നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ സംഘര്‍ഷത്തില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി കുഴഞ്ഞു വീണു. പൊലീസിന്റെ കയ്യേറ്റത്തിനെതിരെ പ്രതിഷേധിച്ച കെ സി വേണുഗോപാല്‍, രണ്‍ദീപ് സിംഗ് സുര്‍ജേ വാല, ഷമ മുഹമ്മദ് എന്നീനേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. പൊലീസ് വാഹനത്തില്‍ വ്ച്ചാണ് കെ സി വേണുഗോപാല്‍ കുഴഞ്ഞു വീണത്.
തന്നെ എന്തിനാണ് അറസ്റ്റ് ചെയ്തെന്ന് അറിയില്ലെന്ന് ഷമ മുഹമ്മദും പ്രതികരിച്ചു. മാധ്യമങ്ങള്‍ക്ക് ബൈറ്റ് കൊടുക്കുന്നതിനിടെയാണ് അറസ്റ്റെന്ന് പൊലീസ് വാനില്‍ നിന്നും പങ്കുവെച്ച വീഡിയോയില്‍ ഷമ വിശദീകരിച്ചു.
കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്നും പ്രിയങ്കാഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രതിഷേധ മാര്‍ച്ച് നയിച്ചുകൊണ്ടാണ് ഇഡി ഓഫീസിലേക്ക് ചോദ്യം ചെയ്യാനായി പോയത്. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടികാട്ടി ഇരുവരേയും കാറിലേക്ക് മാറ്റുകയായിരുന്നു. രാഹുല്‍ ഗാന്ധിയെ ആറ് മണിക്കൂര്‍ വരെ ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കണ്ണൂരിലെ പരിപാടികൾക്ക് ശേഷം തിരുവനന്തപുരത്തേക്ക് തിരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്തും പ്രതിഷേധം. മുഖ്യമന്ത്രി രാജിവെക്കുക എന്ന് മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വിമാനത്തിൽ പ്രതിഷേധിച്ചത്. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്‍റ് ഫർദീൻ മജീദ്, കണ്ണൂർ
ഒരാൾ കറുപ്പ് വസ്ത്രം ധരിച്ചിരുന്നു. ഇവർ മുദ്രാവാക്യം വിളിച്ച് മുന്നോട്ട് വന്നപ്പോൾ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ഇവരെ തള്ളിയിടുന്നത് ദൃശ്യത്തിലുണ്ട്.
വിമാനത്തില്‍ പ്രതിഷേധക്കാരെത്തിയത് മദ്യപിച്ചാണെന്ന് എൽ.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ചവരെ നേരിട്ട സംഭവത്തില്‍ വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം. മുദ്രാവാക്യം വിളിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നാക്ക് കുഴയുന്നുണ്ടായിരുന്നു. എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു. വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ മുഖ്യമന്ത്രി ഇറങ്ങി വാഹനത്തിലേക്ക് പോയി. എഴുന്നേറ്റ് ബാഗെടുക്കുമ്പോഴായിരുന്നു സംഭവമെന്നും ജയരാജന്‍ പറഞ്ഞു. പ്രതിഷേധക്കാരെ എൽ.ഡി.എഫ് കണ്‍വീനര്‍ തള്ളിമാറ്റുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
മുഖ്യമന്ത്രിക്കൊപ്പം യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്‍റ് ഫർസിൻ മജീദ്, ജില്ല സെക്രട്ടറി ആർ.കെ നവീൻ കുമാർ തുടങ്ങിയവരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരിലൊരാൾ കറുത്ത കുപ്പായമാണ് ധരിച്ചിരുന്നത്. ഇവരെ സംശയ സാഹചര്യത്തിൽ വിമാനത്താവളത്തിൽ കണ്ടപ്പോൾ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ആർ.സി.സിയിൽ രോഗിയെ കാണാൻ പോകുന്നെന്നാണ് ഇവർ പറഞ്ഞത്. തിരുവനന്തപുരത്തേക്ക് പോകാനുള്ള ടിക്കറ്റ് കൈവശമുണ്ടായിരുന്നത് കൊണ്ടും ചോദ്യം ചെയ്തതിൽ മറ്റ് പ്രശ്നങ്ങൾ ഇല്ലെന്ന് മനസ്സിലായത് കൊണ്ടുമാണ് ഇവരെ യാത്ര ചെയ്യാൻ അനുവദിച്ചതെന്നും പൊലീസ് പറഞ്ഞു. രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം നൽകിയതായി എയർപോർട്ട് പൊലീസ് അറിയിച്ചു.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റവിമുക്തനായ
ഫ്രാങ്കോ മുളയ്ക്കല്‍ വീണ്ടും ബിഷപ്പായി ചുമതലയേല്‍ക്കും. നേരത്തെ ജലന്ധര്‍ ബിഷപ്പായിരുന്നു ഫ്രാങ്കോ മുളയ്ക്കല്‍.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റാരോപിതനായ ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി വത്തിക്കാന്‍ അംഗീകരിച്ചതോടെയാണ് ബിഷപ്പായി വീണ്ടും സ്ഥാനമേല്‍ക്കുന്നത്.
