Kerala

സോഷ്യൽ മീഡിയയിൽ എവിടെയും കണ്ണൂർക്കാരിയായ മീശക്കാരി ഷൈജയെ കുറിച്ചുള്ള വിശേഷങ്ങളാണ്. മീശയ്ക്ക് പുറത്ത് കാലാകാലങ്ങളായി പുരുഷന്മാർക്കുള്ള കുത്തകയാണ് കട്ടി മീശ വച്ച് ഹൃദയം തുറന്ന് ഷൈജ ചിരിക്കുമ്പോൾ തകർന്നുവീഴുന്നത്. ബിബിസി ന്യൂസിൽ ‘ഷൈജയുടെ മീശ’ വാർത്തയായതോടെ കണ്ണൂർ കണ്ണവം സ്വദേശിയായ ഷൈജയും ഷൈജയുടെ മീശപ്പെരുമയും കേരളത്തിനു പുറത്തേക്കും ഖ്യാതി നേടുകയാണ്.

ആരെന്ത് കളിയാക്കിയാലും എത്ര രൂപ തരാമെന്നു പറഞ്ഞാലും മീശ വടിച്ചിട്ട് ഒന്നിനുമില്ലെന്നാണ് ഷൈജ പറയുന്നത്. വർഷങ്ങളായി ഷീജയ്ക്ക് മീശയുണ്ട്. പിസിഒഡി പോലുള്ള അസുഖങ്ങളുടെയോ ഹോർമോൺ പ്രശ്നങ്ങളുടെയോ അനന്തരഫലമാണോ ഈ മീശയെന്നു ചോദിച്ചാൽ അല്ലെന്ന് ഷൈജ പറയും.

“വർഷങ്ങളായി മീശ എന്റെ കൂടെയുണ്ട്. പിസിഒഡി പോലുള്ള പ്രശ്നങ്ങൾ വല്ലതുമുണ്ടോ എന്നൊക്കെ ആളുകൾ തിരക്കും. എനിക്കതുപോലുള്ള പ്രശ്നങ്ങളൊന്നുമില്ല. മുൻപേ മീശ ഉണ്ടെങ്കിലും അഞ്ചാറുവർഷമായിട്ടാണ് ഇത്രയും കട്ടിവച്ചത്. ‘മീശയുണ്ടല്ലോ വടിച്ചുകള’ എന്നൊക്കെ ആദ്യം കാണുന്നവർ പോലും കമന്റ് പറയും. എന്റെ മുഖത്തല്ലേ, അതവിടെ ഇരിക്കട്ടെ എന്നാണ് എന്റെ മറുപടി,” ഷൈജ  പറഞ്ഞു.

“അന്നുമിന്നുമൊക്കെ മീശ കാരണം ധാരാളം കളിയാക്കലുകൾ കേട്ടിട്ടുണ്ട്. നെഗറ്റീവ് കമന്റുകളൊക്കെ എനിക്ക് ശീലമാണ്. അതൊന്നും എന്നെ ബാധിക്കുന്നേയില്ല. പറയുന്നവർക്ക് എന്തുമാവാമല്ലോ, നാളെ വേറെയൊരു ന്യൂസ് കിട്ടിയാൽ അവരതിനു പിറകെ പോവും. ഇന്ന് എന്റെ മീശയാണെങ്കിൽ നാളെ മറ്റെന്തെങ്കിലും ആയിരിക്കും അവരുടെ പ്രശ്നം, മനുഷ്യരുടെ പ്രകൃതമാണത്.”

“എനിക്കെന്നെ ഭയങ്കര ഇഷ്ടമാണ്. ആ മീശ എന്റെ മുഖത്തിരിക്കുന്നതും.
ഞാനത് മറച്ചുവയ്ക്കാൻ ശ്രമിച്ചിട്ടില്ല ഒരിക്കലും. മാസ്ക് വെക്കേണ്ടി വരുമ്പോഴുള്ള സങ്കടം എന്റെ മീശ മറഞ്ഞുപോവുമല്ലോ എന്നതാണ്. ഒരിക്കലും ഞാനത് കളയാൻ ശ്രമിച്ചിട്ടില്ല. കളയണം എന്നുണ്ടെങ്കിൽ എളുപ്പമല്ലേ, എന്തെല്ലാം മാർഗ്ഗങ്ങളുണ്ട്. പക്ഷേ എനിക്കതു വേണ്ട, അതവിടെ കിടക്കട്ടെ. അതും കൂടിയാണ് ഞാൻ. എന്റെ ഭർത്താവിനോ മകൾക്കോ കുടുംബത്തിനോ ഒന്നും പ്രശ്നവുമില്ല.”

“എന്റെ കാഴ്ചപ്പാടിൽ സൗന്ദര്യമെന്നത് തൊലി വെളുപ്പോ മുഖസൗന്ദര്യമോ അല്ല. ആളുകളുടെ മനസ്സിന്റെ സൗന്ദര്യത്തിനാണ് ഞാൻ പ്രാധാന്യം നൽകുന്നത്. നമ്മളോട് എങ്ങനെയാണോ അവർ പെരുമാറുന്നത് അതാണ് അവരുടെ സൗന്ദര്യത്തെ നിർവചിക്കുന്നത്. പുറംകാഴ്ചയിലുള്ള സൗന്ദര്യത്തിൽ വലിയ കാര്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല.”

“മീശയ്ക്ക് വേണ്ടി താൻ പ്രത്യേകം ഒന്നും ചെയ്യുന്നില്ലെന്നും, രണ്ടറ്റവും ഇറങ്ങിവരുന്ന സമയത്ത് ഒന്ന് ചെറുതായി കട്ട് ചെയ്ത് സുന്ദരമാക്കുക മാത്രമാണ് മീശ പരിചരണം,” ഷൈജ കൂട്ടിച്ചേർത്തു.

ഇടുക്കിയില്‍ ഇരട്ടക്കുട്ടികളെ കൊന്ന് കുഴിച്ചിട്ട യുവതി കസ്റ്റഡിയില്‍. ഉടുമ്പന്‍ചോലയിലാണ് സംഭവം. അവിവാഹിതയായ അതിഥി തൊഴിലാളിയാണ് പ്രസവ ശേഷം കുട്ടികളെ കൊന്ന് കുഴിച്ചിട്ടത്.

ഇന്നലെയാണ് യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. അവിവാഹിതയായിനാല്‍ കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഏലത്തോട്ടത്തില്‍ കുഴിച്ചിട്ടെന്നും പൊലീസ് പറയുന്നു. കസ്റ്റഡിയില്‍ എടുത്ത യുവതിയെ ചോദ്യം ചെയ്യുകയാണ്.

ഇരട്ടക്കുട്ടികളുടെ മൃതദേഹം കുഴിച്ചിട്ട ഏലത്തോട്ടത്തില്‍ പൊലീസെത്തി പരിശോധന നടത്തി. യുവതിയുടെ മാനസികാവസ്ഥ പരിഗണിച്ച് കൗണ്‍സിലിങ്ങ് നടത്തിയതിന് ശേഷമാകും വിശദമായ ചോദ്യം ചെയ്യലെന്നാണ് സൂചന.

നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി ആക്ഷന്‍ ഹീറോ ആയെത്തുന്ന ചിത്രം പാപ്പന് കാത്തിരിക്കുകയാണ് ആരാധകലോകം. സുരേഷ് ഗോപിയും മകന്‍ ജോഷിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘പാപ്പന്‍’.

ജൂലൈ 29 നാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. സുരേഷ് ഗോപിയെയും മകന്‍ ഗോകുല്‍ സുരേഷിനെയും ഒരുമിച്ച് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

സിനിമയില്‍ നായികയായി എത്തുന്നത് നൈല ഉഷയാണ്. പത്ത് വര്‍ഷത്തിന് ശേഷം വീണ്ടും പോലീസ് വേഷത്തില്‍ സുരേഷ് ഗോപി എത്തുന്ന സന്തോഷത്തിലാണ് ആരാധകര്‍. എബ്രഹാം മാത്തന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി പാപ്പനിലെത്തുന്നത്.

എന്നാല്‍ ‘പാപ്പന്റെ’ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള സുരേഷ് ഗോപി നല്‍കിയ
അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അകാലത്തില്‍ നഷ്ടപ്പെട്ട തന്റെ മകള്‍ ലക്ഷ്മിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ വികാരഭരിതമായി താരം പങ്കുവച്ചിരുന്നു.

”അവളിപ്പോ ഉണ്ടെങ്കില്‍ മുപ്പത്തിരണ്ടു വയസ്സാണ്. മുപ്പതു വയസ്സായ ഏതു പെണ്‍കുട്ടിയേയും കണ്ടു കഴിഞ്ഞാല്‍ കെട്ടിപ്പിടിച്ചു അവളെ ഉമ്മ വയ്ക്കാന്‍ കൊതിയാണ്. ലക്ഷ്മിയുടെ നഷ്ടം എന്നു പറയുന്നത് എന്നെ പട്ടടയില്‍ കൊണ്ടുചെന്ന് കത്തിച്ചു കഴിഞ്ഞാല്‍ ആ ചാരത്തിനു പോലും ആ വേദനയുണ്ടാകും.”- സുരേഷ് ഗോപി പറഞ്ഞു.

