തിരുവനന്തപുരം/കോഴിക്കോട് ∙ മേയർ ആര്യ രാജേന്ദ്രനും ബാലുശേരി എംഎൽഎ സച്ചിൻദേവും വിവാഹിതരാകുന്നു. നിയമസഭയിലെ പ്രായം കുറഞ്ഞ എംഎൽഎയാണ് സച്ചിൻ. ആര്യ രാജ്യത്തെ പ്രായം കുറഞ്ഞ മേയറും. വിവാഹം സംബന്ധിച്ച് ഇരുകുടുംബങ്ങളും തമ്മിൽ ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാർ അറിയിച്ചു.
വിവാഹ തീയതി പ്രഖ്യാപിച്ചില്ലെങ്കിലും സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ തിരക്കു കഴിഞ്ഞയുടന്‍ വിവാഹം ഉണ്ടാകുമെന്നാണ് സൂചന. മേയ് മാസം വിവാഹനിശ്ചയം നടത്താനാണ് ആലോചന. ബാലസംഘത്തിൽ ഒന്നിച്ചു പ്രവർത്തിച്ചതു മുതലുള്ള സംഘടനാ പരിചയമാണ് വിവാഹത്തിലെത്തുന്നത്. വിവാഹ തീയതി ഉള്‍െപ്പടെയുള്ള കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്ന് സച്ചിൻദേവ് എംഎല്‍എ പ്രതികരിച്ചു.
കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിൻദേവ് എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ബാലുശേരി മണ്ഡലത്തിൽനിന്ന് വിജയിച്ചത്. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമാണ്. കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് ചെയർമാനായിരുന്നു. നിയമബിരുദധാരിയാണ്. തിരുവനന്തപുരം ഓൾ സെയിൻസ് കോളജിൽ വിദ്യാർഥിയായിരിക്കെ 21–ാം വയസിലാണ് ആര്യ മേയറാകുന്നത്. എസ്എഫ്ഐ സംസ്ഥാന സമിതി അംഗവും സിപിഎം ചാല ഏരിയ കമ്മിറ്റിയംഗവുമാണ്.
ബാലുശ്ശേരിയിൽ സച്ചിൻദേവ് മൽസരിച്ചപ്പോൾ താരപ്രചാരകയായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ എത്തിയിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്ക് വേണ്ടി എസ്എഫ്ഐ സംസ്ഥാന സമിതി അംഗമെന്ന നിലയിലാണ് ആര്യ അന്ന് പ്രചാരണത്തിന് എത്തിയത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ എൽഡിഎഫ് സ്ഥാനാർഥികളിലൊരാൾക്കായി പ്രചാരണത്തിന് എത്തിയത് അന്ന് വാർത്തകളിൽ ഇടം നേടിയിരുന്നു.
പതിനഞ്ചാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ സച്ചിൻ ദേവ്(28) ബാലുശ്ശേരി മണ്ഡലത്തിൽ നിന്ന് 20,372 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടത്.
മലയാളികളുടെ ഇഷ്ട നടനായിരുന്നു രതീഷ്. ഒരുപാട് ചിത്രങ്ങൾ നായകനായും സഹ നടനായും വില്ലനായും അഭിനയിച്ച ആളാണ്. 981 മുതൽ 1988 വരെയുള്ള കാലഘട്ടത്തിലാണ് രതീഷ് മലയാള സിനിമയിൽ സജീവമായിരുന്നത്. തുഷാരം എന്ന ഐ.വി. ശശി ചിത്രത്തിലാണ് രതീഷ് ആദ്യമായി നായക വേഷത്തിൽ പ്രത്യക്ഷപ്പട്ടത്. മലയാളത്തിന്റെ ആക്ഷൻ താരം ജയനു വേണ്ടി മെനഞ്ഞുണ്ടാക്കിയ ഈ കഥാപാത്രത്തെ രതീഷ് മികവുറ്റതാക്കുകയും നായകനെന്ന നിലയിൽ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ഒരു സമയത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന നായകനായിരുന്നു.
മോഹൻലാൽ മമ്മൂട്ടി എന്ന നടന്മാരുടെ വരവോടെയാണ് രതീഷ് പിന്നീട് സിനിമയിൽ തഴയപ്പെട്ടത്. നടൻ സത്താറുമായി ചേർന്ന് മൂന്നു ചിത്രങ്ങളും അയ്യർ ദി ഗ്രേറ്റ്, ചക്കിക്കൊത്തൊരു ചങ്കരൻ എന്നീ ചിത്രങ്ങൾ ഒറ്റയ്ക്കും രതീഷ് നിർമിച്ചിട്ടുണ്ട്. എന്നാൽ ആ വകയിൽ അദ്ദേഹത്തിന് കാര്യമായ രീതിയിൽ ചില സാമ്പത്തിക പ്രശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. 1990-ഓടെ രതീഷ് സിനിമ രംഗത്ത് നിന്ന് പൂർണ്ണമായി വിട്ടു നിന്നു. നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മീഷണർ എന്ന സിനിമയിലൂടെയാണ് രതീഷ് സിനിമ ലോകത്തേക്ക് മടങ്ങി വന്നത്. 2002 ഡിസംബർ 23-ന് നെഞ്ചുവേദനയെ തുടർന്ന് കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം അവിടെവച്ച് അന്തരിച്ചു. മരണസമയത്ത് രതീഷിന്റെ പുനലൂരിലുള്ള ഫാം ഹൗസിലായിരുന്നു അദ്ദേഹം.
