Kerala

നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ വീട്ടുജോലിക്കാരന്‍ ചായയുമായി പോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതമാണെന്നാണ് സൂചന. മരണസമയത്ത് മകള്‍ ഗയയും ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നു. മലയാളം,തമിഴ്,കന്നട,തെലുഗു, ഹിന്ദി തുടങ്ങിയ നൂറോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.

ഋതുഭേദം, ഡെയ്‌സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുഗില്‍ ചൈതന്യ എന്ന ചിത്രവും തമിഴില്‍ ജീവ, വെറ്റ്രിവിഴ, ലക്കിമാന്‍ തുടങ്ങിയ ചിത്രങ്ങളും അടക്കം 12 ചിത്രങ്ങളും പ്രതാപ് പോത്തന്‍ സംവിധാനം ചെയ്തു.നെഞ്ചെത്തെ കിള്ളാതെ, പന്നീര്‍ പുഷ്പങ്ങള്‍, വരുമയിന്‍ നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത വരുമയിന്‍ നിറം ശിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയമാണ് ഇവയില്‍ അവിസ്മരണീയമായത്.

കോളേജ് കെട്ടിടത്തില്‍നിന്ന് ചാടിയ വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു. കോട്ടയം ബി.സി.എം. കോളേജിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി പന്തളം എടപ്പോള്‍ സ്വദേശി ദേവിക(18)യാണ് വ്യാഴാഴ്ച രാവിലെ മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് പെണ്‍കുട്ടി ബി.സി.എം. കോളേജിലെ കെട്ടിടത്തില്‍നിന്ന് ചാടിയത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നുള്ള മാനസികവിഷമം കാരണമാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു.

ബി സി എം കോളേജ് കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയ വിദ്യാർത്ഥിനി മരിച്ചു. പന്തളം സ്വദേശി ദേവികയാണ് മരിച്ചത്. കോളേജിലെ മൂന്നാം വർഷ സോഷ്യോളജി വിദ്യാർത്ഥിനിയാണ് ദേവിക. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു മരണം.

തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ദേവിക കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും ചാടിയത്. മാനസികവിഷമം കൊണ്ടാണ് ചാടിയതെന്ന് ചികിത്സയിലിരിക്കെ പെൺകുട്ടി കോട്ടയം വെസ്റ്റ് പൊലീസിന് മൊഴി നൽകിയിരുന്നു. കുടുംബപ്രശ്നങ്ങളെ തുടർന്ന് ദേവിക ഡിപ്രഷനിലായിരുന്നുവെന്ന് കോളേജ് അധികൃതരും പറഞ്ഞിരുന്നു.

സ്വര്‍ണക്കടത്ത്‌ കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ്‌ പ്രതിയായ സര്‍ക്കാരിനെതിരായ ഗൂഢാലോചനക്കേസില്‍ ഷാജ്‌ കിരണിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. പാലക്കാട്‌ ജുഡീഷ്യല്‍ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി (മൂന്ന്‌) മുമ്പാകെയാണ്‌ ഷാജ്‌ കിരണ്‍ രഹസ്യമൊഴി നല്‍കിയത്‌. കേസില്‍ ഷാജ്‌ കിരണിന്റെ സുഹൃത്ത്‌ ഇബ്രാഹിം നേരത്തെ രഹസ്യമൊഴി നല്‍കിയിരുന്നു.

സി.പി.എം. നേതാവ്‌ സി.പി. പ്രമോദ്‌ പാലക്കാട്‌ ഡിവൈ.എസ്‌.പിക്ക്‌ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ ഷാജ്‌ കിരണിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്‌. സ്വപ്‌ന നേരത്തെ നല്‍കിയ മൊഴികള്‍ക്ക്‌ വിരുദ്ധമായ പ്രസ്‌താവനകള്‍ നടത്തി കലാപത്തിന്‌ ശ്രമിക്കുന്നുവെന്നാണ്‌ സി.പി.പ്രമോദ്‌ നല്‍കിയ പരാതിയിലെ പ്രധാന ആരോപണം. കസബ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസ്‌ പിന്നീട്‌ സര്‍ക്കാറിനെതിരായ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‌ കൈമാറുകയായിരുന്നു.

സ്വപ്‌ന സുരേഷ്‌ ഹൈക്കോടതിയില്‍ നല്‍കിയ റിട്ട്‌ ഹര്‍ജി തെറ്റിധരിപ്പിക്കുന്നതാണെന്നും സ്വപ്‌നയുടെ കള്ളത്തരങ്ങള്‍ പൊളിക്കുന്ന കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും ഷാജ്‌ കിരണ്‍ മാധ്യമങ്ങളോട്‌ പറഞ്ഞു. എവിടെയാണ്‌ ഗൂഢാലോചന നടന്നതെന്ന്‌ വരുംദിവസങ്ങളില്‍ വ്യക്‌തമാകും. ഫോണ്‍ തെളിവുകളെല്ലാം കൈമാറിയിട്ടുണ്ടെന്നും ഷാജ്‌ പറഞ്ഞു. ഇന്നലെ മൂന്നു മണിയോടെയാണു രഹസ്യ മൊഴിയെടുപ്പ്‌ ആരംഭിച്ചത്‌. നടപടികള്‍ വൈകിട്ടു 5.50 വരെ നീണ്ടു.

സംസ്ഥാനത്ത്‌ കുരങ്ങുപനി (മങ്കിപോക്‌സ്‌) സംശയിച്ച്‌ ഒരാൾ നിരീക്ഷണത്തിലെന്ന്‌ ആരോഗ്യ മന്ത്രി വീണാ ജോർജ്‌. ഇയാളില്‍നിന്ന് സാമ്പിൾ സ്വീകരിച്ച് പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക്‌ അയച്ചിട്ടുണ്ട്‌. വൈകുന്നേരം ഫലം വന്നശേഷം പോസിറ്റീവ്‌ ആണെങ്കിൽ മറ്റ്‌ നടപടികൾ സ്വീകരിക്കും. യുഎഇയിൽ നിന്നെത്തിയ ആൾ ഏത്‌ ജില്ലക്കാരനെന്ന്‌ ഫലം വന്നശേഷം വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.

പനിയും ശരീരത്തിലുണ്ടാകുന്ന പൊള്ളലുമാണ്‌ ലക്ഷണങ്ങൾ. ഇയാൾക്ക് കൂടുതൽ ആളുകളുമായി സമ്പർക്കമില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുള്ള രാജ്യമാണ് യുഎഇ. കുരങ്ങുപനി വ്യാപകമാകുമെന്നും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നുമുള്ള കഴിഞ്ഞയാഴ്ച ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്‌.ഒ) മുന്നറിയിപ്പു നല്‍കിയിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുമെന്നും പുറത്തുവന്നത്‌ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും സംഘടന വ്യക്‌തമാക്കി.

പശ്‌ചിമ-മധ്യ ആഫ്രിക്ക എന്നിവിടങ്ങളിലെ 11 രാജ്യങ്ങളില്‍ കുരുങ്ങുപനി പ്രാദേശിക രോഗമാണ്‌. എന്നാല്‍, യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും വൈറസ്‌ പടര്‍ന്നതാണ്‌ ആരോഗ്യ വിദഗ്‌ധരെ ആശങ്കയിലാക്കുന്നത്‌. ആഫ്രിക്കയ്‌ക്കു പുറത്ത്‌ ഇരുന്നൂറിലേറെ കേസുകള്‍ കണ്ടെത്തിയത്‌ രോഗവ്യാപനത്തിന്റെ തുടക്കം മാത്രമാണെന്ന്‌ ലോകാരോഗ്യസംഘടനയുടെ പകര്‍ച്ചവ്യാധി വിഭാഗം മേധാവി സില്‍വി ബ്രയാന്‍ഡ്‌ ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളില്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാകും. സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരിലാണ്‌ കൂടുതല്‍ കേസുകളും കണ്ടെത്തിയതെന്നും ആരോഗ്യ ഏജന്‍സികള്‍ അറിയിച്ചു.

മേയ്‌ ആദ്യം യു.കെയിലാണ്‌ ആദ്യത്തെ കുരങ്ങുപനി കേസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. അതിനുശേഷം, രാജ്യത്ത്‌ വൈറസ്‌ അതിവേഗം പടര്‍ന്നു, ഇപ്പോള്‍ രോഗികളുടെ എണ്ണം 90 ആയി ഉയര്‍ന്നു. സ്‌പെയിനില്‍ ഇതുവരെ 98 കേസുകള്‍ സ്‌ഥിരീകരിച്ചു. പോര്‍ചുഗലില്‍ 74 പേര്‍ക്കാണ്‌ കുരങ്ങുപനി സ്‌ഥിരീകരിച്ചത്‌. 40 വയസില്‍ താഴെ പ്രായമുള്ള പുരുഷന്‍മാരാണ്‌ രോഗബാധിതര്‍.

പനി, പേശിവേദന, മുറിവുകള്‍, വിറയല്‍ എന്നിവയാണ്‌ മനുഷ്യരില്‍ കുരങ്ങുപനിയുടെ സാധാരണ ലക്ഷണങ്ങള്‍. മൂന്നു മുതല്‍ ആറ്‌ ശതമാനം വരെയാണു മരണനിരക്ക്‌ എന്നത്‌ ആശ്വാസകരമാണ്‌. രോഗബാധിതര്‍ മൂന്നോ നാലോ ആഴ്‌ചകള്‍ക്കുള്ളില്‍ത്തന്നെ സുഖം പ്രാപിക്കുന്നതും ശുഭസൂചകമാണ്‌. അതേസമയം, കുരങ്ങുപനിക്ക്‌ നിലവില്‍ പ്രത്യേക ചികിത്സയില്ലെന്നതാണ്‌ പ്രധാന വെല്ലുവിളി. വസൂരിയെ നേരിടാൻ ഉപയോഗിച്ചിരുന്ന വാക്സീനാണ് നിലവിൽ മങ്കിപോക്സിനും നൽകുന്നത്. ഇത് 85% ഫലപ്രദമാണ്.

കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹത്തെ കൂടെ നിര്‍ത്തിക്കൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയൊരു രാഷ്ട്രീയ മുന്നേറ്റത്തിന് കേന്ദ്ര ബി ജെ പി നേതൃത്വം ചരടുവലിക്കുന്നു. ക്രിസ്ത്യന്‍ വോട്ടുകളിലൂടെ തിരുവനന്തപുരം അടക്കം ആറു ലോക്‌സഭാ മണ്ഡലങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍

ഇതിന്റെ ഭാഗമായാണ് വരുന്ന ഡിസംബറില്‍ തിരുവനന്തപുരത്ത് വിവിധ ക്രൈസ്തവ സഭാ വിശ്വാസികളെ അണിനിരത്തി ക്രൈസ്തവ മഹാ സംഗമം സംഘടിപ്പിക്കുന്നത്.മുന്‍ കേരള കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് സെബാസ്റ്റിയന്റെ സഹായത്തോടെ ബിജെപി കേന്ദ്രനേതാവ് സി പി രാധാകൃഷ്ണന്‍ മുന്‍കൈ എടുത്ത് രൂപീകരിച്ച അസോസിയേഷന്‍ ഓഫ് ക്രിസ്ത്യന്‍ ട്രസ്റ്റ് സര്‍വീസ്(അക്ട്സ്) ആണ് പരിപാടിയുടെ സംഘാടകര്‍. സംസ്ഥാനത്തെ ക്രൈസ്തവ സഭകളും കേന്ദ്രസര്‍ക്കാരും ഒരുമിച്ചാണെന്ന സന്ദേശം നല്‍കുക എന്നതാണ് മഹാസംഗമത്തിന്റെ ലക്ഷ്യം. അതോടൊപ്പം പുതിയ രാഷ്്ട്രീയ പാര്‍ട്ടിയുടെ രൂപീകരണവും ലക്ഷ്യമിടുന്നുണ്ട്.

ബി ജെ പി കേന്ദ്ര നേതൃത്വത്തില്‍ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സി പി രാധാകൃഷ്ണന്‍ ആസൂത്രണം ചെയ്യുന്ന ക്രൈസ്തവ മഹാസംഗമത്തിന്റെ പിന്നില്‍ ബിജെപിയുടെ പേരില്ലെങ്കിലും, ബി ജെ പിയുടെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും, കേന്ദ്രമന്ത്രിമാരും മഹാസംഗമത്തില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. സുവിശേഷകന്‍ ജോയല്‍ ഓസ്റ്റിനും മഹാസംഗമത്തിനെത്തും. തിരുവനന്തപുരത്തെ അടക്കം ക്രൈസ്തവ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുക എന്നതാണ് ഇതിലൂടെ ബിജെപി ലക്ഷ്യമിടുന്നത്.

ആക്ട്സ് സംഘടനയുടെ രൂപീകരണ യോഗത്തില്‍ കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളില്‍ നിന്ന് 38 പതിനിധികള്‍ പങ്കെടുത്തിരുന്നു. ഇതിന് ശേഷം കേന്ദ്ര ന്യൂനപക്ഷ മന്ത്രി ജോണ്‍ ബിര്‍ലയും, ബിജെപി മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറി രാം ലാലും ക്രൈസ്തവ മേലധ്യക്ഷന്മാരെ പലതവണ കണ്ടിരുന്നു. ഈ കൂടിക്കാഴ്ചകളെല്ലാം വരാന്‍ പോകുന്ന വന്‍പരിപാടിയുടെ മുന്നൊരുക്കമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാന ബി ജെ പി നേതൃത്വത്തെ അടുപ്പിക്കാതെ കേന്ദ്രനേതൃത്വം നേരിട്ടാണ് ഇതെല്ലാം ചെയ്യുന്നത്, പ്രത്യക്ഷത്തില്‍ ബിജെപിയുടെ പേര് ഒഴിവാക്കാനാണിതെങ്കിലും സംസ്ഥാന ബിജെപിയുടെ മുന്‍കൈയില്‍ ഇക്കാര്യങ്ങള്‍ നടപ്പിലാക്കുവാന്‍ കേന്ദ്രനേതൃത്വത്തിന് താല്‍പര്യവുമില്ല സൂചനയാണ് ഇതിലൂടെ വെളിവാകുന്നത്, കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കുണ്ടായ പരാജയവും സംസ്ഥാന നേതൃത്വത്തെ മാറ്റിനിര്‍ത്താന്‍ കേന്ദ്രനേതൃത്വത്തെ പ്രേരിപ്പിക്കുന്നു.

കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പരമാവധി സീറ്റുകള്‍ പിടിക്കാന്‍ ആഹ്വാനം ചെയ്തായിരുന്നു ഹൈദരാബാദില്‍ ചേര്‍ന്ന ബി ജെപ ി ദേശീയ നിര്‍വ്വാഹക സമിതി യോഗം സമാപിച്ചത്്ഇതിന്റെ ഭാഗമായാണ് വിജയസാധ്യതയുള്ള മണ്ഡലങ്ങളുടെ ചുമതല കേന്ദ്രമന്ത്രിമാര്‍ക്ക് നല്‍കാന്‍ തീരുമാനമായത്. തിരുവനന്തപുരം മണ്ഡലത്തിന്റെ ചുമതലയുള്ള കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ സന്ദര്‍ശനം സംസ്ഥാനരാഷ്ട്രീയത്തില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു.

തമിഴ്നാട്ടിലെ കുളച്ചല്‍ കടല്‍തീരത്ത് കണ്ടെത്തിയ യുവാവിന്റെ മൃതദേഹം നരുവാമൂട് സ്വദേശി കിരണിന്റേതെന്ന് അച്ഛന്‍. ഇടതുകൈയിലെയും കാലുകളിലെയും അടയാളങ്ങള്‍ കണ്ടാണ് ഇത് കിരണിന്റേതെന്ന് അച്ഛന്‍ ഉറപ്പിച്ച് പറയുന്നത്. കണ്ടെത്തിയ മൃതദേഹം കിരണിന്റേതാണെന്ന് സുഹൃത്തുക്കളും പറഞ്ഞു.

കിരണ്‍ ആത്മഹത്യ ചെയ്യില്ല. വെള്ളത്തില്‍ ഇറങ്ങാന്‍ അവന് പേടിയാണ്. മകനെ കൊലപ്പെടുത്തിയത് തന്നെയാണെന്ന് അച്ഛന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സത്യാവസ്ഥ പുറത്തുവരണം. ഞങ്ങള്‍ക്ക് നീതി ലഭിക്കണം. ഇപ്പോള്‍ പിടികൂടിയത് യഥാര്‍ഥ പ്രതികളെയല്ലെന്നും യഥാര്‍ഥ പ്രതികളെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയാണ് കുളച്ചലിലെ ഇരയിമ്മല്‍തുറ ഭാഗത്ത് ഒരു മൃതദേഹം കരയ്ക്കടിഞ്ഞതായി മത്സ്യതൊഴിലാളികള്‍ പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് വിഴിഞ്ഞം പൊലീസും ബന്ധുക്കളും സുഹൃത്തുക്കളും കുളച്ചലില്‍ എത്തുകയായിരുന്നു. തുടര്‍ന്നാണ് മൃതദേഹം കിരണിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹത്തിന് നാലുദിവസം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കിരണിന്റേതെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു. കുളച്ചല്‍ പൊലീസ് ഇതിനായി നടപടിയെടുക്കും.

ശനിയാഴ്ച ഉച്ചയോടെയാണ് കിരണിനെ കാണാതായത്. സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട ആഴിമലയിലുള്ള പെണ്‍സുഹൃത്തിനെ കാണാനെത്തുകയും അവിടെവച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. പിന്നാലെ ഇവര്‍ കിരണിനെ ഒരു ബൈക്കില്‍ കൊണ്ടുപോകുകയും ചെയ്തു. അതിനുശേഷം കിരണിനെ കണ്ടിട്ടില്ലെന്നാണ് കുടുംബത്തിന്റെ പരാതി. ബലംപ്രയോഗിച്ച് കടലില്‍ തള്ളിയോയെന്ന് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.

സംഭവത്തിന് പിന്നാലെ ഒരാള്‍ കടലില്‍ വീണതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കിരണ്‍ ആണ് കടലില്‍ വീണതെന്ന അടിസ്ഥാനത്തില്‍ നാലുദിവസം തിരച്ചിലില്‍ നടത്തിയിരുന്നു. ആഴിമല ഭാഗത്ത് വ്യാപകമായി തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ആഴിമല ഭാഗത്ത് കടലില്‍ വീണവരുടെ മൃതദേഹം അവിടെ നിന്നും ലഭിച്ചില്ലെങ്കില്‍ സാധാരണായായി തമിഴ്നാടിന്റെ ഭാഗത്തേക്ക് ഒഴുകി പോകാറുണ്ടെന്നും പൊലീസ് പറയുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ തന്നെ തീരപ്രദേശത്തുള്ള പൊലീസ് സ്റ്റേഷനിലും മത്സ്യതൊഴിലാളികളെയും മൃതദേഹം കണ്ടെത്തിയാല്‍ അറിയിക്കണമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചിരുന്നു.

ആറ്റിങ്ങലില്‍ പിതാവിനൊപ്പം സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പിങ്ക് പൊലീസ് പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ നഷ്ട പരിഹാരമനുവദിച്ച് സര്‍ക്കാര്‍. 1.75 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് നഷ്ടപരിഹാരം ഉത്തരവിറക്കി. ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം ഉദ്യോഗസ്ഥ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. 25,000 രൂപ കോടതി ചെലവിനുമാണ് അനുവദിച്ചത്.

പൊലീസ് ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ വീഴ്ചകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരല്ലെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ ആദ്യം അറിയിച്ചിരുന്നത്. ഉദ്യോഗസ്ഥയില്‍ നിന്ന് ഈടാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഒന്നര ലക്ഷം നല്‍കണമെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനുമേല്‍ സര്‍ക്കാര്‍ പിന്നീട് അപ്പീലിന് പോയിരുന്നെങ്കിലും കോടതി പരിഗണിച്ചിരുന്നില്ല.

ആറ്റിങ്ങലില്‍ മോഷണം നടത്തിയെന്നാരോപിച്ചാണ് എട്ടുവയസ്സുകാരിയെ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത പൊതുമധ്യത്തില്‍ അപമാനിച്ചത്. ഐഎസ്ആര്‍ഒയുടെ ഭീമന്‍ വാഹനം കാണാനെത്തിയ കുട്ടിയെ മൊബൈല്‍ മോഷ്ടിച്ചെന്നായിരുന്നു വിചാരണ ചെയ്തത്. പിന്നീട് മൊബൈല്‍ ഫോണ്‍ പൊലീസ് വാഹനത്തില്‍ നിന്ന് തന്നെ കണ്ടെത്തുകയും ചെയ്തു.

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുകയാണ്. കുടമടക്കാന്‍ പോലും ആവാത്ത വിധം മഴ തോരാതെ തുടരുകയും ചെയ്യുന്നു. സംസ്ഥാനത്തിന്റെ പല ഭാഗത്തും മഴക്കെടുതികളും രൂക്ഷമാണ്. മഴയ്ക്ക് പുറമെ എത്തിയ കാറ്റിന്റെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്.

കോതമംഗലത്ത് നിന്നുള്ള ദൃശ്യങ്ങളാണെന്നാണ് പോസ്റ്റില്‍ നിന്നും വ്യക്തമാകുന്നത്. കാറ്റിന്റെ തീവ്രത മൂലം മരങ്ങള്‍ ആടിയുലയുന്നതും വീടിനുള്ളിലുള്ള വസ്തുക്കള്‍ക്ക് വരെ കേടുപാടുകള്‍ സംഭവിക്കുന്നതായും വീഡിയോയില്‍ കാണാം.

കോതമംഗലത്ത് മുപ്പതോളം വീടുകൾ തകർന്നതായാണ് വിവരം.  കവളങ്ങാട് പഞ്ചായത്തിലെ നെല്ലിമറ്റം, കാട്ടാട്ടുകുളം പ്രദേശങ്ങളിലും തൃക്കാരിയൂർ മുനിസിപ്പാലിറ്റിയിലെ മലയൻകീഴ് ഗോമേന്തപ്പടി, വലിയപാറ തുടങ്ങിയ പ്രദേശങ്ങളിലാണ് നാശനഷ്ടമുണ്ടായിരിക്കുന്നത്.

ഏകദേശം പത്ത് മിനിറ്റോളം കൊടുങ്കാറ്റ് വീശിയെന്നാണ് വിവരം. കാറ്റിന്റെ ശക്തികണ്ട് പലരും വിട് ഉപേക്ഷിച്ച് സുരക്ഷിതസ്ഥാനം തേടി. പലമേഖലകളില്‍ മരങ്ങള്‍ വീണ് ഗതാഗത തടസമുണ്ടായതയാണ് വിവരം. പൊലീസിന്റെ ഫയര്‍ഫോഴ്സ് ടീമിന്റേയും നേതൃത്വത്തില്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

കൊച്ചിയിലെ ദളിത് യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. സുമേഷ്, അമ്മ രമണി, സഹോദരന്റെ ഭാര്യ മനീഷ എന്നിവരാണ് അറസ്റ്റിലായത്. കുന്നംകുളത്തെ വീട്ടില്‍ നിന്ന് ചൊവ്വാഴ്ച വൈകീട്ടോടെയാണ് മൂന്നുപേരേയും കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്തതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി.

കഴിഞ്ഞ ജൂണ്‍ ഒന്നിന് സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ് സംഗീതയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 2020 ലായിരുന്നു സുമേഷിന്റെയും സംഗീതയുടെയും വിവാഹം. സംഗീതയെ ഭര്‍ത്താവ് നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി വീട്ടുകാര്‍ ആരോപിച്ചിരുന്നു.

ഭര്‍തൃവീട്ടുകാരുടെ ജാതി അധിക്ഷേപവും സ്ത്രീധന പീഡനവുമാണ്‌ മകളുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് കാണിച്ച് സംഗീതയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവിനേയും ഭര്‍തൃവീട്ടുകാരേയും പോലീസ് അറസ്റ്റ് ചെയ്തത്.

RECENT POSTS
Copyright © . All rights reserved