നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. ദിലീപ് തന്നെ കോടതി നേരിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. തുടരന്വേഷണത്തിന് കോടതി അനുമതി നല്‍കിയതോടെയാണ് ഈ തീരുമാനം. സാക്ഷികളെ സ്വാധീനിക്കാന്‍ അടക്കം ദിലീപ് ശ്രമിച്ചെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുന്നതും.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ നോട്ടീസ് നല്‍കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. നേരത്തെ തുരന്വേഷണ തടയാന്‍ വേണ്ടി ദിലീപ് കോടതി വഴി പരമാവധി ശ്രമങ്ങള്‍ നടത്തിയിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രവാസി സംരംഭകയായ സീരിയല്‍ നടിയെ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു. ദിലീപുമായി ഏറെ അടുപ്പമുള്ള നടിയെ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വച്ചാണ് ചോദ്യം ചെയ്തത്.

ദിലീപിന്റെ സുഹൃത്തായ മറ്റൊരു വനിതാ സീരിയല്‍ നിര്‍മ്മാതാവിനെയും അന്വേഷണസംഘം ചോദ്യം ചെയ്തിട്ടുണ്ട്. ദിലീപുമായി അടുത്ത ബന്ധമുള്ള ഈ സ്ത്രീയാണ് ആക്രമിക്കപ്പെട്ട നടിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും അന്വേഷണസംഘം അറിയിച്ചു. മുന്‍പ് തിരുവനന്തപുരത്ത് പരസ്യ ഏജന്‍സി നടത്തിയ വ്യക്തിയാണ് ഇവരെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സിനിമാരംഗത്തെ ദിലീപിന്റെ കൂടുതല്‍ സുഹൃത്തുക്കളിലേക്ക് അന്വേഷണം നീട്ടാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ മുന്‍ നായികയായിരുന്ന നടിയെയും അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും. ദിലീപിന്റെ മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രമുഖ നടിയിലേക്കാണ് നീളുന്നത്. ദിലീപിന്റെ മുന്‍ നായികയായ നടി ഇടവേളക്ക് ശേഷം ഈ അടുത്താണ് സിനിമയിലേക്ക് തിരിച്ചെത്തിയത്. ദുബായില്‍ സ്ഥിരതാമസമാക്കിയ ഈ നടിയും ദിലീപും തമ്മില്‍ അടുത്ത ബന്ധമുണ്ട്.ഇരുവരും തമ്മിലുള്ള വാട്സ്‌ആപ്പ് ചാറ്റുകള്‍ നശിപ്പിച്ചതായാണ് തെളിവുകള്‍ നശിപ്പിച്ച സൈബര്‍ വിദഗ്ദന്‍ സായ് ശങ്കര്‍ പൊലീസിന് നല്‍കിയ മൊഴി.