ബോഡി ഷെയിമിങ്ങിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ട്രാവല്‍- ഫുഡ് വ്‌ളോഗര്‍മാരായ സുജിത് ഭക്തനും ഭാര്യ ശ്വേതയും. ശ്വേതക്കെതിരെ ഇവര്‍ പോസ്റ്റ് ചെയ്യുന്ന ട്രാവല്‍, ഫുഡ് വ്‌ളോഗ് വീഡിയോകള്‍ക്ക് താഴെ വ്യാപകമായി ബോഡി ഷെയിമിങ്ങ് കമന്റുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്.
സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ഇത്തരം ബോഡി ഷെയിമിങ് കമന്റുകളില്‍ പ്രതികരിച്ചാണ് ഇരുവരും തങ്ങളുടെ ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
”എന്റെ ഭാര്യ തടിച്ചിയാണ്. എന്റെ ഭാര്യക്ക് വണ്ണമുണ്ട്. എനിക്കും വണ്ണമുണ്ട്, അത്യാവശ്യം കുടവയറുണ്ട്. എന്റെ അനിയനും വണ്ണമുണ്ട്, വീട്ടില്‍ എല്ലാവര്‍ക്കും വണ്ണമുണ്ട്.
എന്റെ ഭാര്യക്ക് വണ്ണമുള്ളത് ഞാന്‍ സഹിച്ചോളാം. പക്ഷെ അത് സഹിക്കാന്‍ പറ്റാത്ത കുറേ ആള്‍ക്കാരുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അത് വലിയ പ്രശ്‌നമാണ്. ഞങ്ങളുടെ കല്യാണം കഴിഞ്ഞത് മുതല്‍ തുടങ്ങിയതാണ്.
ഈയിടെ ഞങ്ങള്‍ യാത്ര തുടങ്ങിയത് മുതല്‍ അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ് ബോഡി ഷെയിമിങ്. ശ്വേതയെ ടാര്‍ഗറ്റ് ചെയ്ത് ധാരാളം കമന്റുകള്‍ വരുന്നുണ്ട്. സ്ത്രീകളാണ് കൂടുതല്‍ കമന്റിടുന്നുണ്ട്.
എനിക്ക് ശരിക്കും മനസിലാവുന്നില്ല, ശരിക്കും ആളുകളുടെ പ്രശ്‌നം എന്താണെന്ന്.
ഒരു സ്ത്രീക്ക് പ്രസവത്തിന് ശേഷം അവരുടെ ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണല്‍ ചേഞ്ചസും ബാക്കിയുള്ള മാറ്റങ്ങളും സ്വന്തം
അമ്മയും പെങ്ങളും ഭാര്യയും ആരാണെന്ന് മനസിലാവുന്ന ആള്‍ക്കാര്‍ക്ക് മാത്രമേ മനസിലാക്കാന്‍ പറ്റുകയുള്ളൂ.
തൈറോയ്ഡിന്റെ പ്രശ്‌നങ്ങള്‍ കാരണം ശരീരം വണ്ണം വെക്കും. ശ്വേതക്ക് തൈറോയ്ഡിന്റെ പ്രശ്‌നമുണ്ട്. അത് കണ്‍ട്രോള്‍ ചെയ്യാന്‍ മരുന്നുകള്‍ കഴിക്കുന്നുണ്ട്.
ഹെല്‍ത്ത് വൈസ് തടിയുള്ളവര്‍ക്ക് പ്രശ്‌നങ്ങളുണ്ടാകാം. ആരോഗ്യ ബുദ്ധിമുട്ടുകളുണ്ടാവാം. തടിയില്ലാത്തവര്‍ക്കെന്താ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവില്ലേ. ഫുള്‍ടൈം ജിമ്മില്‍ പോയി ഫിറ്റായി നടക്കുന്ന ആളുകള്‍ ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിക്കുന്നില്ലേ.
ഓരോരുത്തരുടെ ലൈഫ്‌സ്റ്റൈലും കാര്യങ്ങളും ശരീരത്തെ ഒരു പരിധി വരെ ബാധിക്കും. എനിക്കിത്ര കുടവയര്‍ വന്നത് യാത്രകള്‍ ചെയ്തുതുടങ്ങിയ സമയത്താണ്. ഞാന്‍ പണ്ട് മെലിഞ്ഞിരുന്ന വ്യക്തിയാണ്. ലൈഫ്‌സ്റ്റൈലില്‍ വന്ന മാറ്റമാണ് കുടവയറിന് കാരണം.
ശ്വേത അങ്ങനെയല്ല. ശ്വേത ചെറുപ്പം മുതല്‍ ഇങ്ങനെയാണ്. ചില ആളുകള്‍ ചെറുപ്പം മുതല്‍ ചബ്ബിയായിരിക്കും, അത് നമ്മള്‍ ആക്‌സപ്ട് ചെയ്യണം. ശ്വേതയുടെ വണ്ണം ഒരിക്കലും ഭക്ഷണം കഴിച്ചിട്ടല്ല.
വെളുത്തവന്‍ കറുത്തവനെ കളിയാക്കുന്നു, മെലിഞ്ഞാല്‍ പ്രശ്‌നം, തടിച്ചാല്‍ പ്രശ്‌നം, എന്താണ് നിങ്ങളുടെയൊക്കെ പ്രശ്‌നം. ഇതൊക്കെ ശരിക്കും മോശമാണ്.
സ്വന്തം ശരീരം തുണിയുരിഞ്ഞ് കണ്ണാടിയില്‍ നോക്കിയിട്ട് വേണം അങ്ങനെ കമന്റ് ചെയ്യുന്നവര്‍ ഇനി കമന്റ് ചെയ്യാന്‍. നിങ്ങള്‍ അത്ര ഫിറ്റാണോ എന്ന് നോക്കിയിട്ട് വേണം കമന്റ് ചെയ്യാന്‍,” സുജിത് ഭക്തന്‍ വീഡിയോയില്‍ പറഞ്ഞു.
”ഈ നാട്ടില്‍ തടിയുള്ള ഒരാള്‍ക്ക് ജീവിക്കാന്‍ പറ്റില്ലേ. എനിക്ക് അറിയാത്തതുകൊണ്ട് ചോദിക്കുകയാണ്. ചിലര്‍ ജന്മം കൊണ്ട് തടി വെക്കും, ചിലര്‍ മെലിഞ്ഞ് എലുമ്പന്മാരെ പോലിരിക്കും. എലുമ്പന്മാരെ നിങ്ങള്‍ എലുമ്പന്മാര്‍ എന്ന് വിളിക്കുമോ, തടിച്ചികളെ തടിച്ചി എന്ന് വിളിക്കുമോ. അപ്പൊ സാധാരണ പോലുള്ള ആളുകള്‍ക്ക് മാത്രമേ ഇവിടെ ജീവിക്കാന്‍ പാടുള്ളൂ എന്നാണോ.
എനിക്കിപ്പൊ ആള്‍ക്കാരോട് പുച്ഛമാണ്. ഐ ഡോണ്ട് കെയര്‍. കാരണം, ഞാന്‍ വണ്ണം വെക്കുന്നതിന്റെ കാരണമെന്താണെന്ന് എനിക്കറിയാം. എന്തുകൊണ്ടാണ് വണ്ണമുള്ളതെന്നും എനിക്കറിയാം. എനിക്കതില്‍ പ്രശ്‌നമില്ലെങ്കില്‍ നിങ്ങള്‍ക്കെന്താണ് പ്രശ്‌നം.
ഒരാള്‍ക്ക് ജീവിക്കണ്ടേ. തടിച്ചവര്‍ക്ക് മാത്രമല്ല, മെലിഞ്ഞ് ഈര്‍ക്കിലി പോലുള്ള ആള്‍ക്കാര്‍ക്കും ഈ നാട്ടില്‍ ജീവിക്കണ്ടേ. ഭയങ്കര സെക്‌സി ടൈപ്പില്‍ ബോഡിയുള്ള ആള്‍ക്കാര്‍ക്ക് മാത്രമേ ഈ നാട്ടില്‍ ജീവിക്കാന്‍ പാടുള്ളൂ എന്നുണ്ടോ.
നമ്മുടെ ചാനലില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ കുറേയിടത്ത് ഞാന്‍ ഇത് കണ്ടിട്ടുണ്ട്,” ശ്വേത പറഞ്ഞു.
ജർമ്മനിയിലെ ഗോട്ടിംഗനിലെ തടാകത്തിൽ മുങ്ങിമരിച്ച വിദ്യാർത്ഥിയുടെ മൃതദേഹം ഒരാഴ്ച കഴിഞ്ഞിട്ടും നാട്ടിലെത്തിക്കാൻ കഴിയാതെ കുടുംബവും സുഹൃത്തുക്കളും. ഗോട്ടിംഗനിലെ (യുഎംജി) യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ പിഎച്ച്ഡി വിദ്യാർത്ഥി ആയിരുന്ന അരുൺ സത്യൻ കഴിഞ്ഞ ജൂൺ 25 ന് (ശനിയാഴ്ച) ആണ് റോസ്ഡോർഫർ ബാഗർസി തടാകത്തിൽ മുങ്ങിമരിച്ചത്. കൊച്ചി സ്വദേശിയാണ്.
കഴിഞ്ഞ ആഴ്ച മൂന്ന് മണിയോടെ റോസ്ഡോർഫർ ബാഗർസി തടാകം കാണാൻ പോയ അരുണിനെ കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അരുണിന്റെ ബാഗും മറ്റും തടാകത്തിന് സമീപം കണ്ടത്. തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം ലഭിക്കുകയായിരുന്നു എന്നാണ് പൊലീസ് റിപ്പോർട്ട് പറയുന്നത്.
