ഒളിമ്പ്യന്‍ പിടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ.
സത്യപ്രതിജ്ഞയ്ക്ക് ഹിന്ദി തിരഞ്ഞെടുക്കാനുള്ള കാരണം എന്താണെന്നുള്ള ചോദ്യത്തിന് കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷ ഹിന്ദി ആണല്ലോ എന്നായിരുന്നു പിടി ഉഷയുടെ മറുപടി. കായികമേഖലയ്ക്കായി ഏറെ കാര്യങ്ങള്‍ ചെയ്യാനാകുമെന്നും സത്യപ്രതിജ്ഞയ്ക്ക് മുമ്പായി പിടി ഉഷ പറഞ്ഞിരുന്നു.
വിവിധ മേഖലകളില്‍ പ്രശസ്തരായ പിടി ഉഷ ഉള്‍പ്പെടെ നാലുപേരെയാണ് ദക്ഷിണേന്ത്യയില്‍നിന്ന് കഴിഞ്ഞയാഴ്ച രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. സുരേഷ് ഗോപിക്ക് പിന്നാലെ കേരളത്തില്‍നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട എംപിയാണ് പിടി ഉഷ.
ചൊവ്വാഴ്ച ഉഷ പാര്‍ലമെന്റ് മന്ദിരത്തിലെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഭര്‍ത്താവ് വി. ശ്രീനിവാസനും ഒപ്പമുണ്ടായിരുന്നു.
തനിച്ച് താമസിക്കുന്ന വയോധികയുടെ കാതുപറിച്ച് പട്ടാപ്പകല്‍ കമ്മല്‍ കവര്‍ന്നു. അമ്പലപ്പുഴ കോമന കണ്ടംചേരിയില്‍ ഗൗരി (90)യുടെ കാതാണ് അറ്റുപോയത്. ഇന്നലെ ഉച്ചയ്‌ക്ക് മൂന്നരയോടെയായിരുന്നു സംഭവം.
പൂട്ടിയിട്ടിരുന്ന വാതിലുകള്‍ കുത്തിത്തുറന്ന് മുറിക്കുള്ളില്‍ എത്തിയ മോഷ്‌ടാവ് ഉറങ്ങിക്കിടന്ന ഗൗരിയുടെ കാതില്‍ കിടന്ന കമ്മലുകള്‍ പറിച്ചെടുക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഒരു ചെവി അറ്റുപോയി. വയോധിക ബഹളം വച്ചതിനെത്തുടര്‍ന്ന് മോഷ്‌ടാവ് തൊട്ടടുത്ത മതില്‍ ചാടി ഓടി രക്ഷപ്പെട്ടു.
അവശയായ വയോധിക രക്‌തമൊലിപ്പിച്ച് തൊട്ടടുത്ത വീട്ടിലെത്തി വെള്ളം ചോദിച്ചപ്പോഴാണ് അയല്‍ക്കാര്‍ സംഭവമറിയുന്നത്. തുടര്‍ന്ന് അമ്പലപ്പുഴ ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം തുടങ്ങി. മീപത്തെ സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.
നടിയെ ആക്രമിച്ച മകസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മാനസികാരോഗ്യകേന്ദ്രത്തില്‍. ജാമ്യാപേക്ഷ സുപ്രീംകോടതിയും തളളിയതോടെയാണ് പള്‍സര്‍സുനിയുടെ മാനാസീകാരോഗ്യം മോശമായി മാറിയെന്നാണ് ജയില്‍ അധികൃതര്‍ പോലീസിനെ അറിയിച്ചത്.
ഇന്നലെ വൈകിട്ടാണ് പള്‍സര്‍ സുനിയെ തൃശൂരിലെ പടിഞ്ഞാറെ കോട്ടയിലെ മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. എത്ര ദിവസം ഇവിടെ കഴിയേണ്ടി വരുമെന്ന് വ്യക്തമല്ല. വര്‍ഷങ്ങളിലായി ജയിലില്‍ കിടക്കുന്നത് കൊണ്ട് സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുമെന്ന് പള്‍സര്‍ സുനി പ്രതീക്ഷിച്ചിരുന്നതായി ജയില്‍ അധികൃതര്‍ പറയുന്നു. എന്നാല്‍ ജാമ്യാപേക്ഷ കോടതി തളളിയതോടെ പള്‍സര്‍ സുനിയുടെ മാനസികാരോഗ്യം മോശമായി മാറുകയായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു.
ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും വിചാരണ നീണ്ടുപോവുകയാണെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തളളിയത്.
കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്കു ജാമ്യം നല്‍കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത വ്യക്തിയാണെന്നും ജാമ്യം നല്‍കുന്നതു തെറ്റായ സന്ദേശമാവുമെന്നും സര്‍ക്കാര്‍ വാദിച്ചു.
നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേരളത്തിലെ കോടതികളില്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ സംസ്ഥാനത്തിനു പുറത്തുളള കോടതിയിലേക്ക് വിചാരണ നടപടികള്‍ മാറ്റണമെന്നും ആവശ്യപ്പെട്ട് ഇ.ഡി സുപ്രീം കോടതിയെ സമീപിച്ചു. എം.ശിവശങ്കര്‍ ഉള്‍പ്പെട്ട കേസിലാണ് ഇ.ഡിയുടെ നീക്കം.
ബംഗലൂരുവിലെ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി കൊച്ചി സോണ്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി ആലോചിക്കുന്നതിനിടെയാണ് ഇ.ഡി കോടതി മാറ്റം ആവശ്യപ്പെടുന്നത്. ഡല്‍ഹിയില്‍ നടന്ന ഉന്നതതല കൂടിയാലോചനകള്‍ക്ക് ശേഷമാണ് കോടതിമാറ്റത്തിന് ഹര്‍ജി നല്‍കുന്നത്. വിചാരണ വേളയില്‍ സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കുമെന്ന് ആശങ്കപ്പെടുന്നുവെന്നാണ് ഇ.ഡി ചൂണ്ടിക്കാട്ടുന്നത്.
എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയിലുള്ള സെഷന്‍സ് കേസ് 610/2020 പുറത്തേക്ക് മാറ്റണമെന്നാണ് ഇ.ഡിയുടെ ആവശ്യം. ഈ കേസില്‍ സ്വപ്‌ന സുരേഷ്, പി.എസ് സരിത്ത്, സന്ദീപ് നായര്‍, എം.ശിവശങ്കര്‍ എന്നിവരാണ് പ്രതികള്‍.
കേസിലെ പ്രതിയായ എം ശിവശങ്കര്‍ ഇപ്പോഴും സര്‍ക്കാരില്‍ നിര്‍ണ്ണായക പദവി വഹിക്കുന്ന ഉദ്യോഗസ്ഥന്‍ ആണ്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടലുകള്‍ ഉണ്ടാകാമെന്ന് കേന്ദ്രസര്‍ക്കാര്‍ ആശങ്കപ്പെടുന്നുണ്ട്. കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വപ്ന സുരേഷിന്റെ മൊഴി ജൂണ്‍ 22, 23 തീയ്യതികളില്‍ രേഖപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ടു സ്വപ്ന സുരേഷ് സ്വന്തം നിലയില്‍ മജിസ്ട്രേറ്റ് കോടതി മുന്‍പാകെ നല്‍കിയ രഹസ്യമൊഴികളുടെ പശ്ചാത്തലത്തില്‍ ആയിരുന്നു പുതുതായി മൊഴി രേഖപെടുത്തിയത്. സ്വപ്നയുടെ പുതിയ മൊഴിക്ക് ശേഷമാണ് കേസ് കേരളത്തില്‍ നിന്ന് കര്‍ണാടകത്തിലേക്ക് മാറ്റാന്‍ ഇ.ഡി നടപടി ആരംഭിച്ചത്. സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമ ഉപദേശം കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെയും, നിയമ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്ത ശേഷമാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഉന്നതരിലേക്ക് നീട്ടുന്നതിന് മുന്നോടിയാണിതെന്നും സൂചനയുണ്ട്.
നിരവധി കഷ്ടപ്പാടുകളിലൂടെയും ത്യാഗത്തിലൂടെയുമാണ് ഓരോ സൈനികനും തന്റെ രാജ്യത്തിന് കാവൽ ആകുന്നത്. സൈനികരോടുള്ള സ്‌നേഹം പലവിധത്തിലാണ് ജനം പ്രകടിപ്പിക്കുന്നത്. ഇപ്പോൾ ഒരു കൊച്ചു പെൺകുട്ടി ജവാനെ ആദരിക്കുന്ന വീഡിയോ ആണ് മനസ് നിറയ്ക്കുന്നത്.
മെട്രോ സ്റ്റേഷനിൽ വെച്ച് സൈനികനെ കണ്ടപ്പോൾ ഓടിയെത്തി കാൽതൊട്ട് വന്ദിക്കുകയായിരുന്നു ഈ കൊച്ചു മിടുക്കി. ഉത്തരേന്ത്യയിലെ ഒരു മെട്രോ സ്റ്റേഷനിൽ നിന്നാണ് ആളുകളുടെ ഹൃദയം കീഴടക്കിയ ഈ സംഭവം നടന്നത്. ട്രെയിൻ കാത്തു നിന്ന സൈനികരുടെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു കുരുന്ന്.
പെട്ടെന്ന് അപ്രതീക്ഷിതമായി പെൺക്കുട്ടി സൈനികന്റെ കാല് തൊട്ട് വന്ദിച്ചു. കുഞ്ഞുങ്ങളിൽ ദേശസ്‌നേഹം വളർത്തുക എന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ് എന്ന അടിക്കുറിപ്പോടെയാണ് ഹൃദയം നിറയ്ക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
കുഞ്ഞിന്റെ പ്രവൃത്തി ഏറെ പ്രചോദനമാണെന്നും തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ എത്തുന്നത്. 10 ലക്ഷത്തിലധികം പേരാണ് വിഡിയോ ഇതിനോടകം കണ്ടത്.
Raising patriotic young minds is a duty every parent owes to this great nation.
Jai Hind 🇮🇳 pic.twitter.com/mhAjLbtOvG
— P C Mohan (@PCMohanMP) July 15, 2022
വിമാനത്തിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ച കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എം എൽ എയുമായ കെ എസ് ശബരീനാഥൻ അറസ്റ്റിൽ. മുൻ എം എൽ എയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ശംഖുമുഖം അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലാണ് ശബരീനാഥൻ ഇപ്പോഴുള്ളത്. ജാമ്യാപേക്ഷയില്‍ തീരുമാനമാകുന്നതുവരെ അറസ്റ്റ് രേഖപ്പെടുത്തരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് തിരുവനന്തപുരം ജില്ല സെഷൻസ് കോടതിനേരത്തെ വാക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാൽ പതിനൊന്ന് മണിക്ക് കേസ് പരിഗണിച്ചപ്പോൾ അറസ്റ്റ് രേഖപ്പെടുത്തി കഴിഞ്ഞു എന്നാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. 10.50നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഗൂഢാലോചനയ്ക്ക് പദ്ധതിയിട്ടത് ശബരീനാഥൻ ആണെന്ന തരത്തിലുള്ള വാട്‌സാപ്പ് സന്ദേശമടങ്ങുന്ന സ്‌ക്രീൻ ഷോട്ട് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് വിമാനത്തില്‍ വരുന്നുണ്ടെന്നും പ്രതിഷേധിക്കേണ്ടേ എന്നുമായിരുന്നു ശബരീനാഥന്റെ പേരിലുള്ള സന്ദേശം.
ഇതിനുപിന്നാലെ വിഷയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശംഖുമുഖം അസിസ്റ്റന്റ‌് കമ്മീഷണറുടെ ഓഫീസിൽ എത്താൻ ശബരീനാഥന് പൊലീസ് നിർദേശം നൽകുകയായിരുന്നു. പത്തരയോടെയാണ് ശബരീനാഥൻ സ്റ്റേഷനിലെത്തിയത്.
അതേസമയം, ശബരീനാഥനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വലിയതുറ പൊലീസ് സ്റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിക്കുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലുള്ള ഗൂഢാലോചനയാണ് അറസ്റ്റെന്ന് ഹൈബി ഈഡൻ എം പി പ്രതികരിച്ചു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചെള്ളുപനി റിപ്പോർട്ട് ചെയ്യുന്നത് തലസ്ഥാനത്ത്. ആരോഗ്യവകുപ്പ് ചെള്ളുപനിയുടെ വിവരങ്ങൾ ശേഖരിച്ചുതുടങ്ങിയ 2011 മുതൽ ആദ്യവർഷമൊഴിച്ച് എല്ലാ വർഷങ്ങളിലും തിരുവനന്തപുരത്താണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഓരോ വർഷവും സ്ഥിരീകരിക്കുന്ന രോഗത്തിന്റെ 80 ശതമാനം വരെ തിരുവനന്തപുരത്താണെന്ന് ആരോഗ്യവിദഗ്ധർ സൂചിപ്പിക്കുന്നു. ഈ വർഷം സംസ്ഥാനത്ത് ഇതുവരെ 259 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം മൂന്നുപേർക്ക് രോഗം കണ്ടെത്തിയതിൽ രണ്ടുപേരും തിരുവനന്തപുരത്താണ്.
മരണനിരക്ക് താരതമ്യേന കുറവാണെങ്കിലും രണ്ടുമാസത്തിനിടയിൽ മൂന്നുപേരാണ് ജില്ലയിൽ ചെള്ളുപനിയെത്തുടർന്ന് മരിച്ചത്. ജൂണിൽ വർക്കല സ്വദേശി അശ്വതിയും പരശുവയ്ക്കൽ സ്വദേശി സുബിതയും ചെള്ളുപനിയെത്തുടർന്ന് മരിച്ചിരുന്നു. ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ അനുസരിച്ച് ഈ അസുഖത്തിന് കേരളത്തിലെ മരണനിരക്ക് 2-3 ശതമാനമാണ്.
മറ്റു ജില്ലകളെ അപേക്ഷിച്ച് ജില്ലയിൽ രോഗനിരക്കും മരണനിരക്കും കൂടാനുള്ള കാരണമെന്താണെന്ന കാര്യത്തിൽ വ്യക്തതയില്ല.സാധാരണ അത്ര അപകടകാരിയല്ല ചെള്ളുപനി. അസുഖം കണ്ടെത്താൻ വൈകുന്നതാണ് പലപ്പോഴും രോഗം ഗുരുതരമാക്കുന്നതെന്ന് മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിനിലെ ഡോ. ടി.എസ്.അനീഷ് പറഞ്ഞു.
ചെള്ള് കടിക്കുന്ന ഭാഗത്തുനിന്ന് ബാക്ടീരിയ ശരീരത്തിനുള്ളിലേക്ക് കടക്കും. ശരീരത്തിനുള്ളിൽ പ്രവേശിക്കുന്ന ബാക്ടീരിയയുടെ അളവനുസരിച്ച് രോഗം ഗുരുതരമാകാം. ആന്തരികാവയവങ്ങളെ ബാധിക്കുമ്പോഴാണ് ഗുരുതരമാകുന്നത്. രക്തക്കുഴലുകളിൽ ബാക്ടീരിയ വീക്കം സൃഷ്ടിക്കുന്നു. ഇതു മരണത്തിനുവരെ കാരണമാകാം. ചെള്ളുപനിക്കു കാരണമാകുന്ന ബാക്ടീരിയയ്ക്ക് ജനിതകമാറ്റം അടക്കമുള്ള മാറ്റങ്ങൾ സംഭവിക്കുന്നുണ്ടോയെന്ന പഠനം ഇതുവരെ നടന്നിട്ടില്ല.
മരണനിരക്ക് ഉയരുന്ന സാഹചര്യത്തിൽ ഇത്തരം പഠനത്തിന് ആരോഗ്യവകുപ്പ് തയ്യാറാവണമെന്നും ആവശ്യമുണ്ട്.
എന്താണ് ചെള്ളുപനി?
ശ്രദ്ധിക്കണേ…
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ എസ് ശബരീനാഥനെ അറസ്റ്റ് ചെയ്തതില്‍ അസ്വാഭാവികത ആരോപണം. ശബരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ പരിഗണിക്കുന്നത് മുന്‍കൂട്ടി കണ്ടാണ് പൊലീസിന്റെ അറസ്റ്റ് നീക്കം. മജിസ്‌ട്രേറ്റിനെ പോലും കബളിപ്പിച്ചാണ് കേരള പൊലീസ് അറസ്റ്റ് ചെയ്തതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
രാവിലെ 10: 30 നാണ് ശബരീനാഥന്‍ ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. അതിന് മുന്നോടിയായി ശബരീനാഥന്‍ മാധ്യമങ്ങളെ കണ്ടിരുന്നു. സമാധാനപരമായിട്ടാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വിമാനത്തില്‍ പ്രതിഷേധിച്ചത്. ഊരിപ്പിടിച്ച വടിവാളുമായല്ല, പേന പോലും പ്രവര്‍ത്തകരുടെ കൈയ്യില്‍ ഉണ്ടായിരുന്നില്ലെന്നുമായിരുന്നു ശബരീനാഥന്റെ പ്രതികരണം.
തുടര്‍ന്ന് 11 മണിക്ക് ശബരീനാഥന്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഇതില്‍ ഹര്‍ജി പരിഗണിക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് കോടതി അറിയിച്ചു. എന്നാല്‍ ഇതിനകം ശബരി അറസ്റ്റിലായെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റിന്റെ സമയം അറിയിക്കണമെന്ന് കോടതി സര്‍ക്കാരിനെ അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരായ ശബരിനാഥനെ 10: 50ന് പൊലീസ് അറസ്റ്റ് ചെയ്തുവെന്നാണ് സര്‍ക്കാര്‍ പ്ലീഡര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയ സമയം വ്യക്തമാക്കുന്ന രേഖ ഉടന്‍ ഹാജരാക്കണമെന്ന് കോടതി സര്‍ക്കാര്‍ അഭിഭാഷകന് നിര്‍ദേശം നല്‍കി.
12: 29 നാണ് അറസ്റ്റിലായെന്ന വിവരം ശബരിയെ പൊലീസ് അറിയിച്ചത്. 12: 30 അറസ്റ്റ് രേഖയില്‍ ശബരി ഒപ്പു വെച്ചു. കോടതി ഉച്ചക്ക് ശേഷം കേസ് പരിഗണിക്കും. മൂന്ന് മണിക്ക് ശബരിയെ കോടതിയില്‍ ഹാജരാക്കും. അറസ്റ്റ് ചെയ്യരുതെന്ന് കോടതി ആവശ്യപ്പെട്ട സമയത്ത് ഒന്നും പറയാതിരുന്ന സര്‍ക്കാര്‍ അഭിഭാഷകന്‍ 11: 45 നാണ് അറസ്റ്റ് ചെയ്ത വിവരം അറിയിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. ആരോപിച്ചു.
യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ കെ എസ് ശബരീനാഥന്റേത് വ്യാജ അറസ്റ്റെന്ന് ഷാഫി പറമ്പില്‍. പൊലീസും പൊലീസ് സംവിധാനങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്റെ അടിമകളെ പോലെയാണ് പെരുമാറുന്നതെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.10.30നാണ് മൊഴിയെടുക്കാന്‍ വിളിച്ചു വരുത്തിയ ആളെ 10.50ഓടെ അറസ്റ്റ് ചെയ്തു എന്ന് പറയുന്നു. 11 മണിക്കാണ് ബെഞ്ച് അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യം പരിഗണിച്ചത്. സാക്ഷിയായി വിളിച്ചു വരുത്തിയ ആളെ ചോദ്യം ചെയ്യുന്നതിന് മുമ്പ് എങ്ങനെയാണ് അറസ്റ്റു ചെയ്യുന്നതെന്നും ഷാഫി ചോദിച്ചു.
‘മൊഴിയെടുക്കാന്‍ വിളിച്ചുവരുത്തിയ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് ഇപ്പോള്‍ പറയുന്നു. നാണം കെട്ട ഏര്‍പ്പാടാണിത്, നിയമപരമായി നേരിടും. പൊലീസിന്റെയും സര്‍ക്കാരിന്റെയും ഒരു ഔദാര്യവും ഞങ്ങള്‍ക്ക് വേണ്ട. വിമാനത്തിലെ പ്രതിഷേധത്തെ മുഖ്യമന്ത്രിക്കെതിരായ വധശ്രമമായി ചിത്രീകരിച്ചത് പോലെ ഇതും വ്യാജമായി നിര്‍മ്മിക്കുകയാണ്. പേടികൊണ്ട് ഭാവനയില്‍ ഭീരുത്വം കൊണ്ട് നെയ്യുന്ന കഥകളിലൂടെ യൂത്ത് കോണ്‍ഗ്രസ് സമരങ്ങളെ, പിണറായി വിജയനെതിരായ പ്രതിഷേധങ്ങളെ അട്ടിമറിക്കാമെന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും വിചാരിക്കണ്ട. അദ്ദേഹം ഒരു ഭീരുവാണെന്ന് ആവര്‍ത്തിച്ച് പറയാന്‍ ആഗ്രഹിക്കുകയാണ്.
ശബരീനാഥനെ അറസ്റ്റ് ചെയ്തു എന്നാണ് പറയുന്നത് എങ്കില്‍ അത് വ്യാജമാണ്. അതിന് രേഖകള്‍ ഹാജരാക്കിയാല്‍ അത് കൃത്രിമമായുണ്ടാക്കിയതാണെന്നും സംശയമില്ല. പ്രതിഷേധം പ്രതിഷേധം എന്ന് രണ്ട് മുദ്രാവാക്യം വിളിച്ചപ്പോഴേക്കും, എന്നെ കൊല്ലാന്‍ വരുന്നേ എന്ന് കരഞ്ഞു നിലവിളിച്ച് നടക്കുന്ന ഒരു ഭീരുവായ മുഖ്യമന്ത്രിയെയാണ് കേരളം കാണുന്നത്’, ഷാഫി പറമ്പില്‍ ആരോപിച്ചു.
ഓൺലൈൻ റമ്മി പരസ്യങ്ങളിൽ അഭിനയിക്കുന്നതിൽ നിന്ന് സിനിമാ താരങ്ങളെ പിന്തിരിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് കെ.ബി. ഗണേഷ്കുമാർ എം.എൽ.എ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. റിമി ടോമി, വിജയ് യേശുദാസ്, ലാൽ എന്നിവരാണ് ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്ന മാന്യന്മാർ എന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സാമൂഹ്യദ്രോഹ, സാമൂഹ്യവിരുദ്ധ പരസ്യങ്ങളിൽ നമ്മുടെ ആദരണീയരായ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്നുണ്ട് എന്നത് ലജ്ജാവഹമായ കാര്യമാണ്. ഷാരൂഖ് ഖാൻ ഇന്ത്യയിലെ വലിയ നടനാണ്. പൈസയില്ലാത്ത ആളൊന്നുമല്ല. വിരാട് കോഹ്ലി അഞ്ചുപൈസയില്ലാത്ത ഭിക്ഷക്കാരനല്ല. വിജയ് യേശുദാസിനേയും റിമി ടോമിയേയുമൊക്കെ സ്ഥിരം ഇത്തരം പരസ്യങ്ങളിൽ കാണാം. ഇത്തരം നാണംകെട്ട പരസ്യങ്ങളിൽ നിന്നും ജനദ്രോഹ, രാജ്യദ്രോഹ പരസ്യങ്ങളിൽ നിന്ന് മാന്യന്മാർ പിന്മാറണം. താരസംഘടനയും ഇക്കാര്യം പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓൺലൈൻ റമ്മി പരസ്യങ്ങളിൽ അഭിനയിക്കുന്നവരെ നിയമംകൊണ്ട് നിയന്ത്രിക്കാനാവില്ലെന്ന് മന്ത്രി വി.എൻ. വാസവൻ മറുപടി പറഞ്ഞു. അഭിനയിക്കുന്നവരുടെ മനസിലാണ് സാംസ്കാരിക വിപ്ലവം വരേണ്ടത്. അങ്ങനെ ഉണ്ടായെങ്കിലേ ഇതിനൊരു മാറ്റമുണ്ടാവൂ. താരങ്ങളോട് ഇക്കാര്യം നമുക്കെല്ലാവരും ചേർന്ന് അഭ്യർത്ഥിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പൈങ്കുളം പുത്തന്‍പുരയില്‍ രാജന്‍-ചിത്ര ദമ്പതിമാരുടെ മകള്‍ ദേവികയാണ് കാരുണ്യ മനസ്സുകൊണ്ട് ഹൃദയങ്ങള്‍ കീഴടക്കുന്നത്.
ചേലക്കര ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ദേവിക. സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി നടത്തിയ നറുക്കെടുപ്പില്‍ ദേവികയ്ക്ക് സൈക്കിള്‍ സമ്മാനമായി ലഭിച്ചിരുന്നു. എന്നാല്‍ സൈക്കിളിന് പകരം അച്ഛന്റെ കൂട്ടുകാരന്റെ ഭാര്യയുടെ അര്‍ബുദ ചികിത്സയ്ക്കായി പണം തരാമോയെന്നാണ് ദേവിക ചോദിച്ചത്.
സമ്മാനത്തിന് പകരം ചികിത്സാ സഹായം മതിയെന്ന ദേവികയുടെ നന്മ മനസ്സിന് ലഭിച്ചത് കൈ നിറയെ സമ്മാനങ്ങളാണ്. കൈ നിറയെ സമ്മാനങ്ങളും എട്ട് സൈക്കിളുമാണ് ദേവികയെ തേടിയെത്തിയത്. റോയല്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഷിഹാസ് ലാപ്‌ടോപ്പും സമ്മാനിച്ചു. ഒരു സൈക്കിള്‍ മാത്രം വാങ്ങിയശേഷം മറ്റുള്ളവ കാരുണ്യപ്രവൃത്തികള്‍ക്കായി നല്‍കി. സമ്മാനമായി ലഭിച്ച 50,500 രൂപ തുടര്‍ചികിത്സയ്ക്കായി അച്ഛന്റെ കൂട്ടുകാരന് കൈമാറി.