ഇന്ത്യയുടെയും നേപ്പാളിന്റെയും ചുമതലയുള്ള ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ഡോ ഗിറെല്ലി ജലന്ധര്‍ രൂപത സന്ദര്‍ശിച്ച വേളയില്‍ ഫ്രാങ്കോക്ക് അനുകൂലമായി വത്തിക്കാന്‍ നിലപാട് സ്വീകരിച്ച കാര്യം അറിയിക്കുകയായിരുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബലാത്സംഗ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് 2018ലാണ് ബിഷപ്പ് പദവിയില്‍ നിന്ന് താത്കാലികമായി മാറ്റി നിര്‍ത്തിയത്. കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയും ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടിരുന്നു. വെറുതേ വിടുന്നു എന്ന ഒറ്റവരിയിലായിരുന്നു ജഡ്ജി ജി ഗോപകുമാര്‍ വിധി പറഞ്ഞത്. പ്രോസിക്യൂഷന് പ്രതിക്കെതിരെ തെളിവ് കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഫ്രാങ്കോയെ വെറുതെ വിട്ടത്.
ജലന്ധര്‍ ബിഷപ്പായിരിക്കെ 2014നും 2016നും ഇടയില്‍ കോട്ടയം കോണ്‍വെന്റിലെത്തിയപ്പോള്‍ തന്നെ പല തവണ പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി.
വിചാരണ കോടതി ഉത്തരവിനെതിരെ കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തെളിവുകള്‍ പരിശോധിക്കുന്നതില്‍ കോടതി പരാജയപ്പെട്ടുവെന്ന് അതിജീവിത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മദര്‍ സുപ്പീരിയര്‍ എന്ന പദവിയില്‍ നിന്ന് സാധാരണ കന്യാസ്ത്രീയാക്കി തരം താഴ്ത്തിയെന്നും ഇത്തരമൊരു നടപടി രൂപതയില്‍ ആദ്യമായാണെന്നും അവര്‍ പറഞ്ഞു.
ഇതൊന്നും പരിഗണിക്കാതെയാണ് വിചാരണക്കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയതെന്നും ആദ്യമായിട്ടാണ് ഒരു കന്യാസ്ത്രി ബിഷപ്പിനെതിരെ ഒരു പീഡന പരാതി ഉന്നയിക്കുന്നതെന്നും അവര്‍ ഹൈക്കോടതിയെ അറിയിച്ചു. തന്നെ പിന്തുണച്ച കന്യാസ്ത്രിമാര്‍ പോലും സഭയില്‍നിന്ന് പുറത്താക്കപ്പെടുന്ന സാഹചര്യമാണുണ്ടായതെന്നും പറഞ്ഞു.
പല വിവാദത്തിലാകാറുണ്ടെങ്കിലും കേരളാപോലീസ് ഇന്ത്യയിലെ നമ്പർ വൺ സേന ആണെന്ന് തെളിയിക്കുന്ന സംഭവം കഴിഞ്ഞദിവസം കുമരകത്തുണ്ടായത്. ഫാനിലെ തുണിയിൽ തൂങ്ങിയാടിയ രണ്ട് ജീവനുകളാണ് പോലീസ് ഇന്നലെ രക്ഷിച്ചത്. ഗർഭിണിയായ യുവതിയാണ് കുഞ്ഞിനെ പോലും മറന്നുകൊണ്ട് ജീവനൊടുക്കാൻ തുനിഞ്ഞത്. ഒരു നിമിഷം പോലീസ് വൈകിയിരുന്നെങ്കിൽ നഷ്ടപ്പെടുമായിരുന്ന രണ്ട് ജീവനുകളെ പോലീസ് സമയോചിതമായ ഇടപെടലിൽ രക്ഷിക്കുകയായിരുന്നു.
വാഹനപരിശോധന നടത്തുകയായിരുന്ന കോട്ടയം വെസ്റ്റ് പോലീസ് സംഘമാണ് സഹായമഭ്യർത്ഥിച്ചുള്ള വിളിക്ക് പിന്നാലെ പാഞ്ഞ് രക്ഷകരായത്. അഞ്ചുമാസം ഗർഭിണിയായ യുവതിയുടെ അച്ഛനാണ് കഴിഞ്ഞദിവസം കോട്ടയം-കുമരകം റോഡിൽ ഇല്ലിക്കൽ ഭാഗത്ത് വാഹനപരിശോധന നടത്തുകയായിരുന്നു കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ എസ്‌ഐ എംഎ നവാസിനേയും സംഭവസ്ഥലത്ത് എത്തിക്കാൻ കാരണമായത്.
മകളുടെ ഭർത്താവ് മദ്യപിച്ചെത്തി ഗർഭിണിയായ മകളെ ദേഹോപദ്രവം ചെയ്യുന്നെന്നും തനിയെ മകളുടെ വീട്ടിലേക്ക് പോകാൻ ഭയമായതിനാൽ സഹായിക്കണമെന്നുമായിരുന്നു ഈ അച്ഛന്റെ അഭ്യർത്ഥന. ഈ വിവരം പോലീസ് സ്റ്റേഷനിൽനിന്ന് പോലീസ് സംഘത്തിന് കൈമാറി. ഒരുനിമിഷം പാഴാക്കാതെ പോലീസ് സംഘം സ്ഥലത്തേക്ക് കുതിച്ചു.
എഎസ്‌ഐ ബിനു രവീന്ദ്രൻ, സിവിൽപോലീസ് ഓഫീസർ എസ് സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. പ്രധാന റോഡിൽനിന്ന് 100 മീറ്റർ ഉള്ളിലായിരുന്ന ആ വീട്. വീട്ടിലെത്തി വിളിച്ചെങ്കിലും ആരും കതക് തുറന്നില്ല. സ്റ്റേഷനിൽ വിവരം അറിയിച്ച ആളെ തിരികെ വിളിച്ചപ്പോൾ വന്നുകൊണ്ടിരിക്കുകയാണെന്നായിരുന്നു മറുപടി.
ഈ സമയത്ത് വീടിനകത്ത് ടിവി പ്രവർത്തിക്കുന്ന ശബ്ദംകേട്ടതിനാൽ കതക് തള്ളിത്തുറന്ന് പോലീസ് അകത്തുകയറി. വീടിനുള്ളിൽനിന്ന് ഞരക്കംകേട്ട് അതിവേഗം മുറിക്കകത്തെത്തിയ പോലീസ് ഫാനിൽ തൂങ്ങിയാടുന്ന യുവതിയെയാണ് കണ്ടത്. എഎസ്‌ഐയും സിവിൽപോലീസ് ഓഫീസറും ചേർന്ന് യുവതിയെ താങ്ങി ഉയർത്തിനിർത്തി. കഴുത്തിൽ മുറുകിയ തുണി കത്തിയെടുത്ത് മുറിച്ചുമാറ്റി താഴെയിറക്കി.
അബോധാവസ്ഥയിലായ യുവതിയെ വൈകാതെ തന്നെ എടുത്ത് പോലീസ് വാഹനത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. തക്കസമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാൽ യുവതിയുടെ ജീവൻ രക്ഷിക്കാനായി.
അതേസമയം, അതിവേഗ പോലീസ് നടപടിയിലൂടെ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ തിരിച്ചുപിടിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് കോട്ടയം വെസ്റ്റ് പോലീസ് പ്രതികരിച്ചു. സിവിൽ പോലീസ് ഓഫീസർമാരായ ജോസ് മാത്യു, ബോബി സ്റ്റീഫൻ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥർ.