വോഗ് മാഗസിന്റെ കവര്‍ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തതിന് ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കിയ്ക്കും ഭാര്യ ഒലെനയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനം. ഉക്രെയ്‌നില്‍ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം ഇരുവരും ഫോട്ടോഷൂട്ട് നടത്തിയതാണ് ചര്‍ച്ചയായത്.

സെലന്‍സ്‌കിയും ഒലെനയും ഒന്നിച്ചുള്ള ചിത്രങ്ങളും ഒലെനയുടേത് മാത്രമായ ചിത്രങ്ങളും വോഗ് ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ധീരതയുടെ ഛായാചിത്രം എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. യുദ്ധത്തില്‍ പതിനായിരക്കണക്കിന് സ്ത്രീകള്‍ മുന്‍നിരയില്‍ നിന്ന് പോരാടുമ്പോള്‍ ഒലെന നയതന്ത്രത്തിലും സുപ്രധാന പങ്ക് വഹിച്ചെന്നും വോഗ് കുറിച്ചു. ചില ചിത്രങ്ങള്‍ ഒലെന തന്റെ അക്കൗണ്ടിലൂടെയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

എന്നാല്‍ ഉക്രെയ്‌നിലെ സംഘര്‍ഷാവസ്ഥ തുറന്ന് കാട്ടാന്‍ ഒലെന ടാങ്കറുകള്‍ക്കും സൈനികര്‍ക്കും മധ്യേ നിന്നെടുന്ന ചിത്രങ്ങള്‍ക്കടക്കം നിരവധി പേരാണ് രൂക്ഷവിമര്‍ശനമുയര്‍ത്തിയത്. നിങ്ങള്‍ ഒരു അഭിനേതാവിനെയാണ് പ്രസിഡന്റ് ആയി തിരഞ്ഞെടുത്തിരിക്കുന്നതെങ്കില്‍ യുദ്ധത്തിന്റെ സമയത്ത് പോലും അദ്ദേഹത്തിന് പ്രാധാന്യമുള്ള കാര്യങ്ങള്‍ മറ്റ് പലതുമായിരിക്കുമെന്നും ഉക്രെയ്‌നിന് ലോകരാജ്യങ്ങള്‍ സഹായങ്ങളെത്തിക്കുമ്പോള്‍ സെലന്‍സ്‌കിയും ഭാര്യയും അവിടെ ഫോട്ടോ ഷൂട്ട് നടത്തുകയാണെന്നുമൊക്കെയാണ് വിമര്‍ശനങ്ങള്‍.

യുദ്ധത്തിനെപ്പോലും റൊമാന്റിക്കാക്കുകയാണെന്ന് വോഗിനെതിരെയും വിമര്‍ശനമുയരുന്നുണ്ട്. ചിത്രങ്ങളെ പ്രശംസിച്ചും അളുകള്‍ രംഗത്തുണ്ടെങ്കിലും വന്‍ വിവാദമാണ് ഫോട്ടോഷൂട്ടിനെ തുടര്‍ന്നുടലെടുത്തിരിക്കുന്നത്.

 

 

View this post on Instagram

 

A post shared by Vogue (@voguemagazine)

കുണ്ടറ സ്വദേശിനിയായ യുവതി മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുണ്ടറ കുരീപ്പള്ളി തുമ്പുവിള ഹൗസിൽ ആമിന (22) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭർത്താവിനെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റു ചെയ്തത്. ആമിനയെ ഭർത്താവായ ജോനകപ്പുറം ബുഷറ മൻസിലിൽ അബ്ദുൽ ബാരി(34) കൊലപ്പെടുത്തിയതായി കണ്ടെത്തിയതോടെ പള്ളിത്തോട്ടം പോലീസ് പിടികൂടുകയായിരുന്നു.

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണമാണു കൊലപാതകം തെളിയിച്ചത്. തുമ്പുവിള ഹൗസിൽ മുഹമ്മദ് ആഷിഖിന്റെയും പരേതയായ ഫസീല ബീവിയുടെയും മകളാണ് ആമിന. കഴിഞ്ഞ 22നു പുലർച്ചെയായിരുന്നു ആമിനയെ മരിച്ചനിലയിൽ ആശുപത്രിയിൽ എത്തിച്ചത്.

കഠിനമായ ശ്വാസതടസമെന്നു പറഞ്ഞു അബ്ദുൽ ബാരിയും ബന്ധുക്കളും ചേർന്നാണ് ആമിനയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപു തന്നെ ആമിന മരിച്ചിരുന്നു. ആമിന കടുത്ത ശ്വാസതടസത്തെ തുടർന്ന് നിരവധി ആശുപത്രികളിൽ ചികിത്സ തേയിയിരുന്നു എന്നായിരുന്നു ഭർത്താവിന്റെ മൊഴി.

എന്നാൽ, മകളുടെ മുഖത്ത് കണ്ടെത്തിയ പാടിൽ സംശയം തോന്നിയ പിതാവാണ് പരാതിയുമായി രംഗത്തെത്തിയത്. തുടർന്ന് പോലീസിന്റെ നിർദേശപ്രകാരം മൃതശരീരം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം കബറടക്കി. അസാധാരണ മരണത്തിനു കേസ് റജിസ്റ്റർ ചെയ്ത പോലീസ് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറിൽ നിന്നു കൂടുതൽ വിവരങ്ങൾ ശേഖരിച്ചാണു കൊലപാതകമാണെന്നു സ്ഥിരീകരിച്ചത്.

ആമിനയ്ക്കു ശ്വാസതടസം അനുഭവപ്പെടാൻ തക്ക അസുഖങ്ങൾ ഉണ്ടായിരുന്നില്ലെന്നും മൂക്കും വായും ബലമായി പൊത്തിപ്പിടിച്ചതുകാരണം ഉണ്ടായ ശ്വാസതടസമാണു മരണകാരണമെന്നും പോലീസ് കണ്ടെത്തുകയായിരുന്നു. തുടർന്നു സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫിന്റെ നിർദേശപ്രകാരം അബ്ദുൽ ബാരിയെ ചോദ്യം ചെയ്തപ്പോഴാണു കുറ്റം സമ്മതിച്ചത്.

കൊലപാതകത്തിന് പിന്നിൽ കുടുംബപ്രശ്‌നങ്ങളാണെന്നാണ് പ്രതിയുടെ കുറ്റസമ്മതം. കൊല്ലം അസിസ്റ്റന്റ് പോലീസ് കമ്മിഷണർ എ അഭിലാഷിന്റെ മേൽനോട്ടത്തിൽ പള്ളിത്തോട്ടം ഇൻസ്‌പെക്ടർ ആർ ഫയാസിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ സുകേഷ്, അനിൽ ബേസിൽ, ജാക്‌സൺ ജേക്കബ്, എഎസ്‌ഐമാരായ കൃഷ്ണകുമാർ, സുനിൽ, എസ്സിപിഒമാരായ സുമ ഭായി, ഷാനവാസ്, ബിനു എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇന്‍സ്‌റ്റാഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസ്‌ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്ലസ്‌ ടു വിദ്യാര്‍ഥിയെ ചാലിശ്ശേരി പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ഇന്‍സ്‌റ്റാഗ്രാം വഴിയാണ്‌ പെണ്‍കുട്ടി മലപ്പുറം സ്വദേശിയായ പ്ലസ്‌ ടു വിദ്യാര്‍ഥിയെ പരിചയപ്പെടുന്നത്‌. തുടര്‍ന്ന്‌ വീട്ടില്‍ ആളില്ലാത്ത ദിവസം വിദ്യാര്‍ഥി വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കുകയായിരുന്നു. വീട്ടില്‍ ആളില്ലാത്ത സമയം നിരവധി തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ്‌ ലഭിക്കുന്ന സൂചനകള്‍. സ്വകാര്യ ആശുപത്രിയില്‍നിന്നാണ്‌ പോലീസിന്‌ വിവരങ്ങള്‍ ലഭിച്ചത്‌. തുടര്‍ന്ന്‌ നടന്ന അന്വേഷണത്തിലാണ്‌ പ്ലസ്‌ ടു വിദ്യാര്‍ഥി പിടിയിലാവുന്നത്‌.

“അറ്റുപോകാത്ത ഓര്‍മ്മകളെ” തേടി സംസ്‌ഥാന സാഹിത്യ അക്കാദമി പുരസ്‌കാരം എത്തുമ്പോള്‍ ദുര്‍ഘടസന്ധികളില്‍ ഒപ്പം നിന്നവര്‍ക്കു നന്ദി പറഞ്ഞ്‌ പ്രഫ. ടി.ജെ. ജോസഫ്‌. എഴുത്തുകാരനെന്ന നിലയില്‍ അവാര്‍ഡ്‌ ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്‌. പൗരാണിക ചിന്തകള്‍ക്കടിമപ്പെടാതെ ജാതി, മത, വര്‍ണ, ലിംഗ ഭേദമെന്യേ ശാസ്‌ത്രാവബോധം ഉള്‍ക്കൊള്ളുന്ന വിശ്വപൗരന്മാരായി പുതുതലമുറ വളര്‍ന്ന്‌ വരുമെന്നാണു പ്രതീക്ഷ.- പ്രഫ. ടി.ജെ. ജോസഫ്‌ പറഞ്ഞു.

അവാര്‍ഡ്‌ വാര്‍ത്തയെത്തുമ്പോള്‍ മകള്‍ ആമി, മരുമകന്‍ ബാലകൃഷ്‌ണ, കൊച്ചുമകന്‍ നീഹാന്‍ എന്നിവരോടൊപ്പം അയര്‍ലന്‍ഡിലെ ക്ലോണ്‍മെലിലായിരുന്നു അദ്ദേഹം. അയര്‍ലന്‍ഡില്‍ നിരവധി പൊതുപരിപാടികളില്‍ പങ്കെടുത്ത്‌ മാനവസാഹോദര്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനും ടി.ജെ. ജോസഫ്‌ ശ്രമിച്ചിരുന്നു. സെപ്‌റ്റംബര്‍ മധ്യത്തോടെ നാട്ടില്‍ തിരിച്ചെത്തുമെന്ന്‌ അദ്ദേഹം പറഞ്ഞു.

കേരളീയ സമൂഹത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലച്ച കൈവെട്ട്‌ കേസ്‌ 12 വര്‍ഷം പിന്നിട്ടപ്പോള്‍ നിലവില്‍ മുവാറ്റുപുഴയിലെ വീട്ടിലുള്ളത്‌ അന്ന്‌ ആ സംഭവത്തിന്‌ ദൃക്‌സാക്ഷികളായ ജോസഫിന്റെ മാതാവ്‌ ഏലിക്കുട്ടിയും സഹോദരി സി. മാരീസ്‌ സ്‌റ്റെല്ലയും കൂട്ടായി ജോസഫിന്റെ മകന്‍ മിഥുന്‍, ഭാര്യ ലിസ്‌ മരിയ, ഇവരുടെ മകന്‍ ആനന്ദ്‌ എന്നിവരാണ്‌. ജോസഫിന്റെ ഭാര്യ സലോമി നേരത്തേ വിടവാങ്ങിയിരുന്നു. മത തീവ്രവാദികളുടെ ആക്രമണത്തിനു ശേഷം താന്‍ നേരിട്ട ദുരനുഭവങ്ങളെ മുന്‍നിര്‍ത്തിയാണ്‌ “അറ്റുപോകാത്ത ഓര്‍മ്മകള്‍” എന്ന പേരില്‍ പ്രഫ. ടി.ജെ. ജോസഫ്‌ ആത്മകഥ പ്രസിദ്ധീകരിച്ചത്‌.

കേരളത്തെ ഞെട്ടിച്ച 29 പേരുടെ മരണത്തിനിടയാക്കിയ കുമരകം ബോട്ടുദുന്തരത്തിന് 20 വർഷം. 2002 ജൂലായ് 27-നു പുലർച്ചേ 5.10-ന് മുഹമ്മ ജെട്ടിയിൽനിന്ന് കുമരകത്തേക്കു പുറപ്പെട്ട എ- 53 ബോട്ടാണു വേമ്പനാട്ടുകായലിൽ മുങ്ങിയത്. കുമരകത്തെത്താൻ 15 മിനിറ്റുമാത്രമിരിക്കെയായിരുന്നു അപകടം.

ജലഗതാഗതവകുപ്പ് ലേലത്തിനു വെച്ചിട്ടും വാങ്ങാനാളില്ലാത്ത ബോട്ട് അറ്റകുറ്റപ്പണിചെയ്ത് സർവീസിനിറക്കുകയായിരുന്നു. 150 പേർക്കു കയറാവുന്ന ബോട്ടിൽ അപകടദിവസം മൂന്നൂറിലേറെപ്പേർക്കയറി. പി.എസ്.സി. പരീക്ഷ എഴുതാനുള്ള ഉദ്യോഗാർഥികളായിരുന്നു അധികവും.

തിരക്കായതിനാൽ 5.15-ന് പുറപ്പെടേണ്ടിയിരുന്ന ബോട്ട് അഞ്ചുമിനിറ്റിനുമുമ്പ്‌ യാത്ര തുടങ്ങി. കുമരകത്ത് എത്തുന്നതിന് അരക്കിലോമീറ്റർമുമ്പ് എല്ലാ യാത്രക്കാർക്കും ടിക്കറ്റ് കൊടുക്കാനായി ബോട്ടിന്റെ വേഗം കുറച്ചു. പിന്നീടാണു കായലിലെ തിട്ടയിലോ കുറ്റിയിലോ ഇടിച്ച് പലകയിളകി ബോട്ടു മുങ്ങിയത്.

ഭൂരിഭാഗം യാത്രക്കാരെയും നാട്ടുകാരും മത്സ്യത്തൊഴിലാളികളുംചേർന്ന് രക്ഷിച്ചു.പ്രതീക്ഷയുടെ തീരത്തേയ്ക്കുള്ള യത്രാമധ്യേ ഈ ദുരന്തം കവർന്നെടുത്ത മനുഷ്യാത്മക്കൾക്ക് നിത്യശാന്തി നൽകണമെയെന്ന പ്രാർത്ഥനയോടെ കുമരകം ബോട്ടു ദുരന്തത്തിന്റെ കണ്ണീരോർമ്മകൾക്ക് മലയാളം യുകെ ന്യൂസിന്റ് പ്രണാമം അർപ്പിക്കുന്നു.

അപകടം നടന്ന ഉടനെ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒട്ടേറെ വാഗ്ദാനങ്ങൾ അധികൃതർ നൽകി. ആശ്രിതർക്കു പത്തുലക്ഷം രൂപ നൽകുമെന്നായിരുന്നു ആദ്യപ്രഖ്യാപനം. എന്നാൽ, കിട്ടിയതാകട്ടെ ഒന്നരലക്ഷം രൂപയും. ബോട്ടുദുരന്തത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷൻ നിർദേശിച്ചത് 98 ലക്ഷം രൂപ നൽകാനായിരുന്നു. എന്നാൽ, അതും നടപ്പായില്ല.

ബോട്ടുദുരന്തസ്മാരകം കുമരകത്തും മുഹമ്മ ജെട്ടിയിൽ ഓഫീസ് മന്ദിരവും തുറന്നതല്ലാതെ മറ്റൊന്നും നടന്നില്ല. കുമരകത്തെ സ്മാരകം യാത്രക്കാർക്കു പ്രയോജനമില്ലാതെ അടച്ചിട്ടിരിക്കുന്നു.

മുഹമ്മ-കുമരകം ഫെറിയിൽ ബോട്ടിൽ യാത്ര ചെയ്യാൻ ആളേറെയുണ്ടെങ്കിലും രണ്ടുബോട്ടുമാത്രമാണ് സർവീസ് നടത്തുന്നത്. ഓരോ മണിക്കൂർ ഇടവിട്ടാണിത്.

അപകടം നടക്കുന്ന കാലത്ത് മൂന്നുബോട്ടുണ്ടായിരുന്നു. മുഹമ്മയിൽനിന്ന് കോട്ടയത്തേക്ക് ബസ് സർവീസ് ഏറെയുണ്ടെങ്കിലും ആളുകൾ ഇന്നും ബോട്ടിനെയാണ് ആശ്രയിക്കുന്നത്. ടിക്കറ്റുനിരക്കിലെ കുറവാണുകാരണം. 16 രൂപയാണ് മുഹമ്മ-കുമരകം നിരക്ക്. ഇരുചക്രവാഹനങ്ങൾ കയറ്റാനുള്ള സൗകര്യവുംബോട്ടിലുണ്ട്.

കുമരകം ദുരന്തത്തിനുകാരണമായതെന്നുകരുതുന്ന മണൽത്തിട്ടയും കുറ്റിയുമൊക്കെ ഇന്നും ബോട്ടിനു ഭീഷണിയാണ്. പ്രളയശേഷം മണൽത്തിട്ട കൂടി. ബോട്ടുചാൽ തെളിച്ചിട്ടില്ല. പാതിരാമണൽ ദ്വീപിനു തെക്കായി കോൺക്രീറ്റ്, തെങ്ങു കുറ്റികളുമുണ്ട്. ഇവയെല്ലാം ബോട്ടിനു ഭീഷണിയാണ്. കുമരകത്തെ രാത്രി സിഗ്നൽലൈറ്റ് പലപ്പോഴും തെളിയാറില്ല.

തമിഴ്നാട്ടിലെ കുളച്ചലില്‍ കടലില്‍ കണ്ടെത്തിയ മൃതദേഹം ആഴിമലയിൽ കടലിൽ കാണാതായ നരുവാമൂട് സ്വദേശി കിരണിന്റേതാണെന്ന് സ്ഥിരീകരിച്ചു. കാണാതായി 16 ദിവസത്തിന് ശേഷമാണ് ഡി.എന്‍.എ പരിശോധനയിലൂടെ മൃതദേഹം തിരിച്ചറിഞ്ഞത്. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കിരണിന്റെ അമ്മയുടെ ഡി.എന്‍.എ സാമ്പിളുമായി ഒത്തുനോക്കിയാണ്​ പരിശോധന നടത്തിയത്​. മൃതദേഹത്തില്‍നിന്ന് തമിഴ്‌നാട് പൊലീസ് ശേഖരിച്ച സാമ്പിള്‍ ഒരാഴ്ച മുമ്പ് വിഴിഞ്ഞം പൊലീസിന് കൈമാറിയിരുന്നു.

ജൂലൈ ഒമ്പതിന് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് കിരണ്‍ ആഴിമലയിലെ ഫേസ്ബുക്ക് സുഹൃത്തായ പെൺകുട്ടിയെ കാണാനെത്തിയത്. വീടിന് മുന്നിലെത്തി മടങ്ങുന്നതിനിടെ കിരണിനെയും സുഹൃത്തുക്കളെയും പെൺകുട്ടിയുടെ സഹോദരനും രണ്ട് ബന്ധുക്കളും പിന്തുടര്‍ന്ന് പിടികൂടി. ഇവർ കിരണിനെ ബൈക്കിൽ ആഴിമല ഭാഗത്തേക്ക് കൊണ്ടുപോയെന്നും ഇടക്കുവെച്ച് ഇറങ്ങി ഓടിയെന്ന്​ അവർ പറഞ്ഞെന്നുമാണ് കൂട്ടുകാരുടെ മൊഴി. ഇതോടെ കിരണിനായി തിരച്ചിൽ ആരംഭിച്ചു. സംഭവശേഷം കടല്‍ത്തീരത്തുനിന്ന് കിരണിന്റെ ചെരിപ്പുകള്‍ കണ്ടെടുത്തിരുന്നു. യുവാവ് ഓടിപ്പോകുന്ന സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.

ജൂലൈ 13ന് പുലർച്ചയാണ് അജ്ഞാത മൃതദേഹം കുളച്ചൽ തീരത്ത് കണ്ടെത്തിയത്. കടലില്‍ കാണാതായവരെ കേന്ദ്രീകരിച്ച് കുളച്ചല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. മൃതദേഹത്തിന്‍റെ കൈയിലുള്ള ചരട് കണ്ട് മകന്‍റേതാണെന്ന്​​ കിരണിന്‍റെ പിതാവ് പറഞ്ഞിരുന്നെങ്കിലും വസ്ത്രങ്ങൾ ഇല്ലാതിരുന്നതിനാൽ സ്ഥിരീകരിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഇതോടെയാണ് ഡി.എൻ.എ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍, സഹോദരി ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് പ്രതി ചേര്‍ത്തിരുന്നു. പോസ്റ്റ്മോർട്ടത്തിന്​ ശേഷം തമിഴ്നാട്ടിലെ ആശാരിപ്പള്ളം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

അഞ്ചുവർഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന കുഞ്ഞിനെ ഒരു നോക്ക് കാണാനാകാതെ ഒരിക്കലും തുറക്കാത്ത കണ്ണുകളുമായി ശരത്ത് ചേതനയറ്റ് കിടക്കുമ്പോൾ അരികിൽ നെഞ്ച് തകർന്ന് കരയുകയായിരുന്നു നമിത. പ്രസവിച്ച് മണിക്കൂറുകൾ മാത്രം പിന്നിട്ട നമിതയുടെ നോവ് കൂടിനിന്നവരിലേക്കും പടർന്നു. അഞ്ച് വർഷം കാത്തിരുന്ന് കൺമണി പിറന്നത് കാണാതെയാണ് ശരത്തിന്റെ അന്ത്യയാത്ര. കുഞ്ഞ് ജനിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് തിങ്കളാഴ്ച പുലർച്ചെ ശരത്ത് ബൈക്ക് അപകടത്തിൽ മരണപ്പെട്ടത്. അന്നേദിവസം ഉച്ചയോടെയാണ് കുഞ്ഞിന് ഭാര്യ നമിത ജന്മം നൽകിയത്.

ലേബർ റൂമിൽ പ്രവേശിപ്പിച്ച ഭാര്യ നമിതയെ ശരത്തിന്റെ വിയോഗം അറിയിച്ചിരുന്നില്ല. പിറ്റേദിവസം മരണാനന്തര ചടങ്ങിലേക്ക് അവസാനമായി കുഞ്ഞിനേയും നമിതയേയും എത്തിക്കുകയായിരുന്നു. കണ്ണുംപൂട്ടി ചുറ്റും നടക്കുന്നതൊന്നും അറിയാതെ ഉറക്കത്തിലായിരുന്നു കൺമണി. നെഞ്ച് തകർന്ന് കരയുന്ന അമ്മയേയും ഒരിക്കലും ഉറങ്ങാത്ത ഉറക്കത്തിലായ അച്ഛനേയും ഒന്നും കുഞ്ഞ് കാണുന്നുണ്ടായിരുന്നില്ല.

ഉച്ചയോടെ പഴഞ്ഞി വെസ്റ്റ് മങ്ങാട് വീട്ടിലെത്തിച്ച ശരത്തിന്റെ മൃതദേഹം പാമ്പാടി ഐവർമഠത്തിലാണ് സംസ്‌കരിച്ചത്. വിവാഹം കഴിഞ്ഞ് 5 വർഷം കാത്തിരുന്നു ചികിത്സ നടത്തിയുണ്ടായ കുഞ്ഞ് പിറക്കുന്നതിനു മണിക്കൂറുകൾക്കു മുൻപാണ് പൂവത്തൂർ വീട്ടിൽ ബാലകൃഷ്ണന്റെ മകൻ ശരത് (30) ബൈക്കപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം. ശരത് മരിച്ചതറിയിക്കാതെ പ്രസവം നടത്തിയ ആശുപത്രി അധികൃതർ ഒരു പകലും രാത്രിയും നമിതയ്ക്കു കൂട്ടിരുന്നു.

ഇന്നലെ രാവിലെ ശരത്തിന്റെ മൃതദേഹം അവസാനമായി ഒരുനോക്കു കാണിക്കാനായി എത്തിക്കുന്നതിനു തൊട്ടുമുൻപാണ് നമിതയോടു വിവരം അറിയിച്ചത്. കുഞ്ഞിനെ കാണാൻ ശരത് എന്താണ് എത്താത്തതെന്ന് ആശങ്കപ്പെട്ടിരുന്ന നമിതയ്ക്കു മരണ വാർത്ത ഉൾക്കൊള്ളാൻ പറ്റാത്ത അഗാധ വേദനയായി. മൃതദേഹം എത്തിച്ചപ്പോൾ പ്രസവ ശസ്ത്രക്രിയയുടെ അവശതയിൽ തളർന്നിരുന്ന നമിത ഹൃദയം പൊട്ടി കരഞ്ഞു. പഴഞ്ഞി ചിറയ്ക്കൽ സെന്ററിൽ മൊബൈൽ കട നടത്തുകയായിരുന്നു ശരത്.

സുഹൃത്തിനെ സഹായിക്കാനായി പുലർച്ചെ ബൈക്കുമായി പുറപ്പെട്ടതായിരുന്നു ശരത്. വെട്ടിക്കടവ് പള്ളിക്കുസമീപം ബൈക്ക് നിയന്ത്രണം വിട്ട് വീട്ടുമതിലിലും വൈദ്യുതിത്തൂണിലും ഇടിച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്.

ഈ സമയത്ത് ശരത്തിന്റെ ഭാര്യ നമിതയെ പ്രസവത്തിനായി തൃശ്ശൂരിലെ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.പുലർച്ചെ അഞ്ചിന് ഭാര്യയുടെ അടുത്തേക്ക് പുറപ്പെടാനായി എല്ലാം ഒരുക്കിവെച്ച് കിടന്നതായിരുന്നു ശരത്ത്. പുലർച്ചെ ഒന്നരയോടെ കൂട്ടുകാരൻ ബൈക്കിൽ പെട്രോൾ തീർന്ന് പാതിവഴിയിൽ നിൽക്കുകയാണെന്ന് അറിയിച്ച് വിളിക്കുകയായിരുന്നു. കുന്നംകുളം അഞ്ഞൂരിൽ പെട്ടുപോയ സുഹൃത്തിനെ സഹായിക്കാനായി മറ്റൊരു സുഹൃത്തുമായി അപ്പോൾത്തന്നെ പുറപ്പെടുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ ശരത്തിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തലയ്ക്കേറ്റ പരിക്കാണ് മരണത്തിനിടയാക്കിയത്. ഒപ്പമുണ്ടായിരുന്ന പട്ടിത്തടം ചൂൽപ്പുറത്ത് വീട്ടിൽ അനുരാഗിന് (19) ഗുരുതര പരിക്കുണ്ട്. അനുരാഗിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

Copyright © . All rights reserved