Kerala

മോഹന്‍ലാലിന് ഒപ്പമുള്ള സിനിമ ഉടനുണ്ടാകുമെന്ന് റിയലിസ്റ്റിക് സിനിമകളുടെ എഴുത്തുകാരന്‍ ശ്യാം പുഷ്‌കരന്‍. തങ്കം സിനിമയുടെ വാര്‍ത്താ സമ്മേളനത്തിനിടെ ആയിടുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. മാസ് ചിത്രം ആണോ എന്നൊന്നും തീരുമാനം ആയിട്ടില്ല. എന്തായാലും പണി നടക്കുമെന്നും ശ്യാം പറഞ്ഞു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ശ്യാം പുഷ്‌കരനും മോഹന്‍ലാലും ഒന്നിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

അതേസമം, ഷാരൂഖ് ഖാനെ നായകനാക്കി ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ഹിന്ദി സിനിമ വരുന്നുണ്ട്. ഷാരൂഖ് ഖാനെപ്പോലെ ഒരു വലിയ താരത്തെവച്ച് സിനിമ ചെയ്യണമെങ്കില്‍ രണ്ടോ മൂന്നോ വര്‍ഷം അതിനായി മാറ്റിവെക്കണം. അതിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായാല്‍ അദ്ദേഹത്തെ ഒന്നുകൂടി കാണണം. സൗത്ത് ഇന്ത്യന്‍ സിനിമകള്‍ വളരെയധികം ശ്രദ്ധിക്കുന്നയാളാണ് അദ്ദേഹം ശ്യാം പുഷ്‌കരന്‍ പറഞ്ഞിരുന്നു.

ജോജിക്ക് ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രമാണ് തങ്കം. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്. സഹീദ് അരാഫത്ത് ആണ് സംവിധാനം. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഗിരീഷ് കുല്‍ക്കര്‍ണി, വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, അന്തരിച്ച നടന്‍ കൊച്ചു പ്രേമന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി മറാഠി, ഹിന്ദി, തമിഴ് അഭിനേതാക്കളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. രാജസ്ഥാനില്‍ ചിത്രീകരണം പുരോ?ഗമിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, മാക്‌സ് ലാബ്‌സ്, സെഞ്ചുറി ഫിലിംസ് എന്നിവയുടെ ബാനറില്‍ ഷിബു ബേബി ജോണ്‍ ആണ്.

 

ഗുജറാത്ത് കലാപത്തെപ്പറ്റിയുള്ള ബിബിസിയുടെ ‘ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍’ എന്ന വിവാദ ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് ഇക്കാര്യം അറിയിച്ചത്.

ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍കുമാറും ഇന്നലെ പറഞ്ഞിരുന്നു. അറച്ച് നില്‍ക്കുന്നത് എന്തിന്. ലോകത്ത് എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. ആരുടെയും അനുവാദത്തിന് കാത്തിരിക്കേണ്ട കാര്യമില്ല. സോഷ്യല്‍മീഡിയയില്‍ നിയന്ത്രിക്കാം. രാജ്യത്ത് ആരും കാണാന്‍ പാടില്ലെന്ന് ആര്‍ക്കാണ് പറയാന്‍ സാധിക്കുക.”കെ അനില്‍കുമാര്‍ പറഞ്ഞു.

ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ യൂട്യൂബിനോടും ട്വിറ്ററിനോടും കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഡോക്യുമെന്ററി രാജ്യത്ത് ബ്ലോക്ക് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടിരുന്നു.

ഡോക്യുമെന്ററിയില്‍ വിശദീകരണവുമായി ബിബിസി രംഗത്തെത്തിയിരുന്നു. വിവാദവിഷയത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും വിശദീകരണം തേടിയിരുന്നുവെന്നും എന്നാല്‍ സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്നും ബിബിസി വ്യക്തമാക്കിയിരുന്നു. വബിജെപി നേതാക്കളുടെ അടക്കം അഭിപ്രായം ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിരുന്നുവെന്നും ബിബിസി അറിയിച്ചിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതിക്ക് കോടതി 100 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. പ്രമാടം കൈതക്കര സ്വദേശി ബിനുവിനാണ് പത്തനംതിട്ട പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. തടവിന് പുറമേ പിഴയൊടുക്കാനും കോടതി വിധിച്ചു. രണ്ടര ലക്ഷം രൂപയാണ് പിഴയായി കോടതി വിധിച്ചത്.

ഇത് പെൺകുട്ടിയ്ക്ക് നൽകണം. ശിക്ഷ ഒന്നിച്ചോ അല്ലാതെയോ അനുഭവിക്കാമെന്നും ഉത്തരവിൽ പറയുന്നു. ഒന്നിച്ച് അനുഭവിക്കുകയാണെങ്കിൽ 80 വർഷം തടവിൽ കഴിയേണ്ടിവരും. 2020 ലായിരുന്നു കേസിനാസ്പദമായ സംഭവം.ബിനുവിന്റെ വീടിന് അടുത്താണ് പെൺകുട്ടിയുടെ ബന്ധു വീട്. ഇവിടെയെത്തിയ പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു.

ഗർഭിണിയായതോടെ ബന്ധുക്കൾ പെൺകുട്ടിയോട് കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് ബിനുവിന്റെ ക്രൂരത പുറത്ത് വന്നത്. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. ഇതിന് പിന്നാലെ ബിനു ഒളിവിൽ പോയി. തുടർന്നുള്ള അന്വേഷണത്തിൽ പത്തനംതിട്ട വനിതാ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതിവേഗത്തിലായിരുന്നു കേസിന്റെ വിചാരണ. പീഡനം, തട്ടിക്കൊണ്ട് പോകൽ തുടങ്ങി വിവിധ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.

ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. തിരുവനന്തപുരം പെരുങ്കടവിള ആലത്തൂർ സ്വദേശികളായ പ്രസാദ് , ഷിജുദാസ്, സച്ചിൻ, സുമോദ്, കൊല്ലം മൺട്രോതുരുത്ത് തേവലക്കര സ്വദേശി അമൽ എന്നിവരാണ് മരിച്ചത്. അമ്പലപ്പുഴ കക്കാഴം മേൽപ്പാലത്തിൽ ഇന്ന് പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം.

ആലപ്പുഴയിലേക്ക് വരികയായിരുന്ന കാറും കൊല്ലത്തേക്ക് പോവുകയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കാറിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. നാല് പേർ സംഭവ സ്ഥലത്തുവച്ചും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. അഞ്ച് പേരും ഐ എസ് ആർ ഒ കാന്റീനിലെ താത്ക്കാലിക ജീവനക്കാരാണ്.

അപകടത്തിൽ കാർ പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

വിനീത് ശ്രീനിവാസൻ ചിത്രം മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്‌സിനെതിരെ ഇടവേള ബാബു നടത്തിയ പരാമർശം ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കവെയായിരുന്നു മുകുന്ദൻ ഉണ്ണി അസ്സോസിയേറ്‌സിനെതിരെ ഇടവേള ബാബു വിമർശനം ഉന്നയിച്ചത്. സിനിമ മുഴുവനും നെഗറ്റീവാണെന്നും അങ്ങനെ ഒരു സിനിമയെ പറ്റി തനിക്കൊന്നും ചിന്തിക്കാൻ പോലും കഴിയില്ലെന്നുമാണ് ഇടവേള ബാബു പറഞ്ഞത്. സോഷ്യൽ മീഡിയ വലിയ തോതിൽ ഈ വിഷയത്തിൽ ഇടപെടുകയും ചെയ്തിരുന്നു.

ഇപ്പോൾ നടൻ ഷമ്മി തിലകൻ പങ്കുവെച്ച ഫേസ്‍ബുക് പോസ്റ്റ് വൈറലാവുകയാണ്. ഇടവേള ബാബുവിന്റെ പേരോ ചിത്രമോ വിവാദമോ പരാമർശിക്കാതെയുള്ള പോസ്റ്റിനു ഒരു മീമാണ്‌ ആധാരം. കല്യാണരാമൻ ചിത്രത്തിലെ ദിലീപിന്റെയും സലിംകുമാറിന്റെയും മീമിൽ ‘ സരമില്ലട നി എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ നിന്റെ ‘ എന്നാണ് കൊടുത്തിരിക്കുന്നത്. അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ.. പോരണ്ടാന്ന്..!?എന്നും ക്യാപ്ഷനും കൊടുത്തിട്ടുണ്ട്.

പേര് കൊടുത്തില്ലെങ്കിലും ഈ പോസ്റ്റ് ഇടവേള ബാബുവിനെ ഉദ്ദേശിച്ചത് തന്നെയാണ് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. നിരവധി പേരാണ് പോസ്റ്റ് ഏറ്റെടുത്തിരിക്കുന്നത്. ഇടവേള ബാബുവിനെ ട്രോളിയുള്ള കമന്റുകളും ഉണ്ട്.

അതേസമയം ഇടവേള, തന്റെ സിനിമയെപ്പറ്റി അഭിപ്രായം പറഞ്ഞതിൽ കുഴപ്പമില്ലെന്നും സിനിമ കാണുന്നവർക്ക് അഭിപ്രായം പറയാൻ അവകാശമുണ്ടെന്നുമാണ് വിഷയത്തിൽ വിനീത് ശ്രീനിവാസൻ പ്രതികരിച്ചത്. “ബാബു ചേട്ടൻ എന്നെ നേരിട്ട് വിളിച്ചു പറഞ്ഞ കാര്യങ്ങളാണ് ആ പരിപാടിയിലും പറഞ്ഞത്. സിനിമയെപ്പറ്റി എല്ലാവരും സംസാരിക്കട്ടെ. നമ്മുടെ സിനിമയെപ്പറ്റി ഒരു ചർച്ച വരുന്നത് നല്ലതാണ് സന്തോഷമുള്ള കാര്യമാണ്” വിനീത് ശ്രീനിവാസൻ വ്യക്തമാക്കി.

സിനിമയ്ക്ക് എങ്ങനെ സെൻസറിങ് ലഭിച്ചെന്ന് എനിക്കറിയില്ല. കാരണം ഫുൾ നെഗറ്റീവാണ്. തുടങ്ങുന്നത് തന്നെ ഞങ്ങൾക്കാർക്കും നന്ദി പറയാനില്ല എന്ന വാചകത്തോടെയാണ്. ക്ലൈമാക്സിലെ ഡയലോഗ് ഞാൻ ആവർത്തിക്കുന്നില്ല. അതിലെ നായിക പറയുന്ന ഭാഷ ഇവിടെ ഉപയോഗിക്കാൻ പറ്റില്ല. സിനിമ മുഴുവൻ നെഗറ്റീവ് ആണെന്നും അങ്ങനെ ഒരു സിനിമ ഇവിടെ ഓടിയെന്നും ഇടവേള ബാബു പറഞ്ഞിരുന്നു.

അഡ്മിറ്റ് കാർഡിലെ അവ്യക്തത കാരണം സെറ്റ് പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. പരാതിയുമായി വിദ്യാർത്ഥികൾ. കോഴിക്കോട് പരപ്പിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥികളാണ് പരീക്ഷ എഴുതാനാകാതെ മടങ്ങിയത്. അഡ്മിറ്റ് കാർഡിൽ പരീക്ഷ കേന്ദ്രമായി എംഎം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ പരപ്പിൽ കോഴിക്കോട് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഈ സ്‌കൂൾ കോഴിക്കോട് നഗരപരിധിക്കുള്ളിലാണ്.

അതേസമയം സ്‌കൂൾ അറിയാതെ ഗൂഗിളിൽ തിരഞ്ഞ് വരുന്ന വിദ്യാർത്ഥികൾ എത്തുന്നത് മുക്കത്താണ്. നിരവധി വിദ്യാർത്ഥികൾ ഇത്തരത്തിൽ വഴി തെറ്റി എത്താറുള്ളതായി സമീപവാസികൾ പറയുന്നു. പരീക്ഷ നഷ്ടപെട്ട വിദ്യാർത്ഥികൾക്ക് ഇനി ആറു മാസം കാത്തിരുന്നാൽ മാത്രമാണ് വീണ്ടും പരീക്ഷ എഴുതാൻ സാധിക്കു. ഇനി വരുന്ന വിദ്യാർത്ഥികൾക്ക് ഈ അനുഭവം ഉണ്ടാവാതിരിക്കാനാണ് വിഷയം ശ്രദ്ധയിൽപ്പെടുത്തിയതെന്ന് വിദ്യാർത്ഥികൾ പറയുന്നു.

കുണ്ടംകുഴിയിൽ അമ്മയേയും മികളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടംകുഴി നീർക്കയ സ്വദേശി നാരായണി (45), മകൾ ശ്രീനന്ദ (13) എന്നിവരാണ് മരിച്ചത്. ടൂറിസ്റ്റ് ബസ് ഡ്രൈവറായ നാരായണിയുടെ ഭർത്താവ് ഊട്ടിയിൽ ബസുമായി പോയപ്പോഴാണ് സംഭവം നടന്നത്.

