ചടയമംഗലത്ത് വീട്ടില്‍ വച്ച് പ്രസവിച്ച യുവതിയ്ക്കും നവജാതശിശുവിനും ദാരുണാന്ത്യം. 32 വയസുകാരിയായ ശാലിനിയും കുഞ്ഞുമാണ് മരിച്ചത്. ശാലിനിയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ ഭര്‍ത്താവും മകനും ചേര്‍ന്ന് പ്രസവം വീട്ടില്‍ വച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പ്രസവിച്ച ഉടന്‍ തന്നെ ശാലിനി കുഴഞ്ഞുവീണ് മരിച്ചു.

ഇന്നലെയാണ് ശാലിനി വീട്ടില്‍ വച്ച് പ്രസവിക്കുന്നത്. രാത്രിയോടെയാണ് പ്രസവം നടന്നത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് ശാലിനിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ഭര്‍ത്താവ് അനിലും 17 വയസുകാരനായ മകനുമാണ് ശാലിനിയുടെ പ്രസവസമയത്ത് ഒപ്പമുണ്ടായിരുന്നത്.

പ്രസവ ശേഷം ശാലിനി മകനോടും ഭര്‍ത്താവിനോടും അല്‍പം വെള്ളം ചോദിച്ചു. ശേഷം ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. അവശനിലയിലായ ശാലിനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വീട്ടുകാര്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനുമുമ്പും രണ്ടു കുട്ടികള്‍ ഇതുപോലെ പ്രസവം എടുത്ത് മരണപ്പെട്ടു പോയി എന്നാണ് പ്രാഥമിക നിഗമനം.