പുനലൂരിൽ കല്ലടയാറ്റിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. പിറവന്തൂർ സ്വദേശി രമ്യ (30) മക്കളായ ശരണ്യ (അഞ്ച്), സൗരവ് (മൂന്ന്) എന്നിവരാണ് മരിച്ചത്. മൂന്ന് മണിയോടെയായിരുന്നു സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചു.

ബുധനാഴ്ച ഉച്ചയോടെയാണ് മൂന്നുപേരെയും കല്ലടയാറ്റില്‍ മരിച്ചനിലയില്‍ കണ്ടത്. ഉച്ചയ്ക്ക് ഒന്നരയോടെ ഒരുസ്ത്രീയും ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും വിജനമായസ്ഥലത്തുകൂടെ നടന്നുപോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. പിന്നീട് ഇവരെ കാണാതായതോടെ സംശയംതോന്നിയ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോളാണ് മൂവരെയും കല്ലടയാറ്റില്‍ മരിച്ചനിലയില്‍ കണ്ടത്.

രമ്യയെ കൊല്ലം ചാത്തന്നൂരിലേക്കാണ് വിവാഹം കഴിച്ചുകൊണ്ട് പോയിരിക്കുന്നത്. ഭർത്താവ് ഏറെ നാളായി വിദേശത്താണെന്നാണ് വിവരം. മൃതദേഹങ്ങൾ മൂന്നും ഷാളിൽ കെട്ടിയിട്ട നിലയിലാണ് ഉണ്ടായിരുന്നത്. ആദ്യം തമിഴ്നാട് സ്വദേശികളാണ് മരണപ്പെട്ടതെന്ന സംശയമാണ് ഉടലെടുത്തത്. കൂടുതൽ അന്വേഷണത്തിലാണ് മരണപ്പെട്ടത് പിറവന്തൂർ സ്വദേശികളാണെന്ന് വ്യക്തമായത്.

പുനലൂരിലെ മക്കടവ് റബർ പാർക്കിന് സമീപം കല്ലടയാറിൻ്റെ ഭാഗത്ത് കുഞ്ഞുങ്ങളുടെ മൃതദേഹമാണ് നാട്ടുകാർ ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അഗ്നിശമന സേന നടത്തിയ തിരച്ചിലിലാണ് അമ്മയുടെ മൃതദേഹവും കണ്ടെത്തിയത്.

നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചത്. ഷാള്‍ കൊണ്ട് ബന്ധിച്ചനിലയിലായിരുന്നു മൂവരുടെയും മൃതദേഹങ്ങള്‍. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. മൃതദേഹങ്ങള്‍ പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.