ചുരക്കുളം എസ്റ്റേറ്റിൽ ആറുവയസുകാരിയെ ഷാൾ കഴുത്തിൽ മുറുകി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കേസിൽ അയൽവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചുരക്കുളം എസ്റ്റേറ്റിൽ അർജുൻ (21)ആണ് അറസ്റ്റിലായത്.
വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിലെ ചെലത്ത് ലയത്തിൽ താമസിക്കുന്ന കുട്ടിയെ കഴിഞ്ഞ മാസം 30നാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ വഴക്കുല കെട്ടി ഇട്ടിരുന്ന കയറിൽ പിടിച്ചുകളിക്കവേ കഴുത്തിലുണ്ടായിരുന്ന ഷാൾ കുരുങ്ങി മരണപ്പെട്ടതാകാമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എസ്റ്റേറ്റ് തൊഴിലാളികളായ മാതാപിതാക്കൾ ജോലിക്കുപോയ സമയത്തായിരുന്നു അപകടം. സഹോദരൻ കെവിൻ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല.
പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു. ഇതിനിടെ, മൃതദേഹപരിശോധനയിൽ പീഡനം നടന്നിട്ടുണ്ടോയെന്ന് സംശയം തോന്നിയ ഡോക്ടർ ഈ വിവരം പങ്കുവെച്ചതോടെ കേസിൽ പോലീസ് രഹസ്യമായി അന്വേഷണം നടത്തി വരികയായിരുന്നു. തുടക്കത്തിൽ സംശയം തോന്നിയ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്നുപേരെ വിട്ടയച്ചെങ്കിലും അയൽവാസിയായ അർജുനെ പോലീസ് വീണ്ടും വിശദമായി ചോദ്യംചെയ്തതോടെയാണ് കൊലപാതകം തെളിഞ്ഞത്. കുട്ടിയെ പ്രതി ഒരു വർഷത്തോളം ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയെന്നാണ് പോലീസ് പറയുന്നത്.
30ന് അർജുൻ വീട്ടിലെത്തി ഉപദ്രവിക്കുന്നതിനിടെ പെൺകുട്ടി ബോധമറ്റ് വീണു. കുട്ടി മരിച്ചെന്ന് കരുതിയ ഇയാൾ മുറിക്കുള്ളിലെ കയറിൽ ഷാളിൽ കെട്ടിത്തൂക്കുകയായിരുന്നു. കുട്ടിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുകയും മരണ വിവരമറിഞ്ഞ് പ്രതി പൊട്ടിക്കരയുകയും ചെയ്തിരുന്നു. ആർക്കും സംശയമില്ലാതിരുന്നിട്ടും പ്രതിയെ തന്ത്രപരമായി കുടുക്കിയ പോലീസിനെ നാട്ടുകാർ അഭിനന്ദിക്കുകയാണ്.
വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെ തുടരും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഡ്വ. ബിഎ ആളൂര്‍ മുഖേന കിരണ്‍കുമാര്‍ ശാസ്താംകോട്ട കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
തുടര്‍ന്ന് വാദം കേട്ട മജിസ്ട്രേറ്റ് എ.ഹാഷിം ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ കേസ് പരിഗണിച്ച മജിസ്ട്രേറ്റ് ജാമ്യാപേക്ഷ തള്ളി ഉത്തരവിടുകയായിരുന്നു. കിരണ്‍കുമാര്‍ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണെനന്നും ഇത്രയും കാലത്തിനിടയില്‍ ഒരുകേസിലും പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ലെന്നുമായിരുന്നു ആളൂരിന്റെ വാദം.
പോലീസ് മനഃപൂര്‍വം കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്. സമാനമായ പല ആത്മഹത്യകളുണ്ടായിട്ടുണ്ടെങ്കിലും ഇത്രയും ശുഷ്‌കാന്തി പോലീസ് കാണിച്ചിട്ടില്ല. ഈ കേസില്‍ പോലീസ് കാണിക്കുന്നത് അമിതാവേശമാണ്. സ്ത്രീധനപീഡനം (498 എ.) വകുപ്പ് ചുമത്താവുന്ന കുറ്റമാണെന്നും ആളൂര്‍ വാദിച്ചിരുന്നു. ഈ വാദങ്ങളാണ് കോടതി തള്ളിയത്. 21-ന് പുലര്‍ച്ചെ വീടിന്റെ രണ്ടാം നിലയിലെ ശൗചാലയത്തിലെ അധികം ഉയരമില്ലാത്ത ചെറിയ ജനാലയില്‍ തൂങ്ങിമരിച്ച നിലയിലാണ് വിസ്മയയെ കണ്ടത്.
ഷെറിൻ പി യോഹന്നാൻ
ഹിന്ദിയിലും തമിഴിലുമായി നിരവധി ആന്തോളജികൾ പുറത്തിറങ്ങിയ ഈ ഒടിടി കാലത്ത് മനസ്സിൽ തോന്നിയ ആഗ്രഹം ആയിരുന്നു മലയാളത്തിൽ നിന്നൊരു ആന്തോളജി ഇറങ്ങണമെന്നത്. അധികം വൈകാതെ തന്നെ മികച്ച സംവിധായകരും തിരക്കഥാകൃത്തുക്കളും അഭിനേതാക്കളും ഒത്തുചേർന്ന് മലയാളത്തിലും ഒരു ആന്തോളജി പുറത്തിറങ്ങി – ‘ആണും പെണ്ണും’. എന്നാൽ തീയേറ്ററിൽ അർഹിച്ച വിജയം നേടാതെയാണ് ചിത്രം കഴിഞ്ഞ ദിവസം ഒടിടി റിലീസ് ചെയ്തത്. അരമണിക്കൂർ വീതമുള്ള മൂന്നു കഥകളും മൂന്നു കാലത്തെ സ്ത്രീ ജീവിതങ്ങളെ പറ്റി ചർച്ച ചെയ്യുന്നു.
സാവിത്രി – സ്വാതന്ത്ര്യത്തോട് അടുക്കുന്ന കാലത്തിലെ കമ്മ്യൂണിസ്റ്റ് വേട്ടയുടെ ഭീകര അവസ്ഥകളാണ് ജെയ് കെ സംവിധാനം ചെയ്ത ‘സാവിത്രി’ തുറന്നിടുന്നത്. ജന്മിത്ത വ്യവസ്ഥിതി ചൂഷണത്തിനുള്ള വഴി ഒരുക്കുമ്പോൾ അതിനെ സധൈര്യം നേരിടാൻ ശ്രമിക്കുന്ന പെണ്ണിനെയാണ് ജെയ് കെ ആവിഷ്കരിക്കാൻ ശ്രമിച്ചതെങ്കിലും ആ ഒരു ശക്തി കഥയിൽ കണ്ടില്ല. ലളിതമായ കഥാഖ്യാനമാണ് ചിത്രം പിന്തുടരുന്നത്. ആർട്ട് വർക്കും പ്രകടനങ്ങളും നന്നായിരുന്നുവെങ്കിലും കഥപറച്ചിൽ ശക്തമല്ലാത്തതിനാൽ ശരാശരി അനുഭവം മാത്രമായി ഒരുങ്ങുന്നു.
രാച്ചിയമ്മ – സ്ത്രീമനസിന്റെ നിഗൂഢതയെപ്പറ്റിയും സാർവലൗകികത്വത്തെപ്പറ്റിയും പറയുന്ന ഉറൂബിന്റെ കഥയുടെ ചലച്ചിത്രവിഷ്കാരമാണ് ഇത്. വേണു സംവിധാനം ചെയ്ത ചിത്രത്തിൽ പാർവതിയും ആസിഫ് അലിയും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. നിസ്വാർത്ഥമായ സ്ത്രീമനസിന്റെ ഉദാഹരണമാണ് രാച്ചിയമ്മ. ഭൗതികമായ സ്വന്തമാക്കലല്ല, ആത്മീയമായ ഉൾച്ചേരലാണ് യഥാർത്ഥ സ്നേഹമെന്ന് രാച്ചിയമ്മ പറയുന്നു. “നമ്മൾ മനുഷ്യരല്ലേ?” എന്ന് പറഞ്ഞുള്ള രാച്ചിയമ്മയുടെ വിങ്ങൽ ഉപാധികളില്ലാത്ത സ്നേഹത്തിന്റെ മാതൃക ആവുന്നുണ്ട്. ചിത്രത്തിലെ ഫ്രെയിമുകളും മനോഹരം.
റാണി – ഉണ്ണി ആറിന്റെ ‘പെണ്ണും ചെറുക്കനും’ എന്ന കഥയിൽ നിന്നാണ് ആഷിക് അബു ഈ ചിത്രം നിർമിച്ചത്. ഇത്തരമൊരു കഥയെ എങ്ങനെ ചലച്ചിത്ര രൂപത്തിലേക്ക് എത്തിക്കുമെന്നറിയാൻ താല്പര്യമുണ്ടായിരുന്നു. കഥയോട് നൂറു ശതമാനം നീതി പുലർത്തിയ ചിത്രമാണ് ‘റാണി’. ബാഹ്യമായി ലിബറൽ എന്ന് വിശ്വസിക്കുകയും ഉള്ളിൽ പാരമ്പര്യത്തെ പുൽകുകയും ചെയ്യുന്ന നായകൻ. അവനെക്കാൾ ധൈര്യമുള്ള, പ്രണയത്തിൽ സ്വന്തന്ത്രമായി വർത്തിക്കുന്ന നായിക. സദാചാരവും സമൂഹവും സെക്സും ഇവിടെ പ്രമേയങ്ങളായി എത്തുന്നു. റോഷൻ, ദർശന, നെടുമുടി വേണു, കവിയൂർ പൊന്നമ്മ എന്നിവരുടെ ഗംഭീര പ്രകടനവും വ്യത്യസ്തമായ അവതരണവും റാണിയെ ഒരു പെർഫെക്ട് സെഗ്മെന്റ് ആക്കി മാറ്റുന്നുണ്ട്. ലൈംഗിക ചർച്ചയിലൂടെ സംതൃപ്തി നേടുന്ന വൃദ്ധ ദമ്പതികളും പ്രണയാർദ്രമായി പറയുന്ന വാക്കുകളുടെ പൊള്ളത്തരങ്ങളെ പൊളിച്ചടുക്കുന്ന റാണിയും കഥയിൽ ഡാർക്ക് ഹ്യൂമർ എലമെന്റുകൾ നിറയ്ക്കുന്നു.
‘ആണും പെണ്ണും’ നല്ലൊരു ആന്തോളജിയാണ്. പല കാലങ്ങളിലെ കഥ പറയുന്നതിനോടൊപ്പം പെണ്ണിനെയും പ്രകൃതിയെയും കൂട്ടിയിണക്കുന്നുണ്ട് ചിത്രം. ഡയറക്റ്റ് ഒടിടി റിലീസ് ചെയ്തിരുന്നെങ്കിൽ ഇതിലും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടേണ്ട സിനിമ.
മീറ്റിങ്ങിൽ പങ്കെടുത്തുകൊണ്ടിരിക്കെ പരാതി അറിയിക്കാൻ ഫോണിൽ വിളിച്ച വിദ്യാർത്ഥിയെ കൊല്ലം എം.എൽ.എ മുകേഷ് ശകാരിക്കുന്ന ശബ്ദരേഖ വാർത്തയായിരുന്നു. വിദ്യാർത്ഥിയോട് ധാർഷ്ട്യത്തോട് ഉള്ള മുകേഷിന്റെ പെരുമാറ്റത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തില്‍. ആ പത്താം ക്ലാസ്സുകാരൻ വിളിച്ചത് എം മുകേഷ് എന്ന കൊല്ലം എം.എൽ.എയെയാണ്. അവന് മറുപടി കൊടുക്കേണ്ടുന്ന ബാധ്യത ഒരു ജനപ്രതിനിധിയെന്ന നിലയിൽ നിങ്ങൾക്കുണ്ട്. അവൻ വാങ്ങുന്ന ബുക്കിൻ്റെയും പേനയുടെയുമൊക്കെ നികുതി കൂടി ചേരുന്നതാണ് നിങ്ങളുടെ ശമ്പളം എന്ന് രാഹുൽ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
സാർ ഞാൻ പാലക്കാട് നിന്നാണ് വിളിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് വിദ്യാർത്ഥി മുകേഷിനെ ഫോണിൽ വിളിക്കുന്നത്. പാലക്കാടോ! ആറു പ്രാവശ്യം ഒക്കെ വിളിക്കുക എന്ന് പറഞ്ഞാൽ, ഒരു മീറ്റിങ്ങിൽ ഇരിക്കുകയാണ് താനെന്ന് നീരസത്തോടെ മുകേഷ് പറയുന്നു. താൻ ഒരു അത്യാവശ്യ കാര്യം പറയാൻ വിളിച്ചതാണെന്ന് വിദ്യാർത്ഥി പറയുന്നു.
ഒന്നാമത് പാലക്കാടു നിന്നും കൊല്ലം എം.എൽ.എയെ വിളിക്കേണ്ട ഒരു കാര്യമില്ലെന്നും പാലക്കാട് എം.എൽ.എയെ അല്ലെ വിളിച്ച് പറയേണ്ടത് എന്നും മുകേഷ്. താൻ പത്താം ക്ലാസ് വിദ്യാർത്ഥി ആണെന്ന് കുട്ടി അറിയിക്കുന്നു. വിദ്യാർത്ഥി ആണെങ്കിലും എന്താണെങ്കിലും പാലക്കാട് എം.എൽ.എ എന്നൊരാൾ ജീവനോടെ ഇല്ലേ എന്ന് മുകേഷ് ചോദിക്കുന്നു. സർ എനിക്ക് സാറിന്റെ നമ്പർ ഒരു കൂട്ടുകാരൻ തന്നപ്പോൾ ഞാൻ വിളിച്ചു നോക്കിയതാണ് എന്ന് മറുപടി.
കൂട്ടുകാരൻ എന്ന് പറഞ്ഞാൽ അവന്റെ ചെവിക്കുറ്റി നോക്കി അടിക്കണം എന്നും സ്വന്തം മണ്ഡലത്തിലെ എം.എൽ.എയുടെ നമ്പർ തരാതെ വേറെ ഏതോ രാജ്യത്ത് ഉള്ള വേറെ ഏതോ ജില്ലയിൽ ഉള്ള എം.എൽ.എ യുടെ നമ്പർ തന്നിട്ട് എന്താണ് അവൻ പറഞ്ഞത് എന്ന് മുകേഷ് ചോദിക്കുന്നു. ഒന്ന് വിളിച്ച് നോക്കാൻ പറഞ്ഞു എന്ന് വിദ്യാർത്ഥി മറുപടി നൽകുന്നു. അപ്പോൾ ‘വേണ്ട’ എന്ന് മുകേഷ് ഉറച്ച സ്വരത്തിൽ പറയുന്നു. ഒക്കെ സാർ എന്ന് വിദ്യാർത്ഥിയും.
സ്വന്തം എം.എൽ.എ യെ വിളിച്ചോ എന്നിട്ട് അയാൾ എന്ത് പറയുന്നു എന്ന് പറഞ്ഞിട്ട് വേണം തന്നെ വിളിക്കാൻ. ഇത് സ്വന്തം എം.എൽ.എ മരിച്ചു പോയത് പോലെയാണല്ലോ നിങ്ങൾ എന്നെ വിളിച്ചത് ആറ് പ്രാവിശ്യം ഞാൻ ഇവിടെ ഒരു പ്രധാനപ്പെട്ട യോഗത്തിൽ ഇരിക്കുകയല്ലേ. ആറുപ്രാവിശ്യം വിളി കണ്ടിട്ട് ആൾക്കാർ എന്നെ നോക്കി ചിരിക്കുകയാണല്ലോ. ഇത് പിള്ളേര് കളിയാണോ എന്ന് മുകേഷ് ചോദിക്കുന്നു. വിദ്യാർത്ഥി സോറി സർ എന്ന് വീണ്ടും പറയുന്നു. സോറി ഒന്നുമല്ല ഇത് വിളച്ചിൽ. ഇത് ഒരാളെ ശല്യപ്പെടുത്തുക സ്വന്തം എം.എൽ.എ അവിടെകിടക്കുമ്പോൾ അയാളെ വിളിക്കാതെ. അയാളെ വെറും ഡൂക്കിലി ആക്കിയിട്ട് ബഫൂൺ ആക്കിയിട്ട് വേറെ നാട്ടിൽ ഉള്ള എം.എൽ.എ യെ വിളിക്കുക. തെറ്റല്ലേ അത്, എന്ന് മുകേഷ് ചോദിക്കുന്നു. സോറി സർ അറിയാതെ പറ്റിപ്പോയി എന്ന് മറുപടിയായി കുട്ടി പറയുന്നു. നിങ്ങളുടെ എം.എൽ.എ ആരാണെന്ന് അറിയാമോ എന്ന് മുകേഷ് ചോദിക്കുന്നു. അറിയില്ല എന്ന് കുട്ടി പറയുന്നു. സ്വന്തം എം.എൽ.എ ആരാണെന്ന് അറിഞ്ഞുകൂടാ പത്താം ക്ലാസ് പഠിക്കുന്ന നീ എന്റെ മുമ്പിൽ ഉണ്ടായിരുന്നെങ്കിൽ ചൂരൽ വച്ച് അടിച്ചേനെ. പാലക്കാട് എവിടെയാണ് നിന്റെ വീട് എന്ന് മുകേഷ് അന്വേഷിക്കുന്നു. പാലക്കാട് ഒറ്റപ്പാലം ആണെന്ന് വിദ്യാർത്ഥി പറയുന്നു. ഒറ്റപ്പാലത്തെ എം.എൽ.എയെ നിനക്ക് അറിഞ്ഞു കൂടെ ആദ്യം എം.എൽ.എയെ കണ്ടുപിടിക്ക് കേട്ടോ. എം.എൽ.എയെ കണ്ടുപിടിച്ചിട്ട് എം.എൽ.എ യുടെ അടുത്ത് പോയി സംസാരിക്ക്. മേലാൽ എം.എൽ.എയുടെ അടുത്ത് സംസാരിക്കാതെ തന്റെ അടുത്ത് വിളിക്കരുത് എന്നും മുകേഷ് പറയുന്നു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
അന്തസ്സ് വേണം മുകേഷേ , അന്തസ്സ്.
നിങ്ങളുടെ തന്നെ വിഖ്യാതമായ ഒരു ഫോൺ സംഭാഷണത്തിലെ ഒരു വാചകമാണത്. അന്ന് നിങ്ങളെ ഫോൺ ചെയ്തത്, നിങ്ങളുടെ സിനിമ കണ്ട് ആരാധന തോന്നിയ വ്യക്തിയാണ്, അയാളോട് എങ്ങനെ പ്രതികരിക്കണമെന്നത് തികച്ചും വ്യക്തിപരമായ സംസ്കാരത്തിൻ്റെ ഭാഗമാണ്.
എന്നാൽ ഇപ്പോൾ ആ പത്താം ക്ലാസ്സുകാരൻ വിളിച്ചത് M മുകേഷ് എന്ന കൊല്ലം MLA യെയാണ്. അവന് മറുപടി കൊടുക്കേണ്ടുന്ന ബാധ്യത ഒരു ജനപ്രതിനിധിയെന്ന നിലയിൽ നിങ്ങൾക്കുണ്ട്. അവൻ വാങ്ങുന്ന ബുക്കിൻ്റെയും പേനയുടെയുമൊക്കെ നികുതി കൂടി ചേരുന്നതാണ് നിങ്ങളുടെ ശമ്പളം.
ആറ് തവണ വിളിച്ചതിൻ്റെ പേരിലാണോ ആ പതിനാറുകാരൻ്റെ നേർക്ക് നിങ്ങളുടെ ധിക്കാരവും, ധാർഷ്ട്യവും, അഹങ്കാരവും യഥേഷ്ടം വലിച്ചെറിഞ്ഞത്. നിങ്ങളുടെ നമ്പർ അവന് കൊടുത്തതിൻ്റെ പേരിൽ അവൻ്റെ കൂട്ടുകാരൻ്റെ ചെവിക്കുറ്റിക്കടിക്കണം എന്ന് പറയുന്ന നിങ്ങളെ തിരഞ്ഞെടുത്ത കൊല്ലത്തുകാരും നിങ്ങളുടെ നമ്പർ കൊടുത്താൽ ചെവിക്കുറ്റിക്കടിക്ക് വിധേയരാകണോ?
സാർ എന്ന് പതിഞ്ഞ ദയനീയതയുടെ ശബ്ദത്തിൽ വിളിച്ച്, ഒരു അത്യാവശ്യ കാര്യം പറയാനാണെന്ന് പല കുറി പറഞ്ഞിട്ടും, നിങ്ങൾ അവനോട് ആക്രോശിക്കുന്നതിനിടയിൽ ഒരു തവണയെങ്കിലും അവനോട് ആ അത്യാവശ്യം എന്താണെന്ന് ചോദിക്കാനുള്ള കരളലിവ് നിങ്ങൾക്കില്ലെ? ഒരുപാട് സാധാരണക്കാരൻ്റെ വിഷമങ്ങൾ കേട്ട്, നാടകങ്ങൾ സൃഷ്ടിച്ച ഒ മാധവൻ്റെ മകന് ഇങ്ങനെ ചെയ്യുവാൻ കഴിയുമോ?
പ്രിയ കൊല്ലംകാരെ, MLA യുടെ പേരറിയാത്തവരെ നേരിൽ കണ്ടാൽ ചൂരലിനു അടിക്കുമെന്ന് പറയുന്ന M മുകേഷാണ് നിങ്ങളുടെ MLA, അതിനാൽ ചൂരലിനടികൊള്ളാതിരിക്കുവാൻ അയാളുടെ പേര് പറഞ്ഞ് പഠിക്കുക.
പിന്നെ ഒറ്റപ്പാലം MLA ബഫൂണാണോ, ജീവനോടെയുണ്ടോ, മരിച്ചുപോയോ എന്നൊക്കെയുള്ള മുകേഷിൻ്റെ സംശയത്തിന് സ്ഥലം MLA അഡ്വ K പ്രേംകുമാർ മറുപടി പറയുക.
ആ ശബ്ദത്തിനുടമയായ സഹോദരനെ അറിയുന്നവർ പറയുക, യൂത്ത് കോൺഗ്രസ്സിന് സാധ്യമായ എല്ലാ സഹായവും ചെയ്യും…
ചാലാട് കുഴിക്കുന്നിൽ ഒന്‍പത് വയസ്സുകാരി അവന്തികയുടെ മരണം കൊലപാതകമെന്ന് പൊലീസ്. അമ്മ വാഹിദയെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റു ചെയ്തു. അവന്തികയുടെ അച്ഛൻ രാജേഷിന്റെ പരാതിയിലാണ് നടപടി.
ഞായറാഴ്ച രാവിലെയാണ് അവന്തികയെ വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ രാജേഷ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രയ്ക്കിടെ കുട്ടി മരിച്ചിരുന്നു.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചതിനെ തുടർന്ന് രാജേഷ് പൊലീസിനു പരാതി നൽകി. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് വാഹിദ അറസ്റ്റിലായത്. വാഹിദയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അവന്തികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം.
കുട്ടിയുടെ പോസ്റ്റമോര്‍ട്ടം നാളെ നടക്കും. റിപ്പോര്‍ട്ട് ലഭിച്ചാല്‍ മരണ കാരണത്തിലടക്കം വ്യക്തത വരും. അച്ഛന്‍ രാജേഷും അമ്മ വാഹിദയും തമ്മില്‍ രാവിലെ വാക് തര്‍ക്കം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് രാജേഷിനെ പുറത്താക്കി വാഹിദ വാതില്‍ അകത്തുനിന്നും പൂട്ടി. പുറത്തുപോയി വന്ന രാജേഷ് വിളിച്ചിട്ടും വാതില്‍ തുറന്നില്ല. വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴാണ് കുട്ടി നിലത്തു കിടക്കുന്നതായി കണ്ടത്. വാഹിദ മാനസിക അസ്വാസ്ഥ്യമുള്ള ആളാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.
മുൻഅധ്യാപികയായ വയോധികയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സൈനികനായ മകനെ അറസ്റ്റുചെയ്തു. മൃതദേഹപരിശോധനയിൽ മരണം കൊലപാതകമാണെന്നും കണ്ടെത്തി. പൂവാർ പാമ്പുകാല ഊറ്റുകുഴിയിൽ പരേതനായ പാലയ്യന്റെ ഭാര്യയും മുൻ അധ്യാപികയുമായ ഓമന(70)യാണ് കൊല്ലപ്പെട്ടത്. കഴുത്തിലും വയറിലുമേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോലീസ് സംശയിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഓമനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഓമനയുടെ മകൻ വിപിൻദാസി(39)നെയാണ് പൂവാർ പോലീസ് അറസ്റ്റുചെയ്തത്.
ഉച്ചയോടെ വിപിൻദാസ് ശവപ്പെട്ടിയുമായി വരുന്നതു കണ്ടപ്പോഴാണ് നാട്ടുകാർ മരണവിവരം അറിഞ്ഞത്. തുടർന്ന് അന്വേഷിക്കാനെത്തിയ നാട്ടുകാരെ മദ്യലഹരിയിലായിരുന്ന വിപിൻദാസ് ഓടിക്കാൻ ശ്രമിച്ചു. തുടർന്ന് മൃതദേഹം കുളിപ്പിക്കുകയും മറവുചെയ്യാൻ സ്വന്തമായി കുഴിവെട്ടുകയും ചെയ്തു. സംശയം തോന്നിയ നാട്ടുകാർ പൂവാർ പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തിയപ്പോഴും വിപിൻദാസ് തടയാൻ ശ്രമിച്ചു. എന്നാൽ, കോവിഡ് പരിശോധന നടത്തിയ ശേഷമേ മൃതദേഹം മറവുചെയ്യാൻ അനുവദിക്കുകയുള്ളൂവെന്ന് പോലീസ് നിലപാടെടുത്തതോടെയാണ് മൃതദേഹം നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റാനായത്.
മരണത്തിൽ തുടക്കം തൊട്ട് സംശയം തോന്നിയതോടെ വിപിൻദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് മരണത്തിൽ ദുരൂഹത കണ്ടെത്തിയത്. മൃതദേഹത്തിന്റെ കഴുത്തിലും വയറ്റിലും മർദനമേറ്റ പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു. മദ്യപാനിയായ വിപിൻദാസ്, സ്ഥിരമായി ഓമനയെ മർദിക്കാറുണ്ടെന്ന് നാട്ടുകാരും പോലീസിനു മൊഴിനൽകി. ഇയാളുടെ സുഹൃത്തുക്കളും ഇവിടെ സ്ഥിരമായി മദ്യപിക്കാനെത്താറുണ്ടെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അതിനാൽ ഓമനയുടെ മരണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
മൃതദേഹം പോലീസ് സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. കമുകിൻകോട് സ്‌കൂളിലെ മുൻ അധ്യാപികയാണ് ഓമന. വിപിൻദാസ് വിരമിച്ച് നാട്ടിലെത്തിയ ശേഷം അമ്മയ്‌ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. അവിവാഹിതനാണ്. ആരോഗ്യവകുപ്പിലെ ജീവനക്കാരനായ ചന്ദ്രദാസാണ് മറ്റൊരു മകൻ.
ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി ഡോക്ടര്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ഡോ. ജയപ്രകാസ് കുട്ടന്‍ ആണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. 51 വയസായിരുന്നു. ഒമാനിലെ ബുറൈമിയിലായിരുന്നു അന്ത്യം. ബുറൈമിയിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ ജോലിചെയ്തുവരികയായിരുന്നു.
കഴിഞ്ഞ 12 വര്‍ഷമായി ഒമാനിലെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നിരുന്ന അദ്ദേഹം അറ്റ്‌ലസ് ഹോസ്പിറ്റല്‍, എന്‍എംസി ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലും സലാലയിലെ ഒരു സ്വകാര്യ ആശുപത്രിയിലും ജോലി ചെയ്തിട്ടുണ്ട്.
കൊവിഡ് ബാധിച്ച് ബുറൈമി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒന്നര മാസം മുമ്പാണ് അവധിക്ക് നാട്ടില്‍ പോയി തിരികെയെത്തിയത്. ഭാര്യ – സബിത, മക്കള്‍ – ജയ കൃഷ്ണന്‍, ജഗത് കൃഷ്ണന്‍ . സംസ്‌കാരം സോഹാറില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പ്രതിസന്ധികളെ തരണം ചെയ്ത് സബ് ഇൻസ്പെക്ടർ പദവിയിലെത്തി വാർത്തകളിൽ ഇടംനേടിയ ആനി ശിവയെ പ്രബേഷൻ കാലത്ത് സി.കെ.ആശ എംഎൽഎ ഓഫിസിൽ വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിച്ചെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചാരണം. പ്രചാരണം തെറ്റാണെന്ന് സി.കെ.ആശയും സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് എസ്ഐ ആനി ശിവയും പറഞ്ഞു. ബിജെപി നേതാവ് രേണു സുരേഷാണ് ഇതെപ്പറ്റി സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടത്.
ആനി ശിവയോട് ഇത്രയും മോശമായി പെരുമാറാനും കഴിയും എന്ന് കാണിച്ചു തന്ന ഇടത് എംഎൽഎ വൈക്കത്ത് ഉണ്ടെന്നു കേൾക്കുന്നുവെന്നാണു ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് ഫെയ്സ്ബുക്കിൽ കുറിച്ചത്. രാത്രി ഡ്യൂട്ടി കഴിഞ്ഞു താമസ സ്ഥലത്തേക്കു പോകുന്നതിനിടെ എംഎൽഎയെ കണ്ടപ്പോൾ ആനി ശിവ സല്യൂട്ട് ചെയ്തില്ലെന്ന കാരണത്തിൽ പിറ്റേന്ന് വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിച്ചെന്നാണ് ഫെയ്സ്ബുക് കുറിപ്പ്.
തിരഞ്ഞെടുപ്പിന് മുൻപ് ആനി ശിവ വൈക്കം പൊലീസ് സ്റ്റേഷനിൽ പ്രബേഷൻ എസ്ഐ ആയി ജോലി ചെയ്യുന്ന കാലത്താണ് സംഭവം.
സി.കെ.ആശ പറയുന്നു: ‘നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ഒരുദിവസം രാത്രിയാണ് സംഭവം. എൻസിസി യൂണിഫോമിൽ ഒരാൾ തനിച്ചു നടന്നു വരുന്നത് കണ്ട് എവിടെ പോകുകയാണെന്ന് കാർ നിർത്തി ചോദിച്ചു. ഡ്യൂട്ടിക്കു പോകുകയാണെന്ന് അവർ മറുപടി പറഞ്ഞു. എൻസിസി കുട്ടികൾക്ക് എന്ത് ഡ്യൂട്ടി എന്നു ചോദിച്ചപ്പോൾ എസ്ഐ ആണെന്നു പറഞ്ഞു. പൊലീസുകാർക്ക് പ്രത്യേക സമയമുണ്ടോയെന്നും അവർ എന്നോടു തിരികെ ചോദിച്ചു. മൂന്നു വട്ടം ചോദിച്ചപ്പോഴാണ് പേരു പറഞ്ഞത്. എന്നെ മനസ്സിലായോ എന്നു ചോദിച്ചപ്പോൾ നിങ്ങളുടെ പരിപാടിക്ക് ഡ്യൂട്ടി നോക്കിയിട്ടുണ്ട് എന്നാണ് മറുപടി പറഞ്ഞത്.
ഈ സംഭവം വൈക്കം ഡിവൈഎസ്പിയെയും സിഐയെയും അന്ന് രാത്രി തന്നെ അറിയിച്ചു. മറുപടിയൊന്നും ലഭിച്ചില്ല. മുഖ്യമന്ത്രിക്കു പരാതി നൽകി. പിന്നീട് ആനി ശിവയെയും കൂട്ടി വൈക്കം സിഐ എന്റെ വീട്ടിലെത്തി. എംഎൽഎ ആണെന്നു മനസ്സിലായില്ലെന്ന് ആനി ശിവ അന്ന് പറഞ്ഞു. പൊലീസ് വാഹനത്തിന്റെ ഡ്രൈവർ വരാൻ വൈകിയതിന്റെ ദേഷ്യത്തിൽ ആയിരുന്നു. അതിനാലാണ് അങ്ങനെ സംഭവിച്ചത് എന്നാണ് അവർ പറഞ്ഞത്. സൗഹൃദത്തിലാണ് പിരിഞ്ഞത്.’ എന്നാൽ ‘ഇതിനെക്കുറിച്ച് അറിയില്ല. പ്രതികരിക്കാനുമില്ല’ എന്നായിരുന്നു ആനി ശിവയുടെ പ്രതികരണം.
കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും പ്രഫഷനൽ നാടക-സീരിയൽ-സിനിമാ നടനുമായ മണി മായമ്പിള്ളി (മണികണ്ഠൻ-47) അന്തരിച്ചു. ചേന്ദമംഗലം തെക്കുംപുറത്തെ വീട്ടിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. തൃശൂർ കോട്ടപ്പുറം മായമ്പിള്ളി ഇല്ലത്ത് നീലകണ്ഠൻ ഇളയതിന്‍റെയും ദേവകി അന്തർജ്ജനത്തിന്‍റെയും മകനാണ്. 15 വർഷത്തോളമായി പറവൂർ ചേന്ദമംഗലത്താണ് താമസം.
തൃശൂർ മണപ്പുറം കാർത്തിക നാടകവേദിയുടെ കുട്ടനും കുറുമ്പനും എന്ന നാടകം മുതൽ ഇദ്ദേഹം നാടകരംഗത്തു സജീവമായിരുന്നു. തൃശൂർ യമുന എന്‍റർടെയ്‌നേഴ്‌സിന്‍റെ കടത്തനാടൻ പെണ്ണ് തുമ്പോലാർച്ച എന്ന നാടകത്തിലെ അഭിനയത്തിനായിരുന്നു 2015-16 വർഷത്തെ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടകനടനുള്ള അവാർഡ് ലഭിച്ചത്. ഈ നാടകത്തിൽ തുമ്പോലാർച്ചയുടെ ഭർത്താവ് പാക്കനാരും മുത്തച്ഛനുമായി ഇരട്ടവേഷത്തിൽ മികച്ച പ്രകടനമാണ് അവാർഡ് നേടികൊടുത്തത്.
നാടകരംഗത്ത് ദീർഘകാലം തിരുവനന്തപുരം കേന്ദ്രീകരിച്ചും പ്രവർത്തിച്ചിരുന്നു. തിരുവനന്തപുരം സംഘചേതന, ഓച്ചിറ നിള, രാജൻ പി. ദേവിന്‍റെ ചേർത്തല ജൂബിലി തുടങ്ങി ഒട്ടേറെ നാടകസമിതികളുടെ നാടകങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കുങ്കുമപ്പൂവ്, ഇന്ദുലേഖ, ചന്ദനമഴ, ദേവീ മാഹാത്മ്യം, ഭാഗ്യജാതകം, നിലവിളക്ക്, അൽഫോൻസാമ്മ, ബാലഗണപതി, അലാവുദ്ദീനും അത്ഭുതവിളക്കും തുടങ്ങി നിരവധി സീരിയലുകളിലും ചൈതന്യം, സത്യൻ അന്തിക്കാടിന്‍റെ ജോമോന്‍റെ സുവിശേഷങ്ങൾ തുടങ്ങിയ ഏതാനും സിനിമകളിലും ചെറിയ റോളുകളിൽ അഭിനയിച്ചിട്ടുണ്ട്.
ഭാര്യ: ശ്രീകുമാരി. മക്കൾ: അക്ഷയ്, അഭിനവ്. ശവസംസ്‌കാരം ശനിയാഴ്ച 12ന് ചേന്ദമംഗലം കോട്ടയിൽകോവിലകം പൊതുശ്മശാനത്തിൽ.
ഇന്ന് രാവിലെയും പതിവുപോലെ ഗുഡ്‌മോര്‍ണിംഗ് മെസേജ് അയച്ച ചേട്ടന്‍ കുറച്ച് കഴിഞ്ഞു മരിച്ചു എന്ന് പറയുമ്പോള്‍ താങ്ങാന്‍ ആവുന്നില്ല… എന്നാണ് നടി സീമ ജി നായര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
വാക്കുകള്‍ കിട്ടുന്നില്ല വിടപറയാന്‍. പ്രായം നോക്കാതെ എല്ലാവരെയും മേനോനെ എന്ന് വിളിച്ചുകൊണ്ടു തമാശ പറഞ്ഞു എപ്പോഴും ഖനഗംഭീര ശബ്ദത്തില്‍ എല്ലാവരോടും സ്‌നേഹത്തോടെ നിറഞ്ഞു നിന്നു മുഖം നോക്കാതെ ചിലപ്പോള്‍ പെരുമാറും. കുറച്ചു കഴിഞ്ഞാല്‍ പറയും അപ്പോള്‍ അങ്ങനെ അങ്ങ് പറഞ്ഞു പോയി ഒന്നും മനസ്സില്‍ വയ്ക്കരുത് എന്നാണ് നടി ഉമ നായര്‍ കുറിച്ചിരിക്കുന്നത്.
മണി മായമ്പിള്ളിയെ കുറിച്ച് നീണ്ട കുറിപ്പാണ് നടന്‍ ആനന്ദ് നാരായന്‍ പങ്കുവച്ചത്. പ്രണാമം മണി ചേട്ടായെന്ന് പറഞ്ഞാണ് ആനന്ദ് നാരായന്റെ കുറിപ്പ് തുടങ്ങുന്നത്. മണി മായമ്പള്ളി എന്ന എന്റെ മണി ചേട്ടന്‍ ഒരു സഹപ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല എനിക്ക്. എനിക്ക് എന്നല്ല മണി ചേട്ടനെ അറിയാവുന്നവര്‍ക്ക് എല്ലാം ഒരു കൂട്ടുകാരനായിരിന്നു അദ്ദേഹം.
മണിച്ചേട്ടന്റെ സ്വന്തം ശൈലിയില്‍ ഉള്ള ഒരു ചിരി ഉണ്ട് ഉള്ളു കൊണ്ടു മനസ്സു നിറഞ്ഞു ചിരിക്കുന്ന ഒരു ചിരി, ആ ചിരിയും തമാശയും ചേട്ടന്റെ ആ ശബ്ദവും ലൊക്കേഷനില്‍ നിറഞ്ഞു നില്‍ക്കും. ഏതാണ്ട് ഒരേ ടൈമില്‍ ഷൂട്ട് നടന്നുകൊണ്ടിരുന്ന രണ്ടു സീരിയലുകള്‍ ഞങ്ങള്‍ക്ക് ഒരുമിച്ച് അഭിനയിക്കാന്‍ സാധിച്ചു.
സ്വാതി നക്ഷത്രം ചോതി ഇവിടെ തിരുവന്തപുരം ലൊക്കേഷനില്‍ നിന്നും ഉണ്ണിമായ എറണാകുളം ലൊക്കേഷനിലേയ്ക്ക് ഞങ്ങള്‍ ഒരുമിച്ച് എന്റെ കാറില്‍ ആണു യാത്ര, നാല് മണിക്കൂര്‍ ഡ്രൈവ് എനിക്ക് വെറും 40 മിനിറ്റു ഡ്രൈവ് ആയി തോന്നിയ നാളുകള്‍, മണി ചേട്ടന്‍ പറയാറുണ്ട് അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ തട്ടേല്‍ വീണു മരിക്കണം അതാണ് ഒരു നടന് ദൈവം തരുന്ന ഓസ്‌കര്‍ എന്ന്.
പരിചയപെട്ട ആ നാള്‍ മുതല്‍ (ജൂണ്‍ 2)ഇന്നലെ വരെ മണി ചേട്ടന്‍ മെസ്ജ് അയക്കാത്ത ദിവസങ്ങള്‍ ഇല്ല, രാവിലെ ഫോണ്‍ എടുക്കുമ്പോ ആദ്യം കാണുന്നത് മേന്‍നെ,, നെ എന്നൊരു നീട്ടി വിളിയുടെ വോയിസ് മെസ്ജ് അല്ലേല്‍ ഗുഡ് മോര്‍ണിംഗ്, സുപ്രഭാതം ഇതൊക്കെ ആണു. ഇന്നലെ മണിച്ചേട്ടന്‍ നമ്മളെ ഒക്കെ വിട്ടു പോയി എന്ന് കേട്ടപ്പോള്‍ തന്നെ എന്റെ മനസ്സില്‍ തോന്നിയ ഒരു കാര്യം നാളെ മുതല്‍ എനിക്ക് മണി ചേട്ടന്റെ മെസ്ജ് ഇല്ലഎന്നായിരുന്നു.
പക്ഷെ ഇന്നും( 03/06/21)പതിവ് പോലെ എനിക്ക് ഒരു മെസ്ജ് വന്നു മണി ചേട്ടന്‍ ഈ ലോകത്ത് ഇല്ലല്ലോ എന്ന് ചിന്തിച്ച എനിക്ക് എന്റെ മണി ചേട്ടന്റെ ആത്മാവ് മകനിലൂടെ അയച്ച മെസേജ്. ചേട്ടാ, ചേട്ടന്‍ മരിച്ചിട്ടില്ല ചേട്ടാ. ഞങ്ങളുടെ ഒക്കെ മനസ്സില്‍ മണി ചേട്ടന് ഞങ്ങള്‍ മരിക്കും വരെയാണു ആയുസ്സ്. മണി ചേട്ടന് ആയിരം പ്രണാമമെന്നുമായിരുന്നു ആനന്ദ് കുറിച്ചത്.
കൊല്ലം കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച കേസില്‍ രേഷ്മയോട് കാമുകനെന്ന പേരില്‍ ചാറ്റ് ചെയ്തത് ആത്മഹത്യചെയ്ത യുവതികള്‍. രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയുമാണ് ചാറ്റ് ചെയ്തിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കാമുകനുവേണ്ടി കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നായിരുന്നു രേഷ്മ പൊലീസിന് നല്‍കിയിരുന്ന മൊഴി. കാമുകന്‍ ആരാണെന്ന് കണ്ടെത്താനാണ് രേഷ്മയുടെ ഭര്‍ത്താവിന്റെ ബന്ധുവായ ആര്യയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാല്‍ ആര്യയും മറ്റൊരു ബന്ധുവായ ഗ്രീഷ്മയും ഇത്തിരക്കരയാറില്‍ ചാടി ആത്മഹത്യ ചെയ്തു. ഇതിന് പിന്നാലെയാണ് കാമുകനെന്ന പേരില്‍ രേഷ്മയോട് ചാറ്റ് ചെയ്തിരുന്നത് ഗ്രീഷ്മയും ആര്യയുമാണെന്ന് പൊലീസ് കണ്ടെത്തിയത്.
രേഷ്മ അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായി രഞ്ജിത്ത് അന്വേഷണ സംഘത്തിനു നേരത്തെ മൊഴി നല്‍കിയിരുന്നു. വീട്ടിലെ ജോലികള്‍ പോലും ചെയ്യാതെ സദാസമയവും ഫോണ്‍ ഉപയോഗിക്കുക പതിവായിരുന്നു. വിഷ്ണുവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.
ചാത്തന്നൂര്‍ എസ്പി വൈ.നിസാമുദ്ദീന്‍, പാരിപ്പള്ളി ഇന്‍സ്‌പെക്ടര്‍ ടി.സതികുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. അറസ്റ്റിലായ രേഷ്മ കോവിഡ് പോസിറ്റീവായി അട്ടക്കുളങ്ങര വനിതാ ജയിലിലാണ്. മൊഴി രേഖപ്പെടുത്താന്‍ വിളിപ്പിച്ച കല്ലുവാതുക്കല്‍ മേവനക്കോണം, തച്ചക്കോട്ട് വീട്ടില്‍ രഞ്ജിത്തിന്റെ ഭാര്യ ആര്യ (23), രേഷ്മ ഭവനില്‍ രാധാകൃഷ്ണപിള്ളയുടെ മകള്‍ ഗ്രീഷ്്മ (ശ്രുതി-22) എന്നിവരെ ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഡി.എൻ.എ. പരിശോധന അടക്കം നടത്തിയ ശേഷമാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. പ്രസവിച്ചയുടൻ രേഷ്മ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. പ്രസവ വിവരം വീട്ടുകാരിൽ നിന്നു പോലും രേഷ്മ മറച്ചുവയ്ക്കുകയായിരുന്നു. കരിയില കൂനയിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് പിറ്റേന്ന് തന്നെ മരിച്ചിരുന്നു.
ജനുവരി അഞ്ചാം തീയതിയാണ് സംഭവം. നടയ്ക്കൽ ഊഴായിക്കോട് ക്ഷേത്രത്തിനു സമീപമുള്ള വീടിന്റെ പറമ്പിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്ന് വൈകിട്ട് തന്നെ കുഞ്ഞ് മരണപ്പെട്ടു. തുടർന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് ആരെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി പരിസര പ്രദേശത്തുള്ള സ്ത്രീകളുടെ രക്ത സാമ്പിളുകൾ ഡി.എൻ.എ. പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഈ പരിശോധനയിലാണ് കുഞ്ഞ് രേഷമയുടേതാണെന്ന് കണ്ടെത്തിയത്.