വാഹനാപകടത്തില്‍പ്പെട്ട ദമ്പതികള്‍ക്ക് തുണയായി തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ കൃഷ്ണകുമാറിന്റെ അടിയന്തര ഇടപെടല്‍.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനാപകടം കണ്ട കൃഷ്ണകുമാര്‍ പര്യടനം നിര്‍ത്തി ഓടിയെത്തി റോഡില്‍ വീണു കിടന്ന ദമ്പതികളെ പര്യടനത്തിലുണ്ടായിരുന്ന വാഹനത്തില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കന്യാകുമാരിയില്‍ നിന്നും വലിയതുറയിലെ ബന്ധു വീട്ടിലെത്തിയ കുമാര്‍- റീന ദമ്പതികളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഇരുവര്‍ക്കും സാരമായ പരിക്കുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ മുട്ടത്തറ ബൈപ്പാസിലായിരുന്നു ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ അപകടത്തില്‍പ്പെട്ടത്. വേഗത്തിലെത്തിയ മറ്റൊരു ഇരുചക്രവാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ പിന്നില്‍ നിന്നും ദമ്പതികള്‍ വരുകയായിരുന്ന സ്‌കൂട്ടര്‍ ബ്രേക്ക് ചെയ്ത വാഹനത്തില്‍ ഇടിച്ച് തെറിച്ച് വീഴുകയായിരുന്നു.
എന്നാല്‍ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിലായി വന്നിരുന്ന കാറിലിടിച്ചാണ് ദമ്പതികള്‍ റോഡില്‍ വീണത്. ഉടന്‍ തന്നെ കൃഷ്ണകുമാര്‍ വാഹനത്തില്‍ നിന്നിറങ്ങി ഓടിച്ചെന്ന് അപകടത്തില്‍പ്പെട്ടവരെ നടുറോഡില്‍ നിന്നും വശത്തേക്ക് മാറ്റി കിടത്തി.
ഉടന്‍ 108 ആംബുലന്‍സ് വിളിച്ചെങ്കിലും അടുത്തെങ്ങും ആംബുലന്‍സ് ഉണ്ടായിരുന്നില്ല. വാഹന പര്യടനത്തിലുണ്ടായിരുന്ന വാഹനത്തില്‍ കൃഷ്ണകുമാറും പ്രവര്‍ത്തകരും ചേര്‍ന്ന് ഇവരെ കയറ്റി തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇതിനു ശേഷമാണ് പര്യടനം തുടര്‍ന്നത്.
ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് പ്രവര്‍ത്തനത്തിന് വിലക്കേര്‍പ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കുലര്‍. തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ശാഖ അടക്കമുള്ള ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.
1240ഓളം ക്ഷേത്രങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലുള്ളത്. ഇവിടങ്ങളിലെ ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്തിന് വിലക്കേര്‍പ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ആണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡിന്റെ നടപടി.
കൊടുവള്ളി എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കാരാട്ട് റസാഖിന് പരുക്ക്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനത്തില്‍ നിന്ന് വീണാണ് റസാഖിന് പരുക്കേറ്റത്.
കൊടുവള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് റസാഖിന് പരുക്കേറ്റത്. പ്രവര്‍ത്തകര്‍ക്കൊപ്പം വാഹനത്തില്‍ പ്രചാരണ ജാഥ നയിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തിരക്കിനിടെ വാഹനത്തില്‍ നിന്ന് റസാഖ് താഴെ വീഴുകയായിരുന്നു.
മുഖത്തും നെറ്റിക്കും പരുക്കേറ്റ അദ്ദേഹത്തെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിക്കപ്പില്‍ റോഡ് ഷോ നടത്തുന്നതിനിടെ സെല്‍ഫി എടുക്കാന്‍ കുട്ടികള്‍ വാഹനത്തില്‍ കയറിയിരുന്നു. ഇത് അറിയാതെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടം.
