കൊച്ചിയിൽ മോഡലുകളുടെ കാറിനെ പിന്തുടരാൻ ഡ്രൈവർ ഷൈജുവിനെ അയച്ചത് താനെന്ന് ഹോട്ടലുടമ റോയ് വയലാറ്റിന്റെ മൊഴി. മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് മോഡലുകളോട് ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കാകാതെ യാത്ര തുടർന്നതിനാലാണ് ഷൈജുവിനെ അയച്ചതെന്നാണ് മൊഴി. ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ ഷൈജു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.
മദ്യപിച്ചുള്ള യാത്ര ഒഴിവാക്കണമെന്ന ആവശ്യം മോഡലുകൾ കേട്ടില്ല. അഭ്യർത്ഥന കണക്കാക്കാതെ യാത്ര തുടർന്ന സാഹചര്യത്തിലാണ് ഡ്രൈവറെ പിറകെ അയച്ചതെന്നും റോയ് പറഞ്ഞു. അപകട വിവരം അറിയിക്കാൻ വിളിച്ച ഡ്രൈവറോട് ആശുപത്രിയിൽ തുടരാൻ റോയ് നിർദ്ദേശിച്ചെന്നും മൊഴിയിൽ വ്യക്തമാകുന്നു.
സിസിടിവി ദൃശ്യങ്ങൾ മാറ്റിയത് ഡി.ജെ പാർട്ടിയിൽ പങ്കെടുത്തവരുടെ സ്വകാര്യത കണക്കിലെടുത്താണെന്നും റോയ് പറയുന്നു. നവംബർ ഒന്നിനാണ് ഹാർഡ് ഡിസ്ക് മാറ്റിയത്. അതേസമയം നമ്പർ 18 ഹോട്ടലിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ എക്സൈസ് കമ്മീഷണർ നിർദ്ദേശം നൽകി. അതിനിടെ ഇ.സിജിയിൽ വ്യതിയാനം കാണിച്ചതിനെ തുടർന്ന് പ്രതി റോയ് വയലാറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മോഡലുകൾ മരിച്ച സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിലെ തെളിവ് നശിപ്പിച്ചതിനാണ് ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റും അഞ്ചു ജീവനക്കാരും അറസ്റ്റിലായത്. ഇവരെ ഇന്ന് എറണാകുളം ജില്ലാ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യമിറങ്ങിയ യാത്രികന്‍ അന്തരിച്ചു. ഇരിങ്ങാലക്കുട കരുവന്നൂര്‍ സ്വദേശി പുളിഞ്ചോട് പൂത്തോപ്പില്‍ ഹിബ വീട്ടില്‍ പികെ അബ്ദുള്‍ റഊഫ്(71) ആണ് മരിച്ചത്. സൗദി ദമാമില്‍ അല്‍മുഹന്ന ട്രാവല്‍സ് മാനേജരായിരുന്നു.
നെടുമ്പാശേരി വിമാനത്താവളം ഉദ്ഘാടനം ചെയ്ത ശേഷം ആദ്യം എത്തിയ ദമാം-കൊച്ചി എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു റഊഫ്. വിമാനത്തില്‍ നിന്ന് ആദ്യമിറങ്ങിയ റഊഫിനെ അന്നത്തെ സിയാല്‍ എംഡി വി.ജെ കുര്യന്‍ പൂച്ചെണ്ട് നല്‍കിയാണ് സ്വീകരിച്ചത്.
ആലുവ ഐക്കരക്കുടി തോപ്പില്‍ അസ്മാ ബീവിയാണ് ഭാര്യ. മക്കള്‍ : റഫ്‌ന(ദുബായ്), ഹാത്തിബ് മുഹമ്മദ്(സൗദി), ഹിബ(ദുബായ്), മരുമക്കള്‍ : ഷാജഹാന്‍(ദുബായ്), റൈസ(സൗദി), അസ്‌ലം(ദുബായ്)
കാണാതായ ബാങ്ക് മാനേജരുടെ മൃതദേഹം വാമനപുരം ആറ്റിലെ അയണിക്കുഴിക്കു സമീപം കണ്ടെത്തി. കോയമ്പത്തൂര്‍ നാച്ചിപ്പാളയം കനറാ ബാങ്ക് ശാഖാ മാനേജര്‍ പുല്ലമ്പാറ കൂനന്‍വേങ്ങ സ്നേഹപുരം ഹിള്‍വ്യൂവില്‍ ഷെമി(49)യെയാണ് മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നര മുതല്‍ ഇവരെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും പോലീസുമെല്ലാം അന്വേഷിക്കുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ വാമനപുരം ആറ്റില്‍ മൃതദേഹം കണ്ടെത്തിയത്. പോലീസെത്തി അഗ്‌നിരക്ഷാസേനയുടെ സഹായത്തോടെ മൃതദേഹം കരയ്ക്കെടുത്തു.
തിരുവനന്തപുരത്താണ് ഇവര്‍ കുടുംബസമേതം താമസിച്ചുവന്നിരുന്നത്. ഒരാഴ്ച മുന്‍പ് ഷെമിക്ക് ഒരു ശസ്ത്രക്രിയ നടന്നിരുന്നു. തുടര്‍ന്ന് വിശ്രമത്തിനായാണ് കൂനന്‍വേങ്ങയിലുള്ള കുടുംബവീട്ടിലെത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം മാനസിക പിരിമുറുക്കം അനുഭവിച്ചിരുന്നതായി പോലീസ് പറഞ്ഞു. ബാങ്ക് ജോലി സംബന്ധിച്ചും കടുത്ത മാനസിക സംഘര്‍ഷമാണെന്ന് വീട്ടുകാരോടു പറഞ്ഞിരുന്നു.
തമിഴ്‌നാട്ടില്‍നിന്ന് തിരുവനന്തപുരത്തേക്കു ജോലി മാറ്റുന്നതിന് ബന്ധുക്കള്‍ ശ്രമം നടത്തിവരികയായിരുന്നു. ഷെമിയുടെ മൊബൈല്‍ഫോണ്‍ വീട്ടില്‍ തന്നെയുണ്ടായിരുന്നു.
കാണാതായ ചൊവ്വാഴ്ച പോലീസ് നായയുടെ സഹായത്താല്‍ അന്വേഷണം ആരംഭിച്ചു. ജെറി എന്ന പോലീസ് നായ വീട്ടില്‍നിന്ന് അരക്കിലോമീറ്റര്‍ വരുന്ന വാമനപുരം ആറിന്റെ കൈവഴിയായ തോട്ടില്‍ വരെ എത്തിയിരുന്നു. പേരൂര്‍ക്കട കനറാ ബാങ്ക് ഉദ്യോഗസ്ഥനായ സലീമാണ് ഭര്‍ത്താവ്. അക്ബര്‍ സലിം ഏക മകനാണ്. കബറടക്കം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് സ്‌നേഹപുരം കിഴക്കേകുഴി മസ്ജിദ് കബര്‍സ്ഥാനില്‍.
കുടുംബത്തിന് നേരിടേണ്ടി വന്ന ദുരിതങ്ങളെ കുറിച്ച് സംസാരിക്കുകയാണ് കല്‍പ്പനയുടെ സഹോദരി കലാരഞ്ജിനി. തന്റെ സഹോദരന്‍ പ്രിന്‍സിന്റെ മരണം ആണ് ഏറ്റവും കൂടുതല്‍ കുടുംബത്തെ തകര്‍ത്തതെന്ന് പറയുകയാണ് കലാരഞ്ജിനി.
പിന്നെ അടുത്ത സഹോദരന്‍ കമലിന് ഉണ്ടായ അപകടം. ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ മരിച്ചു. പിന്നെ ഞങ്ങളെ വളര്‍ത്തി വലുതാക്കി വിവാഹം കഴിപ്പിച്ചയച്ച ഉണ്ണിചിറ്റപ്പന്‍ അദ്ദേഹത്തിന്റെ മരണവും കുടുംബത്തിന് വലിയ വേദനയായി മാറി. അന്ന് ഞങ്ങളുടെ കുടുംബമേ തകര്‍ന്നുപോയി. അന്ന് ഞങ്ങള്‍ തീര്‍ത്തും ആരും ഇല്ലാത്ത പോലെയായി ഇപ്പോഴും അത് വിങ്ങല്‍ ആണെന്ന് കലാരഞ്ജിനി ഓര്‍ത്തെടുക്കുന്നു.
കല്‍പ്പന ഏറെ മെലിയാന്‍ ഉണ്ടായ കാരണം ജീവിതത്തില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ ആയിരുന്നു. ഒന്നും സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ലല്ലോ. എന്നെ വഞ്ചിച്ചല്ലോ എന്നുപറഞ്ഞുകൊണ്ട് കരയുമായിരുന്നു കല്‍പ്പന. അപ്പോള്‍ ഞാനാശ്വസിപ്പിക്കും. മക്കളെ ആ മനുഷ്യന്‍ മാറിയിട്ടില്ല.
നീ അയാളെ വിശ്വസിച്ചു. പരിപൂര്‍ണമായും മാര്‍ക്കിട്ടു. ആ മാര്‍ക്കിലാണ് പിശക് വന്നതെന്ന് പറയും. നിനക്കാണ് തെറ്റിയതെന്നും താന്‍ പറഞ്ഞിട്ടുണ്ടെന്നും കലാരഞ്ജിനി പ്രമുഖ സ്ത്രീപക്ഷ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ ഓര്‍ത്തെടുത്തു.
സൂര്യയുടെ ജയ് ഭീം എന്ന ചിത്രത്തെ പ്രശംസിച്ച് കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ ഒന്നടങ്കം രംഗത്തുവന്നിരുന്നു. സിപിഎം നേതാക്കളും മന്ത്രിമാരും സിനിമയെ കുറിച്ച് അഭിപ്രായം പങ്കിട്ടിരുന്നു. ഇക്കൂട്ടത്തിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് പങ്കുവച്ച അഭിപ്രായത്തിന് നന്ദി രേഖപ്പെടുത്തിയിരിക്കുകയാണ് നടൻ സൂര്യ. ട്വിറ്ററിലൂടെയാണ് അദ്ദേഹം റിയാസിന് നന്ദി പറഞ്ഞത്. ‘കരുത്തുറ്റ ആവിഷ്കരണം, ശക്തമായ രാഷ്ട്രീയ പ്രസ്ഥാവന, അഭിനന്ദനങ്ങൾ..’ റിയാസ് കുറിച്ചു. ‘നന്ദി സാർ, ഞങ്ങളുടെ സിനിമ ഇഷ്ടപ്പെട്ടതിൽ സന്തോഷം.’ സൂര്യ കുറിച്ചു.
‘ജയ് ഭീം’ സിനിമയ്ക്ക് പ്രചോദനമായ പാർവതിക്കും കുടുംബത്തിനും സഹായവുമായും സൂര്യ രംഗത്തുവന്നിരുന്നു. പൊലീസ് കസ്റ്റഡിയിൽ െകാല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാർവതി അമ്മാളിന് 15 ലക്ഷം രൂപ സൂര്യ നേരിട്ടെത്തി കൈമാറിയിരുന്നു. നേരത്തെ ഇരുളർ വിഭാഗത്തിലെ ജനങ്ങൾക്ക് സഹായമൊരുക്കാൻ ഒരുകോടി രൂപ സൂര്യ നൽകിയിരുന്നു. ‘ജയ് ഭീമി’ന്റെ ലാഭത്തിൽ നിന്നും കിട്ടിയ വിഹിതമാണ് താരം ഇവർക്കായി നൽകിയത്.
മകളോടൊപ്പമാണ് പാർവതി അമ്മാൾ ഇപ്പോൾ താമസിക്കുന്നത്. മകളും ഭർത്താവും കൊച്ചുമക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം നിന്നു തിരിയാൻ പോലുമിടമില്ലാത്ത കൂരയിലെ ഇവരുടെ ജീവിതം നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെ പാർവതിക്കും കുടുംബത്തിനും താമസിക്കാനായി പുതിയ വീട് സമ്മാനമായി നൽകുമെന്ന് രാഘവ ലോറൻസ് ഉറപ്പ് നൽകിയിരുന്നു.
ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത ‘ജയ് ഭീം’ തൊണ്ണൂറുകളില്‍ നടന്ന സംഭവങ്ങളാണ് പകര്‍ത്തുന്നത്. ചിത്രത്തിന് പ്രചോദനമേകിയത് ആദിവാസികളിലെ കുറുവ വിഭാഗത്തിന് നേരെ ഉണ്ടായ പൊലീസ് ആക്രമണമാണ്. ‘ജയ് ഭീം’ റിലീസ് ആയതോടെ ഈ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാർവതിയുടെ ഇപ്പോഴത്തെ അവസ്ഥയും വാര്‍ത്തകളിൽ നിറഞ്ഞിരുന്നു.
കോണ്‍ഗ്രസ് വഴിതടയല്‍ സമരത്തിലെ നടന്‍ ജോജുവിന്റെ ഇടപെടല്‍ ആസൂത്രിതമാണോ എന്ന് സംശയിക്കുന്നതായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. അന്ന് രാവിലെ മുന്‍ മിസ് കേരള അന്‍സി കബീര്‍ ഉള്‍പ്പെടെ മൂന്നു പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമായിരുന്നോ ഇതെന്നാണ് സംശയമെന്നും ഡിസിസി പ്രസിഡന്റ് ആരോപിച്ചു.
ജോജുവിന്റെ അന്നത്തെ പെരുമാറ്റം ദുരൂഹമാണ്. കാറില്‍ വന്നിറങ്ങി രണ്ടു മിനിറ്റ് കഴിഞ്ഞയുടന്‍ പുറത്തിറങ്ങി ബഹളമുണ്ടാക്കുകയായിരുന്നു. താമസിച്ചിരുന്ന ഇടപ്പള്ളിയിലെ ഹോട്ടലില്‍ നിന്നും ബഹളമുണ്ടാക്കിയ ശേഷമാണ് ഇറങ്ങിയതെന്നാണ് ഞങ്ങള്‍ക്ക് കിട്ടിയ വിവരം. ജോജുവിന്റെ ചെയ്തികള്‍ സ്വാഭാവികമായിരുന്നില്ലെന്ന് കാണിച്ച് സംഭവമുണ്ടായ ഉടന്‍ തന്നെ ജോജുവിന്റെ കാറിന് തൊട്ടുപിന്നിലുണ്ടായിരുന്ന ഒരാള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
ജോജു മദ്യപിച്ചിരുന്നതായാണ് അവിടെ ഉണ്ടായിരുന്ന പോലീസുകാര്‍ ഉള്‍പ്പെടെ പറഞ്ഞിരുന്നത്. എന്നാല്‍, പരിശോധനയ്ക്ക് കൊണ്ടുപോയി രണ്ടു മിനിറ്റിനകം മദ്യപിച്ചിട്ടില്ലെന്ന റിസല്‍റ്റ് വന്നു. നടന്‍ മറ്റുവല്ല ലഹരിയും ഉപയോഗിച്ചിരുന്നോ എന്ന കാര്യവും പരിശോധിക്കണം.
മാത്രമല്ല, അപകടത്തില്‍ മരിച്ച മുന്‍ മിസ് കേരളയും റണ്ണറപ്പും പങ്കെടുത്ത ഡിജെ പാര്‍ട്ടിയില്‍ ജോജുവും പങ്കെടുത്തിരുന്നോ എന്നന്വേഷിക്കേണ്ടതുണ്ട്. അതോ, പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റാര്‍ക്കെങ്കിലും വേണ്ടി മാധ്യമശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമായിരുന്നോ എന്ന കാര്യവും പരിശോധിക്കണം. ഡിജെ പാര്‍ട്ടി സംബന്ധിച്ച അന്വേഷണത്തില്‍ പോലീസ് കാണിക്കുന്ന അലംഭാവം സംശയങ്ങള്‍ ബലപ്പെടുത്തുകയാണെന്നും ഷിയാസ് കുറ്റപ്പെടുത്തി.
മോഡലുകളായ ആന്‍സിയുടെയും അഞ്ജനയുടെയും മരണവുമായി ബന്ധപ്പെട്ട് നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. റോയ് ഉള്‍പ്പടെ ആറു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നമ്പര്‍ 18 ഹോട്ടലിലെ 5 ജീവനക്കാരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് നടപടിയെന്നാണ് പ്രാഥമിക വിവരം.
ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതിനാണ് അറസ്റ്റ് ചെയ്തത്. ഹോട്ടലിലെ ഡിജെ പാര്‍ട്ടി നടത്തിയതിന് തെളിവുണ്ടായിരുന്ന രണ്ട് ഹാര്‍ഡ് ഡിസ്‌കില്‍ ഒന്ന് മാത്രമാണ് റോയ് പോലീസിന് നല്‍കിയത്. ഇതില്‍ വേണ്ടത്ര ദൃശ്യങ്ങള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് രണ്ടാമത്തെ ഹാര്‍ഡ് ഡിസ്‌ക്കിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് റോയ് ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതായി പോലീസ് കണ്ടെത്തിയത്. ഹോട്ടലിലെ മറ്റു രണ്ടു ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
അതേസമയം മരണത്തില്‍ സംശയമുണ്ടെന്നോരോപിച്ച് കുടുബം രംഗത്തെത്തിയിരുന്നു. ഹോട്ടലില്‍ ഉണ്ടായ പ്രശ്നങ്ങള്‍ എന്തെല്ലാമാണെന്ന് അന്വേഷിക്കണമെന്നും സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചത് എന്തിനാണെന്ന് അറിയണമെന്നും ആവശ്യപ്പെട്ട് ആന്‍സി കബീറിന്റെ കുടുംബം പോലീസില്‍ പരാതി നല്‍കി. ഔഡി കാര്‍ പിന്തുടര്‍ന്നത് എന്തിനാണെന്ന് കണ്ടെത്തണം. ഇതുവരെയുള്ള പോലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും കുടുംബം വ്യക്തമാക്കി
അഞ്ചു പേരാണ് സഞ്ജിത്തിനെ വെട്ടിയതെന്നും വെട്ടിയവരെ കണ്ടാൽ തിരിച്ചറിയുമെന്നും പാലക്കാട് മമ്പറത്ത് കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റെ ഭാര്യ അർഷിക പറഞ്ഞു.
രാവിലെ 8.40ന് വീട്ടിൽ നിന്നിറങ്ങിയതാണ്. ഗട്ടർ വന്നപ്പോൾ ബൈക്ക് സ്ലോ ആക്കി. കാറിൽ വന്നവർ സഞ്ജിതിനെ വെട്ടുകയായിരുന്നു. അവർ അഞ്ചു പേർ ഉണ്ടായിരുന്നു. ഇവരെ കണ്ടാൽ തിരിച്ചറിയും. സഞ്ജിതിന് നേരത്തെ ഭീഷണിയുണ്ടായിരുന്നു. അതിനാൽ ഒരാഴ്ച മുൻപേ തന്‍റെ മമ്പറത്തുള്ള വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. നാട്ടുകാരുടെ മുന്നിലിട്ടാണ് വെട്ടിയത്. എന്നെ വലിച്ച് ചാലിലേക്ക് തള്ളിയിട്ടു…അര്‍ഷിക പറഞ്ഞു.
അതേസമയം സഞ്ജിതിന്‍റെ കൊലപാതകത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. പ്രതികൾ കടന്നത് തൃശൂർ ഭാഗത്തേക്കാണെന്നാണ് പൊലീസ് നിഗമനം. പാലിയേക്കര ടോളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും.
കൺമുന്നിൽ സഞ്ജിത്ത് വെട്ടേറ്റ് വീഴുകയും തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴും അവൻ തിരിച്ച് വരുമെന്ന് വിശ്വസിച്ച് കാത്തിരിക്കുകയായിരുന്നു അർഷിത. സഞ്ജിത്തിന്റെ മരണ വാർത്ത കേട്ടത് മുതൽ മരവിച്ച അവസ്ഥയിൽ ഇരിക്കുകയായിരുന്നു അർഷിത. ഇടയ്ക്ക് കുഞ്ഞ് കരഞ്ഞപ്പോൾ കുഞ്ഞിനെ മാറോടണച്ച് സമാധാനിപ്പിച്ചു.
എലപ്പുള്ളിയിലെ വീട്ടിൽ സഞ്ജിതിന്റെ മൃദദേഹം എത്തിയപ്പോൾ ഹരേ രാമാ പ്രാർത്ഥയും, ഭാരത് മാതാ കി ജയ് വിളികളും ഉയർന്നു. സഞ്ജിതിന്റെ മൃദദേഹത്തിൽ കെട്ടിപിടിച്ച് നിലവിളിച്ച ഹർഷിതയെ ആശ്വസിപ്പിക്കാൻ കൂടി നിന്നവർക്കായില്ല. ഇനി അവൻ കൂടെ ഇല്ലെന്ന തിരിച്ചറിവ് അവളെ തളർത്തിയിരുന്നു. കഴിഞ്ഞ കാര്യങ്ങളൊക്കെ ഓർത്തെടുത്ത് അത് പറഞ്ഞുകൊണ്ടായിരുന്നു അർഷിത നിലവിളിച്ചത്. കൂടി നിന്നവർക്കും സങ്കടം അടക്കാനായില്ല.
സഞ്ജിത്തിന്റെ പിതാവ് ആറുച്ചാമി സങ്കടം ഉള്ളിലൊതുക്കി കലങ്ങിയ കണ്ണുകളുമായി എത്തി മകന് അന്തിമോപചാരമർപ്പിച്ചു. മകന്റെ മൃദദേഹം വീട്ട് പടിക്കലെത്തിയത് മുതൽ വീടിന്റെ കതകിനു സമീപത്ത് ഇരുന്ന് കരയുന്ന അമ്മയെ സമാധാനിപ്പിക്കാനും കുടുംബാംഗങ്ങൾ പാട് പെടുന്നുണ്ടായിരുന്നു. “പൊന്നുമോനെ അമ്മയാടാ വിളിക്കുന്നത് ഞാനിപ്പോ ആശുപത്രിയിൽ കൊണ്ടുപോകാട” എന്ന് പറഞ്ഞ് ‘അമ്മ നിലവിളിക്കുകയിരുന്നു. ഒരു നാട് മുഴുവൻ സഞ്ജിതിന്റെ മൃദദേഹത്തിന് മുന്നിൽ നിന്ന് തേങ്ങി. വൈകിട്ട് ഏഴരയോടെ മൃദദേഹം ചന്ദ്രനഗറിലുള്ള ശ്മശാനത്തിൽ സംസ്കരിച്ചു. നിരവധി ബിജെപി നേതാക്കൾ അന്തിമോപചാരമർപ്പിച്ചു.
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ചിത്രവും പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിന്റെ ചിത്രവും ചേർത്തുകൊണ്ടുള്ള സോഷ്യൽ മീഡിയ ട്രോളിനോട് പ്രതികരിച്ച് മന്ത്രി. “ഞാനല്ല സുകുമാര കുറുപ്പ് കേട്ടോ… കുട്ടികളെ ട്രോളിയപ്പോഴും ഞാനിത് പറഞ്ഞതാണ്.. ഇങ്ങിനല്ല രാഷ്ട്രീയം പറയേണ്ടത് 😊” എന്ന് ശിവൻകുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
1984 ലെ ചാക്കോ വധക്കേസ് പ്രതി സുകുമാര കുറുപ്പിന്റെ കഥയെ അടിസ്ഥനമാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ പ്രധാനവേഷത്തിലെത്തിയ ‘കുറുപ്പ്’ എന്ന സിനിമ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇതേ തുടർന്നാണ് സുകുമാര കുറുപ്പ് എന്ന പിടികിട്ടാപുള്ളിയെ കുറിച്ചുള്ള ചർച്ച വീണ്ടും സജീവമായിരിക്കുന്നത്.
മന്ത്രിയുടെ കുറിപ്പ്:
ഞാനല്ല സുകുമാര കുറുപ്പ് കേട്ടോ… കുട്ടികളെ ട്രോളിയപ്പോഴും ഞാനിത് പറഞ്ഞതാണ്.. ഇങ്ങിനല്ല രാഷ്ട്രീയം പറയേണ്ടത് 😊
മുന്‍ മിസ് കേരള അന്‍സി കബീറിന്റെയും സുഹൃത്തുക്കളുടേയും അപകട മരണവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഹോട്ടലുടമ റോയിയെ പൊലീസ് ചോദ്യം ചെയ്തത് 7 മണിക്കൂറോളം. ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങളും റോയ് ഹാജരാക്കിയിരുന്നു. ഡിജെ പാര്‍ട്ടിയുടേത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ഇന്ന് ഹാജരാക്കിയവയില്‍ ഉണ്ടെങ്കിലും ഇതില്‍ ദുരൂഹമായി ഒന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ദിവസം പൊലീസ് ഔഡി കാറിന്റെ െ്രെഡവര്‍ സൈജുവിനെ ചോദ്യംചെയ്തിരുന്നു. അപകടത്തിനു പിന്നാലെ സൈജു ഹോട്ടല്‍ ഉടമ റോയിയെയും മറ്റ് ജീവനക്കാരേയും വിളിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. റോയിയുടെ സുഹൃത്താണ് സൈജു. റോയിയുടെ നിര്‍ദേശപ്രകാരമാണ് മോഡലുകളുടെ വാഹനത്തെ സൈജു പിന്തുടര്‍ന്നതെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഫോര്‍ട്ട്‌കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നിന്ന് കെ എല്‍ 40 ജെ 3333 എന്ന രജിസ്‌ട്രേഷനിലുള്ള ഔഡികാറാണ് അന്‍സി കബീറിന്റെ വാഹനത്തെ പിന്തുടര്‍ന്നത്. അന്‍സി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഇവരെ പിന്തുടര്‍ന്ന് വന്നതെന്നുമായിരുന്നു ഔഡി കാര്‍ ഓടിച്ചിരുന്ന സൈജു പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഹോട്ടലില്‍ നിന്ന് ഔഡി കാര്‍ പിന്തുടര്‍ന്നതാണ് അപകട കാരണമെന്ന് അപകടത്തില്‍പ്പെട്ട കാറിന്റെ െ്രെഡവര്‍ പൊലീസിന് നല്‍കിയ മൊഴി. തുടര്‍ന്നാണ് സൈജുവിനെ പൊലീസ് വിശദമായി ചോദ്യംചെയ്തത്.
അപകടം നടന്ന ശേഷം പിന്തുടര്‍ന്ന ഔഡി കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങി വരികയും കാര്യങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളും മറ്റ് വാഹനങ്ങളില്‍ അവിടെ എത്തിയിരുന്നു. അവര്‍ മാറിനിന്ന് വിവരങ്ങള്‍ നിരീക്ഷിച്ച ശേഷം മടങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഔഡി കാറില്‍ ഉണ്ടായിരുന്നവരും മദ്യപിച്ചിരുന്നതായും ഇവര്‍ പിന്നീട് അപകടത്തില്‍പ്പെട്ടവരെ കൊണ്ടുപോയ ആശുപത്രിയില്‍ എത്തി അവിടുത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.