സംസ്ഥാനത്തെ മലയോര മേഖലയില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. കോട്ടയം മുതല്‍ കാസര്‍കോട് വരെ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കോട്ടയത്തും പത്തനംതിട്ടയിലും കനത്ത മഴ തുടരുകയാണ്. കോട്ടയം കറുകച്ചാല്‍ പുലിയളക്കാലില്‍ മലവെള്ളപ്പാച്ചിലുണ്ടായി. മാന്തുരുത്തിയില്‍ വീടുകളില്‍ വെള്ളംകയറി. നെടുമണ്ണികോവേലി പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നു. രണ്ട് വീടിന്റെ മതിലുകള്‍ തകര്‍ന്നു. നെടുമണ്ണി പാലം വെള്ളത്തില്‍ മുങ്ങി.പത്തനംതിട്ടയില്‍ കോട്ടാങ്ങലിലും ചുങ്കപ്പാറയിലും വീടുകളില്‍ വെള്ളം കയറി. കടകളില്‍ വെള്ളം കയറി വ്യാപക നാശനഷ്ടമുണ്ടായതായുമാണ് വിവരം.

കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്കും ഇടിയും മിന്നലിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തെക്ക് പടിഞ്ഞാറന്‍ ബീഹാറിനു മുകളിലും സമീപ പ്രദേശങ്ങളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നതും തെക്കന്‍ ബംഗാള്‍ ഉള്‍കടലിന്റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാതചുഴി നിലനില്‍ക്കുന്നതും തെക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ നിന്നും തെക്കന്‍ തമിഴ്‌നാട് വരെ ന്യുനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതുമാണ് കേരളത്തില്‍ വ്യാപക മഴയ്ക്ക് കാരണമാകുന്നത്.

ഇത് പ്രകാരം ഇന്ന് 9 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത ദിവസങ്ങളിലെ മഴസാധ്യത പ്രവചനം

30-08-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍

31-08-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

01-09-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കാസര്‍കോട്, എന്നീ ജില്ലകളില്‍ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.