനെയൊരു ബോർഡ് വെക്കേണ്ടി വന്നതെന്ന് ഹാരിസ് തന്റെ സങ്കടം പറയുന്നു. അതേസമയം, ബോർഡ് കണ്ട് ചിലർ തങ്ങൾ പണം നൽകാനുണ്ടോ എന്ന് ചോദിച്ച് തന്നെ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇവർ ആരും തന്നെ പണം തരാൻ ഉള്ളവരായിരുന്നില്ല. അതേസമയം പണം നൽകാനുള്ളവർ ഇതുവരെ വിളിച്ചിട്ടു പോലുമില്ലെന്നും ഹാരിസ് കൂട്ടിച്ചേർത്തു.
ഹാരിസ് നേരത്തെയും നിരവധി തവണ വഞ്ചനയ്ക്ക് ഇരയായിട്ടുണ്ട്. പ്രവാസിയായിരിക്കെ പാര്‍ട്ണറെ കൂട്ടി ഒരു വ്യാപാരം തുടങ്ങിയിരുന്നു. എന്നാല്‍ പാര്‍ട്ണര്‍ പറ്റിച്ചതോടെ 14 ലക്ഷം രൂപയുടെ കടക്കാരനായി താന്‍ മാറിയെന്ന് അദ്ദേഹം പറയുന്നു. കോഴിക്കടയ്ക്കൊപ്പം ലക്ഷങ്ങള്‍ ചിലവിട്ട് രണ്ട് റെസ്റ്റോറന്റുകളും ഹാരിസ് തുടങ്ങിയിരുന്നുവെങ്കിലും കച്ചവടം കുറഞ്ഞതും മറ്റ് പ്രശ്‌നങ്ങളും കാരണം അതും അടച്ചുപൂട്ടേണ്ടി വന്നു. ഇപ്പോള്‍ ജീവിതം പച്ചപിടിപ്പിക്കാനായി അതിഥി തൊഴിലാളികള്‍ക്കൊപ്പം തേപ്പ് പണി ചെയ്യുകയാണ് ഹാരിസ്. ഒരിക്കല്‍ തന്റെ എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് മൂന്ന് കുട്ടികളുടെ പിതാവായ ഈ മുന്‍ പ്രവാസിയുടെ പ്രതീക്ഷ.
സുഹൃത്തായ യുവതിയുടെ വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. കോട്ടയം കടപ്ലാമറ്റം സ്വദേശി അരവിന്ദ് (38) ആണ് മരിച്ചത്. അതേസമയം യുവാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അരവിന്ദന്റെ കുടുംബം രംഗത്തെത്തി. അരവിന്ദന്റെ മരണത്തിൽ വീട്ടമ്മയായ യുവതിക്ക് പങ്കുണ്ടെന്നും അരവിന്ദന്റെ തലയിൽ ആഴത്തിലുള്ള മുറിവേറ്റിരുന്നതായും വീട്ടുകാർ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസമാണ് വീട്ടമ്മയായ യുവതിയെ കാണാനായി അരവിന്ദൻ യുവതിയുടെ വീട്ടിലെത്തിയത്. തുടർന്ന് തലക്ക് പരിക്കേറ്റ നിലയിൽ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുഴഞ്ഞ് വീണതെന്നാണ് ആദ്യം വീട്ടമ്മ പറഞ്ഞിരുന്നത്. നാട്ടുകാരനായ ഓട്ടോ ഡ്രൈവർ വഴിയാണ് അരവിന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് ഉച്ചയോടെ വീട്ടുകാർ ആശുപത്രിയിൽ എത്തിയപ്പോഴാണ് അരവിന്ദന്റെ തലയിൽ ഗുരുതരമായി പരിക്കേറ്റതായി കണ്ടത്.
അതേസമയം മെഡിക്കൽ കോളേജിൽ യുവാവിനെ പ്രവേശിപ്പിച്ചതിന് പിന്നാലെ യുവതി ആശുപത്രിയിൽ നിന്നും മുങ്ങിയതും വ്യാജ പേര് നൽകിയതും സംശയം ജനിപ്പിക്കുന്നു. യുവാവിനെ പരിശോധിച്ചതിൽ നിന്ന് തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകരണമായി കരുതുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തമായ വിവരം ലഭ്യമാകൂ എന്ന് പോലീസ് അറിയിച്ചു.
പാറശാല ഷാരോൺ വധക്കേസിൽ അന്വേഷണ സംഘം കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചു. കേസിൽ ഒന്നാംപ്രതി ഗ്രീഷ്മ അറസ്റ്റിലായി 85ാം ദിവസമാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ഗ്രീഷ്മയുടെ അമ്മ സിന്ധു രണ്ടാം പ്രതിയും അമ്മാവൻ നിർമ്മൽ കുമാർ മൂന്നാം പ്രതിയുമാണ്. നെയ്യാറ്റിൻകര സെഷൻസ് കോടതിയിൽ ജില്ലാ ക്രൈം ബ്രാഞ്ചിന്റെ ചുമതലയുള്ള ഡിവൈഎസ്︋പി റാസിത്താണ് കുറ്റപത്രം സമർപ്പിച്ചത്. കാമുകനായ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി കൊന്നെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തലെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കൊലപാതകത്തിൽ പങ്കില്ലെങ്കിലും അമ്മ സിന്ധുവും അമ്മാവൻ നിർമൽ കുമാറും തെളിവ് നശിപ്പിച്ചെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഷാരോണിനെ കൊലപ്പെടുത്താനുള്ള ജ്യൂസ് ചലഞ്ച് പരാജയപ്പെട്ടതോടെയാണ് കഷായത്തിൽ കീടനാശിനി കലർത്തി കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഗ്രീഷ്മ ഷാരോണിനെ ലൈംഗിക ബന്ധത്തിവനായി വീട്ടിലേക്ക് വിളിച്ച് വരുത്തിയ ശേഷമാണ് കൊല നടത്തിയതെന്നാണ് കുറ്റപത്രത്തിൽ സൂചിപ്പിച്ചിരിക്കുന്നത്.
മുൻപേതന്നെ ഷാരോണുമായി ഷാരോണുമായി പ്രണയത്തിലായിരുന്നു ഗ്രീഷ്മ. അതിനിടയിൽ ഗ്രീഷ്മയ്ക്ക് ഉയർന്ന സാമ്പത്തിക നിലയുള്ള സൈനികൻ്റെ വിവാഹാലോചന വന്നിരുന്നു. ഇതോടെ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഷാരോൺ ബന്ധത്തിൽ നിന്ന് പിൻമാറാൻ തയ്യാറായില്ല. ഇതോടെയാണ് ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. സംഭവദിവസം ഗ്രീഷ്മ ഷാരോണുമായി സെക്സ് ചാറ്റ് ചെയ്തിരുന്നു. സെക്സ് ചാറ്റിൻ്റെ അവസാനം ഷാരോണിനെ ലൈംഗിക ബന്ധത്തിനായി വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നത്. സെക്സ് ചാറ്റിൻ്റേയും ഷാരോണിനെ ക്ഷണിച്ചുകൊണ്ടുള്ള ചാറ്റിൻ്റെയും തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ഷാരോൺ വീട്ടിലെത്തിയപ്പോൾ തളരാതിരിക്കാൻ എന്നു പറഞ്ഞ് നേരത്തെ കീടനാശിനി കലർത്തി വച്ചിരുന്ന കഷായം ഒരു ഗ്ലാസ് ഷാരോണിനെ കൊണ്ട് കുടിപ്പിക്കുകയായിരുന്നു. കഷായം കുടിച്ച ഷാരോൺ ഛർദ്ദിച്ച് അവശനായാണ് വീടിനു പുറത്തേക്ക് വന്നത്. ഷാരോണിനെ പുറത്തുകാത്ത് നിന്ന സുഹൃത്താണ് വീട്ടിലെത്തിച്ചതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.
തമിഴ്‌നാട് പളുകലിലുള്ള വീട്ടിൽവച്ച് കഴിഞ്ഞ ഒക്ടോബർ 14നാണ് ഗ്രീഷ്മ ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ നവംബർ 25നാണ് ഷാരോൺ മരിക്കുന്നത്. തുടക്കത്തിൽ പാറശാല പൊലീസ് ഷാരോണിൻ്റേത് സാധാരണ മരണമെന്ന നിഗമനത്തിലാണ് എത്തിയിരുന്നത്. എന്നാൽ കുടുംബത്തിൻ്റെ പരാതിയിൽ പ്രത്യേക സംഘം കേസ് ഏറ്റെടുക്കുകയും ചോദ്യം ചെയ്യലിൽ ഗ്രീഷ്മ കുറ്റം സമ്മതിക്കുകയായിരുന്നു. ഇതോടെയാണ് കേരളം നടുങ്ങിയ പ്രണയക്കൊലയുടെ ചുരുളഴിഞ്ഞത്.
കാട്ടാനയെ കണ്ട് പേടിച്ചോടുന്നതിനിടയിൽ വീണ് പരിക്കേറ്റ ഗർഭിണി മരിച്ചു. ഇടമലക്കുടി സ്വദേശി മോഹന്റെ ഭാര്യ അംബികയാണ് മരിച്ചത്. ഈ മാസം ആറാം തീയതിയാണ് വീണ് പരിക്കേറ്റതിനെ തുടർന്ന് അംബികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏഴ് മാസം ഗർഭിണിയായ അംബിക ആറ്റിൽ കുളിക്കാൻ പോകുന്നതിനി ടെയാണ് കാട്ടാനയെ കണ്ട് ഭയന്നോടിയതെന്ന് നാട്ടുകാർ പറയുന്നു.
ഓടുന്നതിനിടയിൽ വീണ് അബോധാവസ്ഥയിലായ അംബികയെ പ്രദേശവാസികൾ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. വീഴ്ചയെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചിരിക്കുന്നു. റോഡ് തകർന്നത് കാരണം ആംബുലൻസിന് സ്ഥലത്ത് എത്തിപ്പെടാൻ സാധിച്ചില്ല. തുടർന്ന് സ്ട്രക്ച്ചറിൽ ചുമന്നാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. പന്ത്രണ്ട് മണിക്കൂർ വൈകിയാണ് യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചത്.
പള്ളിക്കരയിൽ കാണാതായ പത്താം ക്ലാസ്സ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കര സ്വദേശികളായ സുബൈർ-സമീറ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹീം (15) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച സ്‌കൂളിൽ പോയ മുഹമ്മദ് ഷഹീമിനെ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്‌കൂളിൽ നിന്നും വീട്ടിൽ പോകുന്നെന്ന് അധ്യാപകരോട് പറഞ്ഞതിന് ശേഷം പോയ മുഹമ്മദ് ഷഹീം വീട്ടിൽ എത്തിയില്ല. വൈകുന്നേരമായിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയും പോലീസ് നടത്തിയ അന്വേഷണത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.
രാത്രി എട്ട് മണിയോടെ പള്ളിക്കരയിൽ ട്രെയിൻ തട്ടി മരിച്ച നിലയിലാണ് മുഹമ്മദ് ഷഹീമിന്റെ മൃതദേഹം കണ്ടെത്തിയത്. മുഹമ്മദ് ഷഹീമിനെ വൈകുന്നേരം വരെ ബേക്കലത്തുള്ള ബീച്ച് പാർക്കിൽ കണ്ടതായി ദൃക്‌സാക്ഷികൾ പൊലീസിന് വിവരം നൽകി.
മഞ്ജു വാര്യരുടെ വ്യക്തി ജീവിതത്തിലെ ഒരു പഴയ സംഭവം വെളിപ്പെടുത്തിയ സംഭവത്തില്‍ കൈതപ്രത്തിന് സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം. സഫാരി ടി.വിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേയാണ് കൈതപ്രം മഞ്ജുവിന്റെ ജീവിതത്തിലെ ഒരു സംഭവം വെളിപ്പെടുത്തിയത്. നടിയെ കുറിച്ച്, അവരുടെ ജീവിതത്തിലെ വ്യക്തിപരമായ ഒരു കാര്യം പറയേണ്ട ആവശ്യമുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം.
‘എന്റെ നാഴികകല്ലായ സിനിമ ആണ് സല്ലാപം. മഞ്ജുവിനെ ഈ പടത്തിലേക്ക് റെക്കമന്റ് ചെയ്യുന്നത് എന്റെ ഭാര്യ ആണ്. ലോഹി അഭിപ്രായം ചോദിച്ചു. ഭാര്യ പയ്യന്നൂരില്‍ മഞ്ജുവിനെ ഡാന്‍സ് പഠിപ്പിച്ച മാഷുടെ നമ്പര്‍ വാങ്ങി മഞ്ജുവിനെ ലോഹിക്ക് പരിചയപ്പെടുത്തിയത് എന്റെ ഭാര്യ ആണ്.
അവര്‍ക്ക് ഭയങ്കര അഭിപ്രായം ആയിരുന്നു മഞ്ജുവിനെ പറ്റി. ഇപ്പോഴും അതെ. എനിക്കും ഭയങ്കര ഇഷ്ടമാണ് മഞ്ജുവിനെ. അവരെ ഞാന്‍ മുമ്പ് കണ്ടിട്ടുണ്ട്. കണ്ണൂരില്‍ ഏതോ ഒരു പരിപാടിക്ക് പോയപ്പോള്‍ മധു സാറും ഞാനും കൂടിയുള്ള വേദിയില്‍ മഞ്ജു വന്നിരുന്നു. പരിചയപ്പെടുകയും ചെയ്തു.
ആ സമയത്ത് ഉണ്ണിയുടെ പ്രൊഡക്ഷന്‍ മാനേജര്‍ ആയി ഒരു പയ്യന്‍ ഉണ്ടായിരുന്നു. ഷൂട്ടിനിടെ ഇയാള്‍ക്ക് മഞ്ജുവിനോട് അടുത്ത് പെരുമാറാനുള്ള അവസരം ഉണ്ടായി. പലപ്പോഴും എനിക്ക് തോന്നിയത് ഇയാളാണ് പ്രൊഡ്യൂസര്‍ എന്ന് മഞ്ജു കരുതിയെന്നാണ്. അതിനിടെ ഒരു ദിവസം മഞ്ജുവിനെ കാണാനില്ലായിരുന്നു. എല്ലാവരും ഞെട്ടിപ്പോയി. നോക്കുമ്പോള്‍ ഈ പയ്യനും ഇല്ല.
ഇവര്‍ രണ്ട് പേരും എവിടെ ആണ് പോയിട്ടുണ്ടാവുക എന്ന് അന്വേഷിച്ചു. അവനറിയാവുന്ന ഒരു വീട്ടില്‍ അന്വേഷിച്ചപ്പോള്‍ ആ വീട്ടില്‍ അവരുണ്ടായിരുന്നു. സേഫ് ആയ വീട് അതാണെന്ന് തോന്നി ഈ പയ്യന്‍ മഞ്ജുവിനെ കൂട്ടി അവിടെയാണ് പോയത്. അങ്ങനെ തേടിപ്പിടിച്ചു. മഞ്ജുവിനെ തിരിച്ച് കൊണ്ടു വന്നു. ഉപദേശിച്ച് ശരിയാക്കി. പിന്നെ അഭിനയിക്കുന്നയാള്‍ കാമുകനായി, ദിലീപ്’, കൈതപ്രം പറഞ്ഞു.
യൂട്യൂബ് വ്ളോഗറോട് അപമര്യാദയായി സംസാരിച്ച സംഭവത്തില്‍ വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍ രംഗത്ത്. തന്റെ അച്ഛനെയും അമ്മയെയും കുറിച്ചും സിനിമയില്‍ അഭിനയിച്ച കുട്ടിയെപ്പറ്റിയും മോശം പറഞ്ഞതിനാലാണ് വൈകാരികമായി പ്രതികരിക്കേണ്ടി വന്നതെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
തെറി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഒരു മകന്റെ വിഷമം ആയിട്ടോ അല്ലെങ്കില്‍ തന്റെ അഹങ്കാരമായോ കാണണമെന്ന് നടന്‍ പറഞ്ഞു. ഒരു സിനിമ ചെയ്തുവെന്നും അതിനെ വിമര്‍ശിക്കാം എന്നത് കൊണ്ട് തന്റെ മാതാപിതാക്കളേയോ ദേവുവിനേയോ പറ്റി അനാദരവോടെ സംസാരിക്കുന്നത് തനിക്ക് സ്വീകരിക്കാന്‍ പറ്റില്ലെന്നും താരം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം.
മാളികപ്പുറം എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദനും വ്ളോഗറും തമ്മിലുള്ള ഫോണ്‍ സംഭാഷണം വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെയാണ് താരം വിശദീകരണവുമായി എത്തിയത്.
തെറ്റ് സംഭവിച്ചു എന്നൊന്നും ഞാന്‍ പറയുന്നില്ല, പക്ഷെ ഇന്നലെ ആ വ്യക്തിയെ, ഞാന്‍ 15 മിനിറ്റിനു ശേഷം വിളിച്ചു മാപ്പു ചോദിച്ചിരുന്നു. തിരിച്ചു അദ്ദേഹം എന്നോടും മാപ്പ് പറഞ്ഞിരുന്നു. വീഡിയോ യൂട്യൂബില്‍ വന്നത് വ്യൂസിന് വേണ്ടിയാകാം, എന്നോടുള്ള തീര്‍ത്താല്‍ തീരാത്ത ദേഷ്യം കൊണ്ടുമാവാം. മാന്‍ലി ആയിട്ട് സംസാരിക്കണം എന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് നേരിട്ട് വിളിച്ച് കാര്യം പറഞ്ഞത്.
തെറ്റ് സംഭവിച്ചു എന്നൊന്നും ഞാൻ പറയുന്നില്ല, പക്ഷെ ഇന്നലെ ആ വ്യക്തിയെ, ഞാൻ 15 മിനിറ്റിനു ശേഷം വിളിച്ചു മാപ്പു ചോദിച്ചിരുന്നു.തിരിച്ചു അദ്ദേഹം എന്നോടും മാപ്പ് പറഞ്ഞിരുന്നു. വിഡിയോ യൂട്ടുമ്പിൽ വന്നത് വ്യൂസിന് വേണ്ടിയാകാം, എന്നോടുള്ള തീർത്താൽ തീരാത്ത ദേഷ്യം കൊണ്ടുമാവാം. മാൻലി ആയിട്ട് സംസാരിക്കണം എന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് നേരിട്ട് വിളിച്ച് കാര്യം പറഞ്ഞത്.
സിനിമ റിവ്യു ചെയ്യണം, അഭിപ്രായങ്ങൾ പറയണം. അതു പൈസയും സമയവും ചിലവാക്കുന്ന ഓരോ പ്രേക്ഷകന്റെയും അവകാശമാണ്..
എന്റെ ദേഷ്യം, സങ്കടം അത് ആ വ്യക്തിയുടെ പേർസനൽ പരാമർശങ്ങളോടാണ്.
നിങ്ങൾ ഒരു വിശ്വാസി അല്ല!! എന്നു വച്ചു ഞാൻ അയ്യപ്പനെ വിറ്റു എന്നു പറയാൻ ഒരു യുക്തിയുമില്ലാ .
എന്നെ വളർത്തിയവർ എന്നെ ഇങ്ങനെയാക്കി എന്നു പറയുമ്പോ,അത് അച്ഛനേയും അമ്മയേയും മോശം പറയുന്നതായി മാത്രമേ എനിക്ക് കാണാൻ സാധിക്കു.
എന്റെ പ്രതികരണം മോശമായി എന്നു എനിക്ക് തോന്നിയതുകൊണ്ട് മാത്രമാണ് ഞാൻ ആ വ്യക്തിയെ വിളിച്ച് 15 മിനിറ്റ് മുകളിൽ വിളിച്ച് മാപ്പ് ചോദിച്ചതും , എന്നാൽ സിനിമ അഭിപ്രായങ്ങൾ ആവാം പക്ഷെ വീട്ടുകാരേയോ എന്റെ ചിന്തകളേയോ ആലോചിച്ച് ആവരുതേ ഒരോന്ന് പ്രസൻറ് ചെയേണ്ടത് എന്നെ ഞാൻ പറഞ്ഞിട്ടുള്ളു , ഉദ്ദേശിച്ചിട്ടുള്ളു. ആദ്യ ഫോൺ കോൾ റെക്കോർഡ് അല്ല എന്ന് പറഞ്ഞിട്ട് റെക്കോർഡ് ചെയ്ത സ്ഥിതിക്ക് രണ്ടാമത്തെതും റെക്കോർഡ് ആവണം … അത് ഒരു പക്ഷേ ആ വ്യക്തി അറിഞ്ഞു ചെയ്തതോ അറിയാതെ ചെയ്തതോ ആവാം!! എന്തും ആയിക്കോട്ടേ!!
പറഞ്ഞ രീതി ശരി അല്ല എന്നു ആവാം.
പക്ഷെ പറഞ്ഞ കാര്യങ്ങൾ ശരിയാണ് എന്ന പൂർണ്ണ വിശ്വാസത്തോടെ മുൻപോട്ട് പോവുകയാണ്.
ഒരു കാര്യം പറയാം ഞാൻ ഒരു വിശ്വാസിയാണ്, അയ്യപ്പഭക്തനാണ് , ആരുടേയും വിശ്വാസത്തേ ചോദ്യം ചെയ്തിട്ടില്ലാ,ആരോടും മാറാൻ പറഞ്ഞിട്ടില്ലാ ..സിനിമ റിവ്യു ചെയ്യാം ചെയ്യാതെ ഇരിക്കാം , പക്ഷെ “ ഫ്രീഡം ഓഫ് സ്പീച്ച് “ എന്നു പറഞ്ഞു വീട്ടുകാരേ മോശമായി കാണിക്കരുത് , സിനിമയിൽ അഭിനയിച്ച ആ മോളേ വെച്ചു ഭക്തി കച്ചവടം നടത്തി എന്നൊക്കെ കേൾക്കാൻ ബുദ്ധിമുട്ടള്ളത് കൊണ്ടാണ് നേരിട്ട് വിളിച്ചത്.
ഒരു അച്ഛനേയോ അമ്മയേയോ തെറി വിളിച്ചാലോ കളിയാക്കിയാലോ, പിന്നെ ഒരു മകനും ഇങ്ങനെ ജീവിക്കാൻ പറ്റില്ലാ. തെറി പറഞ്ഞിട്ടുണ്ടെങ്കിൽ , അത് ഒരു മകന്റെ വിഷമം ആയിട്ടോ അല്ലേൽ ഉണ്ണി മുകുന്ദന്റെ അഹങ്കാരമായോ കാണാം . ഒരു സിനിമ ചെയ്തു, അതിനെ വിമർശിക്കാം, എന്നതു കൊണ്ട് എന്റെ മാതാപിതാക്കളേയോ ദേവുനേയോ അനാദരവോടെ സംസാരിക്കുന്നത് എനിക്ക് സ്വീകരിക്കാൻ പറ്റില്ല ..
ഉണ്ണി എന്ന ഞാൻ ഇമോഷണല്ലി റിയാക്റ്റ് ചെയ്തു എന്നു പലരും പറഞ്ഞു, സത്യം എന്തെന്നാൽ ഞാൻ ഇങ്ങനെയാണ്. ഒന്നും വെറുതെ കിട്ടിയതല്ലാ നല്ലവണ്ണം കഷ്ട്ടപ്പെട്ട് പ്രാർത്ഥിച്ചും പ്രയത്നിച്ചും കിട്ടിയതാണ്. അതിന് ഇവിടത്തെ പ്രേക്ഷകരോടും ദൈവത്തോടും തന്നെയാണ് ഇപ്പോഴും നന്ദി .
വാക്കുകൾകൊണ്ട് വേദനിപ്പിച്ചവരോട് ക്ഷമചോദിക്കുന്നു. Kindly take my apology as a testament for my responsibility as a socially responsible person and not as my weakness as a Man. ഇതു വരെ കൂടെ നിന്നതിനും ഇപ്പോഴും നിക്കുന്നതിനും സ്നേഹം മാത്രം . See u at the movies !! Love u all ❤️
കേരളത്തിലെയും അയല്‍ സംസ്ഥാനങ്ങളിലെയും വിലവര്‍ധനയെ താരതമ്യം ചെയ്ത് വിമര്‍ശിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ സന്ദീപ് വാര്യര്‍. ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്നവര്‍ മലയാളികളാണെന്നും സന്ദീപ് വാര്യര്‍ പറയുന്നു. എംഎ യൂസഫലിയോ രവി പിള്ളയോ മമ്മൂട്ടിയോ മോഹന്‍ലാലോ ബിവറേജില്‍ ക്യൂ നില്‍ക്കുന്നതോ ലോട്ടറി വാങ്ങുന്നതോ നിങ്ങള്‍ കണ്ടിട്ടുണ്ടോയെന്നും സന്ദീപ് വാര്യര്‍ ചോദിക്കുന്നു.
കേരളത്തില്‍ മിനിമം ബസ് ചാര്‍ജ് 10 രൂപ, തമിഴ്നാട്ടിലും കര്‍ണാടകയിലും 5 രൂപ ആണെന്നും കുടുംബത്തിലേക്ക് പോകേണ്ട പണമാണ് മദ്യത്തിലും ലോട്ടറിയിലും പാവപ്പെട്ടവര്‍ ചിലവാക്കുന്നതെന്നും സന്ദീപ് പറയുന്നു.
കേരളത്തില്‍ മിനിമം ബസ് ചാര്‍ജ് 10 രൂപ
തമിഴ്നാട്ടിലും കര്‍ണാടകയിലും 5 രൂപ
മാത്രമല്ല തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ബസ് യാത്ര സൗജന്യമാണ്. അതേ സമയം കേരളത്തില്‍ കെഎസ്ആര്‍ടിസിയുടെ അവസ്ഥ ഇത്രയും ചാര്‍ജ് വാങ്ങിയിട്ടും എത്ര പരിതാപകരമാണ് ?
കേരളത്തില്‍ പാല്‍ വില (toned milk) 52 രൂപ ലിറ്ററിന്
തമിഴ്‌നാട്ടില്‍ പാല്‍ വില (toned milk) 40 രൂപ
കര്‍ണാടകയില്‍ പാല്‍ വില (toned milk) 39 രൂപ
അരി, പച്ചക്കറി, പലവ്യഞ്ജനങ്ങള്‍ എന്നിവക്കെല്ലാം പിന്നെ പറയേണ്ടതില്ലല്ലോ . പെട്രോളിനും ഡീസലിനും കര്‍ണാടകയിലും തമിഴ്നാട്ടിലും കേരളത്തേക്കാള്‍ വിലക്കുറവാണ്. കേരളത്തിന്റെ ആകെ നികുതി വരുമാനത്തിന്റെ 37 ശതമാനം മദ്യത്തില്‍ നിന്നും ലോട്ടറിയില്‍ നിന്നുമാണ്. എംഎ യൂസഫലിയോ രവി പിള്ളയോ മമ്മൂട്ടിയോ മോഹന്‍ലാലോ ബിവറേജില്‍ ക്യൂ നില്‍ക്കുന്നതോ ലോട്ടറി വാങ്ങുന്നതോ നിങ്ങള്‍ കണ്ടിട്ടുണ്ടോ ?
അപ്പോള്‍ കേരളത്തിന് ഏറ്റവുമധികം നികുതി നല്‍കുന്നത് ആരാണ് ? എല്ലുമുറിയെ പണിയെടുത്ത് വൈകീട്ട് വീട്ടിലേക്ക് പോകും മുമ്പ് ബിവറേജില്‍ പോയി അര ലിറ്റര്‍ മദ്യം വാങ്ങുന്ന കൂലിപ്പണിക്കാരനായ മലയാളി , എന്നെങ്കിലുമൊരിക്കല്‍ താനും ധനികനാകും എന്ന പ്രതീക്ഷയില്‍ ഭാഗ്യം പരീക്ഷിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവറായ മലയാളി … കുടുംബത്തിലേക്ക് പോകേണ്ട പണമാണ് മദ്യത്തിലും ലോട്ടറിയിലും പാവപ്പെട്ടവര്‍ ചിലവാക്കുന്നത്. അവരില്‍ നിന്നാണ് അന്യായമായ നിരക്കില്‍ നികുതി പിഴിഞ്ഞെടുക്കുന്നത്.
ധനികര്‍ക്ക് കൂടുതല്‍ നികുതി ചുമത്തി പാവപ്പെട്ടവര്‍ക്ക് സാമൂഹിക സുരക്ഷാ പദ്ധതികള്‍ നടപ്പാക്കുകയാണ് വേണ്ടതെന്ന് വാചകമടിക്കുന്ന മാര്‍ക്‌സിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ അവര്‍ക്ക് അധികാരമുള്ള സ്ഥലങ്ങളില്‍ പാവങ്ങളുടെ പോക്കറ്റടിക്കുകയല്ലേ ചെയ്യുന്നത് ?
കേരളത്തിന്റെ ധനകാര്യ സ്ഥിതി സംബന്ധിച്ച് ആശങ്കാജനകമായ റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. പുതിയൊരു ബജറ്റിലേക്ക് കേരളം പോകുമ്പോള്‍ മലയാളിക്ക് മേല്‍ എന്തൊക്കെ അധിക ഭാരമാണ് വരാന്‍ പോകുന്നത് ? ഏഴ് വര്‍ഷമായി തോമസ് ഐസക്ക് വായ്ത്താളമടിച്ചിരുന്ന കിഫ്ബി പൂട്ടിക്കെട്ടുന്നു. ഇനിയും കടം വാങ്ങിക്കൂട്ടിയാല്‍ പാകിസ്താന്റേയോ ശ്രീലങ്കയുടെയോ അവസ്ഥയിലേക്ക് കേരളമെത്തും.
