ദീലീപിന് വേണ്ടി വ്യാജ സ്‌ക്രീന്‍ ഷോട്ടുകളുണ്ടാക്കി, ഷോണ്‍ ജോര്‍ജ്ജിനെ  ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഗൂഡാലോചന നടക്കുന്നുവെന്ന് പ്രചരിപ്പിക്കുകയും അതിന്റെ വിശ്വാസ്യതക്കായി സ്‌ക്രീന്‍ ഷോട്ടുകള്‍ ഉണ്ടാക്കുകയും ചെയ്തു എന്ന ആരോപണത്തിലാണ് ഷോണിനെ നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്.

നാളെ കോട്ടയം ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഷോണിന് നോട്ടീസ് നല്‍കി.മാധ്യമപ്രവര്‍ത്തകരും അന്വേഷണ ഉദ്യോഗസ്ഥരും ചേര്‍ന്ന് ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്ന വ്യാജ സ്‌ക്രീന്‍ ഷോട്ട് ദിലീപിന്റെ സഹോദരന് ഷോണ്‍ അയച്ചെന്നാണ് കേസ്. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണിലേക്ക് സ്‌ക്രീന്‍ ഷോട്ടുകള്‍ വന്നത് ഷോണ്‍ ജോര്‍ജിന്റെ ഫോണ്‍ കോണ്‍ടാക്ടില്‍ നിന്നാണെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍.

എന്നാല്‍ അഭിഭാഷകനായ തനിക്ക് ഇത്തരം മണ്ടത്തരം കാണിക്കേണ്ട കാര്യമില്ലന്നാണ് ഷോണ്‍ ജോര്‍ജ്് പറയുന്നത്. കഴിഞ്ഞ ദിവസം പി സി ജോര്‍ജ്ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തിയിരുന്നു. പരിശോധനയില്‍ മൂന്ന് മൊബൈല്‍ ഫോണുകള്‍, 5 മെമ്മറി കാര്‍ഡുകള്‍, രണ്ട് ടാബുകള്‍ എന്നിവ അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപുമായി തനിക്ക് നല്ല ആത്മബന്ധമാണുള്ളതെന്നും ഷോണ്‍ പറഞ്ഞിരുന്നു.

അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിച്ച സ്‌ക്രീന്‍ഷോട്ടുകള്‍ എന്നാണ് ക്രൈംബ്രാഞ്ച് ആരോപിക്കുന്നത്. എംവി നികേഷ് കുമാര്‍, പ്രമോദ് രാമന്‍, ടി ബി മിനി, സന്ധ്യ ഐപിഎസ്, ലിബര്‍ട്ടി ബഷീര്‍, മഞ്ജു വാര്യര്‍, ആഷിഖ് അബു, ബൈജു കൊട്ടാരക്കര തുടങ്ങിയവരുടെ പേരിലാണ് വ്യാജവാട്‌സ്ആപ്പ് ചാറ്റുകള്‍ നിര്‍മ്മിച്ചതെന്നും ക്രൈംബ്രാഞ്ച് ആരോപിക്കുന്നു. ‘ദിലീപിനെ പൂട്ടണം’ എന്ന പേരിലായിരുന്നു ഗ്രൂപ്പ്. ദിലീപ് ആരാധകര്‍ക്കിടയില്‍ പ്രചരിപ്പിക്കാനാണ് ഇത് നിര്‍മ്മിച്ചതെന്നാണ് അന്വേഷണ സംഘം ആരോപിക്കുന്നത്.