കോട്ടയം: തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്‌ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ്(എം) നോമിനിയെ രംഗത്തിറക്കാന്‍ ചരടുവലി. കത്തോലിക്കാ സഭയുടെ പിന്തുണയോടെ സിറോ മലബാര്‍ സഭയുടെ വനിതാ അത്മായ നേതാവിനെ ഇടതുപക്ഷ സ്വതന്ത്ര സ്‌ഥാനാര്‍ഥിയാക്കാനാണു നീക്കം. യു.ഡി.എഫ്. സ്‌ഥാനാര്‍ഥിയായി അന്തരിച്ച പി.ടി. തോമസിന്റെ ഭാര്യ ഉമാ തോമസ് മത്സരിക്കാനുള്ള സാധ്യത മുന്നില്‍കണ്ടാണ് ഈ നീക്കം.
തൃക്കാക്കര ഭാരത്‌മാതാ കോളജിലെ മുന്‍ അധ്യാപികയുടെ പേരാണ് കേരള കോണ്‍ഗ്രസ് ഇടതുമുന്നണി നേതൃത്വത്തിന് മുമ്പില്‍ അവതരിപ്പിച്ചത്. ഈ അധ്യാപികയുടെ ഭര്‍ത്താവ് കെ.എസ്.സി. നേതാവായിരുന്നു. നിരവധി സര്‍ക്കാര്‍, സമൂഹിക മേഖലകളില്‍ ഉപദേശകയായി പ്രവര്‍ത്തിക്കുന്ന ഇവരെ മത്സരത്തിനിറക്കിയാല്‍ സഭയുടെ ഔദ്യോഗിക പിന്തുണ കിട്ടുമെന്നാണ് കേരള കോണ്‍ഗ്രസി(എം)ന്റെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം കോട്ടയത്തു ചേര്‍ന്ന യൂത്ത് ഫ്രണ്ട് സംസ്‌ഥാന നേതൃക്യാമ്പില്‍ മുഖ്യപ്രഭാഷക ഈ അധ്യാപികയായിരുന്നു.
എന്നാല്‍, ഇടതുസ്വതന്ത്രയെന്ന പേരിലാണെങ്കിലും തങ്ങളുടെ കൈവശുമുള്ള സീറ്റ് സി.പി.എം. വിട്ടുകൊടുക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മത്സരം കടുത്തതാകുമെന്ന ഉറച്ച വിശ്വാസം ഇടതുമുന്നണി നേതൃത്വത്തിനുണ്ട്. പി.ടി. തോമസും കത്തോലിക്കാ സഭയുമായുണ്ടായിരുന്ന അകല്‍ച്ച ഇല്ലാതായതോടെ സഭയുടെ പരിപൂര്‍ണ പിന്തുണ ഇടതുമുന്നണി പ്രതീക്ഷിക്കുന്നുമില്ല. അതിനാല്‍ കേരള കോണ്‍ഗ്രസ് മുന്നോട്ടുവയ്‌ക്കുന്ന പേര് ഇടതുമുന്നണി അംഗീകരിക്കുമോ എന്നാണ് അറിയേണ്ടത്.
പാര്‍ട്ടി സംസ്‌ഥാന സമ്മേളനം കഴിയുന്നതോടെ തൃക്കാക്കര തെരഞ്ഞെടുപ്പിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാനാണു സി.പി.എം. തീരുമാനം. ഏപ്രിലില്‍ തെരഞ്ഞെടുപ്പുണ്ടായേക്കും.
ഷെറിൻ പി യോഹന്നാൻ
“നാരദനായിരുന്നു ആദ്യത്തെ പ്രചാരകൻ; വാർത്തകളുടെ… ഇനി നിങ്ങളാണ് പ്രചാരകർ”
ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങളാണ് സമീപകാലത്ത് ഏറ്റവുമധികം വിമർശനത്തിന് വിധേയരായത്. മാധ്യമപ്രവർത്തനത്തെ ജനങ്ങൾ രൂക്ഷമായി വിമർശിക്കുന്ന സാഹചര്യം ഉടലെടുത്തത് എന്തുകൊണ്ടാണ്? വർത്തമാന കാലത്തെ മാധ്യമങ്ങളെ, മാധ്യമപ്രവർത്തനത്തെ മറയില്ലാതെ തുറന്നുകാട്ടുകയാണ് ‘നാരദൻ’. അതീവ ഗൗരവമായ, പ്രസക്തമായ വിഷയം നീറ്റായി അവതരിപ്പിച്ച ചിത്രം.
ആഷിഖ് അബുവിന്റെ സംവിധാനം, ഉണ്ണി ആറിന്റെ തിരക്കഥ, ടോവിനോയുടെ നായക കഥാപാത്രം – ആദ്യ ദിനം തന്നെ ചിത്രം കാണാൻ എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങൾ ഇവയാണ്. ‘ന്യൂസ് മലയാളം’ എന്ന ചാനലിലെ പ്രൈം ടൈം അവതാരകനാണ് ചന്ദ്രപ്രകാശ്. ബ്രേക്കിങ് ന്യൂസുകൾ നൽകാനായി ചാനലുകൾ നടത്തുന്ന മത്സരയോട്ടം അദ്ദേഹത്തിന്റെ നിലനിൽപ്പിനെ സാരമായി ബാധിക്കുന്നു. കൂട്ടത്തിൽ മുൻപിലോടാനായി ചന്ദ്രപ്രകാശ് പുതുവഴികൾ തേടുന്നു.
ചന്ദ്രപ്രകാശിൽ നിന്നും സിപിയിലേക്കുള്ള രൂപാന്തരമാണ് ചിത്രത്തിന്റെ പ്രധാന കഥ. എന്നാൽ ചന്ദ്രപ്രകാശിനെ മുന്നിൽ നിർത്തി മാധ്യമങ്ങളിലെ അധാർമികതയെ ചോദ്യം ചെയ്യുകയാണ് ‘നാരദൻ’. ചന്ദ്രപ്രകാശിൽ നിന്നും സിപിയിലേക്കുള്ള യാത്രയെ ടോവിനോ മികച്ചതാക്കിയിട്ടുണ്ട്. സ്വത്വപ്രതിസന്ധി നേരിടുന്ന ചന്ദ്രപ്രകാശിൽ നിന്നും നെഗറ്റീവ് ഷെയ്ഡിലുള്ള സിപിയിലേക്കുള്ള മാറ്റം.
ഷറഫുദ്ദീൻ, രഞ്ജി പണിക്കർ, അന്ന ബെൻ, ഇന്ദ്രൻസ് എന്നിവരും പ്രകടനങ്ങളിൽ മികവ് പുലർത്തുന്നു. കളർഫുൾ ആയ ധാരാളം സീനുകളും ഗ്രിപ്പിങ് ആയ രണ്ടാം പകുതിയും ചിത്രത്തെ എൻഗേജിങ് ആയി നിലനിർത്തുന്നു. ഉണ്ണി ആറിന്റെ സംഭാഷണങ്ങൾ മികച്ചതായിരുന്നെങ്കിലും ചിലയിടങ്ങളിൽ തിരക്കഥ ദുർബലമാകുന്നുണ്ട്.
മാധ്യമ സ്വാതന്ത്ര്യത്തിന്റെ പരിധി എവിടെയാണ്? മാധ്യമത്തിൽ വസ്തുതയ്ക്കാണോ വികാരത്തിനാണോ സ്ഥാനം? സ്വന്തം അഭിപ്രായം എന്നതുപോലെ വിരുദ്ധ അഭിപ്രായങ്ങൾക്ക് വില നൽകാൻ മാധ്യമങ്ങൾ തയ്യാറാകുന്നുണ്ടോ? – സിനിമ ഉയർത്തുന്ന പ്രധാന ചോദ്യങ്ങൾ ഇവയാണ്. മോറൽ ജഡ്ജ്‌മെന്റ് പാസാക്കുന്ന അവതാരകർ, ചാനൽ ചേസിങ്, സദാചാര ഗുണ്ടായിസം, മാധ്യമ പ്രവർത്തനമെന്നാൽ ഉത്തരവാദിത്തമല്ല മറിച്ച് പ്രിവിലേജ് ആണെന്ന് കരുതുന്ന ജേർണലിസ്റ്റുകൾ, മാധ്യമ പ്രവർത്തകർ നേരിടുന്ന സമ്മർദ്ദം തുടങ്ങിയവയെല്ലാം സിനിമ ചർച്ച ചെയ്യുന്നുണ്ട്; ഡീപ്പായി തന്നെ.
ക്ലൈമാക്സിൽ ഒരു കോർട്ട് റൂം ഡ്രാമയായി മാറുകയാണ് ചിത്രം. സുപ്രധാനമായ പല വിഷയങ്ങളും അവിടെ ചർച്ചയാവുന്നുണ്ടെങ്കിലും ത്രില്ലിംഗ് ആയ മൊമെന്റുകൾ നഷ്ടമായതായി തോന്നി. ഒരു ആഷിഖ് അബു ടച്ച് ഇല്ലാതെ സിനിമ അവസാനിച്ചതായും അനുഭവപ്പെട്ടു. ട്വിസ്റ്റുകളൊന്നും ഒരുക്കി വയ്ക്കാതെ ദൃശ്യ മാധ്യമ സംസ്കാരത്തെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് സംവിധായകൻ.
Last Word – ആഷിഖ് അബുവിന്റെ ബെസ്റ്റ് വർക്ക് അല്ല ‘നാരദൻ’. എന്നാൽ സമകാല സാഹചര്യത്തിൽ പ്രസക്തമായ വിഷയത്തെ നിലവാരമുള്ള സ്ക്രിപ്റ്റിന്റെ പിൻബലത്തോടെ നീറ്റായി സ്‌ക്രീനിൽ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വർത്തമാനകാല മാധ്യമങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ചിന്തിപ്പിക്കുന്ന, ചർച്ച ചെയ്യേണ്ട പല വിഷയങ്ങളും സിനിമ പ്രേക്ഷകന് മുന്നിലേക്ക് നീട്ടുന്നു. തൃപ്തികരമായ ചലച്ചിത്രാനുഭവം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
രണ്ടു വർഷങ്ങൾക്കു ശേഷം കേരളത്തിലെ സ്കൂൾ തലത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണമായും പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. ഒന്നാം ക്ലാസ് മുതലുള്ള കുട്ടികൾ സ്കൂളുകളിൽ എത്തി ഈ വിദ്യാഭ്യാസ വർഷത്തിലെ അധ്യയനം പൂർണതോതിൽ ആരംഭിച്ചു എന്ന് പറയാം.
കേരളത്തിൽ ഗവൺമെൻറിൻറെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സ്കൂളുകൾ കഴിഞ്ഞാൽ സിബിഎസ്ഇ / ഐസിഎസ്ഇ സിലബസിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്വകാര്യമേഖലയിലാണ് . മാസാമാസം വിദ്യാർഥികളിൽനിന്ന് ഫീസ് മേടിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പലതും ക്ലാസുകൾ പൂർണതോതിൽ പ്രവർത്തനം തുടങ്ങിയപ്പോൾ ഫീസിൻെറ കാര്യത്തിൽ വൻ വർദ്ധനവ് നടത്തിയതായുള്ള പരാതികൾ മാതാപിതാക്കളുടെയും കുട്ടികളുടെയും ഇടയിൽ വ്യാപകമായുണ്ട്.
ഓൺലൈൻ ക്ലാസ് നടത്തി കൊണ്ടിരുന്ന സമയത്ത് ഫീസിനത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതിരുന്ന സിബിഎസ്ഇ / ഐസിഎസ്ഇ സ്കൂളുകളിൽ ചിലത് സിമ്മിംഗ് ഫീസ് വരെ വാങ്ങിയ കാര്യം ഇതിനുമുമ്പും മലയാളംയുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
പല സ്വകാര്യ സ്കൂളുകളും അധ്യാപകർ ഓൺലൈൻ ക്ലാസുകൾ നടത്തുന്ന സമയത്ത് ശമ്പളം പകുതിയോ അതിലധികമോ വെട്ടിക്കുറച്ചിരുന്നു. അധ്യാപകരുടെ ശമ്പളത്തിൽ വരുത്തിയ കുറവിൻെറ ആനുകൂല്യം കുട്ടികൾക്ക് ഫീസിനത്തിൽ ഇളവ് ചെയ്യുന്നതിന് പല സ്കൂളുകളും തയ്യാറായിട്ടില്ല എന്നതാണ് സത്യം.
അമിതമായ ഫീസ് ഈടാക്കാനായിട്ടാണ് പല സ്കൂളുകളും പേരിന്റെ കൂടെ ‘ഇൻറർനാഷണൽ‘ എന്ന ഓമനപ്പേരിട്ട് വിളിക്കുന്നത് . സ്വകാര്യ സ്കൂളുകളിലെ ബസ് ഫീസ് രക്ഷിതാക്കളെ കൊള്ളയടിക്കാനുള്ള മറ്റൊരു മാർഗമായി മാറിയിരിക്കുകയാണ്. കോവിഡിന് മുമ്പുള്ള ഫീസുമായി താരതമ്യം ചെയ്യുമ്പോൾ 60 ശതമാനമോ അതിലധികമോ ബസ് ഫീസ് വർധിപ്പിച്ച സ്കൂളുകളും കേരളത്തിൽ ഉണ്ട്. ഇന്ധന വിലയിൽ ഭീമമായ വർധനവ് ഉണ്ടായി എന്ന സത്യം മറക്കുന്നില്ല. കോവിഡ് കാലത്തെ സാമ്പത്തിക ഞെരുക്കത്തിൽ നട്ടം തിരിയുന്ന മാതാപിതാക്കൾക്ക് ഇരുട്ടടിയായിരിക്കുകയാണ് സിബിഎസ്ഇ / ഐസിഎസ്ഇ സ്കൂളുകളിലെ പലവിധമുള്ള ഫീസ് വർദ്ധനവുകൾ.
ഒട്ടുമിക്ക സ്വകാര്യ സ്കൂളുകളും പുസ്തകങ്ങളും , നോട്ട്ബുക്കുകളും വിൽക്കുന്ന കച്ചവടസ്ഥാപനങ്ങൾ കൂടിയാണ്. തങ്ങളുടെ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പുസ്തകങ്ങളും നോട്ട്ബുക്കുകളും എംആർപി വിലയിൽ വിൽക്കുന്നതിലൂടെ സ്കൂളുകൾ കൊയ്യുന്നത് വൻ ലാഭമാണ്. ഈ ഇനത്തിലുള്ള നികുതിവെട്ടിപ്പിലൂടെ ഗവൺമെന്റിന് നഷ്ടമാകുന്നത് കോടികളാണ്. സിബിഎസ്ഇ / ഐസിഎസ്ഇ സ്കൂളുകളിൽ നടക്കുന്ന അനീതികൾക്കെതിരെ എവിടെ പരാതി പറയണം എന്നുള്ള കാര്യം പോലും ഭൂരിപക്ഷം മാതാപിതാക്കൾക്കും കുട്ടികൾക്കും അറിയില്ല.
എൽ കെ ജി , യു കെ ജി തലത്തിൽ ചേരുമ്പോൾ തന്നെ സ്വകാര്യ സ്കൂളുകൾ ഡിപ്പോസിറ്റ് ആയി നല്ലൊരു തുക മേടിക്കുന്നുണ്ട്. തങ്ങൾ കൊടുത്തിരിക്കുന്ന ഭീമമായ ഡെപ്പോസിറ്റിൻെറ നഷ്ടമോർത്താണ് പല രക്ഷിതാക്കളും കുട്ടികളെ എയ്ഡഡ് ഗവൺമെന്റിൻെറ കീഴിലുള്ള സ്കൂളുകളിലേയ്ക്ക് മാറ്റാൻ മടിക്കുന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സിബിഎസ്ഇ , ഐസിഎസ്ഇ സ്വകാര്യ സ്കൂളുകളെ നിയന്ത്രിക്കാൻ സർക്കാർ തലത്തിൽ നടപടി ഉണ്ടാകണമെന്നാണ് മാതാപിതാക്കൾ ആവശ്യപ്പെടുന്നത്.
പയ്യന്നൂരിൽ വെജ് ബിരിയാണിക്ക് പകരം ചിക്കൻ ബിരിയാണി നൽകിയതിന് ഹോട്ടലിൽ സംഘർഷം. സംഘർഷത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ഹോട്ടലുടമയും ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് പ്രസിഡൻ്റുമായ ഡി വി ബാലകൃഷ്ണന്‍, ഭക്ഷണം കഴിക്കാനെത്തിയ സി പി ഷിമിത്ത്, എംഎസ് സനൂപ് എന്നീ യുവാക്കൾക്കുമാണ് പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് പയ്യന്നൂർ മൈത്രി ഹോട്ടലിലാണ് സംഭവം.
ഒരാൾ വെജ് ബിരിയാണി ഓർഡർ ചെയ്തിരുന്നു. എന്നാൽ കഴിക്കാൻ വേണ്ടി ഭക്ഷണം വിളമ്പിയ നേരത്താണ് ലഭിച്ചത് ചിക്കൻ ബിരിയാണിയാണെന്ന് ശ്രദ്ധയിൽപെട്ടത്. തുടർന്ന് ഓർഡർ ചെയ്തയാൾ ഇതിന്റെ പേരിൽ ഹോട്ടലുടമയുമായി തർക്കത്തിലേർപ്പെടുകയായിരുന്നു.
വിവരം ഹോട്ടലുടമയെ അറിയിച്ചിട്ടും ഭക്ഷണം മാറ്റി നൽകാൻ തയ്യാറായില്ലെന്നാണ് ആരോപണം. താൻ വെജ് മാത്രമെ കഴിക്കുകയൊളളൂവെന്നും മാംസാഹാരം കഴിക്കില്ലെന്നും ഇയാൾ പറഞ്ഞിട്ടും ഭക്ഷണം മാറ്റി നൽകിയില്ല.
ഇതിനിടെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ സി പി ഷിമിത്ത്, എംഎസ് സനൂപ് എന്നീ രണ്ടു യുവാക്കൾ കൂടി ഇടപെട്ടതോടെ തർക്കം മൂർച്ഛിച്ചു. അയാൾക്ക് കൊടുത്ത ചിക്കൻ ബിരിയാണി തങ്ങൾക്ക് നൽകി വെജ് ബിരിയാണി അയാൾക്ക് നൽകണമെന്ന് യുവാക്കൾ നിർദേശിച്ചു. എന്നാൽ ഹോട്ടലുടമ ഇവരുടെ നിർദേശവും പരിഗണിച്ചില്ല. തുടർന്നുണ്ടായ അടിപിടിയിൽ യുവാക്കള്‍ക്കും പരുക്കേല്‍ക്കുകയായിരുന്നു.
ബഹളത്തെ തുടർന്ന് ആളുകൾ കൂടുകയും വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സംഭവത്തിൽ ഹോട്ടലുടമയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. ഹോട്ടലുടമയും തർക്കമുണ്ടാക്കിയ വ്യക്തിയും പരാതി നൽകിയിട്ടുണ്ട്.
യുട്യൂബ് വ്ളോഗറും മോഡലുമായ കണ്ണൂര്‍ സ്വദേശിനി നേഹയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇവരുടെ സുഹൃത്തിനെ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിനുശേഷം ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്.
തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരുപത്തിയേഴുകാരിയായ നേഹയെ പോണേക്കരയിലുള്ള ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവുമൊത്തു താമസിക്കുകയായിരുന്നു ഇവര്‍. ഇവര്‍ അയച്ച ആത്മഹത്യ സൂചന നല്കുന്ന ഫോണ്‍ സന്ദേശത്തെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
മരണത്തില്‍ ദുരൂഹതയുള്ളതായാണ് സൂചന. ഭര്‍ത്താവുമായി അകന്നു കഴിയുന്ന നേഹ ആറു മാസം മുമ്പാണ് കൊച്ചിയില്‍ താമസം തുടങ്ങിയത്. ഒപ്പം താമസിച്ച യുവാവ് വിവാഹം കഴിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും ഇയാൾ നാട്ടിൽ പോയ ശേഷം വിവാഹ വാഗ്ദാനത്തിൽനിന്നു പിൻമാറിയെന്നാണ് സൂചന.
ഇതിനിടെ, ഈ ഫ്ളാറ്റിൽ പിന്നീട് പോലീസ് നടത്തിയ പരിശോധനയിൽ മയക്കുമരുന്നു കണ്ടെടുത്തതായി പറയുന്നു. ഇവിടെ ലഹരി മരുന്നു വാങ്ങാൻ അസമയത്തും പലരും എത്തിയിരുന്നതായും നാട്ടുകാർ ആരോപിക്കുന്നു.
ഇതിനിടെ, സംഭവസ്ഥലത്ത് കാറിൽ എത്തിയ മൂന്നു യുവാക്കളെ പോലീസ് ചോദ്യം ചെയ്തു. ഇതിൽ ഒരാളുടെ പക്കൽനിന്നു 15 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. മറ്റു രണ്ടു പേർക്ക് ഇതിൽ പങ്കില്ലെന്നു കണ്ടു അവരെ വിട്ടയച്ചതായി പറയുന്നു.
ചരക്കുലോറിയെ മറികടക്കവെ ബൊലേറോ ഇടിച്ചിട്ട ബൈക്ക് തെറിച്ചു വീണത് ലോറിക്കടിയിലേയ്ക്ക്. ലോറിക്കടിയിൽ പെട്ട് വിദ്യാർത്ഥി അതിദാരുണമായി മരിച്ചു. ആറ്റിങ്ങൽ തച്ചൂർക്കുന്ന് ഷീജ ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന പത്മകുമാർ(വേണു)-സിന്ധു ദമ്പതികളുടെ ഏക മകൻ വിശാലാണ് (19) മരിച്ചത്. ബൈക്കിനു പിറകിലിരുന്ന സഹപാഠി ആറ്റിങ്ങൽ ഫൈവ് റോസ് വില്ലയിൽ ഷാജുവിന്റെ മകൻ ആസിഫ് (19) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴക്കൂട്ടം മരിയൻ എൻജിനിയറിംഗ് കോളേജിലെ ഒന്നാം വർഷ ബി.ബി.എ വിദ്യാർത്ഥികളാണ് ഇരുവരും. ദേശീയപാതയിൽ കോരാണി പതിനെട്ടാംമൈൽ രേവതി ആഡിറ്റോറിയത്തിനു സമീപം ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് ലോറിയും ബൈക്കും പൂർണമായി കത്തിനശിച്ചു. വിശാലും ആസിഫും സഞ്ചരിച്ചിരുന്ന ബൈക്ക് ചരക്കുലോറിയെ ഓവർടേക്ക് ചെയ്ത് കയറുമ്പോൾ എതിരേ വന്ന ബൊലേറോ ഇടിക്കുകയായിരുന്നു.
വിശാലിന്റെ ദേഹത്തുകൂടി ലോറിയുടെ ടയർ കയറിയിറങ്ങി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. റോഡിലേക്കു തെറിച്ചുവീണാണ് ആസിഫിന് പരിക്കേറ്റത്. ലോറിയുടെ മുൻ ചക്രത്തിൽ കുരുങ്ങി 10 മീറ്ററോളം ടാറിൽ ഉരഞ്ഞുനീങ്ങിയ ബൈക്കിൽനിന്ന് പെട്രോൾ ചോർന്നാണ് തീപിടുത്തമുണ്ടായത്. ബൈക്ക് ടാറിൽ ഉരസിയുണ്ടായ തീപ്പൊരിയിൽ നിന്ന് പെട്രോളിലേക്ക് തീവ്യാപിച്ച് ബൈക്കാണ് ആദ്യം കത്തിയത്.
പെട്ടെന്ന് ലോറിയിലേക്കും തീ പടർന്നു. തീ പടരുന്നതിനിടയിലാണ് ഡ്രൈവർ സുജിത് ലോറി നിറുത്തിയത്. താഴെയിറങ്ങുമ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. വിവരം അറിഞ്ഞെത്തിയ ആറ്റിങ്ങൽ ഫയർഫോഴ്‌സും പൊലീസും ഏറെ പരിശ്രമിച്ചാണ് തീ അണച്ചത്. ലോറിയിൽ സാനിറ്റൈസർ, മാസ്‌ക്, കോസ്മറ്റിക് ഐറ്റം എന്നിവയായിരുന്നു. ഇവയിലേക്കും തീ ആളിപ്പടർന്നു. അതേസമയം, ബൈക്കിൽ ഇടിച്ച ബൊലേറോ നിറുത്താതെ പോയി.
എംസി റോഡിൽ മൂവാറ്റുപുഴ ഈസ്റ്റ് മാറാടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കാർ ഡ്രൈവർ ചങ്ങനാശേരി പുതുപ്പറന്പിൽ മുഹമ്മദ് ഇസ്മയിൽ (25), യാത്രക്കാരി ചങ്ങനാശേരി തോപ്പിൽ ശ്യാമള (60) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ ശ്യാമളയുടെ ഭർത്താവ് ദാമോദരൻ (65), ശ്യാമളയുടെ സഹോദരൻ മുൻ കൗൺസിലർ അനിൽകുമാർ എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെ 3.15 ഓടെ ആയിരുന്നു അപകടം.
വിദേശത്തുനിന്നെത്തിയ ശ്യാമളയുടെ ഭർത്താവ് ദാമോദരനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നതിനിടെ ഈസ്റ്റ് മാറാടിയിൽവച്ച് എതിരേ വന്ന നാഷണൽ പെർമിറ്റ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ദുബായ്യിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇരുപതുകാരിയായ മലയാളി വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ മരണത്തെ കുറിച്ച് സുഹൃത്ത് പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ. മരിക്കുന്നതിന് ഒരു ദിവസം മുമ്പ് വരെ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. ബുര്‍ജ് ഖലീഫയ്ക്ക് മുന്നില്‍നിന്ന് ഭര്‍ത്താവിനൊപ്പം ഇന്‍സ്റ്റഗ്രാം സ്റ്റോറി ചെയ്തതാണ് അവസാന പോസ്റ്റ്. ഒരു മകളുണ്ട്.
മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ടിയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്, ഭര്‍ത്താവ് മെഹ്നുവിന് ഒപ്പമായിരുന്നു താമസം. കഴിഞ്ഞ മാസമാണ് റിഫ ദുബായില്‍ എത്തിയത്. ഫാഷന്‍, വ്യത്യസ്ത ഭക്ഷണങ്ങള്‍, സംസ്‌കാരങ്ങള്‍ എന്നിവ ആയിരുന്നു റിഫയുടെ വ്‌ളോഗിലെ പ്രധാന വിഷയങ്ങള്‍. അതിനിടെ വ്‌ളോഗറുടെ അവസാന ഇൻസ്റ്റഗ്രാം സ്റ്റോറി കാണികളിൽ നൊമ്പരമുണർത്തിയിരുന്നു.
ബുർജ് ഖലീഫയ്ക്ക് മുന്നിൽ നിന്ന് ഭർത്താവിനൊപ്പം 20 മണിക്കൂർ മുമ്പാണ് റിഫ സ്റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്‌റ്റോറിയിൽ റിഫ വളരെ സന്തോഷവതിയായാണ് റിഫ കാണപ്പെട്ടത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റിഫ(20) യെ ഇന്ന് പുലർച്ചെയാണ് ദുബൈ ജാഫലിയ്യയിലെ ഫളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അരനാട്ടിൽവീട്ടിൽ റിഫ ഷെറിൻ എന്ന റിഫ ഭർത്താവിനൊപ്പമാണ് റിഫ മെഹ്നൂസ് എന്ന പേരിൽ വ്‌ലോഗിങ് രംഗത്ത് പ്രവർത്തിച്ചിരുന്നത്.
ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. ഭർത്താവ് മെഹ്നാസിനൊപ്പം ആഴ്ചകൾക്ക് മുമ്പാണ് റിഫ ദുബൈയിലെത്തിയത്. തിങ്കളാഴ്ച രാത്രി വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.
റിഫയുടെ മരണത്തെ കുറിച്ച് സുഹൃത്ത് കൂടിയായ തൻസീർ കൂത്തുപ്പറമ്പ് ഫേസ്ബുക്കിൽ കുറിച്ച വാക്കുകളും ശ്രദ്ധനേടുകയാണ്. തൻസീറിന്റെ കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്. റിഫയുടെയും മെഹ്നുവിന്റെയും അടുത്ത സുഹൃത്തായ തൻസീർ കൂത്തുപറമ്പും കുറിപ്പുമായെത്തിയിരുന്നു. റിഫയും മെഹ്‌നുവും ഒരു തരത്തിലും പ്രശ്ണം ഇല്ലെന്ന് റിഫയുടെ സഹോദരൻ സ്റ്റേഷനിൽ വെളിപ്പെടുത്തിയിരുന്നു.
ഇന്നലെ സാധാരണ പോലെ തന്നെ റിഫ പെരുമാറി അല്ലാതെ ഒരു പ്രശ്നമോ ഒന്നും ഇല്ലെന്നും മെഹ്‌നു മൊഴി നൽകി. പോസ്റ്റ് മോർട്ടത്തിന് വേണ്ടി ബോഡി കൊണ്ട് പോവുകയും 2 ദിവസത്തിൽ റിപ്പോർട്ട് വരുമെന്ന് അധികൃതർ അറിയിച്ചു. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതെ നോക്കുക. ഈ പോസ്റ്റ് ഇവിടെ ഇടുന്നത് കുടുംബ പ്രശ്‌നം കാരണമാണ് മരിച്ചത് മെഹ്നസ് കാരണമാണ് ഇങ്ങനെ നിരവധി ഫേക്ക് ന്യൂസ് വരുന്നുണ്ട് അത്കൊണ്ട് തന്നെ ഇന്നലെ നടന്ന കാര്യങ്ങൾ ഇങ്ങനെ ഒരു പോസ്റ്റ് രൂപത്തിൽ ഇടണം എന്ന് തോന്നിയെന്നായിരുന്നു തൻസീറിന്റെ കുറിപ്പ്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടി, ആത്മത്യ മരണം ആണെന്ന് തെളിഞ്ഞിരിക്കുന്നു. ഇന്ന് പുലർച്ചെ 8 മണിയോടെ കൂടെ ആണ് റിസൾട്ട് വന്നത്. ഇന്ന് രാത്രിയോട് കൂടി മയ്യത്ത് നാട്ടിലേക്കു കൊണ്ട് വരും. ഇതിന് വേണ്ടി കെഎംസിസി ടീം.അഷ്‌റഫ്‌ക്ക താമരശ്ശേരി അവിടെ പേപ്പർ വർക്ക് ചെയ്യുന്നുണ്ട്.
മെഹ്നസ് അവിടെ റൂമിൽ തന്നെ ഉണ്ട്. മെഹ്നസ് ജയിൽ ആണെന്ന് ഉള്ള വാർത്തകൾ ഫേക്ക് ആണ്. നാളെ രാവിലെയോട് കൂടി നാട്ടിൽ മയ്യത് എത്തുമെന്നും തൻസീർ കുറിച്ചിരുന്നു.
സത്യാവസ്ഥ എന്താണെന്നും തൻസീർ പറയുന്നുണ്ട്. അതിങ്ങനെയാണ്. ‘ഭക്ഷണം കഴിക്കാൻ വേണ്ടി മെഹ്നാസ് കൂട്ടുകാരോടൊപ്പം പുറത്ത് പോയി, റിഫ ജോലി കഴിഞ്ഞ് അവിടെ നിന്നും കഴിച്ച് വരുമെന്ന് പറഞ്ഞിരുന്നു. ശേഷം തന്റെ റൂമിൽ എത്തിയ മെഹ്നു കണ്ടത് തൂങ്ങി കിടക്കുന്ന റിഫയെ ആയിരുന്നു. ഒരു ഫ്ളാറ്റിൽ പാർട്ടിഷൻ ചെയ്ത 3 റൂമിൽ ഒരു റൂമിലായിരുന്നു താമസം.
റിഫയെ കണ്ട വെപ്രാളത്തിൽ വള്ളി അഴിച്ചു തട്ടിവിളിച്ചു അനക്കം കാണാത്തതിനെ തുടർന്ന് കൃത്രിമ ശ്വാസം കൊടുത്തു. പൾസ് ഉണ്ട് എന്ന് തോന്നിയപ്പോൾ ആൾക്കാർ നില വിളി കേട്ട് എത്തിയിരുന്നു.റൂമിന് അടുത്ത് ഒരു ആമ്പുലൻസ് കണ്ടെത്തിയപ്പോഴേക്കും റിഫ മരിക്കുകയും ചെയ്തിരുന്നു.
ഈ സമയം മെഹനുവും കൂടെ സുഹൃത്ത് ജംഷാദ് തന്നെ ഫോണിൽ വിളിച്ചു. നാട്ടിൽ റിഫയുടെയും മെഹുന്നയുടെയും വീട്ടിൽ കാര്യം അവതരിപ്പിക്കാൻ കാര്യങ്ങൾ സംസാരിച്ചു. വേണ്ട കാര്യങ്ങൾ ദുബായിൽ അവിടെ ചെയ്ത് കൊടുത്തു.
കുറിപ്പിന് താഴെ വിമർശനങ്ങളുമായി നിരവധി പേരുമെത്തുന്നുണ്ട്. നിലവാരമില്ലാത്ത ആൽബത്തിലെ കഥപോലെ കാണരുത് ഒരു പെൺകുട്ടിയുടെ ജീവനാണ് നഷ്ടപ്പെട്ടത് എന്നാണ് ചിലർ സങ്കടത്തോടെ പറയുന്നത്. വെറുതെ ഒരാൾ ആത്മഹത്യ ചെയ്യുമോ തക്കതായ എന്തോ കാരണമുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വരുമ്പോൾ അറിയാമെന്നും ചിലർ പറയുന്നു.
ഇരുപത്തൊന്ന് വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടി. ഭാര്യയാണ് , ഒരു കുട്ടിയുടെ ഉമ്മയാണ്. ആൽബങ്ങളിൽ അഭിനയിച്ചിട്ടുണ്ട് , ഇൻസ്റ്റഗ്രാം സെലിബ്രറ്റിയാണ്, നല്ല റീച്ചുള്ള വ്ളോഗറാണ്. എന്നിട്ടും ഈ മരണത്തിനു പിന്നിലെ ദുരൂഹത ഇനിയും മറനീക്കി പുറത്ത് വരാൻ ഇനി വൈകരുതെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
തിരുവനന്തപുരം: ഫോണ്‍വിളിയെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പാലോട് കുറുപുഴ വെമ്പ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷിജു(37)വിനെയാണ് ഭാര്യ സൗമ്യ കല്ലും ടൈലും കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സൗമ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഷിജുവിന്റെ ഫോണ്‍വിളിയില്‍ സൗമ്യയ്ക്കുണ്ടായ സംശയവും ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
പത്ത് ദിവസം മുമ്പാണ് ഷിജു ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയത്. ചൊവ്വാഴ്ച ദമ്പതിമാര്‍ വീടിന് തൊട്ടടുത്ത ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തില്‍ പങ്കെടുത്തിരുന്നു. രാത്രി 10.30-ഓടെ സൗമ്യ തിരികെ വീട്ടില്‍ എത്തിയപ്പോള്‍ ഷിജു അടുക്കളയുടെ പുറത്തുനിന്ന് ഫോണ്‍ ചെയ്യുന്നത് കണ്ടു. തുടര്‍ന്ന് ഷിജുവിന്റെ ഫോണ്‍ സൗമ്യ ചോദിച്ചെങ്കിലും ഫോണ്‍ നല്‍കാന്‍ ഭര്‍ത്താവ് തയ്യാറായില്ല. പിന്നാലെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും ഫോണ്‍ ചെയ്തുകൊണ്ടിരുന്ന ഷിജുവിനെ പിന്നിലൂടെ എത്തിയ സൗമ്യ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നുമാണ് വിവരം.
അടുക്കളയുടെ സമീപത്തുണ്ടായിരുന്ന കല്ലും ടൈലും ഉപയോഗിച്ചാണ് സൗമ്യ ആക്രമണം നടത്തിയത്. തല്‍ക്ഷണം മരിച്ച ഷിജുവിന്റെ തല ചിന്നിച്ചിതറിയ നിലയിലായിരുന്നു. സംഭവസമയം ഇരുവരും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കൃത്യം നടത്തിയ ശേഷം തിരികെ ഉത്സവസ്ഥലത്ത് എത്തിയ സൗമ്യ, താന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതായി ബന്ധുക്കളോട് പറയുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഷിജുവിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
റൂറല്‍ എസ്.പി. അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കസ്റ്റഡിയിലെടുത്ത സൗമ്യയെ വിശദമായി ചോദ്യംചെയ്യാനായിട്ടില്ലെന്നും ഇവര്‍ മാനസിക വിഭ്രാന്തിയുള്ളതുപോലെയാണ് പെരുമാറുന്നതെന്നും പോലീസ് പറഞ്ഞു. ഷിജുവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.