കൊച്ചിയില്‍ ഫോട്ടോഷൂട്ടിന് എത്തിയ മോഡലിന് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ യുവതിയുടെ സുഹൃത്തായ ആലപ്പുഴ സ്വദേശി സലീം കുമാറിനെ അറസ്റ്റ് ചെയ്തു.

മലപ്പുറം സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്്. ഫോട്ടോഷൂട്ടിനായി കാക്കനാട് എത്തിയ യുവതിയ്ക്ക് സുഹൃത്തായ സലീം ഇടച്ചിറയിലെ ലോഡ്ജില്‍ താമസം ശരിയാക്കി നല്‍കി. പിന്നീട് ലോഡ്ജ് ഉടമയുടെ അറിവോടെ സലിം കുമാറും അജ്മല്‍, ഷമീര്‍, എന്നിവരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.

മദ്യത്തിലും പാനീയങ്ങളിലും മയക്കുമരുന്ന് കലര്‍ത്തി നല്‍കി അബോധാവസ്ഥയിലാക്കിയതിന് ശേഷമാണ് പീഡനം. കൂട്ടബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും അതുപയോഗിച്ച് ഭീഷണിപ്പെടുത്തി യുവതിയെ വീണ്ടും പീഡിപ്പിച്ചതായും പൊലീസ് പറയുന്നു. ഡിസംബര്‍ ഒന്നു മുതല്‍ മൂന്ന് വരെ പീഡനത്തിന് ഇരയായി എന്നാണ് കേസ്. കേസിലെ മറ്റു പ്രതികളായ അജ്മല്‍,ഷമീര്‍ എന്നിവര്‍ക്കായി തിരച്ചില്‍ നടത്തി വരികയാണ് എന്നും പൊലീസ് അറിയിച്ചു.

കേസില്‍ ലോഡ്ജ് ഉടമയടക്കമുള്ളവര്‍ പ്രതികളാകുമെന്ന് സൂചനയുണ്ട്. കൂടുതല്‍ പ്രതികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. ഇന്‍ഫോപാര്‍ക്ക് പോലീസാണ് കേസ് അന്വേഷണം.