ശനിയാഴ്ച രാത്രിയാണ് നാരായണി മകൾക്ക് വിഷം നൽകിയ ശേഷം ആത്മഹത്യ ചെയ്തത്. ഞായറാഴ്ച കുടുംബശ്രീ പ്രവർത്തകർ നാരായണി കുടുംബശ്രീയിൽ എത്താത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ബന്ധപ്പെടാൻ പറ്റിയില്ല തുടർന്ന് കുടുംബശ്രീ പ്രവർത്തകർ നാരായണിയുടെ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് നാരായണിയെ തൂങ്ങി മരിച്ച നിലയിലും മകളെ കിടപ്പ് മുറിയിൽ മരിച്ച നിലയിലും കണ്ടെത്തിയത്.

ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ താരമാണ് കൽപ്പന. 2016ൽ ഹൈദരബാദിൽ വച്ചായിരുന്നു താരം മരണപെട്ടത്. കൽപനയുടെ പെട്ടന്നുള്ള വിയോഗം മലയാള ചലച്ചിത്ര മേഖലയിലയ്ക്ക് തീരാനഷ്ടമായിരുന്നു. മലയാളത്തിലെ അനശ്വര നായികയായ താരം 1983 മുതൽ ആയിരുന്നു ചലച്ചിത്രരംഗത്ത് സജീവമായത്‌. എം ടി വാസുദേവൻ നായരുടെ മഞ്ഞ് എന്നചിത്രത്തിലൂടെ കൽപ്പന തന്റെ അഭിനയ ജീവിതം ആരംഭിച്ചത്‌. പിന്നീട് പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, പൂക്കാലം വരവായി, മാല യോഗം, കാവടിയാട്ടം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, ചാർളി ചാപ്ലിൻ, ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ, ചാർളി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം മലയാള സിനിമയ്ക്ക് മറക്കാനാവാത്ത നിരവധി ഓർമ്മകളാണ് സമ്മാനിച്ചത്.

1998 ൽ ആയിരുന്നു സംവിധായകൻ അനിൽ കുമാറുമായുള്ള താരത്തിന്റെ വിവാഹം. ഇപ്പോൾ അമ്മയോടൊപ്പമുള്ള അനിൽ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ചർച്ചയയാകുന്നത്. താൻ ഇപ്പോൾ വളരെ സുഖകരമായ ജീവിതം നയിക്കുന്നു എന്ന അനിൽ കുമാറിന്റെ പോസ്റ്റിന് സ്വന്തം മകളെ ഒന്നു തിരിഞ്ഞു നോക്കാത്ത താൻ എങ്ങനെയാണ് സുഖജീവിതം നയിക്കുന്നത് എന്നതരത്തിലുള്ള കമെന്റുകളാണ് വരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമല്ലാതിരുന്ന അനിൽകുമാർ തന്റെ പുതിയ വീഡിയോകളും ചിത്രങ്ങളുമായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.

കൽപ്പനയ്ക്കും അനിൽകുമാറിനും ഒരു മകളാണുള്ളത്. ദാമ്പത്യ ജീവിതത്തിൽ കൽപന തനിക്ക് സ്വസ്ഥത നൽകിയിരുന്നില്ല. താൻ ആശുപത്രിയിൽ ആയിരുന്നപ്പോൾ ഒരിക്കൽ പോലും അവൾ തന്നെ വന്ന് കണ്ടിരുന്നില്ലെന്നും അനിൽ കുമാർ പറഞ്ഞിരുന്നു. മറ്റ് പെണ്ണുങ്ങളുമായി തനിക്ക് ബന്ധമുണ്ടെന്നായിരുനെന്നും മരണത്തെക്കാൾ തനിക്ക് കല്പനയെ ഭയമായിരുന്നതായും ഒരിക്കൽ അനിൽകുമാർ പറഞ്ഞിരുന്നു . എന്നാൽ തങ്ങൾ അത്തം നക്ഷത്രക്കാരായതുകൊണ്ട് പിരിയാൻ സാധ്യതയുണ്ടെന്ന് ജോത്സ്യൻ പ്രവചിച്ചിട്ടുണ്ടെന്ന് കൽപ്പനയും പറഞ്ഞിരുന്നു. കല്പ്പനയുടെ മരണ ശേഷം അനികുമാറിനെക്കുറിച്ചു ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇപ്പോൾ അനിൽകുമാർ സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

