നരബലിയുടെ പേരിൽ പത്മയെ കൊലപ്പെടുത്തിയ ശേഷം ഇവരുടെ സ്വർണം അപഹരിച്ച് പണയം വെച്ച് കിട്ടിയ പണം ഷാഫി ഭാര്യക്ക് നൽകിയതായി കണ്ടെത്തൽ. എറണാകുളത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലാണ് പത്മയുടെ സ്വർണം പണയപ്പെടുത്തിയത്. ഒരു ലക്ഷത്തി പതിനായിരം രൂപ മുഹമ്മദ് ഷാഫി സ്വർണ്ണം പണയം വെച്ച് കൈക്കലക്കി.
പത്മയുടെ സ്വർണ വളയും കമ്മലുമടക്കം 39 ഗ്രാം തൂക്കമുള്ള ആഭരണങ്ങളാണ് ഉണ്ടായിരുന്നത്. എറണാകുളം നഗരത്തിൽ ഷാഫി താമസിച്ചിരുന്ന വീടിന് തൊട്ടടുത്ത മാളിയേക്കൽ ഗോൾഡ് ഫിനാൻസ് എന്ന സ്ഥാപനത്തിലാണ് ഷാഫി സ്വർണം പണയം വെച്ചത്.
ഒക്ടോബർ നാലിന് വൈകീട്ട് ജീപ്പിലെത്തിയാണ് ഷാഫി സ്വർണം പണയപ്പെടുത്തിയത്. അന്ന് തന്നെ 40000 രൂപ തന്റെ ഭാര്യയായ നബീസയ്ക്ക് നൽകിയെന്നാണ് ഷാഫി മൊഴി നൽകിയത്. ഷാഫിയുടെ പേരിലുള്ളതല്ല സ്വർണം പണയം വെച്ച ദിവസം ഉപയോഗിച്ച ജീപ്പ്. പ്രതി സ്വർണം പണയം വെക്കാൻ എത്തുന്ന സിസിടിവി ദൃശ്യം പൊലീസിന് കിട്ടി.
ഷാഫി പണത്തിന് വേണ്ടിയാണ് ഇതൊക്കെ ചെയ്തതെങ്കിൽ ആ പണം എവിടെയെന്നായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് ഷാഫിയുടെ ഭാര്യയായ നബീസ പറഞ്ഞത്. വീട്ടിൽ പണം കൊണ്ടുവന്നില്ലെന്നും നബീസ പറഞ്ഞിരുന്നു. എന്നാൽ പത്മയുടെ സ്വർണം പണയം വെച്ച് കിട്ടിയ പണത്തിന്റെ ഒരു ഭാഗം ഭാര്യക്ക് നൽകിയെന്നാണ് ഷാഫി തന്നെ പൊലീസിനോട് പറഞ്ഞിരിക്കുന്നതെന്നാണ് വിവരം.
പത്മയെ അറിയാമെന്നും കാണാതാകുന്ന ദിവസം അവർ ഹോട്ടലിൽ വന്നിരുന്നുവെന്നും നേരത്തെ നബീസ പറഞ്ഞിരുന്നു. ഹോട്ടലിൽ വെച്ച് പത്മയുടെ ഫോൺ കാണാതായപ്പോൾ തന്റെ ഫോണിൽ നിന്ന് പത്മയുടെ നമ്പറിലേക്ക് വിളിച്ചെന്നും ഫോൺ കണ്ടെത്തിയെന്നും അവർ പറഞ്ഞിരുന്നു.
എന്നാൽ തന്റെ ഭർത്താവിനെ കുറിച്ച് തീരെ നല്ല അഭിപ്രായമല്ലായിരുന്നു നബീസയ്ക്ക്. ഷാഫി നിരപരാധിയാണെന്ന് പറയാൻ കഴിയില്ലെന്നും മദ്യപിച്ചാൽ പ്രശ്നമുണ്ടാക്കുന്ന ആളാണെന്നും നബീസ പറഞ്ഞിരുന്നു. ഇത്രയും ക്രൂരമായ കൊലപാതകം ഷാഫി നടത്തിയെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും തൻ്റെ മൊബൈൽ ഫോൺ ഷാഫി ഉപയോഗിച്ചിരുന്നുവെന്നും അവർ പറഞ്ഞിരുന്നു. മദ്യപിച്ച് തന്നെയും ഉപദ്രവിക്കാറുണ്ടെന്ന് പറഞ്ഞ നബീസ കൊല്ലപ്പെട്ട പത്മയും റോസ്‌ലിയും ലോഡ്ജിൽ വരാറുണ്ടായിരുന്നുവെന്നും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അന്ധവിശ്വാസത്തിന്റെ മറവിൽ ഇലന്തൂരിൽ നടന്ന നരബലി പരിഷ്‌കൃത സമൂഹത്തെ ഞെട്ടിക്കുന്ന ഒന്നായിരുന്നു. കൊടുംക്രൂരതകൾ പുറത്ത് വന്നതിന് പിന്നാലെ പത്തനംതിട്ടയിലെ മന്ത്രവാദം നടത്തുന്ന ‘വാസന്തിയമ്മമഠം’ യുവജനസംഘടനകൾ അടിച്ചുതകർത്തു. ഇവിടെ മന്ത്രവാദചികിത്സ നടത്തുന്നതിനിടെ ഒരു കുട്ടി കുഴഞ്ഞുവീണതിന്റെ ദൃശ്യങ്ങൾ വ്യാപകമായതോടെയാണ് കേന്ദ്രം യുവജന സംഘടന അടിച്ചുപൊളിച്ചത്.
കെട്ടിടത്തിന്റെ ചിലഭാഗങ്ങൾ പ്രതിഷേധക്കാർ തകർത്തു. വിളക്കുകളും മറ്റും തകർത്തിട്ടുണ്ട്. പിന്നീട് പോലീസെത്തി മന്ത്രവാദ ചികിത്സ നടത്തിയിരുന്ന വാസന്തി എന്ന സ്ത്രീയെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ, ഡി.വൈ.എഫ്.ഐ, കോൺഗ്രസ്, ബിജെപി പ്രവർത്തകരും പ്രതിഷേധം രേഖപ്പെടുത്തി രംഗത്ത് വന്നു.
മലയാലപ്പുഴ പഞ്ചായത്തിലെ മൂന്നാം വാർഡിൽ പൊതീപാട് എന്ന സ്ഥലത്താണ് വാസന്തിയമ്മമഠം നടത്തി വന്നിരുന്നത്. ആറ് വർഷത്തോളമായി മന്ത്രവാദം ഇവിടെ നടത്തി വരികയാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിൽ പുരോഗതി, സാമ്പത്തിക ഐശ്വര്യം, രോഗ ചികിത്സ തുടങ്ങിയ കാര്യങ്ങൾ തേടി ജനങ്ങളും ഇങ്ങോട്ട് എത്തുന്നുണ്ട്.
നേരത്തെയും ഈ സ്ഥാപനത്തിനെതിരെ വിവധ കോണുകളിൽനിന്ന് പ്രതിഷേധവും പരാതിയും ഉയർന്നിരുന്നെങ്കിലും പോലീസും അധികൃതരും ഒരുതരത്തിലുള്ള നടപടികളും എടുത്തിരുന്നില്ലെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. പിന്നാലെയാണ് കേരളത്തെ ഞെട്ടിച്ച നരബലി വാർത്ത എത്തിയത്. ശേഷം കേന്ദ്രം അടിച്ചുതകർക്കുകയായിരുന്നു.
പാസ്‌പോര്‍ട്ടിലെ ആശയക്കുഴപ്പം ട്രാന്‍സ്‌ജെന്റര്‍ രഞ്ജു രഞ്ജിമാര്‍ മണിക്കൂറുകളോളം ദുബായ് എയര്‍പോര്‍ട്ടില്‍ കുടുങ്ങി. പഴയ പാസ്പോര്‍ട്ടില്‍ പുരുഷന്‍ എന്നും പുതിയതില്‍ സ്ത്രീ എന്നും രേഖപ്പെടുത്തിയതാണ് രഞ്ജുവിന് വിനയായത്. 30 മണിക്കൂറോളമാണ് രഞ്ജു രഞ്ജിമാര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്.
തിങ്കളാഴ്ച രാവിലെ ആറുമണിക്കാണ് രഞ്ജു രഞ്ജിമാര്‍ ദുബായിലെത്തിയത്. വിമാനത്താവളത്തില്‍ പരിശോധനയില്‍ പഴയ പാസ്പോര്‍ട്ടില്‍ പുരുഷന്‍ എന്നും പുതിയതില്‍ സ്ത്രീ എന്നും രേഖപ്പെടുത്തിയിരുന്നതാണ് ആശയ കുഴപ്പത്തിനിടയാക്കിയത്.
തുടര്‍ന്ന് പാസ്‌പോര്‍ട്ടില്‍ കൃത്രിമം നടത്തിയതാണെന്ന സംശയം ഉടലെടുത്തതോടെ തിരിച്ച് നാട്ടിലേക്ക് പോകണമെന്ന് വിമാനത്താവള ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്, ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ശ്രമങ്ങളെ തുടര്‍ന്ന് അധികൃതരെ കാര്യം ബോധിപ്പിക്കാനായി.
അല്‍പ്പം ആശങ്കപ്പെട്ടെങ്കിലും അധികൃതരെ സത്യം ബോധ്യപ്പെടുത്താനായതില്‍ സന്തോഷമുണ്ടെന്ന് രഞ്ജു രഞ്ജിമാര്‍ പ്രതികരിച്ചു.
ഇടുക്കിയില്‍ നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുന്നം കൊല്ലപ്പള്ളി മാത്യൂസ് സാബുവിന്റെ ഭാര്യ അനുഷ (24) യാണ് മരിച്ചത്. തൊണ്ടിക്കുഴ കൂവേക്കുന്ന് നെടുമല മണ്ഡപത്തില്‍ ഡോ. ജോര്‍ജിന്റെയും ഐബിയുടെയും മകളാണ്. കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.
ബുധനാഴ്ച രാവിലെയോടെയാണ് സംഭവം. ഒന്‍പതുമണിയോടെ അനുഷയെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ സമയം ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
വൈകാതെ തന്നെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോട്ടയം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച പോസ്റ്റ് മോര്‍ട്ടം ചെയ്യും. സംസ്‌കാരം പിന്നീട്.
ഓഗസ്റ്റ് 18-നാണ് അനുഷയുടേയും മാത്യൂസിന്റേയും വിവാഹം നടന്നത്. പ്രണയിച്ചായിരുന്നു വിവാഹംം ചെയ്തത്. അതേസമയം, പെണ്‍കുട്ടി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്നാണ് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ പറഞ്ഞതെന്ന് പോലീസ് അറിയിച്ചു.
പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. തൊടുപുഴ ഡിവൈ എസ്.പി. മധു ആര്‍ ബാബുവിനാണ് അന്വേഷണച്ചുമതല.
പത്തനംതിട്ട ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ നരബലിക്ക് ഇരയാക്കിയ സംഭവത്തിന് പിന്നാലെ പ്രദേശത്ത് നടന്ന മറ്റൊരു കൊലപാതകത്തിലും അന്വേഷണം വേണമെന്ന് ആവശ്യം. നെല്ലിക്കാലാ സ്വദേശിനി സരോജിന(60) കൊല്ലപ്പെട്ട സംഭവത്തിലാണ് നരബലി കേസുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ എത്തിയത്.
ഒമ്പത് വര്‍ഷം മുമ്പായിരുന്നു സരോജിനിയെ ദേഹമാസകലം മുറിവേറ്റ് മരിച്ചനിലയില്‍ പന്തളത്ത് കണ്ടെത്തിയത്. പന്തളം ഉള്ളന്നൂരിലെ വഴിയരികിലാണ് സരോജിനിയുടെ മൃതദേഹം കണ്ടെത്തിയത്. നരബലി നടന്ന വീട്ടില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാത്രം മാറിയാണ് സരോജിനി താമസിച്ചിരുന്നത്. ഇതാണ് ബന്ധുക്കളുടെ സംശയത്തിന് കാരണം.
2014 സെപ്റ്റംബര്‍ പതിനാലിന് രാവിലെ കണ്ടെത്തിയ മൃതദേഹത്തില്‍ 46 മുറിവുകളുണ്ടായിരുന്നു. ഇരുകൈകളിലും ആയിരുന്നു മുറിവുകളേറെയും. ഒരു കൈ അറ്റുപോയിരുന്നു. രക്തം വാര്‍ന്നാണ് മരണം. മൃതദേഹം കുളിപ്പിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു.
കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിച്ചെങ്കിലും ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ലെന്ന് സരോജിനിയുടെ മകന്‍ പറഞ്ഞു. ഇപ്പോള്‍ രണ്ട് സ്ത്രീകളെ നരബലിക്കിരയാക്കിയ സംഭവവുമായി അമ്മയുടെ കൊലപാതകത്തിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് ആവശ്യമെന്നും മകന്‍ പറയുന്നു.
അതേസമയം, ഇലന്തൂര്‍ നരബലിക്കേസില്‍ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്, ലൈല എന്നിവരുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. 12 ദിവസം പ്രതികളെ കസ്റ്റഡിയില്‍ ചോദ്യംചെയ്യണമെന്നാണ് പോലീസിന്റെ ആവശ്യം.
മലയാലപ്പുഴയില്‍ യുവജനസംഘടനകള്‍ അടിച്ചുതകര്‍ത്ത മന്ത്രവാദ ചികിത്സാ കേന്ദ്രത്തിനും നടത്തിപ്പുകാരിക്കുമെതിരെ ആരോപണങ്ങളുമായി നാട്ടുകാര്‍. ഇവിടെ നിന്ന് രണ്ടുപേരെ കാണാതായിട്ടുണ്ടെന്നും പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. മലയാലപ്പുഴയിലെ ‘വാസന്തിമഠം’ എന്ന മന്ത്രവാദ ചികിത്സാ കേന്ദ്രത്തിന് നേരെ ഇന്ന് നാട്ടുകാരുടെ പ്രതിഷേധമുണ്ടായതിന് പിന്നാലെ മന്ത്രവാദം നടത്തുന്ന ശോഭന(41)യും ഭര്‍ത്താവ് ഉണ്ണികൃഷ്ണനും(41) പോലീസിന്റെ പിടിയിലായിരുന്നു.
ഇലന്തൂരിലെ നരബലിയുമായി ബന്ധപ്പെട്ട ക്രൂരതകള്‍ പുറത്തുവന്നതിന് പിന്നാലെ ഈ മന്ത്രവാദ ചികിത്സാ കേന്ദ്രത്തിലെ ചില ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. മന്ത്രവാദത്തിനിടെ ഒരു കുട്ടി ബോധം കെട്ടുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഇന്ന് യുവജന സംഘടനകള്‍ ഇവിടേക്ക് പ്രതിഷേധം നടത്തിയതും മഠം അടിച്ചുതകര്‍ത്തതും.
ചെറുപ്പക്കാരികളായ സ്ത്രീകളെ വിവസ്ത്രരാക്കി ചൂരല്‍കൊണ്ട് അടിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് ചികിത്സയെന്ന പേരില്‍ നടത്തിവന്നത്. മദ്യപിച്ച് തുള്ളുകയും സ്വയം നഗ്നയാവുകയുമൊക്കെ ചെയ്തായിരുന്നു ശോഭനയുടെ ‘ചികിത്സ’. പലതവണ പരാതിക്കൊടുത്തിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മന്ത്രവാദ കേന്ദ്രവുമായി ബന്ധപ്പെട്ട രണ്ടുപേരെ കാണാതായിട്ടുണ്ടെന്നും ഇവരെ അപായപ്പെടുത്തിയതാണോ എന്ന് സംശയമുണ്ടെന്നും നാട്ടുകാർ പറയുന്നു.
‘ഇവിടെ ആഭിചാരക്രിയകള്‍ അടക്കമുള്ള കാര്യങ്ങള്‍ നടക്കുന്നതിനെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ നേരത്തേതന്നെ പ്രതിഷേധം നടത്തിയതാണ്. പോലീസിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് വരുമ്പോഴും എതിര്‍ക്കുന്നവര്‍ വരുമ്പോഴും വസ്ത്രങ്ങളെല്ലാം ഊരിമാറ്റി നഗ്നയായി നില്‍ക്കും. അത് പോലീസിന് ബുദ്ധിമുട്ടുണ്ടാക്കും. മാനസികനില തെറ്റിയ ആളെന്ന രീതിയില്‍ പോലീസ് ഉപദേശിച്ച് വിടുക മാത്രമാണ് ചെയ്തിരുന്നത്’, സിപിഎം കോന്നി ഏരിയാ സെക്രട്ടറി പറഞ്ഞു. സ്ത്രീയുടെ ആദ്യഭര്‍ത്താവിനേയും ഇവരുടെ സഹായിയായി നിന്ന ആളേയും കാണാതായിട്ടുണ്ടെന്നും അതെല്ലാം പോലീസ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആദ്യ ഘട്ടത്തില്‍ ചെറിയ തരത്തിലുള്ള മന്ത്രവാദ ചികിത്സകളായിരുന്നു ശോഭന നടത്തിയിരുന്നത്. പിന്നീട് പുറത്ത് നിന്ന് ആളുകള്‍ എത്താന്‍ തുടങ്ങി. അവര്‍ക്കെതിരെ പരാതി നല്‍കുന്നവരെ കേസില്‍ കുടുക്കാനുള്ള ശ്രമങ്ങളാണ് നടത്തിയിരുന്നത്. ‘സമയം അടുത്ത് വരുമ്പോള്‍ പറയാം’ എന്നായിരുന്നു പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുമ്പോള്‍ ശോഭനയുടെ പ്രതികരണം.
ഇവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്ന് പത്തനംതിട്ട എസ്പി അറിയിച്ചു. നേരത്തെ തന്നെ നിരവധി പരാതികള്‍ ഇവർക്കെതിരേ ലഭിച്ചിരുന്നു. പോലീസ് രണ്ടുമൂന്ന് തവണ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതാണ്. ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രത്യേകം അന്വേഷിക്കും. അവരുടെ വീടും പരിസരങ്ങളും വേണ്ടരീതിയില്‍ പരിശോധിക്കുമെന്നും പത്തനംതിട്ട എസ്പി വ്യക്തമാക്കി.
ഇലന്തുര്‍ നരബലി കേസില്‍ മുഖ്യ സൂത്രധാരനായ മുഹമ്മദ് ഷാഫിയുടെ ക്രൂരകൃത്യങ്ങള്‍ ഓരോന്നായി പുറത്തുവരുന്നു. പതിനാറാം വയസ്സില്‍ ഇടുക്കിയില്‍ നിന്ന് നാടുവിട്ട ഷാഫി അന്ന് മുതല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്നുവെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. നരബലി കേസില്‍ പിടിയിലാകും മുന്‍പ് എട്ടു ക്രിമിനല്‍ കേസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2020ല്‍ 75കാരിയെ ബലാത്സംഗം ചെയ്ത ശേഷം സ്വകാര്യ ഭാഗത്ത് കത്തികുത്തിയിറക്കിയതാണ് അതില്‍ ഏറ്റവും ക്രൂരമായ സംഭവം. ഷാഫി നടത്തിയ മറ്റ് കുറ്റകൃത്യങ്ങള്‍ കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
ഷാഫി കുട്ടികളെയും വലയിലാക്കി ദുരുപയോഗിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ വിദ്യാര്‍ത്ഥികളെ പ്രലോഭിപിപ്പിച്ച് ഭഗവല്‍ സിംഗിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
ഇരകളെ കൊണ്ടുവരുന്നതിന് ഭഗവല്‍ സിംഗ് മുഹമ്മദ് ഷാഫിക്ക് കാര്‍ വാങ്ങി നല്‍കിയിരുന്നു. ഈ സ്‌കോര്‍പിയോ കാറിലാണ് ഒടുവില്‍ കൊല്ലപ്പെട്ട പത്മയെ ഇലന്തൂരില്‍ എത്തിച്ചത്. ഈ കാറില്‍ പത്മയെ കയറ്റിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളാണ് ഈ കേസില്‍ നിര്‍ണായകമായത്.
അസഭ്യം പറയുകയും തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയും ചെയ്‌തെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് എതിരായി പരാതി നല്‍കിയ അധ്യാപികയ്ക്ക് എതിരെ എംഎല്‍എയുടെ ഭാര്യ. ഭര്‍ത്താവ് എല്‍ദോസിന്റെ ഫോണ്‍ അധ്യാപിക കവര്‍ന്നെന്നാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
എല്‍ദോസ് കുന്നപ്പിള്ളിയുടെ പേരില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തതിന് പിന്നാലെയാണ് യുവതി എല്‍ദോസിന്റെ ഫോണ്‍ മോഷ്ടിച്ചെന്ന് അദ്ദേഹത്തിന്റെ ഭാര്യ ആരോപിച്ചിരിക്കുന്നത്. എല്‍ദോസിന്റെ ഫോണ്‍ കവര്‍ന്നെന്നും അത് ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ എംഎല്‍എയെ അപമാനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നുമാണ് ഭാര്യയുടെ പരാതി.
എറണാകുളം കുറുപ്പുമ്പടി പോലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എയുടെ ഭാര്യയെ വിളിച്ചുവരുത്തി പോലീസ് കേസെടുത്തു. ഇക്കാര്യത്തിലും എല്‍ദോസ് കുന്നപ്പിള്ളി പ്രതികരിച്ചിട്ടില്ല. എംഎല്‍എയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. എല്‍ദോസ് എംഎല്‍എ ഓഫീസിലും വീട്ടിലും ഇല്ലെന്നാണ് മാധ്യമ റിപ്പോര്‍ട്ട്.
ഇതിനിടെ, എല്‍ദോസ് മുന്‍കൂര്‍ ജാമ്യത്തിനായി തിരുവനന്തപുരം സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി ശനിയാഴ്ചത്തേക്ക് കേസ് മാറ്റിയതോടെയാണ് വിധി വരുന്നത് വരെ എംഎല്‍എ മുങ്ങിയത്.
എന്നാൽ അധ്യാപിക കൂടുതല്‍ ആരോപണവുമായി രംഗത്ത്. താന്‍ പോലീസിന് നല്‍കിയ പരാതി സത്യസന്ധമെന്ന് പരാതിക്കാരി പറഞ്ഞു. കേസ് പിന്‍വലിക്കാന്‍ എംഎല്‍എ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നും ഒത്തുതീര്‍പ്പിനായി നിരവധി പേരാണ് സമീപിക്കുന്നതെന്നും അധ്യാപിക പറയുന്നു.
തന്റെ വീഡിയോ കൈയ്യിലുണ്ടെന്നും ഹണിട്രാപ്പില്‍പ്പെടുത്തുമെന്നും എല്‍ദോസ് ഭീഷണിപ്പെടുത്തി എന്നും അധ്യാപിക ആരോപിക്കുന്നു. സെപ്റ്റംബര്‍ 14-ന് കോവളത്തുവെച്ച് എംഎല്‍എ മര്‍ദ്ദിച്ചിരുന്നു. അന്ന് അവിടെ കൂടി നിന്നവരാണ് പോലീസിനെ വിളിച്ചറിയിച്ചത്.
തുടര്‍ന്ന് പോലീസെത്തിയപ്പോള്‍ എംഎല്‍എയാണെന്നും ഇത് തന്റെ ഭാര്യയാണെന്നും പറഞ്ഞ് പോലീസിനെ തിരിച്ചയയ്ക്കുകയായിരുന്നു. വീട്ടിലെത്തിയ ശേഷവും എംഎല്‍എ ഉപദ്രവിച്ചു. ഇതോടെയാണ് ജനറല്‍ ആശുപത്രിയിലെത്തി ചികിത്സ തേടിയത്.
എംഎല്‍എ തന്നെയാണ് അന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും മദ്യപിച്ച് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയാണ് അന്നു കോവളത്തേക്ക് കൊണ്ടു പോയതെന്നും യുവതി പറഞ്ഞു.
എല്‍ദോസുമായി സൗഹൃദം തുടങ്ങിയിട്ട് പത്ത് വര്‍ഷത്തോളമായി. ആദ്യതവണ എംഎല്‍എ ആയപ്പോള്‍ അദ്ദേഹത്തിന്റെ പിഎ തന്റെ സുഹൃത്തായിരുന്നു. അങ്ങനെയാണ് എല്‍ദോസുമായി പരിചയത്തിലാകുന്നത്. 2022 ജൂണ്‍ മുതലാണ് അടുപ്പമായത്. എന്നാല്‍ തന്റെ സ്വകാര്യതയെ തകര്‍ക്കാന്‍ വരെ എല്‍ദോസ് ശ്രമിച്ചതോടെ അദ്ദേഹം മോശം വ്യക്തിയാണെന്ന് മനസിലായി. ഇതോടെ അകലാന്‍ ശ്രമിച്ചെങ്കിലും പ്രകോപിതനായ എല്‍ദോസ് വീട്ടില്‍ക്കയറി മര്‍ദ്ദിക്കുകയാണെന്നും യുവതി വെളിപ്പെടുത്തി.
തന്റെ വീഡിയോ കൈവശമുണ്ടെന്നും ഹണിട്രാപ്പില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് നാടുവിട്ട് പോകാന്‍ തീരുമാനിച്ച് വീട്ടി ല്‍നിന്ന് ഇറങ്ങിയത്. കന്യാകുമാരിയില്‍വെച്ച് കടലില്‍ചാടി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കേരളത്തിലേക്ക് തിരികെ എത്തിയതെന്നും യുവതി പറഞ്ഞു.
ഇതിനിടെ, കുറ്റക്കാരനെങ്കില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷനേതാവ് വിഡി സതീശനും പറഞ്ഞിരുന്നു. തെറ്റുകാരനെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍നിന്ന് തന്നെ പുറത്താക്കും.
സമ്പല്‍ സമൃദ്ധി വാഗ്ദാനം വിശ്വസിച്ച് നരബലിക്ക് ഭഗവല്‍ സിങും ഭാര്യ ലൈലയും ഒരുങ്ങിയത് ഷാഫിയുടെ വാക്കുകേട്ടാണ്. ഇയാളാണ് കൊലപ്പെടുത്താനുള്ള ആളുകളെ വലയില്‍ വീഴ്ത്തി ഭഗവലിന്റെ ഇലന്തൂരിലെ വീട്ടിലെത്തിച്ചത്. നരബലിക്ക് പിന്നാലെ ഷാഫിക്ക് നല്‍കിയത് ലക്ഷങ്ങള്‍ ലൈലയും ഭഗവലും കൈമാറിയിരുന്നു.
ഇതോടെ ഇയാള്‍ ഈ തട്ടിപ്പ് തുടരാന്‍ തന്നെ തീരുമാനിച്ചിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ ഇയാള്‍ അടുത്തയാളെ വലയിലാക്കും മുന്‍പ് തന്നെ പോലീസ് പിടികൂടിയതിനാല്‍ കൂടുതല്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനായി.റോസ്ലിനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് തന്നെ 3.5 ലക്ഷം രൂപ ഷാഫി കൈപ്പറ്റിയിരുന്നു.
തുടര്‍ന്ന് വീണ്ടും നരബലിക്ക് ഭഗവലിനെയും ലൈലയെയും പറഞ്ഞ് സമ്മതിപ്പിച്ച ശേഷം പത്മത്തെ കെണിയില്‍ വീഴ്ത്തി. പത്മത്തെ വീട്ടിലെത്തിച്ച് കൊലപ്പെടുത്തും മുമ്പ് ലക്ഷങ്ങള്‍ ദമ്പതിമാരില്‍ നിന്ന് ഇയാള്‍ വാങ്ങിയെടുത്തിരുന്നു.
പലതവണയായി പത്ത് ലക്ഷത്തോളം രൂപ ഷാഫി ഇവരില്‍ നിന്ന് വാങ്ങിയെടുത്തു. ഈ പണം നല്‍കിയത് ബാങ്ക് വഴിയാണോ നേരിട്ടാണോ എന്ന കാര്യം വ്യക്തമല്ല. ഇയാള്‍ കൈപ്പറ്റിയ തുക സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇയാളുടെ ബാങ്ക് വിവരങ്ങള്‍ പോലീസ് അന്വേഷിക്കുകയാണ്. കസ്റ്റഡിയില്‍ എടുത്ത ശേഷം പണമിടപാട് സംബന്ധിച്ച കൂടുതല്‍ അന്വേഷണം പോലീസ് സംഘം നടത്തും.
ആരേയും വീഴ്ത്തുന്ന രീതിയില്‍ പച്ചക്കള്ളങ്ങള്‍ സംസാരിക്കുന്നതാണ് ഷാഫിയുടെ രീതി. പണത്തിനായി ഇയാള്‍ ഏതറ്റം വരേയും പോകും. അതേസമയം, ഷാഫി ലക്ഷ്യമിട്ടത് പണം മാത്രമായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം.
മുന്‍പും പല കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള കൊടും കുറ്റവാളിയായ ഷാഫി ലൈംഗികവൈകൃതത്തിനും അടിമയായിരുന്നു. പൂജയും ആഭിചാരക്രിയകളും ഫലിക്കാനായി ഭര്‍ത്താവായ ഭഗവല്‍ സിങ്ങിനെ പറഞ്ഞ് വിശ്വസിപ്പിച്ച് ഇയാളെ സാക്ഷിയാക്കി ലൈലയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും പോലീസ് പറയുന്നു. ഈ സമയത്ത് കൈകള്‍ കൂപ്പി മന്ത്രങ്ങള്‍ ഉച്ചരിച്ച് ഭഗവല്‍ സിങ് നോക്കി നില്‍ക്കുകയായിരുന്നു.
ഈ ദമ്പതിമാരില്‍ നിന്നും ലഭിച്ച സാമ്പത്തിക നേട്ടത്തില്‍ സന്തുഷ്ടനായ ഷാഫി ഇനിയും ഈ തന്ത്രം ഉപയോഗിക്കാം എന്ന് കരുതിയിരുന്നു. അതിന് വേണ്ടി പല ആളുകളെയും സമീപിച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ദുബായില്‍ ബഹുനിലക്കെട്ടിടത്തില്‍നിന്നു വീണ് മലയാളി യുവാവ് മരിച്ചു. കടയ്ക്കല്‍ പെരിങ്ങാട് തേക്കില്‍ തെക്കേടത്തുവീട്ടില്‍ ബിലുകൃഷ്ണന്‍ (30) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ദുബായില്‍ കമ്പനിയില്‍ സെക്യൂരിറ്റി ഓഫീസറാണ് ബിലുകൃഷ്ണന്‍.
സുഹൃത്തായ പഞ്ചാബ് സ്വദേശിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്റെ രണ്ടാംനിലയില്‍നിന്നു ഇരുവരും താഴെവീഴുകയായിരുന്നു. സാരമായി പരിക്കേറ്റ ബിലുകൃഷ്ണന്‍ തത്ക്ഷണം മരിച്ചു. സുഹൃത്ത് സാരമായ പരിക്കുകളോടെ ചികിത്സയിലാണ്.
റിട്ട. എസ്.ഐ. പരേതനായ ബാലകൃഷ്ണപിള്ളയുടെ മകനാണ് ബിലുകൃഷ്ണന്‍. നാലുമാസംമുമ്പ് അന്തരിച്ച അച്ഛന്റെ മരണാനന്തരച്ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ബിലുകൃഷ്ണന്‍ അവസാനം നാട്ടിലെത്തിയത്. ഒരുവര്‍ഷംമുമ്പാണ് വിവാഹിതനായത്. ഭാര്യ: ലക്ഷ്മി. മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.