ഒരു പൊതു തിരഞ്ഞെടുപ്പിന്റെ വീറും വാശിയും ആവേശവും ഒക്കെയാണ് ഇപ്പോള്‍ ആസ്വദിക്കുന്നതെന്ന് നടന്‍ ബാബുരാജ്. താരസംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പ് മത്സരത്തെ കുറിച്ചാണ് ബാബുരാജ് പ്രതികരിച്ചത്. സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയാണ് ഈ തവണത്തെ തിരഞ്ഞെടുപ്പെന്നും താരം പറയുന്നു.
അമ്മയില്‍ ഇലക്ഷന്‍ ഇല്ലെന്നായിരുന്നു പരാതി. ജനാപധിപത്യ രീതിയില്‍ ഇലക്ഷന്‍ വരട്ടെ. സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കുറവാണെന്ന പരാതിയില്‍ സ്ത്രീകള്‍ക്കായി സംവരണം വേണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. മഞ്ജു വാര്യരോടും മംമ്ത മോഹന്‍ദാസിനോടും സംസാരിച്ചു.
അങ്ങനെയാണ് ശ്വേതയിലേക്കും ആശാ ശരത്തിലേക്കും എത്തുന്നത്. മധു സാര്‍ മുതല്‍ ഇങ്ങോട്ടുള്ള പലരും രാഷ്ട്രീയത്തില്‍ ഇടപെടുന്നവരാണ്. അത്തരത്തില്‍ സജീവ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കണ്ട എന്ന തീരുമാനമുണ്ടായി.
അതു കൊണ്ടായിരിക്കണം മുകേഷും ജഗദീഷും പിന്മാറിയത്. ശ്വേതയോ മണിയന്‍പിള്ള രാജുവോ ആശാ ശരത്തോ ആരു വന്നാലും അവസാനം അവര്‍ ചിരിച്ച് കളിച്ച് നടക്കുന്ന ആള്‍ക്കാരാണ്. പിന്നെ ഇലക്ഷന്റെ വീറും വാശിയും ഉണ്ടാകും എന്നാണ് ബാബുരാജ് പ്രതികരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കൊച്ചി : കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. യുകെ യിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിലും ഡൽഹിയിലും നടത്തിയ സാംപിൾ പരിശോധനയിലാണ് ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. യുകെയിൽ നിന്ന് അബുദാബിയിൽ എത്തിയ ശേഷം എത്തിഹാദ് എയർവെയ് സിൽ ഡിസംബർ ആറിനാണ് ഇദ്ദേഹം കൊച്ചിയിലെത്തിയത്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും രണ്ടാം ദിവസം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു.
ഇദ്ദേഹത്തോടൊപ്പം കൊച്ചിയിലെത്തിയ ഭാര്യയും ഭാര്യാമാതാവും കോവിഡ് പോസിറ്റീവായതായും ആരോഗ്യമന്ത്രി അറിയിച്ചു. ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ സാംപിൾ പരിശോധന ഫലം കാത്തിരിക്കുകയാണ്. ഇദ്ദേഹത്തിൻ്റെ ഭാര്യ മാതാവ് നിലവിൽ നിരീക്ഷണത്തിലാണ്.
രോഗിയുമായി സമ്പർക്കംപുലർത്തിയവരെ കണ്ടെത്തിയിട്ടുണ്ടെന്നും വിമാനത്തിലുണ്ടായിരുന്ന 149 യാത്രക്കാരേയും വിവരം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 26 മുതൽ 32 വരെയുള്ള സീറ്റുകളിലെ യാത്രക്കാരെയാണ് ഹൈ റിസ്ക് കാറ്റഗറിയിൽപ്പെടുത്തി ക്വാറൻ്റൈൻ ചെയ്തത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗബാധിതൻ പൂർണ ആരോഗ്യവാനാണെന്നും മന്ത്രി വ്യക്തമാക്കി.
പോത്തൻകോട് യുവാവിനെ പട്ടാപ്പകൽ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളും പ്രതികൾക്ക് സഹായം ചെയ്തു നൽകിയ മൂന്ന് പേരുമാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
കസ്റ്റിഡിയിലായവർ നൽകിയ മൊഴിപ്രകാരം കൊലപാതകത്തിന് മുൻപ് പ്രതികൾ ട്രയൽ നടത്തിയെന്നാണ് പോലീസ് പറയുന്നത്. മംഗലപുരം മങ്ങോട്ട് പാലത്തിൽ വച്ച് ബോംബ് എറിഞ്ഞാണ് ട്രയൽ നടത്തിയത്. പിന്നാലെ സംഘം സുധീഷിനെ ആക്രമിക്കാൻ പോവുകയായിരുന്നു.
ഗുണ്ടാനേതാവ് രാജേഷിന്റെ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന സുധീഷിനെ അക്രമി സംഘം തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അക്രമികളെ കണ്ട് പാണൻവിള സജീവിന്റെ വീട്ടിൽ കയറി ഒളിച്ച സുധീഷിനെ വാതിൽതകർത്ത് അകത്തുകയറിയാണ് സംഘം വെട്ടിയത്. കൈകാലുകൾ വെട്ടിമാറ്റിയ ശേഷം കാൽ അരക്കിലോമീറ്റർ അകലെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.
കൊലക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ പോലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ എതിർ സംഘത്തിലെ ഗുണ്ടകൾ സുധീഷിന്റെ താവളം മനസിലാക്കി ആക്രമിക്കാൻ എത്തുകയായിരുന്നു. സുധീഷ് ഒളിവിലായിരുന്ന കേസിൽ സഹോദരൻ നേരത്തെ അറസ്റ്റിലായിരുന്നു.
ലോക സഞ്ചാരി കെആര്‍ വിജയന്റെ മരണത്തോടെ അടഞ്ഞുകിടന്ന ശ്രീ ബാലാജി കോഫി ഹൗസ് വീണ്ടും തുറന്നു. വിജയന്‍ ചേട്ടന്റെ ഓര്‍മകളുടെ തണലില്‍ ഭാര്യ മോഹനയും കടയിലുണ്ട്. മക്കളും മരുമക്കളുമെല്ലാം നിര്‍ബന്ധിച്ചതോടെയാണു മോഹന വീണ്ടും കടയിലെത്തിയത്.
വിജയന്‍ ചേട്ടന്റെ സാന്നിധ്യമുള്ളിടത്തേക്കുള്ള തിരിച്ചുവരവ് ഒറ്റപ്പെടല്‍ ഇല്ലാതാക്കാനുള്ള വഴിയാണ് മോഹനയ്ക്ക്. ഇവിടേക്കുള്ള വരവ് വലിയ എനര്‍ജി തരുന്നതാണെന്ന് മോഹന പറഞ്ഞു. പക്ഷെ ഒറ്റക്കാര്യം മാത്രം, ‘അദ്ദേഹം ഉണ്ടാക്കുന്ന ചായയുടെ രുചി മറ്റാരുണ്ടാക്കിയാലും കിട്ടില്ല.’
വിജയന്റെ കൈപിടിച്ചുകൊണ്ടുള്ള യാത്രകള്‍ നല്‍കിയ ആത്മവിശ്വാസവും കരുത്തും ചെറുതായിരുന്നില്ല മോഹനക്ക്. പതിയെ യാത്രകളെ തിരിച്ചുപിടിക്കണമെന്നാണ് ആഗ്രഹം. വിജയന്‍ ബാക്കി വെച്ച ജപ്പാന്‍ യാത്ര പൂര്‍ത്തിയാക്കണം. ‘അദ്ദേഹമില്ലാതെ ഞാന്‍ എവിടേയും പോയില്ലെങ്കിലും ആരോഗ്യമുണ്ടെങ്കില്‍ യാത്ര തുടരണം.’ മോഹന പറഞ്ഞു. കുടുംബാംഗങ്ങള്‍ക്കൊപ്പം യാത്ര തുടരാനാണ് നിലവിലെ പദ്ധതി.
മോഹനക്കൊപ്പം റഷ്യന്‍ യാത്ര കഴിഞ്ഞെത്തിയതിന് പിന്നാലെയായിരുന്നു വിജയന്റെ വിയോഗം. അദ്ദേഹത്തിന്റെ മരണശേഷം നിരവധി പേര്‍ മോഹനയെ യാത്രക്കൊപ്പം വിളിച്ചെങ്കിലും പോകാന്‍ കൂട്ടാക്കിയിരുന്നില്ല. നിലവില്‍ ഇളയ മകള്‍ ഉഷയും ഭര്‍ത്താവ് മുരളീധര പൈയുമാണ് കടയിലുള്ളത്. മുമ്പ് അച്ഛന്റെ കൂടെയിരുന്ന് ഈ പണികളെല്ലാം വശത്താക്കിയതിനാല്‍ കടയുടെ മുന്നോട്ട് പോക്ക് കാര്യങ്ങള്‍ എളുപ്പമാക്കി.
നവംബര്‍ 19ന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് വിജയന്‍ മരണപ്പെട്ടത്. പതിനാറ് വര്‍ഷം കൊണ്ട് 26 രാജ്യങ്ങളിലാണ് വിജയനും മോഹനയും സന്ദര്‍ശിച്ചത്. ചായക്കടയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിലൂടെയാണ് ഇരുവരും ലോക സഞ്ചാരം നടത്തിയിരുന്നത്. 2007 ല്‍ ഈജിപ്തിലേക്കായിരുന്നു ആദ്യ വിദേശയാത്ര. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഒടുവിലത്തെ റഷ്യന്‍ യാത്ര.
ഇരുപത്തിയേഴ് വര്‍ഷമായി ശ്രീ ബാലാജി കോഫി ഹൗസ് എന്ന കട നടത്തിയിരുന്ന ഇദ്ദേഹം ബാലാജി എന്നാണ് അറിയപ്പെട്ടിരുന്നത്. ലോകം ചുറ്റിക്കാണണം എന്ന ആഗ്രഹത്താല്‍ ചായക്കടയിലെ തുച്ഛമായ വരുമാനത്തില്‍ നിന്ന് പണം കണ്ടെത്തിയാണ് ഇവര്‍ യാത്ര പുറപ്പെടാറുള്ളത്.
കോഫി ഷോപ്പിലെ വരുമാനത്തില്‍ നിന്ന് ദിവസവും മൂന്നൂറ് രൂപയോളം മാറ്റിവയ്ക്കും. വീണ്ടും പണം വേണ്ടിവരുമ്പോള്‍ ബാങ്കില്‍ നിന്ന് ലോണെടുക്കും. യാത്ര കഴിഞ്ഞ് തിരികെയെത്തി ചായക്കടയിലൂടെ തന്നെ ലോണ്‍ അടയ്ക്കാനുള്ള പണം കണ്ടെത്തി കടം വീട്ടും. അങ്ങനെയാണ് വിജയന്‍ ഭാര്യയ്ക്കൊപ്പം 26 രാജ്യങ്ങള്‍ ചുറ്റിക്കണ്ടത്.
കടയില്‍ ചേട്ടന്റെ വര്‍ത്തമാനം കേള്‍ക്കാന്‍ ഒട്ടേറെപ്പേര്‍ വരുമായിരുന്നു. അവരോടു കഥകള്‍ പറയാന്‍ ഇനി അദ്ദേഹമില്ലെന്ന സങ്കടമാണുള്ളതെന്നും മോഹന പറയുന്നു.
പ്രശസ്ത ഭരതനാട്യം നർത്തകൻ സാക്കിർ ഹുസൈനെ തമിഴ്‌നാട്ടിലെ ശ്രീരംഗം രംഗനാഥർ കോവിലിൽനിന്ന് പുറത്താക്കിയതായി പരാതി. മതം പറഞ്ഞ് ആക്ഷേപിച്ചാണ് ഒരു സംഘമാളുകൾ ചേർന്ന് പുറത്താക്കിയത്. ഇദ്ദേഹത്തെ ദേഹോപദ്രവമേൽപിച്ചതായും ആരോപണമുണ്ട്. മർദ്ദനമേറ്റ സാക്കിർ ഹുസൈൻ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
അതേസമയം, സംഭവം വിവാദമായതോടെ തമിഴ്‌നാട് ദേവസ്വം വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വെള്ളിയാഴ്ചയാണ് സംഘപരിവാർ പ്രവർത്തകനായ രംഗരാജൻ നരസിമ്മന്റെ നേതൃത്വത്തിൽ ഒരു സംഘം സാക്കിർ ഹുസൈനെ ക്ഷേത്രത്തിൽ വെച്ച് കഴുത്തിനു പിടിച്ച് തള്ളി മർദിച്ചത്. വധഭീഷണി മുഴക്കുകയും ചെയ്തു.
പ്രമുഖ ക്ഷേത്രങ്ങൾ പതിവായി സന്ദർശിക്കുന്ന സാക്കിർ ഹുസൈന് തമിഴ്‌നാട്ടിലെ പ്രമുഖരായ നർത്തകരിൽ ഒരാളാണ്. തമിഴ്‌നാട് സർക്കാറിന്റെ ‘കലൈമാമനി’ പുരസ്‌കാര വും ഇദ്ദേഹം നേടിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ മിക്ക ക്ഷേത്രങ്ങളിലും നൃത്തപരിപാടി അവതരിപ്പിച്ചിട്ടുണ്ട്.
ഇതാദ്യമായാണ് മതത്തിന്റെ പേരിൽ മർദനമേൽക്കേണ്ടി വന്നതെന്നും കടുത്ത മാനസികാഘാതത്തിലാണെന്നും സാക്കിർ ഹുസൈൻ പറഞ്ഞു. അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന് പറഞ്ഞാണ് തന്നെ പുറത്താക്കിയത്. പ്രളയസമയത്തും കോവിഡ് കാലത്തും ക്ഷേത്രത്തിലടക്കം സേവന പ്രവർത്തനം നടത്തിയിരുന്നു.
എന്നാൽ, സംഭവത്തിൽ ക്ഷേത്രഭരണാധികാരികൾക്ക് ബന്ധമില്ലെന്നും ക്ഷേത്രജീവനക്കാർ ആരും സാക്കിർ ഹുസൈനെ തടഞ്ഞിട്ടില്ലെന്നും ശ്രീരംഗം ക്ഷേത്രം ജോ. കമീഷണർ മാരിമുത്തു അറിയിച്ചു.
ഉപ്പും മുളകിലെ ലച്ചുവായി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് ജൂഹി റുസ്തഗി. ലച്ചുവിനെ വീട്ടിലെ അംഗമായി എല്ലാവരും സ്വീകരിച്ചു. അതാണ് അടുത്തിടെ ജൂഹിയുടെ അമ്മ വാഹനാപകടത്തില്‍ മരണപ്പെട്ടപ്പോള്‍ മലയാളികളും കരഞ്ഞത്.
അച്ഛനെ കുഞ്ഞുനാളിലെ നഷ്ടപ്പെട്ട ജൂഹിയ്ക്ക് അമ്മയെ കൂടി നഷ്ടമായിരിക്കുകയാണ്.
അതിന്റെ വേദനയില്‍ നിന്നും ജൂഹി ഇനിയും മുക്തയായിട്ടില്ല. വേദന മറികടക്കാന്‍, ഉപ്പും മുളകും ടീമിനൊപ്പം എരിവും പുളിയും ഷോയിലൂടെ ജൂഹി വീണ്ടും ആരാധകര്‍ക്ക് മുന്നിലെത്തുകയാണ്. അമ്മയെ കുറിച്ചുള്ള ഓര്‍മ്മകളും പങ്കുവയ്ക്കുകയാണ് ജൂഹി.
പപ്പ കൂടെ ഇല്ലാത്ത വിഷമം അമ്മ ഞങ്ങളെ അറിയിച്ചിരുന്നില്ല. വീട്ടിലെ കാര്യങ്ങളും പപ്പയുടെ ബിസിനസും തുടങ്ങി എന്റെ ഷൂട്ടിങ്ങിന്റെ ഡേറ്റ് വരെ നോക്കിയിരുന്നത് അമ്മയാണ്. ഞാനും അമ്മയും കൂട്ടുകാരെ പോലെ ആയിരുന്നു. എടോ എന്നാണ് ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ച് കൊണ്ടിരുന്നത്. വഴക്കിടുമ്പോള്‍ താന്‍ പോടോ ആരാ ഭരിക്കാന്‍ എന്നൊക്കെ ചോദിച്ച് അമ്മ വരും. അപ്പോള്‍ ഞാനും വിട്ട് കൊടുക്കില്ല. ഒരിക്കലും ആരെയും ഡിപന്‍ഡന്റ് ആകരുതെന്ന് അമ്മ പറയുമായിരുന്നു. ഇപ്പോള്‍ അത് മനസിലാകുന്നുണ്ട്.
കുറച്ച് മുന്‍പ് എനിക്കൊരു ഷൂട്ടിങ് ഉണ്ടായിരുന്നു. അന്ന് കോവിഡ് പ്രോട്ടോകോള്‍ കാരണം അമ്മയ്ക്ക് വരാന്‍ സാധിച്ചിരുന്നില്ല. അന്ന് അമ്മ ഇടയ്ക്കിടെ വിളിക്കുമായിരുന്നു. വെള്ളം കുടിക്കും, ഉറക്കം തൂങ്ങി ഇരിക്കരുത്, എന്നിങ്ങനെ പറഞ്ഞതൊക്കെ ഞാന്‍ റെക്കോര്‍ഡ് ചെയ്ത് വെച്ചിരുന്നു. ഇപ്പോള്‍ അമ്മയെ മിസ് ചെയ്യുമ്പോള്‍ ആ വോയിസ് എടുത്ത് ഞാന്‍ കേള്‍ക്കും.
സെപ്റ്റംബര്‍ പതിനൊന്നിന് ചോറ്റാനിക്കരയിലെ വീട്ടിലേക്ക് അമ്മ ഭയ്യയുടെ കൂടെ സ്‌കൂട്ടറില്‍ പോയതായിരുന്നു. ഒരു ടാങ്കര്‍ ലോറി വന്നിടിച്ചു. കുറച്ച് കഴിഞ്ഞ് ഭയ്യ വിളിച്ച് എന്നോട് ആശുപത്രിയിലേക്ക് വരാന്‍ പറഞ്ഞ് കരയുന്നു. പപ്പ മരിച്ചതിന് ശേഷം ഭയ്യ കരഞ്ഞ് ഞാന്‍ കണ്ടിട്ടില്ല. എന്റെ ഉള്ളൊന്ന് പിടഞ്ഞു. വീട്ടില്‍ നിന്ന് ടാറ്റ പറഞ്ഞ് ഉമ്മ തന്ന് പോയ അമ്മ നിമിഷങ്ങള്‍ കൊണ്ട് ഇല്ലാതായി എന്നെനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല.
ഉപ്പും മുളകിലെയും കല്ല്യാണം സീരിയലിലെ ഒരു കല്ല്യാണമാണെന്ന് പലര്‍ക്കും മനസിലായില്ല. ഹല്‍ദി, തലേദിവസത്തെ റിസപ്ഷന്‍, കല്ല്യാണം എല്ലാം കൂടി രണ്ടാഴ്ച ഉണ്ടായിരുന്നു. ഇതോടെ സീരിയലിലെ കല്ല്യാണം കണ്ടവരെല്ലാം എന്റെ യഥാര്‍ഥ വിവാഹമാണെന്ന് തെറ്റിദ്ധരിച്ചു. അങ്ങനെ ഫേക്ക് ന്യൂസുകളും ട്രോളുകളുമൊക്കെ വന്നു. സോഷ്യല്‍ മീഡിയ ശരിക്കും എന്നെ കെട്ടിച്ചു. ഞാനോ എന്റെ വീട്ടുകാരോ അറിയാതെ എന്റെ കല്യാണത്തിന്റെ ഇന്‍വിറ്റേഷന്‍ എന്റെ വീട്ടില്‍ വന്നിട്ടുണ്ട്.
ഭയ്യയുടെ കൂടെ പുറത്ത് പോയപ്പോള്‍ മറ്റൊരുത്തനെ കെട്ടിയിട്ട് ഇവന്റെ കൂടെ കറങ്ങി നടക്കാന്‍ നാണമില്ലേ എന്നുള്ള ചോദ്യങ്ങളും വന്നിരുന്നു. സഹിക്കാന്‍ പറ്റാതെ വന്നപ്പോള്‍ ലൈവില്‍ വന്ന് പറഞ്ഞു. ഇതിനിടയില്‍ പഠനം മുടങ്ങുമെന്ന് കൂടി ഓര്‍ത്താണ് സീരിയലില്‍ നിന്നും പിന്മാറിയത്.
ഈ പ്രതിസന്ധികളിലെല്ലാം കൂടെ നിന്നത് റോവിന്‍ ആണ്. ഞാന്‍ പിടിച്ച് നിന്നത് ആ സപ്പോര്‍ട്ട് കൊണ്ടാണ്. അമ്മയുടെ മരണശേഷം എല്ലാ ദിവസവും കാണാന്‍ വരും. സംസാരിക്കും, ആശ്വസിപ്പിക്കും. മൂന്ന് വര്‍ഷം മുന്‍പ് ഒരു കവര്‍ സോംഗിന്റെ ഷൂട്ടിന് ഇടയില്‍ വെച്ചാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. അമ്മയുമായിട്ടും അദ്ദേഹം നല്ല സൗഹൃദമായിരുന്നു.
ഞങ്ങളുടെ കല്യാണം കഴിഞ്ഞെന്നും വിവാഹനിശ്ചയം കഴിഞ്ഞെന്നും വാര്‍ത്ത വന്നിട്ടുണ്ട്. ഇതൊന്നും സത്യമല്ല. വിവാഹത്തെ കുറിച്ച് ഉടനെ ചിന്തിക്കുന്നില്ല. ഇപ്പോള്‍ ഇരുപത്തിമൂന്ന് വയസേ ആയിട്ടുള്ളു. മൂന്ന് മാസം മുന്‍പുള്ള ജീവിതത്തിലൂടെ അല്ല ഇപ്പോള്‍ കടന്ന് പോകുന്നത്.
പോത്തൻകോട് കല്ലൂരിൽ അക്രമിസംഘത്തിന്റെ വെട്ടേറ്റ യുവാവ് മരിച്ചു. കല്ലൂർ സ്വദേശി സുധീഷാണ് (35) മരിച്ചത്. ബൈക്കിലും ഓട്ടോയിലും എത്തിയ 12 പേർ അടങ്ങുന്ന സംഘമാണ് സുധീഷിനെ വെട്ടിയത്.
അക്രമിസംഘത്തെ കണ്ട് ഭയന്നോടി ബന്ധുവീട്ടിൽ കയറിയ സുധീഷിനെ പിന്തുടർന്നെത്തി വെട്ടുകയായിരുന്നു. സുധീഷിന്റെ കാൽ വെട്ടിയെടുത്ത് ബൈക്കിൽ കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിഞ്ഞ ശേഷമാണ് സംഘം മടങ്ങിയത്. ദേഹത്താകെ വെട്ടേറ്റ സുധീഷിനെ പൊലീസെത്തി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബൈക്കിലും ഓട്ടോയിലുമായി എത്തിയ 12 ഓളം പേരടങ്ങിയ സംഘമാണ് കാല്‍ വെട്ടിയെടുത്തത്. സംഘത്തെ കണ്ട് സുധീഷ് ഓടി വീട്ടില്‍ കയറി രക്ഷപ്പെട്ടങ്കിലും വീട്ടിന്റെ ജനലുകളും വാതിലും തകര്‍ത്ത സംഘം വീട്ടിനകത്തു കയറി സുധീഷിനെ വെട്ടുകയായിരുന്നു. നാടന്‍ ബോംബെറിഞ്ഞ് ഭീകാരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷം പരിസരവാസികളെ വാളും മഴുവും അടങ്ങുന്ന ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് സുധീഷിനെ വീട്ടില്‍ കയറി വെട്ടിയത്.
ഗുണ്ടാ പകയെന്നാണ് പോലീസ് നിഗമനം
മംഗലപുരം ആറ്റിങ്ങല്‍ സ്റ്റേഷനുകളില്‍ വധശ്രമം അടിപിടി കേസുകളില്‍ പ്രതിയാണ് സുധീഷ്. കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷും സംഘവുമാണ് വെട്ടിയത് എന്ന് ആശുപത്രിയില്‍ പോകുന്ന വഴി മദ്ധ്യേ സുധീഷ് പോലീസിനോടു പറഞ്ഞു.
ഡി ഐ ജി സഞ്ജയ് കുമാര്‍ ഗുരുദിന്‍, റൂറല്‍ എസ്പി പികെ മധു എന്നിവര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
ജീവിക്കാന്‍ വേണ്ടി ആരംഭിച്ച മീന്‍വില്‍പ്പന നിര്‍ത്തുകയാണെന്ന് നടുറോഡില്‍ ഭര്‍ത്താവിന്റെ ആക്രമണത്തിന് ഇരയായ ശ്യാമിലി. നടക്കാവ് പോലീസ് അന്ന് ഭര്‍ത്താവ് നിധിനെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും അയാള്‍ ജാമ്യത്തിലിറങ്ങിയതോടെ വീണ്ടും ഭീഷണിയുമായി എത്തിയിരിക്കുകയാണെന്ന് ശ്യാമിലി പറഞ്ഞു.
കോഴിക്കോട്ട് അശോക പുരത്ത് വെച്ചാണ് മീന്‍വില്‍പ്പന നടത്തി ജീവിക്കുന്ന ശ്യാമിലിയെ ഭര്‍ത്താവ് നടുറോഡിലിട്ട് പൊതിരെ തല്ലിയത്. സംഭവത്തിന്റെ വീഡിയോ സൈബറിടത്ത് വൈറലായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് നിധിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ജാമ്യത്തിലിറങ്ങി വീണ്ടും ഭീഷണിയുണ്ടെന്ന് ശ്യാമിലി കൂട്ടിച്ചേര്‍ത്തു. മീന്‍വില്‍പ്പന ഏക വരുമാനമാര്‍ഗമായിരുന്നു ശ്യാമിലിക്ക്.
തന്നെ നടുറോഡിലിട്ട് എന്നെ പട്ടിയെ തല്ലും പോലെ തല്ലിയിട്ടും അയാളെ ആര്‍ക്കും ഒന്നും ചെയ്യാനായിട്ടില്ല, പരാതി പറഞ്ഞ് മടുത്തുവെന്ന് ശ്യാമിലി പറയുന്നു. ജാമ്യത്തിലിറങ്ങിയ അയാള്‍ ജീവിക്കാന്‍ അനുവദിക്കിസ്സെന്ന് തീരുമാനിച്ച് ഉറപ്പിച്ചിരിക്കുകയാണ്, ഇങ്ങനെ പോയാല്‍ ഞങ്ങള്‍ എല്ലാവരും കൂടിയങ്ങ് ജീവിതം അവസാനിപ്പിക്കുമെന്നും നിറകണ്ണുകളോടെ പറഞ്ഞു.
ജോലിക്കൊന്നും പോകാതെ മദ്യപിച്ച് വീട്ടിലെത്തുന്ന ഭര്‍ത്താവ് നിധിന്‍ സ്ഥിരമായി ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ കക്കോടിയിലെ മൂന്ന് പെണ്‍മക്കളെയും കൂട്ടി ശ്യാമിലി തന്റെ വീട്ടിലേയ്ക്ക് താമസം മാറിയിരുന്നു. ജീവിക്കാന്‍ മറ്റ് വരുമാന മാര്‍മില്ലാതായതോടെ ശ്യാമിലിയുടെ ഭര്‍ത്താവിന്റെ ചേട്ടന്റെ ഭാര്യയും മറ്റൊരു സുഹൃത്തും ചേര്‍ന്ന് നടത്തിയിരുന്ന അശോക പുരത്തെ മീന്‍ സ്റ്റാളാണ് കഴിഞ്ഞ 27 ന് നിധിന്‍ എത്തി അടിച്ചു നശിപ്പിച്ചത്.
പണം കൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അനുസരിക്കാത്തിന്റെ പ്രകോപനമായിരുന്നു ആക്രമണം. മുഖത്ത് സാരമായി പരിക്കേറ്റ ശ്യാമിലി ബീച്ച് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. കേസില്‍ ബുധനാഴ്ച ജാമ്യം ലഭിച്ച നിധിന്‍ അടുത്ത ദിവസം രാവിലെ തന്നെ വീണ്ടുമെത്തുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് ശ്യാമിലി വെളിപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ നിധിന്റെ അതിക്രമം കൊണ്ടുമാത്രം ശ്യാമിലിക്ക് നഷ്ടപ്പെട്ടത് 20,000 രൂപയോളമാണ്. മീനെടുക്കുന്ന മാര്‍ക്കറ്റിലെ പണം കൊടുക്കാനുമായില്ല. നിധിന്‍ വീണ്ടുമെത്തി പ്രശ്‌നമുണ്ടാക്കുമെന്നതിനാല്‍ കച്ചവടം തന്നെ നിര്‍ത്താനുള്ള ആലോചനയിലാണ് താനെന്നും ശ്യാമിലി കൂട്ടിച്ചേര്‍ത്തു.
സംരക്ഷണം നല്‍കേണ്ട പോലീസോ, ജനപ്രതിനിധികളോ പോലും തിരിഞ്ഞ് നോക്കുന്നില്ല. മൂന്ന് പെണ്‍കുട്ടികളേയും പ്രായമായ അച്ഛനേയും അമ്മയേയും നോക്കാന്‍ മറ്റ് വഴിയില്ലെങ്കിലും ആത്മഹത്യ മാത്രമാണ് തന്റെ മുന്നിലുള്ള വഴിയെന്നും ശ്യാമിലി പറഞ്ഞു. സ്ഥിരമായി ഉപദ്രവിക്കുന്നതിനാല്‍ കുട്ടികള്‍ക്കും അയാളെ പേടിയാണ്. പക്ഷ അതൊന്നും അയാള്‍ക്കൊരു പ്രശ്‌നമില്ല. കക്കോടിയില്‍ നിന്ന് രാവിലെ നാല് മണിക്ക് അശോക പുരത്ത് എത്തിയാണ് ഓരോ ദിവസവും പണി തുടങ്ങുന്നതെന്നും അവര്‍ പറയുന്നു.
ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് യുവതി മക്കൾക്കൊപ്പം ആത്മഹത്യ ചെയ്തു. പേരാമ്പ്ര മുളിയങ്ങലിലെ നടുക്കണ്ടി പ്രകാശന്റെ ഭാര്യ പ്രിയ (32) ആണ് മക്കളായ പുണ്യതീർഥ (13) നിവേദ്യ (4) എന്നിവർക്കൊപ്പം തീ കൊളുത്തി മരിച്ചത്. പ്രകാശൻ കഴിഞ്ഞ ജനുവരി നാലിനാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഇന്നലെ പുലർച്ചെയാണ് പ്രിയയെയും കുട്ടികളെയും പൊള്ളലേറ്റ നിലയിൽ കണ്ടത്. കുട്ടികൾ രണ്ടു പേരും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ പ്രിയയെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുണ്യതീർഥ നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. നടുവണ്ണൂർ കാവുന്തറ റോഡിൽ തിരുപ്പുറത്ത് നാരായണൻ നായരുടെയും മീനാക്ഷി അമ്മയുടെയും മകളാണ് പ്രിയ. സഹോദരങ്ങൾ വിജയ, ഉഷ, ജയ, ബിജിലേഷ്.
ഏറെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബത്തിന് പ്രകാശന്റെ പെട്ടെന്നുള്ള വിയോഗം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കഴിഞ്ഞ ജനുവരി 4ന് പ്രകാശൻ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു. പ്രകാശന്റെ മരണത്തിന് ശേഷം ഭാര്യ പ്രിയ അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞിരുന്നത് തങ്ങളും പ്രകാശേട്ടന്റെയടുത്ത് പോകുമെന്നായിരുന്നുവത്രേ. മക്കളായ പുണ്യതീർഥ, നിവേദ്യ എന്നിവർക്കൊപ്പം തീകൊളുത്തി കോഴിക്കോട് മെഡിക്കൽ കോളജിൽ അത്യാസന്ന നിലയിൽ പ്രവേശിപ്പിച്ചപ്പോഴും പ്രിയ എല്ലാവരോടുമായ് പറഞ്ഞതും അതുതന്നെയാണ്.
കഴിഞ്ഞ ദിവസം പ്രിയ കുട്ടികളുമൊത്ത് മുളിയങ്ങൽ അങ്ങാടിലെത്തി മണ്ണെണ്ണ വാങ്ങിച്ചിരുന്നു. വീട്ടിലെ വെള്ളത്തിന്റെ വാൽവ് പൂട്ടിയ നിലയിലായിരുന്നു. ഇത് ആളുകൾ രക്ഷിക്കാതിരിക്കാൻ വേണ്ടിയായിരുന്നെന്നും കരുതുന്നു. പ്രകാശന്റെ അമ്മ ഓമനമ്മയുടെ അടുത്ത് ദിവസവും ഉറങ്ങാറുള്ള മൂത്ത മകളെയും പ്രിയ മാറ്റി കിടത്തുകയായിരുന്നു. പുലർച്ചെ മൂന്നരയോടെ കുട്ടികളുടെ കരച്ചിൽ കേട്ട് ഉണർന്ന ഓമനമ്മയാണ് പ്രിയയെയും കുട്ടികളെയും തീപ്പൊള്ളലേറ്റ നിലയിൽ കണ്ടത്. ഇവരുടെ കരച്ചിൽ കേട്ട് നാട്ടുകാരും അയൽവാസികളും എത്തുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ഇളയകുട്ടിയെ പ്രിയ ചേർത്ത് പിടിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.
മൂവരെയും ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിൽ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികൾ അപ്പോഴേക്കും മരിച്ചു. മകൾ മരിച്ചതറിഞ്ഞിട്ടും തങ്ങളെ രക്ഷിക്കരുതെന്ന് പ്രിയ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. തങ്ങളെ പ്രകാശേട്ടന്റെ അടുത്ത് തന്നെ അടക്കം ചെയ്യണമെന്ന് പ്രിയ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അബോധാവസ്ഥയിലായ പ്രിയയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകിട്ട് നാലു മണിയോടെ പ്രിയയുടെ ആഗ്രഹപ്രകാരം മുളിയങ്ങലിലെ വീട്ടുവളപ്പിൽ പ്രകാശന്റെ ശവകുടീരത്തിന് സമീപം മൂവരെയും സംസ്‌കരിച്ചു.
കെഎസ്ആർടിസി ബസിലെ സീറ്റിൽ കിടന്നപ്പോൾ മദ്യപനെന്ന് ആരോപിച്ചു കണ്ടക്ടർ മർദിച്ചതിൽ മനംനൊന്തു ജീവനൊടുക്കാൻ ശ്രമിച്ച കരൾ രോഗി ഭാരതീപുരം പൂവണത്തുംമൂട് ശ്രീവിലാസത്തിൽ എസ്.അനി (ഷൈജു– 46) മരിച്ചു. സംഭവത്തിൽ പുനലൂർ കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ ആർ.രാജീവിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. കോൺഗ്രസ് നേതാവ് ഏരൂർ നെട്ടയം രാമഭദ്രൻ കൊലക്കേസിൽ പ്രതിയായി പിന്നീട് മാപ്പുസാക്ഷിയായ ആളാണു രാജീവ്.
നവംബർ 20ന് തിരുവനന്തപുരത്തുനിന്നു പുനലൂരിലേക്കുള്ള യാത്രയ്ക്കിടെ വെമ്പായത്തു വച്ച് കണ്ടക്ടറുടെ മർദനമേറ്റെന്നു കാട്ടി അനി പരാതി നൽകിയിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് തുടർചികിത്സയ്ക്കായി പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിലേക്കു സഹോദരനോടൊപ്പം പോകുകയായിരുന്നു. സീറ്റിൽ കിടന്ന അനിയെ മദ്യപനെന്നു കരുതി കണ്ടക്ടർ അപമാനിക്കുകയും വലിച്ചെഴുന്നേൽപിച്ചു മർദിക്കുകയും ചെയ്തെന്നു പരാതിയിൽ പറയുന്നു. കണ്ടക്ടറുടെ പരാതിപ്രകാരം വട്ടപ്പാറ പൊലീസ് അന്നു കസ്റ്റഡിയിൽ എടുത്തെങ്കിലും നിജസ്ഥിതി ബോധ്യപ്പെട്ടു വിട്ടയച്ചു.
മർദനത്തെത്തുടർന്നു രോഗം വഷളായതോടെ അനിയെ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെനിന്ന് ഈ മാസം 3ന് ഏരൂരിലെ അമ്മയുടെ വീട്ടിലെത്തിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ 10നു മരിച്ചു.
ഡിജിപിക്കും കെഎസ്ആർടിസി എംഡിക്കും മനുഷ്യാവകാശ കമ്മിഷനും നൽകിയ പരാതികളിൽ നടപടി ഇല്ലാത്തതിൽ മനംനൊന്താണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നു ബന്ധുക്കൾ പരാതിപ്പെട്ടു. സുമംഗലയാണു ഭാര്യ. മക്കൾ അഭിജിത്ത്, അഭിനന്ദ്. സംസ്കാരം പിന്നീട്.