മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഗുരുതാരവസ്ഥയില്‍. ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. അസുഖ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു.ആശുപത്രി അധികൃതരാണ് തങ്ങളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
അടുത്ത ബന്ധുക്കള്‍ ആശുപത്രിയില്‍ ഒപ്പമുണ്ട്.നിലവില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റാണ്. സമസ്ത ഇ.കെ വിഭാഗത്തിന്റെ വെെസ് പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നുണ്ട്. ദാറുള്‍ ഹുദ ഇസ്ലാമിക് അക്കാദമിയുടെ പ്രസിഡന്റ് കൂടിയാണ്.
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം മലയാളികളുടെ പ്രിയ താരം ജഗതി ശ്രീകുമാർ സിനിമയിലേക്ക് മടങ്ങിയെത്തുകയാണ്. സിബിഐ അഞ്ചാം ഭാഗത്തിൽ ഇദ്ദേഹം ഉണ്ട് എന്നാണ് സൂചന. ഇപ്പോഴിതാ ജഗതിക്ക് അപകടം നടന്ന ദിവസത്തെക്കുറിച്ചുള്ള സംഭവം പറയുകയാണ് മകൾ പാർവ്വതി ഷോൺ.
പപ്പയ്ക്ക് അപകടം നടക്കുന്ന ദിവസം എല്ലാം ദുശകുനം ആയിരുന്നു എന്ന് പാർവ്വതി പറയുന്നു. പൂജാമുറി യാതൊരു പ്രകോപനവുമില്ലാതെ തീപിടിച്ചിരുന്നു. ഇപ്പോഴും ആ ദിവസം ഓർമ്മയുണ്ട് എന്ന് പാർവതി പറഞ്ഞു. പപ്പ വിളിച്ചു പറഞ്ഞതിനാൽ താൻ വീട്ടിലെത്തിയിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞശേഷം വീട്ടിലേക്ക് വരാം എന്നാണ് പറഞ്ഞത്. അദ്ദേഹത്തെ തിരിച്ചു വിളിച്ച് കാര്യം അന്വേഷിക്കാൻ സാധിക്കില്ല. കാരണം മൊബൈൽ ഫോൺ ഉപയോഗിക്കില്ലായിരുന്നു.
ഡ്രൈവർ അങ്കിളിനെ വിളിച്ചാണ് കാര്യങ്ങൾ തിരക്കിയിരുന്നത്. പക്ഷേ അന്ന് വണ്ടി ഓടിച്ചത് പപ്പേടെ ഡ്രൈവർ അല്ല. പ്രൊഡക്ഷനിലെ ഡ്രൈവറാണ്. ഷൂട്ട് കഴിഞ്ഞ് പപ്പാ ക്ഷീണിച്ച് പിൻസീറ്റിൽ ഉറങ്ങുകയായിരുന്നു. സീ ബെൽറ്റ് ഒക്കെ ധരിച്ചിട്ട് ഉണ്ടായിരുന്നു. പക്ഷേ ആ കാറിൽ എയർബാഗ് സംവിധാനം ഇല്ലായിരുന്നു.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് എന്നാണ് പറയുന്നത്. പപ്പയുടെ സുഹൃത്ത് തങ്ങളെ ആദ്യം വിളിച്ച അമ്പിളി ചേട്ടന് എന്താ പറ്റിയത് എന്ന് ചോദിച്ചു. പപ്പയ്ക്ക് എന്താണ് എന്ന് തിരിച്ചു ചോദിച്ചപ്പോൾ കോൾ കട്ടായി. പിന്നെ നിരവധി കോളുകൾ വന്നു. ആശുപത്രിയിൽ എത്തിയപ്പോഴും ചെറിയ എന്തോ അപകടം ആണെന്നാണ് കരുതിയത്. കണ്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരുകൈ മാത്രമേ അനങ്ങുന്നുണ്ടായിരുന്നുള്ളൂ എന്ന് പാർവതി പറയുന്നു. അവിടെനിന്ന് പപ്പ ഇവിടെ വരെ എത്തി എന്നും ഇനി എഴുന്നേറ്റ് നടക്കുമെന്ന വിശ്വാസമുണ്ട് എന്നും പാർവതി പറയുന്നു.
കെ റെയില്‍ സില്‍വര്‍ലൈന്‍ സര്‍വ്വേയ്‌ക്കെത്തിയെ ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിന് കൊടിക്കുന്നില്‍ സുരേഷ് എം.പിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.എംപിയുടെ നേതൃത്വത്തിലുള്ള നാട്ടുകാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തി, സി.ഐ അടക്കമുള്ള ഉദ്യോഗസ്ഥരെ അവഹേളിച്ചു എന്നീ പരാതികളുടെ അടിസ്ഥാനത്തിലാണ് ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്തത്.
സര്‍വ്വേക്കെത്തിയ വനിതാ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ കൊടിക്കുന്നില്‍ സുരേഷ് അപമാനിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു.
ഉദ്യോഗസ്ഥരോട് ‘നിന്റെ തന്തയുടെ വകയാണോ ഈ സ്ഥല’മെന്ന് ചോദിച്ചായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ പ്രകടനം. ‘ഇയാളാരാ, ഞാന്‍ ജനപ്രതിനിധിയാണ്. നിന്നെക്കാള്‍ വലിയവനാണ്, നിന്നെക്കാള്‍ മേല്‍ ഇരിക്കുന്ന ആളാണ് ഞാന്‍’ എന്ന് സ്ഥലത്തെത്തിയ സിഐയോടും എംപി പറഞ്ഞിരുന്നു. ചെങ്ങന്നൂരില്‍ മൂന്നാം തീയതിയാണ് കെ റെയിലിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമരം നടന്നത്.
മമ്മൂട്ടിയും മോഹന്‍ലാലും സിനിമയില്‍ നിന്ന് രാജി വെക്കേണ്ട സമയമായെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. കിളവന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും സിനിമയില്‍ നിന്നും സ്വയം രാജിവെച്ച് പോകണം എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. ഓണ്‍ലൈന്‍ ന്യൂസ് ചാനലിന് നല്‍കിയ ഫോണ്‍ കാള്‍ അഭിമുഖത്തില്‍ ആണ് ശാന്തിവിള ദിനേശിന്റെ പ്രതികരണം.
ഒന്നുകില്‍ ഇവര്‍ അഭിനയം നിര്‍ത്തണം, അല്ലെങ്കില്‍ ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ ഒക്കെ ചെയ്യുന്നത് പോലെ അച്ഛന്‍ വേഷങ്ങളും സ്വന്തം പ്രായത്തിനു അനുസരിച്ചുള്ള വേഷങ്ങളും ചെയ്യണമെന്നും ശാന്തിവിള ദിനേശ് പറയുന്നു.
മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ കൂടെ ഉള്ള ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസെഫ് എന്നിവര്‍ അവരെ വിറ്റു എടുക്കുകയാണ് എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. അവര്‍ക്കു ഇനി ഒന്നും ചെയ്യാന്‍ പറ്റില്ല എന്നും അത്‌കൊണ്ട് എല്ലാം തീരുന്നതിനു മുന്നേ അവരെ പരമാവധി വിറ്റു കോടികള്‍ ഉണ്ടാക്കാന്‍ ആണ് പലരും നോക്കുന്നത് എന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു.
ലാല്‍ നായകനായ ബംഗ്ലാവില്‍ ഔതാ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ള ശാന്തിവിള ദിനേശ് തൊണ്ണൂറുകള്‍ മുതല്‍ ഒട്ടേറെ ചിത്രങ്ങള്‍ സഹസംവിധായകനായും ജോലി ചെയ്തിട്ടുണ്ട്.
ലൈംഗീക അതിക്രമം നേരിട്ടതിനേക്കുറിച്ച് നടി ഭാവന തുറന്നുപറച്ചിൽ നടത്തുമെന്ന് പ്രശസ്ത മാധ്യമ പ്രവർത്തക ബർഖാ ദത്ത്. വനിതാ ദിനത്തോട് അനുബന്ധിച്ച് ‘വി ദ വുമൻ ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം ചേർന്ന് നടത്തുന്ന ‘ഗ്ലോബൽ ടൗൺ ഹാൾ’ പരിപാടിയിൽ ഭാവന പങ്കെടുക്കുമെന്ന് ബർഖ ദത്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ‘നടി ഭാവന നിശ്ശബ്ദത ഭേദിക്കുന്നു. ഒരു ലൈംഗീകാതിക്രമ കേസിൽ കേരളത്തിലെ ഏറ്റവും വലിയ ഒരു സിനിമാ താരത്തെ നേരിടുന്നതെങ്ങനെയെന്ന് അവർ പറയുന്നു.’ ബർഖാ ദത്ത്.
‘നടി ഭാവന ലൈംഗീക അതിക്രമത്തേക്കുറിച്ച് തുറന്നടിക്കുന്നു’ എന്ന പോസ്റ്റർ ‘വി ദ വുമൻ ഏഷ്യ’യും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. മാർച്ച് ആറ് ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഭാവനയുടെ വെളിപ്പെടുത്തൽ ഉണ്ടായേക്കുക. വി ദ വുമൻ ഏഷ്യയുടെ ഫേസ്ബുക്ക് ട്വിറ്റർ ഹാൻഡിലുകളിലും, ബർഖാ ദത്തിന്റെ ‘മോജോ സ്റ്റോറി’ യുട്യൂബ് ചാനലിലും തത്സമയ സംപ്രേഷണമുണ്ടാകും.
അസ്മ ഖാൻ, ഇന്ദിര പഞ്ചോലി, സപ്ന, മോനിക്ക, നവ്യ നന്ദ, ശ്വേത ബച്ചൻ, കവിത ദേവി, മീര ദേവി, ഡോ. സംഗീത റെഡ്ഡി, ഡോ. ജോൺ ബെൻസൺ, അമീര ഷാ, ഡോ. ഷാഗുൻ സബർവാൾ, മഞ്ചമ്മ ജഗതി, ഡോ. രാജം, ഡോ. സംഗീത ശങ്കർ, രാഗിണി ശങ്കർ, നന്ദിനി ശങ്കർ എന്നിവരാണ് പരിപാടിയിൽ പങ്കെടുക്കുന്ന മറ്റ് അതിഥികൾ.
ഒരുവര്‍ഷമായി രാജ്യത്ത് കോവിഡ് 19 വാക്സിനേഷന്‍ യജ്ഞം പുരോഗമിയ്ക്കുകയാണ്. അതിനിടെ മലയാളി ആരോഗ്യപ്രവര്‍ത്തകയെ തേടി ദേശീയ അംഗീകാരം എത്തിയിരിക്കുകയാണ്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസര്‍ ഗ്രേഡ് വണ്‍ പ്രിയയെ തേടി മികച്ച വാക്‌സിനേറ്റര്‍ പുരസ്‌കാരം
എത്തിയിരിക്കുകയാണ്.
കോവിഡ് പ്രതിരോധ വാക്സിനേഷന്‍ വിതരണം ഒരു വര്‍ഷം പിന്നിടുമ്പോഴാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ, മികച്ച വനിതാ വാക്സിനേറ്റര്‍മാര്‍ക്കുള്ള പുരസ്‌കാരം പ്രിയയെ തേടിയെത്തിയത്. ഗ്രേഡ് വണ്‍ നഴ്‌സിങ് ഓഫീസറായ പ്രിയ, 13 മാസം കൊണ്ട് 488 സെഷനുകളിലായി 1,33,161 ഡോസ് കോവിഡ് വാക്സിനുകളാണ് ഇതുവരെ നല്‍കിയത്. ഓരോ ദിവസവും വാക്സിനേഷനായെത്തുന്ന അവസാന ആള്‍ക്കും കുത്തിവയ്പു നല്‍കി, നിരീക്ഷണം പൂര്‍ത്തിയാക്കി അവര്‍ പോകുന്നതു വരെ പ്രിയ വാക്സിനേഷന്‍ കേന്ദ്രത്തിലുണ്ടാവും.
സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ വിതരണം ആരംഭിച്ച 2021 ജനുവരി 19 മുതല്‍ വാക്സിനേഷന്‍ കേന്ദ്രത്തിലാണ് പ്രിയയ്ക്ക് ഡ്യൂട്ടി. നൂറ് മുതല്‍ ആയിരം വരെ കുത്തിവയ്പുകള്‍ നല്‍കിയ ദിവസങ്ങളുണ്ട്. ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രമാക്കിയപ്പോള്‍, സെന്റ് ജോസഫ് സ്‌കൂളില്‍ തയ്യാറാക്കിയ കേന്ദ്രത്തിലായിരുന്നു സേവനം. ഇക്കാലത്തിനിടെ ഒരിക്കല്‍പ്പോലും പ്രിയയെ രോഗം ബാധിച്ചില്ല.
‘വാക്സിനേഷന്‍ ആരംഭിച്ചതു മുതല്‍ ഒരുപാട് ആളുകളെ കണ്ടു. വാക്സിന്‍ കിട്ടാത്തവര്‍ ശപിച്ചപ്പോള്‍, വാക്സിനായി ഒരുപാട് അലഞ്ഞെത്തിയവര്‍ കുത്തിവയ്‌പ്പെടുത്തുകഴിഞ്ഞ് തലയില്‍ കൈവച്ച് അനുഗ്രഹിച്ച നിമിഷങ്ങളുമുണ്ടായി. മനഃപൂര്‍വം വാക്സിന്‍ നല്‍കുന്നില്ലെന്ന് ആശുപത്രിയിലെ ജീവനക്കാര്‍ തെറ്റിദ്ധരിച്ചതില്‍ മാത്രമാണ് വിഷമം തോന്നിയത്. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ എത്താതിരുന്നാല്‍ ബാക്കി വരുന്ന രണ്ടോ മൂന്നോ വാക്സിന്‍ വയലുകള്‍. ഇതിനായി മത്സരമാണ്. ആരും ഒഴിവാകില്ല. ഇവരില്‍നിന്ന് അര്‍ഹരായവരെ കണ്ടെത്തി നല്‍കുകയെന്നത് പ്രയാസകരമായിരുന്നു. കൂടെ ജോലി ചെയ്തവരുടെ സഹകരണവും വലുതായിരുന്നു’ – പ്രിയ പറഞ്ഞു.
2006ല്‍ ഡി.എം.ഒ. നിയമനമായാണ് ജനറല്‍ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. 2008-ല്‍ പി.എസ്.സി. നിയമനം ലഭിച്ചു. മലയിന്‍കീഴ് കരിപ്പൂര്‍ ഡ്രീം കാസിലില്‍ ഭര്‍ത്താവ് സുന്ദര്‍സിങ്ങിനും മക്കള്‍ക്കുമൊപ്പമാണ് താമസം. ലോക വനിതാദിനമായ മാര്‍ച്ച് എട്ടിന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി മന്‍സൂക്ക് മാണ്ഡവ്യയില്‍ നിന്ന് പ്രിയ പുരസ്‌കാരം സ്വീകരിക്കും.
മരിച്ച നിലയിൽ കണ്ടെത്തിയ യു ട്യൂബ് വ്ലോഗറും മോഡലുമായ കണ്ണൂര്‍ സ്വദേശിനി നേഹയുടെ മുറിയില്‍നിന്നു ലഭിച്ച മയക്കുമരുന്ന് എത്തിച്ചതു കഴിഞ്ഞ ദിവസം അറസ്റ്റിലായ അബ്ദുള്‍ സലാം.
നേഹയ്ക്കൊപ്പം താമസിച്ചിരുന്ന കാസര്‍ഗോഡ് സ്വദേശി സിദ്ധാര്‍ഥ് നായരുടെ അടുത്ത സുഹൃത്താണ് ഇയാളെന്നാണ് സൂചന. സിദ്ധാര്‍ഥ് നായരെ എളമക്കര പോലീസ് ഇന്നു രാവിലെ ചോദ്യം ചെയ്തു വിട്ടയച്ചു. ഇയാളില്‍നിന്നു നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചതായാണ് സൂചന.
ഇന്നും വരും ദിവസങ്ങളിലുമായി നേഹയുടെ അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും പോലീസ് ചോദ്യംചെയ്യും. സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും മരിച്ച നേഹ ഉള്‍പ്പെടെയുള്ളവര്‍ക്കു ലഹരി ഇടപാടുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
നേഹയുടെ പോസ്റ്റ്മോര്‍ട്ട് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കൂ. മരണത്തിനു മുമ്പ് ആത്മഹത്യ സൂചന നല്‍കി ഇവര്‍ സുഹൃത്തുക്കള്‍ക്ക് അയച്ചതായി പറയുന്ന സന്ദേശവും പോലീസ് പരിശോധിക്കുന്നുണ്ട്.
ഫെബ്രവരി 28ന് ഉച്ചയ്ക്കാണ് പോണേക്കരയിലുള്ള അപ്പാര്‍ട്ട്മെന്റില്‍ നേഹയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ഒരു വര്‍ഷമായി ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു. ആറു മാസം മുമ്പാണ് സിദ്ധാര്ഥുമൊത്തു കൊച്ചിയില്‍ താമസം തുടങ്ങിയത്.
ദമ്പതികളെന്നു പറഞ്ഞാണ് അപ്പാർട്ട്മെന്റ് വാടകയ്ക്കെടുത്തത്. താഴത്തെ നിലയില്‍ താമസിച്ചിരുന്ന ഇവര്‍ക്കു മറ്റുള്ളവരുമായി ബന്ധമൊന്നും ഇല്ലായിരുന്നു. ഐടി ഉദ്യോഗസ്ഥര്‍ എന്നാണ് ഇവര്‍ അയല്ക്കാരോടു പറഞ്ഞിരുന്നത്.
അസമയത്ത് ഇവരുടെ മുറിയില്‍ പലരും വന്നു പോകുന്നത് അയല്‍വാസികള്‍ ചോദ്യം ചെയ്തപ്പോള്‍ രാത്രിയില്‍ വിദേശ കമ്പനികള്‍ക്കു വേണ്ടി ജോലി ചെയ്യുന്നവരാണ് ഇവിടെ എത്തുന്നതെന്നാണ് മറുപടി നല്‍കിയത്.
കഴിഞ്ഞ 25ന് സിദ്ധാര്‍ഥ് നേഹയുമായി പിണങ്ങി കാസര്‍ഗോഡേക്കു പോയതായാണ് വിവരം. അതേസമയം, മരിച്ച ദിവസം നേഹയ്ക്കൊപ്പം സിദ്ധാര്‍ഥിന്റെ സുഹൃത്തായ നെട്ടൂര്‍ സ്വദേശി ഉണ്ടായിരുന്നു. ഇയാള്‍ ഭക്ഷണം വാങ്ങാന്‍ പുറത്തുപോയി വന്ന സമയത്താണ് നേഹ മരിച്ചതെന്നാണ് പറയുന്നത്.
മരണവിവരം ഇയാളാണ് അയല്‍ക്കാരെ അറിയിച്ചത്. ഇയാളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. സിദ്ധാര്‍ഥിനെ പോലീസ് ഫോണില്‍ ബന്ധപ്പെട്ടു ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് അറിയിച്ചിരുന്നു. അപ്രകാരമാണ് അയാള്‍ ചോദ്യം ചെയ്യലിനു ഹാജരായത്.
അതേസമയം, നേഹയുടെ മരണം അറിഞ്ഞെത്തിയ പോലീസ് സമീപത്തുനിന്ന് 8.120 ഗ്രാം എംഡിഎംഎ ഗുളികകളും 380 മില്ലിഗ്രാം വെള്ള രൂപത്തിലുള്ള എംഡിഎംഎയുമാണ് അബ്ദുള്‍ സലാമിനെ അറസ്റ്റ് ചെയ്തത്.
പോലീസിനെ കണ്ട് അബ്ദുള്‍ സലാം പരിഭ്രാന്തനായതിനെത്തുടര്ന്നായിരുന്നു പോലീസ് കാര്പരിശോധിച്ചു ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. ഇയാള്‍ക്കൊപ്പം മറ്റു രണ്ടു പേരും കാറില്‍ ഉണ്ടായെങ്കിലും ഇവരെ വിട്ടയയ്ക്കുകയായിരുന്നു. വിട്ടയച്ചവരെയും ഇന്നു ചോദ്യംചെയ്യും.
നരിപ്പറ്റ: കോഴിക്കോട് ഇരട്ടകളായ മക്കളെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ അമ്മ തൂങ്ങി മരിച്ച നിലയിൽ. കോഴിക്കോട് നരിപ്പറ്റ പഞ്ചായത്തിലെ പാണ്ടി തറമ്മൽ സുബീന മുംതാസിനെ (29) ആണ് വ്യാഴാഴ്ച സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സെപ്റ്റംബർ 26-ന് രാത്രിയാണ് സുബീന നാലുവയസ്സുള്ള ഇരട്ടക്കുട്ടികളുമായി കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. മക്കളായ ഫാത്തിമ റൗഹ, മുഹമ്മദ് റിസ്വിൻ എന്നിവർ മരിച്ചുവെങ്കിലും സുബീനയെ നാട്ടുകാർ രക്ഷപ്പെടുത്തി. പേരോട് സിസിയുപി സ്‌കൂൾ പരിസരത്തെ മാഞ്ചാപുറത്ത് റഫീഖിന്റെ ഭാര്യയാണ് സുബീന.
കേസിൽ ശിക്ഷ ലഭിച്ച സുബീനയ്ക്ക് മൂന്നുമാസം ജാമ്യം ലഭിച്ചശേഷമാണ് സ്വന്തം വീട്ടിലെത്തിയത്. തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു.
കോട്ടയം: തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്‌ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ്(എം) നോമിനിയെ രംഗത്തിറക്കാന്‍ ചരടുവലി. കത്തോലിക്കാ സഭയുടെ പിന്തുണയോടെ സിറോ മലബാര്‍ സഭയുടെ വനിതാ അത്മായ നേതാവിനെ ഇടതുപക്ഷ സ്വതന്ത്ര സ്‌ഥാനാര്‍ഥിയാക്കാനാണു നീക്കം. യു.ഡി.എഫ്. സ്‌ഥാനാര്‍ഥിയായി അന്തരിച്ച പി.ടി. തോമസിന്റെ ഭാര്യ ഉമാ തോമസ് മത്സരിക്കാനുള്ള സാധ്യത മുന്നില്‍കണ്ടാണ് ഈ നീക്കം.
തൃക്കാക്കര ഭാരത്‌മാതാ കോളജിലെ മുന്‍ അധ്യാപികയുടെ പേരാണ് കേരള കോണ്‍ഗ്രസ് ഇടതുമുന്നണി നേതൃത്വത്തിന് മുമ്പില്‍ അവതരിപ്പിച്ചത്. ഈ അധ്യാപികയുടെ ഭര്‍ത്താവ് കെ.എസ്.സി. നേതാവായിരുന്നു. നിരവധി സര്‍ക്കാര്‍, സമൂഹിക മേഖലകളില്‍ ഉപദേശകയായി പ്രവര്‍ത്തിക്കുന്ന ഇവരെ മത്സരത്തിനിറക്കിയാല്‍ സഭയുടെ ഔദ്യോഗിക പിന്തുണ കിട്ടുമെന്നാണ് കേരള കോണ്‍ഗ്രസി(എം)ന്റെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം കോട്ടയത്തു ചേര്‍ന്ന യൂത്ത് ഫ്രണ്ട് സംസ്‌ഥാന നേതൃക്യാമ്പില്‍ മുഖ്യപ്രഭാഷക ഈ അധ്യാപികയായിരുന്നു.
എന്നാല്‍, ഇടതുസ്വതന്ത്രയെന്ന പേരിലാണെങ്കിലും തങ്ങളുടെ കൈവശുമുള്ള സീറ്റ് സി.പി.എം. വിട്ടുകൊടുക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മത്സരം കടുത്തതാകുമെന്ന ഉറച്ച വിശ്വാസം ഇടതുമുന്നണി നേതൃത്വത്തിനുണ്ട്. പി.ടി. തോമസും കത്തോലിക്കാ സഭയുമായുണ്ടായിരുന്ന അകല്‍ച്ച ഇല്ലാതായതോടെ സഭയുടെ പരിപൂര്‍ണ പിന്തുണ ഇടതുമുന്നണി പ്രതീക്ഷിക്കുന്നുമില്ല. അതിനാല്‍ കേരള കോണ്‍ഗ്രസ് മുന്നോട്ടുവയ്‌ക്കുന്ന പേര് ഇടതുമുന്നണി അംഗീകരിക്കുമോ എന്നാണ് അറിയേണ്ടത്.
പാര്‍ട്ടി സംസ്‌ഥാന സമ്മേളനം കഴിയുന്നതോടെ തൃക്കാക്കര തെരഞ്ഞെടുപ്പിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാനാണു സി.പി.എം. തീരുമാനം. ഏപ്രിലില്‍ തെരഞ്ഞെടുപ്പുണ്ടായേക്കും.
ഷെറിൻ പി യോഹന്നാൻ
“നാരദനായിരുന്നു ആദ്യത്തെ പ്രചാരകൻ; വാർത്തകളുടെ… ഇനി നിങ്ങളാണ് പ്രചാരകർ”
ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങളാണ് സമീപകാലത്ത് ഏറ്റവുമധികം വിമർശനത്തിന് വിധേയരായത്. മാധ്യമപ്രവർത്തനത്തെ ജനങ്ങൾ രൂക്ഷമായി വിമർശിക്കുന്ന സാഹചര്യം ഉടലെടുത്തത് എന്തുകൊണ്ടാണ്? വർത്തമാന കാലത്തെ മാധ്യമങ്ങളെ, മാധ്യമപ്രവർത്തനത്തെ മറയില്ലാതെ തുറന്നുകാട്ടുകയാണ് ‘നാരദൻ’. അതീവ ഗൗരവമായ, പ്രസക്തമായ വിഷയം നീറ്റായി അവതരിപ്പിച്ച ചിത്രം.
ആഷിഖ് അബുവിന്റെ സംവിധാനം, ഉണ്ണി ആറിന്റെ തിരക്കഥ, ടോവിനോയുടെ നായക കഥാപാത്രം – ആദ്യ ദിനം തന്നെ ചിത്രം കാണാൻ എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങൾ ഇവയാണ്. ‘ന്യൂസ് മലയാളം’ എന്ന ചാനലിലെ പ്രൈം ടൈം അവതാരകനാണ് ചന്ദ്രപ്രകാശ്. ബ്രേക്കിങ് ന്യൂസുകൾ നൽകാനായി ചാനലുകൾ നടത്തുന്ന മത്സരയോട്ടം അദ്ദേഹത്തിന്റെ നിലനിൽപ്പിനെ സാരമായി ബാധിക്കുന്നു. കൂട്ടത്തിൽ മുൻപിലോടാനായി ചന്ദ്രപ്രകാശ് പുതുവഴികൾ തേടുന്നു.

ചന്ദ്രപ്രകാശിൽ നിന്നും സിപിയിലേക്കുള്ള രൂപാന്തരമാണ് ചിത്രത്തിന്റെ പ്രധാന കഥ. എന്നാൽ ചന്ദ്രപ്രകാശിനെ മുന്നിൽ നിർത്തി മാധ്യമങ്ങളിലെ അധാർമികതയെ ചോദ്യം ചെയ്യുകയാണ് ‘നാരദൻ’. ചന്ദ്രപ്രകാശിൽ നിന്നും സിപിയിലേക്കുള്ള യാത്രയെ ടോവിനോ മികച്ചതാക്കിയിട്ടുണ്ട്. സ്വത്വപ്രതിസന്ധി നേരിടുന്ന ചന്ദ്രപ്രകാശിൽ നിന്നും നെഗറ്റീവ് ഷെയ്ഡിലുള്ള സിപിയിലേക്കുള്ള മാറ്റം.
ഷറഫുദ്ദീൻ, രഞ്ജി പണിക്കർ, അന്ന ബെൻ, ഇന്ദ്രൻസ് എന്നിവരും പ്രകടനങ്ങളിൽ മികവ് പുലർത്തുന്നു. കളർഫുൾ ആയ ധാരാളം സീനുകളും ഗ്രിപ്പിങ് ആയ രണ്ടാം പകുതിയും ചിത്രത്തെ എൻഗേജിങ് ആയി നിലനിർത്തുന്നു. ഉണ്ണി ആറിന്റെ സംഭാഷണങ്ങൾ മികച്ചതായിരുന്നെങ്കിലും ചിലയിടങ്ങളിൽ തിരക്കഥ ദുർബലമാകുന്നുണ്ട്.

മാധ്യമ സ്വാതന്ത്ര്യത്തിന്റെ പരിധി എവിടെയാണ്? മാധ്യമത്തിൽ വസ്തുതയ്ക്കാണോ വികാരത്തിനാണോ സ്ഥാനം? സ്വന്തം അഭിപ്രായം എന്നതുപോലെ വിരുദ്ധ അഭിപ്രായങ്ങൾക്ക് വില നൽകാൻ മാധ്യമങ്ങൾ തയ്യാറാകുന്നുണ്ടോ? – സിനിമ ഉയർത്തുന്ന പ്രധാന ചോദ്യങ്ങൾ ഇവയാണ്. മോറൽ ജഡ്ജ്‌മെന്റ് പാസാക്കുന്ന അവതാരകർ, ചാനൽ ചേസിങ്, സദാചാര ഗുണ്ടായിസം, മാധ്യമ പ്രവർത്തനമെന്നാൽ ഉത്തരവാദിത്തമല്ല മറിച്ച് പ്രിവിലേജ് ആണെന്ന് കരുതുന്ന ജേർണലിസ്റ്റുകൾ, മാധ്യമ പ്രവർത്തകർ നേരിടുന്ന സമ്മർദ്ദം തുടങ്ങിയവയെല്ലാം സിനിമ ചർച്ച ചെയ്യുന്നുണ്ട്; ഡീപ്പായി തന്നെ.
ക്ലൈമാക്സിൽ ഒരു കോർട്ട് റൂം ഡ്രാമയായി മാറുകയാണ് ചിത്രം. സുപ്രധാനമായ പല വിഷയങ്ങളും അവിടെ ചർച്ചയാവുന്നുണ്ടെങ്കിലും ത്രില്ലിംഗ് ആയ മൊമെന്റുകൾ നഷ്ടമായതായി തോന്നി. ഒരു ആഷിഖ് അബു ടച്ച് ഇല്ലാതെ സിനിമ അവസാനിച്ചതായും അനുഭവപ്പെട്ടു. ട്വിസ്റ്റുകളൊന്നും ഒരുക്കി വയ്ക്കാതെ ദൃശ്യ മാധ്യമ സംസ്കാരത്തെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് സംവിധായകൻ.
Last Word – ആഷിഖ് അബുവിന്റെ ബെസ്റ്റ് വർക്ക് അല്ല ‘നാരദൻ’. എന്നാൽ സമകാല സാഹചര്യത്തിൽ പ്രസക്തമായ വിഷയത്തെ നിലവാരമുള്ള സ്ക്രിപ്റ്റിന്റെ പിൻബലത്തോടെ നീറ്റായി സ്‌ക്രീനിൽ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വർത്തമാനകാല മാധ്യമങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ചിന്തിപ്പിക്കുന്ന, ചർച്ച ചെയ്യേണ്ട പല വിഷയങ്ങളും സിനിമ പ്രേക്ഷകന് മുന്നിലേക്ക് നീട്ടുന്നു. തൃപ്തികരമായ ചലച്ചിത്രാനുഭവം.