തൊടുപുഴയിൽ പോലീസ് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കിയതിന് പിന്നിൽ സഹപ്രവർത്തകനായ പോലീസുകാരനാണെന്ന പരാതിയുമായി ഭർത്താവ് രംഗത്ത്. കുമളി സ്റ്റേഷനിലെ സിപിഒയും വാഗമൺ സ്വദേശിനിയുമായ മെർലിൻ കഴിഞ്ഞ വർഷം ഡിസംബർ നാലിന് ആത്മഹത്യ ചെയ്തിരുന്നു. മെർലിൻ ജീവനൊടുക്കിയത് സഹപ്രവർത്തകന്റെ ശല്യം കാരണമാണെന്നാണ് ഭർത്താവ് പ്രഭു സിങ് സംഭവം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം പരാതി നൽകിയിരിക്കുന്നത്.

അതേസമയം സഹപ്രവർത്തകനായ പോലീസുകാരൻ ഭാര്യയെ ശല്ല്യം ചെയ്യുന്നതായി നേരത്തെയും പ്രബു സിങ് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പരാതി അന്വേഷിക്കുകയും ആരോപണവിധേയനായ പോലീസുകാരനെ ഇടുക്കിയിലേക്കും മെർലിനെ കുമിളിയിലേക്കും സ്ഥലം മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് മെർലിൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്നങ്ങളാണ് മെർലിന്റെ ആത്മഹത്യയ്ക്ക് കാരണമെനന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.

നിക്ഷേപ തട്ടിപ്പ് കേസില്‍ തൃശൂര്‍ സ്വദേശി സ്വാതി റഹിം അറസ്റ്റില്‍. ചലച്ചിത്ര താരങ്ങളുടെ വിശ്വസ്തനായിരുന്ന സ്വാതി റഹീം. മൂന്നുപരാതികളിലാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ക്കെതിരെ വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പരാതികള്‍ നല്‍കുമെന്നാണ് സൂചന.

ഓണ്‍ലൈന്‍ ലേല സ്ഥാപനമായ സേവ് ബോക്‌സിന്റെ ഉടമയായ സ്വാതി റഹിം സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞാണ് ഒട്ടേറെ പേരില്‍ നിന്നായി നിക്ഷേപങ്ങള്‍ വാങ്ങിയത്. നിക്ഷേപകരെയെല്ലാം പ്രതിമാസം വലിയൊരു തുക കിട്ടുമെന്ന് വിശ്വസിപ്പിച്ചു.

എന്നാല്‍ ലാഭം കിട്ടിയില്ല. ഇയാള്‍ക്കെതിരെ മൂന്നു വര്‍ഷത്തിനിടെ പരാതികളുണ്ട്. തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍ മാത്രം മൂന്നു കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. തൃശ്ശൂരില്‍ വെച്ചായിരുന്നു സേവ് ബോക്‌സിന്റെ ലോഞ്ചിങ്ങ് . വലിയ പരിപാടിയായിരുന്നു. ഒട്ടേറെ സിനിമാ താരങ്ങള്‍ പങ്കെടുത്തിരുന്നു.

പരിപാടിയില്‍ വെച്ച് പുതിയ ഐ ഫോണുകളെന്ന പേരില്‍ സിനിമാ താരങ്ങള്‍ക്ക് സമ്മാനം നല്‍കിയിരുന്നു. എന്നാല്‍ ഈ സമ്മാനം തട്ടിപ്പായിരുന്നു. ആളുകള്‍ ഉപേക്ഷിച്ച ഐ ഫോണുകള്‍ പൊടി തട്ടി പുതിയ കവറില്‍ നല്‍കിയാണ് അന്ന് ചലച്ചിത്ര താരങ്ങളെ പറ്റിച്ചത്.

സേവ് ബോക്‌സിന്റെ പേര് പറഞ്ഞ് ഒട്ടേറെ സിനിമാ താരങ്ങളുമായി സ്വാതി ബന്ധം ഊട്ടിയുറപ്പിച്ചു. സ്വാതിയുടെ വാക്‌സാമര്‍ഥ്യത്തില്‍ വീണ് പണം നിക്ഷേപിച്ചവരാണ് ഭൂരിഭാഗവും. നിക്ഷേപ തട്ടിപ്പുകാരന്‍ പ്രവീണ്‍ റാണ, സ്വാതിയുടെ പക്കല്‍ നിന്ന് അഞ്ചു ലക്ഷം രൂപ നിക്ഷേപമായി വാങ്ങിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved