കപ്പലണ്ടിക്ക് എരിവുകുറഞ്ഞതിന്റെ പേരിൽ കൊല്ലം ബീച്ചിലെത്തിയ കുടുംബവും കച്ചവടക്കാരും തമ്മിൽ കൂട്ടത്തല്ല്. ഒടുവിൽ സംഘർഷം പരിഹരിക്കാനായി പോലീസ് ഇടപെടലും വേണ്ടിവന്നു. ബുധനാഴ്ച വൈകീട്ട് കിളിമാനൂരിൽനിന്നെത്തിയ മൂന്ന് സ്ത്രീകൾ ഉൾപ്പടെയുള്ള കുടുംബവും കച്ചവടക്കാരും തമ്മിലാണ് ബീച്ചിൽ ഏറ്റുമുട്ടിയത്.
അഞ്ചുപേരടങ്ങിയ കുടുംബം ബീച്ചിനുസമീപത്തെ കടയിൽനിന്ന് ഇവർ വാങ്ങിയ കപ്പലണ്ടി എരിവുകുറഞ്ഞെന്നുപറഞ്ഞ് തിരികെ നൽകിയതാണ് പ്രശ്‌നത്തിന് തുടക്കമിട്ടത്. എന്നാൽ, കോവിഡ് ആയതിനാൽ നൽകിയ കപ്പലണ്ടി തിരികെ വാങ്ങാൻ കച്ചവടക്കാരൻ വിസമ്മതിച്ചു. തുടർന്നുണ്ടായ വാക്കേറ്റത്തിൽ കൈയിലുണ്ടായിരുന്ന കപ്പലണ്ടി ഇവർ കച്ചവടക്കാരന്റെ മുന്നിൽവച്ച് വലിച്ചെറിഞ്ഞതോടെ അടുത്തുള്ള കച്ചവടക്കാരും തർക്കത്തിൽ ഇടപെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തർക്കം മുറുകിയതോടെ കൈയ്യാങ്കളിയിലേക്ക് കാര്യങ്ങൾ നീങ്ങുകയായിരുന്നു.
പിന്നീടുണ്ടായ കൂട്ടത്തില്ലിൽ കിളിമാനൂർ സ്വദേശിയായ യുവാവിന്റെ അമ്മയ്ക്കും ഐസ്‌ക്രീം കച്ചവടക്കാരനും പരിക്കേറ്റു. സംഘർഷസ്ഥലത്ത് ആളുകൾ തടിച്ചുകൂടുകയും വിവരമറിഞ്ഞ് ഈസ്റ്റ് പോലീസ് സ്ഥലത്തെത്തുകയും ചെയ്തു.ഏറെ പണിപ്പെട്ട് പോലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കി. കേസെടുത്ത് ഇരുകൂട്ടരെയും സ്റ്റേഷനിലെത്തിച്ച് ജാമ്യത്തിൽ വിട്ടു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് സ്പിൽവെ ഷട്ടറുകൾ തുറക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സ്ഥിതിഗതികൾ വിലയിരുത്താനായി ഇന്ന് മുല്ലപ്പെരിയാറിലെത്തും.
സമീപപ്രദേശങ്ങളിൽ താമസിക്കുന്നവരെ ഡാം തുറക്കുന്നതിന് മുന്നോടിയായി മാറ്റിപ്പാർപ്പിക്കുന്ന നടപടികൾ ഇന്ന് രാവിലെ ആരംഭിച്ചു. നേരത്തെ തന്നെ ജില്ലാ ഭരണകൂടം മാറ്റിപ്പാർപ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയിരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നുണ്ട്. സെക്കന്റിൽ 9300 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 2300 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.
വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത. ജലനിരപ്പ് 138 അടി എത്തിയപ്പോൾ രണ്ടാം മുന്നറിയിപ്പ് നൽകി. ഡാമിലെ നിലവിലെ അപ്പർ റൂൾ കർവ് എന്നത് 137.75 അടിയാണ്. അത് ഇന്നലെ വൈകിട്ടോടെ പിന്നിട്ടു. ഒക്ടോബർ 30 വരെ സംഭരിക്കാവുന്ന പരമാവധി ജലത്തിന്റെ അളവാണ് 137.75 അടി.
അണക്കെട്ട് തുറന്നാൽ വെള്ളം ആദ്യമെത്തുക വള്ളക്കടവിലാണ്. തുടർന്ന് വണ്ടിപ്പെരിയാർ, മാമല അയ്യപ്പൻകോവിൽ വഴി ഇടുക്കി അണക്കെട്ടിലേക്കാണ് എത്തുക
ഷെറിൻ പി യോഹന്നാൻ
‘നായാട്ട്’, ‘സർദാർ ഉധം’, ‘മണ്ടേല’ തുടങ്ങിയ ചിത്രങ്ങളെ പിന്തള്ളി, 94-ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ‘കൂഴങ്കല്‍’ (Pebbles) എന്ന തമിഴ് ചിത്രമാണ്. വിനോത് രാജ സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് നയന്‍താര, വിഘ്‌നേഷ് ശിവൻ എന്നിവർ ചേർന്നാണ്. എന്തുകൊണ്ടാണ് ‘കൂഴങ്കൽ’ ഇന്ത്യയുടെ ഓസ്കാർ എൻട്രിയായതെന്ന് ചിത്രം കണ്ടുതന്നെ അറിയണം. തീവ്രമായ ജീവിതാനുഭവങ്ങളുടെ ആവിഷ്കാരം കൂടിയാകുന്ന ചിത്രം നല്ലൊരു ആർട്ട് ഫിലിമിന് ഉദാഹരണമാണ്.
അധികം തണൽമരങ്ങൾ ഇല്ലാത്ത, വറ്റിവരണ്ടു കിടക്കുന്ന ജലാശയങ്ങൾ മാത്രമുള്ള, പൊടിമണ്ണ് പാറുന്ന ഒരു ഗ്രാമത്തിലൂടെ രണ്ടുപേർ നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. മദ്യപാനിയായ ഗണപതിയും മകൻ വേലുവും നടത്തുന്ന യാത്ര. തന്റെ ശല്യം സഹിക്കവയ്യാതെ വീട് വിട്ട് പോയ ഭാര്യയെ തിരികെ കൊണ്ട് വരാനാണ് ഗണപതി മകനോടൊപ്പം ഇടയപ്പട്ടിയിലേക്ക് പോകുന്നത്. സ്കൂളിൽ നിന്ന് മകനെ വിളിച്ചിറക്കി, സുഹൃത്തിൽ നിന്നും പണം കടം വാങ്ങി മദ്യവും ബീഡിയും വാങ്ങിയാണ് ഗണപതി യാത്ര തുടങ്ങുന്നത്. ബസിലിരുന്ന് ബീഡി വലിക്കുന്ന ഗണപതി, അത് ചോദ്യം ചെയ്തയാളെ ഉപദ്രവിക്കുന്നുണ്ട്. ഭാര്യാ വീട്ടുകാരുമായി കലഹിച്ചു, അവരെ പുലഭ്യം പറഞ്ഞു മടങ്ങുന്ന ഗണപതി മകനോടൊപ്പം കാൽനടയായി തന്റെ ഗ്രാമത്തിലേക്ക് പോകുന്നു.
തലയ്ക്കു മുകളിൽ കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യൻ, കോപമടങ്ങാത്ത മനസ്സുമായി സഞ്ചരിക്കുന്ന ഗണപതി, നിസ്സഹായനായി പിതാവിന്റെ മർദനം ഏറ്റുവാങ്ങുന്ന വേലു – ഇവർ മൂവരും ചേർന്നൊരുക്കുന്ന അന്തരീക്ഷം കഥയുടെ ആത്മാവാകുന്നുണ്ട്. വരണ്ടുണങ്ങിയ, പച്ചപ്പിന്റെ പൊടിപ്പുപോലുമില്ലാത്ത ഭൂമികയിലൂടെ നഗ്നപാദുകരായി നീങ്ങുന്ന അച്ഛനും മകനും നിസ്സഹായതയുടെ ആൾരൂപങ്ങളാകുന്നു. അവസാന പതിനഞ്ചു മിനിറ്റ് വരെയും കഥയിൽ കാര്യമായ പുരോഗതി ഉണ്ടാവുന്നില്ല. അച്ഛന്റെയും മകന്റെയും യാത്ര പല ഷോട്ടുകളിലൂടെ ചിത്രത്തിൽ നിറയ്ക്കുകയാണ്. ലോങ്ങ് ഷോട്ടിൽ ഗണപതിയും മകനും അപ്രസക്തമാകുന്നു. വിണ്ടുകീറിയ ഭൂപ്രകൃതി കാഴ്ചാപരിസരത്തിൽ പ്രസക്തി നേടുന്നു.
ശക്തമായ സംഭാഷണങ്ങൾ ഒന്നുംതന്നെ സിനിമയിൽ ഇല്ല. സംഭാഷണങ്ങളിൽ ഭൂരിഭാഗവും ഗണപതിയുടെ പുലഭ്യം പറച്ചിലാണ്. എലിയെ ചുട്ടുതിന്നുന്ന കുടുംബത്തിന്റെ ദൃശ്യം ആ ഗ്രാമത്തിന്റെ തന്നെ പരിച്ഛേദമാണ്. ഗണപതിയും മകനും ബസ് കാത്തുനിൽക്കുന്ന രംഗം, വറ്റിവരണ്ട കനാലിൽ കിടക്കുന്ന കുപ്പി തുറക്കാൻ നായ ശ്രമിക്കുന്ന രംഗം, ക്ലൈമാക്സ് രംഗം എന്നിവ മുന്നോട്ട് വയ്ക്കുന്ന അർത്ഥതലം വളരെ വിശാലമാണ്. ഇടയപ്പട്ടിയിൽ നിന്നുള്ള യാത്രാമദ്ധ്യേ വേലു ഒരു കല്ലെടുത്തു വായിലിടുന്നുണ്ട്. ക്ലൈമാക്സിൽ വീട്ടിലെത്തുന്ന വേലു ആ കല്ലെടുത്തു ഒരുപാട് കല്ലുകളിലേക്ക് ചേർത്തുവയ്ക്കുമ്പോഴാണ് ഇതവരുടെ ആദ്യ യാത്ര അല്ലെന്ന് പ്രേക്ഷകൻ അറിയുന്നത്. നീളമേറിയ രംഗങ്ങളിലൂടെയാണ് ചിത്രം കഥ പറയുന്നത്. കഥാപാത്രങ്ങളുടെ നടത്തത്തിന്റെ താളവും വേഗവും ശക്തമായി പ്രേക്ഷകനിലെത്തിക്കാൻ യുവാന്റെ ശബ്ദസംവിധാനത്തിന് കഴിഞ്ഞിട്ടുണ്ട്.
‘കൂഴങ്കൽ’ ഒരു കഥയല്ല; ചില ജീവിതങ്ങളുടെ നേർചിത്രണമാണ്. മധുരയിലെ വരള്‍ച്ചയിലാണ്ട ഗ്രാമങ്ങളിലൂടെ നടത്തുന്ന യാത്ര അത്ര സുഖകരമായ അനുഭവമല്ല. റോട്ടർഡാമിലെ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ ടൈഗർ പുരസ്കാരം നേടുന്ന ആദ്യ തമിഴ് ചിത്രമാണ് ‘കൂഴങ്കൽ’. ചെല്ലപാണ്ടി, കറുത്തടൈയൻ എന്നിവരാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജൂറി ചെയർമാൻ പറഞ്ഞപോലെ, “സത്യസന്ധമായൊരു സിനിമയാണ് ‘കൂഴങ്കൽ”. മനുഷ്യന്റെ ജീവിതവും അതിനു ചുറ്റുപാടുമുള്ള പ്രകൃതിയും സിനിമയിൽ നിറയുന്നു. ‘കൂഴങ്കലി’നെ ‘പ്യുവർ സിനിമ’ എന്ന് പേരിട്ടു വിളിക്കാം.
ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത് 1975-ല്‍ പുറത്തിറങ്ങിയ മോഹിനിയാട്ടം എന്ന ചിത്രത്തിലൂടെയാണ് സുധീര്‍ കുമാര്‍ എന്ന മണിയന്‍ പിള്ള രാജു, ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. ബാലചന്ദ്രമേനോൻ്റെ മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ സ്വീകാര്യനാകുന്നതും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നതും.
മണിയന്‍ പിള്ള എന്ന് പേര് സ്വീകരിക്കുന്നതിന് മുൻപ് രാജു റഹീം എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ ഉണ്ടായ ഒരു സംഭവം അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടെ അദ്ദേഹം വിശദീകരിച്ചു. ആ ചിത്രത്തില്‍ മണിയന്‍ പിള്ളയ്ക്കൊപ്പം ബഹ്ദൂറും ഒരു വേഷം ചെയ്തിരുന്നു. താനും ബഹദൂറും ഒരു പോലത്തെ നിറമുള്ള ബനിയന്‍ ധരിച്ച് പോകുന്നതിനിടെ ഒരു പട്ടി മാലയുമായി ഓടി വരും. ആ പട്ടിയുടെ വായില്‍ നിന്നും മാല എടുത്ത് നിനക്ക് ഇത് എവിടുന്ന് കിട്ടി എന്ന് ചോദിക്കുന്നതാണ് രംഗം. ഇതിന്‍റെ ചിത്രീകരണ സമയത്തു പ്രതീക്ഷിച്ചതുപോലെ പട്ടി ഷോട്ടിനുള്ളിലേക്ക് കടന്നു വന്നില്ല.
ഒരല്‍പ്പം വൈകിയാണ് പട്ടി ക്യാമറയുടെ ഫോക്കസ്സിനുള്ളിലേക്ക് എത്തുന്നത്. താന്‍ അപ്പോള്‍ തന്നെ ആ മാല എടുക്കുകയും സംവിധായകന്‍ കട്ട് പറയുകയും ചെയ്തു. ഉടന്‍ ബഹദൂര്‍ തന്‍റെ അടുത്ത് വന്ന് ”ബാസ്റ്റഡ്.. ആ പട്ടിക്കുള്ള കോമണ്‍സെന്‍സ് തനിക്കില്ലെ. ഇതിനകത്ത് ഫിലിം അല്ലേ ഓടുന്നത്” എന്ന് പറഞ്ഞു ദേഷ്യപ്പെട്ടു. എന്നാല്‍ സംവിധായകന്‍ തന്നെ പിന്തുണച്ചാണ് സംസാസരിച്ചതെന്ന് അദ്ദേഹം ഓര്‍ത്തു. തന്നോട് ആദ്യമായാണ് ഒരാള്‍ അത്തരത്തില്‍ പെരുമാറുന്നതെന്ന് അദ്ദേഹം പറയുന്നു. ഇത് കേട്ടു വല്ലാതെ സങ്കടം തോന്നുകയും പൊട്ടിക്കരയുകയും ചെയ്തു.
എന്നാല്‍ മണിയന്‍ പിള്ള കരയുന്നത് കണ്ടപ്പോള്‍ ബഹദൂര്‍ അടുത്തെത്തി സമാധാനിപ്പിച്ചു. പെട്ടെന്ന് ദേഷ്യം വരുമെങ്കിലും ബഹദൂര്‍ നല്ല മനുഷ്യനാണെന്ന് മണിയന്‍ പിള്ള പറയുന്നു. അടുത്ത് എത്തി തോളില്‍ തട്ടി ‘ ഇങ്ങനെ കരയരുതെന്നും നല്ല ഭാവിയുള്ള വ്യക്തിയാണെന്നും പറഞ്ഞു സമാധാനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കുറിച്ചി ഔട്ട്പോസ്റ്റിലെ ലോഡ്ജിൽ പോലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കുറിച്ചി സ്വദേശിയായ മധുസൂദനൻ (52) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ലോഡ്ജ് അധികൃതർ മൃതദേഹം കണ്ടത്. കോട്ടയം എആർ ക്യാമ്പിലെ പോലീസുകാരനാണ്.
മരണകാരണം വ്യക്തമായിട്ടില്ല. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ പതിനഞ്ചുകാരനെ വഴിതെറ്റിച്ചത് ഇന്‍റർനെറ്റിന്‍റെ ദുരുപയോഗമെന്നു സംശയം. ഇന്‍റർനെറ്റിലെ ചില സൈറ്റുകൾ സന്ദർശിച്ച് അതിൽ ഹരംകയറിയാണ് ഇത്തരമൊരു സാഹസത്തിനു പത്താം ക്ലാസുകാരൻ തുനിഞ്ഞതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.
യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ പത്താംക്ലാസുകാരനെ കോഴിക്കോട് വെള്ളിമാട്കുന്ന് ഒബ്സര്‍വേഷന്‍ ഹോമിലേക്കു മാറ്റി. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് കൊണ്ടോട്ടി കൊട്ടുക്കരയിൽ 21 വയസുകാരിയായ യുവതി ആക്രമണത്തിനിരയായത്. സിസിടിവി ദൃശ്യങ്ങളും പെണ്‍കുട്ടിയുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പ്രദേശവാസിയായ പത്താം ക്ലാസുകാരനെ പൊലിസ് പിടികൂടിയത്.
കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കുറ്റകൃത്യം ചെയ്തതെന്നു മലപ്പുറം ജില്ലാ പൊലിസ് മേധാവി എസ്.സുജിത് ദാസ് മാധ്യമങ്ങളോടു പറഞ്ഞു. ലൈംഗിക പീഡനമായിരുന്നു പ്രതിയുടെ ഉദ്ദേശം.15 വയസുകാരനാണെങ്കിലും പ്രതി നല്ല ആരോഗ്യമുള്ളയാളാണ്. ജില്ലാതല ജൂഡോ ചാന്പ്യനുമാണ്.
പെണ്‍കുട്ടി കോളജിലേക്കു പോകുന്ന വഴിയില്‍ ഏറെ ദൂരം പിന്തുടര്‍ന്ന പ്രതി ആളൊഴിഞ്ഞ വാഴത്തോപ്പിലെത്തിയപ്പോള്‍ ആക്രമിക്കുകയായിരുന്നു. പിറകിലൂടെ എത്തി യുവതിയുടെ വായ പൊത്തിപ്പിടിച്ച് ഒരു മീറ്ററിനു മുകളില്‍ ഉയരമുള്ള മതിലിനു മുകളിലൂടെ വാഴത്തോട്ടത്തിലേക്കു വലിച്ചിടുകയായിരുന്നു. കുതറിയോടാന്‍ ശ്രമിച്ച യുവതിയെ കഴുത്തു ഞെരിച്ചു കല്ലുകൊണ്ട് ഇടിച്ചു മര്‍ദിച്ചു. ഇതിനിടെ, രക്ഷപ്പെട്ട യുവതി സമീപത്തുള്ള വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.
പരുക്കേറ്റ യുവതിയെ പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീടും സംഭവ സ്ഥലവും തമ്മില്‍ ഒന്നര കിലോമീറ്റര്‍ ദൂരമുണ്ട്. പെണ്‍കുട്ടിയുമായുള്ള പിടിവലിക്കിടെ 15കാരന്റെ ശരീരത്തിലും മുറിവേറ്റിരുന്നു. ചെറുത്തുനിന്ന പെണ്‍കുട്ടിയുടെ നഖം കൊണ്ടാണ് പലേടത്തും മുറിവേറ്റിട്ടുള്ളത്.
എന്നാല്‍, നായ ഓടിച്ചപ്പോള്‍ വീണതാണെന്നാണ് പ്രതി വീട്ടുകാരോടു പറഞ്ഞിരുന്നത്. പ്രതിയുടെ ചെളി പറ്റിയ വസ്ത്രങ്ങള്‍ പിന്നീടു വീട്ടില്‍നിന്നു പോലീസ് കണ്ടെടുത്തു. പിതാവിന്റെ സാന്നിധ്യത്തിലാണ് പ്രതിയെ ചോദ്യം ചെയ്തത്.
നിയമസഭാകക്ഷി യോഗത്തിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരേ ഉയർന്ന വിമർശനങ്ങൾ മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടിയതിൽ സിപിഎം നേതൃത്വത്തിന് അതൃപ്തി. കഴിഞ്ഞ ദിവസം എകെജി സെന്ററിൽ ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ കോടിയേരി ബാലകൃഷ്ണനാണ് അതൃപ്തി അറിയിച്ചത്.
പാർട്ടി എംഎൽഎമാർ മാത്രം പങ്കെടുത്ത യോഗത്തിലെ ചർച്ചകൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നത് സംഘടനാ രീതിയല്ലെന്നും ഇത് ആവർത്തിക്കരുതെന്നും കോടിയേരി താക്കീത് നൽകി.
കരാറുകാരെയും കൂട്ടി എംഎൽഎമാർ മന്ത്രിയെ കാണാൻ വരുരുതെന്നു ഈ മാസം ഏഴിനു നിയമസഭയിൽ മന്ത്രി മുഹമ്മദ് റിയാസ് ചോദ്യോത്തര വേളയിൽ പറഞ്ഞിരുന്നു. ഇതിനെതിരേ പാർട്ടി നിയമസഭ കക്ഷി യോഗത്തിൽ ഷംസീറിന്റെ നേതൃത്വത്തിൽ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. പിന്നാലെ റിയാസ് ഖേദം പ്രകടിപ്പിച്ചുവെന്ന് വാർത്തകളുണ്ടായി.
എന്നാൽ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും റിയാസ് വ്യക്തമാക്കി. പിന്നീട് പാർട്ടി താത്കാലിക സെക്രട്ടറി എ.വിജയരാഘവനും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി റിയാസിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ഏഴിന് നിയമസഭയില്‍ മന്ത്രി നടത്തിയ പരാമര്‍ശത്തിനെതിരെയാണ് കക്ഷിയോഗത്തിലെ വിമര്‍ശനം. കരാറുകാരുടെ ശുപാര്‍ശകള്‍ എംഎല്‍എമാര്‍ ഏറ്റെടുക്കരുതെന്നായിരുന്നു റിയാസിന്റെ സഭയിലെ പരാമര്‍ശം. നിയമസഭാ കക്ഷിയോഗത്തില്‍ എഎന്‍ ഷംസീറാണ് വിമര്‍ശനത്തിന് തുടക്കമിട്ടത്. പിന്നാലെ കടകംപള്ളി സുരേന്ദ്രനും കെവി സുമേഷും വിമര്‍ശനം ഏറ്റെടുത്തു. ഇതിനിടെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ടിപി രാമകൃഷ്ണന്‍ മന്ത്രിയെ അനുകൂലിച്ച് രംഗത്തെത്തി.
വിമര്‍ശനം കടുത്തതോടെ പരാമര്‍ശം തെറ്റായിപ്പോയെന്ന് മന്ത്രിയ്ക്ക് വിശദീകരിക്കേണ്ടി വന്നു. കരാറുകാരുടെ ശുപാര്‍ശകള്‍ എംഎല്‍എമാര്‍ ഏറ്റെടുക്കരുതെന്നായിരുന്നു റിയാസ് നിയമസഭയില്‍ പറഞ്ഞത്. ഇത്തരം വിഷയങ്ങളില്‍ കരാറുകാരെ ശുപാര്‍ശയുമായി മന്ത്രിയുടെ അടുക്കലേക്ക് വിടുന്നത് എംഎല്‍എമാര്‍ ഒഴിവാക്കണം. അല്ലെങ്കില്‍ പിന്നീടിത് മറ്റു പല വിഷയങ്ങള്‍ക്കും വഴിവെക്കുമെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.
പൊതുമരാമത്ത് വകുപ്പില്‍ ചില ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് നിലനില്‍ക്കുന്നുണ്ടെന്നും മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടിയിരുന്നു.
അഴിമതി ആര് ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കും. പൊതുമരാമത്തിന് വകുപ്പിന് കീഴിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി നിര്‍വഹിക്കാന്‍ റണ്ണിംഗ് കോണ്‍ട്രാക്ട് സംവിധാനം നടപ്പാക്കുമെന്നും അന്ന് മന്ത്രി പറഞ്ഞു
ചെമ്പഴന്തി ഉദയഗിരിയിൽ നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി പച്ചക്കറി കച്ചവടം നടത്തിയിരുന്ന വീട്ടമ്മ മരിച്ചു. പൗഡിക്കോണം വട്ടവിള വീട്ടിൽ പരേതനായ പ്രേംകുമാറിന്റെ ഭാര്യ ഉദയഗിരിയിൽ പ്ലാവിള വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന എസ്. ചന്ദ്രിക (55) യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. ശ്രീകാര്യത്ത് നിന്നും ചെമ്പഴന്തി ഭാഗത്തേക്കു പോയ കാർ നിയന്ത്രണം വിട്ട് റോഡരുകിൽ ടാർപോളിൻ കെട്ടി പച്ചക്കറി കച്ചവടം നടത്തുന്ന ചന്ദ്രികയുടെ കട തകർത്തു കൊണ്ട് ചന്ദ്രികയെ ഇടിച്ചു വീഴ്ത്തി.
ഓടിക്കൂടിയ നാട്ടുകാർ 108 ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹം മോർച്ചറിയിൽ. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണം എന്ന് ശ്രീകാര്യം പൊലീസ്. കാർ ഓടിച്ചിരുന്ന ശാന്തിഗിരി ആശ്രമത്തിലെ ജീവനക്കാരൻ മോഹൻകുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പി.അനന്തു,സി.അപർണ എന്നിവരാണ് മരിച്ച ചന്ദ്രികയുടെ മക്കൾ. ഒരു വർഷമായി ഉദയഗിരിയിലെ വാടക വീട്ടിൽ താമസിക്കുന്ന ചന്ദ്രിക വീടിനു സമീപം റോഡിന്റെ വശത്ത് പച്ചക്കറി തട്ടുകട നടത്തുകയായിരുന്നു.
പച്ചക്കറി കച്ചവടം നടത്തുന്ന എസ്. ചന്ദ്രികയുടെ ജീവൻ അപഹരിച്ച അപകടത്തിന്റെ ഞെട്ടൽ മാറാതെ നാട്ടുകാർ. മിനിറ്റുകൾക്ക് മുൻപ് പച്ചക്കറി വാങ്ങി പോയ നാട്ടുകാർ കേട്ടത് വൻ ശബ്ദത്തോടെ കാർ പച്ചക്കറി തട്ട് ഇടിച്ചു തകർത്തുകൊണ്ട് നിൽക്കുന്നതാണ്. ഓടിക്കൂടിയ നാട്ടുകാർ കാറിനടിയിൽപ്പെട്ട ചന്ദ്രികയെ പുറത്തെടുത്തു. അപ്പോൾ ജീവന്റെ തുടിപ്പുണ്ടായിരുന്ന ചന്ദ്രികയെ ഉടൻ തന്നെ 108 ആംബുലൻസിലാക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
പൗഡിക്കോണം വട്ടവിളയിൽ താമസിച്ചിരുന്ന ചന്ദ്രിക ഒരു വർഷം മുൻപാണ് ഉദയഗിരിയിൽ വീട് വാടകയ്ക്കെടുത്ത് മകൻ അനന്തുവുമായി താമസം തുടങ്ങിയത്. ആറ് മാസമായി ഉദയഗിരിയിൽ റോഡിന്റെ വശത്തായി ടാർപാളിൻ കെട്ടി പച്ചക്കറി തട്ട് നടത്തുകയായിരുന്നു. അപകടം നടന്ന ദിവസം രാവിലെയും ചന്ദ്രിക ചാലയിൽ പോയി പച്ചക്കറികളും വാങ്ങി വന്നതാണ്.
കൊണ്ടോട്ടിക്ക് സമീപം 15 കാരെൻറ ആക്രമണത്തിനിരയായ വിദ്യാര്‍ഥിനിക്ക് ജീവന് തിരിച്ചുകിട്ടിയത് ഓടിരക്ഷപ്പെട്ടതിനാൽ മാത്രം. നടുക്കുന്ന ആ ഓർമകളിൽ നിന്ന് വിദ്യാര്‍ഥിനി ഇപ്പോഴും മുക്തമായിട്ടില്ല.
തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെ നടന്ന സംഭവം കൊണ്ടോട്ടി പ്രദേശത്തെയാകെ ഞെട്ടിച്ചു. കൊണ്ടോട്ടിയിലെ പഠിക്കുന്ന സ്ഥാപനത്തിലേക്ക് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു വിദ്യാര്‍ഥിനി. ഉച്ചക്ക് ശേഷമാണ് ക്ലാസ്. അങ്ങാടിയിൽ നിന്ന് ബസ് കയറാനായാണ് വീട്ടില്‍ നിന്ന് പുറപ്പെട്ടത്. ദേശീയ പാതയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് നൂറ് മീറ്റര്‍ അകലെയാണ് വിദ്യാര്‍ഥിനിയെ പ്രതി ആക്രമിച്ചത്.
വീട്ടില്‍ നിന്നിറങ്ങി അല്പം കഴിഞ്ഞയുടന്‍ തന്നെ പ്രതി വിദ്യാര്‍ഥിനിയെ പിന്തുടര്‍ന്നിരുന്നതായി സൂചനയുണ്ട്. വ്യാപകമായി വാഴകൃഷിയുള്ള വയല്‍ പ്രദേശമാണിത്. ഈ വയലിലേക്കാണ് 15കാരന് വിദ്യാര്‍ഥിനിയെ വലിച്ചുകൊണ്ടുപോയത്. ഉച്ച സമയമായതിനാല്‍ കൃഷി ചെയ്യുന്നവരും വഴിയിൽ കാല്‍നടയാത്രക്കാരും ഇല്ലായിരുന്നു.
പ്രതിക്ക് കായികമായി നല്ല കരുത്തുണ്ട്. ജില്ല തലത്തിൽ ജൂഡോ ചാമ്പ്യനാണ്. പെൺകുട്ടി ശക്തമായി ചെറുത്തുനിന്നുവെന്നും പൊലീസ് വ്യക്തമാക്കി. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ല. പെൺകുട്ടിയെ പ്രതി പിന്തുടർന്നിരുന്നു. പിതാവിന്‍റെ സാന്നിധ്യത്തിൽ പ്രതിയുടെ ചോദ്യംചെയ്യൽ പൂർത്തിയായിട്ടുണ്ട്.
പ്രായപൂർത്തിയാകാത്തതിനാൽ പ്രതിയെ നേരിട്ട് കോടതിയിൽ ഹാജരാക്കില്ല. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും. നിലവിൽ വധശ്രമത്തിനും ബലാത്സംഗ ശ്രമത്തിനുമാണ് കേസെടുത്തിരിക്കുന്നത്.
കോളജിലേക്ക് പോവുന്നതിനിടെ പട്ടാപ്പകൽ കൊണ്ടോട്ടി കൊട്ടൂക്കരയിൽ വെച്ചാണ് 21കാരിക്ക് നേരെ ആക്രമണമുണ്ടായത്. പിറകിൽ നിന്നും കടന്നുപിടിച്ച ശേഷം സമീപത്തെ വാഴത്തോട്ടത്തിലേക്കു വലിച്ചിടുകയായിരുന്നു. വസ്ത്രങ്ങൾ വലിച്ചു കീറാൻ ശ്രമിച്ചു. തലയിൽ കല്ലു കൊണ്ടടിച്ചു. പെൺകുട്ടി കുതറി മാറി. പ്രതി പിറകെ വന്നെങ്കിലും തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു.
വിദ്യാര്‍ഥിനിയെ കഴുത്തില്‍ പിടിച്ച് ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചതോടെയാണ് പ്രാണരക്ഷാര്‍ഥം അടുത്ത വീട്ടിലേക്ക് ഓടിക്കയറിയത്. ഓടിക്കയറിയ വീട്ടിലുള്ളവരാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. വസ്ത്രത്തില്‍ നിറയെ ചളിയായതിനാല്‍ വസ്ത്രം മാറ്റിയയുടൻ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയിലും പ്രേവശിപ്പിക്കുകയായിരുന്നു.
സംഭവം നടന്ന പ്രദേശത്തിന് ഏതാനും മീറ്ററുകള്‍ മാറിയാണ് പ്രതിയുടെ വീട്. സംഭവത്തിന് അല്പസമയം മുമ്പ് പ്രതി പ്രദേശം നിരീക്ഷിച്ചിരുന്നു. ഈ ദൃശ്യങ്ങളാണ് ദേശീയപാതക്ക് സമീപമുള്ള സ്ഥാപനത്തിലെ സി.സി.ടി.വിയില്‍ പതിഞ്ഞത്. നേരത്തെ തന്നെ പ്രതി ഇത് ആസൂത്രണം ചെയ്തിരുന്നെന്നാണ് പൊലീസ് പറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞദിവസം വൈറലായ ഒരു ജോലിയ്ക്കുള്ള അപേക്ഷയുണ്ട്. ദക്ഷിണ കൊറിയയില്‍ ഉള്ളി കൃഷിക്കായി അപേക്ഷകരെ ക്ഷണിച്ചത്. പത്താം ക്ലാസ് യോഗ്യത, ഒരു ലക്ഷം രൂപ ശമ്പളം. ഇങ്ങനെയൊരു പരസ്യം കണ്ടതോടെ മലയാളികളും വെറുതെയിരുന്നില്ല. കുത്തിയിരുന്നങ്ങ് അപേക്ഷിച്ചു. ഇപ്പോള്‍ അപേക്ഷകരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്.
അപേക്ഷകരുടെ തിരക്ക് കാരണം സംസ്ഥാന സര്‍ക്കാരിന്റെ വിദേശ റിക്രൂട്ടിങ് ഏജന്‍സിയായ ഒഡേപെകിന്റെ വെബ്സൈറ്റിന്റെ പ്രവര്‍ത്തനം തടസപ്പെടുകയും ചെയ്തു. അപേക്ഷകരുടെ എണ്ണം വര്‍ധിച്ചതോടെ പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നത് തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. 5000 പേര്‍ ഇ-മെയില്‍ വഴിയും 2000 പേര്‍ ഫേസ്ബുക്ക് വഴിയുമാണ് അപേക്ഷ നല്‍കിയത്.
സംസ്ഥാന സര്‍ക്കാരിന്റെ വിദേശ റിക്രൂട്ടിങ് ഏജന്‍സിയായ ഒഡേപെക് മുഖേന 100 ഒഴിവുകളിലേക്ക് നടത്തുന്ന തെരഞ്ഞെടുപ്പിനായി രണ്ടു ദിവസത്തിനിടെ അയ്യായിരത്തിലധികം പേരാണ് അപേക്ഷിച്ചത്. ദക്ഷിണ കൊറിയയില്‍ ജോലിക്കായി 22നാണ് ഒഡേപെക് അപേക്ഷ ക്ഷണിച്ചത്. പത്താം ക്ലാസ് പാസായ 25 നും 45 നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമാണ് ജോലിക്ക് അപേക്ഷിക്കാന്‍ അവസരമുള്ളത്. പ്രതിമാസം ഒരു ലക്ഷം രൂപയാണ് ശമ്പളം. ആദ്യമായാണ് ഒഡെപെക് ദക്ഷിണ കൊറിയയിലേക്കു തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്. കൊറിയന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സുമായി ചേര്‍ന്നാണു നിയമനം.
രജിസ്റ്റര്‍ ചെയ്തവര്‍ രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്‌സീന്‍ എടുത്തിരിക്കണം. താല്‍പര്യമുള്ളവര്‍ക്കായി ഒഡെപെക് 27നു തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലും 29ന് എറണാകുളം മുനിസിപ്പല്‍ ടൗണ്‍ ഹാളിലും സെമിനാര്‍ നടത്തും. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് രണ്ട് ലക്ഷം രൂപയാണ് ചെലവായി വരുന്നത്. 100 പേര്‍ക്കാണ് തുടക്കത്തില്‍ നിയമനം ലഭിക്കുക. കാര്‍ഷികവൃത്തിയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. ഭക്ഷണം ഉള്‍പ്പെടെ കമ്പനി നല്‍കും. അപേക്ഷ അയക്കേണ്ട ഇമെയില്‍: [email protected] വെബ്‌സൈറ്റ്: www.odepc.kerala.gov.in.