കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല സ്വദേശി തേജസ്സാണ് മരിച്ചത്. രാജ് ഭവനിലെ ക്വാട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയത്.ഇന്നലെ രാത്രി 11 മണിയോടെ ആത്മഹത്യാ കുറിപ്പ് സ്റ്റാറ്റസ് ഇട്ട ശേഷമായിരുന്നു ആത്മഹത്യ.
അതേസമയം, മരണം ആത്മഹത്യയാണെന്നാണ് സൂചന. ഇക്കാര്യം സാധൂകരിക്കുന്ന കത്തും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് ആണ് കത്തിലെ പരാമർശം എന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസം വിമാനത്താവളം വരെ യാത്ര കഴിഞ്ഞ് 8.55ന് മടങ്ങിയെത്തിയതിന് ശേഷമാണ് ആത്മഹത്യ നടന്നതെന്നാണ് പൊലീസ് കരുതുന്നത്.ആത്മഹത്യയ്ക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളാണെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.
പ്രണയത്തിൽ നിന്ന് പിന്മാറിയതിന്റെ വൈരാഗ്യത്തിൽ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കാഴ്ച നഷ്ടപ്പെടുത്തിയ കേസിലെ പ്രതി ഷീബ ആക്രമണത്തിന് പിന്നാലെ മടങ്ങിയത് ഭർത്താവിന്റെ വീട്ടിലേക്കെന്ന്. മുഖത്തേറ്റ പൊള്ളലിനെ കുറിച്ച് ഭർത്താവ് ചോദിച്ചപ്പോൾ തിളച്ച കഞ്ഞിവെള്ളം വീണ് പൊള്ളിയതാണെന്നായിരുന്നു മറുപടി.
ആക്രമണത്തിനിടെ ആസിഡ് മുഖത്ത് തെറിച്ചാണ് ഷീബക്കും പൊള്ളലേറ്റത്. അഞ്ച് ദിവസം ഭർതൃവീട്ടിൽ കഴിഞ്ഞ ഇവരെ ശനിയാഴ്ച വൈകീട്ട് പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
അതുവരെ സംഭവത്തെ കുറിച്ച് ഭർത്താവിനുൾപ്പടെ മറ്റാർക്കും അറിവുണ്ടായിരുന്നില്ല. കഴിഞ്ഞ 16നാണ് ഷീബ കാമുകനായ തിരുവനന്തപുരം സ്വദേശി അരുണിനെ വിളിച്ചുവരുത്തിയത്. എന്നാൽ അരുൺ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്ന വിവരം അറിഞ്ഞതോടെ ആക്രമണത്തിന് മുതിരുകയായിരുന്നു.
ഫേസ്ബുക്കിലൂടെയാണ് ഇരുവരും തമ്മിൽ പരിചയപ്പെട്ടത്. മൂന്ന് വർഷമായി ഇവർ സൗഹൃദത്തിലായിരുന്നു. എന്നാൽ മറ്റൊരു യുവതിയുമായി അരുൺ കുമാറിന്റെ വിവാഹാലോചന നടക്കുന്നത് മനസിലാക്കിയ ഷീബ ഇരുമ്പുപാലത്തേക്ക് വിളിച്ച് വരുത്തുകയും പള്ളിയുടെ സമീപത്ത് വെച്ച് ആസിഡ് ആക്രമണം നടത്തുകയുമായിരുന്നു. റബ്ബറിന് ഉറയൊഴിക്കുന്ന ആസിഡ് കുപ്പിയിൽ നിറച്ചുകൊണ്ടുവന്നാണ് അരുണിന്റെ മുഖത്തൊഴിച്ചത്.
സാരമായി പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അങ്കമാലിയിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷമാണ് തിരുവനന്തപുരത്തേക്ക് മടങ്ങിയത്. മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ യുവാവിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായിരിക്കുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവുമധികം പണം നൽകിയ സ്ഥാനാർത്ഥി പാലക്കാട് മത്സരിച്ച ഷാഫി പറമ്പിലിന്. ത്രികോണ മത്സരം നടന്ന പാലക്കാട് പാർട്ടി 23 ലക്ഷം രൂപയാണ് ഷാഫിയുടെ തെരഞ്ഞെടുപ്പിനായി ചെലവഴിച്ചത്. തൃത്താലയിൽ പരാജയപ്പെട്ട വിടി ബൽറാമിന് വേണ്ടി പാർട്ടി പതിനെട്ടര ലക്ഷം രൂപയും ചെലവഴിച്ചതായാണ് റിപ്പോർട്ട്. അതേസമയം, മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പലരും വിലയിരുത്തിയിരുന്ന സ്റ്റാർ കാൻഡിഡേറ്റ് രമേശ് ചെന്നിത്തലയ്ക്ക് പാർട്ടി വിഹിതമായി അഞ്ച് ലക്ഷം മാത്രമാണ് ലഭിച്ചത്.
കോൺഗ്രസ് ആകെ 23 കോടിയാണ് പ്രചാരണത്തിന് വേണ്ടി ചെലവാക്കിയത്. ഇതിൽ, 11 കോടി സ്ഥാനാർത്ഥികൾക്കും 16 കോടി പരസ്യത്തിനും ചെലവഴിച്ചു. അതേസമയം, തെരെഞ്ഞെടുപ്പിലേക്കായി കേരളത്തിൽ ഏറ്റവും കൂടുതൽ സംഭാവന കിട്ടിയത് സിപിഎമ്മിനാണ്. 58 കോടി രൂപയാണ് തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിക്ക് ലഭിച്ചത്.
കോൺഗ്രസിന് 39 കോടിയും ബിജെപിക്ക് എട്ട് കോടിയുമാണ് സംഭാവനയായി ലഭിച്ചത്. രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച കണക്കിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.
ലഭിച്ച 58,86,38,762 രൂപയിൽ പരസ്യത്തിന് വേണ്ടി 17 കോടി സിപിഎം ചെലവഴിച്ചതായാണ് റിപ്പോർട്ട്. സ്ഥാനാർത്ഥികൾക്ക് നൽകിയത് നാല് കോടി 21 ലക്ഷമാണ്. ബേപ്പൂരിൽ മുഹമ്മദ് റിയാസിന് 22 ലക്ഷമാണ് ചെലവിനായി പാർട്ടി നൽകിയത്. ആർ ബിന്ദുവിന് 20 ലക്ഷം, വീണ ജോർജിന് 19 ലക്ഷം, ജെയ്ക്ക് സി തോമസിന് 16 ലക്ഷം എന്നിങ്ങനെയാണ് ചെലവാക്കിയത്.
കോൺഗ്രസ് താരപ്രചാരകരായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമായി ഹെലികോപ്റ്റർ, വിമാന യാത്രയ്ക്കായി മാത്രം ചെലവഴിച്ചത് രണ്ടര കോടിക്ക് മുകളിലാണ്.പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കേരളത്തിൽ എത്തിക്കാനായി 43 ലക്ഷം രൂപയാണ് ബിജെപി ചെലവഴിച്ചത്. ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളിൽ യോഗി ആദിത്യനാഥ് വന്ന് പോയതിന് 25 ലക്ഷം രൂപയായി. മൂന്ന് റാലികളിൽ പങ്കെടുത്ത മോഡിക്ക് വേണ്ടി ചെലവായത് 43 ലക്ഷം രൂപയാണ്.
15 ലക്ഷം വീതമാണ് എ ക്ലാസ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്കായി ബിജെപി നൽകിയത്. രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച അധ്യക്ഷൻ കെ സുരേന്ദ്രന് പാർട്ടി നൽകിയത് 40 ലക്ഷമാണ്. സ്ഥാനാർത്ഥികൾക്ക് ആകെ നൽകിയത് 9 കോടി 18 ലക്ഷം രൂപയാണ്. വിമാന യാത്രക്കും ഹെലികോപ്റ്റർ യാത്രക്കും മാത്രം ചെലവായത് രണ്ടേ മുക്കാൽ കോടി രൂപയുമാണ്.
മലയാളത്തിൻ്റെ മഹാ നടന്‍ മോഹന്‍ലാലിനെതിരെ വിവാദ പരാമര്‍ശം ഉയര്‍ത്തിക്കൊണ്ട് എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ രംഗത്ത്. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മരക്കാറിന്‍റെ റിലീസുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ഫസല്‍ ഗഫൂര്‍ ഇത്തരം ഒരു പരാമര്‍ശം ഉന്നയിച്ചിരിക്കുന്നത്.
പെരിന്തല്‍മണ്ണയിലുള്ള എംഇഎസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ മീഡിയ സ്റ്റുഡിയോ സൈക്കോളജി ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ആണ് അദ്ദേഹം ഈ രീതിയില്‍ സംസാരിച്ചത്.
മലയാള സിനിമാ വ്യവസായത്തെ മോഹന്‍ലാല്‍ എന്ന നടന്‍ നശിപ്പിക്കുകയാണ്. മലയാള സിനിമയിലെ ബഫൂണാണ് മോഹന്‍ലാല്‍. പ്രിന്‍സിപ്പലിൻ്റെ റൂമില്‍ കുട്ടികള്‍ പോകുന്നതു പോലെയാണ് മരക്കാര്‍ വിഷയത്തില്‍ മോഹന്‍ലാല്‍ മുഖ്യമന്ത്രിയുടെ അടുത്ത് പോയത്. പിന്നീട് സംഭവിച്ചത് എന്താണെന്ന് തനിക്ക് അറിയില്ല.
അപ്പം ചുടുന്നതുപോലെയാണ് മോഹന്‍ലാലിൻ്റെ ചിത്രങ്ങള്‍ പുറത്തിറങ്ങുന്നത്. പതിനഞ്ച് ദിവസം കൊണ്ട് തന്നെ ഒരു ചിത്രം പൂര്‍ത്തിയാക്കി അടുത്ത ചിത്രം തുടങ്ങുകയാണ്. പക്ഷേ സിനിമകളുടെ കഥയോ, സ്‌ക്രിപ്‌റ്റോ ഒന്നും മോഹന്‍ലാലിന് അറിയില്ലന്നും ഫസല്‍ ഗഫൂര്‍ ആക്ഷേപിച്ചു.
മരക്കാര്‍ ഒടിടിയിലൂടെ റിലീസ് പ്രഖ്യാപിച്ചതോടെ ആ വിഷയത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാവരും അതില്‍ ഇടപെട്ടു. സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട നികുതി നഷ്ടപ്പെട്ടേക്കുമോ എന്ന ചിന്ത വന്നതോടെയാണ് പിന്നീട് തീയറ്റര്‍ റിലീസ് പ്രഖ്യാപിച്ചത്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ കൊണ്ട് മലയാള സിനിമാ വ്യവസായത്തെ മരക്കാറും മോഹന്‍ലാലും ചേര്‍ന്ന് ഇല്ലാതാക്കി എന്നും ഗഫൂര്‍ കുറ്റപ്പെടുത്തുന്നു. ഒരു ചിത്രം പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട് ഈ രീതിയില്‍ പ്രതികരിക്കുന്നത് എന്തിനാണ്. ഒടിടി വഴി റിലീസ് ചെയ്താല്‍ നികുതി സംസ്ഥാന സര്‍ക്കാരിന് കിട്ടില്ല. സിനിമാ മേഖല ഇല്ലാതായിക്കഴിഞ്ഞാല്‍ സര്‍ക്കാര്‍ നികുതി കുറയ്‌ക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.
ബിജെപിയുടെ ഹലാൽ ഹോട്ടലുകളുമായി ബന്ധപ്പെട്ട നിലപാടിനെ തള്ളി സന്ദീപ് വാര്യർ. സംഘപരിവാർ ഹലാൽ ഹോട്ടൽ ബഹിഷ്കരണത്തെ പൂർണമായും തള്ളുന്നതാണ് ബിജെപിയുടെ വക്താവ് കൂടിയായ വാര്യരുടെ നിലപാട്. ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടിൽ ജീവിക്കാനാവില്ല എന്ന് എല്ലാവരും മനസ്സിലാക്കിയാൽ നല്ലത്. മുസൽമാന്റെ സ്ഥാപനത്തിൽ ഹിന്ദുവും ഹിന്ദുവിന്റെ സ്ഥാപനത്തിൽ മുസൽമാനും ജോലി ചെയ്യുന്നുണ്ട്. അവന്റെ സ്ഥാപനങ്ങൾ തകർക്കാൻ നിങ്ങൾക്കൊരു നിമിഷത്തെ സോഷ്യൽ മീഡിയ പോസ്റ്റ് മതിയാകും. എന്നാൽ ഒരു സ്ഥാപനം തകർന്നാൽ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലുംപ്പെട്ട മനുഷ്യരാവുമെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
വ്യക്തിപരമായ ഒരു നിരീക്ഷമാണിതെന്ന് വാദത്തോടെയാണ് സന്ദീപ് പോസ്റ്റ് തുടങ്ങുന്നത്. ഓരോ സ്ഥാപനവും കെട്ടിപ്പടുത്തതിന് പിന്നിൽ എത്ര കാലത്തെ അധ്വാനവും പ്രയത്നവും ഉണ്ടാവും? ഉത്തരവാദിത്വമില്ലാത്ത ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റിൽ തകരുന്നത് ഒരു മനുഷ്യായുസ്സിന്റെ പ്രയത്‌നമാകാമെന്നും അദ്ദേഹം പറയുന്നു. ഹലാൽ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാനില്ലെന്ന് നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞിരുന്നു. സുരേന്ദ്രന്റെ വാദങ്ങളെ പരസ്യമായി വിമർശിക്കുന്നത് പാർട്ടിയിൽ പടല പിണക്കമുണ്ടാക്കുമെന്നും സൂചനയുണ്ട്.
പോസ്റ്റ് വായിക്കാം….
വ്യക്തിപരമായ ഒരു നിരീക്ഷണം മുന്നോട്ട് വെക്കട്ടെ.
ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടിൽ ജീവിക്കാനാവില്ല എന്ന് എല്ലാവരും മനസ്സിലാക്കിയാൽ നല്ലത്. മുസൽമാന്റെ സ്ഥാപനത്തിൽ ഹിന്ദുവും ഹിന്ദുവിന്റെ സ്ഥാപനത്തിൽ മുസൽമാനും ജോലി ചെയ്യുന്നുണ്ട്. അവന്റെ സ്ഥാപനങ്ങൾ തകർക്കാൻ നിങ്ങൾക്കൊരു നിമിഷത്തെ സോഷ്യൽ മീഡിയ പോസ്റ്റ് മതിയാകും.എന്നാൽ ഒരു സ്ഥാപനം തകർന്നാൽ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലും പെട്ട മനുഷ്യരാവും . ആ സ്ഥാപനത്തിലെ ഉപഭോക്താക്കളെ ആശ്രയിച്ച് ജീവിച്ചിരുന്ന ഓട്ടോറിക്ഷക്കാരൻ , അവിടേക്ക് പച്ചക്കറി നൽകിയിരുന്ന വ്യാപാരി, പാൽ വിറ്റിരുന്ന ക്ഷീരകർഷകൻ, പത്ര വിതരണം നടത്തിയിരുന്ന ഏജന്റ്… ഇവരൊക്കെ ഒരേ സമുദായക്കാരാവണം എന്നുണ്ടോ ? അല്ല … അവരിൽ രാമനും റഹീമും ജോസഫും ഒക്കെയുണ്ടാവാം.
ഓരോ സ്ഥാപനവും കെട്ടിപ്പടുത്തതിന് പിന്നിൽ എത്ര കാലത്തെ അധ്വാനവും പ്രയത്നവും ഉണ്ടാവും ? ഉത്തരവാദിത്വമില്ലാത്ത ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റിൽ തകരുന്നത് ഒരു മനുഷ്യായുസ്സിന്റെ പ്രയത്നമാകാം. ഒരു ബഹുസ്വര സമൂഹത്തിലാണ് നാം ജീവിക്കുന്നത് . അതെല്ലാവരും ഓർക്കണം. ഓർത്താൽ നല്ലത്. ഇന്ത്യൻ സൈനികർക്ക് സൗജന്യ ഭക്ഷണം നൽകുന്ന ചെറുതുരുത്തിയിലെ അബ്ദുൽ സലാമിക്കയുടെ ഹോട്ടൽ കഫെ മക്കാനി ഇതേ പേജിലൂടെ ലോകത്തിനു പരിചയപ്പെടുത്തിയ എനിക്ക് ഇങ്ങനെയെ പറയാനാവൂ. വികാരമല്ല വിവേകമാവണം മുന്നോട്ടു നയിക്കേണ്ടത്.
പ്രണയം നിരസിച്ചതിന് ഇടുക്കി അടിമാലിയിൽ യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച യുവതി അറസ്റ്റിൽ. അടിമാലി സ്വദേശിനി ഷീബ (35) ആണ് അറസ്റ്റിലായത്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ഷീബ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണെന്നറിഞ്ഞ യുവാവ് പ്രണയത്തിൽനിന്നു പിന്മാറിയതാണ് ആക്രമണത്തിന് കാരണം.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ പത്തിനായിരുന്നു ആക്രമണം. അടിമാലി ഇരുമ്പുപാലം കത്തോലിക്കാ പള്ളിയുടെ മുന്നിൽനിന്നു സംസാരിക്കുന്നതിനിടെ ഷീബ കയ്യിൽ കരുതിയിരുന്ന ആസിഡ് തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുൺ കുമാറിന്റെ മുഖത്തൊഴിക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിനിടെ അരുൺ ആസിഡ് തട്ടിത്തെറിപ്പിച്ചു. ആസിഡ് മുഖത്തു വീണ് ഷീബയ്ക്കും പൊള്ളലേറ്റു.
രണ്ടു വർഷം മുൻപ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട അരുണും ഷീബയും തമ്മിൽ പ്രണയത്തിലായി. ഷീബയെ വിവാഹം കഴിക്കാമെന്ന് അരുൺ വാക്ക് നൽകി. ഇതിനിടെ ഷീബ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണെന്നറിഞ്ഞ അരുൺ ബന്ധത്തിൽനിന്നു പിന്മാറി.
അരുൺ മറ്റൊരു വിവാഹത്തിനു തയാറെടുക്കുന്നുവെന്ന് അറിഞ്ഞ ഷീബ, അരുൺ കുമാറിനെ അടിമാലിയിലേക്ക് വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നു. സുഹൃത്തുകൾക്കൊപ്പമാണ് അരുൺ അടിമാലിയിലെത്തിയത്. പരുക്കേറ്റതോടെ പരിഭ്രമിച്ച അരുണും സുഹൃത്തുക്കളും അതിവേഗം അവിടെനിന്നു മടങ്ങി. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിൽസ തേടി.
തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ അടിമാലി പൊലീസ് തിരുവനന്തപുരത്തെത്തി അരുണിന്റെ മൊഴിയെടുത്തു. പള്ളിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. തുടർന്നാണ് ഭർത്താവിന്റെ വീട്ടിൽ നിന്ന് ഷീബയെ അറസ്റ്റ് ചെയ്തത്.
കെപിഎസി ലളിതയുടെ ചികിത്സചിലവ് സര്‍ക്കാര്‍ ഏറ്റടുത്തതിൽ പ്രതികരണവുമായി നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. താരത്തിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.
അത് സര്‍ക്കാരിന്റെ അവകാശമാണെന്നും സുരേഷ് ഗോപി പ്രതികരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടില്‍ നിന്ന് കലാകാരന്‍മാര്‍ക്ക് സഹായം നല്‍കാറുണ്ട്. 36 പേര്‍ക്ക് സഹായം താനും നല്‍കിയിട്ടുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ സത്യസന്ധതയില്‍ നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ നിങ്ങള്‍ അന്വേഷിച്ച് കണ്ടെത്തൂ. അല്ലാതെ അതിനെക്കുറിച്ച് ഇപ്പോള്‍ പുലഭ്യം പറഞ്ഞുനടക്കുന്നത് തെറ്റാണെന്നും അദ്ദേഹം തുറന്നടിച്ചു.
സുരേഷ് ഗോപിയുടെ വാക്കുകള്‍;
‘നടി കെപിഎസി ലളിതയ്ക്ക് ചികിത്സ നല്‍കിയത് സര്‍ക്കാരാണ്. അത് സര്‍ക്കാരിന്റെ അവകാശമാണ്. സര്‍ക്കാരിന്റെ മുന്നില്‍ അപേക്ഷ വന്നിട്ടുണ്ടാകും. അത് സര്‍ക്കാര്‍ പരിശോധിച്ചു. അവര്‍ക്ക് അത് അത്യാവശ്യമാണെന്ന് തോന്നിയതുകൊണ്ടാകും ഇങ്ങനെയൊരു തീരുമാനമെടുത്തത്. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടില്‍ നിന്ന് കലാകാരന്‍മാര്‍ക്ക് ചികിത്സ സഹായം നല്‍കാറുണ്ട്.
36 പേര്‍ക്ക് സഹായം ഞാനും നല്‍കിയിട്ടുണ്ട്. 2 കോടി 80 ലക്ഷം രൂപ ഇത്തരത്തില്‍ നല്‍കിയിട്ടുണ്ട്. ലളിത ചേച്ചി ആ വിഭാഗത്തില്‍ പെടുന്നുണ്ടോ എന്നത് സര്‍ക്കാര്‍ നിശ്ചയിട്ടുണ്ട്. സര്‍ക്കാരിന്റെ സത്യസന്ധതയില്‍ നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ നിങ്ങള്‍ അന്വേഷിച്ച് കണ്ടെത്തൂ. അല്ലാതെ അതിനെക്കുറിച്ച് ഇപ്പോള്‍ പുലഭ്യം പറഞ്ഞുനടക്കുന്നത് തെറ്റാണ്.’
‘ഞാന്‍ പോവാ. കുഞ്ഞിനെയും കൊണ്ടുപോവാ. ഇല്ലെങ്കില്‍ ഹരിപ്പാട്ടെ അച്ഛന്‍ ഏട്ടനെ ദ്രോഹിച്ചപോലെ എന്റെ കുഞ്ഞിനെയും ദ്രോഹിക്കും. എന്റെ വീട്ടുകാരെയും ദ്രോഹിക്കും…’ അദിതിയുടെ അവസാന ഡയറിക്കുറിപ്പുകളാണ് ഇത്. ഭര്‍ത്താവുമരിച്ച് രണ്ടുമാസം തികഞ്ഞ നവംബര്‍ എട്ടിനു രാത്രിയിലാണ് അഞ്ചുമാസം പ്രായമുള്ള മകന്‍ കല്‍ക്കിക്ക് വിഷം നല്‍കിയ ശേഷം അദിതിയും ജീവനൊടുക്കിയത്.
ചെങ്ങന്നൂര്‍ ആലായിലെ സ്വന്തംവീട്ടിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അദിതിയുടെ ബന്ധുക്കള്‍ പുറത്തുവിട്ട ആത്മഹത്യാക്കുറിപ്പില്‍ ഭര്‍തൃപിതാവിന്റെ മാനസികപീഡനത്തെ കുറിച്ചും അദിതിയുടെ വാക്കുകളില്‍ വ്യക്തമാണ്. ഭര്‍ത്താവ് സൂര്യന്‍ ഡി.നമ്പൂതിരിയും അമ്മ ശ്രീദേവി അന്തര്‍ജനവും കോവിഡ് ചികിത്സയില്‍ കഴിയവേയാണ് സെപ്റ്റംബര്‍ എട്ടിന് മരണത്തിന് കീഴടങ്ങിയത്.
സംഭവത്തില്‍ അസ്വഭാവികമരണത്തിനു കേസെടുത്തിരുന്നു. ഭര്‍തൃപിതാവിന്റെ മാനസികപീഡനമാണ് എല്ലാത്തിനും കാരണമെന്ന് അദിതിയുടെ മാതാപിതാക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. ഭര്‍തൃവീട്ടില്‍നിന്ന് ഏല്‍ക്കേണ്ടിവന്ന ദുരിതങ്ങളെക്കുറിച്ചു മരിക്കുംമുന്‍പ് അദിതി തുറന്നുപറയുന്ന വീഡിയോയും ആത്മഹത്യാക്കുറിപ്പും കുടുംബം പുറത്തുവിട്ടു. ഭര്‍ത്താവുമരിച്ചശേഷം തനിക്കു ജോലികിട്ടാനുള്ള സാധ്യത തകര്‍ത്തുവെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.
മിസ് കേരളയുടെയും റണ്ണറപ്പിന്റെയും മരണത്തില്‍ ദുരൂഹത നീങ്ങുന്നില്ല. വിഐപി റൂമിലേക്ക് സുന്ദരിമാര്‍ പോയതും അവിടെ എന്താണ് സംഭവിച്ചതെന്നുമുള്ള ഊഹാപോഹങ്ങള്‍ ഉയരുമ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ദൃശ്യങ്ങള്‍ അടങ്ങിയ സിഡി മാറ്റാന്‍ ഹോട്ടലുടമയ്ക്ക് സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്നാണ് സൂചനകള്‍. ഇതില്‍ പല ഉന്നതരും പെടുമെന്നുള്ള ഭയം ഇവര്‍ക്കുണ്ട്. നമ്പര്‍ 18 ഹോട്ടലിലെ 208, 218 നമ്പര്‍ മുറികള്‍ സ്ഥിരമായി ഉപയോഗിച്ചിരുന്നതു പൊലീസ് ഉദ്യോഗസ്ഥരും ചില രാഷ്ട്രീയ നേതാക്കളുമാണെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ജില്ലയിലെ ഒരു ജനപ്രതിനിധി 218ാം നമ്പര്‍ മുറിയില്‍ ഇടയ്ക്കിടെ രഹസ്യമായി തങ്ങിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. റജിസ്റ്ററില്‍ പേരു ചേര്‍ക്കാതെ സൗജന്യമായാണ് ഈ 2 മുറികളും റോയ് വേണ്ടപ്പെട്ടവര്‍ക്കു നല്‍കിയിരുന്നത്.
ഈ മുറികള്‍ മറ്റാര്‍ക്കും നല്‍കരുതെന്നു റോയ് ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും നേതാക്കളുടെയും രഹസ്യ മദ്യപാന കേന്ദ്രം കൂടിയാണ് ഈ മുറികളെന്നാണ് വിവരം. യുവതികള്‍ പാര്‍ട്ടിക്ക് എത്തിയ ഒക്ടോബര്‍ 31 നു രാത്രിയില്‍ ഈ മുറിയില്‍ തങ്ങിയിരുന്ന വിഐപികളെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനുപിന്നിലുള്ള തടസ്സം ഇതു തന്നെയാകാം. അന്ന് ആ മുറികളിലുണ്ടായിരുന്നത് പ്രമുഖര്‍ തന്നെയായിരുന്നു. ഹോട്ടല്‍ ഉടമ റോയിയും ജീവനക്കാരും ഇതേക്കുറിച്ചു വെളിപ്പെടുത്തിയിട്ടുമില്ല. ഹോട്ടലിന്റെ രണ്ടാം നിലയിലെ ഈ മുറിയുടെ വാതിലുകള്‍ നേരിട്ടു കാണാന്‍ കഴിയുന്ന നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും ലഭ്യമല്ല.
കസ്റ്റംസും സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്നു മാസങ്ങള്‍ക്കു മുന്‍പ് ഇവിടെ നടത്തിയ റെയ്ഡിന്റെ വിവരം ചോര്‍ന്നതു ലോക്കല്‍ പൊലീസില്‍നിന്നാണെന്നു കസ്റ്റംസ് കണ്ടെത്തിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിയെയും കസ്റ്റംസ് ഇക്കാര്യം അറിയിച്ചിരുന്നു.208, 218 മുറികള്‍ സ്ഥിതി ചെയ്യുന്ന രണ്ടാം നിലയുടെ പിന്‍ഭാഗത്തു കൂടിയാണ് അന്നു ലഹരിമരുന്നുമായി മൂന്നു പേര്‍ താഴേക്ക് ഇറങ്ങി കടന്നു കളഞ്ഞത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വിഐപികളും തങ്ങിയിരുന്ന ഈ മുറികള്‍ ലഹരി മരുന്ന് ഒളിപ്പിക്കാനും പ്രതികള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
അന്ന് സുന്ദരിമാരെ ഈ വിഐപികള്‍ക്ക് റോയി പരിചയപ്പെടുത്തിയിരുന്നു. ഇവര്‍ക്കൊപ്പം കിടപ്പറ പങ്കിടാന്‍ ആവശ്യപ്പെട്ടുവെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇവിടുന്ന് ഓടി രക്ഷപ്പെട്ടതാകാം മോഡലുകള്‍ എന്നാണ് പറയുന്നത്. ഇതിനിടെയാണ് അപകടം ഉണ്ടാകുന്നതും. ഇവരെ പിന്തുടര്‍ന്ന കാറിനുപിന്നിലുള്ള സംശയത്തിനും ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. അതേസമയം, വാഹനാപകടത്തില്‍ ഹോട്ടലുടമയ്ക്ക് നിര്‍ണായക പങ്കുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. മോഡലുകള്‍ മരിക്കുന്നതിന് മുമ്പേ കേസിലെ രണ്ടാം പ്രതിയായ റോയി മയക്കുമരുന്ന് നല്‍കിയെന്നാണ് പോലീസ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതുകൊണ്ടാണ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവ് നശിപ്പിക്കാനായി കായലിലേക്ക് ഹാര്‍ഡ് ഡിസ്‌ക് വലിച്ചെറിഞ്ഞതെന്നും പോലീസ് പറയുന്നു.
റോയി എവിടെ വെച്ചാണ് മയക്കുമരുന്ന് നല്‍കിയതെന്ന് വ്യക്തമാക്കിയിട്ടില്ല. കാര്‍ പാര്‍ക്കിംഗ് സ്ഥലത്തുവെച്ചോ അല്ലെങ്കില്‍ ഡിജെ പാര്‍ട്ടി നടക്കുന്ന സ്ഥലത്തുവച്ചോ, ഹോട്ടലില്‍ വച്ചോ ആണ് ഇവര്‍ക്ക് മയക്കുമരുന്ന് കലര്‍ന്ന വസ്തുക്കള്‍ നല്‍കിയതെന്നാണ് പൊലീസ് കോടതിയില്‍ വെളിപ്പെടുത്തിയത്.
ടി.എൻ. പ്രതാപൻ എം.പിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്ന പരാതിയിൽ ‘മറുനാടൻ മലയാളി’ യു ട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും എം.പി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ സിറ്റി പൊലീസ് കമീഷണറുടെ കീഴിലുള്ള തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
എം.പിയുടെ തൃശൂർ ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന ‘പ്രവാസി കെയർ’ എന്ന ജീവകാരുണ്യ പദ്ധതിയുമായി സഹകരിക്കുന്ന ദുബൈയിലെ അൽ-ക്യുസൈസിലെ പ്രവർത്തകർ ‘അൽ-മിക്വാദ്’ റസ്റ്ററൻറിൽ സംഘടിപ്പിച്ച കൂട്ടായ്മയിൽ അതിഥിയായി പങ്കെടുത്ത് എം.പി ഇടപഴകുന്നതിെൻറ വീഡിയോ കൃത്രിമം കാണിച്ച് ‘നാണമില്ലേ മിസ്റ്റർ പ്രതാപൻ ഇങ്ങനെ വേഷം കെട്ടാൻ’ എന്ന തലക്കെട്ടോടെ വക്രീകരിച്ചും മദ്യപനായി ചിത്രീകരിച്ചും മറുനാടൻ മലയാളി പ്രദർശിപ്പിച്ചുവെന്നാണ് പരാതി. ഈമാസം 12നാണ് യുട്യൂബ് ചാനൽ ഈ വീഡിയോ പ്രദർശിപ്പിച്ചത്.