നടന്‍ കുഞ്ചാക്കോ ബോബന്‍, സൈജു കുറുപ്പ്, സംവിധായകന്‍ ജിസ് ജോയ് എന്നിവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന പോസ്റ്റ് ഏപ്രില്‍ ഫൂള്‍ പ്രാങ്ക് ആയിരുന്നുവെന്ന വെളിപ്പെടുത്തലുമായി രാഹുല്‍ ഈശ്വര്‍.
കുഞ്ചാക്കോ ബോബന്‍ നായകനായ മോഹന്‍ കുമാര്‍ ഫാന്‍സ് എന്ന സിനിമയിലൂടെ തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തി എന്ന് ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം പരാതി പോസ്റ്റ് ചെയ്തിരുന്നത്.
എന്നാല്‍ യഥാര്‍ഥത്തില്‍ ഒരു ഏപ്രില്‍ ഫൂള്‍ പ്രാങ്ക് എന്ന നിലയില്‍ ചെയ്തതാണെന്നും സംവിധായകന്‍ ജിസ് ജോയ് അടക്കം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് കുറച്ചു നേരത്തേക്കെങ്കിലും മനോവിഷമം ഉണ്ടാക്കിയതില്‍ കുറ്റബോധം തോന്നുന്നുവെന്നും രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചു.
മുന്‍പ് ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ തന്റെ വാദം പറയാന്‍ 30 സെക്കന്‍ഡ് ചോദിക്കുന്ന വിഡിയോയാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്. ഒരു സീനില്‍ കുഞ്ചാക്കോ ബോബനും സൈജു കുറുപ്പും വെറും 30 സെക്കന്‍ഡ് അല്ലേ കൊടുക്കൂ എന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ട്.
ഈ വീഡിയോ പങ്കുവച്ചാണ് രാഹുല്‍ ഈശ്വറിന്റെ പോസ്റ്റ്. ഇത് തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തി എന്നാണ് അദ്ദേഹം വ്യക്തമാക്കിയിരുന്നത്.
ഏപ്രില്‍ ഫൂള്‍! മോഹന്‍ കുമാര്‍ ഫാന്‍സിന്റെ മുഴുവന്‍ ടീമിനും ആശംസകള്‍ നേരുന്നു. സംവിധായകന്‍ ജിസ് ജോയ്, ശ്രീ കുഞ്ചാക്കോ ബോബന്‍, ശ്രീ സൈജു കുറുപ്പ് അടക്കം എല്ലാവര്‍ക്കും നന്മ നേരുന്നു.
ജിസ് ജോയ് കുറച്ചു നേരത്തേക്കെങ്കിലും ടെന്‍ഷന്‍ അടിച്ചു എന്ന് അറിയാം. ഏപ്രില്‍ ഫൂള്‍ സ്പിരിറ്റില്‍ എടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഞാനും എന്റെ മുത്തശ്ശി ദേവകി, അമ്മ മല്ലിക, ദീപ, യാഗ് എന്നിവരുമായി ആണ് ഈ സിനിമ കണ്ടത്. നല്ല കുടുംബ സിനിമയാണ്. സ്‌നേഹാദരങ്ങള്‍ അറിയിക്കുന്നു’, രാഹുല്‍ ഈശ്വര്‍ കുറിച്ചു.
മലയാളികളുടെ വിഷു ആഘോഷത്തിനു ഭാഗമാകാൻ കേരളത്തിൽനിന്നു പുറപ്പെട്ട നേന്ത്രൻ ലണ്ടൻ തീരത്തോട് അടുക്കുന്നു. ഇന്ന് ലണ്ടനിലെ ഗേറ്റ്‌വേ തുറമുഖത്ത് പ്രവേശിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും തുറമുഖത്തെത്താൻ 3–4 ദിവസംകൂടിയെടുക്കും. പോർട്ടിലെ തിരക്കുമൂലം കപ്പൽ പുറത്തു കാത്തുകിടക്കുകയാണ്.
ഏതായാലും ലണ്ടൻ മലയാളികൾക്ക് വിഷുവിന് കേരളത്തിലെ തനത് രുചിയറിയാം. പഴുപ്പിച്ചും ഉപ്പേരിയുണ്ടാക്കിയും നേന്ത്രൻ കഴിക്കാം. പായ്ക്കറ്റിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ കാണാം വാഴ നടാൻ നിലം ഒരുക്കുന്നതു മുതൽ വാഴത്തോട്ടത്തിൽ നിൽക്കുന്നതും കർഷകൻ വാഴ നനയ്ക്കുന്നതും പായ്ക്കിങും അങ്ങനെ കായ ലണ്ടനിലെത്തും വരെയുള്ള എല്ലാ ചരിത്രവും ഒപ്പം അതു വിളയിച്ച കർഷകന്റെ വിലാസവും. രാസവള കൃഷിയല്ല, ഒരു കൈക്കുഞ്ഞിനെ പരിപാലിക്കുന്ന പോലെ വളർത്തി വലുതാക്കിയ നേന്ത്രൻ.
ഈ മാസം ആദ്യവാരം ലണ്ടനിലേക്ക് പുറപ്പെട്ട കപ്പലിന് സൂയസ് കനാലിലെ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നില്ല. ഭീമൻ ചരക്കു കപ്പൽ സൂയസ് കനാലിലെ ഗതാഗതം തടപ്പെടുത്തിയതിനു മുൻപേതന്നെ കേരളത്തിൽനിന്നുള്ള നേന്ത്രനുമായി കപ്പൽ സൂയസ് കനാൽ താണ്ടിയിരുന്നു. ഒരുപക്ഷേ കനാൽ കടക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു.
വിഎഫ്പിസികെയും ട്രിച്ചിയിലെ ദേശീയ വാഴ ഗവേഷണ കേന്ദ്രവും കൃഷി വകുപ്പും ചേർന്നു പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് ലണ്ടനിലേക്കുള്ള കയറ്റുമതി. പടല തിരിച്ചു കാർട്ടനിൽ പായ്ക് ചെയ്ത്, മൈനസ് 13 ഡിഗ്രി താപനിലയിൽ കണ്ടെയ്നറിൽ കയറ്റിയ 10 ടൺ പച്ച നേന്ത്രക്കായ ഈ മാസം അഞ്ചിനായിരുന്നു പുറപ്പെട്ടത്. 25 ദിവസത്തെ യാത്രയിലാണ് കപ്പൽ ഗേറ്റ് വേ തുറമുഖത്തോട് അടുത്തത്. വരും ദിവസങ്ങളിൽ തുറമുഖത്ത് പ്രവേശിക്കുന്ന കപ്പലിൽനിന്ന് കയറ്റുമതി പങ്കാളി ചരക്കു സ്വീകരിച്ചു പഴുപ്പിക്കും. തെക്കൻ ലണ്ടനിലും സ്കോട്ട്ലൻഡിലും സൂപ്പർ മാർക്കറ്റുകളിൽ നേന്ത്രപ്പഴം പരിചയപ്പെടുത്തേണ്ട ചുമതല തിരുവനന്തപുരം സ്വദേശിയായ കയറ്റുമതി പാർട്ണർക്കാണ്. സാങ്കേതിക കാര്യങ്ങൾക്ക് വാഴ ഗവേഷണ കേന്ദ്രം പ്രതിനിധികളും ഉണ്ടാകും. ഇതിനകം സമൂഹ മാധ്യമങ്ങൾ വഴി പ്രചാരണം നടത്തിയിട്ടുണ്ട്.
ഒരു വർഷം മുൻപുതന്നെ കർഷകരെ തിരഞ്ഞെടുത്തു കൃഷി രീതികളെക്കുറിച്ചു പഠിപ്പിച്ചു. 80–85% വിളഞ്ഞ കായ്കൾ ഫെബ്രുവരി 27നു വിളവെടുത്തു കറയും പാടും ചതവും ഇല്ലാതെ പടല തിരിച്ച് മൂവാറ്റുപുഴ നടുക്കര പായ്ക്ക് ഹൗസിൽ പായ്ക്ക് ചെയ്താണ് കയറ്റുമതിക്ക് തയാറാക്കിയത്.
ഇതൊരു പരീക്ഷണമാണ്. വിളവെടുത്ത കായ് 25 ദിവസം അതിശൈത്യത്തിൽ യാത്ര ചെയ്ത ശേഷം പഴുപ്പിക്കണം. പഴുത്താൽ നേന്ത്രന്റെ അതേരുചി, സ്വഭാവം, നിറം എല്ലാം കിട്ടുമോ എന്നു നോക്കണം. കിട്ടിയാൽ ലണ്ടനിലെന്നല്ല, യൂറോപ്പിൽ എവിടെക്കും നേന്ത്രക്കായ അയയ്ക്കാൻ വിഎഫ്പിസികെ തയാർ. യുഎഇയിലേക്കു കപ്പലിൽ നേന്ത്രക്കായ് അയച്ചതു വിജയമായിരുന്നു. അതിന് 12 ദിവസം മതി. വിമാനത്തിൽ കയറ്റുമതിക്ക് വലിയ ചെലവും അളവു കുറവുമാണ്. കപ്പലിൽ എത്രവേണമെങ്കിലും കയറ്റിവിടാം, ചെലവു കുറവുമാണ്.
ഇന്ത്യയില്‍ തന്നെ ആദ്യമായാണ് നേന്ത്രപ്പഴം യൂറോപ്പിലേക്ക് കയറ്റി അയയ്ക്കുന്നത്. സ്വകാര്യ കമ്പനികള്‍ പലതും വിദേശരാജ്യങ്ങളിലേക്ക് കേരളത്തില്‍നിന്ന് വാഴപ്പഴം ഉള്‍പ്പെടെ കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഇത്തരത്തില്‍ ഒരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത് ഇതാദ്യമായാണ്. കേരളത്തിന്റെ കാര്‍ഷികരംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് ഇത് വഴിയൊരുക്കും. തളിര്‍ എന്ന ബ്രാന്‍ഡില്‍ കേരളത്തില്‍ നിന്നുള്ള മികച്ച ഗുണനിലവാരമുള്ള വാഴപ്പഴം യൂറോപ്യന്‍ രാജ്യങ്ങളിലെ ഊട്ടുമേശകളെ അലങ്കരിക്കും.
പാലായിലെ തല്ല് വലിയ ചർച്ചയ്ക്കാണ് വഴിവയ്ക്കുന്നത്. കോൺഗ്രസും ബിജെപിയും ഒരുപോലെ സൈബർ ഇടത്ത് വിഷയം ഏറ്റെടുത്തു. ട്രോൾ പേജുകളും ഇത് ആഘോഷിക്കുകയാണ്. ‘ഉറപ്പാണ് അടി’ എന്നാണ് ട്രോളുകളിൽ ചിലതിന്റെ തലക്കെട്ട്. ദിവസങ്ങൾക്കുള്ളിൽ പൊട്ടുമെന്ന് പിണറായി വിജയൻ പറഞ്ഞ ബോംബ് പാലായിൽ തന്നെ പൊട്ടിയോ എന്നാണ് പ്രതിപക്ഷ കമന്റുകൾ. ജോസ് കെ.മാണിയുടെ വരവ് ഗുണം ചെയ്തു എന്ന് കണ്ണീരോടെ ആവർത്തിക്കുന്ന സിപിഎം പ്രവർത്തകരെയും ഇതെല്ലാം കണ്ട് ചിരിക്കുന്ന യുഡിഎഫുകാരെയും ടോളുകളിൽ കാണാം.
