Kerala

കെ.എസ്.ആര്‍.ടി.സി ബസിനടിയിലേക്ക് വീണ യുവതിക്ക് ദാരുണാന്ത്യം. മാമ്മൂട് വളവുകുഴി കരിങ്ങണാമറ്റം വീട്ടില്‍ സണ്ണിയുടെയും ബിജിയുടെയും ഏകമകള്‍ സുബി ജോസഫ്(25) ആണ് മരിച്ചത്. വാഴൂര്‍ റോഡില്‍ പൂവത്തുംമൂടിനു സമീപം ചൊവ്വാഴ്ച വൈകുന്നരം 5.35 ഓടെയാണ് അപകടം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

പ്രതിശ്രുത വരനൊപ്പം ബൈക്കിനു പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്നു സുബി.ചങ്ങനാശ്ശേരി ഭാഗത്തേക്കു വരികയായിരുന്നു ഇരു വാഹനങ്ങളും. കുമളിയില്‍ നിന്നും കായംകുളത്തേക്കും പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് പൂവത്തുമൂടിനു സമീപത്തുവച്ച് ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ ബൈക്ക് എഡ്ജില്‍ നിന്നും തെന്നിമാറുകയും പിന്നില്‍ ഇരുന്നു യാത്ര ചെയ്ത സുബി ബസിനടിയിലേക്ക് വീഴുകയും ബസിന്റെ പിന്‍ചക്രം സുബിയുടെ തലയിലൂടെ കയറുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സമീപത്തെ സിസിടിവി ക്യാമറയില്‍ നിന്നും ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. എന്നാൽ അപകടത്തിന്റെ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ യഥാർത്ഥ ദൃശ്യങ്ങൾ അല്ല, മറ്റെവിടെയോ നടന്ന അപകട ദൃശ്യങ്ങൾ ആണ്. അപകടത്തെ തുടര്‍ന്ന് ബഹളംകേട്ട് നാട്ടുകാരും വഴിയാത്രക്കാരും ഓടിയെത്തിയെങ്കിലും തല പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. തുടര്‍ന്ന് പൊലീസിലും ഫയര്‍ഫോഴ്‌സിലും നാട്ടുകാര്‍ വിവരം അറിയിച്ചു. മുക്കാല്‍ മണിക്കൂറോളം മൃതദേഹം റോഡില്‍ കിടന്നു.

നാട്ടുകാര്‍ ചേര്‍ന്നാണ് യുവതിയുടെ മൃതദേഹം ആംബുലന്‍സിലേക്ക് മാറ്റിയത്.അപകടത്തെ തുടര്‍ന്ന് മുക്കാല്‍ മണിക്കൂറോളം റോഡില്‍ വലിയ ആള്‍ക്കൂട്ടവും ഗതാഗത തടസ്സവും അനുഭവപ്പെട്ടു. തൃക്കൊടിത്താനം പൊലീസും സംഭവസ്ഥലത്തെത്തിയാണ് ഗാതാഗതം നിയന്ത്രിച്ചത്. ചങ്ങനാശ്ശേരി ഫയര്‍ഫോഴ്‌സ് എത്തിയാണ് റോഡില്‍ തളം കെട്ടികിടന്ന രക്തവും ശരീര അവശിഷ്ടങ്ങളും കഴുകി മാറ്റി വൃത്തിയാക്കിയത്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

 

തെലങ്കാനയിൽ രണ്ടു വന്‍കിട പദ്ധതികൾ ആരംഭിക്കുന്നതിനുള്ള കരാറുകളിൽ കിറ്റെക്‌സ് ഒപ്പിട്ടത് കഴിഞ്ഞ ദിവസമാണ്. കേരളത്തിൽ വലിയ വിവാദം സൃഷ്ടിച്ചാണ് കിറ്റെക്സ് സംസ്ഥാനം വിട്ടതും. ഇതിനു പിന്നാലെ തെലങ്കാന ഐടി, വ്യവസായ മന്ത്രി കെ.ടി.രാമറാവു ഒരു ചടങ്ങിൽ കിറ്റെക്സിനെക്കുറിച്ചും കേരളത്തെക്കുറിച്ചും നടത്തിയ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

‘ഞാൻ സാബു എം.ജേക്കബിനെ ഹൈദരാബാദിലേക്ക് ക്ഷണിച്ചു. നേരിൽ വന്നുകണ്ട് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടു നിക്ഷേപം നടത്തിയാൽ മതിയെന്ന് പറഞ്ഞു. ആ ആഴ്ചതന്നെ വരാൻ അദ്ദേഹത്തെ നിർബന്ധിച്ചു. കോവിഡ് ആയതിനാൽ തെലങ്കാന സർക്കാർ സ്വകാര്യ വിമാനം അയയ്ക്കാമെന്നും പറഞ്ഞു. അത് സാബുവിന് വലിയ അദ്ഭുതമായി. കാര്യമായി തന്നെയല്ലേ പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. തീർച്ചയായുമെന്ന് ഞാനും പറഞ്ഞു.

എങ്കിൽ വിമാനം അയച്ച് ക്ഷണിക്കുന്ന വിവരം കേരളത്തിലെ ജനങ്ങളോടും മാധ്യമങ്ങളോടും പറയട്ടെ എന്ന് സാബു എന്നോട് ചോദിച്ചു. തീർച്ചയായും പറയാം, പക്ഷേ ഒരു നിബന്ധനയുണ്ട്. കേരളത്തോട് ഇക്കാര്യം പറയുന്നത് വിമാനത്തിൽ കയറിയ ശേഷം മതി. അല്ലെങ്കിൽ കേരള സർക്കാർ നിങ്ങളുടെ വീടിനും ഓഫിസിനും മുന്നിൽവന്ന് സമരം ഇരിക്കും. നിങ്ങളെ പുറത്തേക്ക് വിടാൻ സമ്മതിക്കില്ല. അതു സംഭവിക്കരുത്. അതുകൊണ്ടു വിമാനത്തിൽ കയറിയ ശേഷം മാത്രം പറഞ്ഞാല്‍ മതി..’– രാമറാവു പറയുന്നു.

കിറ്റെക്‌സുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഓരോ സംഭവങ്ങളും നിമിഷങ്ങളും എണ്ണിയെണ്ണി പറഞ്ഞാണ് രാമറാവു സംസാരിക്കുന്നത്. സന്ദർശനത്തിനു പിന്നാലെ വാറങ്കലിലെ മെഗാ ടെക്സ്റ്റൈല്‍ പാര്‍ക്കിലെയും ഹൈദരാബാദിലെ ഇന്‍‍ഡസ്ട്രിയല്‍ പാര്‍ക്കിലെയും പദ്ധതികളുടെ കരാറിലാണ് കിറ്റെക്സ് ഒപ്പിട്ടത്. തെലങ്കാന സര്‍ക്കാരിന് വേണ്ടി വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയേഷ് രഞ്ജനും കിറ്റെക്‌സിനു വേണ്ടി മാനേജിങ് ഡയറക്ടര്‍ സാബു എം.ജേക്കബുമാണ് ഹൈദരാബാദില്‍ കരാറില്‍ ഒപ്പിട്ടത്.

വ്യവസായ മന്ത്രി കെ.ടി.രാമറാവുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ഒപ്പിടല്‍. വന്‍ ആനുകൂല്യങ്ങളാണ് തെലങ്കാനയില്‍ നിക്ഷേപത്തിനായി സര്‍ക്കാര്‍ കിറ്റെക്‌സിന് നല്‍കിയിരിക്കുന്നതെന്ന് സാബു ജേക്കബ് പറഞ്ഞിരുന്നു. ഒരു മാസത്തിനുള്ളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ തുടര്‍ച്ചയായ പരിശോധനയെ തുടര്‍ന്നാണ് കിറ്റെക്‌സ് കേരളത്തില്‍ നടത്താനിരുന്ന 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍നിന്നു പിന്‍വാങ്ങിയത്.

തുടര്‍ന്നു തെലങ്കാന ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളും വിദേശ രാജ്യങ്ങളും കിറ്റെക്‌സിനെ നിക്ഷേപത്തിനായി ക്ഷണിച്ചു. തെലങ്കാനയെ കൂടാതെ ഇന്ത്യയിലെ മറ്റ് 9 സംസ്ഥാനങ്ങളും ശ്രീലങ്ക, യുഎഇ, ബഹ്‌റൈന്‍, മൗറീഷ്യസ്, ബംഗ്ലദേശ് എന്നീ രാജ്യങ്ങളും കിറ്റെക്‌സിനെ നിക്ഷേപത്തിനായി ക്ഷണിച്ചിട്ടുണ്ട്. കുട്ടികളുടെ വസ്ത്ര നിര്‍മ്മാണ രംഗത്തെ ലോകത്തിലെ രണ്ടാമത്തെ ബ്രാൻഡാണ് കിറ്റെക്‌സ്.

ബൈപാസ് റോഡില്‍ അപകടത്തില്‍പെട്ടു കിടന്ന സൈക്കിള്‍ യാത്രികന് രക്ഷകനായി മന്ത്രി റോഷി അഗസ്റ്റിന്‍. കൊല്ലം ബൈപാസിലെ കുരിയപ്പുഴ പാലത്തില്‍ സൈക്കിളില്‍നിന്നു വീണ കുരിയപ്പുഴ തെക്കേചിറ സ്വദേശി തുളസീധരനാണ് റോഡില്‍ ആരുടെയും സഹായം ലഭിക്കാതെ കിടന്നത്.

കരുനാഗപ്പള്ളിയിലെ പരിപാടി കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങവെയാണ് കുരിയപ്പുഴയില്‍ റോഡില്‍ വീണുകിടന്ന തുളസീധരനെ കണ്ടത്. മന്ത്രി, വാഹനത്തില്‍നിന്നിറങ്ങി ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. മന്ത്രിക്ക് അകമ്പടി വന്ന കരുനാഗപ്പള്ളി എസ്‌ഐ ധന്യയുടെ നേതൃത്വത്തിലുള്ള പോലീസ്, തുളസീധരനെ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിച്ചു.

തുളസീധരന്റെ പരിക്ക് ഗുരുതരമല്ലെന്ന് പറഞ്ഞ മന്ത്രി, റോഡില്‍ അപകടത്തില്‍പെട്ടു കിടക്കുന്നവരെ രക്ഷിക്കാന്‍ മടികാണിക്കരുതേ എന്നും ഓര്‍മ്മിപ്പിക്കുകയും ചെയ്തു. തുളസീധരനെ ആശുപത്രിയിലെത്തിക്കാന്‍ മറ്റു വാഹനങ്ങള്‍ക്ക് കൈകാണിച്ചിട്ട് നിര്‍ത്തിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഈ വേളയിലാണ് മടികാണിക്കരുതെന്ന മന്ത്രിയുടെ അപേക്ഷ.

ഫലസ്തീൻ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യ ഈഴവ വിഭാഗത്തിൽ നിന്നുള്ള സ്ത്രീയായിട്ടും സംസ്കരിച്ചത് പള്ളിയിലാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇടുക്കി ജില്ലയിലെ കീരിത്തോട് ശാഖാ സെക്രട്ടറിയുടെ മകളാണ് സൗമ്യ. മാതാപിതാക്കൾ പൊന്നോമന പോലെ പഠിപ്പിച്ച യുവതി ക്രിസ്ത്യൻ ചെറുക്കനെ പ്രേമിച്ച് വിവാഹം ചെയ്യുകയാണുണ്ടായതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കത്തോലിക്ക പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിന് ഈഴവ ചെറുപ്പക്കാർ രംഗത്തുണ്ടെന്ന് ഫാ. റോയ് കണ്ണൻചിറയുടെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തുകയായിരുന്നു അദ്ദേഹം.

ഫലസ്തീൻ നടത്തിയ റോക്കറ്റാക്രമണത്തിൽ മരിച്ച സൗമ്യയുടെ മൃതദേഹം അവിടെ നിന്നും ഇടുക്കിയിൽ എത്തിച്ചപ്പോൾ സംസ്കരിച്ചത് പള്ളിയിലാണ്. മാതാപിതാക്കൾ കഷ്ടപ്പെട്ടും താലോലിച്ചും വളർത്തിയ ഈഴവ സ്ത്രീയെ പ്രേമിച്ചാണ് ക്രിസ്ത്യാനിയായ അവൻ കൊണ്ട് പോയത്. സൗമ്യയുടെ മരണത്തിന് പിന്നാലെ ഇസ്രായേൽ സർക്കാർ ഇഷ്ടം പോലെ സാമ്പത്തിക സഹായങ്ങൾ ആ വീട്ടിൽ നൽകുകയും ചെയ്തു. എന്നാൽ അച്ഛനും അമ്മയ്ക്കും വളർത്തിയതിൻ്റെ പേരിൽ സൗമ്യയുടെ ഭർത്താവ് എന്തേലും നൽകിയോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.

സൗമ്യയുടെ പേരിൽ ലഭിച്ച പണം ഭർത്താവ് മാത്രമാണ് എടുത്തത്. വെറുതേ വീട്ടിലിരുന്ന ഭർത്താവ് ഭാര്യയുടെ ശമ്പളം വാങ്ങി ജീവിക്കുകയായിരുന്നുവെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വ്യക്തമാക്കി. ഇല്ലായ്‌മ ചൂഷണം ചെയ്ത് ഈ രാജ്യത്ത് ഏറ്റവുമധികം മതപരിവർത്തനം നടത്തുന്നത് ക്രിസ്ത്യൻ മിഷണറിമാരാണ്. ക്രിസ്ത്യൻ വിഭാഗത്തിലെ മിഷണറിമാർ മതംമാറ്റം നടത്തുന്നുണ്ട്. മുസ്ലീം വിഭാഗത്തേക്കാൾ മതം മാറ്റം നടത്തിയത് ക്രിസ്ത്യൻ വിഭാഗത്തിലെ മിഷണറിമാരാണ്. ഈ സാഹചര്യത്തിൽ മുസ്ലീം വിഭാഗത്തെ മാത്രം ലക്ഷ്യമാക്കി പ്രസ്താവന നടത്തുന്നത് ശരിയല്ല. എന്നാൽ എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളും ഇത് പ്രോത്സാഹിപ്പിക്കുന്നില്ല. സത്യം തുറന്ന് പറയുമ്പോൾ വർഗീയവാദി ആക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളും മതപരിവർത്തനം നടത്തുന്നില്ല. ഇന്ത്യയിലെ മിഷണറി പ്രവർത്തനം മൂലം നിരവധി പേരാണ് മതപരിവർത്തനത്തിന് ഇരയായത്. അതിനാൽ മതപരിവർത്തനം ലൗ ജിഹാദ് വിഷയങ്ങളെക്കുറിച്ച് പറയുമ്പോൾ തന്നെ ഏറ്റവുമധികം മതപരിവർത്തനം നടത്തിയ ക്രിസ്ത്യൻ വിഭാഗമാണെന്ന് പറയുന്നതിൽ യാതൊരു സംശയവും വേണ്ട. ലൗ ജിഹാദ് മുഖേനെ ഒരാളെ കൊണ്ടു പോയെന്ന് ഹൈലേറ്റ് ചെയ്യുമ്പോൾ മറ്റേത് എന്തുകൊണ്ടാണ് പറയാതിരിക്കുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു.

ഈ സത്യങ്ങളെല്ലാം തുറന്ന് പറയുമ്പോൾ ഞങ്ങൾ വർഗീയവാദികളും മറ്റുള്ളവർ ദേശിവാദികളുമാകും. ന്യൂനപക്ഷ വിഭാഗം ദേശീയ രാഷ്ട്രീയ പാർട്ടികളെ മുൾമുനയിൽ നിർത്തുകയാണ്. ന്യൂനപക്ഷം എന്ന് പറഞ്ഞുകൊണ്ട് രാജ്യത്തിൻ്റെ ഖജനാവ് മുഴുവൻ ചൊർത്തിക്കൊണ്ട് പോകുകയാണ്. സംഘടിച്ച വോട്ട് ബാങ്കായി നിലകൊണ്ട് അധികാര രാഷ്ട്രീയത്തിൽ പ്രവേശിച്ച് അർഹതപ്പെട്ടതും അതിൻ്റെ കൂടുതലും ഈ വിഭാഗക്കാർ സ്വന്തമാക്കാൻ പോകുകയാണ്. ഈ പശ്ചാത്തലത്തിൽ മറ്റ് പിന്നാക്ക, പട്ടികജാതി – വർഗ സമുദായത്തിന് എന്ത് നീതി കൊടുത്തെന്ന് പരിശോധിക്കട്ടെ എന്നും വെള്ളാപ്പള്ളി പറഞ്ഞു.

സംഘടിത വോട്ട് ബാങ്കിന് മുന്നിൽ മുഴുവൻ രാഷ്ട്രീയ പാർട്ടികളും സാഷ്ടാംഗം പ്രണാമം നടത്തുകയാണ്. ജനാധിത്യത്തിൽ വോട്ടിനാണ് പ്രാധാന്യം. ദീപികയുടെ തലപ്പത്തിരുന്ന ഫാ. റോയി കണ്ണൻ ചിറ പറഞ്ഞത് സംസ്ക്കാരത്തിന് നിരക്കാത്ത കാര്യമാണ്. ഒരു മുതിർന്ന വൈദികൻ്റെ ഭാഗത്ത് നിന്നുമാണ് ഈഴവ വിഭാഗത്തിനെതിരെ പരാമർശം ഉണ്ടായത്. അദ്ദേഹത്തെ പദവിയിൽ നിന്നും നീക്കുകയാണ് ചെയ്യേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് ഈഴവ വിഭാഗത്തിലേക്കാണോ ഈഴവ വിഭാഗത്തിൽ ക്രിസ്ത്യൻ വിഭാഗത്തിലേക്കാണോ കൂടുതൽ പേർ പോയതെന്ന് കണക്കെടുത്ത് പരിശോധിക്കാം. ലൗ ജിഹാദ് കൂടുതൽ നടത്തുന്നത് ക്രിസ്ത്യാനികളാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

ബി.ജെ.പിയിൽ അവഗണന നേരിടുന്നതായി പരാതിയുമായി പ്രമുഖർ രംഗത്ത്. മെട്രോമാൻ ഇ. ശ്രീധരനും മുൻ ഡി.ജി.പി ജേക്കബ് തോമസും ബി.ജെ.പി അവഗണനയിൽ അതൃപ്തി അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിയിൽ ചേർന്ന പല പ്രമുഖരെയും അവഗണിക്കുന്നതായാണ് പരാതി.

അതേസമയം, തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെ തുടർന്ന് സംഘടനാ തലത്തിൽ സമഗ്ര അഴിച്ചുപണിക്ക് ഒരുങ്ങി ബി.ജെ.പി. സംസ്ഥാനത്തെ 5 ജില്ലാ അദ്ധ്യക്ഷന്മാരെ മാറ്റാനാണ് തീരുമാനം. കോട്ടയം, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലാ പ്രസിഡന്റുമാർക്കെതിരെ നടപടിയുണ്ടാകും. തിരുവനതപുരത്ത് വി വി രാജേഷ് മാറാൻ സന്നദ്ധത അറിയിച്ചു. എന്നാൽ തിരുവനന്തപുരത്ത് നേതൃമാറ്റം ഉടൻ വേണ്ടെന്നാണ് കോർ കമ്മിറ്റിയുടെ അഭിപ്രായം. ജില്ലാ പ്രസിഡന്റുമാരെ മാത്രമല്ല എല്ലാ ഘടകങ്ങളിലും നേതാക്കളെ മാറ്റാനും നിർദേശമുണ്ട്.

ബിജെപി കോർ കമ്മിറ്റി യോഗത്തിൽ വി മുരളീധരനെതിരെ രൂക്ഷവിമർശനമാണ് കൃഷ്ണദാസ് പക്ഷം ഉന്നയിച്ചത്. മുരളീധരൻ കേരള രാഷ്ട്രീയത്തിൽ അമിതമായി ഇടപെടുന്നു എന്ന് കൃഷ്ണദാസ് പക്ഷം ആരോപിച്ചു. യോഗത്തിൽ സുരേന്ദ്രൻ ഏകപക്ഷീയമായി നിലപാട് എടുക്കുന്നു എന്നും വിമർശനം ഉയർന്നു.

 

ഇരയെന്ന് തെറ്റിദ്ധരിച്ച് ഉടുമ്പിന്‍വാലില്‍ കടിച്ച രാജവെമ്പാലയെ തിരിച്ചു കടിച്ച് ഉടുമ്പ്. ഇതോടെ ഇരുവരും തമ്മില്‍ ഏറെനേരം ഏറ്റുമുട്ടി. 15 അടിയോളം നീളമുള്ള രാജവെമ്പാലയും സാമാന്യം വലുപ്പമുള്ള ഉടുമ്പും തമ്മിലാണ് കരിമ്പാനി വനത്തിലെ റോഡില്‍ ഏറ്റുമുട്ടിയത്.

ഞായറാഴ്ച ബീറ്റ് പട്രോളിങ്ങിനിറങ്ങിയ വനപാലകരാണ് ഈ അപൂര്‍വ രംഗം പകര്‍ത്തിയത്. സാധാരണ മറ്റ് പാമ്പുകളെ തിന്നുന്ന രാജവെമ്പാല ചെടികള്‍ക്കിടയില്‍ വാല്‍ കണ്ട് പാമ്പാണെന്ന് കരുതിയാവും ഉടുമ്പിന്‍വാലില്‍ കടിച്ചത്. കടി വിടുവിച്ച് രക്ഷപ്പെടാന്‍ ഉടുമ്പ് കിണഞ്ഞു ശ്രമിച്ചെങ്കിലും വെമ്പാല വിട്ടില്ല.

തീറ്റയെന്ന് കരുതിയുള്ള കടിയായതുകൊണ്ടാണ് ഉടുമ്പിന് വിഷമേല്‍ക്കാതിരുന്നതെന്നാണ് നിഗമനം. കടി കണ്ട ഉടനെ, ഉടുമ്പ് തിരിച്ച് രാജവെമ്പാലയുടെ നടുഭാഗത്തായി കടിച്ചു. പത്തു മിനിറ്റോളം വനപാലകര്‍ ഈ രംഗം കണ്ടു. അവര്‍ എത്തുംമുമ്പേയായിരുന്നു ഇരുവരുടെയും ഏറ്റമുട്ടല്‍. അവസാനം കിടന്നുമറിഞ്ഞ് ഉടുമ്പാണ് ആദ്യം പിടിവിട്ട് കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടത്. ഓട്ടത്തിനിടെ വെമ്പാല പിന്നാലെയുണ്ടോ എന്നറിയാന്‍ ഉടുമ്പ് തിരിഞ്ഞുനോക്കി മരത്തില്‍ കയറി രക്ഷപ്പെടുകയും ചെയ്തു.

ഓണം ബംപറടിച്ചെന്ന അവകാശവാദത്തിന് കാരണം സുഹൃത്താണെന്ന് പ്രവാസി സെയ്തലവി. സുഹൃത്ത് അഹമ്മദാണ് ഓണം ബംപര്‍ ടിക്കറ്റ് വാങ്ങി നല്‍കിയത്. അദ്ദേഹം തന്നെയാണ് ലോട്ടറി അടിച്ച വിവരവും അറിയിച്ചത്.

എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഫോണ്‍ എടുക്കുന്നില്ലെന്നും സെയ്തലവി പറഞ്ഞു. സെപ്റ്റംബര്‍ 11നാണ് അഹമ്മദ് ടിക്കറ്റ് എടുത്തതെന്നും അതിന്റെ ചിത്രം വാട്‌സ് ആപ്പില്‍ അയച്ചിരുന്നെങ്കിലും ഫോണ്‍ റീസ്റ്റാര്‍ട്ട് ആയതോടെ ടിക്കറ്റിന്റെ ചിത്രം നഷ്ടപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫോണില്‍ നിന്നും അഹമ്മദ് അന്ന് അയച്ച ചിത്രം ലഭിക്കുമോ എന്ന് പരിശോധിക്കുമെന്നും അത് ബംപര്‍ ലോട്ടറിയടിച്ച ടിക്കറ്റാണെങ്കില്‍ നിയമപരമായി മുന്നോട്ടുപോകുമെന്നും സെയ്തലവി പറഞ്ഞു.

അതേസമയം സെയ്തലവിക്ക് ടിക്കറ്റ് വാങ്ങി നല്‍കിയ അഹമ്മദ് ഫോണ്‍ എടുക്കാന്‍ തയ്യാറായിട്ടില്ല. ബംപര്‍ അടിച്ച ലോട്ടറിയുടെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്തിയ ശേഷം അഹമ്മദിനെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും സെയ്തലവിയും അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയും വ്യക്തമാക്കി.

വയനാട് സ്വദേശിയായ അഹമ്മദ് കോഴിക്കോട് നിന്നും ടിക്കറ്റ് എടുത്തെന്നായിരുന്നു സെയ്തലവിയോട് പറഞ്ഞിരുന്നത്. ഇന്നലെ അഹമ്മദ് പ്രവാസിയായ സെയ്തലവിക്കും അദ്ദേഹത്തിന്റെ സുഹൃത്തിനും സെയ്തലവിയുടെ ടിക്കറ്റിനാണ് ലോട്ടറിയടിച്ചതെന്ന് അറിയിക്കുകയായിരുന്നു.

അഹമ്മദിന് കള്ളം പറയേണ്ട കാര്യമില്ലെന്നാണ് സെയ്തലവി പറയുന്നത്. പതിനൊന്നാം തിയതി തനിക്ക് അയച്ചു തന്ന ടിക്കറ്റിന്റെ ഫോട്ടോ ലഭിച്ചാല്‍ നിയമപരമായി നീങ്ങുമെന്നും സെയ്തലവി പറഞ്ഞു.

പന്ത്രണ്ട് വര്‍ഷമായി ദുബായിലെ ഹോട്ടലില്‍ സഹായിയായി ജോലി ചെയ്യുന്ന സെയ്തലവി എല്ലാ ലോട്ടറികളും എടുക്കാറുണ്ടെന്ന് നേരത്തെ പ്രതികരിച്ചിരുന്നു. വാടക വീട്ടില്‍ താമസിക്കുന്ന സെയ്തലവി ബംപര്‍ സമ്മാന തുക ഉപയോഗിച്ച് സ്വന്തമായി ഒരു വീടുവെയ്ക്കുമെന്നും മക്കളുടെ പഠനത്തിന് ഉപയോഗിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് തനിക്ക് ലോട്ടറിയടിച്ചു എന്നത് വ്യാജ വാര്‍ത്തയാണെന്ന് അദ്ദേഹം തിരിച്ചറിയുന്നത്. അതുകൊണ്ട് തന്നെ സംഭവത്തിന്റെ സത്യാവസ്ഥ തിരിച്ചറിയണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ബ്രോ ഡാഡി’യില്‍ മോഹന്‍ലാലിന്റെ അമ്മയായി അഭിനയിച്ചതിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ച് നടി മല്ലിക സുകുമാരന്‍. മോഹന്‍ലാലിനെ പോലെ സഹകരിക്കുന്ന നടനെ താന്‍ കണ്ടിട്ടില്ല എന്നാണ് മല്ലിക പറയുന്നത്. സംവിധായകന്‍ പ്രതീക്ഷിക്കുന്നതിന്റെ 150 ശതമാനം നടന്‍ നല്‍കുമെന്നും മല്ലിക പറയുന്നു.

”ലാലിനെ പോലെ സഹകരിക്കുന്ന നടനെ ഞാന്‍ കണ്ടിട്ടില്ല. പത്തുതവണ റിഹേഴ്‌സല്‍ എടുക്കണമെങ്കിലും മടിയില്ല. എല്ലാം റെഡിയാകുമ്പോള്‍ എന്നെ വിളിച്ചാല്‍ മതിയെന്നു പറഞ്ഞു മാറി ഇരിക്കുന്ന താരങ്ങള്‍ ഉണ്ട്. എന്നാല്‍ മോഹന്‍ലാല്‍ മുഴുവന്‍ സമയവും കൂടെത്തന്നെ നില്‍ക്കും. ക്യാമറ ഓണ്‍ ചെയ്താല്‍ സ്വിച്ചിട്ടതു പോലെ കഥാപാത്രമാകും.”

”സംവിധായകന്‍ പ്രതീക്ഷിക്കുന്നതിന്റെ 150% ആണ് ലാല്‍ നല്‍കുന്നത്. ‘എന്തൊരു നടനാണ് ഭഗവാനേ’ എന്നു ഞാന്‍ കരുതിയിട്ടുണ്ട്. കിലുക്കത്തിലെയും ചിത്രത്തിലെയും ലാലിനെ ബ്രോ ഡാഡിയില്‍ വീണ്ടും കാണാം. മോഹന്‍ലാലിന്റെ ക്ഷമ എന്തെന്നു പുതിയ തലമുറ കണ്ടുപഠിക്കണം. സെറ്റില്‍ ഒപ്പംനിന്നു പടം എടുക്കാന്‍ നൂറുകണക്കിന് ആളുകളാണ് എത്തുക.”

”അഭിനയിച്ചു ക്ഷീണിച്ചു തിരികെ വന്ന് എവിടെയെങ്കിലും ഇരിക്കാന്‍ തുടങ്ങുമ്പോഴായിരിക്കും ഇത്. ഒരു മടിയും കാട്ടാതെ എല്ലാവരുടെയും കൂടെനിന്നു പടം എടുക്കും. എല്ലാം കഴിഞ്ഞേ ലാല്‍ ഇരിക്കൂ. ഇത്രയും ക്ഷമ മറ്റാരിലും കണ്ടിട്ടില്ല” എന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മല്ലിക സുകുമാരന്‍ പറയുന്നത്.

ലോട്ടറി വകുപ്പിന്റെ തിരുവോണം ബംപര്‍ ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 12 കോടി രൂപ TE 645465 എന്ന ടിക്കറ്റിന്. ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തത്. തിരുവനന്തപുരം ഗോര്‍ക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സബ് ഓഫിസില്‍ വിതരണം ചെയ്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. മുരുകേശ് തേവര്‍ എന്ന ഏജന്റ് തൃപ്പൂണിത്തുറയില്‍ വിറ്റ ടിക്കറ്റാണെന്നാണ് വിവരം.

രണ്ടാം സമ്മാനം – TA-945778, TB- 265947, TC- 537460, TD- 642007 എന്നീ ടിക്കറ്റുകള്‍ക്കാണ്. 12 കോടി രൂപയില്‍ 10 ശതമാനം ഏജന്റ് പ്രൈസും കമ്മിഷനും, ആദായ നികുതിയും കിഴിച്ച് 7.39 കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിച്ച വ്യക്തിക്ക് ലഭിക്കുക.

ഇത്തവണ അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും വിറ്റപ്പോള്‍ ലോട്ടറി വകുപ്പിന് ലഭിച്ചത് 126 കോടി രൂപയാണ്. കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ വര്‍ഷം 44 ലക്ഷം ടിക്കറ്റുകള്‍ മാത്രമാണ് വില്‍ക്കാന്‍ കഴിഞ്ഞത്. സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഓണം ബംപറിനായി 2019 മുതല്‍ ഒന്നാം സമ്മാനമായി നല്‍കുന്നത്.

രണ്ടാം സമ്മാനം ആറു പേര്‍ക്ക് ഒരു കോടി രൂപവീതം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 12 പേര്‍ക്കും നാലാം സമ്മാനം അഞ്ചു ലക്ഷം രൂപ വീതം 12 പേര്‍ക്കും ലഭിക്കും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. 300 രൂപയായിരുന്നു ടിക്കറ്റ് വില.

കല്ലുപാലത്തിന് സമീപം കെട്ടിടം പൊളിക്കുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. തുടർന്ന് തൊഴിലാളികൾ പോലീസിനെ വിവരമറിയിച്ചു.

അസ്ഥികൂടങ്ങളിൽ സ്‌കെച്ച് പേന ഉപയോഗിച്ച് ചില അടയാളങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ആലപ്പുഴ സൗത്ത് പോലീസ് പറഞ്ഞു. നേരത്തെ ഈ കെട്ടിടത്തിൽ ഒരു ഡോക്ടർ താമസിച്ചിരുന്നതായി നാട്ടുകാർ പറയുന്നുണ്ട്.

അതുകൊണ്ടുതന്നെ മെഡിക്കൽ പഠനത്തിനായി സൂക്ഷിച്ചിരുന്ന അസ്ഥികൂടമാകുമെന്നാണ് സംശയം. എന്നാൽ ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകണം ലഭിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved