തന്നോട് ദയ കാണിക്കണമെന്ന് കോടതിയില്‍ ദിലീപ്. മാധ്യമങ്ങളും കോടതിയും തന്നെ നിരന്തരം വേട്ടയാടുന്നെന്ന് ദിലീപ് കോടതിയെ അറിയിച്ചു. പോലീസിന്റെ ഫോറന്‍സിക് ലാബുകളില്‍ വിശ്വാസമില്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

ഫോണ്‍ ഫോറന്‍സിക് പരിശോധനക്കയച്ചെന്ന് ദിലീപ് കോടതിയില്‍ രേഖാമൂലം മറുപടി നല്‍കി. ബാലചന്ദ്രകുമാറിന്റെ സന്ദേശങ്ങള്‍ വീണ്ടെടുക്കാനാണ് പോലീസ് തന്റെ ഫോണ്‍ ആവശ്യപ്പെടുന്നത്. സ്വകാര്യത സംരക്ഷിക്കണമെന്നും ദിലീപ് അറിയിച്ചു. ഫോണ്‍ ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണെന്നും ദിലീപ് പറയുന്നു.

പ്രതികളെല്ലാം ഒറ്റയടിക്ക് ഫോണ്‍ മാറ്റിയത് ഗൂഢാലോചനയ്ക്ക് തെളിവാണെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഫോണിന്റെ കാര്യത്തില്‍ തീരുമാനമായതിന് ശേഷം പരിഗണിക്കാമെന്നും കോടതി പറഞ്ഞു. സ്വന്തം നിലയില്‍ ഫോണ്‍ പരിശോധനക്കയച്ചത് ശരിയായ നടപടിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

2017-18 കാലത്ത് പ്രതികള്‍ ഉപയോഗിച്ചിരുന്ന ഫോണുകളാണ് കേസില്‍ നിര്‍ണായകം. ദിലീപ് ഉപയോഗിച്ചിരുന്ന ആപ്പിള്‍, വിവോ കമ്പനികളുടെ നാലു ഫോണുകളും സഹോദരന്‍ അനൂപിന്റെ രണ്ടു ഫോണുകളും സുരാജിന്റെ ഒരു ഫോണുമാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുള്ളത്.

അതേസമയം, ദിലീപിന്റെ അടക്കം കൂട്ടു പ്രതികളുടെ ആറ് ഫോണുകള്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ മുമ്പാകെ ഹാജരാക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. മുദ്രവച്ച കവറില്‍ തിങ്കളാഴ്ച 10.15ഓടെ ഹാജരാക്കാന്‍ ആണ് ഉത്തരവ്. പ്രോസിക്യൂഷന്റെ നിലപാട് അംഗീകരിച്ചാണ് ദിലീപിന്റെ വാദങ്ങള്‍ തള്ളി, ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ഈ ഇടക്കാല ഉത്തരവിനെതിരെ വേണമെങ്കില്‍ നിയമപരമായി ദിലീപിന് സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ദിലീപിന്റെ കേസില്‍ നിര്‍ണായക തെളിവായി അന്വേഷണ സംഘം പറഞ്ഞിരുന്നത് ഈ ഫോണുകളായിരുന്നു.

സര്‍ക്കാരിന്റെ ഫോറന്‍സിക് സയന്‍സ് ലാബിലെ പരിശോധനയില്‍ വിശ്വാസമില്ലെന്നും അതില്‍ സര്‍ക്കാര്‍ സ്വാധീനം ഉണ്ടാകുമെന്നും ദിലീപ് വാദിച്ചു. താന്‍ സ്റ്റേറ്റിന്റെയും മാധ്യമങ്ങളുടേയും ഇരയാണെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു. എന്നാല്‍, അംഗീകൃത ഏജന്‍സിക്ക് നിങ്ങളുടെ ഫോണ്‍ പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി. ഫോണ്‍ കൊടുക്കണോ വേണ്ടയോ എന്ന് വിധി ന്യായങ്ങള്‍ വിവിധ കോടതികള്‍ പറഞ്ഞിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍, അംഗീകൃത ഏജന്‍സികള്‍ എന്നിവ വഴിയേ ഫോണ്‍ പരിശോധിക്കാന്‍ ആവൂ. അതുകൊണ്ട് താങ്കള്‍ സ്വകാര്യ ഏജന്‍സിക്ക് കൊടുത്തൂ എന്നേ ഈ ഘട്ടത്തില്‍ കണക്കാക്കാനാകൂവെന്നും കോടതി പറഞ്ഞു.

സ്വന്തം നിലയില്‍ ഫോണ്‍ പരിശോധിക്കാന്‍ കഴിയില്ലെന്നും പ്രിവിലേജ് കമ്മ്യൂണിക്കേഷന്‍ ഉള്ളത് കൊണ്ട് മാത്രം ഫോണ്‍ പരിശോധിക്കാതെ ഇരിക്കാന്‍ ആവില്ലെന്നും ഡിജിപി കോടതിയെ അറിയിച്ചു. ഫോറന്‍സിക് പരിശോധന അംഗീകൃത ഏജന്‍സി വഴി നടത്തണം. ഫോണിലെ വിവരങ്ങള്‍ സ്വന്തമായി പരിശോധിച്ചു എങ്ങനെ അന്വേഷണ ഏജന്‍സികള്‍ക്ക് ആവശ്യമുള്ള വിവരങ്ങള്‍ നല്‍കാന്‍ കഴിയും. കേസില്‍ ഞങ്ങള്‍ വളരെ അധികം മുന്നോട്ട് പോയിരിക്കുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം എല്ലാവരും ഫോണ്‍ മാറ്റി.

അങ്ങനെ വിവിധ കാരണങ്ങള്‍ കൊണ്ട് ദിലീപിന് മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയില്ല. ഗുഢാലോചന മാത്രമല്ല, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപിന്റെ ഭാഗത്തുനിന്ന് തുടര്‍ നീക്കങ്ങള്‍ ഉണ്ടായി എന്നും ഡിജിപി അറിയിച്ചു. ദീലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 2017ല്‍ എംജി റോഡില്‍ ദിലീപ് അടക്കം മൂന്ന് പ്രതികള്‍ ഒത്തുകൂടുകയും ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതികളുടെ ചരിത്രം അടക്കം പെരുമാറ്റം എല്ലാം കോടതി പരിഗണിക്കണം എന്നും ഡിജിപി കോടതിയില്‍ വ്യക്തമാക്കി.

ഫോണ്‍ കയ്യില്‍ വയ്ക്കാന്‍ ദിലീപിന് അധികാരം ഇല്ല എന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ ഞങ്ങള്‍ക്ക് പോകാന്‍ വേറെ ഇടമില്ലെന്നും കോടതി ആണ് ആശ്രയം എന്നും ദിലീപ് വാദിച്ചു. പ്രോസിക്യൂഷന് അനുകൂലം ആയി ആരുമില്ല. അതുകൊണ്ടാണ് പുതിയ കേസുമായി വന്നതെന്നും ദിലീപ് വാദിച്ചു. അന്വേഷണ സംഘം പറയുന്ന നാലാമത്തെ ഫോണിനെ കുറിച്ച് തനിക്ക് അറിയില്ല.

രണ്ട് ഐ ഫോണുകളും ഒരു വിവോ ഫോണും മാത്രമാണ് തനിക്ക് ഉള്ളത്. ഈ ഫോണുകളുടെ ഉടെ കാര്യം ഞങ്ങള്‍ തന്നെ പറഞ്ഞു കൊടുത്തത് ആണ് എന്ന് ദിലീപ് വാദിച്ചു. എന്നാല്‍ സി ഡി ആര്‍ വഴി ആന്ന് നാലാമതൊരു ഫോണ്‍ ഉള്ള കാര്യം മനസ്സിലാക്കിയത് എന്ന് ഡിജിപി കോടതിയെ അറിയിച്ചു. ഫോണ്‍ ഹാജര്‍ ആക്കണ്ട എന്ന് കോടതി പറയുക ആണെങ്കില്‍ പിന്നെ സൈബര്‍ ഡോം പിരിച്ചു വിടേണ്ടി വരും എന്നും ഡിജിപി വാദിച്ചു.

പ്രോസിക്യൂഷനു മൊബൈല്‍ കണ്ടുകെട്ടാന്‍ എല്ലാ അവകാശവും ഉണ്ടെന്നും അത് നോട്ടിഫൈഡ് ഏജന്‍സി വഴി പരിശോധിക്കാന്‍ ഉള്ള അധികാരവും ഉണ്ടെന്നും കോടതി വ്യക്തമാക്കി. പ്രതികളുടെ കൈവശം ഉള്ള ഫോണ്‍ ആവശ്യപ്പെടാന്‍ പ്രോസിക്യൂഷന് അധികാരം ഉണ്ടെന്നും കോടതി പറഞ്ഞു. നിങ്ങളുടെ ഭാഗത്ത് ന്യായം ഉണ്ടെങ്കില്‍ അതും ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമാകുമല്ലോ എന്നും കോടതിയെ വിശ്വാസമില്ലേയെന്നും അഡ്വ.ഗോപിനാഥ് ചോദിച്ചു.

ഫോണുകള്‍ എല്ലാം മുംബൈയിലാണെന്നും അതെത്തിക്കാന്‍ ചൊവ്വാഴ്ച വരെ തമയം വേണമെന്നുമുളള ദിലീപിന്റെ വാദങ്ങള്‍ എല്ലാം തള്ളിയാണ് ദിലീപ് അടക്കം പ്രതികളുടെ ആറ് മൊബൈല്‍ ഫോണുകള്‍ തിങ്കളാഴ്ച ഹാജരാക്കാന്‍ കോടതി ഇടക്കാല ഉത്തരവിട്ടത്. ഇടക്കാല ഉത്തരവിനെതിരെ ദിലീപിന് സുപ്രീംകോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി പറഞ്ഞെങ്കിലും അതിനുള്ള സമയം കിട്ടുമോ എന്നതില്‍ സംശയമാണ്.

ഞായറാഴ്ച അവധി ദിവസം. അതിനുശേഷം തിങ്കളാഴ്ച 10.15 ഓടെ മൊബൈല്‍ ഫോണുകള്‍ കോടതി രജിസ്ട്രാര്‍ ജനറല്‍ മുമ്പാകെ ഹാജരാക്കുകയും വേണം. അതേസമയം കേസ് പരിഗണിക്കാനെടുക്കുമ്പോള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണെന്നും ഫോണ്‍ ഹാജരാക്കാന്‍ ഇപ്പോള്‍ സാധിക്കില്ലെന്നുമുള്ള നിലപാടെടുക്കാന്‍ ദിലീപിന് കഴിഞ്ഞേക്കുമെന്നും പറയുന്നുണ്ട്.