പാലാ: നഗരസഭാ കൗണ്‍സിൽ യോഗത്തിനിടെ ഭരണകക്ഷി അംഗങ്ങൾ തമ്മിലടിച്ച സംഭവത്തിന് പിന്നാലെ വൈകിട്ട് സിപിഎം-കേരള കോണ്‍ഗ്രസ്-എം പ്രതിനിധികൾ സംയുക്തയോഗം വിളിച്ചു. സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലാണ് യോഗം ചേരുന്നത്. യോഗത്തിന് ശേഷം നേതാക്കൾ സംയുക്തമായി മാധ്യമപ്രവർത്തകരെയും കാണും.
ഭരണകക്ഷിയിലെ കൗണ്‍സിലർമാരും പ്രാദേശിക നേതാക്കളും ചർച്ചയിൽ പങ്കെടുക്കും. കൗണ്‍സിൽ യോഗത്തിലെ തർക്കം നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനാണ് അടിയന്തര യോഗം പാർട്ടികൾ സംയുക്തമായി വിളിച്ചുചേർക്കുന്നത്.
ഇന്ന് രാവിലെ ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിനിടെയാണ് സിപിഎം-കേരള കോണ്‍ഗ്രസ്-എം അംഗങ്ങൾ തമ്മിലടിച്ചത്. സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ചേരുന്നത് സംബന്ധിച്ച തർക്കമാണ് സംഭവത്തിന് കാരണം.
കേരള കോണ്‍ഗ്രസ്-എമ്മിലെ ബൈജു കൈല്ലംപറമ്പിലും സിപിഎമ്മിലെ ബിനു പിളിക്കക്കണ്ടവും തമ്മിലായിരുന്നു വാക്കേറ്റവും കൈയാങ്കളിയും. മറ്റ് കൗണ്‍സിലർമാർ ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. തർക്കത്തെ തുടർന്ന് കൗണ്‍സിൽ യോഗം മുടങ്ങി.
നിലമ്പൂരിലെ കോൺഗ്രസ് ഓഫീസിലെ ശുചീകരണ തൊഴിലാളിയായിരുന്ന രാധയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വെറുതെവിട്ടു. രാധ വധക്കേസിൽ ഒന്നാംപ്രതി നിലമ്പൂർ എൽഐസി റോഡിൽ ബിജിനയിൽ ബികെ ബിജു, രണ്ടാംപ്രതി ഗുഡ്‌സ് ഓട്ടോറിക്ഷാഡ്രൈവർ ചുള്ളിയോട് കുന്നശ്ശേരിയിൽ ഷംസുദ്ദീൻ എന്നിവരെയാണ് സംശയത്തിന്റെ ആനുകൂല്യത്തിൽ ഹൈക്കോടതി വെറുതെവിട്ടത്.
നേരത്തെ, ഇരുവരെയും സെഷൻസ് കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചിരുന്നു. 2014 ഫെബ്രുവരി അഞ്ചിനാണ് നിലമ്പൂർ കോൺഗ്രസ് ഓഫീസിലെ തൂപ്പുകാരിയായിരുന്ന രാധ കോൺഗ്രസ് ഓഫീസിൽവെച്ച് കൊല്ലപ്പെട്ടത്. പിന്നീട് 2015ലാണ് ഇരുപ്രതികളേയും മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.
ബിജുവിന്റെ പരസ്ത്രീബന്ധം പുറത്താകുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഷംസുദ്ദീന്റെ സഹായത്തോടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. രാധയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കുളത്തിൽ കെട്ടിത്താഴ്ത്തുകയും ചെയ്തു.
കേസിലെ ഒന്നാംപ്രതിയും മന്ത്രി ആര്യാടൻ മുഹമ്മദിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗവുമായിരുന്ന ബിജുവിനെയും രണ്ടാംപ്രതി ഷംസുദ്ദീനെയും ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിൽ എത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നേമത്ത് പ്രചാരണത്തിന് എത്താതിരുന്നതിൽ അതൃപ്തിയറിയിച്ച് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. നേമം മണ്ഡലത്തിൽ എത്തിയില്ലെങ്കിൽ അത് മറ്റ് പല വ്യാഖ്യാനങ്ങളുമുണ്ടാക്കുമെന്നു പ്രിയങ്കയെ നേരിട്ട് കണ്ട് മുരളീധരൻ അറിയിച്ചു. തുടർന്ന് ഏപ്രിൽ മൂന്നിന് കേരളത്തിൽ വീണ്ടും എത്താമെന്ന് പ്രിയങ്ക ഉറപ്പ് നൽകി.
തലസ്ഥാനത്ത് ആദ്യം വെഞ്ഞാറമ്മൂട് മണ്ഡലം, ശേഷം കാട്ടാക്കട അതിന് ശേഷം പൂജപ്പുരയിൽ നേമത്തെ സ്ഥാനാർത്ഥി മുരളീധരനു വേണ്ടിയും പിന്നീട് വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി വീണ നായർക്കും ഒപ്പം റോഡ് ഷോ എന്നായിരുന്നു പ്രിയങ്കയുടെ പരിപാടികൾ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ സമയക്കുറവ് മൂലം പൂജപ്പുര റോഡ് ഷോ ഒഴിവാക്കേണ്ടി വന്നു. ഇതോടെയാണ് പ്രിയങ്കയെ കണ്ട് മുരളീധരൻ മുന്നറിയിപ്പ് നൽകിയത്.
ബിജെപിയുമായി നേരിട്ട് മത്സരം നടക്കുന്ന ദേശീയ ശ്രദ്ധ നേടിയ നേമത്ത്, ഹൈക്കമാൻഡിന്റെ നിർദേശാനുസരം മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിക്കായി പ്രചാരണത്തിന് പ്രിയങ്ക ഇറങ്ങാത്തത് വലിയ തിരിച്ചടിയാകുമെന്നുമാണ് മുരളീധരൻ പ്രിയങ്കയെ അറിയിച്ചത്. ബിജെപിയും സിപിഎമ്മും അടക്കം ഇത് ആയുധമാക്കിയേക്കുമെന്നും മുരളീധരൻ അറിയിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അഭിനന്ദിച്ചും ഹീറോയെന്ന് അഭിസംബോധന ചെയ്തും നടനും സംവിധായകനുമായ ജോയ് മാത്യു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം. ഉന്നയിച്ച അഴിമതിയാരോപണങ്ങള്‍ ഒന്നൊന്നായി സത്യമാണെന്ന് തെളിയിച്ച യഥാര്‍ഥ ഹീറോയാണ് ചെന്നിത്തലയെന്ന് താരം കുറിപ്പില്‍ പറയുന്നുണ്ട്.
രമേശ് ചെന്നിത്തല ഉന്നയിച്ച വസ്തുതാപരമായ ആരോപണങ്ങള്‍ സര്‍ക്കാരിന്റെ ദുരൂഹത നിറഞ്ഞ ഓരോ ഇടപാടുകളും തുറന്നുകാട്ടുകയും അതില്‍ നിന്ന് സര്‍ക്കാരിന് പിന്തിയേണ്ടി വരികയും ചെയ്തു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഒരു റെക്കോര്‍ഡ് വിജയമായി വേണം കരുതാനെന്നും ജോയ് മാത്യു കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ആരാണ് ഹീറോ
—————-
അധികാരത്തിലിരിക്കുന്ന ഒരാളെ പുകഴ്ത്താനും ഭാവി ലാഭങ്ങൾ ലഭിക്കാനുമായി അയാളെ കമാണ്ടറോ ക്യപ്റ്റനോ അതുമല്ലെങ്കിൽ ജനറലോ ആക്കാം .എന്നാൽ തൊടുത്തുവിട്ട അഴിമതിയാരോപണങ്ങൾ ഒന്നൊന്നായി സത്യമാണെന്ന് തെളിയിച്ചയാളല്ലേ യഥാർത്ഥ ഹീറോ?
കേരളം കണ്ട മികച്ച പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പ്രതിപക്ഷനേതാവായിരിക്കുമ്പോൾ കൊണ്ടുവന്ന പല ആരോപണങ്ങളും സ്വന്തം പാർട്ടിയുടെതന്നെ പിന്തുണയില്ലാതെ വെറും ആരോപണങ്ങളായി മാത്രം ഒടുങ്ങിയപ്പോൾ രമേശ് ചെന്നിത്തല ഉന്നയിച്ച വസ്തുതാപരമായ ആരോപണങ്ങൾ സർക്കാരിന്റെ ദുരൂഹത നിറഞ്ഞ ഓരോ ഇടപാടുകളും തുറന്നുകാട്ടപ്പെടുകയും അതിൽ നിന്നും ഗവർമ്മെന്റിനു പിന്തിയേണ്ടിവന്നതും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഒരു റെക്കോർഡ് വിജയമായി വേണം കരുതാൻ.ക്രിയാത്മക പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അദ്ദേഹം കഴിഞ്ഞ അഞ്ചുവർഷമായി സർക്കാരിനെ തിരുത്തുകയും ജനങ്ങളെ ബോധ്യപ്പെടുത്തിയതുമായ ചില കാര്യങ്ങൾ
1. ബന്ധുനിയമനം :
മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യാ സഹോദരി പി.കെ.ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് മാനേജിങ് ഡയറക്ടറായി നിയമിച്ചത്. പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് ശേഷം നിയമനം റദ്ദാക്കി.
2. സ്പ്രിൻക്ലർ:
കോവിഡ് വിവര വിശകലനത്തിന് യുഎസ് കമ്പനി സ്പ്രിൻക്ലറിനു കരാർ നൽകിയതിൽ ചട്ടലംഘനം. ആരോപണവുമായി പ്രതിപക്ഷനേതാവ് .സർക്കാർ കരാർ റദ്ദാക്കി .
3.പമ്പ മണൽക്കടത്ത് :
2018 ലെ പ്രളയത്തിൽ അടിഞ്ഞ കോടികളുടെ മണൽ മാലിന്യമെന്ന നിലയിൽ നീക്കാൻ കണ്ണൂരിലെ കേരള ക്ലേയ്സ് ആൻഡ് സിറാമിക്സ് പ്രോഡക്ട്സിനു കരാർ നൽകി. സർക്കാരിന് 10 കോടിയുടെ നഷ്ടമെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം. പദ്ധതിയിൽ നിന്നു സർക്കാർ പിന്മാറി.
4. ബ്രൂവറി:
നടപടിക്രമങ്ങൾ പാലിക്കാതെ സംസ്ഥാനത്ത് 3 ബീയർ ഉൽപാദന കമ്പനികളും (ബ്രൂവറി) ഒരു മദ്യനിർമാണശാലയും (ഡിസ്റ്റിലറി) അനുവദിച്ചതിൽ കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവിന്റെ ആരോപണം. സർക്കാർ അനുമതി റദ്ദാക്കി.
5. മാർക്ക് ദാനം:
സാങ്കേതിക സർവകലാശാലയിൽ മന്ത്രി കെ.ടി.ജലീലിന്റെ നേതൃത്വത്തിൽ നടത്തിയ അദാലത്തും മാർക്ക് ദാനവും. മാർക്ക് ദാനം നിയമവിരുദ്ധമെന്നു ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിറക്കി.
6. ഇ–മൊബിലിറ്റി പദ്ധതി:
ഇ-മൊബിലിറ്റി കൺസൽറ്റൻസി കരാർ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനു കൊടുത്തതിനെതിരെ പ്രതിപക്ഷനേതാവ് രംഗത്ത്. സർക്കാർ PWCയെ ഒഴിവാക്കി.
7. സഹകരണ ബാങ്കുകളിൽ കോർബാങ്കിങ്: സ്വന്തമായി സോഫ്റ്റ്‌വെയർ പോലുമില്ലാത്ത കമ്പനിക്കു സഹകരണ ബാങ്കുകളിലെ കോർബാങ്കിങ് സോഫ്റ്റ്‌വെയർ സ്ഥാപിക്കാൻ 160 കോടിയുടെ കരാറെന്ന് രമേശ് ചെന്നിത്തലയുടെ ആരോപണം. സർക്കാർ കരാർ റദ്ദാക്കി.
8. സിംസ് പദ്ധതി:
പൊലീസിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റം (സിംസ്) എന്ന പദ്ധതിയുടെ പേരിൽ ഗാലക്സോൺ എന്ന കമ്പനിക്കു കരാർ നൽകിയ വിവരം പ്രതിപക്ഷ നേതാവ് വിവാദമാക്കിയതോടെ സർക്കാർ പദ്ധതി മരവിപ്പിച്ചു.
9. പൊലീസ് നിയമഭേദഗതി:
പൊലീസ് നിയമഭേദഗതിക്കെതിരെ രമേശ് ചെന്നിത്തല രംഗത്ത്. വ്യാപക പ്രതിഷേധത്തെ തുടർന്ന് നിയമം സർക്കാർ പിൻവലിച്ചു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി പിൻവലിക്കൽ ഓർഡിനൻസ് (റിപ്പീലിങ് ഓർഡിനൻസ്) പുറപ്പെടുവിക്കാൻ ഗവർണറോടു ശുപാർശ ചെയ്തു.
10. ആഴക്കടൽ മത്സ്യ ബന്ധം:
കേരള തീരത്തു ചട്ടങ്ങൾ അട്ടിമറിച്ചു മത്സ്യബന്ധനത്തിനുള്ള 5324.49 കോടി രൂപയുടെ പദ്ധതിക്ക് അമേരിക്കൻ കമ്പനിയുമായി സംസ്ഥാന സർക്കാർ ധാരണാപത്രം ഒപ്പിട്ടെന്ന് രമേശ് ചെന്നിത്തല. സർക്കാർ നിഷേധിച്ചെങ്കിലും അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായി ഒപ്പിട്ട ധാരണാപത്രം പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു. ഒരാഴ്ചക്ക് ശേഷം EMCCയുമായി ഉണ്ടാക്കിയ എല്ലാ ധാരണ പത്രങ്ങളും സര്‍ക്കാര്‍ റദ്ദാക്കി.
11.പുസ്തകം വായിക്കുന്നതിന്റെ പേരിൽ അലൻ ,താഹ എന്നീ രണ്ടുവിദ്യാര്ഥികളെ UAPA ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ നിയമസഭയിൽ പ്രമേയം കൊണ്ടുവരികയും സർക്കാരിന്റെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടപ്പെടുകയുമുണ്ടായി
12.ഏറ്റവും ഒടുവിൽ സംസ്ഥാനത്ത് പതിമൂന്ന് ലക്ഷം ഇരട്ട കള്ളവോട്ടുകൾ ഉണ്ട് എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം.
ഇലക്ഷൻ കമ്മീഷൻ ശരിവെച്ചു.
അന്വേക്ഷണത്തിന് ഇലക്ഷൻ കമ്മീഷൻ കലക്റ്റർമാർക്ക് നിർദേശം കൊടുത്തു..
ഇപ്പോൾ ഇരട്ടവോട്ടുകൾ ഉണ്ടെന്ന് തെളിഞ്ഞുകൊണ്ടിരിക്കുന്നു .
അപ്പോൾ ആരാണ് യഥാർത്ഥ ഹീറോ ?
വാൽകഷ്ണം :
ലോക വായനാദിനത്തിൽ താൻ ദിവസവും രണ്ടുപുസ്തകങ്ങൾ വായിക്കാറുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞതിനെ പുസ്തകം കൈകൊണ്ട് തൊടാത്തവർ പരിഹസിച്ചു ട്രോളിറക്കി .ഇപ്പോൾ എനിക്കും ബോധ്യമായി ഒന്നിൽകൂടുതൽ പുസ്തകങ്ങൾ വായിച്ചാലുള്ള ഗുണങ്ങൾ.
യഥാർത്ഥത്തിൽ അദ്ദേഹം അഭിനന്ദനം അർഹിക്കുന്നുണ്ട്