നടന്റെ വിയോഗ ശേഷം സാമ്പത്തിക തകർച്ച മൂലം ഭാര്യയും മക്കളും വലിയ പ്രതിസന്ധിയിൽ ആയിരുന്നു. എന്നാൽ ഇതറിഞ്ഞ നടനും രതീഷിന്റെ സുഹൃത്തുമായിരുന്ന സുരേഷ് ഗോപി ആ കുടുംബത്തെ സാമ്പത്തികമായ കുരുക്കുകളിൽ നിന്നും രക്ഷിച്ച് അവർക്ക് ഒരു പുതു ജീവിതം നൽകുക ആയിരുന്നു. ഇപ്പോഴിതാ രതീഷിന്റെ അടുത്ത സുഹൃത്തും നടനുമായ ലാലു അലക്സ് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. നടന്‍ രതീഷിന്റെ മരണം തന്നെ എത്രത്തോളം തളര്‍ത്തിയിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് അദ്ദേഹം. മരണ ശേഷം വീട്ടില്‍ പോയി തിരിച്ചു വരുമ്പോള്‍ തന്റെ കൈയില്‍ നിന്ന് കാറിന്റെ സ്റ്റിയറിങ്ങിന്റെ കണ്‍ട്രോള്‍ പോയി അപകടത്തിലായി എന്നാണ് ലാലു അലക്‌സ് പറയുന്നത്.
ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. ഒരുപാട് സിനിമകൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. അപ്രതീക്ഷിതമായി അവൻ പോയപ്പോൾ അതെനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. രതീഷിന്റെ മരണ ശേഷം വീട്ടില്‍ പോയി തിരിച്ചു വരുമ്പോള്‍ തന്റെ കൈയില്‍ നിന്ന് കാറിന്റെ സ്റ്റിയറിങ്ങിന്റെ കണ്‍ട്രോള്‍ പോയി. എവിടെയോ ചെന്നിടിച്ചു. വിഷമം കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. അവന്റെ നന്മ കൊണ്ടാവും തനിക്കന്ന് കാര്യമായി ഒന്നും സംഭവിക്കാതിരുന്നത്. തനിക്ക് സിനിമയില്‍ ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ അതൊന്നും ഇപ്പോളില്ലെന്നും ലാലു അലക്സ് പറയുന്നു. തനിക്ക് കുറേ അടുത്ത സൗഹൃദങ്ങള്‍ ഉണ്ടായിരുന്നു. പിന്നെ ആ സൗഹൃദങ്ങള്‍ ഒക്കെ വിട്ടുപോയി. കാരണം അവരൊക്കെ കൂടുതല്‍ തിരക്കിലായി. അത് നമ്മള്‍ മനസിലാക്കണം. അതുകൊണ്ട് ആരോടും പരാതിയുമില്ല എന്നും താരം പറയുന്നു.
ഒറ്റപ്പാലം പാലപ്പുറത്ത് മദ്യപാനത്തിനിടെ ക്രിമിനൽ കേസ് പ്രതിയായ യുവാവ് ബാല്യകാലസുഹൃത്തിനെ കൊന്ന് കുഴിച്ചു മൂടി. യുവാവിൻ്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെടുത്തു. മോഷണക്കേസിൽ പിടിയിലായ പ്രതി മുഹമ്മദ് ഫിറോസിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് ലെക്കിടി സ്വദേശി മുഹമ്മദ് ആഷിഖിനെ കൊലപെടുത്തിയ കാര്യം സമ്മതിച്ചത്. പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹ അവശിഷ്ടങ്ങൾ ലഭിച്ചു.
2015-ൽ ഒരു മൊബൈൽ കടയിൽ മോഷണം നടത്തിയ കേസിലാണ് മുഹമ്മദ് ഫിറോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് നിലവിലുണ്ടെങ്കിലും ഇയാൾ മുങ്ങി നടക്കുകയായിരുന്നു. ചോദ്യംചെയ്യല്ലിനിടെ കൂട്ടാളിയായ ആഷിക്കിനെ കുറിച്ച് പൊലീസ് അന്വേഷിച്ചപ്പോൾ ആണ് മദ്യപാനത്തിനിടെ തർക്കമുണ്ടായതും ആഷിക്കിനെ കൊല്ലപ്പെടുത്തിയതും ഫിറോസ് വെളിപ്പെടുത്തിയത്.
പാലപ്പുറത്തെ പറമ്പിൽ ആഷിഖിനെ കുഴിച്ച്മൂടിയിട്ടുണ്ടെന്നാണ് മുഹമ്മദ് ഫിറോസ് മൊഴി നൽകിയത്. തുടർന്ന് പട്ടാമ്പി, ഒറ്റപ്പാലം സ്റ്റേഷനുകളിലെ പൊലീസുകാരും , ഫോറൻസിക് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തി. ഡിസംബർ 17 ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഫിറോസ് മൊഴി നൽകിയത്.
മൃതദേഹം ആഷിഖിന്റെ തന്നെയാണെന്ന് പിതാവ് ഇബ്രാഹീം സ്ഥിരീകരിച്ചു. മൃതദേഹത്തിന് രണ്ട് മാസം പഴക്കം ഉള്ളതിനാൽ ഡി.എൻ.എ പരിശോധനക്ക് അയക്കുമെന്ന് എസ്.പി അറിയിച്ചു. ഇരുവരും കഞ്ചാവ് കടത്ത് സംഘത്തിൽ ഉൾപെട്ടവരാണെന്നും പൊലീസ് പറഞ്ഞു
സിനിമയിൽ എത്തി ഏഴ് വർഷം പിന്നിടുമ്പോൾ വെറും മൂന്ന് സിനിമകൾ മാത്രമാണ് ബേസിൽ സംവിധാനം ചെയ്തത്. എന്നാൽ ആ മൂന്ന് സിനിമകളിലൂടെ താൻ സിനിമയിൽ വന്നത് ശരിയായ പഠനത്തിന് ശേഷമാണ് എന്ന് ബേസിൽ തെളിയിച്ച് കഴിഞ്ഞു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബേസിലിന്റെ സംവിധാനത്തിൽ അടുത്തിടെ പുറത്തിറങ്ങിയ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളി. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു സൂപ്പർ ഹീറോ ചിത്രം വരുന്നത്. പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ സിനിമ റിലീസ് ചെയ്തപ്പോൾ അതിനേക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യയ്ക്ക് പുറത്ത് അടക്കം ഏറ്റവും കൂടുതൽ സ്ട്രീം ചെയ്യപ്പെട്ട സിനിമ കൂടിയായിരുന്നു ബേസിലിന്റെ സംവിധാനത്തിൽ ടൊവിനോയെ നായകനാക്കി റിലീസ് ചെയ്ത മിന്നൽ മുരളി.
മലയാള സിനിമയിലെ മുൻനിര സംവിധായകരുടെ പട്ടികയിലേക്ക് ഉയർന്ന ബേസിൽ കുടുംബവിശേഷവും സിനിമാ വിശേഷവും അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. ഭാര്യ എലിസബത്തിനെ ജീവിതസഖിയാക്കാൻ തീരുമാനിച്ച നിമിഷത്തെ കുറിച്ചും ബേസിൽ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞു. ആദ്യമായി സ്റ്റേജിൽ കയറിയത് സൺഡേ സ്കൂൾ മത്സരത്തിനാണ്. പ്രസംഗം, പാട്ട്, ഗ്രൂപ് സോങ്, സുറിയാനി ഗ്രൂപ് സോങ് അങ്ങനെ.. തിയറ്ററിൽ സിനിമ കാണിക്കുന്നത് കുറവായിരുന്നു. കാബൂളിവാല, മൈഡിയർ കുട്ടിച്ചാത്തൻ ടു, നാടോടി ഒക്കെയാണ് ആകെ തിയറ്ററിൽ കണ്ടത്. സിഇടിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് അഡ്മിഷൻ കിട്ടിയതോടെ തിരുവനന്തപുരത്തേക്ക് വണ്ടി കയറി. കൂട്ടുകാരുമൊന്നിച്ച് ചെയ്ത ഷോർട് ഫിലിമാണ് ഒരു തുണ്ടുപടം. എ ഷോർട് ഫിലിം എന്നാണ് ഉദ്ദേശിച്ചത്. പക്ഷേ കേട്ടവർക്ക് ചില സംശയങ്ങൾ ഉണ്ടായി. ഒരിക്കൽ നാട്ടിൽ ചെന്നപ്പോൾ ഒരു അങ്കിൾ വഴിയിൽ തടഞ്ഞ് ചോദിച്ചു, ഇപ്പോൾ മറ്റേ പരിപാടിയൊക്കെ ഉണ്ടോ എന്ന്…
എന്നെ പള്ളീലച്ചനാക്കണമെന്ന് വീട്ടുകാർക്ക് ആഗ്രഹമുണ്ടായിരുന്നു. അതിൽ നിന്ന് ഞാനായിട്ട് വഴുതിപ്പോയതാണ്. ഞാൻ തേർഡ് ഇയറിന് പഠിക്കുമ്പോഴാണ് ഫസ്റ്റ് ഇ യറിൽ ജോയിൻ ചെയ്ത എലിസബത്തിനെ നോട്ട് ചെയ്തത്. സാധാരണ കോളജ് റൊമാൻസ് പോലെയാണ് തുടങ്ങിയതും പ്രോഗ്രസ് ചെയ്തതും. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ടീച് ഫോർ ഇന്ത്യ എന്ന എൻജിഒയിലാണ് എലിസബത്ത് വർക് ചെയ്യുന്നത്. ജാൻഎമന്നിലെ പോലെ സർപ്രൈസ് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാനെന്ന് ഭാര്യ എലിക്ക് അറിയാം. ആഘോഷങ്ങൾ സർപ്രൈസ് ആക്കുന്നത് എലിസബത്തിന് ഹരമാണ്. ആഗസ്റ്റ് 17ന് വിവാഹ വാർഷികം പ്രമാണിച്ച് പുറത്തുപോയി ഭക്ഷണം കഴിക്കാമെന്നു പറഞ്ഞ് എന്നെ ഡ്രസ് ചെയ്യിച്ച് ഇറക്കി. അപ്പോഴതാ ഡോറിൽ അടുത്ത വീട്ടിലെ ആന്റി. അവരുടെ ബാൽക്കണിയിൽ വീണുകിടന്ന ചെടി റെഡിയാക്കി കൊടുക്കാമോ എന്നാണ് ചോദ്യം. ഞാൻ ചെല്ലുമ്പോൾ പെട്ടെന്ന് എല്ലാവരും കൂടി ബലൂണൊക്കെ പൊട്ടിച്ച് സർപ്രൈസ് വിഷ് ചെയ്യുന്നു.
ഇൻഫോസിസിൽ ജോലി ചെയ്യുന്ന സമയത്ത് എലിയുടെ ബർത്ഡേക്ക് ഞാനും ഞെട്ടിച്ചിട്ടുണ്ട്. ബെർത്ഡേ ദിവസം രാത്രി 12 മണിക്ക് ഞാനും പത്തിരുപത്തഞ്ച് കൂട്ടുകാരും കൂടി മെഴുകുതിരിയൊക്കെ വാങ്ങി എലിയുടെ ഹോസ്റ്റലിന് മുന്നിലെത്തി. അവൾ കോറിഡോറിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ ഞങ്ങൾ മെഴുകുതിരി കത്തിച്ച് ഹാർട് ഷേപ്പിൽ നിൽക്കുന്നു. ഗൗതം മേനോൻ സിനിമ പോലുള്ള സിനിമാറ്റിക് സർപ്രൈസ്. ഇൻഫോസിസിൽ നിന്ന് നാലുമാസം ലീവ് എടുത്ത് പോയാണ് തിരയിൽ അസിസ്റ്റ് ചെയ്തത്. ആദ്യത്തെ സിനിമ വീട്ടുകാർക്കൊക്കെ വന്ന് കാണാവുന്നത് തന്നെ ആകണമെന്നാണ് വിനീതേട്ടൻ എല്ലാവരോടും പറയാറ്. ഏതാണ്ട് ഒരു വർഷം കൊണ്ട് കുഞ്ഞിരാമായണത്തിന്റെ സ്ക്രിപ്റ്റ് പൂർത്തിയാക്കി. വായിച്ച് ത്രില്ലടിച്ച വിനീതേട്ടൻ അഭിനയിക്കാമെന്നേറ്റു. പിന്നാലെ ജോലി രാജി വച്ചു അന്നെനിക്ക് 24 വയസേയുള്ളൂ.
കുഞ്ഞിരാമായണം ഏറെ പ്രിയപ്പെട്ട സിനിമയാണ്. വിനീതേട്ടനും ധ്യാനും ഒന്നിച്ച് അഭിനയിച്ച ആദ്യ സിനിമയാണത്. പിന്നെ റിമി. പണ്ടായിരുന്നെങ്കിൽ കൽപ്പന ചേച്ചിയെ കൊണ്ട് ചെയ്യിക്കേണ്ട റോളാണത്. ഇപ്പോഴും എന്റെ ഫേവറിറ്റ് ആണ് കുഞ്ഞിരാമായണം. അത്ര ഇന്നസെന്റായി ഇനി സിനിമ ചെയ്യാനാകുമോ എന്നറിയില്ല. എനിക്ക് മിന്നലേറ്റിട്ടില്ല പക്ഷേ മിന്നലിൽ നിന്ന് ജസ്റ്റ് എസ്കേപ്പായിട്ടുണ്ട്. ഗോദയുടെ പ്രമോഷൻ പരിപാടിക്കിടെ ഹോട്ടൽ ബാൽക്കണിയിൽ ഞാനും ടൊവീനോയും നായിക വാമിക ഗബ്ബിയും കൂടി സംസാരിച്ച് കൊണ്ട് നിൽക്കുകയായിരുന്നു. പെട്ടെന്നാണ് ഒരു മിന്നൽ വന്നത്. ബാൽക്കണിയിലെ ഹാൻഡ് റെയിലിൽ ഒരു സ്പാർക്ക്. കണ്ണ് തുറന്ന് നോക്കുമ്പോൾ ടൊവീനോ ഇല്ല. മിന്നൽ പോലെ അവൻ പാഞ്ഞുകളഞ്ഞു. ഗോദയുടെ കഥ പറയാൻ ചെല്ലുമ്പോഴാണ് ആദ്യമായി ടൊവീനോയെ കാണുന്നത്. ഇപ്പോഴും വാട്സാപ്പിൽ പരസ്പരം സ്റ്റിക്കർ അയച്ച് കളിക്കുന്ന കുട്ടികളാണ് ഞങ്ങൾ.
അതാകും ഈ കെമിസ്ട്രിയുടെ രഹസ്യം. സൂപ്പർ ഹീറോയ്ക്ക് വേണ്ട ബോഡി ഉണ്ടാക്കാനും അത് നിലനിർത്താനും ടൊവി നന്നായി കഷ്ടപ്പെട്ടു. ആദ്യ ലോക്ഡൗൺ ഇളവ് വന്നപ്പോൾ 40 ദിവസം ഫൈറ്റ് ഷൂട്ടിങ് ആണ് പ്ലാൻ ചെയ്തത്. അതിന് വേണ്ടി ട്രെയ്നർക്കൊപ്പം ഫൈറ്റ് പ്രാക്ടീസ് തന്നെയായിരുന്നു. ഓരോ ദിവസവും പുതിയ ടെക്നിക് പഠിച്ച് വീഡിയോ എടുത്ത് അയച്ച് തരും. വെടിവച്ച് ബലൂൺ പൊട്ടിക്കുന്നതും വളയം എറിയുന്നതുമൊക്കെ അവന്റെ സ്വന്തം പ്രാക്ടീസാണ്. ചിലപ്പോൾ ആവേശം മൂത്ത് പുരപ്പുറത്ത് നിന്ന് ശരിക്കും ചാടിയാലോ എന്നൊക്കെ ചോദിച്ച് കളയും. അത്രമാത്രം ഡെഡിക്കേറ്റഡാണ് അവൻ. മിന്നൽ മുരളി അഞ്ച് ഭാഷകളിൽ ഇറക്കാൻ നേരത്തെ പ്ലാനുണ്ടായിരുന്നു. എട്ടുകാലി കടിച്ച് പവർ കിട്ടിയ സ്പൈഡർമാന് ഇത്രയും ആരാധകരുള്ളപ്പോൾ സൂപ്പർ പവർ കിട്ടുന്ന മുരളിക്കും പാൻ ഇന്ത്യൻ അപ്പീൽ ഉണ്ടെന്ന വിശ്വാസമാണ് സിനിമ വിവിധ ഭാഷയിലിറക്കാൻ പ്രേരിപ്പിച്ചത്.
രണ്ട് വർഷം മുൻപ് അച്ഛൻ മരിച്ചു, ഈ വിയോഗത്തിൽ നിന്ന് കരകയറി ജീവിതം കരയ്ക്കടുപ്പിക്കുന്നതിനിടെ ഒരു കത്തിമുനയിൽ അമ്മയെയും മരണം തട്ടിയെടുത്തതിന്റെ പകപ്പ് മാറാതെ നിൽക്കുകയാണ് അക്ഷയ്കുമാറും അനന്യയും. ഇനിയുള്ള ജീവിതം എങ്ങനെ എന്ന ചോദ്യത്തിന് മുൻപിൽ ഉത്തരം കിട്ടാതെ നിൽക്കുകയാണ് ഈ കുരുന്നുകൾ.
കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ അമ്മ വിനീതയുടെ സഞ്ചയനം. അമ്പലമുക്കിൽ 4 പവന്റെ മാലയ്ക്കു വേണ്ടിയാണ് വിനീതയെ ദാരുണമായി അക്രമികൾ കുത്തിക്കൊലപ്പെടുത്തിയത്. ഇരുവർക്കും ഇനി കൂട്ടിനുള്ളത് വിനീതയുടെ പ്രായമായ അച്ഛൻ വിജയനും അമ്മ രാഗിണിയും മാത്രമാണ്.പത്തനംതിട്ട ഗവി സ്വദേശി സെന്തിലും വിനീതയും 2007 ഏപ്രിൽ 12 നാണ് വിവാഹിതരായത്. പെരുമ്പാവൂരിൽ ബേക്കറിയിൽ പലഹാരങ്ങൾ പാകം ചെയ്യുന്ന ജോലിക്കിടെ കുടുംബം പോറ്റാൻ സോഡാ കമ്പനിയിലും സെന്തിൽ ജോലി നോക്കി.
കുപ്പിപ്പൊട്ടിത്തെറിച്ച് നിരന്തരം അപകടമുണ്ടായപ്പോൾ അച്ഛൻ വിജയൻ ഇടപെട്ട് പെരുമ്പാവൂരിൽ നിന്ന് സെന്തിലിനെയും വിനീതയെയും നെടുമങ്ങാട്ടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വരികയായിരുന്നു. ഇവിടെ ജോലിക്കിടെ 2020 മാർച്ച് 12 നാണ് സെന്തിൽ ഹൃദയാഘാതം മൂലം മരിച്ചത്. അന്നു മുതൽ കുടുംബം പോറ്റിയിരുന്നത് വിനീതയായിരുന്നു.
പഠനത്തിൽ ബഹുമിടുക്കരാണ് വിനീതയുടെ മക്കൾ. കരിപ്പൂര് ഗവ ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അക്ഷയ്. അനന്യ ഗവ ടൗൺ യുപിഎസ് ആറാം ക്ലാസ് വിദ്യാർഥിയും. തുടർന്നുള്ള ഇവരുടെ പഠനവും ഇതോടെ പാതിവഴിയിൽ നിലയ്ക്കുമോ എന്ന ആശങ്കയാണ് പ്രായമായ മുത്തച്ഛനും മുത്തശ്ശിക്കും. ജ്വല്ലറിയിൽ സെക്യൂരിറ്റിയാണ് വിജയൻ. ശമ്പളമായി ലഭിക്കുന്ന തുച്ഛമായ തുകയിൽ 4 വയർ എരിയണം. സുമനസുകൾ സഹായിക്കണം
കാനറാ ബാങ്ക്
നെടുമങ്ങാട് ശാഖ
അക്കൗണ്ടുണ്ട്. നമ്പർ- 2683101005397
ഐഎഫ്എസ് സി കോഡ്- CNRB0002683
നടി കൽപനയുടെ മരണത്തോടെ സാമ്പത്തികമായി ലഭിച്ചിരുന്ന സഹായങ്ങൾ നിലയ്ക്കുകയും പട്ടിണിയിലാവുകയും ചെയ്തതോടെ സഹോദരങ്ങൾ ജീവനൊടുക്കി. നടി ഉർവശിയുടെയും കൽപനയുടേയും സഹോദരന്റെ മുൻ ഭാര്യയും അവരുടെ സഹോദരനുമാണ് ജീവനൊടുക്കിയത്. കൽപനയുടെ മരണ ശേഷം ഇവർക്ക് സാമ്പത്തികമായ സഹായം ലഭിച്ചിരുന്നില്ല.