അതേസമയം, സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരാൻ കഴിയാത്തതിന്റെ വിഷമത്തിലാണ് കുടുംബവും സുഹൃത്തുക്കളും. ആദ്യം തന്നെ അരുണിന്റെ സുഹൃത്ത് മയങ്കും മറ്റുള്ളവരും ജർമ്മനിയിലെ ഹാംബർഗിലുള്ള ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെടുകയും ഇക്കാര്യം അവരെ അറിയിക്കുകയും ചെയ്തിരുന്നു.
മൃതദേഹം നാട്ടിലേക്ക് അയക്കുന്നത് പരിശോധിക്കാമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു. എന്നാൽ ആശുപത്രിയും പൊലീസും വിശദാംശങ്ങൾ നൽകാതെ വന്നതോടെ തങ്ങൾക്ക് അരുണിന്റെ വീട്ടുകാരുടെ പവർ ഓഫ് അറ്റോർണി വാങ്ങേണ്ടി വന്നതായും അവർ പറയുന്നു.
മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിന് ആവശ്യമായ തുക കണ്ടെത്തുന്നതിനായി അരുണിന്റെ സുഹൃത്തുക്കളുടെ നേതൃത്വത്തില്‍ ശ്രമം നടക്കുകയാണ്.. എന്നാൽ വിവിധ വകുപ്പുകൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലെ കാലതാമസം, പേപ്പർവർക്കുകളുടെ അഭാവം, സ്ഥാപനങ്ങളുടെ അവധി തുടങ്ങിയവ കാരണം മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഇഴയുകയാണ്.
തന്റെ കുടുംബവും സുഹൃത്തുക്കളും പ്രാദേശികമായി എല്ലാ അധികൃതരിലും സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് അരുണിന്റെ സഹോദരൻ അതുൽ പറഞ്ഞു. വിദേശകാര്യ സഹമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നുവെന്നും, കേരളത്തിൽ നിന്നുള്ള ഒരു മന്ത്രി ജർമ്മനിയിലെ കോൺസുലേറ്റ് ജനറലിന്റെ ഓഫീസിൽ നേരിട്ട് വിളിച്ചിരുന്നതായും അതുൽ പറഞ്ഞു.
അതേസമയം അരുണിന്റെ മൃതദേഹം എപ്പോൾ നാട്ടിലെത്തിക്കുമെന്ന കാര്യത്തിൽ കുടുംബാംഗങ്ങൾക്ക് ഇതുവരെ കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
താരസംഘടന ‘അമ്മ’യുടെ പ്രസിഡന്റ് മോഹൻലാലിന് തുറന്ന കത്തെഴുതി ഗണേഷ് കുമാർ എംഎൽഎ. ഇടവേള ബാബുവിന്റെ പരാമർശത്തിലും വിജയ് ബാബുവിനെതിരെ നടപടി ഇല്ലാത്തതിലും മറുപടി ആവശ്യപ്പെട്ട് ഒമ്പത് ചോദ്യങ്ങളുമായാണ് ഗണേഷ് കുമാറിന്റെ കത്ത്. കുറ്റാരോപിതനായ ദിലീപിനോട് നേരത്തെ സ്വീകരിച്ച സമീപനം വ്യക്തമായി മുന്നിലുണ്ടായിട്ടും സമാനമായ കുറ്റം ആരോപിക്കപ്പെട്ട വിജയ് ബാബുവിനെതിരെ തത്തുല്യമായ നടപടി എന്തുകൊണ്ട് ഉണ്ടാകുന്നില്ലെന്ന് കത്തിൽ ചോദിക്കുന്നു.
അപകടത്തിൽ പരുക്കേറ്റ് ഏറെക്കാലമായി ചികിത്സയിൽ കഴിയുന്ന ജഗതി ശ്രീകുമാറിന്റെ പേര് അനവസരത്തിൽ വലിച്ചിട്ട് അദ്ദേഹത്തെ അപമാനിക്കാൻ ശ്രമിച്ച ഇടവേള ബാബുവിന്റെ പ്രവൃത്തിയെ ‘അമ്മ’യും മോഹൻലാലും അപലപിക്കുമോ? ക്ലബ് പരാമർശം നടത്തിയ ഇടവേള ബാബു സംഘടനയുടെ സ്‌ക്രട്ടറിയായി തുടരാൻ യോഗ്യനാണോയെന്ന് പരിശോധിക്കണമെന്നും കത്തിൽ പറയുന്നു.
‘അമ്മ’ അംഗങ്ങളുടെ അംഗത്വഫീസ് രണ്ടുലക്ഷത്തി അയ്യായിരമായി വർധിപ്പിച്ച നടപടിയെയും വിമർശിച്ചു കൊണ്ടാണ് കത്ത്. ‘അമ്മ’ ക്ലബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമർശം നടപ്പിലാക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമാണോ അംഗത്വഫീസ് വർധനയെന്ന് സംശയമുണ്ടെന്നും ഗണേഷ് കുമാർ പറയുന്നു. മുൻപ് അയച്ച കത്തുകൾക്ക് മറുപടി ലഭിച്ചിട്ടില്ലെന്നും ഈ ചോദ്യങ്ങൾക്ക് പ്രസിഡന്റിന്റെ മറുപടി പ്രതീക്ഷിക്കുന്നതായും പറഞ്ഞാണ് കത്ത്.
നേരത്തെ, ഇടവേള ബാബുവിനെതിരെ രൂക്ഷ വിമർശനവുമായി ഗണേഷ് കുമാർ രംഗത്തെത്തിയിരുന്നു. ‘അമ്മ’ സംഘടന ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്താണെന്ന് ധരിക്കരുതെന്നും വാശിയോടെ ക്ലബ് ആണെന്ന പ്രസ്‌താവനയിൽ ഉറച്ചു നിൽക്കുന്നത് എന്തിനാണെന്നും ആർക്ക് വേണ്ടിയാണെന്ന് ഇടവേള ബാബു വ്യക്തമാക്കണമെന്നും ഗണേഷ് പറഞ്ഞിരുന്നു. വിജയ് ബാബു സംഘടനയിൽ നിന്ന് സ്വയം രാജിവെയ്ക്കണം, അല്ലെങ്കിൽ പ്രസിഡന്റ് മോഹൻലാൽ രാജി ആവശ്യപ്പെടണം എന്നാണ് തന്റെ ആവശ്യമെന്നും ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു.
സി.പി.എം. സംസ്ഥാനകമ്മിറ്റി ഓഫീസായ എ.കെ.ജി. സെന്ററിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തയാളെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തു. എ.കെ.ജി. സെന്ററിനു നേരെ കല്ലെറിയുമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് അന്തിയൂര്‍ക്കോണം സ്വദേശിയും നിര്‍മാണത്തൊഴിലാളിയുമായ റിജുവിന്റെ പേരില്‍ കന്റോണ്‍മെന്റ് പോലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തത്.
വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിക്കാണ് സംശയത്തിന്റെ പേരില്‍ നിര്‍മാണത്തൊഴിലാളിയായ റിജുവിനെ കസ്റ്റഡിയിലെടുത്തത്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ശനിയാഴ്ച രാത്രി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
എന്നാല്‍, സംഭവദിവസം റിജു എ.കെ.ജി. സെന്ററിന് സമീപത്തെത്തിയിരുന്നു എന്നതിനുള്ള തെളിവൊന്നും കിട്ടിയിട്ടില്ല. ഫോണ്‍രേഖകള്‍ പരിശോധിച്ചതിലും ദുരൂഹമായതൊന്നും കണ്ടെത്താനായില്ല. ഒപ്പമുണ്ടായിരുന്നവരെ ചോദ്യംചെയ്‌തെങ്കിലും സംഭവംനടന്ന സമയത്ത് ഇയാള്‍ കാട്ടായിക്കോണത്തുതന്നെ ഉണ്ടായിരുന്നതായാണ് പോലീസിന് ലഭിച്ച മൊഴികള്‍. ഇയാളുടെ വാഹനവും സ്‌ഫോടകവസ്തു എറിഞ്ഞയാളുടെ വാഹനവും വ്യത്യസ്തവുമാണ്.
എ.കെ.ജി. സെന്റര്‍ ആക്രമണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസിന്റെ വിശദീകരണം. ആക്രമിക്കാനെത്തിയ ആള്‍ക്ക് സ്‌ഫോടകവസ്തു കൈമാറിയത് മറ്റൊരാളെന്നാണ് പോലീസ് പറയുന്നത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്. സ്‌ഫോടകവസ്തു എറിയുന്നതിന് തൊട്ടുമുമ്പ് സ്‌കൂട്ടറില്‍വന്ന മറ്റൊരാള്‍ ഒരുപൊതി അക്രമം നടത്തിയ ആള്‍ക്ക് കൈമാറുന്ന ദൃശ്യമാണ് പോലീസിന് ലഭിച്ചത്. കുന്നുകുഴി പരിസരത്തെ സി.സി.ടി.വി.യില്‍നിന്നാണ് ഇത് പോലീസിന് ലഭിച്ചതെന്നാണ് സൂചന. ചുവന്ന സ്‌കൂട്ടറിലാണ് അക്രമം കാട്ടിയ ആള്‍ എത്തിയത്.
ആക്രമണം നടത്തിയ ആള്‍ തന്നെയാണ് ആദ്യം സ്ഥലത്തത്തി നിരീക്ഷണം നടത്തിയതെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് ശനിയാഴ്ച ചോദ്യം ചെയ്തിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാളെക്കൂടി ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
70-ഓളം സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ചു. സ്‌ഫോടകവസ്തു എറിഞ്ഞയാള്‍ ഇടറോഡുകളിലൂടെ മെഡിക്കല്‍ കോളേജ് ഭാഗത്തേക്കാണ് പോയതെന്ന് പോലീസ് പറയുന്നു. ഈ ഭാഗത്തെ റോഡുകള്‍ കൃത്യമായി അറിയുന്നയാളാണ് അക്രമിയെന്നും അന്വേഷണസംഘം സംശയിക്കുന്നു.
മലയാളത്തിലെ പ്രശസ്ത സിനിമാ നിര്‍മ്മാണ കമ്പനികളില്‍ ഒന്നാണ് ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസ്. അടുത്തിടെയാണ് നിര്‍മ്മാണ കമ്പനിയുടെ 22-ാം വാര്‍ഷികം ആഘോഷിച്ചത്. ഇപ്പോഴിതാ നിര്‍മ്മാണ കമ്പനിയുടെ പുതിയ നേട്ടത്തെക്കുറിച്ച് പറയുകയാണ് ആന്റണി പെരുമ്പാവൂര്‍.
ഇന്ത്യാ ഗവണ്‍മെന്റിന്റെ അംഗീകാരമാണ് കമ്പനിക്ക് ലഭിച്ചിരിക്കുന്നത്.നിശ്ചിത തിയതികളില്‍ കൃത്യമായി നികുതിയടച്ചതിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. രാഷ്ട്രനിര്‍മ്മാണത്തിന്റെ ഭാഗമാകാനും നിങ്ങള്‍ക്കൊപ്പം നടക്കാനും അനുവദിച്ചതിന് നന്ദി പറയുന്നവെന്നും അഭിമാന നിമിഷമാണിതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
2000-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ‘നരസിംഹ’മാണ് ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച് ആദ്യ ചിത്രം. പിന്നീട് മുപ്പതോളം സിനിമകളാണ് ആശിര്‍വാദ് നിര്‍മ്മിച്ചിട്ടുള്ളത്. ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടൂകെട്ടില്‍ പുറത്തിറങ്ങിയ ‘ട്വല്‍ത്ത് മാന്‍’ ആണ് നിര്‍മ്മാണ കമ്പനിയുടെ അവസാന ചിത്രം.
മോഹന്‍ലാല്‍ വൈശാഖ് കൂട്ടുകെട്ടില്‍ മോണ്‍സ്റ്റര്‍, ഷാജി കൈലാസ് ചിത്രം ‘എലോണ്‍’, മോഹന്‍ലാലിന്റെ ംവിധാനത്തിലൊരുങ്ങുന്ന ‘ബറോസ്’ എന്നീ സിനിമകളാണ് ആശിര്‍വാദിന്റേതായി റിലീസിന് ഒരുങ്ങുന്നത്.
തിരക്കഥാകൃത്തായും നടനായും സംവിധായകനായും മലയാള സിനിമയിൽ തിളങ്ങുന്ന ധ്യാൻ ശ്രീനിവാസൻ തുറന്നുപറച്ചിലുകൾ കൊണ്ടും ശ്രദ്ധേയനാണ്. അച്ഛൻ ശ്രീനിവാസന്റെ പാതയിലൂടെയാണ് ധ്യാനും വിനീതും സിനിമാലോകത്തേക്ക് എത്തിയത്.
വിനീത് ശ്രീനിവാസൻ ഗായകനായും സംവിധായകനായും തിരക്കഥാകൃത്തായും നടനായുമൊക്കെ തിളങ്ങുമ്പോൾ മലയാളസിനിമയിൽ തന്റേതായ ഒരിടമുണ്ടാക്കുകയാണ് ധ്യാനും. ശ്രീനിവാസന്റെ മകനായതുകൊണ്ട് ലഭിക്കാവുന്ന പ്രിവിലേജുകളെക്കുറിച്ചും അത് താൻ എങ്ങനെ കാണുന്നുവെന്നും പറയുകയാണ് ഇപ്പോൾ ധ്യാൻ.
”നാട്ടിലൊക്കെയാണെങ്കിൽ ഏത് വീട്ടിൽ പാതിരാത്രിക്ക് കയറിയാലും ശ്രീനിവാസന്റെ മോനാണെന്ന് പറഞ്ഞാൽ ഒരു ഗ്ലാസ് പച്ചവെള്ളം കിട്ടും. അതായത് നമ്മൾ നാട്ടിലാണെങ്കിൽ തെണ്ടിപ്പോവില്ലെന്ന് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ താരം വെളിപ്പെടുത്തി.
അനാവശ്യമായ പ്രിവിലേജുകളിൽ തനിക്ക് വലിയ താൽപര്യമില്ലെന്നും ശ്രീനിവാസന്റെ മോനായത് കൊണ്ടുള്ള ഓവർ അറ്റൻഷൻ തനിക്ക് വേണ്ട. അത് താൻ ആഗ്രഹിക്കുന്നുമില്ലെന്നും താരം വെളിപ്പെടുത്തി.
‘ബാക്കിയുള്ളവരെ ഒരുപോലെ ട്രീറ്റ് ചെയ്യുന്ന പോലെത്തന്നെ എന്നെ ട്രീറ്റ് ചെയ്താൽ മതി. എന്നെ ഒരു മനുഷ്യനെ പോലെത്തന്നെ കണ്ടാൽ മതി. അത് പലരും കാണുന്നില്ല, അതാണ് പ്രശ്നം.ഓവർ പ്രിവിലേജുകൾ എനിക്ക് ഇഷ്ടമല്ല,”-ധ്യാൻ ശ്രീനിവാസൻ പ്രതികരിച്ചു.
നവാഗതനായ ഷഹദ് സംവിധാനം ചെയ്ത പ്രകാശൻ പറക്കട്ടെയാണ് ധ്യാൻ ശ്രീനിവാസന്റെ ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ചിത്രം. സിനിമയുടെ തിരക്കഥ രചിച്ചതും ധ്യാൻ തന്നെയായിരുന്നു.
സ്ത്രീയെ മോശമായി ചിത്രീകരിച്ച് വീഡിയോ തയ്യാറാക്കി സ്ത്രീത്വത്തെ അപമാനിച്ച സംഭവത്തിൽ യു ട്യൂബ് ചാനൽ അവതാരകനെതിരേ പോലീസ് കേസ്. യു ട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ച സൂരജ് പാലാക്കാരൻ എന്ന പാലാ കടനാട് വല്യാത്ത് വട്ടപ്പാറയ്ക്കൽ വീട്ടിൽ സൂരജ് വി സുകുമാറിനെതിരെയാണ് എറണാകുളം സൗത്ത് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.
ക്രൈം ഓൺലൈൻ മാനേജിങ് ഡയറക്ടർ ടിപി നന്ദകുമാറിന്(ക്രൈം നന്ദകുമാർ) എതിരെ നേരത്തെ പരാതി നൽകിയ അടിമാലി സ്വദേശിനിയുടെ പരാതിയിലാണ് സൂരജിനെതിരേയും കേസെടുത്തിരിക്കുന്നത്. സൂരജിനെ അന്വേഷിച്ച് പാലായിലെ വീട്ടിൽ എത്തിയ പോലീസിന് ഇയാളെ കണ്ടെത്താനായില്ല.
ഇയാൾ ഒളിവിലായതിനാൽ അറസ്റ്റ് ചെയ്യാനായില്ലെലന്ന് പോലീസ് പറഞ്ഞു. ടിപി നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെക്കുറിച്ച് മോശമായി വീഡിയോ ചിത്രീകരിച്ച് അവതരിപ്പിച്ചാണ് സൂരജ് കുറ്റകൃത്യം നടത്തിയത്.
ഇതേ തുടർന്നാണ് യുവതി പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ചതിനു പുറമേ പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എറണാകുളം സൗത്ത് എസിപി പി രാജ്കുമാർ വ്യക്തമാക്കി.
സോളാർ കേസിലെ പ്രതിയുടെ പീഡന പരാതിയിൽ പി.സി ജോർജിന് ജാമ്യം ലഭിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി 3 ആണ് ജാമ്യം അനുവദിച്ചത്. മ്യൂസിയം പോലീസാണ് പിസി ജോർജിനെ അറസ്റ്റ് ചെയ്ത് കോടതിയ്ക്ക് മുൻപാകെ ഹാജരാക്കിയത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി ഒപ്പിടണം. മൂന്ന് മാസത്തേക് ഈ നടപടി തുടരണം. 25000 രൂപയുടെ ജാമ്യത്തുക കെട്ടിവെക്കണം. ഏതെങ്കിലും തരത്തിൽ ജാമ്യ ഉപാധി ലംഘിച്ചാൽ റിമാൻഡിലേക്ക് പോകേണ്ടി വരും എന്ന് കോടതി വ്യക്തമാക്കി.
പി.സി ജോർജിന്റെ ജാമ്യത്തെ എതിർത്തു കൊണ്ട് പ്രോസിക്യൂഷൻ ശക്തമായ വാദങ്ങളാണ് മുന്നോട്ട് വെച്ചത്. പ്രതി മതസ്പർദ്ധയുണ്ടാക്കുന്ന പ്രസംഗം നടത്തിയ വ്യക്തിയാണ്. പുറത്തിറങ്ങിയാൽ പ്രകോപന പ്രസംഗങ്ങൾ നടത്തി ക്രമസമാധാനപ്രശ്നം ഉണ്ടാക്കും. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷിയെ ഭീഷണിപ്പെടുത്തും. കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച വ്യക്തി കൂടിയാണ് പ്രതി തുടങ്ങിയ വാദങ്ങൾ കോടതി അംഗീകരിച്ചില്ല.
എന്നാൽ കേസിന് രാഷ്ട്രീയ ലക്ഷ്യമെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. പരാതിക്കാരി മുൻ മുഖ്യമന്ത്രിക്കെതിരെ അടക്കം ബലാത്സംഗ പരാതി നൽകി വിശ്വാസം നഷ്ടപ്പെട്ടയാളാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെ കെട്ടിച്ചമച്ചതാണ്. പ്രതിക്ക് ഹൃദ്രോഗവും രക്തസമ്മർദ്ദവുമുണ്ട്. ജയിലിൽ അടച്ചാൽ മരണം വരെ സംഭവിക്കാമെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു.
ഫെബ്രുവരി 10-ാം തീയതി തൈക്കാട് ഗസ്റ്റ്ഹൗസില്‍ വിളിച്ച് വരുത്തി തന്നെ പീഡിപ്പിച്ചു എന്നാണ് പരാതിക്കാരി എഫ്.ഐ.ആറിൽ പറയുന്നത്. ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്. സ്ത്രീയുടെ അന്തസ് ഹനിക്കും വിധം ബലപ്രയോഗത്തിന് ഐ.പി.സി 354, ലൈംഗിക താൽപര്യത്തോടെയുള്ള സ്പർശനത്തിന് സെക്ഷൻ 354 എ തുടങ്ങിയവ പ്രകാരമാണ് ചുമത്തിയിട്ടുള്ളത്.
കോൺഗ്രസിന്റെ യുവ ചിന്തൻ ഷിവിറിൽ പങ്കെടുത്ത നടനും സംവിധായകനുമായ ബേസിൽ ജോസഫിന്റെ ചിത്രം പങ്കുവെച്ച് കുറിപ്പുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അഭിവാദ്യമർപ്പിച്ചാണ് സുധാകരൻ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. താരത്തെ വാനോളം പുകഴ്ത്തുകയും ചെയ്തു.
സിനിമാ രംഗത്തെ യുവതുർക്കികളെ കോൺഗ്രസ്സിന്റെ വേദികളിൽ കാണുന്നത് ഏറെ സന്തോഷകരമാണെന്ന് സുധാകരൻ കുറിച്ചു. അവാർഡുകളോടുള്ള അടങ്ങാത്ത മോഹം പലരെയും അഭിനവ സിപിഎം അനുകൂലികൾ ആക്കുന്ന ഇക്കാലത്ത്, കോൺഗ്രസിന്റെ ക്യാംപുകളിൽ ജനങ്ങളോട് സംസാരിക്കാൻ സിനിമയിലെ യുവാക്കൾ മുന്നോട്ട് വരുന്നത് നാടിന് ശുഭസൂചകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;
സിനിമ രംഗത്തെ യുവതുർക്കികളെ കോൺഗ്രസ്സിന്റെ വേദികളിൽ കാണുന്നത് ഏറെ സന്തോഷകരമാണ്. അവാർഡുകളോടുള്ള അടങ്ങാത്ത മോഹം പലരെയും അഭിനവ സിപിഎം അനുകൂലികൾ ആക്കുന്ന ഇക്കാലത്ത്, കോൺഗ്രസിന്റെ ക്യാംപുകളിൽ ജനങ്ങളോട് സംസാരിക്കാൻ സിനിമയിലെ യുവാക്കൾ മുന്നോട്ട് വരുന്നത് നാടിന് ശുഭസൂചകമാണ്.
മേശപ്പുറത്ത് അവാർഡ് വെച്ചിട്ട് , എടുത്തോ എന്നു പറഞ്ഞ് മാറിനിന്ന് സിനിമ പ്രവർത്തകരെ അപമാനിച്ച പിണറായി വിജയന്റെ ശൈലിയല്ല കോൺഗ്രസിനുള്ളത്. അടിമകളെ സൃഷ്ടിച്ച് സ്വന്തം ആവശ്യങ്ങൾക്ക് ന്യായീകരണ തൊഴിലാളികളാക്കി മാറ്റുന്ന രീതിയും ഞങ്ങൾക്കില്ല.
ഓരോ വ്യക്തിയെയും സ്വതന്ത്രമായി ചിന്തിക്കാനും വളരാനും പരസ്പര സ്‌നേഹത്തോടെ മുന്നേറാനും പഠിപ്പിക്കുന്ന പ്രത്യയശാസ്ത്രമാണ് കോൺഗ്രസ്സിന്റേത്. അത് മുറുകെ പിടിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. ഇന്ത്യൻ യൂത്ത് കോൺഗ്രസ്സിന്റെ ചിന്തൻ ഷിവിറിൽ പങ്കെടുത്ത് സംസാരിച്ച യുവ സംവിധായകൻ ബേസിൽ ജോസഫിന് അഭിവാദ്യങ്ങൾ.
ചാത്തൻപാറയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച സംഭവത്തിന് പിന്നാലെ ഉയർന്ന ആരോപണങ്ങളെ തള്ളി ഫുഡ് ആന്റ് സേഫ്റ്റി വിഭാഗം. കുടുംബനാഥന്റെ തട്ടുകടയ്ക്ക് അരലക്ഷം പിഴ ഈടാക്കിയെന്ന ആരോപണമാണ് ഫുഡ് ആന്റ് സേഫ്റ്റി വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ അനിൽകുമാർ നിഷേധിച്ചത്. തട്ടുകയ്ക്ക് 5000 രൂപ പിഴ മാത്രമാണ് ഈടാക്കിയതെന്ന് അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്തു.
പണം മണിക്കുട്ടൻ അടച്ചിരുന്നു എന്നും ഇതിന്റെ റസീപ്റ്റ് ട്രഷറിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. അഭി എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരുടെ തട്ടുകടയിൽ പരിശോധന നടത്തിയത്. പോത്ത് ഇറച്ചിയാണെന്ന വ്യാജേന കടയിൽ നിന്നും പട്ടിയിറച്ചിയാണ് നൽകിയത് എന്ന സംശയം ചൂണ്ടികാട്ടി നൽകിയതായിരുന്നു പരാതി.
തുടർന്ന് 29 ാം തിയ്യതി രാവിലെ ആറ്റിങ്ങൽ സർക്കിളിലെ ഫുഡ് സേഫ്റ്റി ഓഫീസർ ഉൾപ്പെടുന്ന ടീം പരിശോധനക്കായി പോയി. ശേഷം രജിസ്ട്രേഷൻ ഹാജരാക്കിയില്ല, വൃത്തിയില്ലായ്മ എന്നിങ്ങനെ പത്തോളം ന്യൂനതകൾ കാണിച്ച് കടയുടെ ഉടമസ്ഥന് നോട്ടീസ് അയച്ചിരുന്നു. തുടർന്ന് രജിസ്ട്രേഷൻ ഹാജരാക്കാത്തതിനാൽ പിഴ ഈടാക്കണം എന്നാവശ്യപ്പെട്ടപ്പോൾ അതിന് തയ്യാറാണെന്ന് അറിയിച്ച് അവർ എഴുതി ഒപ്പിട്ടു തന്നു. മണികുട്ടൻ എന്നയാൾക്ക് വേണ്ടി ഗിരിജ എന്ന സ്ത്രീയാണ് ഒപ്പിട്ട് തന്നത്. ഇതിന്റെ മഹ്സറും റിപ്പോർട്ടും ജില്ലാ ഓഫീസിലേക്ക് മെയിൽ ലഭിച്ചിട്ടുണ്ടെന്നും കമ്മീഷണർ പറയുന്നു.
പിന്നീട് 30 ാം തിയ്യതി ഒരു മണിയോട് അടുപ്പിച്ച് ഒരാൾക്കൊപ്പം ഗിരിജ ഓഫീസിലേക്ക് വന്നു. അത് മണിക്കുട്ടനാണോയെന്ന് അറിയില്ല. കടയ്ക്ക് രജിസ്ട്രേഷൻ ഉണ്ടെന്നും പരിശോധന നടക്കുന്ന സമയം അത് മണിക്കുട്ടന്റെ കൈയ്യിലായിരുന്നുവെന്നും തനിക്ക് അക്കാര്യം അറിയില്ലായിരുന്നുവെന്നും ഗിരിജ പറഞ്ഞു. പരിശോധിച്ചപ്പോൾ അത് ശരിയായിരുന്നു. മറ്റ് ന്യൂനതകൾ പരിഹരിച്ചെന്നും അവർ വ്യക്തമാക്കി. അക്കാര്യം സ്ഥലം ഇൻസ്പെക്ടറെ ഞാൻ അറിയിച്ചു. പരിശോധിക്കാമെന്ന് അദ്ദേഹം മറുപടി നൽകി. തട്ടുകടയ്ക്ക് ഫൈൻ അടയയ്‌ക്കേണ്ടതുണ്ട് എന്നതിനാൽ 5000 രൂപയാണെന്ന് ഗിരിജയെ അറിയിച്ചു.
ഇവർ ട്രഷറിയിൽ അടക്കാമെന്ന് സമ്മതിച്ച് മടങ്ങി. മൂന്ന് ദിവസം സമയമുണ്ടെന്നും അറിയിച്ചിരുന്നു. പിന്നീട് മൂന്ന് മണിക്ക് അവർ തിരിച്ചുവന്നു. പണം അടച്ച രസീത് ഉൾപ്പെടെയാണ് തിരിച്ചുവന്നത്. ഇത്രയുമാണ് സംഭവിച്ചതെന്നും 50000 രൂപ പിഴ ഈടാക്കി എന്ന തരത്തിൽ വരുന്ന വാർത്തകൾ തെറ്റാണെന്നും അനിൽകുമാർ പറയുന്നു.
അതേസമയം, മണിക്കുട്ടന്റെ കുടുംബത്തിന് ഭീമമായ കടബാധ്യത ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഇതാണ് കൂട്ടആത്മത്യയിലേക്ക് നയിച്ചതെന്നും സംശയിക്കപ്പെടുന്നുണ്ട്.
ഇന്ന് രാവിലെയോടെയാണ് ചാത്തൻപാറ സ്വദേശി കടയിൽ വീട്ടിൽ മണിക്കുട്ടനും (46), ഭാര്യ സന്ധ്യ (36), മക്കൾ അമേയ (13), അജീഷ് (19), അമ്മയുടെ സഹോദരി ദേവകി (85) എന്നിവരെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മണിക്കുട്ടനെ തൂങ്ങി മരിച്ചനിലയിലും, മറ്റുളളവർ വിഷം കഴിച്ച് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.