മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് പോപ്പുലർ ഫ്രണ്ട് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കിലും കണ്ണീർ വാതകവും പ്രയോഗിച്ചു.
പൊലീസ് ഭീകരത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പോപ്പുലർ ഫ്രണ്ട് മാര്‍ച്ച്. കുട്ടിയെക്കൊണ്ട് വിദ്വേഷമുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളെ അടക്കം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
രാവിലെ പതിനൊന്ന് മണിയോടെ കിഴക്കേക്കോട്ട ജംഗ്‌ഷനിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാക്കൾ അടക്കം പങ്കെടുത്ത മാർച്ച് ദേവസ്വം ബോർഡ് ജംഗ്ഷനിൽ പൊലീസ് മാർച്ച് തടഞ്ഞതോടെയാണ് സംഘർഷത്തിലേക്ക് കടന്നത്.
പ്രവർത്തകർ പൊലീസ് ബാരിക്കേഡ് ചാടി കടക്കുകയും പൊലീസിന് നേരെ കുപ്പിയെറിയാനും തുടങ്ങി ഇതോടെയാണ് പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചത്.
ജലപീരങ്കിയും കണ്ണീർവാതകവും കൊണ്ട് ആറ് പേർക്ക് പരുക്കേറ്റു. സംഘർഷത്തെ തുടർന്ന് ഇവിടെ ഗതാഗതം പൂർണമായും സ്തംഭിച്ചു. പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രണ്ടു മണിയോടെയാണ് പ്രവർത്തകർ പൂർണമായും പിരിഞ്ഞുപോയത്.
യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിലെ പ്രതിയായ വിജയ് ബാബുവിന് എടിഎം കാര്‍ഡ് എത്തിച്ച് കൊടുത്തതില്‍ അന്വേഷണസംഘം നടന്‍ സൈജു കുറുപ്പിന്റെ മൊഴിയെടുത്തിരുന്നു. അതേസമയം നടിയുടെ പീഡന പരാതിയെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നു. അക്കാര്യം അറിഞ്ഞിരുന്നെങ്കില്‍ എടിഎം കാര്‍ഡ് ദുബായില്‍ എത്തിച്ച് നല്‍കില്ലായിരുന്നുയെന്ന് സൈജു കുറുപ്പ് പൊലീസിനോട് പറഞ്ഞു.
‘കേസെടുക്കുന്നതിന് മുന്‍പാണ് എടിഎം കാര്‍ഡ് ദുബായില്‍ എത്തിച്ച് നല്‍കിയത്. എടിഎം കാര്‍ഡ് എടുക്കാതെയാണ് ദുബായിലേക്ക് പോയത്. എത്തിച്ച് നല്‍കാമോയെന്ന് ചോദിച്ച് വിജയ്ബാബുവിന്റെ ഭാര്യയാണ് തന്നെ സമീപിച്ചത്.’ റോഷന്‍ ആന്‍ഡ്രൂസ് സിനിമയുടെ ഷൂട്ടിങ്ങിനായി താന്‍ ദുബായിലേക്ക് പോകുന്നത് കൊണ്ടാണ് എടിഎം കാര്‍ഡ് വാങ്ങി വിജയ് ബാബുവിന് കൈമാറിയതെന്നും സൈജുവിന്റെ മൊഴിയില്‍ പറയുന്നു.
അതേസമയം, വിജയ് ബാബുവില്‍ നിന്ന് പിടിച്ചെടുത്ത ഫോണുകള്‍ ശാസ്ത്രീയ പരിശോധനക്ക് തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. പരാതിക്ക് പിന്നാലെ വിജയ് ബാബു സുഹൃത്തുക്കളുമായി നടത്തിയ ചാറ്റുകളും ഫോണ്‍ കോള്‍ വിവരങ്ങളും വീണ്ടെടുക്കാനാണ് ശ്രമം.
കഴിഞ്ഞ ഏപ്രില്‍ 26നാണ് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിജയ് ബാബു പീഡനത്തിന് ഇരയാക്കിയെന്ന് നടി പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വിജയ് ബാബു നടിയുടെ പേര് ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയിരുന്നു. പരാതിക്ക് പിന്നാലെ വിദേശത്തേക്ക് പോയ വിജയ് ബാബു 39 ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് സംസ്ഥാനത്ത് തിരികെ എത്തിയത്.
കൊല്ലം പത്തനാപുരത്ത് അമ്മയെ മകള്‍ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. സംഭവം ചോദ്യം ചെയ്യാനെത്തിയ പഞ്ചായത്തംഗം അര്‍ഷ മോളെയും ഇവര്‍ ആക്രമിച്ചു. നെടുംപറമ്പ് പാക്കണംകാലായില്‍ ലീലാമ്മയെയാണ് മകള്‍ ലീന തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം നടന്നത്. ലീന വയോധികയായ മാതാവ് ലീലാമ്മയെ വീട്ടുമുറ്റത്തുള്ള തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ലീലാമ്മയുടെ നിലവിളി കേട്ട് പഞ്ചായത്തംഗവും മറ്റ് അയല്‍വാസികളും എത്തുകയായിരുന്നു.
അക്രമം ചോദ്യം ചെയ്ത പഞ്ചായത്തംഗത്തെ മുടിയില്‍ കുത്തിപ്പിടിച്ച് തള്ളുകയും വടിയെടുത്ത് അടിക്കുകയും ചെയ്തു. ശേഷം സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരെ ലീന അസഭ്യം പറയുകയും ചെയ്തു. ലീലാമ്മയെ ഇതിന് മുമ്പും ലീന ഉപദ്രവിച്ചിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.
സംഭവത്തില്‍ പത്തനാപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ പഞ്ചായത്തംഗം ആശുപത്രിയില്‍ ചികിത്സയിലാണ്.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിവാദമായ ഥാര്‍ പുനര്‍ലേലം ചെയ്തു. 43 ലക്ഷം രൂപയ്ക്ക് അങ്ങാടിപ്പുറം സ്വദേശി വിഘ്‌നേഷ് വിജയകുമാറാണ് കാര്‍ സ്വന്തമാക്കിയത്. ദുബായില്‍ ബിസിനസുകാരനാണ് വിഘ്‌നേഷ്.
തിങ്കളാഴ്ച മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പുനര്‍ലേലത്തില്‍ 15 പേര്‍ പങ്കെടുത്തു. 15 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്കാണ് ലേലം ആരംഭിച്ചത്.
മഹീന്ദ്ര കമ്പനി 2021 ഡിസംബര്‍ 4ന് ക്ഷേത്രത്തില്‍ വഴിപാടായി നല്‍കിയ ഥാര്‍, ഡിസംബര്‍ 18ന് തന്നെ ദേവസ്വം ലേലം ചെയ്തിരുന്നു. അമല്‍ മുഹമ്മദ് അലി എന്ന പ്രവാസി വ്യവസായിക്ക് വേണ്ടി സുഭാഷ് പണിക്കര്‍ എന്ന വ്യക്തി മാത്രമാണ് അന്ന് ലേലത്തില്‍ പങ്കെടുത്തത്. 15.10 ലക്ഷം രൂപയ്ക്ക് ദേവസ്വം ഭരണസമിതി ലേലം ഉറപ്പിച്ചു.
എന്നാല്‍, വേണ്ടത്ര പ്രചാരം നല്‍കാതെ കാര്‍ ലേലം ചെയ്തതും ലേലത്തില്‍ ഒരാള്‍ മാത്രം പങ്കെടുത്തിട്ടും ലേലം ഉറപ്പിച്ചു നല്‍കിയതും ചോദ്യം ചെയ്ത് ഹിന്ദു സേവാസംഘം ഹൈക്കോടതിയില്‍ പരാതി നല്‍കി. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരം ഏപ്രില്‍ 9ന് ദേവസ്വം കമ്മിഷണര്‍ ഡോ. ബിജു പ്രഭാകര്‍ ഗുരുവായൂരില്‍ സിറ്റിങ് നടത്തി പരാതികള്‍ കേട്ടു. ഇതിന് ശേഷമാണ് ഥാര്‍ വീണ്ടും ലേലം ചെയ്യണമെന്ന് ദേവസ്വം കമ്മിഷണര്‍ ഉത്തരവിട്ടത്.
കൊച്ചി: പീഡന പരാതിയെത്തുടര്‍ന്ന് ദുബായില്‍ ഒളിവില്‍ കഴിഞ്ഞ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ സഹായിച്ച നടനെ അന്വേഷണസംഘം ചോദ്യം ചെയ്തു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ഒരുമണിക്കുറോളമാണ് നടനെ ചോദ്യം ചെയ്തത്.
ഇതോടൊപ്പം മറ്റു മൂന്ന് പേരെയും ചോദ്യം ചെയ്തതായാണ് വിവരം. ആവശ്യം വന്നാല്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യും. ഇത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് വിജയ് ബാബുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം.
കേസുമായി ബന്ധപ്പെട്ട് വിജയ് ബാബു ഒളിവില്‍ കഴിയുന്ന വിവരം മനസിലാക്കി അദ്ദേഹത്തെ സുഹൃത്തായ നടന്‍ സഹായിച്ചതാണോയെന്ന് അടക്കമുള്ള കാര്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്.
വടകര തിരുവള്ളൂരിൽ ഭാര്യയെയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുയ്യാലിൽ മീത്തൽ ഗോപാലൻ, ഭാര്യ ലീല എന്നിവരാണ് മരിച്ചത്.
ഗോപാലന്റെ മൃതദേഹം വരാന്തയിൽ തൂങ്ങിയ നിലയിലും ലീലയുടെ മൃതദേഹം കിടക്കയിലുമാണ് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
സോഷ്യല്‍ ലോകത്ത് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ് തിരുവനന്തപുരം നാവായിക്കുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ജീവാ മോഹന്റെ വിയോഗത്തില്‍. മൊബൈല്‍ ഫോണിനടിമയായെന്ന വിഷമം ആറ് താളുകള്‍ നീണ്ട ആത്മഹത്യാക്കുറിപ്പിലെഴുതി വച്ചാണ് ജീവ ജീവിതം അവസാനിപ്പിച്ചത്.
നാവായിക്കുളം സ്വദേശി ജീവ മോഹനെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണിന്റെ ഉപയോഗത്തില്‍ അടിമപ്പെട്ടുവെന്നും പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നും ഉള്ള ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
പഠനത്തില്‍ മിടുക്കിയായിരുന്ന ജീവ മോഹനെ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചിരുന്ന ജീവ പ്ലസ് വണ്‍ എത്തിയപ്പോള്‍ പഠനത്തില്‍ പിന്നോക്കം പോയിരുന്നു. കൊറിയന്‍ യൂടൂബ് വീഡിയോകളുടെ സ്ഥിരം കാഴ്ചക്കാരിയായിരുന്നു. മൊബൈല്‍ ഫോണിന്റെ ഉപയോഗത്തില്‍ അടിമപ്പെട്ടെന്നും പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയില്ലെന്നുമുള്ള ആത്മഹത്യ കുറിപ്പാണ് കണ്ടെത്തിയിരിക്കുന്നത്.
പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നാണ് മൂന്ന് പേജുള്ള ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. അടുത്തിടെ നടന്ന ക്ലാസ് ടെസ്റ്റില്‍ മാര്‍ക്ക് കുറഞ്ഞിരുന്നു. ഇതിനു കാരണം തന്റെ മൊബൈല്‍ അഡിഷനാണെന്ന് തിരിച്ചറിഞ്ഞ് ആത്മഹത്യ ചെയ്യുന്നുവെന്നാണ് ആത്മഹത്യ കുറിപ്പ്.
”അമ്മേ, പഠിക്കാന്‍ ഫോണ്‍ വാങ്ങിയിട്ട് അമ്മയെ താന്‍ പറ്റിക്കുകയായിരുന്നു. പഠിക്കുന്നതിന് പകരം മ്യൂസിക് ബാന്‍ഡുകള്‍ കേള്‍ക്കുകയായിരുന്നു ഞാന്‍. എനിക്ക് പശ്ചാത്താപമുണ്ട്. അമ്മ തന്റെ കയ്യില്‍ നിന്ന് ഫോണ്‍ പിടിച്ചു വാങ്ങുമ്പോള്‍ ദേഷ്യം വരാറുണ്ട്”, സങ്കടത്തോടെ ജീവ എഴുതുന്നു.
”ഫോണില്‍ നിന്ന് മോചനം കിട്ടുന്നില്ല, പഠനത്തില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. പാട്ടുകള്‍ കേള്‍ക്കാന്‍ മാത്രമേ തോന്നുന്നുള്ളൂ. എനിക്കെന്തായാലും ഇങ്ങനെ സംഭവിച്ചു, തന്റെ അനിയത്തിക്ക് മൊബൈല്‍ കൊടുക്കരുത്. അവള്‍ക്കിങ്ങനെ സംഭവിക്കരുത്, ജീവ കുറിപ്പില്‍ പറയുന്നു.
ടെന്‍ഷന്‍ വരുമ്പോള്‍ ബിടിഎസ് അടക്കമുള്ള കൊറിയന്‍ സംഗീതബാന്‍ഡുകളില്‍ അഭയം തേടുമായിരുന്നു ജീവ. വേറെ വഴിയില്ല. കൂട്ടുകാരില്ല. ഒറ്റപ്പെട്ടുപോയെന്ന ദുഃഖമാണ് ജീവ എഴുതിയ കുറിപ്പുകളില്‍ നിറയെ.
സാധാരണ കാണും പോലെ ഓണ്‍ലൈന്‍ സൗഹൃദങ്ങളോ ഓണ്‍ലൈന്‍ ഗെയിം അഡിക്ഷനോ പരിധിവിട്ട സാമൂഹിക മാധ്യമ ഉപയോഗമോ ജീവയ്ക്കില്ലെന്ന് മൊബൈല്‍ ഫോണ്‍ പ്രാഥമികമായി പരിശോധിച്ച പോലീസ് പറയുന്നു. കൂടുതല്‍ വ്യക്തത വരുത്താന്‍ മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിക്കും.
തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ നടനും എംഎല്‍എയുമായ മുകേഷ് വോട്ട് അഭ്യര്‍ഥിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ട്രോള്‍ പേജുകളില്‍ ഏറ്റെടുത്തിരിക്കുകയാണ് എംഎല്‍എയുടെ വോട്ട് അഭ്യര്‍ഥന വീഡിയോ.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോക്ടര്‍ ജോ ജോസഫിന് വോട്ടുചെയ്യണം എന്ന് അഭ്യര്‍ഥിക്കുന്ന വിഡിയോയാണ് ഇപ്പോള്‍ ട്രെന്റിങ്. ഭാഗ്യക്കുറി എടുത്ത ആളോട് വോട്ടുചോദിക്കുകയാണ് മുകേഷ്.
‘ഭാഗ്യക്കുറിയൊക്കെ എടുത്തിട്ടുണ്ടല്ലോ, അടിച്ചത് തന്നെ..’ ലോട്ടറിക്ക് കൂടി ആശംസ നേര്‍ന്നാണ് മുകേഷ് അടുത്ത വ്യക്തിയോട് വോട്ടുചോദിക്കാന്‍ പോയത്. ആ അടിച്ചത് തന്നെ എന്ന മറുപടിയാണ് ട്രോള്‍ പേജുകളില്‍ ചിരി ഉണര്‍ത്തുന്നത്.ആശംസിച്ചതാണോ അതോ ആക്കിയതാണോ എന്ന് ചോദിച്ചാണ് ട്രോളന്‍മാര്‍ വീഡിയോ എറ്റെടുത്തിരിക്കുന്നത്.
താരസംഘടനയായ അമ്മയില്‍ നിന്നും രാജി വയ്ക്കുന്നെന്ന തീരുമാനത്തില്‍ ഉറച്ച് നിന്ന് നടന്‍ ഹരീഷ് പേരടി. ഇടവേള ബാബു തന്നെ ഫോണില്‍ ബന്ധപ്പെട്ടത് അടക്കമുള്ള കാര്യങ്ങള്‍ തുറന്നു പറഞ്ഞാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കിട്ടിരിക്കുന്നത്.
വിജയ് ബാബുവിനെ പുറത്താക്കുന്ന പ്രശ്‌നമേയില്ലെന്നും A.M.M.A യെ ഞാന്‍ അമ്മ എന്ന വിളിക്കാത്തതിന് തിരിച്ചുവന്നാല്‍ വിശദീകരണം തരേണ്ടി വരുമെന്നും ഇടവേള ബാബു പറഞ്ഞതായും അദ്ദേഹം കുറിച്ചു. താന്‍ രാജിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും എത്രയും വേഗം അത് അംഗീകരിക്കണമെന്നും നടന്‍ ആവശ്യപ്പെടുന്നു.
ഇന്നലെ A.M.M.Aയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നെ വിളിച്ചിരുന്നു…ഇന്നലെ അവരുടെ എക്സികൂട്ടിവ് മീറ്റിംഗിൽ എന്റെ രാജി ചർച്ച ചെയ്തിരുന്നു എന്നും എന്റെ രാജിയിൽ വല്ല മാറ്റവുമുണ്ടോ എന്നറിയാൻ…വിജയ് ബാബു സ്വയം ഒഴിഞ്ഞു പോയതാണെന്ന പത്ര കുറിപ്പ് പിൻവലിച്ച് അയാളെ A.M.MA. പുറത്താക്കിയാതാണെന്ന തിരത്തലുകൾക്ക് തയ്യാറുണ്ടോ എന്ന് ഞാനും ചോദിച്ചു..വിജയ്ബാബുവിനെ പുറത്താക്കുന്ന പ്രശനമേയില്ലെന്നും I.C കമ്മറ്റി തങ്ങൾ പറഞ്ഞതു കേൾക്കാതെ ചാടിപിടിച്ച് നിലപാടെടുത്തതാണെന്നും ഇടവേളബാബു ഉറക്കെ പ്രഖ്യാപിച്ചു…അതുകൊണ്ടുതന്നെ എന്റെ രാജിയിൽ ഉറച്ച് നിൽക്കുമെന്ന് ഞാനും ഉറക്കെ പ്രഖ്യാപിച്ചു…പിന്നെ ഇടവേളയുടെ മറ്റൊരു മുന്നറിയിപ്പ്..A.M.M.A യെ ഞാൻ അമ്മ എന്ന വിളിക്കാത്തതിന് തിരിച്ചുവന്നാലും അതിന് വിശദീകരണം തരേണ്ടി വരുമത്രേ…ക്വീറ്റ് ഇൻഡ്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്യസമര പെൻഷൻ വാങ്ങാൻ പോകാത്ത ഒരു സ്വാതന്ത്ര്യ സമര പോരാളിയുടെ മകനാണ് ഞാൻ …എന്റെ പേര് ഹരീഷ് പേരടി …അമ്മ..മലയാളത്തിലെ മനോഹരമായ പദങ്ങളിലൊന്നാണ്..ഇത്രയും സ്ത്രീ വിരുദ്ധനിലപാടുകൾ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന പേരിൽ അഭിസംബോധന ചെയ്യാൻ എന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ല എന്ന് ഖേദപൂർവ്വമറിയിക്കട്ടെ…A.M.M.A ഒരു തെറിയല്ല..അത് ആ അസോസിയേഷന്റെ ഒറജിനൽ ചുരക്കപേരാണ്…15ാം തിയ്യതിയിലെ കാര്യക്കാരുടെ ഒത്തുചേരലിൽ(Executive Meeting) എന്റെ രാജി എത്രയും പെട്ടന്ന് നിങ്ങൾ അംഗീകരിക്കുക…ഞാനും നിങ്ങളും രണ്ട് ദിശയിലാണ്…ഞാൻ ഇവിടെ തന്നെയുണ്ടാവും…വീണ്ടും കാണാം…💪💪💪💪💪💪
ഉരുളക്കിഴങ്ങ് ചിപ്സ് ബ്രാന്‍ഡായ ലെയ്സിന്റെ പാക്കറ്റില്‍ തൂക്കം കുറഞ്ഞതില്‍ കമ്പനിയ്‌ക്കെതിരെ നടപടിയെടുത്ത് സംസ്ഥാന സര്‍ക്കാര്‍. പാക്കറ്റില്‍ കാണിച്ചതിനേക്കാള്‍ കുറഞ്ഞ അളവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ലെയ്സ് ബ്രാന്‍ഡിന്റെ ഉടമകളായ പെപ്സികോ ഇന്ത്യ ഹോള്‍ഡിങ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെ നടപടിയെടുത്തത്. 85,000 രൂപയാണ് പിഴ.
തൃശൂര്‍ ലീഗല്‍ മെട്രോളജി ഫ്ലയിങ് സ്‌ക്വാഡ് ഡെപ്യൂട്ടി കണ്‍ട്രോളറാണ് പെപ്സി കമ്പനിക്ക് പിഴ ചുമത്തിയത്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സോഷ്യല്‍ ജസ്റ്റിസ് പ്രസിഡന്റ് പിഡി ജയശങ്കറിന്റെ പരാതിയിലാണ് നടപടി.
കാഞ്ഞാണിലെ തൃശൂര്‍ താലൂക്ക് ചെത്തുതൊഴിലാളി മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിലാണ് തൂക്കം കുറവുള്ള ലെയ്സ് പിടികൂടിയത്. 115 ഗ്രാമാണ് ഒരു പാക്കറ്റ് ലെയ്സിന്റെ തൂക്കം. എന്നാല്‍, മൂന്ന് പാക്കറ്റുകളില്‍ 50.930 ഗ്രാം, 72.730 ഗ്രാം, 86.380 ഗ്രാം തൂക്കം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് പരാതിയില്‍ പറയുന്നത്.