ഭീമമായ തുക ജി എസ് ടി വിഹിതം നല്‍കിയില്ല എന്ന വ്യാജപ്രചാരണം പാര്‍ലമെന്റില്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ തകര്‍ത്തെറിഞ്ഞു. കേന്ദ്രത്തില്‍ നിന്നും റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് വാങ്ങേണ്ട ഗതികേടുള്ള അപൂര്‍വം സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം . അതേ സമയം കേരളത്തിന്റെ ടാക്‌സ് ബേസ് വര്‍ധിപ്പിക്കാനുള്ള യാതൊരു നടപടിയും ഉണ്ടാകുന്നുമില്ല.
ബജറ്റ് അവതരിപ്പിക്കാന്‍ പോകുന്ന ബാലഗോപാലിന് തോമസ് ഐസക്ക് കൊടുക്കുന്ന ടിപ്‌സ് എന്തായിരിക്കും ? സ്ഥാനത്തും അസ്ഥാനത്തും ജി സുധാകരന്‍ മുതല്‍ സ്‌കൂള്‍ കുട്ടികളുടെ വരെ കവിതകള്‍ ചൊല്ലുക, ലോജിക്കലായ സംശയങ്ങള്‍ക്ക് ഇളിഭ്യച്ചിരിയോടെ മറുപടി പറയാതിരിക്കുക .. അങ്ങനെയൊക്കെ ആവാം . അല്ലാതെ കേരളം രക്ഷപ്പെടുത്താനുള്ള ഒരു ആശയവും ഇടതുപക്ഷത്തിന്റെ കൈവശം ഇല്ല .
ശബരിമലയില്‍ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് 351 കോടിയുടെ വരുമാനം കിട്ടിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് അഡ്വ.എസ്.അനന്തഗോപന്‍ അറിയിച്ചു. നാണയങ്ങള്‍ ഇനിയും എണ്ണിത്തീരാനുണ്ട്. 20 കോടിയോളം രൂപയുടെ നാണയം കാണിക്കയായി കിട്ടിയെന്നാണ് വിലയിരുത്തല്‍.
അതിനിടെ നാണയം എണ്ണാന്‍ നിയോഗിച്ച ജീവനക്കാര്‍ക്ക് വിശ്രമം നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. എഴുപത് ദിവസമായി ജീവനക്കാര്‍ ജോലി ചെയ്യുകയാണ്. തുടര്‍ച്ചയായി ജോലി ചെയുന്ന ജീവനക്കാര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു എന്ന് പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് വിശ്രമം അനുവദിച്ചത്. ബാക്കിയുള്ള നാണയങ്ങള്‍ ഫെബ്രുവരി 5 മുതല്‍ എണ്ണും.
നാണയത്തിന്റെ മൂന്ന് കൂനകളില്‍ ഒന്ന് മാത്രമാണ് ഇതുവരെയായി എണ്ണി തീര്‍ന്നത്. ഇങ്ങനെ തുടരുകയാണെങ്കില്‍ നാണയങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ ഇനിയും രണ്ടുമാസം എടുക്കും. അതേസമയം നോട്ടുകള്‍ എണ്ണിത്തീര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കാണിക്കയായി കിട്ടിയ കറന്‍സിയുടെ എണ്ണല്‍ പൂര്‍ത്തിയായത്.
നോട്ടും നാണയവും കൂടെ 119 കോടിയാണ് ഇതുവരെ എണ്ണിത്തീര്‍ന്നത്. ഇനി എണ്ണിത്തീരാനുളളത് 15-20 കോടിയോളം രൂപയുടെ നാണയമാണെന്നാണ് നിഗമനം. ഒമ്പത് മണിക്കൂറാണ് തുടര്‍ച്ചയായി നാണയമെണ്ണുന്നത്. ഒന്ന്, രണ്ട്, അഞ്ച്, പത്ത് രൂപ നാണയങ്ങള്‍ വേര്‍തിരിക്കാനായി യന്ത്രത്തിലിടും.
ഇങ്ങനെ വേര്‍തിരിക്കുന്ന നാണയങ്ങള്‍ അന്നദാനമണ്ഡപം, പുതിയഭണ്ഡാരം, പഴയഭണ്ഡാരം എന്നിവിടങ്ങളിലെത്തിച്ച് എണ്ണിത്തിട്ടപ്പെടുത്തുകയാണു ചെയ്യുന്നത്. സ്റ്റൂളില്‍ ഇരുന്നാണു ജോലി ചെയ്യുന്നത്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇടയ്ക്കിടെവന്ന് ജീവനക്കാരെ പരിശോധിക്കുന്നുമുണ്ട്.