നഗരത്തെ നടുക്കിക്കൊണ്ടാണ് അടുത്തവീട്ടുകാർ പോലും അറിയാതെ ഈശ്വരിയെന്ന യുവതിയുടെ കൊലപാതകം നടന്നത്. ഇരവിപുരത്ത് മദ്യലഹരിയിൽ യുവാവ് ബൈക്കിൽ നിന്നും ഊരിയെടുത്ത കമ്പിവടികൊണ്ട് ഭാര്യയെ തലയ്ക്കടിച്ചുകൊലപ്പെടുത്തുകയായിരുന്നു. ഇരവിപുരം ചന്തയുടെ എതിർവശത്ത് വാടകയ്ക്കുതാമസിക്കുന്ന ഈശ്വരിയാ(27)ണ് മരിച്ചത്.
ശനിയാഴ്ച രാത്രിയോടെയായിരുന്നു കൊലപാതകം. എന്നാൽ ഇയാൾ ഭാര്യയെ തലയ്ക്ക് അടിച്ച് മദ്യലഹരിയിൽ അടുത്തമുറിയിൽ പോയി കിടന്നുറങ്ങി. ഭാര്യ മരിച്ചെന്ന കാര്യം മുരുകൻ അറിയുന്നത് നാട്ടുകാർ കൂടിയപ്പോഴാണ്. മുരുക(42)നെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഈശ്വരിയെ മുമ്പും ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. സംശയരോഗിയായിരുന്ന മുരുകന് ഈശ്വരി ജോലിക്ക് പോകുന്നതും ഫോണിൽ സംസാരിക്കുന്നതുമൊന്നും ഇഷ്ടമായിരുന്നില്ല. ഒരിക്കൽ ഫോണിൽ സംസാരിക്കുകയായിരുന്ന ഈശ്വരിയെ കത്തി കൊണ്ട് വയറിൽ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
പോലീസിൽ പരാതിപ്പെടാൻ അന്ന് പലരും ഈശ്വരിയെ ഉപദേശിച്ചെങ്കിലും അവർ മക്കളെ ഓർത്ത് പിന്മാറുകയായിരുന്നു. മാടൻനട-ഇരവിപുരം റോഡിൽ ഇരവിപുരം മാർക്കറ്റിന്റെ എതിർവശത്ത് വാടകയ്ക്ക് താമസിക്കുന്ന മുരുകനും ഈശ്വരിയ്ക്കും രണ്ട് പെൺമക്കളാണുള്ളത്. സരസ്വതിയും ശങ്കരേശ്വരിയും.
വീട്ടിൽത്തന്നെ വസ്ത്രങ്ങൾ ഇസ്തിരിയിട്ടുനൽകുന്ന ജോലിയാണ് മുരുകന്. ഈശ്വരി മാർക്കറ്റിലെ പച്ചക്കറി കടകളിൽ ഉൾപ്പടെ സഹായിയായി പോയിരുന്നു. മദ്യപിച്ചെത്തുന്ന മുരുകൻ ഭാര്യയോട് പതിവായി വഴക്കിടാറുണ്ടായിരുന്നുവെന്ന് അയൽക്കാരും പറയുന്നു. സംഭവദിവസം ഈശ്വരി മക്കളെ സഹോദരിയുടെ വീട്ടിലാക്കി മടങ്ങിയതായിരുന്നു.
മക്കളെ ഞായറാഴ്ച രാവിലെ എത്തി കൂട്ടിക്കൊണ്ടുവരാമെന്ന് ഫോണിൽ സഹോദരി മഹാലക്ഷ്മിയെ അറിയിച്ചിരുന്നു. എന്നാൽ ബന്ധുക്കൾ രാവിലെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഞായറാഴ്ച രാവിലെ കൂട്ടുകാരി അമ്പിളി ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല. തുടർന്നാണ് അമ്പിളി ഈശ്വരിയുടെ വീട്ടിലെത്തുമ്പോൾ
വാതിൽ തുറന്നുകിടക്കുന്ന നിലിലായിരുന്നു. അവരാണ് അകത്തെ മുറിയിൽ കട്ടിലിൽ മരിച്ചനിലയിൽ ഈശ്വരിയെ കണ്ടത്. തുടർന്ന് നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. ഈ സമയത്തും ഇതൊന്നുമറിയാതെ അടുത്തമുറിയിൽ ഉറങ്ങുകയായിരുന്ന മുരുകൻ. ഇയാളെ സ്ഥലത്തെത്തിയ ഇരവിപുരം പോലീസ് കസ്റ്റഡിയിലെടുത്തു.
കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന്‍ ഉള്‍പ്പെടെ 33 തടവുകാരുടെ ശിക്ഷ ഇളവുചെയ്യാനുള്ള മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചു. ഇതോടെ ഇവര്‍ ഉടന്‍ ജയില്‍ മോചിതരാകും. 22 വര്‍ഷത്തിന് ശേഷമാണ് മണിച്ചന് മോചിതനാകുന്നത്.
33 പേരെ തെരെഞ്ഞെടുത്തതിന്റെ കാരണം തേടി ഗവര്‍ണര്‍ ഫയല്‍ തിരിച്ചയച്ചിരുന്നു.എന്നാല്‍ വിദഗ്ദ സമിതി വിശദമായി പരിശോധിച്ചാണ് 64 പേരില്‍ 33 പേരെ വിടാന്‍ തീരുമാനം എടുത്തത് എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. 20 വര്‍ഷം തടവ് പിന്നിട്ടവരെയും പ്രായാധിക്യം ഉള്ളവരെയും രോഗികളെയും ആണ് പരിഗണിച്ചത് എന്നായിരുന്നു വിശദീകരണം.
മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനുള്‍പ്പെടെ 33 തടവുകാരുടെ മോചനത്തിനായി എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ടാണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എല്ലാ ചട്ടങ്ങളും പാലിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിശദമായ പരിശോധന നടത്തിയതുകൊണ്ടാണ് ഉദ്യോഗസ്ഥ സമിതി ശുപാര്‍ശ ചെയ്ത 64 പട്ടിക 33 ആയി ചുരുങ്ങിയതെന്നും സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു.
പല കാരണങ്ങളായാല്‍ ജയില്‍ ഉപദേശക സമിതികള്‍ തള്ളിയ 33 തടവുകാരെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശയില്‍ മൂന്നു പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കാണ് ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിരിക്കുന്നത്. ആദ്യമായാണ് ഉദ്യോഗസ്ഥ സമിതിയുടെ ശുപാര്‍ശ പ്രകാരം മന്ത്രിസഭാ യോഗം തടവുകാരുടെ മോചനത്തിന് തീരുമാനമെടുത്തത്. മണിച്ചന്റെ മോചന കാര്യത്തില്‍ നാല് ആഴ്ചക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. മെയ് 20നാണ് സുപ്രീംകോടതിയുടെ ഉത്തരവുണ്ടായത്.
മന്ത്രിസഭയുടെ ശുപാര്‍ശ അംഗീകാരത്തിനായി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രാപ്തിയുടെ 75-ാം വാര്‍ഷികം പ്രമാണിച്ച് ആസാദി കാ അമൃത് ആഘോഷത്തിന്റെ ഭാഗമായാണ് മണിച്ചനടക്കമുള്ളവര്‍ക്ക് കൂട്ടമോചനം നല്‍കുന്നത്.
31 പേര്‍ മരിക്കുകയും ആറുപേര്‍ക്ക് കാഴ്ചനഷ്ടമാകുകയും 500 പേര്‍ ചികിത്സതേടുകയുംചെയ്ത മദ്യദുരന്തക്കേസിലെ പ്രതിയായതിനാല്‍ രാജ്ഭവന്‍ മണിച്ചന്റെ ജയില്‍മോചനമെന്ന ആവശ്യത്തെ ഗൗരവമായാണ് കണ്ടിരുന്നത്. മണിച്ചന്റെ സഹോദരങ്ങളായ കൊച്ചനി, മണികണ്ഠന്‍ എന്നിവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കി കഴിഞ്ഞവര്‍ഷം വിട്ടയച്ചിരുന്നു.
വ്യാജമദ്യദുരന്ത കേസില്‍ മണിച്ചന് 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തവും ഗൂഢാലോചന, ഗൂഢാലോചനയ്ക്ക് കൂട്ടുനില്‍ക്കല്‍, കാഴ്ചനഷ്ടപ്പെടുത്തല്‍, ചാരായത്തില്‍ വിഷംകലര്‍ത്തല്‍, തെളിവ് നശിപ്പിക്കല്‍, സ്പിരിറ്റ് കടത്തല്‍, ചാരായവില്‍പ്പന തുടങ്ങിയ കുറ്റങ്ങള്‍ക്കായി മറ്റൊരു 43 വര്‍ഷവും വിധിച്ചിരുന്നു. ശിക്ഷ ഒരേകാലത്ത് അനുഭവിച്ചാല്‍ മതി. ജീവപര്യന്തം ജീവിതാവസാനംവരെയാണെന്നും വിചാരണചെയ്ത കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധിയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.
ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും മറ്റുചില പ്രതികളുടെ ശിക്ഷയില്‍ ചില മാറ്റങ്ങള്‍ വരുത്തിയെങ്കിലും മണിച്ചന്റെ ശിക്ഷ ഇളവുചെയ്തിരുന്നില്ല.
പൂജപ്പുര സെന്‍ട്രന്‍ ജയിലിലായിരുന്ന മണിച്ചന്‍ ശാന്തപ്രകൃതക്കാരനായതിനാല്‍ നെട്ടുകാല്‍ത്തേരി തുറന്നജയിലിലേക്ക് മാറ്റി. ജയിലില്‍ മികച്ച കര്‍ഷകനായാണ് അറിയപ്പെടുന്നത്.
2000 ഒക്ടോബര്‍ 31-നാണ് മദ്യദുരന്തമുണ്ടാകുന്നത്. വ്യാജമദ്യ നിര്‍മാണത്തിനായി മണിച്ചന്റെ വീട്ടില്‍ ഭൂഗര്‍ഭ അറകള്‍ നിര്‍മിച്ചിരുന്നു. വീര്യംകൂട്ടാനായി സ്പിരിറ്റില്‍ മീഥൈല്‍ ആള്‍ക്കഹോള്‍ കലര്‍ത്തി വിതരണംചെയ്യുകയായിരുന്നു. വിതരണക്കാരി ഹൈറുന്നീസ(താത്ത) തടവ് അനുഭവിക്കേ 2009-ല്‍ മരിച്ചു. മണിച്ചന്റെ ഡയറിയില്‍നിന്ന് ചില സി.പി.എം. നേതാക്കള്‍ക്കും പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും മാസപ്പടി പണം നല്‍കിയതിന്റെ രേഖകള്‍ കണ്ടെത്തിയതും വിവാദമായിരുന്നു.
ഒറ്റയ്ക്ക് താമസിച്ച് വന്നിരുന്ന മുന്‍ പ്രവാസിയായ യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ മാരാരിക്കുളം തെക്ക് പഞ്ചായത്ത് 11ാം വാര്‍ഡില്‍ പുതുപ്പറമ്പില്‍ ക്രിസ്റ്റി വര്‍ഗീസ് ആണ് മരിച്ചത്. 37 വയസായിരുന്നു. ഇവര്‍ ഇരുനില വീടിന്റെ അടുക്കളയിലാണ് മരിച്ച് കിടന്നത്. മൃതദേഹത്തിനടുത്ത് രക്തം തളം കെട്ടിയിരുന്നു. ഇന്നലെ രാവിലെ പത്തോടെ ഭക്ഷണം വാങ്ങി നല്‍കാന്‍ എത്തിയ അയല്‍ക്കാരനാണ് ക്രിസ്റ്റി മരിച്ചുകിടക്കുന്നത് ആദ്യമായി കണ്ടത്.
വീടിന്റെ മുന്‍വാതില്‍ തുറന്നു കിടക്കുന്ന നിലയിലായിരുന്നു. അയല്‍ക്കാരന്‍ പരിസരവാസികളെയും പൊലീസിനെയും വിവരം അറിയിച്ചു. വീണപ്പോള്‍ തലയുടെ ഇടതുഭാഗത്തുണ്ടായ മുറിവ് മരണകാരണമായെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫൊറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി. ദുബായിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ക്രിസ്റ്റി ഒന്നര വര്‍ഷം മുന്‍പ് മാതാവ് ജൈനമ്മയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതോടെ നാട്ടിലെത്തിയതാണ്. പിന്നെ തിരികെപ്പോയില്ല.
ഒരു വര്‍ഷം മുന്‍പ് ജൈനമ്മ മരിച്ചതോടെ വീട്ടില്‍ ക്രിസ്റ്റി തനിച്ചായി. ജൈനമ്മ നേരത്തെ ഗള്‍ഫില്‍ ലാബ് അസിസ്റ്റന്റായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ബന്ധുക്കളും അയല്‍ക്കാരുമായി ക്രിസ്റ്റിക്കും മാതാവിനും അധികം സഹകരണമുണ്ടായിരുന്നില്ലെന്ന് നോര്‍ത്ത് പൊലീസ് പറഞ്ഞു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
യുക്രൈൻ യൂണിവേഴ്‌സിറ്റികളിൽ പഠനം മുടങ്ങിയ വിദ്യാർഥികൾക്ക് റഷ്യയിൽ പഠന സൗകര്യമൊരുക്കുമെന്ന് റഷ്യൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ റോമൻ ബാബുഷ്‌കിൻ. മുമ്പുള്ള അക്കാദമിക വർഷം നഷ്ടമാകാതെ തന്നെ റഷ്യൻ സർവകലാശാലകളിൽ തുടർപഠനം നടത്താമെന്നും അദ്ദേഹം അറിയിച്ചു. റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈൻ വിട്ടുപോന്ന 20000 വിദ്യാർഥികളുടെ ഭാവി എന്താകുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവേയാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ സ്‌കോളർഷിപ്പ് ലഭിച്ച വിദ്യാർഥികൾക്ക് റഷ്യയിലും സൗകര്യം ലഭിക്കുമെന്ന് റഷ്യൻ ഹൗസ് ഡയറക്ടറും റഷ്യൻ ഫെഡറേഷൻ കൗൺസുലുമായ രതീഷ് സി നായർ പറഞ്ഞു. എന്നാൽ യുക്രൈനിലെ അതേ ഫീസ് റഷ്യയിൽ മതിയാകില്ലെന്ന സൂചനയും അദ്ദേഹം നൽകി. ഇത്തരം വിവരങ്ങൾ അറിയാൻ തിരുവനന്തപുരം റഷ്യൻ ഹൗസിനെ സമീപിക്കാമെന്നും അദ്ദേഹം അറിയിച്ചു.
റഷ്യൻ വിദ്യാഭ്യാസ വകുപ്പിന്റെ പേജിൽ വിവരങ്ങൾ ലഭ്യമാകുമെന്നും അധികൃതർ പറഞ്ഞു. തുടർപഠനം സാധ്യമാക്കാൻ നോർക്കയുമായി ചേർന്ന് ചർച്ച പുരോഗമിക്കുകയാണ്.
ഓടുന്ന ബൈക്കിൽ നിന്നും തള്ളിയിട്ട് കൊലപ്പൈടുത്താൻ ശ്രമിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന കൊടുമ്പ് സ്വദേശി ഗിരീഷ് (33) മരിച്ചു. പാലക്കാട് കല്ലിങ്കൽ ജംങ്ഷനിൽ വ്യാഴാഴ്ച രാത്രിയിലാണ് ബൈക്കിൽ നിന്ന് വലിച്ച് താഴെയിട്ടതിനെത്തുടർന്ന് യുവാവിന് പരിക്കേറ്റത്.
തലയുടെ പിൻഭാഗത്ത് സാരമായി പരുക്കേറ്റ ഗിരീഷ് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ബൈക്ക് മറിഞ്ഞുണ്ടായ അപകടമെന്നാണ് ആദ്യം കരുതിയിരുന്നത്. സംശയം തോന്നി പോലീസ് നടത്തിയ അന്വേണത്തിൽ വ്യക്തി വൈരാഗ്യം കാരണം മറ്റൊരു ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സുഹൃത്ത് ഗിരീഷിനെ ബോധപൂർവം തള്ളിയിട്ടതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ഗിരീഷിനെ തള്ളി വീഴ്ത്തിയ തിരുവാലത്തൂർ സ്വദേശി സജു, ബൈക്കോടിച്ചിരുന്ന അക്ഷയ് എന്നിവർ റിമാൻഡിലാണ്. ചന്ദ്രനഗറിലെ ബാറിൽ നിന്ന് മദ്യപിച്ച ശേഷം വീട്ടിലേക്ക് മടങ്ങും വഴി മുൻ വൈരാഗ്യം കാരണം ആസൂത്രിത അപകടമുണ്ടാക്കി യുവാക്കൾ രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് പോലീസ് നടത്തിയ അന്വേഷണമാണ് സ്വാഭാവിക അപകടമെന്ന് കരുതിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്.
വനത്തിന്റെ ഓരോ സ്പന്ദനവും അറിയുന്ന അച്ഛനെ അതേവനത്തിനുള്ളിൽ വെച്ച് കാണാതായിട്ട് ഒരു മാസം പിന്നിടുമ്പോൾ വഴിക്കണ്ണുമായി കാത്തിരുന്ന മകൾക്ക് നിരാശ. സൈലന്റ് വാലി വനമേഖലയിൽ നിന്നും കാണാതായ വനംവകുപ്പ് വാച്ചർ രാജന്റെ മകൾ രേഖയാണ് വിവാഹദിനത്തിലും അച്ഛനെ കാത്തിരുന്നത്.
വിവാഹദിനത്തിലെങ്കിലും അച്ഛൻ കൈപിടിച്ച് നൽകാനെത്തുമെന്ന് പ്രതീക്ഷിച്ചായിരുന്നു മകൾ രേഖ ഓരോദിവസവും തള്ളി നീക്കിയിരുന്നത്. എന്നാൽ എല്ലാപ്രതീക്ഷകളും തകിടം മറിഞ്ഞു. ശനിയാഴ്ച രാവിലെ നടന്ന വിവാഹത്തിലേക്ക് അപ്രതീക്ഷിതമായി അച്ഛനെത്തുമെന്ന് തന്നെ രേഖ കൊതിച്ചെങ്കിലും ഒന്നുമുണ്ടായില്ല.
അച്ഛന് എന്തുപറ്റി എന്നെങ്കിലും അറിഞ്ഞാൽ കുറച്ചെങ്കിലും ആശ്വാസമാകുമെന്ന് രേഖ പറയുന്നു. രാജന് വഴിതെറ്റാനോ അപകടത്തിൽപ്പെടാനോ ഒരു സാധ്യതയുമില്ലെന്നാണ് രേഖയും ബന്ധുക്കളും പറയുന്നത്. രാജനെ വനത്തിനുള്ളിൽ വെച്ച് കാണാതായിട്ട് 38 ദിവസമായി.
കാണാതായെന്ന് അറിഞ്ഞ ദിവസം തൊട്ട് സർക്കാറിന്റെ മുഴുവൻ സംവിധാനങ്ങളും ഉണർന്ന് പ്രവർത്തിച്ച് തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ ഒരു തുമ്പും ലഭിച്ചില്ല. സൈലന്റ് വാലി ദേശീയ ഉദ്യാനത്തിൽ സൈരന്ധ്രി വാച്ച് ടവറിന് സമീപത്തുള്ള മെസിൽ നിന്നും ഭക്ഷണം കഴിച്ച് സമീപത്തെ ക്യാമ്പിലേക്ക് പോയ രാജനെ പിന്നെയാരും കണ്ടിട്ടില്ല.
രാജനെ കണ്ടെത്താനായി പോലീസ്, ഫോറസ്റ്റ്, കമാൻഡോ സംഘങ്ങളടക്കം ദിവസങ്ങൾ തിരച്ചിൽ നടത്തിയെങ്കിലും ഒരു സൂചന പോലും ലഭിച്ചില്ല. പതിറ്റാണ്ടുകളായി സൈലന്റ് വാലി കാടുകളെ അറിയുന്ന ആളാണ് രാജൻ. അതുകൊണ്ടു തന്നെ ഗതിമാറി സഞ്ചരിക്കുകയോ വഴിതെറ്റുകയോ ഉണ്ടാകില്ല. മകളുടെ വിവാഹം ഉറപ്പിച്ചതിന്റെ സന്തോഷത്തിലായിരുന്നു എന്നത് കൊണ്ട് തന്നെ സ്വയം അപായപ്പെടുത്തിയതാണെന്ന സംശയവും ആർക്കുമില്ല.