കൽപനയുടെ സഹോദരന്റെ മുൻ ഭാര്യ പ്രമീള(52), അവരുടെ സഹോദരൻ സുശീന്ദ്രൻ(54)എന്നിവരാണ് വാടക വീട്ടിൽ ജീവനൊടുക്കിയത്. ഏറെ കാലമായി അസുഖബാധിതരായിരുന്ന തങ്ങൾക്ക് കൽപനയാണ് സാമ്പത്തിക സഹായം നൽകി വന്നിരുന്നത് എന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു. അസുഖവും ദാരിദ്ര്യവുമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നും കുറിപ്പിൽ പറയുന്നുണ്ട്.
തമിഴ്‌നാട് വീഴുപുരം ജില്ലയിലെ വാടക വീട്ടിൽ കഴിഞ്ഞിരുന്ന ഇരുവരും അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പ്രമീള ഏതാനും വർഷം മുൻപ് വിവാഹബന്ധം വേർപെടുത്തിയിരുന്നെങ്കിലും കൽപനയാണ് ഇവർക്ക് ജീവിക്കാനുള്ള സാമ്പത്തിക സഹായം നൽകി വന്നത്. എന്നാൽ കൽപനയുടെ മരണത്തോടെ ഇത് നിലച്ചത് ഇരുവരേയും പ്രതിസന്ധിയിലാക്കി.
സുശീന്ദ്രൻ അവിവാഹിതനായിരുന്നു. വീട്ടിൽ നിന്ന് ദുർഗന്ധം വന്നതോടെ സമീപവാസികൾ പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് വീടിനുള്ളിൽ പരിശോധിച്ചപ്പോൾ മുറികളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു ഇരുവരും.
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിക്കെതിരേ ആക്രമിക്കപ്പെട്ട നടി. കേസില്‍ കക്ഷി ചേരാന്‍ നടി അപേക്ഷ നല്‍കി. ഹര്‍ജി നല്‍കാന്‍ സമയം നല്‍കണമെന്ന് കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.
തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിക്കെതിരേ കക്ഷി ചേരാന്‍ അനുമതി നല്‍കണമെന്നാണ് അക്രമിക്കപ്പെട്ട നടി ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിലെ ഒന്നാമത്തെ സാക്ഷിയും പരാതിക്കാരിയും നടിയാണ്. അതുകൊണ്ട് തന്നെ കേസുമായി ബന്ധപ്പെട്ട് ഒരു ഉത്തരവ് പാസാക്കുന്നതിന് മുന്‍പ് തെന്റെ ഭാഗം കൂടി കേള്‍ക്കാന്‍ തയാറാകണമെന്ന വ്യക്തമാക്കി കൊണ്ടാണ് നടി കോടതിയെ സമീപിച്ചിരിക്കുന്നത്.
കക്ഷി ചേരുന്നതിനായി ഹര്‍ജി നല്‍കുന്നതിനായി സമയം അനുവദിക്കണമെന്ന് ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെ നടി ആവശ്യപ്പെടുകയായിരുന്നു.
പ്രോസിക്യൂഷന്‍ ദിലീപിന്റെ ഹര്‍ജിയെ എതിര്‍ക്കുകയാണ്. അതിനൊപ്പം കേസില്‍ അക്രമിക്കപ്പെട്ട നടിയും തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ്.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന തുടരന്വേഷണം വ്യക്തിവൈരാഗ്യം തീര്‍ക്കാനെന്നാണ് ദിലീപിന്റെ വാദം. അതിനാല്‍ കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്നാണ് ദിലീപിന്റെ ആവശ്യം.
കേരള കോൺഗ്രസ്സ് (ജോസഫ്) സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് കെ നെല്ലുവേലിയടക്കമുള്ള വലിയ വിഭാഗം ഭാരവാഹികളും പ്രവർത്തകരും കേരള കോൺഗ്രസ് എമ്മിലേക്ക്. കുറച്ച് നേതാക്കളുടെ മാത്രം കൂട്ടമായി മാറിയ കേരള കോൺഗ്രസിൽ (ജോസഫ്), ഭാരവാഹികളുടെ യോഗമോ സ്റ്റിയറിങ് കമ്മിറ്റി യോഗമോ പോലും ചേരാത്ത സാഹചര്യത്തിലാണ് പാർട്ടി വിടുന്നതെന്ന് ജോസഫ് കെ നെല്ലുവേലിയും രാജിവച്ച മറ്റ് ഭാരവാഹികളും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നാല് വ്യത്യസ്‌ത പാർട്ടികൾ ചേർന്ന് രൂപം കൊടുത്ത കേരള കോൺഗ്രസി (ജോസഫ്) ന്, പാർട്ടിയുടെ പ്രഖ്യാപിത നയം നടപ്പാക്കാൻ കഴിയില്ലെന്ന് വ്യക്തമായി കഴിഞ്ഞു. ‘കർഷകപാർട്ടി’ എന്ന് വീമ്പ് പറഞ്ഞവർ, കർഷകദ്രോഹ നയങ്ങൾ, വിലക്കയറ്റം, ദാരിദ്ര്യം, പകർച്ചവ്യാധി ഇവയെപ്പറ്റി പ്രതികരിക്കാൻ പോലും കഴിവില്ലാത്ത സ്ഥിതിയിലായി. ഇന്ത്യ മുഴുവൻ അലയടിച്ച കർഷകസമരത്തിന് വേണ്ടി എന്തെങ്കിലും അനുഭാവ പരിപാടി പോലും സംഘടിപ്പിക്കാൾ കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിന് കഴിഞ്ഞില്ലെന്നത് പാർട്ടിയുടെ ഇപ്പോഴത്തെ ദയനീയാവസ്ഥ വ്യക്തമാക്കുന്നു.
ബിജെപി രാജ്യത്താകെ വളർത്താൻ ശ്രമിക്കുന്ന വർഗ്ഗീയതയെയും കുത്തക പ്രീണനനയങ്ങളെയും ചെറുക്കുകയും വിലക്കയറ്റത്തിനെതിരെ ബദൽ നയം നടപ്പാക്കുകയും ചെയ്യുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തിപ്പെടേണ്ടതുണ്ട്. മുന്നണിയിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി എംപി പാർലിമെൻറിൽ നടത്തിയിട്ടുള്ള ശ്രദ്ധ ക്ഷണിക്കൽ പ്രമേയങ്ങൾ കർഷക താൽപ്പര്യം സംരക്ഷിക്കാനും വർഗ്ഗീയതയ്ക്കും കുത്തക പ്രീണന നയങ്ങൾക്കും എതിരെയുമായിരുന്നു. വ്യക്തമായ കാഴ്ച്ചപ്പാടോടെ പ്രവർത്തിക്കുന്ന കേരള കോൺഗ്രസ്സ് മാണി ഗ്രൂപ്പിന് ശക്തി പകരുകയാണ് കാലഘട്ടത്തിൻ്റെ ആവശ്യം. ഈ സാഹചര്യത്തിലാണ് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് ജോസഫ് കെ നല്ലുവേലിയും രാജിവച്ച മറ്റ് ഭാരവാഹികളും പറഞ്ഞു.
രാമങ്കരിയിൽ 26ന് ചേരുന്ന കൺവെൻഷനിൽ, കേരള കോൺഗ്രസി (മാണി ) ൽ ചേരുന്ന പ്രഖ്യാപനം ഉണ്ടാകുമെന്നും വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരള കോൺഗ്രസ് (ജോസഫ്) സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ബിജു സി ആൻ്റണി (യൂത്ത് ഫ്രണ്ട് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി) അലക്‌സ് മാത്യു ചെറുകാട് (കെഎസ്‌സി, മുൻ ജില്ലാ പ്രസിഡൻ്റ്) ബിനോയ് ഉലക്കപ്പാടി (യൂത്ത്ഫ്രണ്ട് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി), മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ പ്രഥമ ചെയർമാർ ആൻറണി എം ജോൺ, ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറിമാരായ വർഗീസ് മാത്യു നെല്ലിക്കൽ, ബൈജു ജോസ് നെറ്റിതറ, കുട്ടനാട് നിയോജക മണ്ഡലം സെക്രട്ടറി ബിനീഷ് തോമസ് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ജനങ്ങൾക്കെല്ലാം പ്രിയങ്കരനായ വാസുദേവനെ അപ്രതീക്ഷിതമായെത്തിയ ദുരന്തം കവർന്നതിന്റെ ഞെട്ടലിലാണ് നാട്. എല്ലാവരേയും സഹായിക്കാൻ എന്നും മുന്നിട്ടിറങ്ങുന്ന വാസുദേവനെ മരണം കവർന്നതും അദ്ദേഹം സഹായഹസ്തവുമായി എത്തിയ വേളയിലായിരുന്നു. പൊന്നാംവെളിയിൽ പഞ്ചറായ പിക്അപ് വാനിന്റെ ടയർ മാറ്റുന്നതിന് ഡ്രൈവറെ സഹായിക്കാനെത്തിയതിനിടെയാണ് മോഴികാട്ട് നികർത്തിൽ വാസുദേവൻ സിമന്റ് ബ്രിക് കയറ്റി വന്ന ലോറി കയറി മരിച്ചത്.
പുലർച്ചെ ക്ഷേത്ര ദർശനത്തിന് ഇറങ്ങിയ വാസുദേവൻ, പിക്അപ് വാൻ ഡ്രൈവർ ബിജു ഒറ്റക്ക് ടയർ മാറുന്നത് കണ്ട് മനപ്രയാസം തോന്നിയാണ് റോഡരികിലേക്ക് സൈക്കിൾ മാറ്റിവെച്ച് ഒപ്പം ചേർന്നത്. ഇതിന് പിന്നാലെയാണ് സിമന്റ് ബ്രിക്‌സ് കയറ്റിവന്ന ലോറി ഇരുവരേയും ഇടിച്ചിട്ടത്. വാൻ ഡ്രൈവർ കാലടി സ്വദേശി ബിജുവും (47) സഹായിയായി ഒപ്പം ചേർന്ന വാസുദേവനും (54) തൽക്ഷണം മരിച്ചു.
തുറവൂർ ക്ഷേത്രദർശനത്തിന് പുലർച്ച പതിവായി സ്വന്തം സൈക്കിളിൽ പോവാറുണ്ട് വാസുദേവൻ. ഇത് പഞ്ചറായതോടെ അയൽവാസി സജീവന്റെ സൈക്കിൾ വാങ്ങിയായിരുന്നു ഇന്നലത്തെ യാത്ര. എന്നാൽ ഈ യാത്ര അവസാനത്തേതാണെന്ന് ആരും കരുതിയില്ല. നാട്ടുകാർക്ക് പ്രിയങ്കരനായ കാർപെന്റർ തൊഴിലാളിയാണ് വാസുദേവൻ. മാതൃകാപരമായിരുന്നു ജീവിതവും.
തന്റെ ജോലിക്ക് ന്യായമായ കൂലിയേക്കാൾ കൂടുതൽ പണം വാങ്ങാതെ സൂക്ഷിച്ചിരുന്ന ജോലിയെ സ്‌നേഹിച്ചിരുന്നയാളാണ് ഇദ്ദേഹം. സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞ് സഹായിക്കാൻ എപ്പോഴും മുന്നിലുണ്ടാകും. സമയം നോക്കാതെ ജോലി പൂർത്തിയാക്കിയാണ് വീട്ടിലേക്ക് മടങ്ങുന്നത്. എല്ലാവരെയും സഹായിക്കുകയെന്നത് ചിട്ടയായി കാത്തിരുന്നു.
പുലർച്ച ഒറ്റയ്ക്ക് ടയർ മാറുന്ന ഡ്രൈവറുടെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞാണ് സഹായഹസ്തം നീട്ടിയത്. ആ കരങ്ങൾ ഇനി കൂടെയില്ലെന്നതിന്റെ വേദനയിലാണ് കുടുംബവും നാട്ടുകാരും അയൽക്കാരുമെല്ലാം.
കേരളത്തിലെ ആയൂർവേദ ചികിത്സ വഴി തന്റെ മകളുടെ കാഴ്ച ശക്തി മെച്ചപ്പെട്ടതായി വെളിപ്പെടുത്തി കെനിയൻ മുൻ പ്രധാനമന്ത്രി റെയ്ല ഒഡിംഗ. മൂന്നാഴ്ച നീണ്ടു നിന്ന ചികിത്സയ്ക്കു ശേഷമാണ് കാഴ്ചശക്തിയിൽ പുരോഗതിയുണ്ടായതെന്ന് ഒഡിംഗ പറയുന്നു.
കൂത്താട്ടുകുളത്തെ നേത്ര ചികിത്സാ കേന്ദ്രത്തിൽ നടത്തിയ ആയുർവേദ ചികിത്സയാണ് മകൾക്ക് ഫലിച്ചതെന്ന് ഒഡിംഗ കൂട്ടിച്ചേർത്തു. മൂന്നാഴ്ച മുമ്പാണ് മകൾ റോസ്മേരി ഒഡിംഗയുടെ ചികിത്സക്കായി കെനിയൻ മുൻ പ്രധാനമന്ത്രി റെയ്ല ഒഡിംഗ കുടുംബത്തോടൊപ്പം കൊച്ചിയിലെത്തിയത്.
ഏതാനും വർഷം മുമ്പ് നഷ്ടമായ കാഴ്ച ശക്തി ആയൂർവേദ ചികിത്സയിലൂടെ തന്നെയായിരുന്നു റോസ്മേരിക്ക് തിരികെ ലഭിച്ചത്. ഈ ചികിത്സയുടെ തുടർച്ചയായാണ് ഇത്തവണയെത്തിയത്.
അദ്ദേഹത്തിന്റെ വാക്കുകൾ;
‘കേരളത്തിലെ കൊച്ചിയിൽ തന്റെ മകളുടെ നേത്ര ചികിത്സയ്ക്കായാണ് ഞാൻ ഇന്ത്യയിലെത്തിയത്. മൂന്നാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം മകളുടെ കാഴ്ചയിൽ കാര്യമായ പുരോഗതിയുണ്ട്. ഇപ്പോൾ ഏറെക്കുറെ എല്ലാം കാണാം’. ഇത് കുടുംബത്തിന് വലിയ അത്ഭുതമാണ് സമ്മാനിച്ചിരിക്കുന്നത്.
ആയൂർവേദ ചികിത്സയിലൂടെ കാഴ്ച ശക്തി തിരികെ ലഭിച്ചത് വളരെയധികം ആത്മവിശ്വാസം നൽകി. ഈ ചികിത്സാ രീതി ആഫ്രിക്കയിലേക്ക് കൊണ്ടുവരാൻ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി.